Monday, 6 April 2009

മാധ്യമം, കമ്പോളം, അധിനിവേശം

മാധ്യമം, കമ്പോളം, അധിനിവേശം

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ സ്ഥാപകനായ
ശ്രീ ശശികുമാർ തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കു വയ്‌ക്കുന്നു.


ഒരു മാധ്യമ വിദഗ്ധന്‍ എന്ന നിലയില്‍ കേരളത്തിലെ മാധ്യമ ഇടപെടലുകളെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?


മാധ്യമരംഗത്തെക്കുറിച്ച് പഠിച്ച റോബിന്‍ ജെഫ്രിയെപ്പോലുള്ള പണ്ഡിതര്‍ സൂചിപ്പിച്ച പോലെ ഒരു ഡ്യുവോപോളി (രണ്ടു സ്ഥാപനങ്ങളുടെ കുത്തകയുള്ള അവസ്ഥ) യായിരുന്നു കേരളത്തിലെ മാധ്യമരംഗത്ത് ദീര്‍ഘകാലമായുണ്ടായിരുന്നത്. രണ്ടു പ്രധാന മുഖ്യധാരാ ദിനപത്രങ്ങള്‍ അജന്‍ഡ നിശ്ചയിച്ചുകൊണ്ട് ഈ രംഗത്ത് ആധിപത്യമുറപ്പിച്ചു. ഈ അവസ്ഥക്ക് ഒരു പരിധിവരെ മാറ്റമുണ്ടായത് ടിവി വാര്‍ത്താചാനലുകളുടെ വരവോടെയാണ്.

മലയാളത്തിലെ അച്ചടിമാധ്യമങ്ങള്‍ വരുമാനമിശ്രിതത്തിന്റെ കാര്യത്തില്‍ മുഖ്യധാരാ ഇംഗ്ലീഷ് ദേശീയ ദിനപത്രങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നു. ഇംഗ്ലീഷ് പത്രങ്ങള്‍ പ്രധാനമായും പരസ്യവരുമാനത്തെയാണ് ആശ്രയിക്കുന്നത്. വരിസംഖ്യ ഇനത്തിലുള്ള വരുമാനത്തെ അവര്‍ കാര്യമായി പരിഗണിക്കുന്നില്ല. വലുതും വന്‍ സ്വാധീനമുള്ളതുമായ പത്രങ്ങളുടെ എഴുപതു ശതമാനം വരുമാനവും പരസ്യങ്ങളില്‍ നിന്നാണ്. വരിക്കാരില്‍നിന്നു ലഭിക്കുന്ന വരുമാനം ഇരുപതു മുതല്‍ മുപ്പതു ശതമാനംവരെ മാത്രം. പത്രവും വായനക്കാരനും തമ്മിലുള്ള ബന്ധത്തില്‍ ഇത് അപകടകരമായ മാനങ്ങളുണ്ടാക്കി. വിപണിയെ പ്രതിനിധാനം ചെയ്യുന്ന പരസ്യക്കാരെക്കാള്‍ പ്രധാന്യം കുറഞ്ഞയാളായി വായനക്കാരന്‍. പത്രത്തിന് വിപണിയോടുള്ള ആശ്രിതത്വം കൂടിയ പോലെതന്നെ പത്രവും വായനക്കാരും തമ്മിലുള്ള അകലവും വര്‍ധിച്ചു. പത്രത്തിന്റെ സ്വാതന്ത്ര്യവും വായനക്കാരുടെ പ്രസക്തിയും കുറഞ്ഞു. അതേസമയം, പ്രധാന മലയാള പത്രങ്ങളില്‍ ആരോഗ്യകരമായ വരുമാനമിശ്രിതമാണുള്ളതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വരുമാനത്തില്‍ മുഖ്യപങ്കും പരസ്യവരുമാനമാണെന്നും അത് പ്രധാനമാണെന്നും സംശയമില്ല. എന്നാല്‍, വരിസംഖ്യയില്‍ നിന്നുള്ള വരുമാനം 40-50 ശതമാനമാണെന്നതുകൊണ്ടുതന്നെ ഈയിനത്തിലുള്ള വരുമാനം ദയനീയമോ അപ്രധാനമോ അല്ല. വായനക്കാരന് വര്‍ധിച്ച പ്രാധാന്യമുണ്ടെന്ന് ഊഹിക്കാം. പക്ഷേ, പത്രങ്ങള്‍ വരുമാനത്തിനായി പരസ്‌പരം മത്സരിക്കുന്നതിനൊപ്പം തന്നെ അവയ്‌ക്ക് വാര്‍ത്താചാനലുകളുമായും മത്സരിക്കേണ്ടിവരുന്നു. ടി വി ചാനലുകള്‍ക്ക് പരസ്യം മാത്രമാണ് വരുമാന മാര്‍ഗം. ഡിറൿട് ടു ഹോം (ഡിടിഎച്ച്) സംവിധാനത്തിന്റെ വരവോടെ ഈ അവസ്ഥ പതുക്കെ മാറിയേക്കാം. എങ്കിലും ഇപ്പോഴും പരസ്യങ്ങളാല്‍ നയിക്കപ്പെടുന്നവയാണ് ടി വി ചാനലുകള്‍. ശരാശരി വീടുകളുടെ പ്രധാന വാര്‍ത്താ ഉറവിടം ഏതുസമയത്തും കിട്ടുന്ന 24X7 ടെലിവിഷന്‍ ചാനലുകളായി മാറിക്കഴിഞ്ഞു. പരസ്യങ്ങള്‍ പത്രങ്ങളില്‍നിന്ന് ചാനലുകളിലേക്ക് മാറുന്നതോടെ ടി വി ചാനലുകളുടെ വിജയം അനുകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പത്രങ്ങള്‍. ഈ പ്രക്രിയയില്‍ പത്രങ്ങളും വിപണിയില്‍ കേന്ദ്രീകരിക്കുകയാണ്. വിപണിയുടെ കൈയിലകപ്പെട്ട ഒരു വാര്‍ത്താ മാധ്യമത്തിന് ഇടപെടാനും വായനക്കാരുടെയോ കാഴ്‌ചക്കാരുടെയോ ജീവിതത്തില്‍ വ്യത്യസ്‌തത സൃഷ്ടിക്കുന്നതിനും പരിമിതമായ കഴിവുമാത്രമേ ഉണ്ടായിരിക്കൂ.

