Showing posts with label വിവര സാങ്കേതികവിദ്യ. Show all posts
Showing posts with label വിവര സാങ്കേതികവിദ്യ. Show all posts

Sunday, 28 November 2010

വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.

ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോവിന്റെയും CEO ആയ സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ആദ്യവര്‍ഷവിദ്യാര്‍ത്ഥികളോട് നടത്തിയ പ്രസംഗത്തിന്റെ മലയാളപരിഭാഷ ഇവിടെ. തോല്‍വികള്‍ ഏറ്റുവാങ്ങുന്നവനെ പുച്ഛത്തോടെ കാണുന്ന നമ്മുടെ സമൂഹത്തിന് മുന്നില്‍ ഒരു വലിയ ഉത്തരം ആയി സ്റ്റീവ് ജോബ്‌സിന്റെ ഹൃദയസ്​പര്‍ശിയായ ഈ വാക്കുകള്‍ നില്ക്കുന്നു.

''ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ എനിക്ക് സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സത്യം പറഞ്ഞാല്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തയാളല്ല ഞാന്‍.

നിങ്ങളോട് എന്റെ ജീവിതവുമായി ബന്ധപ്പെട്ട മൂന്നു കഥകള്‍ ഞാനിപ്പോള്‍ പറയാം. വലിയ കാര്യമൊന്നുമല്ലെങ്കിലും അതില്‍ എന്നിലെ ഞാന്‍ ഉണ്ട്, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്. അത് ഇവിടെ പറയട്ടെ.

ഞാന്‍ പഠിച്ചിരുന്ന റീഡ് കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന് ആ കഥ തുടങ്ങുന്നു. എന്തിന് ഉപേക്ഷിച്ചു എന്ന് നിങ്ങളുടെ ഉള്ളിലെ ചോദ്യത്തിന് ഞാന്‍ ജനിക്കുന്നതിന് മുമ്പുള്ള ഒരു കാലമാണ് മറുപടി തരിക. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കവെയാണ് എന്റെ അമ്മ ഗര്‍ഭിണിയാവുന്നത്. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന് അമ്മ അന്വേഷിച്ചു. കോളേജ് ബിരുദധാരിയായ ആരെങ്കിലും എന്നെ ദത്തെടുക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും. അമ്മയുടെ അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ തന്നെ എന്നെ ദത്തെടുക്കാന്‍ ഒരു അഡ്വക്കേറ്റും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ ഭൂമിയിലേക്ക് കാലനക്കിയപ്പോള്‍ തങ്ങള്‍ക്ക് പെണ്‍കുട്ടിയാണ് വേണ്ടതെന്ന് പറഞ്ഞ് ദത്തെടുക്കുന്നതില്‍ നിന്നും അവര്‍ പിന്മാറി. ദത്തെടുക്കല്‍വെയ്റ്റിങ്ങ് ലിസ്റ്റില്‍ അടുത്ത നമ്പറിലുണ്ടായിരുന്ന ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത പുരുഷന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ഭാര്യ കോളേജില്‍ നിന്ന് ബിരുദമെടുത്തിട്ടില്ലെന്നും എന്റെ അമ്മ പിന്നീടാണ് മനസ്സിലാക്കുന്നത്. ഫൈനല്‍ എഗ്രിമെന്റില്‍ ഒപ്പിടാന്‍ അമ്മ തയ്യാറായില്ല. എന്നെ കോളേജിലയയ്ക്കുമെന്ന് ഉറപ്പ് നല്കിയതിന് ശേഷമാണ് അമ്മ ഒപ്പിട്ടതും എന്നെ കൈമാറിയതും.

ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ് വര്‍ഷത്തിന് ശേഷം ഞാന്‍ കോളേജില്‍ പോവുക തന്നെയുണ്ടായി. അത് നിങ്ങള്‍ പഠിക്കുന്ന ഈ സ്റ്റാന്‍ഫോര്‍ഡിലേത് പോലെ ഏറെ ചെലവേറിയതായിരുന്നു. പാവങ്ങളായ എന്റെ മാതാപിതാക്കള്‍ അവരുടെ വരുമാനം മുഴുവനും എന്റെ കോളേജ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുകയായിരുന്നു. ആറ് മാസത്തിനകം എനിക്കതിലെ കഥയില്ലായ്മ ബോധ്യമായി. ഈ ജീവിതം കൊണ്ട് എന്താണ് ചെയ്യുകയെന്ന് എനിക്കറിയില്ലായിരുന്നു.കോളേജ് വിദ്യാഭ്യാസം കൃത്യമായ ഒരു വഴി തീര്‍ക്കുമെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം കലാലയജീവിതം ഉപേക്ഷിക്കുകയാണ് നല്ലതെന്ന് എനിക്ക് തോന്നി. സംഘര്‍ഷഭരിതമായിരുന്നെങ്കിലും ഞാന്‍ അങ്ങനെത്തന്നെ ചെയ്തു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അത് എന്ന് എനിക്ക് മനസ്സിലാകുന്നു.

