Monday, 20 February 2012

അവസാനത്തെ അത്താഴം

സത്യം പറഞ്ഞാല്‍ ദൈവത്തിനു ബോറടിച്ചു തുടങ്ങി. എങ്ങനെ ബോറടിക്കാതിരിക്കും? അത്രക്ക് വിരസമല്ലെ ഈ സ്വര്‍ഗീയ ജീവിതം. സ്വര്‍ഗീയ ജീവിതം എന്നൊക്കെ കേള്‍ക്കാന്‍ നല്ല രസമുണ്ട്. അവിടെ പോകാന്‍ എല്ലാവര്‍ക്കും ആഗ്രഹവുമുണ്ട്. അതിനുവേണ്ടി എന്തെല്ലാമാണ് ചെയ്തുകൂട്ടുന്നത്! പള്ളിക്ക് പൊന്‍കുരിശ്, അമ്പലത്തിന് ആന, അനാഥക്കുട്ടികള്‍ക്ക് കല്യാണം, അന്നദാനം...ഇങ്ങനെ പൊതുമുതല്‍ കട്ടുമുടിച്ച് പൊതുസേവനം നടത്തി ധന്യമാവുന്ന എത്രയെത്ര ജീവിതങ്ങള്‍! സ്വര്‍ഗത്തില്‍ കുറഞ്ഞ ഒരു സാധനവും അവര്‍ക്കു വേണ്ട. അതിനുവേണ്ടി സൂചിക്കുഴയിലൂടെ കടക്കാന്‍ ഒട്ടകത്തെ എണ്ണയിട്ട് ഉഴിയിച്ച് ശരീരം വഴക്കി യോഗാഭ്യാസം പഠിപ്പിക്കുന്ന എത്രയെത്ര മഹാത്മാക്കളാല്‍ പൂരിതമാണ് ഭൂമിമലയാളം! ഇതിന് പ്രത്യേകം കോച്ചിങ് സെന്ററുകള്‍ വരെ ഉണ്ട്. ഇമ്മാതിരി ബുദ്ധിമുട്ടി അവിടെച്ചെന്നിട്ട് എന്താ സ്ഥിതി? അവിടെപ്പോയ ആരും ഇതുവരെ വിവരം ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ യഥാര്‍ഥ സ്ഥിതി ഇപ്പോഴും അപ്രാപ്യമാണ്.
    

    ചില മാധ്യമങ്ങള്‍ പരീക്ഷണാര്‍ഥം ചില ലേഖകരെ അയച്ചെങ്കിലും അവര്‍ വിലക്കപ്പെട്ട കനി തിന്ന് ഹവ്വയുടെ പിന്നാലെ കറങ്ങി നടക്കുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ഗീയ ജീവിതം അത്ര കേമമാവാനുള്ള സാധ്യത വളരെക്കുറവാണ്. ഇത് മനസ്സിലാക്കാന്‍ ബൈബിള്‍ , ഭഗവദ്ഗീത എന്നിവയില്‍ അഗാധപാണ്ഡിത്യമോ, നിരീശ്വര വാദത്തില്‍ ഉന്നത ബിരുദമോ വേണ്ട. നമുക്ക് ഈശ്വരന്‍ തന്ന ബുദ്ധികൊണ്ട് ആലോചിച്ചുനോക്കിയാല്‍ മതി. സ്വര്‍ഗീയാത്മാക്കളുടെ ദിനചര്യ പരിശോധിക്കാം. എല്ലാവരും അതിരാവിലെ അഞ്ചിന് എഴുന്നേല്‍ക്കുന്നു! സ്കൂള്‍ കുട്ടികളെ അസംബ്ലിക്ക് നിര്‍ത്തുന്നപോലെ അല്ലെ ഇത്? ഒരു ലോകത്തുള്ള എല്ലാവരും അഞ്ചുമണിക്ക് തന്നെ എഴുന്നേല്‍ക്കുക എന്നത് എത്ര വിരസമായിരിക്കും!

    
    ആര്‍ക്കെങ്കിലും ഇന്ന് പത്തു മണിക്ക് എഴുന്നേറ്റാല്‍ മതിയെന്ന് തീരുമാനിക്കാനാവുമോ? സ്വര്‍ഗമല്ലെ! അവിടെ ഉച്ചവരെ ഉറങ്ങാന്‍ പറ്റ്വോ? എഴുന്നേറ്റാലോ? ഒരു ചായയോ കാപ്പിയോ കുടിക്കാന്‍ പറ്റ്വോ? സ്വര്‍ഗത്തില്‍ ചായയും കാപ്പിയും കിട്ട്വോ? അതൊക്കെ ചെറിയ ലഹരിയല്ലെ! രാവിലെ കടയില്‍ പോയി ഒരു ചായ കുടിക്കുന്ന ശീലം നല്ലവരായ ചില ആണുങ്ങള്‍ക്കിടയിലുണ്ട്. അവരെങ്ങാനും സ്വര്‍ഗത്തിലെത്തിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്ക്യേ? സ്വര്‍ഗത്തില്‍ എവിടെയെങ്കിലും ഒരു ചായക്കട ഉണ്ടാവുമോ? അവര്‍ അവരുടെ പ്രഭാതകര്‍മം പോലും ഭംഗം കൂടാതെ നിര്‍വഹിക്കുന്നത് ഇതിന്റെ ബലത്തിലാണ്. ഈ ആത്മാക്കള്‍ സ്വര്‍ഗത്തില്‍ കിടന്ന് എരിപൊരികൊണ്ടു പോവും. ചിലര്‍ക്ക് പ്രഭാത സവാരിയുടെ സ്വഭാവമുണ്ട്.സ്വര്‍ഗത്തില്‍ അതിന്റെ ആവശ്യമില്ല. അവിടെ നോ കൊളസ്ട്രോള്‍ , നോ ഷുഗര്‍ , നോ ബ്ലഡ് പ്രഷര്‍ .. അപ്പോള്‍ എഴുന്നേറ്റാല്‍ എന്തുചെയ്യും? ശൂന്യത. ഉച്ചക്ക്? ഭക്ഷണം. വെജിറ്റേറിയനാവാനാണ് സാധ്യത. സ്വര്‍ഗത്തില്‍ പക്ഷിമൃഗാദികളെ കൊല്ലാനാവില്ല. നരകത്തിലെ നോണ്‍ വെജ് നോക്കി ശുദ്ധാത്മാക്കള്‍ക്ക് കൊതിച്ചിരിക്കേണ്ടി വരും. ഉച്ച കഴിഞ്ഞാല്‍ ?. പിന്നെയും ശൂന്യത. വൈകുന്നേരമായാല്‍ ആത്മാക്കള്‍ക്ക് പറുദീസയില്‍ ഇറങ്ങി നടക്കാം. പക്ഷികള്‍ പാടും, അരുവികള്‍ ഓടും, കാറ്റുകള്‍ കിലുങ്ങും. പഴങ്ങള്‍ തലയാട്ടി വിളിക്കും.
    

    പച്ചക്കദളിക്കുലകള്‍ക്കിടക്കിടെ മെച്ചത്തില്‍ നന്നായ് പഴുത്ത പഴങ്ങള്‍! പക്ഷേ ഇതൊന്നും കണ്ട് ഭാവനയോ കവിതയോ തോന്നേണ്ടതില്ല, പ്രണയാതുരരും ആകരുത്. ആത്മാക്കള്‍ ഇനിയാരെ പ്രേമിക്കാന്‍ ? ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ഇനി രാത്രി. ഭക്ഷണം, ഉറക്കം.. തീര്‍ന്നു, ദൈനംദിന ജീവിതം. ഇതിനിടയില്‍ കിട്ടുന്ന സമയം എന്തുചെയ്യും?. പ്രാര്‍ഥിക്കാം എന്നു കരുതുക. സ്വര്‍ഗത്തില്‍ അതിന്റെ ആവശ്യമില്ല. ലക്ഷ്യത്തിലെത്തിയാല്‍ ഇനിയെന്തു മാര്‍ഗം? പാലം കടന്നാല്‍ പിന്നെയെന്തിനു നാരായണന്‍ ? ഇനി സാംസ്ക്കാരീക ബൗദ്ധീക ജീവിതത്തിലേക്കു വരാം. സ്വര്‍ഗത്തില്‍ ഇതിലെന്ത് കാര്യം? ഒരു പത്രംപോലും അവിടെ കിട്ടില്ല. അല്ലെങ്കിലും സ്വര്‍ഗത്തിലെന്തിനു പത്രം? അവിടെയെന്ത് വാര്‍ത്ത? അവിടെ മനുഷ്യന്‍ പട്ടിയെ കടിക്ക്വോ? പിന്നെ എങ്ങനെ വാര്‍ത്തയുണ്ടാവും? സ്വര്‍ഗത്തില്‍ പീഡനങ്ങളുണ്ടോ? ക്വട്ടേഷന്‍ സംഘങ്ങളുണ്ടോ? സ്ത്രീധന മരണങ്ങളുണ്ടോ?. ഭവനഭേദനം, കളവ്, പോക്കറ്റടി എന്നിവയുണ്ടോ?. വ്യാജ നോട്ട്, വ്യാജ സിഡി, വ്യാജ സിദ്ധന്‍ എന്നിവയുണ്ടോ? മുന്‍കൂര്‍ ജാമ്യമുണ്ടോ?...പിന്നെ എങ്ങനെ വാര്‍ത്തകളുണ്ടാവും?. സ്വര്‍ഗത്തിലെ റോഡില്‍ കുഴികളുണ്ടോ?. റെയില്‍വേ ക്രോസുകളുണ്ടോ?. ട്രാഫിക് ജാമുണ്ടോ? മണല്‍ കയറ്റിപ്പായുന്ന ടിപ്പറുകളുണ്ടോ?. അവിടെ ഉല്‍സവങ്ങളുണ്ടോ ആനകളുണ്ടോ, ആനക്ക് മദം പൊട്ടാറുണ്ടോ?...പിന്നെ എങ്ങനെ വാര്‍ത്തകളുണ്ടാവും? സ്വര്‍ഗത്തില്‍ തെരഞ്ഞെടുപ്പുണ്ടോ? മന്ത്രിസഭാ രൂപീകരണമുണ്ടോ? കേരളാ കോണ്‍ഗ്രസ് ബിയുണ്ടോ? ടെലികോം വകുപ്പുണ്ടോ? അപ്പോള്‍ ആ വഴിക്കും വാര്‍ത്തയില്ല. പിന്നെ പുസ്തകങ്ങളും വാരികകളും. സ്വര്‍ഗത്തിലെന്തിനാണ് ഇവയൊക്കെ? സ്വര്‍ഗം തന്നെ ഒരു കവിതയായ സ്ഥിതിക്ക് അവിടെ എന്തിന് വേറെ കവിത? വെണ്ണയുണ്ടെങ്കില്‍ നറുനെയ്യ് വേറിട്ടു കരുതണോ? സ്വര്‍ഗത്തിലെന്ത് കവിയരങ്ങും, കവിതാക്യാമ്പും? നിരൂപണം, വിമര്‍ശനം എന്നിവയ്ക്ക് സ്വര്‍ഗത്തിലെന്തു സ്ഥാനം? വായന എവിടെയെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ അത് സ്വര്‍ഗത്തില്‍ മാത്രമായിരിക്കും. ആ ഒറ്റ കാര്യത്തില്‍ പുണ്യം ചെയ്ത സ്ഥലമാണ് സ്വര്‍ഗം.

    
    പണ്ഡിതന്മാരായി താറും പാച്ചി നിന്ന് പാവപ്പെട്ടവന്റെ പിടലിക്ക്് പിടിച്ച് 'വായിക്കടാ' എന്ന് പറഞ്ഞുള്ള പിടിച്ചുപറി അവിടെയില്ല. ഗ്രന്ഥകര്‍ത്താവിനെ പ്രശംസ കൊണ്ട് ഇരുത്തിക്കുഴിച്ചിടുന്ന പുസ്തക പ്രകാശനവും അവിടെയില്ല. ഇതെല്ലാം കേട്ട് ത്വക്കില്‍ രോമാഞ്ചകൃഷി ചെയ്ത് ഇളിഞ്ഞ ചിരിയോടെ കോരിത്തരിക്കുന്ന സിംഹതുല്യരായ എഴുത്തുകാരും അവിടെയില്ല. സാംസ്ക്കാരിക സമ്മേളനം, ബോധവല്‍ക്കരണ ക്യാമ്പ് എന്നിവയ്ക്കും സ്വര്‍ഗത്തില്‍ സാധ്യതയില്ല. ബോധവല്‍ക്കരിക്കാനിറങ്ങുന്നവര്‍ അവിടെ പച്ച തൊടില്ല. ആഴ്ചയിലൊരിക്കല്‍ സാംസ്ക്കാരിക ഉദ്ബോധനം നടത്തിയില്ലെങ്കില്‍ ശരീരം ചൊറിഞ്ഞു തടിക്കുന്നവരുടെ കാര്യം മഹാകഷ്ടം! ഇന്റലക്ച്വല്‍സിന്റെ ഒരു ഗതികേടേ....!.ആ ശേഖരിച്ചു വച്ച ബുദ്ധിയൊക്കെ എന്തു ചെയ്യും? ആക്രികച്ചവടക്കാര്‍ പോലും എടുക്കുകയില്ല. വിത്തിനിട്ട് ആവശ്യം വരുമ്പോള്‍ വിതച്ച് കൊയ്തെടുക്കാമെന്ന് കരുതിയാല്‍ കണ്ടുവച്ച ചില വയലുകള്‍ നികത്തിയെടുക്കുകയാണ്. ഇന്റലക്ച്വല്‍ ബിസിനസ് പൊതുവെ മോശമായി വരികയാണ്. സമയം കളയാനൊരു സിനിമ കാണാമെന്ന് വച്ചാല്‍ സ്വര്‍ഗത്തിലൊന്നും കൊട്ടകകളില്ല. ഫിലിം ഫെസ്റ്റിവലും ഉണ്ടാവില്ല. എങ്കിലും ഇത് ബുദ്ധിജീവികളെ ബാധിക്കാന്‍ സാധ്യതയില്ല. അത് ഭൂമിയില്‍ കിടന്ന് പെറ്റുപെരുകി അനന്തര തലമുറകളെ കാര്‍ന്നുതിന്നുകൊണ്ടേയിരിക്കും. കായിക വിനോദവും സ്വര്‍ഗത്തില്‍ നിഷിദ്ധമാണ്. അതൊരു മത്സരാധിഷ്ഠിത സമൂഹമല്ല. ചാട്ടമാണെങ്കില്‍ എല്ലാവരും ഒരേ ഉയരത്തില്‍ ചാടും, ഓട്ടമാണെങ്കില്‍ എല്ലാവരും ഒരേ വേഗത്തില്‍ ഓടും. എല്ലാ ആത്മാക്കള്‍ക്കും ഒരേ സ്റ്റാമിനയാണ്. സ്വര്‍ഗത്തില്‍ ഫുട്ബോള്‍ മത്സരം നടന്നതായി കേട്ടിട്ടുണ്ടോ? ഒരിക്കല്‍ അങ്ങനെ ഒരു ശ്രമം നടന്നതാണത്രെ. ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന സമയത്തായിരുന്നു അത്.
    