കേരളത്തിലെ ആനുകാലികങ്ങള്‍ പൊതുവെ നേരിടുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ് ?

കേരളത്തിലെ ആനുകാലികങ്ങള്‍ നേരിടുന്ന പ്രത്യേകമായ പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല. പക്ഷേ, നാഷണല്‍ റീഡര്‍ഷിപ്പ് സര്‍വെയില്‍ പറയുന്നത് ദേശീയതലത്തില്‍ ആനുകാലികങ്ങളുടെ വായനയും വരുമാനവും കുറയുന്നുവെന്നാണ്. അതേസമയം, ഊര്‍ജസ്വലമായ ആനുകാലികസംസ്‌ക്കാരമാണ് കേരളത്തിലുള്ളത്. ഒരോ ആനുകാലികത്തിനും അതിന്റേതായ സ്വഭാവമുണ്ട്. അതില്‍ വിശ്വാസ്യതയുള്ള വായനസമൂഹവും.

1990 -കളോടെ കേരളത്തിലെ മാധ്യമലോകം സ്വഭാവത്തില്‍ വളരെ മാറിയിട്ടുണ്ടല്ലോ. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ചുവടുപിടിച്ചുണ്ടായ ഈ മാറ്റത്തെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?

തൊണ്ണൂറുകള്‍ തൊട്ട് ഒരു പുതിയ വിപ്ലവം നമ്മെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. ഉല്‍പ്പാദനപ്രക്രിയയിലും ബന്ധങ്ങളിലും വിവരാധിഷ്‌ഠിത സമ്പദ് വ്യവസ്ഥയുടെ ഉദയത്തിനും, വ്യവസായ സമൂഹത്തില്‍നിന്നു വിവരസമൂഹത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിനും മൌലികമാറ്റത്തിന് നാന്ദിയായ വിവരവിപ്ലവം (ഇന്‍ഫര്‍മേഷന്‍ റെവല്യൂഷന്‍) അല്ലെങ്കില്‍ വിവര, വാര്‍ത്താവിനിമയ വിപ്ലവം ആണത്. ഇത് ഒരു രാത്രികൊണ്ട് സംഭവിച്ചതല്ല. സുപ്രധാനമായ ഈ മാറ്റത്തിന്റെ സൂചനകള്‍ എഴുപതുകളില്‍ ഉണ്ടായിരുന്നു. മൂന്നാം തരംഗ (തേർഡ് വെയ്‌വ്) ത്തെക്കുറിച്ച് ആല്‍വില്‍ ടോഫ്ളറും വ്യവസായ തൊഴിലാളികള്‍ക്കു(ബ്ലൂ കോളര്‍) പകരം വൈറ്റ് കോളര്‍ തൊഴിലാളികള്‍ ഉയര്‍ന്നുവരുമെന്ന് ഭാവിയിലെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന സമൂഹത്തെക്കുറിച്ചു പരാമര്‍ശിക്കവെ ഡാനിയല്‍ ബെല്ലും ഡിജിറ്റല്‍ നിയന്ത്രിത ലോകത്തെക്കുറിച്ച് മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) യിലെ മീഡിയലാബ് സ്ഥാപകന്‍ നിക്കോളാസ് നെഗ്രോപോണ്ടെയും പറഞ്ഞുവച്ചിരുന്നു.