ഞാന്‍ ഒരു പഴഞ്ചന്‍ കാല്‍പ്പനികനായിരുന്നില്ല. കിടന്നുറങ്ങാന്‍ സ്വന്തമായി ഒരു മുറിയില്ലാത്തത് കാരണം ഞാന്‍ സുഹൃത്തുക്കളുടെ മുറികളില്‍ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ ഒഴിഞ്ഞബോട്ടിലുകള്‍ ശേഖരിച്ച് തിരിച്ചേല്പ്പിച്ചാല്‍ ഒരോന്നിനും കിട്ടുന്ന അഞ്ച് സെന്റ് കൊണ്ട് ആഹാരം കഴിച്ചു. ഞായറാഴ്ച രാത്രികളില്‍ ഹരേ കൃഷ്ണഅമ്പലത്തില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. അത്തരം അലച്ചിലുകള്‍ എനിക്കിഷ്ടമായിരുന്നു. ആ യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച പുതിയകാര്യങ്ങള്‍ പിന്നീട് എനിക്ക് ഏറെ കൂട്ട് നിന്നു. ഒരുദാഹരണം പറയട്ടെ, അക്കാലത്ത് റീഡ് കോളേജില്‍ അക്ഷരമെഴുത്ത് പരിശീലിപ്പിക്കുന്ന ഒരു വിഭാഗം (കാലിഗ്രാഫി) ഉണ്ടായിരുന്നു. രാജ്യത്തെത്തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന കാലിഗ്രാഫി ഇന്‍സ്റ്റ്യൂട്ടുകളിലൊന്നായിരുന്നൂ അത്. കാമ്പസിലെ മുഴുവന്‍ പോസ്റ്ററുകളും ചുമരെഴുത്തുകളും വാക്കുകളും വരികളും മനോഹരമായി കാലിഗ്രാഫ് ചെയ്യപ്പെട്ടിരുന്നു. എനിക്ക് കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത് കൊണ്ട് ആര്‍ക്കും പോകാവുന്ന കാലിഗ്രാഫിക്ലാസ്സില്‍ ഞാന്‍ ചേര്‍ന്നു.സെരീഫും സാന്‍സ് സെരീഫും അക്ഷരങ്ങളെക്കുറിച്ച് വിശദമായി ഞാന്‍ അവിടെ നിന്ന് പഠിച്ചു. വ്യത്യസ്തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക് അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ എനിക്ക് ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. അതിന്റെ അടിസ്ഥാനപരമായ കലാസങ്കേതങ്ങള്‍ ശാസ്ത്രത്തിന് അപരിചിതമായിരുന്നു. കാലിഗ്രാഫി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് അന്ന് എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കംപ്യൂട്ടറിന് രൂപകല്‍പന നല്‍കുമ്പോള്‍ അന്ന് പഠിച്ചതൊക്കെ എനിക്ക് ഏറെ പ്രയോജനപ്രദമായി. മക്കിന്‍ടോഷില്‍ ഉപയോഗിച്ച വ്യത്യസ്തതയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ കാലിഗ്രാഫി ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ്‌വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക് കിട്ടുമായിരുന്നില്ല.

ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോഴാണ് നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്.

ഇനി രണ്ടാമത്തെ കഥ(?) പറയാം. അത് കഥ പ്രണയത്തിന്റേയും നഷ്ടപ്പെടലിന്റേയുമാണ്.

ഞാന്‍ ഏറെ ഭാഗ്യവാനായിരുന്നു. എനിക്കിഷ്ടമുള്ളത് ചെയ്യാന്‍ ചെറുപ്പത്തില്‍ തന്നെ അവസരം ലഭിച്ചു.
ഇരുപത് വയസ്സായിരിക്കുമ്പോഴാണ്, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗ്യാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. ഞങ്ങളുടെ കഠിനപരിശ്രമം, പത്ത് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ 20 ലക്ഷം ഡോളറിന്റെ ആസ്തിയുള്ള 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയായി വളര്‍ന്നു. ഞങ്ങളുടെ വമ്പന്‍കണ്ടെത്തലായ മക്കിന്‍ടോഷ് പുറത്ത് വന്നത് എനിക്ക് 29 വയസ്സുള്ളപ്പോഴാണ്. ആ നേരം എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു.
നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ സ്വന്തം കമ്പനിയില്‍ നിന്ന് നിങ്ങളെ എങ്ങനെയാണ് പുറത്താക്കുക?

ആപ്പിള്‍ വളര്‍ന്നപ്പോള്‍ കമ്പനിയുടെ നടത്തിപ്പിന് എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായില്ല. എന്നാല്‍ പിന്നീട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന് എന്നെ പിരിച്ചു വിടുന്നു.