    ദൈവത്തിന് ഒരു ഫുട്ബോള്‍ മത്സരം നടത്തണമെന്ന് ആഗ്രഹം. ടീമുകളെ റെഡിയാക്കുകയും ചെയ്തു. പക്ഷേ മത്സരം നടത്താന്‍ കഴിഞ്ഞില്ല. റഫറിയെ കിട്ടിയില്ല. റഫറിമാരെല്ലാം നരകത്തിലായിരുന്നു! സമയം പോകാന്‍ ഇത്തിരി റമ്മി കളിക്കാമെന്ന് വച്ചാല്‍ അതും സ്വര്‍ഗത്തില്‍ നടക്കില്ല. അപ്പോള്‍ ഒന്നാലോചിച്ച് നോക്ക്. സ്വര്‍ഗത്തിലും ദിവസത്തില്‍ 24 മണിക്കൂറാണെന്ന് കരുതുക. പത്തു മണിക്കൂര്‍ ഉറങ്ങാം. ബാക്കി 14 മണിക്കൂര്‍ എന്തു ചെയ്യും? ആത്മാക്കളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്കും ബോറടി ബാധകമാണല്ലൊ. ഈ ബോറടിക്ക് ഒരന്ത്യമാവട്ടെ ഉണ്ടാവുകയുമില്ല. മരണത്തോടെ ഇതൊക്കെ തീരുമെന്ന് കരുതിയാല്‍ സ്വര്‍ഗത്തില്‍ മരണവുമുണ്ടാവില്ല. ഒരാള്‍ക്ക് രണ്ടു പ്രാവശ്യം മരിക്കാനാവില്ലല്ലോ! നരകത്തിലെ ത്രില്ലൊന്നും സ്വര്‍ഗത്തിലുണ്ടാവില്ല. അതുകൊണ്ട് ദൈവത്തിനും ബോറടിച്ചു. തല്‍ക്കാലത്തേക്ക് ഒരു ടൂറ് പോകാന്‍ ദൈവം തീരുമാനിച്ചു. എവിടെ പോകും?. കൊള്ളാവുന്ന ഒരു സ്ഥലം വേണമല്ലൊ! ഇത്തരം കാര്യങ്ങള്‍ക്ക് ഇപ്പോഴും വിശ്വസിക്കാവുന്നത് പിശാചിനെത്തന്നെയാണെന്ന് ദൈവത്തിനറിയാം. ദൈവം പിശാചിനൊരു മിസ് കോളയച്ചു. ദൈവത്തിന്റെ കൈയില്‍ കാല്‍ക്കാശില്ലല്ലോ. പിശാച് ഉടന്‍ തിരിച്ചു വിളിച്ചു. ദൈവത്തിനൊരു പ്രശ്നമുണ്ടായാല്‍ താനെ ഉണ്ടാവു എന്ന് പിശാചിനറിയാം. ദൈവത്തിന്റെ പ്രശസ്തിക്കു വേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ പിശാച് എന്നും തയ്യാറാണ്. '..അങ്ങ് വിളിച്ചോ..?' 'വിളിച്ചു' 'എന്താവോ..?'
    

    'നിന്റെ ഒരു ഉപദേശം വേണം. അതുകൊണ്ട് നീ വിജയിച്ചെന്ന് അഹങ്കരിക്കരുത്.' ' ഒരിക്കലുമില്ല. മാത്രമല്ല, അങ്ങയുടെ മുന്നില്‍ എനിക്ക് ജയിക്കുകയും വേണ്ട. ജനങ്ങളാണ് എന്റെ ശക്തി' ' എനിക്ക് ഒരു യാത്ര പോകണം. കുറച്ച് സുരക്ഷിതമായ സ്ഥലം ഏതാണ്?. നിന്റെ ആളുകള്‍ സജീവമല്ലാത്ത സ്ഥലം ഏതാണിപ്പോള്‍ ?'
    

    'എന്റെ ആളുകള്‍ സജീവമല്ലാത്ത സ്ഥലം എവിടെയെങ്കിലുമുണ്ടോ അങ്ങുന്നേ? ചൊവ്വയിലേക്ക് പോകാം. വലിയ കുഴപ്പമില്ല.' 'അവിടെ കുടിവെള്ള പ്രശ്നമുണ്ടെന്ന് തോന്നുന്നു.' ' അതു ശരിയാണ്. കുറച്ചു വെള്ളം കൊണ്ടുപോയാല്‍ മതിയാകും.' ' ഓ! യാത്ര പോകുമ്പോ വലിയ ലഗേജൊക്കെയായി പോകുന്നത് ബുദ്ധിമുട്ടല്ലെ.' 'എങ്കില്‍ വ്യാഴം നല്ല സ്ഥലമാണ്. ഇപ്പോള്‍ സീസണുമാണ്.' 'അപ്പോള്‍ വലിയ തെരക്കുണ്ടാവില്ലെ?' 'തെരക്കുണ്ടാവും. പക്ഷെ അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളു.' 'ആള്‍ക്കൂട്ടത്തിലൊന്നും പോകാന്‍ വയ്യ.' 'നല്ല ഹോട്ടലൊക്കെ കിട്ടും. അതേര്‍പ്പാട് ചെയ്തു തരാം' ' കുറച്ച് ഏകാന്തതയുള്ള സ്ഥലം മതി' 'ചന്ദ്രന്‍ പോകാവുന്ന സ്ഥലമാണ്. ഇപ്പോള്‍ തണുപ്പിത്തിരി കൂടുതലാണെന്ന് മാത്രമേയുള്ളു. നല്ല കമ്പിളിപ്പുതപ്പെടുത്താല്‍ മതി' 'അവിടത്തെ റോഡൊക്കെ ഇപ്പോഴും മഹാമോശമാണെന്നാണല്ലൊ പറയുന്നത്. തന്റെ ആളുകള്‍ തന്നെയാണോ ഇപ്പോഴും കോണ്‍ട്രാക്റ്റര്‍മാര്‍ ?'

    
    'എന്റെ ആളല്ലാത്ത ഏതു കോണ്‍ട്രാക്റ്ററാണങ്ങുന്നേ ഉള്ളത്. സൂക്ഷിച്ച് നിന്നില്ലെങ്കില്‍ കര്‍ത്താവിനെ വരെ അവര്‍ കരാറാക്കിക്കളയും. റോഡ് ലേശം മോശമാണ്. എങ്കില്‍ ഹെലികോപ്റ്റര്‍ ഏര്‍പ്പാടു ചെയ്യാം.' ' വേണ്ട.' 'ലാളിത്യം പോകുമെന്ന് കരുതീട്ടാണോ? ദൈവത്തെ ഇപ്പോള്‍ പഴയപോലെ ലാളിത്യത്തോടെ കാണാന്‍ ഭക്തന്മാര്‍ക്ക് പോലും താല്‍പ്പര്യമില്ല. അവരുടെ ദൈവവും അവരെപ്പോലെ ലേശം പോഷും ഗ്ലാമറസുമൊക്കെ ആകണമെന്നാണ് അവരുടെ ആഗ്രഹം. പറയാന്‍ അവര്‍ക്കുമൊരു അന്തസു വേണ്ടേ...ഒണക്കറൊട്ടീം പച്ചവെള്ളോം ഏത് തിരുമേനിക്ക് വേണം. ഇക്കാലത്തെ ലളിതജീവിതം ഫൈവ് കോഴ്സ് ഡിന്നറാണങ്ങുന്നേ. എവിടെയുണ്ടങ്ങുന്നേ മരക്കുരിശ്?. ആത്മാവില്‍ സ്വാശ്രയ കോളേജുള്ളവര്‍ ഭാഗ്യവാന്മാര്‍ .

    
    അവര്‍ ദൈവത്തെ കാണും എന്നല്ലെ അങ്ങുന്നേ ഇപ്പോഴത്തെ പ്രാര്‍ഥന.' 'എല്ലാം നീ വഷളാക്കി' 'ദൈവമേ എന്റെ പേരില്‍ ആരും ഒരു കോളേജും നടത്തുന്നില്ല.' 'തര്‍ക്കത്തിനില്ല. നീ ഒരു സ്ഥലം പറയ്...' 'അങ്ങനെയാണെങ്കില്‍ അങ്ങ് ഭൂമിയില്‍ തന്നെ വാ.' 'വേണോ..?' 'വലിയ കുഴപ്പമില്ല.' 'അവിടെ എവിടെപ്പോകാനാ?' 'ഭൂമിയില്‍ സ്വര്‍ഗം എന്നൊക്കെ ഇപ്പോഴും പറയുന്ന സ്ഥലമുണ്ട്. സസ്യശ്യാമളകോമളം എന്നൊക്കെ കേട്ടു കാണുമല്ലൊ,അല്ലെ?' ' ഓ..കേരളം...' '..അതു വേണ്ടേ..?' 'വേണ്ട..' 'എന്താ..?' 'അവിടെ ഇപ്പോഴും എന്റെ അവസാനത്തെ അത്താഴം കഴിഞ്ഞിട്ടില്ല.' പിശാച് ചിരിച്ചു. ദൈവം തടര്‍ന്നു. ' എന്നെ ഒറ്റിയത് എന്റെ ശത്രുക്കളല്ല. എന്റെ ശിഷ്യന്‍ തന്നെയാണ്.' പിന്നെ ദൈവവും ചിരിച്ചു. ഫോണ്‍ കട്ടായി.

എം. എം. പൗലോസ്

Monday, 28 November 2011

ടി കെ ഹംസ കമ്യൂണിസ്റ്റായ കഥ

മൈലാഞ്ചികൈയില്‍ പുസ്തകക്കെട്ടുമായി കൊച്ചു മൊഞ്ചത്തികളും, ഇശലുകള്‍ പെയ്യുന്ന ഖല്‍ബുമായി കുട്ടിക്കുറുമ്പന്മാരും നടന്നു നീങ്ങിയ മലപ്പുറത്തിന്റെ വഴികള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടാകും. പോക്കുവെയിലിന്റെ ഇളം ചൂടേറ്റ് ബീഡിതെറുത്ത തൊഴിലാളികള്‍ക്കിടയിലിരുന്ന് കട്ടന്‍ചായ കുടിച്ച സമ്പന്നമായ വൈകുന്നേരങ്ങളെക്കുറിച്ചാണ് അന്നത്തെ ഒരു കൊച്ചുവീരന് പറയാനുള്ളത്.


    കൂരാട് എന്ന ഗ്രാമത്തിലെ പഴകിയ കെട്ടിടത്തിന്റെ തിണ്ണയില്‍ ചാരിയിരുന്ന് ബീഡിതെറുത്ത ഇക്കാക്കമാര്‍ക്ക്, 'ദേശാഭിമാനി'യും 'നവയുഗ'വുമൊക്കെ വായിച്ചുകൊടുത്ത ഹൈസ്കൂള്‍കാരന്‍ . അവന്റെ വായനയില്‍നിന്നുതിരുന്ന വാക്കുകള്‍ കേട്ട് അവര്‍ സന്തോഷത്തോടെ ബീഡി തെറുക്കും. അതും കഴിഞ്ഞ് അവര്‍ക്കൊപ്പം കട്ടന്‍ചായയും കുടിച്ചിരിക്കുമ്പോഴാണ് അവരുടെ സംഭാഷണത്തില്‍ നിന്നുയരുന്ന രാഷ്ട്രീയചിന്താധാരകള്‍ അവന്റെ മനസ്സിലേക്കും പടരുന്നത്.

    തൊഴിലാളിവര്‍ഗത്തിന് ഒരു രാഷ്ട്രീയമുണ്ടെന്നും അതിനിടയില്‍ ഒരു പ്രത്യയശാസ്ത്രമുണ്ടെന്നും ആദ്യമവനറിഞ്ഞത് ആ ബീഡിത്തൊഴിലാളികളുമായുള്ള പരിചയത്തില്‍നിന്നാണ്. പിന്നെ, പലപ്പോഴും പന്തു കളിക്കാനും സിനിമ കാണാനുമൊക്കെ അവരോടൊപ്പം ആ കൊച്ചുബാലനും പോയി.

    ഒരു കമ്യൂണിസ്റ്റു കുടുംബാംഗമല്ലാതിരുന്നിട്ടും ഇടത്തരം മുതലാളി കുടുംബത്തില്‍ പിറന്നിട്ടും, ഹംസ എന്ന കൗമാരക്കാരന്‍ അന്നും തൊഴിലാളികളുമായി ബന്ധം പുലര്‍ത്തി. കര്‍ഷക കുടുംബത്തില്‍നിന്ന് പാട്ടം വാങ്ങുന്ന ഒരു കുടുംബമായിരുന്നു അവന്റേത്. പാട്ടം കൊടുക്കേണ്ടതില്ല എന്ന നിലപാടില്‍ നില്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെടുമ്പോള്‍ സ്വാഭാവികമായും കുടുംബത്തില്‍നിന്ന് എതിര്‍പ്പുണ്ടായി. അതുകൊണ്ടുതന്നെ അന്നവന്റെ രാഷ്ട്രീയപ്രവര്‍ത്തനവും കുടുംബം കാണിച്ച വഴിയില്‍ത്തന്നെയായി. അങ്ങനെ കോണ്‍ഗ്രസ്സുകാരനായിത്തീര്‍ന്ന ഹംസ ആ പാര്‍ടിയുടെ നേതാവുമായി. വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിലപാട് മാറ്റി. തൊഴിലാളികളുടെ ഉന്നമനത്തിനായി രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ടി കെ ഹംസ ഇന്ന് മറ്റൊരു ചരിത്രം.

    വണ്ടൂരിനടുത്തെ കൂരാട് ഗ്രാമത്തിലെ ആ കൊച്ചു ബീഡിക്കമ്പനിയിലെ ഇന്നത്തെ തൊഴിലാളികള്‍ക്കാകട്ടെ കെ ഹംസ വെറുമൊരു രാഷ്ട്രീയക്കാരനല്ല. സ്നേഹത്തോടെയുള്ള 'ബഡ്കൂസ്' വിളിയും പ്രസംഗത്തിനിടയില്‍ മാപ്പിളപ്പാട്ടുമായി തനി നാടന്‍ശൈലിയില്‍ 'ഹംസാക്ക' അവര്‍ക്കെല്ലാം പ്രിയങ്കരനാണ്. സ്നേഹത്തിന്റെയും സംഘബോധത്തിന്റെ തൂവെള്ളക്കുളിരുമായി നില്‍ക്കുന്ന സഖാവ് ടി കെ ഹംസ.