ഈ വിപ്ലവത്തിന്റെ ആദ്യ പ്രതീക്ഷ ഇന്ത്യയെപ്പോലുള്ള വികസ്വര സമ്പദ് വ്യവസ്ഥകളിലെ അത്ഭുതാവഹമായ അവസരങ്ങളെക്കുറിച്ചുള്ള ഭാവനയായിരുന്നു. വ്യവസായവിപ്ലവം നമ്മിലുപേക്ഷിച്ചുപോയ വടക്കു - തെക്ക് ഭിന്നതയ്‌ക്ക് ഒരു പാലം പണിയാനുള്ള ചരിത്രപരമായ അവസരമായിരുന്നു അത്. വിവരവിപ്ലവത്തിന്റെ പ്രധാന ഉപകരണങ്ങളായ ഇലൿട്രോണിക് മാധ്യമവും കംപ്യൂട്ടറും അവയുടെ പാശ്ചാത്യമായ പ്രയോഗങ്ങളുടെ ചുവടുപിടിച്ചാണ് നമ്മിലെത്തിയത്. വ്യവസായയുഗത്തിലെ സാങ്കേതികമായ പിന്നോക്കാവസ്ഥ പൊടുന്നനെ മറികടക്കാന്‍ കഴിഞ്ഞ നമ്മള്‍ വികസിത ലോകത്തോടൊപ്പം മുന്നോട്ടു നീങ്ങി.