അങ്ങനെ മുപ്പതാം വയസ്സില്‍ എനിക്കുണ്ടായിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു.മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന് എനിക്ക് അപകര്‍ഷത അനുഭവപ്പെട്ടു. മല്‍സരത്തില്‍ നിന്ന് തിരിഞ്ഞോടിയതായി എനിക്ക് തോന്നി. കുറച്ച് കാലത്തേക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു.

പിന്നെപ്പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന് ഞാന്‍ എന്നെ മുറുക്കിക്കെട്ടി.
ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത്ത് തുടക്കക്കാരന്റെ വിനയം കൈ വന്നത് പുതിയ വഴികളിലേക്ക് എന്നെ കൊണ്ട് പോയി.
പിന്നെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്സ്റ്റ്(Next) എന്ന ഒരു കമ്പനിയും പിക്‌സര്‍ (Pixar) എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത് ഞാന്‍ ലൗറിനേയില്‍ അനുരക്തനായി. അവളെന്റെ ജീവിതസഖിയായി.

ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ഫിലിം 'ടോയ് സ്‌റ്റോറി' പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്റ്റുഡിയോ ആണത്.

സംഭവങ്ങള്‍ മാറിമറിയുന്നു. 'നെക്സ്റ്റ്' ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു.

ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഞാന്‍ മുന്നോട്ടു പോയത് എനിക്കിഷ്ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്. ഒരാള്‍ക്ക് എന്ത് ചെയ്യുന്നതിലാണ് താല്‍പ്പര്യം എന്ന് കണ്ടെത്തുന്നതിലും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് പ്രധാനം.

നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം.
നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്.

എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്.

എനിക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത് ഏതാണ്ട് ഇതു പോലെയായിരുന്നു. 'ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും.'

കഴിഞ്ഞ 33 വര്‍ഷമായി ദിവസെന കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്:'ഇന്ന് എന്റെ ജീവിതത്തിന്റെ അവസാനദിവസമാണെങ്കില്‍ ഇന്ന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?' കുറേ ദിവസം തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ് പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കാരണം മരണത്തിന് മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ് നഷ്ടബോധത്തിന്റെ കെണിയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്നത്, നിങ്ങള്‍ നഗ്‌നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഒരു കൊല്ലം മുമ്പ് എനിക്ക് അര്‍ബ്ബുദമുണ്ടെന്ന് കണ്ടു പിടിച്ചു. പാന്‍ക്രിയാറ്റിക്ക്ക്യാന്‍സര്‍. പാന്‍ക്രിയാസ് എന്താണെന്ന് എനിക്കറിഞ്ഞ് കൂടായിരുന്നു. അത് ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് ആറുമാസത്തെ ആയുസ്സ് മാത്രമേയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ എന്നോട് വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കി തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരണത്തിന് തയ്യാറെടുത്തു കൊള്ളൂ എന്നതിന് പകരമുള്ള ഡോക്ടര്‍മാരുടെ ഭാഷയാണത്. അതിനര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്നാണ്. ഒരു തരത്തിലുള്ള വിടവാങ്ങല്‍ തന്നെ.

ഒരു ദിവസം മുഴുവനിരുന്ന് ഞാന്‍ എന്റെ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

വൈകുന്നേരം എന്നെ ബയോപ്‌സിക്ക് കൊണ്ടു പോയി. എന്‍ഡോസ്‌ക്കോപ്പ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച് ഒരു സൂചി കൊണ്ട് പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക് ഉറങ്ങാനായി മരുന്ന് തന്നിരുന്നു. ഭാര്യ അടുത്തുണ്ടായിരുന്നു. എന്റെ കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ കരയാന്‍ തുടങ്ങി. ശസ്ത്രക്രിയ കൊണ്ട് ഭേദപ്പെടുത്താവുന്ന അപൂര്‍വ്വതരം ക്യാന്‍സറാണ് അതെന്ന് കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നൂ അത്. എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്തനായി. മരണം ഏറ്റവും അടുത്ത് വന്ന് നിന്ന സന്ദര്‍ഭമായിരുന്നു അത്. ഇത് പോലെ ഇനി കുറേ വര്‍ഷത്തേക്ക് മരണത്തെ അടുത്തറിയാനിടയില്ലയെന്ന് എനിക്ക് തോന്നുന്നു. അത് അതിജീവിച്ചതുകൊണ്ട് മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പമാണെന്ന് എനിക്ക് നിങ്ങളോട് ഉറപ്പിച്ച് പറയാന്‍ കഴിയും.

ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും പെട്ടെന്ന് മരിച്ച് അവിടെയെത്താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാലും മരണം നമ്മുടെ എല്ലാവരുടേയും അന്തിമവിധിയാണ്. അതില്‍ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ല,രക്ഷപ്പെടുകയുമില്ല. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു. ഇപ്പോള്‍ പുതിയത് നിങ്ങളാണ്. എന്നാല്‍ കുറച്ച് കാലം കൊണ്ട് തന്നെ നിങ്ങള്‍ പഴയതാവും, പുതിയതിന് വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്‍പം നാടകീയമായതില്‍ ഖേദിക്കുന്നു.എന്ന് വെച്ച് അത് സത്യമല്ലാതാകുന്നില്ല.

സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. മറ്റുള്ളവരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്. അവരുടെ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതെ പോകരുത്.

ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗ് എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്. സ്റ്റേവാര്‍ട്ട് ബ്രാന്‍ഡ് എന്നൊരു വലിയ മനുഷ്യന്‍ ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് മെന്‍ലോ പാര്‍ക്കില്‍ നിന്ന് ഇറക്കിയ പുസ്തകമായിരുന്നൂ അത്. കംപ്യൂട്ടറും ഡെസ്‌ക്ടോപ്പ് പബ്ലിഷിങ്ങും ഒന്നുമില്ലാത്ത 1960-കളുടെ അവസാനം, ടൈപ്പ് റൈറ്ററും കത്രികയും സിസ്സേഴ്‌സും പോളറോയ്ഡ് ക്യാമറയും മാത്രം ഉപയോഗിച്ച് പുറത്തിറക്കിയ കാറ്റലോഗ്. ഗൂഗിളിന്റെ പേരുപോലും കേള്‍ക്കാത്ത കാലത്ത് ഗൂഗിളിനെ പോലെ ചിട്ടയില്‍ ക്രോഡീകരിച്ച് പേപ്പര്‍ബാക്കില്‍ മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുറത്തിറങ്ങിയിരുന്ന പുസ്തകം.

സ്റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ ഒരു പാട് ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1970-ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന് നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ് കൊടുത്തിരുന്നത്.
താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.

അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത് അതായിരുന്നു.

ഞാന്‍ സ്വയം ആഗ്രഹിക്കുന്നതും അതാണ്. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക് അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.''


സ്റ്റീവ് ജോബ്‌സ് നടത്തിയ പ്രഭാഷണത്തിന്റെ ഇംഗ്ലീഷ് രൂപം

കടപ്പാട് : മാതൃഭൂമി

Monday, 16 March 2009

ഐ.ടി മേഖലയുടെ വികാസം, പ്രത്യാഘാതം, ബദലുകള്‍ - ഒരന്വേഷണം

ഐ.ടി മേഖലയുടെ വികാസം, പ്രത്യാഘാതം, ബദലുകള്‍ - ഒരന്വേഷണം

വിവര വിനിമയ സാങ്കേതിക വിദ്യയുടെ വികാസം. മറ്റു മേഖലകളില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍. സാധ്യമായ ബദലുകള്‍. ഒരന്വേഷണം

വിവര വിനിമയ സാങ്കേതിക വിദ്യയുടെ (Information Communication Technology) രംഗത്ത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ വികാസം കൃഷി മുതല്‍ ഭരണം വരെയും വിനോദം മുതല്‍ ശാസ്ത്ര- സാങ്കേതികവിദ്യവരെയുമുള്ള ജീവിതത്തിന്റെ സമസ്ത മേഖലകളിലുംഅതിന്റെ വിനാശകരവും സൃഷ്ടിപരമായ ഫലങ്ങള്‍ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു.

വിവര വിനിമയ സാങ്കേതിക വിദ്യയുടെ രംഗത്തെ വികാസം ഒരു പൂര്‍ണ ചക്രം പൂര്‍ത്തിയാക്കിയിരിക്കുന്നു. മനുഷ്യന്‍ അവന്റെ ഏറ്റവും അടുത്തയാളിനോട് പോലും സംവദിക്കാന്‍ ആകാതെ കുഴങ്ങി നിന്നിരുന്ന അവസ്ഥയില്‍ നിന്നും ലോകത്തെവിടേയുമുള്ള ആരോടും സംവദിക്കാന്‍ കഴിയും എന്ന നിലയിലേക്ക് ഇന്നു സാങ്കേതികവിദ്യ വളര്‍ന്നിരിക്കുന്നു. ഇതിനിടയില്‍ സമൂഹം മൊഴി(speech), ചിഹ്നം (symbol), അക്ഷരം(script), ഭാഷ(language), ഗണിതം, പ്രിന്റിങ്ങ്, തപാല്‍, കമ്പി, ടെലിഫോണ്‍, ടെലെക്സ്, റേഡിയോ, ടി.വി, അവസാനം കമ്പ്യൂട്ടര്‍ വരെ സാങ്കേതിക വികാസത്തിന്റെ വിവിധ പടവുകള്‍ താണ്ടുകയുണ്ടായി.

ഇവയോരോന്നും ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള കുതിച്ചു ചാട്ടമായിരുന്നു.