    അതുകൊണ്ടു തന്നെയാണ് തൊഴിലാളിവര്‍ഗത്തെ, അവരോപ്പം നില്‍ക്കുന്ന സിപിഐ എം എന്ന പ്രസ്ഥാനത്തെ നെഞ്ചേറ്റാനുള്ള സാഹചര്യം വിവരിച്ച് ടി കെ ഹംസ ആത്മകഥയെഴുതാന്‍ തയ്യാറായതും. ഹംസ എന്ന കമ്യൂണിസ്റ്റുകാരന്റെ സമകാലദൗത്യം വിവരിക്കുന്ന ആത്മകഥ 'ഞാനെങ്ങനെ കമ്യൂണിസ്റ്റായി' ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങും. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച ആത്മകഥ ചിന്ത പബ്ലിക്കേഷന്‍സ് ആണ് പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നത്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തില്‍ കോഴിക്കോട് വന്നപ്പോഴാണ് ടി കെ ഹംസയെ കണ്ടത്. ഉള്ളിലൊരു പാട്ടിന്റെ താളമൊളിപ്പിച്ച് വൈകി ഇറങ്ങിയ 'മാപ്പിളപ്പാട്ടിന്റെ മാധുര്യ'ത്തിനു ശേഷം ഇറങ്ങുന്ന രണ്ടാമത്തെ പുസ്തകമാണ് 'ഞാനെങ്ങനെ കമ്യൂണിസ്റ്റായി'. എഴുത്തിന്റെ പാതയിലേക്ക് വൈകി എത്തിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ:

    'എനിക്ക് എന്നെപ്പറ്റി ഒരു ധാരണയുണ്ടായിരുന്നു. അത് വേറൊന്നും അല്ല. എന്നില്‍ സര്‍ഗാത്മകത ഇല്ല എന്ന വിചാരം. ചെറുപ്പത്തില്‍ എഴുതി നോക്കിയിട്ടുണ്ട്. പിന്നെ പ്രസംഗത്തിലായി ശ്രദ്ധ. 14 വയസ്സില്‍ പ്രസംഗം തുടങ്ങിയതോടെ പിന്നെ എഴുതാന്‍ നോക്കിയിട്ടില്ല. കാലം കഴിഞ്ഞപ്പോള്‍ സംഗീതനാടക അക്കാദമിയുടെ ഒരു വാര്‍ഷികസമ്മേളനത്തില്‍ മാപ്പിളകലയെക്കുറിച്ച് സംസാരിച്ചത് കുറേപ്പേര്‍ ക്ഷണിച്ചു. റംലാബീഗം, ആയിഷാബീഗം, വി എം കുട്ടി, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എന്നിവരെല്ലാം വേദിയിലുണ്ടായിരുന്നു. അവര്‍ ഇതേക്കുറിച്ച് എഴുതാന്‍ എന്നോട് പറഞ്ഞു. പിന്നെ ഇതേ വിഷയം തിരൂര്‍ തുഞ്ചന്‍പറമ്പിലും സംസാരിച്ചു. എം ടി വാസുദേവന്‍ നായരും പരിപാടിക്കുണ്ടായിരുന്നു. അദ്ദേഹമായിരുന്നു ഇത് പുസ്തകരൂപത്തില്‍ ആക്കണമെന്ന് നിര്‍ദേശിച്ചത്. 'മാപ്പിളപ്പാട്ടിന്റെ മാധുര്യ'ത്തിന് കേരളത്തില്‍ അംഗീകാരവും കിട്ടി.

    പാടിക്കേട്ട ഓര്‍മയില്‍നിന്നു ചികഞ്ഞെടുത്ത പാട്ടിന്റെ ഈണവും താളവും ഭാവഭംഗിയുമൊക്കെ പകര്‍ത്തി രചിച്ച പുസ്തകത്തില്‍നിന്നുള്ള ഈരാടികളിലേക്കായി പിന്നെ..

    'പൂമകളാണെ ഹുസ്നല്‍ ജമാല്‍

    പുന്നാരത്താളം മികന്ത ബീവി.......

    ' ചീഫ് വിപ്പ്, മന്ത്രി, എം പി എന്നീ നിലകളിലൊക്കെ പ്രവര്‍ത്തന മികവുമായി കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനകീയ നേതാവായി മാറിയ ടി കെ ഹംസ ഇങ്ങനെയൊക്കെയാണ്... ഏറനാടന്‍ ഭാഷയുടെ നാടന്‍ ഭാവുകത്വം മാറാതെ, ഇടയ്ക്കിടക്ക് നര്‍മം വിതറി സംസാരിക്കുന്ന നാട്ടുകാരുടെ 'ഹംസാക്ക'യോട് കൂടുതല്‍ സംസാരിച്ചാല്‍ , അദ്ദേഹം സോക്കറിന്റെയും സിനിമയുടെയും ലോകത്തേക്ക് പോകും. ഉമ്മ പാടിയ മാലപ്പാട്ട് കേട്ട് പാട്ടിനോട് താല്‍പ്പര്യം തോന്നിയ കഥമുതല്‍ , സ്കൂളില്‍ പഠിക്കുമ്പോള്‍ വളര്‍ന്നുതുടങ്ങിയ ഫുട്ബോള്‍ കമ്പംവരെ അതുനീണ്ടു പോയി. സന്തോഷ് ട്രോഫി ടൂര്‍ണമെന്റും ഡ്യൂറന്റ് കപ്പുമെല്ലാം കടന്ന് നിയമസഭാംഗമായിരിക്കെ ഫുട്ബോള്‍ മാച്ചില്‍ പങ്കെടുത്ത ഓര്‍മകളിലേക്കായി പിന്നെ നടത്തം. അന്ന് താന്‍ ആശ്വാസഗോള്‍ നേടിയ കഥ പറയുമ്പോള്‍ ആ മുഴുനീള രാഷ്ട്രീയക്കാരന്റെ മുഖത്ത് കണ്ടത് ഗോളടിച്ച സന്തോഷം.

    മാപ്പിളപ്പാട്ടിന്റെ ജ്വരത്തില്‍നിന്നും സിനിമയുടെ ലോകമാണ് പിന്നെ തുറന്നത്. കുട്ടിക്കാലംമുതല്‍ സിനിമാക്കമ്പവും തലയ്ക്കു പിടിച്ചിരുന്നു. കോഴിക്കോട് നിന്നാണ് ആദ്യം സിനിമ കണ്ടത്. അതും തിക്കുറിശി നായകനായ 'സ്ത്രീ' എന്നചിത്രം. പിന്നെ വണ്ടൂരിലും തിയറ്റര്‍ എത്തി. അങ്ങനെ തമിഴ്, ഹിന്ദി ചിത്രങ്ങള്‍ കാണാന്‍ തുടങ്ങി. ഹിന്ദിതാരം ദിലീപ് കുമാറിന്റെ ചരിത്രം വായിച്ച് ആവേശം കൊണ്ട കാലമായിരുന്നു അന്ന്. സിനിമയില്‍ എന്നും ഏറ്റവും ആരാധന തോന്നിയത് ദിലീപ്കുമാറിനോടാണ്.

    'പണ്ട് വക്കീല്‍വേഷത്തിലിരിക്കുമ്പോള്‍ സ്നേഹിതനായ ശ്രീധരന്‍ വക്കീലിന്റെ അടുത്ത് പ്രാക്ടീസ് ചെയ്ത ആളാണ് മുഹമ്മദ്കുട്ടി. പിന്നെ അയാള്‍ മമ്മൂട്ടിയായി. അദ്ദേഹത്തോട് അന്ന് സൗഹൃദമുണ്ടായിരുന്നു. അന്നേ മമ്മൂട്ടിക്ക് കലാതാല്‍പ്പര്യമുണ്ടായിരുന്നു. മഞ്ചേരിയില്‍ ഹാര്‍മോണിയം തേടി മമ്മൂട്ടി എന്റെടുത്ത് വരും. ഞാന്‍ പാടുമ്പോള്‍ ഇടയ്ക്ക് വെള്ളി വീഴുന്നത് മമ്മൂട്ടിയാണ് ചൂണ്ടിക്കാണിച്ചത്'.

    രാഷ്ട്രീയവും സാഹിത്യവും സിനിമയും സ്പോര്‍ട്സും സംഗീതവും തുടങ്ങി ഏതു വിഷയം സംസാരിച്ചാലും ടി കെ ഹംസയ്ക്ക് പറയാന്‍ ഒരുപാടുണ്ടാകും. സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കാണികളുടെ മനം കവരുന്ന കണ്‍കെട്ടു വിദ്യക്കാരനായി മാറും. മാജികിന്റെ താവളമാണ് നിലമ്പൂര്‍ . വാഴക്കുന്നം നമ്പൂതിരി, മലയത്ത്, മുതുകാട് തുടങ്ങിയവരെല്ലാം അവിടെ നിന്നും വന്ന് ലോകമറിയുന്ന മജീഷ്യന്മാരായി. ഹംസയ്ക്ക് മാജികിനോടു കമ്പമുണ്ട്. നിലമ്പൂരിലെ കുഞ്ഞിക്കോയയില്‍നിന്നാണ് കണ്‍കെട്ടുവിദ്യ അഭ്യസിച്ചത്. പറഞ്ഞു പറഞ്ഞ് കൈയിലെ നാണയമൊളിപ്പിച്ച് ഇത്തിരി മാജിക്കും കാണിക്കാന്‍ തുടങ്ങി ആ ഏറനാട്ടുകാരന്‍ .

    കോല്‍ക്കളിയോടുള്ള പ്രിയവും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. 'ഇത്ര ശാസ്ത്രീയവും ചടുലവുമായ കളി വേറെയില്ല,' ഹംസ വാചാലനായി.

    ഏറനാട്ടില്‍ വണ്ടൂരിനടുത്ത് കൂരാട് എന്ന സ്ഥലത്ത് ടി കെ മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനായി 1937ലാണ് ടി കെ ഹംസ ജനിച്ചത്. കാലം മുന്നേറിയപ്പോള്‍ കലയുടെയും സാംസ്കാരികതയുടെയും നിഷ്കളങ്ക സ്പര്‍ശമായി ഏറനാടിനുമപ്പുറത്തേക്ക് അദ്ദേഹം വളര്‍ന്നു. മലപ്പുറത്തുകാരന്റെ തനി നാടന്‍ പ്രസംഗത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്കു പ്രവേശിച്ച അദ്ദേഹം എഴുത്തിന്റെ വഴികളിലേക്കും കടന്നു. അതു തുടങ്ങുന്നതിനെപ്പറ്റി ഒരിക്കല്‍ എം എന്‍ കാരശ്ശേരി അദ്ദേഹത്തോട് പറഞ്ഞുനിങ്ങളുടെ അനുഭവം നിങ്ങള്‍ക്ക് മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. അങ്ങനെ ഒരു പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച് ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ അനുഭവങ്ങളാണ് 'ഞാനെങ്ങനെ കമ്യൂണിസ്റ്റായി' എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത്.

    പുസ്തകത്തിന് ആ പേരു വരാന്‍ തന്നെ ഒരു കാരണമുണ്ട്. അതേക്കുറിച്ച് ടി കെ ഹംസ പറയുന്നതിങ്ങനെ:

    'ഞാനൊരിക്കലും ഒരാളുടെയും നിര്‍ബന്ധത്തിനോ ക്ഷണം കൊണ്ടോ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ വന്നതല്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആശയാദര്‍ശങ്ങള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ എന്റെ മനസ്സില്‍ തട്ടാനിടയായ പല സാഹചര്യങ്ങളുമുണ്ടായിരുന്നു. അത് കൃഷിപ്പണിക്കാരും ചെത്തുപ്പണിക്കാരുമായിട്ടുള്ള ചെറുപ്പത്തിലേയുള്ള ബന്ധവും, ബാല്യകാലത്ത് ബീഡിത്തെറുപ്പുകാരുമായിട്ടുള്ള അടുപ്പവും, തൊഴിലാളിവര്‍ഗപ്രശ്നങ്ങള്‍ അടുത്തറിയാന്‍ ഇടയായി. അതിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് ആലോചിക്കാനും ഇടയായി. അങ്ങിനെ ഒരു സന്ദര്‍ഭം വന്നപ്പോള്‍ , 1953 മുതല്‍ ഞാനൊരു കമ്യൂണിസ്റ്റ് അനുഭാവിയായി.
  *എ. പി. സജീഷ്

Mullaperiyar Dam

Mullaperiyar Dam
During 1895 it was commissioned
Designed by Er: Penny Kuik
With a life Span of 50 years
Recommended for reconstruction during 1979
Dam is on fault Zone
Repeated tremors are occurring
Last one with intensity 3.4
Epicenter of earth quake is only 34 K M from dam
Now maximum storage is +136 feet
Water capacity is 15 T M C
Possibility of tremor of intensity 6 to 6.5
Now there are  repeated tremors
20 quakes reported after july 26 2011
Strengthening of structure programmed during 1979.
Some grouting done after
No foundation strengthening yet done.
Is the 116 years structure can function  safely  ?
Alternate Dam is the only Solution?
Life threat of 30 lakhs people in Kerala
Are we waiting for an unhappy event ?
Earth Quake and its intensity cannot be predicted in advance
On an Unhappy event nothing can be by Disaster Management Team ?
How the Disaster management team reaches The Dam site  ?
Bridges at periyar, Chappathu and Cheruthoni fails due to water bomb?
Total failure of C D Works in roads   ?
Whole transportation net work fails and idduki district will divide
Possibility of failure of cheruthoni  , kulamavu  and Iddukki arch dam
Cannot be forgotten?
K S E B and Irrigation has to study the after effects of an event ?
District administration and Roads to choke out solution of conveyance net work ?
Disaster management is in chides stage.
Give Training to N G O ‘s, Fire force, Police and Navy to do need full
Strengthen Fire Force and Start units at Kumily ,Vadiperiyar and Peer made
With required  trained staff, equipments and vehicle
Give training  to people to face situations
Installation of additional seismograph’s will never help the poor people going to be affected
For disaster management Choke out a correct program.
*ബിജു.വി.

Friday, 25 November 2011

സദാചാര പൊലീസും ജനാധിപത്യ സദാചാരവും

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഷാഹിദ്ബാവ എന്ന ഇരുപത്താറുകാരന്‍ കൊല്ലപ്പെട്ടത് കേരളത്തെയാകെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു. ഗള്‍ഫില്‍നിന്ന് ഈയിടെ തിരിച്ചെത്തിയ ഷാഹിദിനെ അദ്ദേഹത്തിെന്‍റ സുഹൃത്തിെന്‍റ വീട്ടിെന്‍റ അടുത്തുവെച്ചാണ് ഇരുപതോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. സുഹൃത്തിെന്‍റ ഭാര്യയുമായി ഇയാള്‍ക്കുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയായിരുന്നത്രേ ആക്രമണം നടന്നത്. ഇത്തരം സദാചാര പൊലീസ് ചമയുന്ന സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തായി നടക്കുന്നുണ്ട്. ഈ സംഭവത്തോടൊപ്പം തൊടുപുഴയില്‍ സ്വന്തം പെങ്ങളെ കൂട്ടാന്‍ചെന്ന ഒരു എസ്ഐയെ കുറെപ്പേര്‍ ചേര്‍ന്ന് ആക്രമിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റ്യാടിയില്‍ മിശ്രവിവാഹത്തിനു തയ്യാറായി റെജിസ്റ്റര്‍ ഓഫീസില്‍ എത്തിയ പെണ്‍കുട്ടിയെ കുറെപ്പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഭവം റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരുന്നു. ജാതിക്കും മതത്തിനും അതീതമായ പ്രണയങ്ങള്‍ , അവിഹിതബന്ധങ്ങള്‍ തുടങ്ങിയവയെല്ലാം സദാചാരലംഘനമാണെന്ന് ആരോപിച്ച് അവരെ നാട്ടുകാര്‍ കൈകാര്യംചെയ്യുന്ന പ്രവണത ശക്തമാണ്.