വിവര സാങ്കേതിക വിദ്യയുടെ രണ്ടു പ്രധാനഘടകങ്ങള്‍ അനലോഗില്‍നിന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റവും ടെൿനോളജിക്കല്‍ കണ്‍വേര്‍ജന്‍സുമാണ്. ഈ രണ്ടു സവിശേഷതകള്‍ക്കും വിപുലമായ ജനാധിപത്യസാധ്യതകളുണ്ട്. പക്ഷേ, ഇവ രണ്ടും കൂടിച്ചേര്‍ന്നപ്പോള്‍ തികച്ചും വിരുദ്ധമായ ഒരു ഫലം സൃഷ്‌ടിച്ചുകൊണ്ട് ഇവ ഹൈജാക്കു ചെയ്യപ്പെട്ടു. മാധ്യമരംഗത്തെ കൂറ്റന്‍ കുത്തകകളുടെ വളര്‍ച്ചക്ക് വഴിയൊരുക്കിക്കൊണ്ട് ടെൿനിക്കല്‍ കണ്‍വെര്‍ജന്‍സ് തകര്‍ന്നു. ഈ സഹസ്രാബ്‌ദത്തിന്റെ തുടക്കത്തിലെ ആധിപത്യമുള്ള രാഷ്‌ട്രീയ തത്വശാസ്‌ത്രമായ ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതിന്റെ അന്തിമഫലം റോബര്‍ട്ട് മൿ ചെ‌ന്‍സിയുടെ 'റിച്ച് മീഡിയ ആന്‍ഡ് പുവര്‍ ഡെമോക്രസി' എന്ന പുസ്‌തകത്തില്‍ പ്രതിപാദിച്ചത് നാം കണ്ടു. മാധ്യമങ്ങള്‍ കൂടുതല്‍ സമ്പന്നമാവുകയാണെന്നും ജനാധിപത്യം കൂടുതല്‍ ദരിദ്രമാവുകയാണെന്നുമാണ് മൿ ചെ‌ന്‍സി ഈ പുസ്തകത്തില്‍ വാദിക്കുന്നത്. മാധ്യമങ്ങള്‍ ലാഭമുണ്ടാക്കരുതെന്നല്ല ഇതിനര്‍ഥം. സാമ്പത്തികമായി മെച്ചപ്പെട്ട മാധ്യമസ്ഥാപനങ്ങള്‍ കൂടുതല്‍ സ്വതന്ത്രവും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്തവയുമാവാന്‍ സാധ്യതയുണ്ടായിരുന്നു. പക്ഷേ, ഇന്ന് നമുക്ക് സമ്പന്നമായ മാധ്യമങ്ങളും ദരിദ്രമായ മാധ്യമപ്രവര്‍ത്തനവുമാണുള്ളത്. കാതലായ മൂല്യങ്ങളും മാധ്യമപ്രവര്‍ത്തനത്തിന്റെ മൌലികതത്വങ്ങളും ലാഭമുണ്ടാക്കുന്നതിന് തടസ്സമാണെന്ന് കണ്ടെത്തിയ, സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ വിപണി മന്ത്രങ്ങളില്‍ വീണുപോയ മാധ്യമസ്ഥാപനങ്ങള്‍ ഈ മൂല്യങ്ങളെല്ലാം കുഴിച്ചുമൂടി. ഒരു പതിറ്റാണ്ടിലേറെയായി ലാഭം കൊയ്യുന്ന ഇന്ത്യയിലെയും കേരളത്തിലെയും മുഖ്യധാരാമാധ്യമങ്ങള്‍ തങ്ങളുടെ പത്രപ്രവര്‍ത്തനത്തിന്റെ നിലവാരത്തകര്‍ച്ച ലാഭത്തെ ബാധിക്കുന്നില്ലെന്ന് മനസ്സിലാക്കി. ലാഭം കൊയ്‌തുകൊണ്ട് സമൃദ്ധിനേടുന്ന മാധ്യമങ്ങളും വിഭവദാരിദ്ര്യം അനുഭവിക്കുകയും അനുദിനം ചുരുങ്ങുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനവും തമ്മിലുള്ള യഥാര്‍ഥ ധ്രുവീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് അന്തര്‍ലീനമായ വൈരുധ്യമായി തോന്നിയേക്കാം. എന്നാല്‍, തൊണ്ണൂറുകള്‍ മുതല്‍ മാധ്യമങ്ങളില്‍ നിന്ന് കുത്തകകളിലേക്കുള്ള വളര്‍ച്ചയെ മാധ്യമപ്രവര്‍ത്തനത്തിന്റെ തകര്‍ച്ചയായാണ് അടയാളപ്പെടുത്തേണ്ടത്. മാധ്യമങ്ങളുടെ ഭാവി ശോഭനമായേക്കാം. പക്ഷേ, പത്രപ്രവര്‍ത്തനത്തിന്റേത് ഒരു ചോദ്യചിഹ്നമാണ്.

ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത ഒരു സംഘം പ്രൊഫഷണലുകളുടെ കൈകളിലേക്ക് മുഖ്യധാരാ മാധ്യമ ലോകം മാറിക്കഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞാല്‍ അതിനോടുള്ള താങ്കളുടെ പ്രതികരണമെന്തായിരിക്കും. നവോത്ഥാനകാല മാധ്യമ പ്രവര്‍ത്തനത്തെ മനസ്സില്‍വച്ചുകൊണ്ട് ഈ ചോദ്യത്തോടൊന്ന് പ്രതികരിക്കാമോ?