ഇവയുടെ എല്ലാം സമഗ്രസമ്മേളനമായ കമ്പ്യൂട്ടറിലാവട്ടെ ആന്തരികമായി അതിന്റെ ഒരു ഘടകത്തില്‍ നിന്നും മറ്റൊന്നിലേക്കും ബാഹ്യമായി ഒരു കമ്പ്യൂട്ടറില്‍ നിന്നും അനവധി കമ്പ്യൂട്ടറുകളിലേക്കും ഡിജിറ്റല്‍ സിഗ്നലുകള്‍ നിരന്തരം പ്രേഷണം ചെയ്യാനും സ്വീകരിക്കാനും സംസ്കരിക്കാനുമുള്ള ക്ഷമതയുണ്ട്.

ഈ പ്രക്രിയകള്‍ സം‌പ്രേഷണത്തിന്റെ വിവിധ രൂപങ്ങള്‍, അതു ശബ്ദമോ, സ്ക്രിപ്റ്റോ, (അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും പെടും), ഇമേജോ ആയിക്കോട്ടെ, എല്ലാം ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റപ്പെടുന്നു. ഈ പ്രതിഭാസം വിവരം(information) സൃഷ്ടിക്കപ്പെടുകയും, പ്രയോഗിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും ഉപഭോഗം ചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ മേഖലകളിലും അതിന്റെ മായാത്ത മുദ്ര പതിപ്പിച്ചു കഴിഞ്ഞു.

ഇതിനകം ഉത്കണ്ഠ ഉണര്‍ത്തുന്ന പല മാറ്റങ്ങള്‍ ഈ മേഖലയില്‍ പ്രത്യക്ഷപ്പെട്ടു എങ്കിലും സാങ്കേതിക വിദ്യയുടെ രംഗത്തുണ്ടായിരിക്കുന്ന ഈ മുന്നേറ്റം തുറന്നു തരാനിരിക്കുന്ന മുഴുവന്‍ സാധ്യതകളേയും മനസ്സിലാക്കാന്‍ പോലും ആയിട്ടില്ല. ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന സാധ്യതകളും ഒപ്പം ഭവിഷ്യത്തുകളും ഇനിയും കണ്ടുപിടിക്കപ്പെടേണ്ടിയിരിക്കുന്നു.

വാസ്തവത്തില്‍ സകലമേഖലകളിലും നാം ഇതാണ് കാണുന്നത്.

കൃഷി, നിര്‍മാണം, വിപണനം, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേഖലയിലാവട്ടെ, ഭരണനിര്‍വഹണ രംഗത്താവട്ടെ, കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ സാമൂഹ്യരംഗങ്ങളിലാവട്ടെ എവിടെയും വിവര വിനിമയ സാങ്കേതിക വിദ്യയില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൃഷ്ടിപരവും പ്രതിലോമപരവുമായ പ്രത്യാഘാതങ്ങള്‍ കാണാന്‍ കഴിയും.

ഇത്തരം പ്രത്യാഘാതങ്ങള്‍ സൃഷ്ടിപരമാണോ അതോ പ്രതിലോമപരമാണോ എന്നത് ഒരു വലിയ പരിധി വരെ ഈ ഉപകരണങ്ങള്‍ ആ‍രുപയോഗിക്കുന്നു, എന്തിനുപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

വര്‍ത്തമാന പരിതസ്ഥിതിയില്‍ ഇതിന്റെ മുഖ്യ പ്രയോക്താക്കള്‍ മൂലധന നിക്ഷേപകര്‍ ( ക്യാപ്പിറ്റല്‍ ഇന്‍‌വെസ്റ്റേഴ്സ് ) ആ‍യതിനാല്‍ മൂലധനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് സ്വാഭാവികമായും അവരുടെ മുഖ്യ ഉദ്ദേശ്യം ആയിത്തീരുന്നു.

സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെ ഇത്തരം പ്രതിലോമപരമായ പ്രത്യാഘാതം പഴയ തലമുറയില്‍‌പെട്ട ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കള്‍, നിര്‍മാണ വ്യവസായങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ അഭിമുഖീകരിക്കുന്നതായി കാണുവാന്‍‍ കഴിയും. അവര്‍ ഇന്നും ആശ്രയിക്കുന്നത് പരമ്പരാഗത ഇന്‍ഫോര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജിയെ ആണെന്നും അവിടെ മിക്കയിടത്തും ഇന്നും പേപ്പര്‍ ജോലികള്‍ ആധാരമാക്കിയ വ്യവസ്ഥകളാണ് (paper based systems)
നിലവില്‍ ഉള്ളത് എന്നും കാണുവാന്‍ പ്രയാസമില്ല. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഇടങ്ങളില്‍ ആകട്ടെ stand alone systems ഉം പരസ്പര ബന്ധിതമല്ലാത്ത ശൃംഖലകളും(fragmented networks) ആ‍ണ് കാണാന്‍ കഴിയുക.

മറുവശത്ത് നാം എന്താണ് കാണുന്നത്?