    

    വ്യക്തമായ ജാതി മത താല്‍പര്യങ്ങളുള്ളവരാണ് പൊതുവില്‍ സദാചാര പൊലീസ് ചമയുന്നത്. ചിലയിടങ്ങളില്‍ രാഷ്ട്രീയ സംഘടനകളില്‍ പെട്ടവരും സദാചാര പൊലീസായി മാറാറുണ്ട്. സദാചാരം എന്നാല്‍ എന്ത്? നിയമപരമായും അല്ലാതെയും സ്ത്രീപുരുഷ ബന്ധങ്ങളിലാണ് സദാചാരം ഒതുങ്ങിനില്‍ക്കുന്നത്. മോഷണം, പിടിച്ചുപറി, മര്‍ദ്ദനങ്ങള്‍ , കൊലപാതകങ്ങള്‍ മുതലായവ കുറ്റകൃത്യങ്ങളായി കരുതുമെങ്കിലും അവ 'സദാചാര'ത്തിെന്‍റ പ്രശ്നങ്ങളായി കരുതപ്പെടുന്നില്ല. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും നാനോ എക്സല്‍ തട്ടിപ്പുമൊക്കെ തട്ടിപ്പുകളാണ്. സദാചാര പ്രശ്നങ്ങളല്ല. അതായത് സദാചാരം സ്ത്രീപുരുഷബന്ധങ്ങളെപ്പറ്റിയുള്ള സാമൂഹ്യധാരണകളില്‍നിന്നാണ് രൂപപ്പെടുന്നത്. നിയമസംഹിതകളിലെ സദാചാര സങ്കല്‍പം സ്ത്രീപുരുഷ ബന്ധങ്ങളുടെ ഐക്യദാര്‍ഢ്യം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ്. സ്ത്രീപുരുഷബന്ധങ്ങളെ തകര്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പരപുരുഷബന്ധം അല്ലെങ്കില്‍ പരസ്ത്രീ ബന്ധമാണെന്ന് നിയമം വിലയിരുത്തുന്നു. വ്യഭിചാരം വിവാഹമോചനം നേടുന്നതിന് മതിയായ കാരണമാണ്. വിവാഹം വേര്‍പെടുത്തുന്നതിന് മറ്റു കാരണങ്ങള്‍ ഇക്കാലത്ത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനം, ഭാര്യയെ അവഹേളിക്കുക, കുടുംബം നോക്കാതിരിക്കുക, സ്വത്ത് അപഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയും വേര്‍പെടുത്തുന്നതിലേക്കു നയിക്കാം. പക്ഷേ, അവയൊന്നും സദാചാര ലംഘനമായി കരുതപ്പെടുന്നില്ല. അതായത്, സദാചാരം പൂര്‍ണ്ണമായി ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള സങ്കല്‍പമാണ്. ലൈംഗികതയുടെ മേലുള്ള നിയന്ത്രണമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലൈംഗിക സദാചാരത്തിെന്‍റ പരിമിതികള്‍ ലൈംഗികതയുടെ മേലുള്ള പലവിധത്തിലുള്ള നിയന്ത്രണങ്ങള്‍ എല്ലാ സമൂഹങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗോത്രവര്‍ഗസമൂഹങ്ങളില്‍പോലും ഗോത്ര സമൂഹം നിര്‍ണ്ണയിക്കുന്ന ചില പൊതുഘടകങ്ങള്‍ക്കുള്ളിലാണ് ലൈംഗികത നിര്‍വചിക്കപ്പെടുന്നത്. ഇന്നത്തെ സമൂഹത്തില്‍ സ്വതന്ത്ര ലൈംഗികതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ ഉണ്ടെങ്കിലും അവര്‍ ഒരു ചെറു ന്യൂനപക്ഷമാണ്.
    

    ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍ സമൂഹഘടനയനുസരിച്ച് മാറുന്നതും നമുക്കു കാണാം. പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ഒരുകാലത്ത് ബഹുഭര്‍ത്തൃത്വവും ബഹു ഭാര്യത്വവും നിലനിന്നിരുന്നു. പിന്നീട് നിയോഗം എന്ന പേരില്‍ മരിച്ചുപോയ ഭര്‍ത്താവിെന്‍റ സഹോദരനെ സ്വീകരിക്കുന്ന സമ്പ്രദായം അടുത്ത കാലംവരെ ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നു. കേരളത്തിലെ ചില സമുദായങ്ങളില്‍ സഹോദരന്മാരെ ഭര്‍ത്താക്കന്മാരായി സ്വീകരിക്കുന്ന സമ്പ്രദായവും നിലനിന്നുപോന്നു. മരുമക്കത്തായം മറ്റൊരു രീതിയിലുള്ള സ്ത്രീപുരുഷബന്ധ സങ്കല്‍പമാണ്. നമ്പൂതിരിമാരും നായന്മാരും തമ്മിലുണ്ടായിരുന്ന സംബന്ധങ്ങള്‍ അടുത്ത കാലത്തു മാത്രമാണ് ഇല്ലാതെയായത്. ഇത്തരം വ്യത്യസ്ത വിവാഹമുറകളിലെല്ലാം വ്യത്യസ്ത സദാചാര സങ്കല്‍പങ്ങള്‍ നിലനിന്നതായി കാണാം. മദ്ധ്യകാല ഇന്ത്യയില്‍ കുലസ്ത്രീകളെ ചാരിത്ര്യത്തിെന്‍റയും പരിശുദ്ധിയുടെയും പ്രതിരൂപങ്ങളായി കണ്ടിരുന്നെങ്കില്‍ അതിനെതിരായ ഗണികാ സങ്കല്‍പവും അംഗീകരിക്കപ്പെടുന്നു. സദാചാരത്തിെന്‍റ മാനദണ്ഡങ്ങള്‍ ഇവര്‍ക്കുണ്ട്. രണ്ടുകൂട്ടര്‍ക്കും വെവ്വേറെയാണ്. ഇന്ത്യയില്‍ നിലവിലിരുന്ന അനുലോമ പ്രതിലോമ വിവാഹങ്ങള്‍ സദാചാരങ്ങളുടെ മാനദണ്ഡങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ബ്രാഹ്മണ പുരുഷന്മാര്‍ക്ക് മറ്റേതു വര്‍ണങ്ങളില്‍നിന്നും സ്ത്രീകളെ സ്വീകരിക്കാം. ബ്രാഹ്മണസ്ത്രീകള്‍ക്ക് അത് നിന്ദ്യമാണ്. അതുകൊണ്ടാണല്ലോ പരപുരുഷന്മാരെ പ്രണയിച്ച ബ്രാഹ്മണസ്ത്രീകളെ 'അടുക്കളദോഷം' ചുമത്തി ഇല്ലങ്ങളില്‍നിന്ന് പുറത്താക്കി പടിയടച്ച് പിണ്ഡംവെയ്ക്കാനാരംഭിച്ചത്.
   

    അതേസമയം കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരത്തിനോടൊപ്പം നടത്താന്‍ കൊച്ചി മഹാരാജാവ് കല്‍പിച്ച പുരുഷവിചാരം നമ്പൂതിരിമാരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയും ചെയ്തു. സദാചാരലംഘനം അന്നും ഇന്നും നടത്തുന്നത് സ്ത്രീകളാണ് എന്നാണ് സങ്കല്‍പം. ഇവിടെ സാമുദായിക ബുദ്ധിജീവികളും സദാചാര പൊലീസുകാരും വിശദീകരിക്കേണ്ട ഒരു കാര്യമുണ്ട്. സ്ത്രീപുരുഷ ബന്ധങ്ങളില്‍ വളര്‍ന്നുവരേണ്ട സ്വാഭാവികമായ സൗഹൃദവും തുല്യതയും പരസ്പരവിശ്വാസവും നശിപ്പിക്കുകയും യാന്ത്രികമായ അടിമത്തബോധവും സ്ത്രീപുരുഷ ബന്ധങ്ങള്‍ ഭോഗത്തിനുവേണ്ടി മാത്രമാണെന്ന ധാരണയും വളര്‍ത്തുകയും മാത്രമാണ് അവര്‍ ചെയ്യുന്നത്. കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുംതോറും ഈ ധാരണകള്‍ കൂടുതല്‍ വളരുന്നു. പ്രണയം, വിവാഹം തുടങ്ങിയവയുടെ മാനവിക വശങ്ങള്‍ നശിപ്പിക്കപ്പെടുന്നു. ഇതിലൂടെയാണ് മനുഷ്യര്‍ സ്വര്‍ഗരാജ്യത്തോടടുക്കുന്നത് എന്നു പഠിപ്പിക്കുന്നത് മതങ്ങള്‍ പ്രചരിപ്പിക്കുന്ന സ്നേഹം, സാഹോദര്യം മുതലായ സങ്കല്‍പങ്ങള്‍ക്കുപോലും എതിരല്ലേ? ചലനത്തിനും വാക്കിനുംപോലും വിലക്കുകളുള്ള സമൂഹങ്ങളില്‍ സാഹോദര്യം പുലരില്ലെന്നതിന് ഇതുവരെയുള്ള മത സമൂഹങ്ങളുടെ അനുഭവങ്ങള്‍തന്നെ തെളിവാണ്. ഈയിടെയായി നമ്മുടെ സദാചാരബോധത്തിെന്‍റ വികൃതമായ വശം പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂര്‍ ജില്ലയിലെ ഒരു എല്‍ പി സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി പരാതിയുണ്ടായി. കുറ്റമാരോപിക്കപ്പെട്ട അധ്യാപകനെ സംരക്ഷിക്കുന്നതിനാണ് നാട്ടുകാരടക്കം വ്യഗ്രത കാണിച്ചത്. പെണ്‍കുട്ടിയുടെമേല്‍ പഴിചാരാന്‍ ശ്രമം നടന്നു. കാരണം കുട്ടിയുടെ അമ്മ ചീത്തയാണെന്നായിരുന്നു ആരോപണം. അപ്പോള്‍ അമ്മയുടെമേല്‍ ചാരിയ സദാചാര ലംഘനത്തിെന്‍റ കുറ്റം പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയുടെമേലും ആരോപിക്കപ്പെട്ടു. അവസാനം സ്കൂള്‍ അധ്യാപകനുമേല്‍ നടപടിയുണ്ടായെങ്കിലും ആവശ്യമായ 'സദാചാര ചര്‍ച്ച'കള്‍ നാട്ടില്‍ നടന്നുകഴിഞ്ഞിരുന്നു. പീഡനത്തിനിരയായ കുട്ടിക്കും കുടുംബത്തിനും സമൂഹത്തില്‍ നേരിടേണ്ടിവന്ന ഒറ്റപ്പെടല്‍ അതിെന്‍റ ഫലമായിരുന്നു. സദാചാര പൊലീസ് ചമയുന്നവര്‍ സദാചാര സങ്കല്‍പങ്ങള്‍ മാറിമറയുന്ന സാഹചര്യങ്ങളില്‍ , ഇന്നത്തെ സദാചാരസങ്കല്‍പങ്ങള്‍ സൃഷ്ടിക്കുന്നതാര് എന്ന് പരിശോധിക്കേണ്ടതാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗം സംഘടിത മതങ്ങളാണ്. സംഘടിത മതങ്ങള്‍ക്ക് അവരുടേതായ നിയമസംഹിതകളുണ്ട്. നിയമസംഹിതകള്‍ ലംഘിക്കുന്നവര്‍ക്ക് അവരുടേതായ ശിക്ഷാവിധികളുണ്ട്. ഇവയില്‍ ശിക്ഷാവിധികള്‍ ഇന്ന് ഗവണ്‍മെന്റ് നടപ്പിലാക്കുന്ന നിയമസംഹിതകളുടെ ഭാഗമായി മാറുകയാണ്. എങ്കിലും സ്വന്തം നിയമാവലികള്‍ സമാന്തരമായിത്തന്നെ നടപ്പിലാക്കണമെന്ന് ശാഠ്യംപിടിക്കുന്ന ഗ്രൂപ്പുകള്‍ ഇന്ന് മതങ്ങള്‍ക്കുള്ളിലുണ്ട്. അവരാണ് ഇപ്പോള്‍ സദാചാര പൊലീസായി മാറുന്നത്. സംഘടിത മതങ്ങളുടെ നിയമസംഹിതകള്‍ ഏകഭര്‍ത്തൃത്വത്തിെന്‍റയും അതിനെ നിലനിര്‍ത്താനുള്ള സദാചാര സങ്കല്‍പങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. പരമ്പരാഗതമായ ചാരിത്ര്യത്തിെന്‍റയും പരിശുദ്ധിയുടെയും സങ്കല്‍പം കൂടാതെ ഉത്തരവാദിത്വബോധം, സാമ്പത്തികമായ വിധേയത്വം, കുടുംബത്തോടുള്ള കടമകള്‍ , വീട്ടമ്മ സങ്കല്‍പം തുടങ്ങി ഒട്ടനവധി ബാധ്യതകള്‍കൂടി സ്ത്രീകളുടെ ചുമലില്‍ വരുന്നു. ഇതിനെ ആധാരമാക്കി ഉടുപ്പ്, നടപ്പ്, മറ്റു പുരുഷന്മാരും സ്ത്രീകളുമായുള്ള ചങ്ങാത്തം, തൊഴില്‍ സമയം തുടങ്ങിയവയിലെല്ലാം ക്രമീകരണങ്ങള്‍ വരുന്നു. സ്ത്രീപുരുഷന്മാരുടെ ചലനങ്ങള്‍ മുഴുവന്‍ ഇത്തരത്തില്‍ ക്രമീകരിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ ഇന്ന് മുഖ്യമതങ്ങളെല്ലാം നടത്തുന്നുണ്ട്. വിവാഹങ്ങളും കുടുംബജീവിതവുമെല്ലാം നിരവധി ഔപചാരികതകളുടെ ചട്ടക്കൂട്ടിലൊതുങ്ങുകയും അവയെ ചെറിയ തോതില്‍ ലംഘി ക്കാനുള്ള ശ്രമങ്ങളെപ്പോലും ചാരപ്പണി നടത്തി പിടിക്കുന്ന സംവിധാനങ്ങള്‍ വളര്‍ന്നുവരുകയും ചെയ്യുന്നു. ഇന്നുള്ള ഐടിമൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ഇത്തരത്തിലുള്ള വിവരവിനിമയത്തിന് പ്രയോജനപ്പെടുന്നു. ഇത്തരം നെറ്റ്വര്‍ക്കുകള്‍ക്ക് രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെയും മതപ്രസ്ഥാനങ്ങളുടെയും പിന്‍ബലം ലഭിക്കുന്നതോടെ സദാചാര പൊലീസിങ്ങിന് അധികാര സ്ഥാനം കിട്ടുന്നു. കൊടിയത്തൂരും കുറ്റ്യാടിയും മറ്റും പ്രവര്‍ത്തിച്ചവര്‍ ഇത്തരം ആളുകളാണ്. സ്വന്തം സമുദായത്തില്‍പെട്ടവരുടെ വീടുകളുടെ പുറത്തും അകത്തുമെല്ലാം ഇവരുടെ കണ്ണുകള്‍ എത്തുന്നു ണ്ടെന്നതിന് കൊടിയത്തൂര്‍ സംഭവം തെളിവാണ്. ഒരു പെണ്‍കുട്ടിക്ക് പ്രേമലേഖനം കൊടുത്തുവെന്നു പറഞ്ഞ് വേറൊരു യുവാവിനെ കൊടിയത്തൂര്‍തന്നെ മര്‍ദ്ദിച്ചത് ഈ പൊലീസി ങ്ങിെന്‍റ വ്യാപ്തി തെളിയിക്കുന്നു. മര്‍ദ്ദിച്ചത് യുവാവിനെയാണെങ്കിലും നിയന്ത്രിക്കപ്പെടുന്നത് പെണ്‍കുട്ടിയാണ് എന്നതും ശ്രദ്ധിക്കണം. ഇവിടെ സദാചാര പൊലീസ് ഉത്തരം പറയേണ്ട മറ്റു കാര്യങ്ങളുമുണ്ട്. അവര്‍ എന്തിന് ഉടുപ്പിലും നടപ്പിലും വാക്കിലും പ്രവൃത്തിയിലുമടക്കം സ്ത്രീപുരുഷന്മാരുടെ സകല പ്രവര്‍ത്തന ങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു? പ്രേമലേഖനമെഴുത്ത് ചരിത്രത്തില്‍ മുഴുവന്‍ പ്രത്യക്ഷപ്പെടുന്ന പ്രതിഭാസമാണ്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിലൊതുങ്ങുന്നതുമല്ല. പ്രത്യേക ലേഖനത്തെപ്പറ്റി പരാതികളുണ്ടെങ്കില്‍ പരിഹരിക്കാം. അതല്ലാതെ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെയൊക്കെ ഭേദ്യം ചെയ്യുന്നത് തികഞ്ഞ കാടത്തമാണ്. മതങ്ങളുടെ വിലങ്ങില്‍ ഇത്തരത്തില്‍ പൂട്ടിയിടുന്നതുകൊണ്ട് എന്ത് സ്വര്‍ഗരാജ്യമാണ് ലഭിക്കുക എന്ന് വിശദീകരിക്കാന്‍ സദാചാര പൊലീസുകാര്‍ തയ്യാറാകേണ്ടതാണ്. സദാചാര പൊലീസിങ്ങിെന്‍റ മനോവ്യാപാരം എന്താണെന്നുള്ളതിന്, പ്രമുഖ സാമുദായിക ബുദ്ധിജീവിയായ ഒ അബ്ദുല്ല ഈ സംഭവത്തോട് പ്രതികരിച്ച രീതിതന്നെ തെളിവാണ.് ഷാഹിദ്ബാവയുടെ കൊലപാതകത്തെ അപലപിച്ച അബ്ദുല്ല, കൊലപാതകികളുടെ ഉദ്ദേശ്യത്തെ ന്യായീകരിക്കാനാണ് തുടര്‍ച്ചയായി ശ്രമിച്ചത്. ഇതിലുള്‍പ്പെട്ട സ്ത്രീക്ക് ഒരു ഭര്‍ത്താവുണ്ടെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതായത് ഷാഹിദിന്റെ കുറ്റം വ്യഭിചാരമാണ്. അത് മരണം അര്‍ഹിക്കുന്ന കുറ്റമാണ്. മരണശിക്ഷ വിധിക്കാനുള്ള അര്‍ഹത ഇന്നത്തെ ഇന്ത്യന്‍ നിയമപ്രകാരം കൊലപാതകികള്‍ക്കില്ലെന്ന് അബ്ദുല്ല അംഗീകരിക്കുന്നു. അതേസമയം കുറ്റം വ്യഭിചാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അതായത് ഇന്ത്യന്‍ നിയമവ്യവസ്ഥയനുസരിക്കുന്ന പൗരനെന്ന നിലയില്‍ കൊലപാതകത്തെ അബ്ദുല്ല അപലപിക്കുന്നു. അതേസമയം അബ്ദുല്ലയുടെ മതപരമായ സദാചാരബോധം അതിനുനേരെ എതിരായി ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ ആശയക്കുഴപ്പത്തെ സ്വന്തം സദാചാരസംഹിതയുടെ അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നവരാണ് സദാചാര പോലീസുകാരായിത്തീരുന്നത്. അത്തരം ആളുകളുടെ 'സദുദ്ദേശ്യ'ത്തോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍ അബ്ദുല്ലയെപ്പോലുള്ള ബുദ്ധിജീവികള്‍ എന്നും തയ്യാറാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'സദുദ്ദേശ്യം' തന്നെയാണോ സദാചാര പെലീസിങ്ങിനെ സ്വാധീനിക്കുന്നത്? സദുദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഷാഹിദ്ബാവയ്ക്ക് അയാളുടെ നിലപാട് വിശദീകരിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. ഇതില്‍പെട്ട സ്ത്രീയുടെയും ഭര്‍ത്താവിെന്‍റയും വിശദീകരണങ്ങള്‍കൂടി ലഭിക്കുമായിരുന്നു. അതിനുശേഷം യുക്തമായ തീരുമാനം സുതാര്യമായി, ജനാധിപത്യപരമായി, സ്വീകരിക്കാനുള്ള അവസരമുണ്ടാകുമായിരുന്നു. അങ്ങിനെയൊന്നും ഇവിടെയുണ്ടായില്ല. അത്തരത്തിലുള്ള നീതിന്യായക്രമം പാടില്ലെന്നുള്ള ധാരണയും ഉണ്ടായിരുന്നു. കൊലപാതകത്തിന് രണ്ട് പ്രയോജനങ്ങളുണ്ട്. ഒന്ന്, ഒരാളെ പൂര്‍ണമായി ഒഴിവാക്കാം; രണ്ട്, അയാളുടെ കൈവശമുള്ള വിവരങ്ങളും അഭിപ്രായങ്ങളും അയാള്‍ ഒരുപക്ഷേ ഉന്നയിക്കാനിടയുള്ള ന്യായീകരണങ്ങളും അതുപോലെ ഇല്ലാതാക്കാം. ഇതില്‍ രണ്ടാമത്തേത് ജനാധിപത്യപരമായ നീതിക്രമത്തിന് ആവശ്യമാണ്. അതുപോലെ ആവശ്യമാണ് സ്ത്രീയുടെയും അവരുടെ ഭര്‍ത്താവിെന്‍റയും നിലപാടുകളും. ഇതെല്ലാം സദാചാര പോലീസുകാര്‍ ഒറ്റയടിക്ക് ഇല്ലാതാക്കുന്നു. സദാചാര പോലീസ് മുറകള്‍ ജനാധിപത്യവിരുദ്ധമായി തീരുന്നത് ഇങ്ങനെയാണ്. ഇതുകൂടാതെ സ്വന്തം സദാചാര സംഹിതകളെ ജനാധിപത്യവ്യവസ്ഥ നിഷ്കര്‍ഷിക്കുന്ന നീതിന്യായ രൂപങ്ങള്‍ക്ക് പകരംവെച്ച് വിധി നടപ്പിലാക്കുന്നതിലൂടെ സദാചാരപോലീസുകാര്‍ ഫാസിസ്റ്റായി മാറുകയും ചെയ്യുന്നു.