ഇന്ന് മാധ്യമങ്ങള്‍ മാടിവിളിക്കുന്നത് വായനക്കാരെയും കാഴ്‌ചക്കാരെയുമല്ല, വിപണിയെ മാത്രമാണ്. മാധ്യമസ്ഥാപനങ്ങള്‍ക്കുള്ളിലെ മാറ്റങ്ങള്‍ തികച്ചും പ്രകടമാണെന്ന് നിങ്ങള്‍ക്കു കാണാം. സ്വതന്ത്രവും സുഗമവുമായ മാധ്യമത്തിന്റെ ഏറ്റവും നല്ല മാതൃകയില്‍ എഡിറ്റോറിയല്‍ വിഭാഗത്തിനും മാര്‍ക്കറ്റിങ്ങ് വിഭാഗത്തിനുമിടയ്‌ക്ക് എപ്പോഴും ഒരു മതില്‍ ഉണ്ടായിരുന്നു. ആ മതിലാണ് ഇപ്പോള്‍ തകര്‍ന്നത്. പലപ്പോഴും മാര്‍ക്കറ്റിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ എഡിറ്റോറിയല്‍ വിഭാഗം ചെയ്യുകയും ചെയ്യുന്നു. പ്രധാനപ്പെട്ട ഇംഗ്ലീഷ് ദിനപത്രങ്ങളുടെയും ആനുകാലികങ്ങളുടെയും ചീഫ് എഡിറ്റര്‍ തന്നെയാണ് ചീഫ് എൿസിക്യൂട്ടീവ് ഓഫീസറുടെ തൊപ്പിയണിയുന്നത്. വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതോടെ പത്രത്തിന്റെയോ മാഗസിന്റെയോ എഡിറ്ററുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമായി മാറും. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാവുകയും നമ്മുടെ പൊതുമണ്ഡലത്തില്‍ ഒരു സാമൂഹ്യസ്ഥാപനമെന്ന പദവി അലങ്കരിക്കുകയും ചെയ്‌ത അച്ചടി മാധ്യമങ്ങള്‍ക്കുണ്ടായ മൌലികമായ മാറ്റത്തിന്റെ ഒരു ഘട്ടമാണിത്. ഇപ്പോളത് കമ്പോളത്തില്‍ ഒരിടം കണ്ടെത്തിയിരിക്കുന്നു. താരതമ്യേന പുതിയതും സ്വതന്ത്രവുമായ ടി വി ചാനലുകള്‍ക്കാവട്ടെ, രാഷ്‌ട്രനിര്‍മാണത്തിന്റെ ഭാഗമാണെന്ന പൈതൃകമില്ല. അവ പരസ്യത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിലാണ് വ്യാപരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണമുള്ള പ്രചാരണമാധ്യമ (ദൂരദര്‍ശന്‍) ത്തില്‍ നിന്ന് കുതറിച്ചാടുന്നതിനു മാത്രമല്ല, ജനങ്ങളെ സംബന്ധിച്ച് പ്രസക്തമാവുന്ന കാര്യങ്ങളില്‍ ഇടപെടാനുള്ള അവസരവും ഇലൿട്രോണിക് മാധ്യമ വിപ്ലവം ഉണ്ടാക്കിയിരുന്നു. എന്നാല്‍ സ്വകാര്യ ടി വി ചാനലുകള്‍ കൂടുതല്‍ സ്വകാര്യമായി. ബിസിനസ് മാത്രമായി പരിമിതപ്പെട്ടു. തുടക്കത്തില്‍ പ്രതീക്ഷ ഉയര്‍ത്തിയതുപോലെ പൊതുജനതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ അവയ്‌ക്ക് കഴിഞ്ഞതുമില്ല. സ്വാഭാവികമായി മനസ്സിലുയരുന്ന ചോദ്യമുണ്ട്. കമ്പോളത്തിലെ മറ്റു ഉല്‍പ്പന്നങ്ങള്‍ പോലെയാണ് മാധ്യമങ്ങള്‍ എങ്കില്‍ അവ എങ്ങനെ നമ്മുടെ ഭരണഘടനയുടെ 19-ാം അനുഛേദം ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കും? ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പരീക്ഷണകാലംതൊട്ട് പത്രങ്ങളെ വരിഞ്ഞുമുറുക്കാനും നിയന്ത്രിക്കാനും കേന്ദ്ര-സംസ്ഥാനതലങ്ങളില്‍ നിയമങ്ങള്‍ കൊണ്ടുവന്നപ്പോഴൊക്കെ പത്രങ്ങള്‍ക്ക് ജനകീയവിശ്വാസവും പിന്തുണയും ലഭിച്ചിട്ടുണ്ട്. ഈ ഐക്യദാര്‍ഢ്യം മാധ്യമങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ക്കും ലഭിക്കേണ്ടതല്ലേ. സ്വതന്ത്രവിപണിയുടെ അവകാശങ്ങള്‍ക്കായി മാധ്യമങ്ങള്‍ നിലകൊള്ളുമ്പോള്‍ എന്തിനാണ് ജനങ്ങള്‍ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഉണര്‍ന്നുകൊണ്ടേയിരിക്കുന്നത്? കമ്പോളത്തോടുള്ള മാധ്യമങ്ങളുടെ പ്രതിപത്തി ഒരു കെണിയാണ്. വായനക്കാരെ/പ്രേക്ഷകരെ പരസ്യക്കാരെക്കൊണ്ട് പകരം വയ്‌ക്കുന്ന, അങ്ങനെ കമ്പോളത്തിന് പകരം വയ്‌ക്കുന്ന മാധ്യമങ്ങള്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ്.