പുതിയ തലമുറയില്‍‌പെട്ട ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (അണ്‍ എയ്‌ഡഡ് സ്ഥാപനങ്ങള്‍ അല്ല, ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയിലേക്കു കടന്നു വരാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍), ആശുപത്രി സമുച്ചയങ്ങള്‍ (ഇവിടെയും സ്വകാര്യ ആ‍ശുപത്രികളെയല്ല ഈ മേഖലയിലേക്കു കടന്നു വരാന്‍ വെമ്പല്‍ കൊള്ളുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങളെയാണ് വിവക്ഷിക്കുന്നത്) റീട്ടെയില്‍ വ്യാപാര ശൃംഖലകള്‍, സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നോട്ടു വരുന്ന ഐ ടി / കണ്‍സല്‍ട്ടന്‍സി ( എ ഡി ബി യുടെ എം ജി പി -Modernisation in Govt Program ഓര്‍ക്കുക)/മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഒരു നീണ്ട നിര തന്നെ കാണാം.

പുതിയ തലമുറയിലെ സ്ഥാപനങ്ങളുടെ വരവോടെ, നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ നിലനില്‍പ്പിനായി അവയോട് മത്സരിക്കേണ്ടി വരുന്നു. പലരും പുതിയ തലമുറയിലെ സ്ഥാപനങ്ങളെ കണക്കാക്കുന്നതു പുത്തന്‍ സാങ്കേതിക വിദ്യയുടെ സൃഷ്ടിപരമായ പ്രവണതകളുടെ പ്രതിനിധിയായാണ്.

അതല്ല എന്നതാണ് വാസ്തവം.

സമൂഹത്തിന്റെ ക്ഷേമമല്ല, മറിച്ച് മൂലധനനാഥന്മാരുടെ ലാഭമാണ് ഉറപ്പു വരുത്തുന്നത് എന്നതിലൂടെ അവര്‍ സാങ്കേതിക വിദ്യയുടെ പ്രതിലോമപരമായ ഉപയോഗമാണ് ലക്ഷ്യമാക്കുന്നത്. ഈ മത്സരത്തില്‍ (ജനങ്ങളുടെ മേല്‍ നടത്തുന്ന ചൂഷണത്തിന്റെ കാര്യത്തില്‍) ആരു ജയിക്കുന്നു എന്നതിനു വലിയ പ്രസക്തിയില്ല, കാരണം രണ്ടുപേരും മൂലധനത്തിന്റെ താല്പര്യം സംരക്ഷിക്കുകയെന്ന കടമ സാമാന്യ ജനതയെ കൊള്ളയടിച്ചുകൊണ്ട് സമാനമായി നിര്‍വഹിക്കുന്നു.

പക്ഷെ, അന്താരാഷ്ട്ര ഫൈനാന്‍സ് മൂലധനത്തിന്റെ മേല്‍ക്കോയ്മക്കെതിരായ പോരാട്ടത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്താനുള്ള സാദ്ധ്യതകള്‍ പരിഗണിക്കുമ്പോള്‍ പുതിയ തലമുറയിലെ സ്ഥാപനങ്ങളും പഴയ തലമുറയിലെ സ്ഥാപനങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട് എന്നു കാണാം, എന്തു കൊണ്ടെന്നാല്‍ പുതിയ തലമുറയിലെ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര ഫൈനാന്‍സ് മൂലധനത്തിന്റെ നേരിട്ടുള്ള സൃഷ്ടികളാണ്.

പൊതുമേഖല നിലനില്‍ക്കേണ്ടത് കേവലം അവിടുത്തെ ജീവനക്കാരുടേയോ മാനേജ്‌മെന്റിന്റേയോ ആ‍വശ്യമെന്നതിലുപരി ഫൈനാന്‍സ് മൂലധനത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കണമെന്ന താല്പര്യമുള്ള സര്‍ക്കാരിന്റേയും സാമാന്യ ജനങ്ങളുടേയും കൂടി ആ‍വശ്യമാണ്.

പക്ഷേ ഇന്നു തൊഴിലാളികള്‍ മാത്രേമ, അതും തൊഴിലാളികളില്‍ തന്നെ ഉയര്‍ന്ന ബോധം പ്രകടിപ്പിക്കുന്ന ഒരു ചെറിയ വിഭാഗം മാത്രമേ ഇതു തിരിച്ചറിയുന്നുള്ളൂ എന്നതാണ് സത്യം.

പൊതുമേഖലാസ്ഥാപനങ്ങളില്‍ പരമ്പരാഗതമായി കൈമാറിക്കിട്ടിയ പഴഞ്ചന്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റമാണ് നിലവിലുള്ളത് എന്ന പരിമിതി അംഗീകരിക്കുമ്പോള്‍ത്തന്നെ തൊഴിലാളികളുടേയും സാമാന്യ ജനങ്ങളുടേയും ദേശീയ സര്‍ക്കാരുകളുടെയും പൊതുവായ നന്മക്ക് അവ നിലനില്‍ക്കേണ്ടതും തുടരേണ്ടതും ആ‍ണ്.

നിലനില്പിനായി അവ മത്സരിക്കുക തന്നെ വേണം.