    
    പ്രണയത്തിെന്‍റയും വിവാഹത്തിെന്‍റയും സഞ്ചാരത്തിെന്‍റയും മേല്‍ സദാചാരപോലീസിന്റെ കടന്നാക്രമണങ്ങള്‍ ഫാസിസത്തിെന്‍റ പ്രകടരൂപമാണ്. പ്രണയം ജാതിമതങ്ങള്‍ ലംഘിച്ചാലും സ്വസമുദായത്തില്‍നിന്നു തന്നെയായാലും ശക്തമായി എതിര്‍ക്കപ്പെടുന്നു. 'വീട്ടുകാര്‍ അറിഞ്ഞുള്ള' ബന്ധങ്ങള്‍ മതിയെന്ന് നിഷ്കര്‍ഷിക്കുന്നു. വിവാഹങ്ങള്‍ക്കുമേല്‍ മതസമുദായങ്ങള്‍ ശക്തമായ ആധിപത്യം ഉറപ്പിക്കുന്നു. കേന്ദ്ര ഗവണ്‍മെന്‍റ് കൊണ്ടുവന്ന വിവാഹ രജിസ്ട്രേഷനെതിരായി മതസമുദായങ്ങള്‍ ശബ്ദമുയര്‍ത്തിയത് ഈയിടെയാണ്. സാമുദായിക സ്വാധീനം ശക്തമായ സ്ഥലങ്ങളില്‍ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യംപോലും സമുദായശക്തികളുടെ മേല്‍നോട്ടത്തിന് വിധേയമാകുന്നു. സംസാരവും ഇടപഴകലും കൂടാതെ വെറും വാക്കും നോട്ടവും പോലും ശക്തമായ നിയന്ത്രണത്തിന് വിധേയമാകുന്ന സന്ദര്‍ഭങ്ങള്‍ കുറവല്ല. ഇവയുടെ ഫലമായി സദാചാരത്തിെന്‍റ പേരില്‍ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ പ്രാഥമികാവകാശങ്ങള്‍പോലും ലംഘിക്കപ്പെടുന്നു.

    

    ജനാധിപത്യവിരുദ്ധമായ നീതിന്യായ മുറകള്‍ നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും സൗദി അറേബ്യയില്‍നിന്നും തിരിച്ചുവരുന്നവരുടെ വികലമായ നീതിസങ്കല്‍പം എത്രമാത്രം ഈ അവകാശലംഘനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. വേണ്ടത് ജനാധിപത്യസദാചാര സങ്കല്‍പം വിവാഹമോചനങ്ങളും വേര്‍പിരിയലുകളും അനുദിനം വര്‍ദ്ധിച്ച നാടാണ് കേരളം. കുടുംബ കോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളിലുള്ള വര്‍ദ്ധന തന്നെ ഇതിെന്‍റ സൂചനയാണ്. സദാചാര പോലീസുകാരും അവരെ അനുകൂലിക്കുന്ന ബുദ്ധിജീവികളും വാദിക്കുന്നതുപോലെ ഈ വര്‍ദ്ധന ലൈംഗിക അരാജകത്വത്തിെന്‍റ സൂചനയാകണമെന്നില്ല. കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സ്ത്രീകള്‍ ശക്തമായി മുന്നോട്ടുവരുന്നതും അതിെന്‍റ ഫലമായി തര്‍ക്കപരിഹാരം നീതിന്യായ ക്രമത്തിനേറ്റെടുക്കേണ്ടിവരുന്നതുമാണ് മുഖ്യകാരണം.
    

    കൂടുതല്‍ വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്ന സ്ത്രീപുരുഷന്മാര്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യമുറകളെയാണ് ഇതു കാണിക്കുന്നത്. അതുപോലെയാണ് സ്ത്രീകളുടെ ചലനങ്ങളിലും സഞ്ചാരത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റവും സ്ത്രീ പുരുഷന്മാരുടെ ഇടപഴകലുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സുതാര്യതയും. ഇവയെ നശിപ്പിക്കുകയാണ് കാമവെറിയന്മാരായ പുരുഷമേധാവിത്വശക്തികളും സദാചാരപോലീസുകാരും ഒരുപോലെ ചെയ്യുന്നത്. സ്ത്രീപുരുഷബന്ധങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും അവയിലെ സുതാര്യതയും സൗഹൃദപരമായ അന്തരീക്ഷവും നശിപ്പിക്കുകയും ചെയ്യുന്നതോടെ ഫാസിസത്തിന്റെ മര്‍ദ്ദനമുറകള്‍ക്ക് അംഗീകാരം ലഭിക്കുകയാണ്. ഷാഹിദ്ബാവയോ വേറെ ഏതെങ്കിലും പുരുഷനോ സ്ത്രീയോ നടത്തുന്ന ഇടപഴകലുകള്‍ അതിരു കടക്കുന്നുണ്ടെന്നു സംശയമുണ്ടെങ്കില്‍ തല്‍പരകക്ഷികള്‍ക്ക് ഇപ്പോള്‍ തന്നെ നീതിന്യായകോടതിയെയോ മറ്റേതെങ്കിലും വിധത്തിലുള്ള തര്‍ക്കപരിഹാര സംവിധാനങ്ങളെയോ സമീപിക്കാം. ഇപ്പോള്‍ നിലവിലുള്ള ജനമൈത്രി പോലീസും ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. നിലവിലുള്ള നിയമങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവില്ലെങ്കില്‍ , കൂടുതല്‍ സുതാര്യവും ജനാധിപത്യപരവുമായ നിയമങ്ങള്‍ക്കുവേണ്ടി വാദിക്കാം. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള തികച്ചും സുതാര്യവും തുല്യതയിലധിഷ്ഠിതവുമായ സൗഹൃദങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ജനാധിപത്യ സദാചാര വ്യവസ്ഥയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഏവര്‍ക്കും പങ്കെടുക്കാം. പക്ഷേ, ഇതൊക്കെ തന്നെയാണോ സദാചാരപോലീസുകാരും അവരെ പിന്തുണയ്ക്കുന്ന ബുദ്ധിജീവികളും ചെയ്യുന്നത്? അവര്‍ സൃഷ്ടിക്കുന്നത് ഭീതിയുടെയും ആശങ്കയുടെയും സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള അവിശ്വാസത്തിെന്‍റയും അന്തരീക്ഷമാണ്. അതിലൂടെ അവര്‍ തന്നെ തീരുമാനിക്കുന്ന മതത്തിലും ജാതിയിലും മറ്റേതെങ്കിലും വിധത്തിലുള്ള വിശ്വാസ പ്രമാണങ്ങളിലും അധിഷ്ഠിതമായ സദാചാര സങ്കല്‍പം വളര്‍ത്താമെന്ന് അവര്‍ വ്യാമോഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ പ്രചരിപ്പിക്കുന്നത് തികഞ്ഞ കാടത്തമാണ്.

    
    ഒരുവശത്ത്, ജനങ്ങളുടെ സ്വാതന്ത്ര്യമോഹവും മറുവശത്ത് ഫാസിസ്റ്റ് മര്‍ദ്ദനമുറകളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ അരാജകത്വത്തിലേക്കു നയിക്കുന്നു. അതിനെ തടയാനായി കൂടുതല്‍ മര്‍ദ്ദനമുറകളിലേക്കു നീങ്ങേണ്ടിവരുന്നു. സാമുദായികശക്തികള്‍ക്ക് വേരോട്ടമുള്ള പ്രദേശങ്ങളില്‍ ഈ പ്രവണത ഇപ്പോള്‍ തന്നെ പ്രകടമാണ്. കാടത്തത്തിനെതിരായ പ്രതിരോധം വര്‍ദ്ധിച്ച ജനാധിപത്യത്തിലൂടെയാണ്. തുല്യതയിലും നീതിയിലും പരസ്പര വിശ്വാസത്തിലും സൗഹൃദത്തിലുമധിഷ്ഠിതമായ ജനാധിപത്യസദാചാര സങ്കല്‍പം ജനാധിപത്യത്തിെന്‍റ ആണിവേരാണ്. ഈ സങ്കല്‍പം വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ അന്തരീക്ഷം വളര്‍ത്തിക്കൊണ്ടു വരിക ജനാധിപത്യശക്തികളുടെ കടമയുമാണ്. ഇതിനെ തകര്‍ത്ത് കാടത്തത്തിെന്‍റതായ നീതിസങ്കല്‍പങ്ങള്‍ വളര്‍ത്തുകയാണ് സമുദായപോലീസിങ്ങിെന്‍റ ലക്ഷ്യം. ഇന്നു വളര്‍ന്നുവരുന്ന പുരുഷമേധാവിത്വത്തിേന്‍റതായ കാടത്തരൂപങ്ങള്‍ ഇതിനാവശ്യമായ കളമൊരുക്കുന്നു. ഇതിനെ തോല്‍പിക്കുന്നതിന് സമൂഹത്തില്‍ പരസ്പരവിശ്വാസവും സൗഹൃദവും തുല്യതയും പുലര്‍ന്നുകാണണമെന്നാഗ്രഹിക്കുന്ന ഏവരും ഒന്നിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിെന്‍റ ആവശ്യവുമാണ്.
*ഡോ. കെ എന്‍. ഗണേശ്

കൂടംകുളം സ്വര്‍ഗവാതിലോ?

വിലക്കയറ്റം എന്നതാണ് ഇന്നത്തെ ഏറ്റവും സജീവമായ വാക്ക്. പ്രധാന വാര്‍ത്തയും അതുതന്നെ. എല്ലാത്തിനും വില കൂടിക്കൂടി വരുന്നു. ഉപ്പതൊട്ട് കര്‍പ്പൂരംവരെ എന്ന് പറഞ്ഞതുപോലെ പെട്രോള്‍തൊട്ട് പച്ചക്കറിവരെ വിലക്കയറ്റമാണ്. ഒരെണ്ണത്തിന് വില കൂടിയാല്‍ ഉടനെ മറ്റൊന്നിന് വില കയറുകയായി. വീട്ടുചെലവ് ഈയിടെ പരിശോധിക്കേണ്ടിവന്നപ്പോള്‍ പേടിച്ചുപോയി; ഇങ്ങനെപോയാല്‍ എങ്ങനെ കഴിഞ്ഞുകൂടുമെന്ന്. ഒരു കഷ്ണം കുമ്പളങ്ങയ്ക്ക് 15 രൂപ! വിലക്കയറ്റത്തിന്റെ ഈ വെള്ളപ്പാച്ചിലില്‍ വില വളരെ കുറഞ്ഞുപോയ ഒരു വസ്തുവുണ്ട്. മനുഷ്യനുമാത്രം വിലയില്ല. അവന്റെ കാര്യം അവസാനത്തേക്ക് എല്ലാവരും മാറ്റിവയ്ക്കുന്നു. എല്ലാം മനുഷ്യനുവേണ്ടിയാണെന്നു പറയാത്ത ആളില്ല. വമ്പിച്ച അണക്കെട്ടുകള്‍ , വികസന പദ്ധതികള്‍ , നാലുവരിപ്പാതകള്‍  എന്തു വന്നാലും അവയുടെ ഏറ്റവും ചീത്തഫലം അനുഭവിക്കേണ്ടത് ഏറ്റവും അടുത്തുള്ള പാവം മനുഷ്യരാണ്. അപ്പോഴേക്കും ന്യായം മാറും. രാജ്യത്തിന്റെ വികസനവും പുരോഗതിയും ചുറ്റുപാടുമുള്ള കുറച്ചാളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ട് തടസ്സപ്പെടുത്താമോ എന്നാണ് ചോദ്യം. നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വരുമ്പോള്‍ സ്വര്‍ഗവാതില്‍ തുറന്നതുപോലെയാണ് സംസാരമുണ്ടായത്. പക്ഷേ, അവിടെ പാര്‍ത്തുവന്ന ആദിവാസികളും പാവങ്ങളും വെള്ളംകയറുമ്പോള്‍ ഓടി ഉയര്‍ന്നപ്രദേശങ്ങളില്‍ രക്ഷപ്പെടണം. നര്‍മദാ അണക്കെട്ടിനെ വാഴ്ത്തിപ്പാടിയവര്‍ ആരെങ്കിലും ഇങ്ങനെ കഴിയുമോ?



വികസനമെന്നല്ല എന്തുവന്നാലും കേക്ക് നമുക്കും പൊതി അവര്‍ക്കുമാണ്. അപ്പോഴാണ് കൂടംകുളം വരുന്നത്. സ്വര്‍ഗവാതില്‍ തുറന്നിട്ടിരിക്കുകയാണത്രേ. നടപ്പുമണിക്കൂറിന്റെ അടിയന്തരാവശ്യമാണ് കൂടംകുളം. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാം ഈ ആണവ റിയാക്ടര്‍ നിര്‍ദോഷവും നിരുപദ്രവവും ആണെന്ന് വളരെ പ്രചാരം നേടിയ ഒരു പ്രബന്ധത്തില്‍ വാദിച്ചു. അല്‍പ്പമാസംമുമ്പ് ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ യന്ത്രത്തകരാറ് കാരണം ആയിരക്കണക്കിനു സമീപവാസികളായ പാവങ്ങള്‍ക്ക് റേഡിയേഷന്‍ വിപത്ത് നേരിട്ട സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് ലോകം മുക്തമാകുന്നതിനുമുമ്പ്. അതിലും നേരത്തെ റഷ്യയിലെ ചെര്‍ണോബിലും മുന്നറിയിപ്പ് തന്നു. മുന്നറിയിപ്പും പിന്നറിയിപ്പും വെറുതെ. കുറച്ചുമാസം മുമ്പേ ഒരു ഭൂകമ്പവും പിന്നെ സുനാമിയും കൂട്ടുചേര്‍ന്ന് ഫുക്കുഷിമയിലെ ആകെയുള്ള ആറ് റിയാക്ടറില്‍ നാലെണ്ണത്തെയും തകര്‍ത്തുകളഞ്ഞു. എല്ലാം നന്നായി പ്രവര്‍ത്തിച്ചാല്‍പ്പോലും കാല്‍ഭാഗം ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഈ അത്യാപത്തിന്റെ മുമ്പില്‍ ചെന്ന് നാം ചാടുന്നത്. പാവപ്പെട്ട മനുഷ്യരാകുമ്പോള്‍ പുതിയ ന്യായങ്ങള്‍ തുരുതുരെ പുറത്തുവരുന്നു. സര്‍ക്കാര്‍ കോടിക്കണക്കിനു മുതല്‍മുടക്കിയതുകൊണ്ട് ജനങ്ങളെ വിഷയം പഠിപ്പിച്ച് അനുകൂല മനഃസ്ഥിതിക്കാരാക്കണം എന്നതാണ് ഇപ്പോഴത്തെ ന്യായം. കോടിക്കണക്കിനു മുതലിറക്കുന്നവര്‍ നേരത്തെ എല്ലാവശങ്ങളും കണക്കിലെടുക്കേണ്ടതല്ലേ? കുറ്റം സര്‍ക്കാരിന്റെയോ ആ പാവങ്ങളുടേതോ?



പാവങ്ങളാകുമ്പോള്‍ തെറ്റ് എപ്പോഴും അവരുടേതായിരിക്കും. കോടീശ്വരനായ വിജയ് മല്യയുടെ വിമാന പരിപാടി ചീറ്റിപ്പോയപ്പോള്‍ മല്യയെ കരകയറ്റേണ്ട ചുമതല സര്‍ക്കാരിന്റേതായി ത്തീര്‍ന്നല്ലോ. മല്യയായപ്പോള്‍ ആരും അദ്ദേഹത്തെ 'വിദ്യാഭ്യാസം ചെയ്യിക്കാന്‍' ശ്രമിച്ചില്ല. വിദ്യാഭ്യാസം നല്‍കുക എന്നതിന് ഇക്കൂട്ടര്‍ കല്‍പ്പിക്കുന്ന ഗൂഢമായ അര്‍ഥം, ബുദ്ധിമുട്ടൊക്കെ സഹിച്ച് ബഹളം ഉണ്ടാക്കാതിരിക്കുക എന്നുമാത്രമാണ്. ജപ്പാന്‍ ഒമ്പതു റിയാക്ടര്‍ കൂടെ തുടങ്ങുമെന്നുവച്ചിട്ട് ഇപ്പോള്‍ അത് വേണോ എന്ന ആശങ്കയിലാണ്. നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക്, മഹാനായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനുപോലും അത്തരം ആശങ്ക ഉള്ളതായി കണ്ടില്ല. അവിടെ ഈ പ്രശ്നത്തില്‍ ഒരു പ്രധാനമന്ത്രി പോയി മറ്റൊരാള്‍ വന്നു. സമീപവാസികള്‍ എന്തും സഹിക്കാന്‍ പഠിക്കണം എന്നായിരുന്നില്ല ഇരുവരുടെയും കാഴ്ചപ്പാട്. ലോകത്തിലെ ഏത് സര്‍ക്കാരിനേക്കാളും വികസനത്തിന്റെ ബലിക്കല്ലുകളാണ് പാവപ്പെട്ടവന്‍ എന്ന ചിന്താഗതി ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്ന നാട് നമ്മുടേതാണ്. അതുകൊണ്ട് വന്നുകൂടുന്നത്, വികസനം വേണ്ടത്ര മുന്നോട്ടുകൊണ്ടുപോകാനാകാതെ തടസ്സങ്ങളില്‍ വഴിമുട്ടിനില്‍ക്കുക എന്ന അവസ്ഥയാണ്. മുതിര്‍ന്നവര്‍ പറയാറുണ്ടല്ലോ, 'പിള്ളയ്ക്ക് അത്രമതി' എന്ന്. അതുപോലെ 'പാവങ്ങള്‍ക്ക് അത്രമതി' എന്ന വിചാരം വിലപ്പോകില്ല. മനുഷ്യന്റെ വില കെടുത്തുന്ന സര്‍ക്കാരിനെ പിടികൂടുന്ന ഭ്രാന്ത് നമ്മുടെ ഭരണകേന്ദ്രങ്ങളെ ബാധിച്ചതുപോലുണ്ട്. വികസനത്തിന്റെ ലക്ഷ്യവും സങ്കല്‍പ്പവും എല്ലാം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്ലാനിങ് വിദഗ്ധര്‍ കാര്യമായ ശ്രമം നടത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ വികസനം അര്‍ഥമില്ലാത്ത വെറും പൊള്ളവാക്കായി മാറും.



മുമ്പത്തെ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ ലേഖനം, അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശിഷ്ടത കാരണം സാധാരണയില്‍ കവിഞ്ഞ അംഗീകാരം നേടുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നുതോന്നുന്നു. അദ്ദേഹത്തിന്റെ സദുദ്ദേശ്യത്തെ ചോദ്യംചെയ്യാതെതന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളുടെ ചീത്തവശങ്ങളെ നാം തുറന്നു കാണിക്കണം. നമ്മുടെ പത്രങ്ങള്‍ 'മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാം' എന്ന പേരിന്റെ മുമ്പില്‍ മയക്കം പിടിച്ചുനില്‍ക്കുകയാണ്. അമേരിക്കന്‍ യാത്രയില്‍ വിമാനത്താവളത്തില്‍വച്ച് അപമാനകരമാംവിധം ദേഹപരിശോധന നടത്തിയത് നാടിനുപോലും അപമാനകരമായിരുന്നു. അതിന്റെ ഗൗരവം മനസ്സിലാക്കി അമേരിക്കന്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുകയുംചെയ്തു. പക്ഷേ, മുന്‍ രാഷ്ട്രപതി പറഞ്ഞത് എല്ലാം മറക്കാനാണ്. അദ്ദേഹത്തിന് വ്യക്തിപരമായി കഴിയുമായിരിക്കും എല്ലാം മറന്നുകളയാന്‍ . പക്ഷേ, ഒരു രാജ്യത്തിന് ഇതൊക്കെ പെട്ടെന്നങ്ങ് മറക്കാന്‍ പറ്റുമോ? അതിനാല്‍ കൂടംകുളം പദ്ധതിയുടെ കാര്യത്തിലും നമുക്ക് പാവങ്ങളുടെ താല്‍പ്പര്യത്തിന്റെ കൂടെ സഞ്ചരിക്കാനേ പറ്റുകയുള്ളൂ. ഈ കുറിപ്പിന്റെ ഉന്നം കേവലം കൂടംകുളമോ ആണവ റിയാക്ടറിന്റെ വിശ്വാസ്യതയോ ഒന്നുമല്ല, നമ്മുടെ സര്‍ക്കാരിന്റെ മസ്തിഷ്ക കേന്ദ്രങ്ങളില്‍ മറക്കാന്‍ പാടില്ലാത്തത് മറക്കാനും ഓര്‍ക്കേണ്ടത് ഓര്‍ക്കാനും കഴിയാത്ത ഒരു ഞരമ്പുരോഗം വ്യാപിച്ചുവരുന്ന സ്ഥിതിവിശേഷം നാം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെന്ന് അടിവരയിട്ടു പറയാനാണ്. ഗ്ലോബലൈസേഷന്റെ കാലാവസ്ഥയില്‍ പല പരിപാടികളും നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ രാജ്യതാല്‍പ്പര്യങ്ങളെ കൈവെടിയരുത്. മനുഷ്യന്റെ വില കുറയ്ക്കുന്ന 'ഗൂഢമായ അജന്‍ഡ' നടപ്പാക്കുന്നതിനെതി രെ ജാഗ്രതയോടെ നില്‍ക്കേണ്ട കാലമാണിത്.
* സുകുമാര്‍ അഴീക്കോട്

Monday, 21 November 2011

കര്‍മയോഗിയുടെ സമ്പര്‍ക്കങ്ങള്‍

കര്‍മയോഗി എന്നാണ് ഉമ്മന്‍ചാണ്ടിയെ സര്‍ക്കാര്‍ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. യോഗി കര്‍മം നിരന്തരം ചെയ്തുകൊണ്ടേയിരിക്കുകയാണ്. ആ കര്‍മത്തിന്റെ ചില ഭാഗങ്ങള്‍ കുഞ്ഞൂഞ്ഞ് കഥകള്‍ എന്നപേരില്‍ സര്‍ക്കാര്‍വക വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ്ക്ലാസ്, ഒരു ട്രെയിന്‍യാത്ര, ഊഷ്മള സ്മരണകള്‍ , ഇടനാഴിയില്‍ ഒരു പാതിരായാത്ര, ആള്‍ക്കൂട്ടമില്ലെങ്കില്‍ , ഒരു മുണ്ടുരിയല്‍ , ആരോരും അറിയാതെ, ഗുലുമാല്‍ , തടിയൂരല്‍ , രക്ഷപ്പെട്ടു, പിന്‍വാതില്‍ , ഓടുന്ന മുഖ്യന്‍ ഇങ്ങനെയൊക്കെയാണ് കഥകളുടെ പേര് കാണുന്നത്. കര്‍മയോഗിയായ മുഖ്യമന്ത്രിയുടെ ജീവിതത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍നിന്ന് മുങ്ങിത്തപ്പിയെടുത്ത ഏടുകളാണത്രെ ഇപ്പറഞ്ഞതെല്ലാം. തലക്കെട്ടുകള്‍ കണ്ടാലറിയാം സംഗതി ജീവിത ഗന്ധിയാണെന്ന്്. ഇതിനെയാണ് കര്‍മഫലം എന്ന് വിളിക്കുന്നത്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ എന്നിങ്ങനെയുള്ള കര്‍മയോഗികളെക്കുറിച്ച് കേട്ടിട്ടുണ്ട്. അവര്‍ക്കുശേഷം ഇങ്ങനെ ഒരു കര്‍മയോഗി പുതുപ്പള്ളിയില്‍ പിറന്നത് മലയാളത്തിന്റെ സുകൃതം. കര്‍മയോഗിപ്പട്ടത്തിങ്കലേക്ക് മത്സരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ , പി സി ജോര്‍ജ്, കുഞ്ഞാലിക്കുട്ടി, തോക്ക് സ്വാമി, ദല്ലാള്‍ കുമാരന്‍ , നടികര്‍ യോഗി ഗണേശ് തുടങ്ങിയവരെവിടെ; സാക്ഷാല്‍ കുഞ്ഞൂഞ്ഞെവിടെ. യോഗി എന്നാല്‍ യോഗാനുഷ്ഠാനനിരതനാണ്സന്യാസിയാണ്. സര്‍വസംഗ പരിത്യാഗി. ലോകമേ തറവാട്. ലൗകികമോഹങ്ങള്‍ അശേഷമില്ല. കലിയുഗമായതുകൊണ്ട് കാഷായവും തപസ്സുമൊന്നും വേണമെന്നില്ല. അഥവാ തപസ്സുചെയ്താല്‍ അത് ഇളക്കിക്കളയാന്‍ സൂപ്പര്‍ഡാന്‍സര്‍ പരിപാടി നടത്തേണ്ടിവരും.