എന്നാല്‍ ‍പുതിയ തലമുറയിലെ സ്ഥാപനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന അവധാരണകളും മാനദണ്ഡങ്ങളും അംഗീകരിക്കാതെയോ സ്വാംശീകരിക്കാതെയോ ഇന്നത്തെ അവസ്ഥയില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഈ മത്സരത്തില്‍ ജയിക്കാനാവില്ല എന്നതാണ് സത്യം.

പുതുതലമുറയിലെ സ്ഥാപനങ്ങള്‍ക്കൊപ്പം കമ്പോളത്തിന്റെ താല്പര്യങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക പൊതു മേഖലാസ്ഥാപനങ്ങള്‍ക്ക് അത്ര എളുപ്പമാവില്ല.എങ്കിലും അതു നടന്നേ തീരൂ. അല്ലെങ്കില്‍ പൊതു മേഖലാസ്ഥാപനങ്ങള്‍ക്ക് ഒപ്പം അവിടുത്തെ തൊഴിലാളികളും മത്സര രംഗത്തുനിന്നും ഒഴിവാക്കപ്പെടും.

പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ മാനേജ്‌മെന്റിന്റെയും തൊഴിലാളികളുടേയും മനോഭാവത്തോടൊപ്പമോ അതില്‍ കൂടുതലോ പ്രധാനമായ ഒരു കാര്യമാണ് സര്‍ക്കാര്‍ ഏതു വര്‍ഗ്ഗത്തിന്റെ താല്പര്യത്തെ പ്രതിനിധീകരിക്കുന്നു എന്നുള്ളത്.

മനോഭാവം എന്നത് ഒരു സ്ഥായിയായ പ്രതിഭാസമല്ല. പരിതസ്ഥിതികള്‍ക്കനുസരിച്ച് അതില്‍ മാറ്റം ഉണ്ടായേ മതിയാവൂ.

പൊതു മേഖലാ സ്ഥാപനങ്ങള്‍ ഇന്നഭിമുഖീകരിക്കുന്ന അവസ്ഥയ്ക്ക് കാരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത് കമ്പ്യൂട്ടറൈസേഷനെ തൊഴിലാളികള്‍ എതിര്‍ത്തതിനെയാണ്. തൊഴിലാളികളുടെയും സാമാന്യ ജനങ്ങളുടെയും താല്പര്യങ്ങള്‍ക്കെതിരായുള്ള കമ്പ്യൂട്ടറൈസേഷനെ മാത്രമാണ് അന്ന് തൊഴിലാളികള്‍ എതിര്‍ത്തത്. ഇന്ന് കമ്പ്യൂട്ടര്‍വല്‍ക്കരണ വിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ചൊന്നും കേള്‍ക്കാനില്ലല്ലോ?

എങ്കിലും പുതിയ സാങ്കേതിക വിദ്യ സ്വാംശീകരിക്കുന്നത് സംബന്ധിച്ച് വിവിധ പൊതു മേഖലാ സ്ഥാപനങ്ങളിലെ ഇന്നത്തെ സ്ഥിതി എന്താണ്? വിവിധ പൊതു മേഖലാ സ്ഥാപനങ്ങള്‍ ഐ ടി രംഗത്തെ കുത്തകകളെ സ്വാഗതം ചെയ്യുന്ന കാഴ്ചയാണെങ്ങും.

എവിടെ തിരിഞ്ഞു നോക്കിയാലും അവിടൊക്കെ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമുകളും കുത്തക സേവനദാതാക്കളും (service providers). ബാങ്കിങ്ങ് രംഗത്താവട്ടെ അവിടെ നാമമാത്രമായെങ്കിലും നിലവിലുണ്ടായിരുന്ന ഇന്‍ ഹൌസ് പാക്കേജുകള്‍ ബോധപൂര്‍വം ഇല്ലാതാക്കി കോര്‍ ബാങ്കിങ്ങ് സൊല്യൂഷന്റെ (core banking solution) പേരില്‍ കുത്തക കമ്പനികള്‍ക്ക് ചുവന്ന പരവതാനി വിരിക്കുകയാണ്.

എല്ലാ മേഖലകളിലും, അതു ടെലിക്കോമോ, ഊര്‍ജമേഖലയോ, സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ തന്നെയോ ആ‍കട്ടെ, അവിടെല്ലാം ഈ സംഘര്‍ഷം നിലനില്‍ക്കുന്നതായി കാണാം.

ഇന്‍ഫോര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി മേഖലയില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന സൌകര്യങ്ങളുള്ള ബി എസ് എന്‍ എല്‍ വേണ്ട സ്ഥലത്ത് ഉടന്‍ സേവനം എത്തിക്കുന്നതിന് (on the spot service delivery) ഒരു പദ്ധതി പോലും തയ്യാറാക്കിയിട്ടില്ല. അവരുടെ മാനേജ് മെന്റ് സംവിധാനത്തില്‍ നിലവിലുള്ള നെറ്റ്വര്‍ക്കുകള്‍ പരസ്പരബന്ധിതമല്ലെന്നതോ (fragmented) പോകട്ടെ, അവ മിക്കവയും സ്റ്റാന്‍ഡ് എലോണ്‍ (stand alone) കൂടി ആണ് എന്നതാണ് വാസ്തവം.