യോഗി എന്ന വാക്കിന് ചില അസൂയാലുക്കള്‍ ഇന്ദ്രജാലക്കാരന്‍ എന്ന അര്‍ഥവും നല്‍കിയതായി കാണുന്നു. അത് മാര്‍ക്സിസ്റ്റുകാരുടെ ഗൂഢാലോചനയാകാനേ തരമുള്ളൂ. നമ്മുടെ അഭിനവ കര്‍മയോഗിയുടെ പ്രധാന കര്‍മം പരിപാടി പ്രഖ്യാപനമാണ്. നൂറു ദിവസത്തേക്ക്, ഒരു കൊല്ലത്തേക്ക്, അഞ്ചുകൊല്ലത്തേക്ക്, ഇരുപത്തഞ്ചുകൊല്ലത്തേക്ക് ഇങ്ങനെ കാലഗണന നടത്തി പരിപാടി പ്രഖ്യാപിക്കും. നൂറു ദിവസം കഴിഞ്ഞ് ഒന്നും നടന്നില്ലെങ്കില്‍ ഒരുകൊല്ലംകൊണ്ട് കാട്ടിത്തരാമെന്ന് പറയും. അതും കഴിഞ്ഞാല്‍ അഞ്ചുകൊല്ലംകൊണ്ട്. യോഗവിദ്യ കൈവശമുള്ളതുകൊണ്ട് പ്രഖ്യാപനം ഭക്ഷിച്ചാലും വയറുനിറയും. ഏമ്പക്കവും വരും. ബാബാ രാംദേവിനെപ്പോലെയാണ്; ഒറ്റയ്ക്കാണ് യോഗാഭ്യാസ പ്രകടനം. കൂടെയുള്ളവരെ വിശ്വാസമില്ലാഞ്ഞിട്ടല്ല. അണ്ണ ഹസാരെ സംഘത്തിലുള്ളതുപോലെ എല്ലാവരുമായും നല്ല യോജിപ്പാണ്. രജനികാന്തിനോടാണ് ആരാധന. എല്ലാറ്റിനും 'തനി വഴി'യാണ്. അല്ലെങ്കിലും കൂടെയുള്ളവരുടെ യോഗവിദ്യാപാടവത്തില്‍ ഒട്ടും മതിപ്പുപോരാ. കടത്തനാടന്‍ മുറയില്‍ കെ പി മോഹനന്‍ ഗുരുക്കള്‍ കാലുപൊക്കുന്നതും കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കോല്‍ക്കളിയും അതിന്റെ വായ്ത്താരിയും വടക്കോട്ടേ പറ്റൂ. അത് നടന്നുകഴിഞ്ഞാല്‍ ഒന്നുകില്‍ ഒരു കേസുണ്ടാകും; അല്ലെങ്കില്‍ ഒരു കലാപം നടക്കും. പാലായുടെ മാണിക്യത്തിനാകട്ടെ ചവിട്ടുനാടകത്തിലാണ് പഥ്യം. അഞ്ചപ്പമുണ്ടെങ്കില്‍ നാലെണ്ണം അപ്പോള്‍ കഴിക്കും. ബാക്കി ഒന്നിന്റെ പാതി മകനുകൊടുക്കും. പിന്നെയുള്ള അരയപ്പംകൊണ്ട് കേരളാ കോണ്‍ഗ്രസിലെ തൊള്ളായിരത്തില്‍പരം അണികളെ തീറ്റും. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുകയും വെള്ളം വീഞ്ഞാക്കി മാറ്റുകയും അന്ധനെയും കുഷ്ഠരോഗിയെയും സൗഖ്യപ്പെടുത്തുകയും കടലിനുമീതെ നടക്കുകയുംചെയ്ത യേശുവിലാണ് വിശ്വാസമെങ്കിലും മാണി കേരളയിലെ ജോര്‍ജും ജോസഫുമൊഴികെ തൊള്ളായിരത്തില്‍പ്പരത്തിനും മാണിക്യത്തിലും മകനിലും കീശയിലുമാണാശ്വാസം. ഇത്തരം കുറെ ആചാര്യന്‍മാരുടെ നടുവില്‍ ജീവിക്കുന്നതുകൊണ്ടാകണം, നമ്മുടെ കര്‍മയോഗിക്ക് പൊതുജനങ്ങളുമായി ഇടയ്ക്ക് ഒന്ന് സമ്പര്‍ക്കപ്പെടാന്‍ തോന്നുന്നത്. നല്ല കാര്യമാണ്. സദാ ടിവിയില്‍ നിറഞ്ഞുനില്‍ക്കും. നാട്ടിലെ മൂന്നരക്കോടിക്കും പ്രശ്നങ്ങളുണ്ടെങ്കിലെന്ത്നമുക്ക് കോണ്‍ഗ്രസുകാരുടെ പ്രശ്നങ്ങള്‍മാത്രം പരിഹരിക്കാം. വില്ലേജാപ്പീസും താലൂക്കാപ്പീസും കലക്ടറേറ്റും നിയമവും പുസ്തകവുമെന്നും വേണ്ടസമക്ഷത്തിങ്കല്‍ സങ്കടം ബോധിപ്പിക്കുക; കാശ് വാങ്ങുക; തിരിച്ചുപോരുക. ഉത്സവമാണ് നടക്കുന്നത്. കൂട്ടത്തോടെ ഇരകളെ അണിനിരത്തും. ആശ്വാസം ജലപീരങ്കിയില്‍നിന്നെന്നപോലെ സ്പ്രേ ചെയ്യും. നടത്തിപ്പുകരാര്‍ മനോരമയ്ക്കാണ്. സര്‍ക്കാര്‍ പണിയൊന്നും ചെയ്യുന്നില്ലെങ്കിലും മുഖ്യമന്ത്രി റെയില്‍വേ എന്‍ജിന്‍പോലെയാണ്, നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞുപരത്തണം. നാട്ടില്‍ പ്രശ്നങ്ങള്‍ മലപോലെ വളര്‍ന്നുനില്‍പ്പുണ്ട്. സുധീരന്‍ വാളെടുത്തു. ലീഗ് മലപ്പുറം കത്തി ചുഴറ്റുന്നു. ചെന്നിത്തല ഊഴം കാത്തിരിക്കുന്നു. വാളകത്തെ സാറിന്റെ പാര ഇതുവരെ കണ്ടെത്തിയിട്ടില്ല. പിള്ളയും പുള്ളയും പുരപ്പുറം തൂക്കുന്നു. ഇതിനിടയ്ക്ക് കര്‍മയോഗിക്ക് ഭൂഷണം പൊതുജനസമ്പര്‍ക്കം തന്നെ.



ആയിരം പരാതി കിട്ടി, എണ്ണൂറ് തീര്‍പ്പാക്കി; രാവ് പകലാക്കി; തളരാതെ മാരത്തണ്‍ എന്നെല്ലാം തലക്കെട്ട് വരുത്താന്‍ പത്രങ്ങളുള്ളപ്പോള്‍ ആരെയും പേടിക്കേണ്ടതുമില്ല. ഭരണത്തിലേറി ഇന്നുവരെ ഒന്നും ചെയ്തിട്ടില്ലെങ്കിലും സ്റ്റേഡിയത്തിന്റെ ഒത്ത നടുവില്‍ പന്തലുകെട്ടി മണ്ഡലം കമ്മിറ്റി മുഖേന ആവലാതിക്കാരെ വരുത്തി മണ്ഡലവിളക്കുകാലത്തെ തിരക്കു സൃഷ്ടിച്ച് ടിവിയില്‍ കാണിച്ചാല്‍ മികച്ച ഭരണാധികാരിയായ കര്‍മയോഗി എന്ന സല്‍പ്പേര് കിട്ടുമെന്നത്രെ ജ്യോതിഷ പ്രവചനം. എന്തായാലും ഈ പരിപാടി മാതൃകയാക്കേണ്ടതാണ്. ഇനി വില്ലേജാപ്പീസുകള്‍ പിരിച്ചുവിടാം. കോടതികളും പൊലീസ് സ്റ്റേഷനുകളും വേണ്ടെന്നുവയ്ക്കാം. പാറശാലയില്‍തുടങ്ങി മഞ്ചേശ്വരത്ത് അവസാനിക്കുന്ന പൊതുജന സമ്പര്‍ക്ക യോഗവിദ്യാ പരിപാടി നടത്തുകയും രാംദേവ് ചാടിയതുപോലെ വേദിയില്‍നിന്ന് ഭക്തരിലേക്ക് ചാടുകയും ചെയ്താല്‍ വാര്‍ത്ത മുടങ്ങാതെ വരും. ഇതാണ് മുഖ്യമന്ത്രിയുടെ പണി എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മനോരമയുണ്ട്. മറ്റു മന്ത്രിമാര്‍ക്ക് ഇഷ്ടംപോലെ കാല് പൊക്കുകയോ പാര കുത്തുകയോ ഭരണിപ്പാട്ട് പാടുകയോ ചെയ്യാം. കര്‍മയോഗിയുടെ ഭരണകാലം എന്ന് പില്‍ക്കാലത്ത് ചരിത്രകാരന്‍മാര്‍ ഇതിനെ വാഴ്ത്തും. സമ്പര്‍ക്കത്തിന് ആളെക്കൂട്ടുകയും ആളൊന്നുക്ക് എന്ന കണക്കില്‍ സായുജ്യം കൊള്ളുകയുംചെയ്യുന്ന മണ്ഡലം പ്രസിഡന്റുമാരുടെ പിന്തുണ കര്‍മയോഗിക്ക് ഉറപ്പാക്കാം. അങ്ങനെ വന്നാല്‍ എന്ത് സംഭവിക്കും എന്ന ചിന്തയെങ്കിലും ചെന്നിത്തലയിലെ യോഗവിദ്യാര്‍ഥിയുടെ മനസ്സില്‍ അങ്കുരിക്കട്ടെ എന്നാശംസിക്കാം. പുള്ളിയും തുടങ്ങട്ടെ ഒരു വെബ്സൈറ്റ്. രചിക്കട്ടെ ചില ചെന്നിക്കുത്ത് കഥകള്‍ ഹിമാലയം, വീട്ടിലെ മോഷണം, മാണ്ഡ്യയിലെ തോട്ടം, ഡല്‍ഹിയിലെ ബിസിനസ്, ചെങ്ങന്നൂരിന്റെ സൗരഭം, നഷ്ടവസന്തം തുടങ്ങിയ കഥകള്‍ അതിലും നിറയട്ടെ. അങ്ങനെയൊക്കെയാണല്ലോ ഒരു കര്‍മയോഗി ജനിക്കുന്നത്. കടുവയെ കിടുവ പിടിച്ചതായ വാര്‍ത്തയും കേട്ടു. സമ്പര്‍ക്ക കര്‍മത്തിന്റെ ഫലം വിയോജനക്കത്തായി ധനവകുപ്പില്‍നിന്ന് റൊക്കം കൊടുത്തു എന്നതാണ് വാര്‍ത്ത. മുഖ്യമന്ത്രിയുടെ സഞ്ചരിക്കുന്ന ദര്‍ബാറുകളില്‍ ഒരു ചാണകംതളിക്കല്‍ .



നിയമവും ചട്ടവും തമ്മില്‍ എന്തു വ്യത്യാസമെന്ന് അറിയാത്ത ഒരു എംപിയെക്കുറിച്ച് പണ്ട് കണ്ണൂരില്‍ കേട്ടിരുന്നു. അല്ലെങ്കിലും അത്തരം വ്യത്യാസത്തിനൊന്നും പുതിയ കാലത്ത് പ്രസക്തിയില്ല. വല്ല വിധേനയും വോട്ട് നേടണം; ജയിക്കണംപിന്നെ ഭരിക്കണം. രണ്ടുവട്ടം എംപിയും രണ്ടുവട്ടം എംഎല്‍എയുമൊക്കെ ആയാലെങ്കിലും വല്ലതും പഠിച്ചുപോകുമെന്ന് ഭയപ്പെടുകയേ വേണ്ട. നിയമവും ചട്ടവും തമ്മിലുള്ള വ്യത്യാസം മാത്രമല്ല, കണ്ണും മൂക്കും തമ്മിലുള്ള വ്യത്യാസം അറിഞ്ഞില്ലെങ്കിലും എംഎല്‍എ ആകാം. മൂന്നുനേരം ഭക്ഷണത്തിന് മുമ്പ് സുധാകരഭജന ആലപിച്ചാല്‍മതി. കുങ്കുമത്തിന്റെ എന്തറിഞ്ഞിട്ടാണ് ഗര്‍ദഭം അത് ചുമക്കുന്നത് എന്നാണല്ലോ പഴയൊരു ചോദ്യം. ഖദറിട്ടു നടക്കണമെന്നേയുള്ളൂദേശീയ പതാകയെക്കുറിച്ച് അറിയണമെന്നില്ല. 'ഇന്ത്യന്‍ പതാകാ നിയമം' എന്നൊരു നിയമം കടലാസിലുണ്ട്. ദേശീയപതാകയുടെ പ്രദര്‍ശനത്തെയും ഉപയോഗത്തെയും നിയന്ത്രിക്കുന്ന നിയമമാണ് അതത്രെ. അതുപ്രകാരം ദേശീയപതാക ഭൂമിയോ ജലമോ സ്പര്‍ശിക്കരുതാത്തതാണ്. മേശവിരിയായോ, പ്രതിമകളെയോ ഫലകങ്ങളെയോ മൂലക്കല്ലുകളെയോ മൂടുന്നതിനായോ ഉപയോഗിക്കാനോ വേദിക്കു മുമ്പില്‍ തൂക്കിയിടാനോ പാടുള്ളതല്ല. അരയ്ക്കു താഴെയുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കാന്‍ പാടില്ല.



തലയിണയുറയിലോ കൈത്തൂവാലകളിലോ തുന്നിച്ചേര്‍ക്കരുത്. ഇതൊന്നും പാടില്ല എന്നേയുള്ളൂ. ദേശീയ പതാകയെ കേക്ക് ആക്കി മാറ്റാം. എന്നിട്ട് കത്തിയെടുത്ത് മുറിച്ച് പതാകയുടെ കഷണങ്ങള്‍ അണ്ണാക്കിലേക്ക് കുത്തിത്തിരുകാം. ചെയ്യുന്നത് സാക്ഷാല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ ആകുമ്പോള്‍ മനോരമയിലോ മാതൃഭൂമിയിലോ വാര്‍ത്ത വരില്ല; പൊലീസ് സ്വമേധയാ കേസും എടുക്കില്ല. ജോര്‍ജും ഗണേശും വൃത്തികേട് ഛര്‍ദിക്കുന്നു; അബ്ദുള്ളക്കുട്ടി ദേശീയ പതാക വിഴുങ്ങുന്നു. എംഎല്‍എമാരായാല്‍ എന്തുംചെയ്യാം. ജഡ്ജിയെ ശുംഭനെന്നു വിളിച്ചപ്പോള്‍ ഉണര്‍ന്ന മാധ്യമരാഷ്ട്രീയ ധാര്‍മികബോധം ഇപ്പോള്‍ കാശിക്കുള്ള യാത്രയിലാണ്. കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് മാറിയപ്പോള്‍ പതാകഭോജികളുടെ ഭരണമാണ് വന്നതെന്ന് തോന്നുന്നു. അടുത്ത പൊതുജന സമ്പര്‍ക്കത്തില്‍ ഉമ്മന്‍ചാണ്ടിക്കും വിഴുങ്ങാവുന്നതാണ് അശോകചക്രം പതിപ്പിച്ച ഒരു മുവര്‍ണകേക്ക്. ലീഗുകാര്‍ പച്ച ലഡു തിന്നും കൊടുത്തുമാണ് സന്തോഷം പ്രകടിപ്പിക്കുക. അതും ഒരു മാതൃകതന്നെ.
ശതമന്യു

വീണ്ടും കര്‍ഷക ആത്മഹത്യകള്‍

കേരളത്തില്‍ കടക്കെണിയും വിലത്തകര്‍ച്ചയും കാരണമുള്ള കര്‍ഷക ആത്മഹത്യ വീണ്ടും നിത്യസംഭവമായിരിക്കുന്നു. വയനാട് ജില്ലയില്‍ ഇതിനകം നാല് കൃഷിക്കാര്‍ ആത്മഹത്യചെയ്തു. കണ്ണൂര്‍ ജില്ലയിലെ മലയോര കാര്‍ഷികമേഖലയായ കൊട്ടിയൂരില്‍ ജപ്തി നോട്ടീസ് കിട്ടിയതിനെത്തുടര്‍ന്ന് ഒരു കൃഷിക്കാരന്‍ കഴിഞ്ഞദിവസം ആത്മഹത്യചെയ്തു. ഒരാഴ്ചയ്ക്കകം ഏഴ് കൃഷിക്കാരാണ് കടബാധ്യത കാരണം കേരളത്തില്‍ ആത്മഹത്യചെയ്തത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ച ഉടന്‍തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം കര്‍ഷക ആത്മഹത്യകളെല്ലാം കാര്‍ഷിക പ്രതിസന്ധിയോ കടക്കെണിയോ കാരണമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. വയനാട്ടില്‍ നാല് കൃഷിക്കാര്‍ ആത്മഹത്യചെയ്തപ്പോള്‍ അത് സാധാരണ ആത്മഹത്യകളാണെന്ന് പുച്ഛരസത്തില്‍ പറയുകയാണ് വയനാട് ഡിസിസി പ്രസിഡന്റ് ചെയ്തത്.
അതേസമയം കടുത്ത വിലത്തകര്‍ച്ചയും കടക്കെണിയും കാരണമാണ് കൃഷിക്കാര്‍ ആത്മഹത്യചെയ്തതെന്ന് ജില്ലാ കലക്ടര്‍ ഈ മാസം 9ന് തന്നെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് അയച്ചു. ആ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് വയനാട് ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന മുഖവിലക്കെടുത്ത് പ്രസ്താവന നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. 20012006ലെ യുഡിഎഫ് ഭരണകാലത്ത് ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. കേരളത്തില്‍ നൂറുകണക്കിന് കൃഷിക്കാര്‍ ആത്മഹത്യചെയ്ത സംഭവങ്ങള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയവരാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ . അതുകാരണം കേന്ദ്രത്തില്‍നിന്ന് ആശ്വാസസഹായമൊന്നും അക്കാലയളവില്‍ കേരളത്തിന് ലഭിച്ചില്ല. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വ്യക്തമായത് തൊട്ടുമുമ്പത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി 1500ല്‍പ്പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തുവെന്നതാണ്. അതില്‍ അഞ്ഞൂറ്റിയമ്പതോളം പേര്‍ വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. ബാങ്ക് ഭാരവാഹികളെ വിളിച്ചുചേര്‍ത്ത് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യംചെയ്തത്. തുടര്‍ന്ന്, ആത്മഹത്യചെയ്ത മുഴുവന്‍ കൃഷിക്കാരുടെയും കടങ്ങള്‍ എഴുതിത്തള്ളുകയും അങ്ങനെ അവരുടെ ശേഷിച്ച കുടുംബാംഗങ്ങളെ രക്ഷിക്കുകയുംചെയ്തു. ആ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം അടിയന്തര ധനസഹായം നല്‍കി. തുടര്‍ന്ന് സംസ്ഥാനത്തിനാകെ ബാധകമായ നിലയില്‍ കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും കടാശ്വാസ കമീഷന്‍ രൂപീകരിക്കുകയും കടാശ്വാസ നിയമം കൊണ്ടുവരികയുംചെയ്തു.
കമീഷന്‍ ഓരോ മേഖലയിലെയും കടങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തി കടം എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള ആശ്വാസനടപടികള്‍ സ്വീകരിച്ചു. കാര്‍ഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും നടപ്പാക്കിയ ഈ കടാശ്വാസ നിയമം ഈ രണ്ട് മേഖലകളെയും പുതിയ ഉണര്‍വിലേക്ക് നയിച്ചു. നെല്‍ക്കൃഷിക്ക് പലിശരഹിത വായ്പ ഏര്‍പ്പെടുത്തുകയും സംഭരണവില ഗണ്യമായി വര്‍ധിപ്പിച്ച് സംഭരണം ശക്തിപ്പെടുത്തുകയുംചെയ്തു. കൃഷിക്കാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഇങ്ങനെ സമഗ്രമായ നടപടികളിലൂടെ കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുകയും കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലാതാക്കുകയുംചെയ്തു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലെന്നുപറഞ്ഞ്, കേന്ദ്രസഹായം തട്ടിമാറ്റുകയാണ് ചെയ്തതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ കൃത്യമായി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അന്നത്തെ യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഇടതുപക്ഷത്തിന്റെകൂടി പിന്തുണ അനിവാര്യമാണെന്ന അനുകൂലസാഹചര്യംകൂടി ഉപയോഗപ്പെടുത്തി മൂന്ന് ജില്ലകള്‍ക്ക് വിദര്‍ഭ മോഡല്‍ പാക്കേജ് നേടിയെടുത്തു. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് അന്നത്തെ യുപിഎ സര്‍ക്കാര്‍ ഒറ്റത്തവണ നടപടി എന്ന നിലയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും തയ്യാറായി. എന്നാല്‍ , കേരളാ മോഡലില്‍ സ്ഥിരം സംവിധാനം എന്ന നിലയില്‍ കാര്‍ഷിക കടാശ്വാസ നിയമം ദേശീയതലത്തില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
കൃഷിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കഴിഞ്ഞതും ജപ്തി നടപടികള്‍ ഒഴിവായതും കൃഷിക്ക് സര്‍ക്കാര്‍ നല്‍കിയ ഉദാരമായ സഹായവുംകൊണ്ടാണ് കേരളത്തില്‍ കാര്‍ഷികമേഖലയില്‍ പുതിയ ഉണര്‍വുണ്ടായതും കര്‍ഷക ആത്മഹത്യ ഇല്ലാതായതും. ഇപ്പോള്‍ പഴയ സ്ഥിതി തിരിച്ചുവന്നിരിക്കുന്നു. കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ സ്ഥിതിഗതികള്‍ അവലോകനംചെയ്ത കാര്‍ഷികോല്‍പ്പാദക കമീഷണര്‍ കെ ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത് വയനാട്ടിലെ കാര്‍ഷിക മേഖലയിലെ സ്ഥിതി അതീവഗുരുതരമാണെന്നാണ്. ഉമ്മന്‍ചാണ്ടി പറഞ്ഞതല്ല വസ്തുത എന്നാണ് ഇതിലൂടെ തെളിയുന്നത്. ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഉദാരവല്‍ക്കരിച്ചതും രാസവളങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതും വിലസ്ഥിരത ഇല്ലാതാക്കിയതുമാണ് കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് കാരണം. അവധിവ്യാപാരവും ഊഹക്കച്ചവടവും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. വയനാട്ടില്‍ ഇഞ്ചി, ഏത്തവാഴ, കിഴങ്ങ് കൃഷിയുമായി ബന്ധപ്പെട്ടാണ് അടുത്തകാലത്ത് ഏറ്റവുമധികം പ്രശ്നമുണ്ടായിരിക്കുന്നത്. ഈ മേഖലയില്‍ ഇടത്തട്ടുകാരുടെ കടുത്ത ചൂഷണമാണ് നടക്കുന്നത്. ഒരുകിലോ ഇഞ്ചിക്ക് വിപണിയില്‍ 70 രൂപവരെ വിലയുള്ളപ്പോള്‍ ആറും ഏഴും രൂപയാണ് കൃഷിക്കാരന് ലഭിക്കുന്നത്. ഏത്തക്കായക്ക് 3035 രൂപ വിപണിയില്‍ വിലയുള്ളപ്പോള്‍ ആറും ഏഴും രൂപയാണ് കൃഷിക്കാരന് ലഭിക്കുന്നത്. കപ്പയ്ക്ക് വിപണിയില്‍ 15 രൂപ വിലയുള്ളപ്പോള്‍ കൃഷിക്കാരന് ലഭിക്കുന്നത് ആറ് രൂപയാണ്. അവധിവ്യാപാരംകൊണ്ടുള്ള ഈ ചൂഷണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ആഭ്യന്തര കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന വിലസംരക്ഷണം 1991ല്‍ ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായാണ് എടുത്തുമാറ്റിയത്. അതുപോലെ രാസവളത്തിന്റെ സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കുകയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുറകെ രാസവളത്തിന്റെയും വിലനിയന്ത്രണം എടുത്തുകളയുകയും ചെയ്തിരിക്കുന്നു.
ഇരട്ടി മുതല്‍ ആറിരട്ടിവരെയാണ് രാസവളം വില ഒരുവര്‍ഷംകൊണ്ട് വര്‍ധിച്ചത്. ഒരുവര്‍ഷം മുമ്പ് 4860 രൂപയായിരുന്ന യൂറിയയുടെ വില 12,000 രൂപയായി ഉയര്‍ന്നു. പൊട്ടാഷിന്റെ വില 4455 രൂപയായിരുന്നത് 6300 രൂപയായി വര്‍ധിപ്പിക്കുകയും അത് 8500 രൂപയ്ക്ക് കരിഞ്ചന്തയ്ക്ക് വില്‍ക്കുകയുമാണ്. ഡിഎപി എന്ന അമോണിയം വളത്തിന് 9350 രൂപയായിരുന്നത് 19,000 രൂപയായി. രാസവളത്തിന് കടുത്ത ക്ഷാമമുണ്ടാക്കുകയും അതിന്റെ മറവില്‍ പൂഴ്ത്തിവയ്്പും കരിഞ്ചന്തയും സൃഷ്ടിക്കുകയുമാണ്. ഇതുവഴി ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ വര്‍ധിക്കുകയും കൃഷിക്കാരന് വരുമാനം ഗണ്യമായി കുറയുകയും ചെയ്യുന്നു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് ബാങ്കില്‍നിന്ന് കാര്‍ഷികവായ്പ ലഭിക്കാത്തതിനാല്‍ ബ്ലേഡുകാരെ ആശ്രയിക്കേണ്ടിവരികയും ബാങ്കുകളില്‍ നിന്നുതന്നെ വന്‍ പലിശയ്ക്ക് മറ്റുതരം വായ്പകള്‍ വാങ്ങുകയും ചെയ്യേണ്ടിവരുന്നു. ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് കാരണം പണം തിരിച്ചടയ്ക്കാന്‍ ഗത്യന്തരമില്ലാതെയാണ് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നത്. ആയിരക്കണക്കിന് കൃഷിക്കാരാണ് ഭൂമി പാട്ടമെടുത്ത് കൃഷിചെയ്യുന്നത്. അവര്‍ക്ക് കാര്‍ഷികവായ്പ നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. അതേസമയം കാര്‍ഷിക വായ്പയ്ക്കായി നീക്കിവയ്ക്കുന്ന പണത്തില്‍ വലിയൊരു ഭാഗം വന്‍കിടക്കാര്‍ക്ക് കൊടുക്കുകയാണ്.
കാര്‍ഷിക വായ്പയില്‍ നല്ലൊരുപങ്ക് കൃഷിക്കാര്‍ക്കല്ല കിട്ടുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയണം. മലയോര മേഖലകളില്‍ കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികളാണുണ്ടാകുന്നത്. കൊട്ടിയൂരില്‍ കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത കര്‍ഷകന്റെ ഏത്തവാഴക്കൃഷി മുഴുവന്‍ കാട്ടുമൃഗങ്ങള്‍ നശിപ്പിച്ചു. ആത്മഹത്യയിലേക്ക് തള്ളിയിട്ടത് ഈ പ്രശ്നമാണ്. വിളനാശത്തിന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുകയും വിളസംരക്ഷണ നടപടികള്‍ സ്വീകരിക്കുകയും സമഗ്രമായ വിള ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിക്കുകയും ചെയ്യേണ്ടതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനും കൃഷിക്കാരില്‍ ആത്മവിശ്വാസം സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. കാര്‍ഷിക കടങ്ങളുടെ ജപ്തിനടപടികള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും കടാശ്വാസ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുകയും വേണം. പുതിയ പ്രശ്നങ്ങള്‍കൂടി പരിഹരിക്കാനാകുംവിധം കാര്‍ഷിക കടാശ്വാസകമീഷനെ ശക്തിപ്പെടുത്തുകയും അവര്‍ കൈകാര്യംചെയ്യുന്ന വിഷയപരിധി വിപുലപ്പെടുത്തുകയും വേണം. ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച ഒഴിവാക്കാന്‍ വിലസ്ഥിരതാ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണം. അതോടൊപ്പംതന്നെ വിള ഇന്‍ഷുറന്‍സ് കാര്യക്ഷമമായി നടപ്പാക്കണം. രാസവളങ്ങളുടെ ക്ഷാമത്തിന് അറുതിവരുത്തുകയും വര്‍ധിപ്പിച്ച വില പിന്‍വലിക്കുകയും വേണം. രാസവളങ്ങള്‍ക്ക് വിലനിയന്ത്രണം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം.
പ്രശ്നപരിഹാരത്തിന് വയനാട്ടില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ലഭ്യമാക്കാന്‍ ഒരു പദ്ധതി സമര്‍പ്പിക്കാനാണ് ഇപ്പോള്‍ മന്ത്രിസഭ എപിസിയോട് നിര്‍ദേശിച്ചിരിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച വയനാട്ടിലെമാത്രം പ്രശ്നമല്ല, സംസ്ഥാനത്തിന്റെയാകെ പ്രശ്നമാണ്. അതുകൊണ്ട് താങ്ങുവില സംസ്ഥാനവ്യാപകമായി ബാധകമാക്കണം. സംസ്ഥാനവ്യാപകമായി ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം തയ്യാറായിട്ടില്ല. ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളുടെ കടം എഴുതിത്തള്ളാനോ അവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കാനോ മന്ത്രിസഭ തയ്യാറായില്ല. പ്രശ്നത്തെ വയനാട്ടിലെ പ്രാദേശിക പ്രശ്നമായി ലഘൂകരിച്ച് കാണാനാണ് സര്‍ക്കാര്‍ തയ്യാറായത്. പ്രശ്നത്തിന്റെ അതീവഗുരുതരാവസ്ഥ പരിഗണിച്ചുള്ള ചര്‍ച്ച നടത്താനോ നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ല. സംസ്ഥാനത്തെ കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ സമഗ്രപദ്ധതി ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളാണ് കര്‍ഷക ആത്മഹത്യക്ക് അടിസ്ഥാന കാരണമെന്നതിനാല്‍ ലോകജനത തന്നെ നിരസിച്ചുകഴിഞ്ഞ ഉദാരവല്‍ക്കരണനയം തിരുത്തിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
വി.എസ്. അച്യുതാനന്ദന്‍