ബി എസ് എന്‍ എല്‍ മാനേജ് മെന്റ് ഇന്നും ബ്രിട്ടീഷുകാരുടെ കാലത്തെ ഫയല്‍ സിസ്റ്റത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. ആകെക്കൂടി നടക്കുന്നതാകട്ടെ, പേപ്പര്‍ ഫയല്‍ സിസ്റ്റത്തില്‍ നിന്നും ഇലക്ട്രോണിക് ഫയല്‍ സിസ്റ്റത്തിലേക്കുള്ള മാറ്റമാണ്.

ഐ ടി യെക്കുറിച്ചുള്ള പുതിയ അവധാരണകളോ അതിന്റെ വൈവിധ്യമാര്‍ന്ന ക്ഷമതയോ ഉപയോഗപ്പെടുത്തുന്നതില്‍ മാനേജ് മെന്റുകള്‍ പരാജയപ്പെടുന്നു.

ബി എസ് എന്‍ എല്‍ കോര്‍പ്പറേറ്റ് ഓഫീസ് രണ്ടായിരാമാണ്ടില്‍ത്തന്നെ ICT സേവനങ്ങള്‍ പ്രദാനം ചെയ്യേണ്ടത് കമ്പനിയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചുവെങ്കിലും, കേരളം പോലെ ബി എസ് എന്‍ എല്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ആവശ്യക്കാരേറെയുളള സംസ്ഥാനത്തില്‍ പോലും ഈ ദിശയിലുള്ള പ്രവര്‍ത്തനം ഗൌരവമായി പരിഗണിച്ചിട്ടു പോലുമില്ല.

സാദ്ധ്യമായ ബദലുകള്‍ ഇന്നു വളരെ വ്യക്തമാണ്.

ഓരോ പൊതുമേഖല സ്ഥാപനവും അതിന്റെ ഉല്പാദന, പ്രവര്‍ത്തന, വിപണന, ഭരണനിര്‍വഹണ-മാനേജ് മെന്റ് രംഗങ്ങളില്‍ , ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി നല്‍കുന്ന വൈവിധ്യമാര്‍ന്ന സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, ഒരു പൊളിച്ചെഴുത്തു നടത്തേണ്ടിയിരിക്കുന്നു.

IT സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ആ‍കട്ടെ ലഭ്യമായ ഏറ്റവും ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് അടിയന്തിരമായി തങ്ങളുടെ ധാരണകളും സംവിധാനങ്ങളും നവീകരിക്കുകയും ഉല്‍പ്പന്നങ്ങളെ വൈവിധ്യവല്‍ക്കരിക്കയും വിപണന, ഭരണനിര്‍വഹണ-മാനേജ് മെന്റ് രംഗങ്ങളെ പരിഷ്ക്കരിക്കയും ചെയ്യേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ അഭാവത്തെ അല്ലെങ്കില്‍ അപര്യാപ്തതയെ മറ്റു പൊതു മേഖലാസ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയോ (tie-ups) സാമൂഹ്യ സംഘടനകളുടെ സഹായത്താലോ മുറിച്ചു കടക്കേണ്ടിയിരിക്കുന്നു.

പ്രൊപ്രൈറ്ററി സോഫ് റ്റ്വെയര്‍ പ്ലാറ്റ്ഫോമുകളുടെ( proprietary SW platforms) ഉപയോഗം ഒഴിവാക്കിക്കൊണ്ട് കൂടുതല്‍ കൂടുതല്‍ GPL (General Public License) ഉപയോഗിക്കുക വഴി സ്ഥാപനങ്ങള്‍ക്കുള്ളില്‍ തന്നെ മൂല്യവര്‍ദ്ധനവിനുള്ള (Value addition) സാദ്ധ്യത നിലനിര്‍ത്തപ്പെടും എന്നു മാത്രമല്ല, ഐ ടി രംഗത്തെ കുത്തകവല്‍ക്കരണം തടയപ്പെടുകയും ചെയ്യും.

ചുരുക്കത്തില്‍, പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിര്‍ത്താനും അവയെ നന്നായി പ്രവര്‍ത്തിപ്പിക്കാനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ സര്‍ക്കാരിന്റെ നയങ്ങളെ തിരുത്തിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് കരുത്തു പകരുകയും സാങ്കേതിക വിദ്യയുടെ കൂടുതല്‍ കൂടുതല്‍ സൃഷ്ടിപരമായ ഉപയോഗത്തിനും വഴി തെളിയിക്കുകയും ചെയ്യും.

(ലേഖകന്‍- ശ്രീ. ജോസഫ് തോമസ് (Appropriate Technology Promotion Society-ATPS)
കടപ്പാട്. വര്‍ക്കേഴ്സ് ഫോറം