ടി വി ചാനലുകളുടെ പെരുക്കം കേരളത്തെ എങ്ങനെയൊക്കെയാണ് ബാധിച്ചുകൊണ്ടിരിക്കുന്നത്?

മത്സരക്ഷമത ഉപഭോക്താവിന് തെരഞ്ഞെടുക്കാനുള്ള അവസരങ്ങളും വ്യത്യസ്‌തകളും സൃഷ്‌ടിക്കുമെന്നാണ് സ്വതന്ത്ര വിപണിയിലെ ടെലിവിഷന്റെ ലോകം മുന്നോട്ടുവയ്‌ക്കുന്ന ആശയം. പക്ഷേ, എല്ലാ ചാനലുകളിലെയും പരിപാടികള്‍ ഏകതാനവും വാര്‍പ്പുമാതൃകയിലുള്ളതുമാവുന്നു. ചാനലുകള്‍ തമ്മിലുള്ള വ്യത്യാസവും അവര്‍ വാഗ്ദാനം ചെയ്യുന്നവയും തികച്ചും പരിമിതവും സാങ്കല്‍പ്പികവുമാണ്. പ്രൈം ടൈമിലെ സീരിയലായാലും റിയാലിറ്റി ഷോ ആയാലും ന്യൂസ് ഷോ അയാലും എല്ലാ ചാനലിലും ഒരുപോലെ തന്നെ. സാമ്പത്തികശാസ്‌ത്രത്തിലെ ലോ ഓഫ് ഡിമിനിഷിങ് റിട്ടേണ്‍സ് പ്രതിഭാസം ഇതില്‍ പ്രയോഗിച്ചാല്‍, നിങ്ങള്‍ക്ക് ഒരേ ഇനത്തിലുള്ളത് കൂടുതല്‍ കൂടുതല്‍ കിട്ടിക്കൊണ്ടിരിക്കുമ്പോള്‍, ഈ ആധിക്യം കുറയുന്ന ഘട്ടത്തിലാണ് നിങ്ങള്‍ എത്തിച്ചേരുക. ഇതാണ് ചാനലുകളുടെ പെരുക്കം നമ്മോട് ചെയ്യുന്നത്. കൂടുതല്‍ എന്ന പേരില്‍ നമുക്ക് കിട്ടുന്നത് കുറച്ചു മാത്രം. പരിപാടികള്‍ പരിമിതം. ഒരേ മെനുവിലെ പകരംവയ്‌ക്കലുകള്‍ മാത്രം. ഇത് നമ്മുടെ മനസ്സിന്റെ ചക്രവാളങ്ങളെ വിപുലമാക്കുന്നില്ല. പകരം നമ്മുടെ ത്വര ഒരു കിടങ്ങില്‍ ചെന്നുചാടും. ചാനലുകള്‍ നമുക്ക് തരുന്നതില്‍ കൂടുതല്‍ നല്ലതൊന്നുമില്ലെന്ന് അറിയാവുന്നതുകൊണ്ടുതന്നെ കൂടുതല്‍ മെച്ചപ്പെട്ടതു വേണമെന്ന് നാം ആവശ്യപ്പെടാറുമില്ല. ബൌദ്ധികമായ വന്ധ്യംകരണത്തിന്റെ നിരാശാജനകവും അപകടകരവുമായ പ്രക്രിയയാണിത്. ഇങ്ങനെയാണ് ഇംഗ്ലീഷ് പഴഞ്ചൊല്ലില്‍ പറയുന്നപോലെ നമ്മള്‍ സ്വയം 'കൌച്ച് പൊട്ടറ്റോ'കളായി അധഃപതിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ സ്ഥാപകനാണല്ലോ താങ്കള്‍. അത്തരമൊരു ചാനല്‍ തുടങ്ങുമ്പോള്‍ സമൂഹത്തില്‍ അതിന്റെ ഇടപെടലുകള്‍ എങ്ങനെയായിരിക്കണം എന്നായിരുന്നു താങ്കള്‍ വിഭാവനം ചെയ്‌തിരുന്നത്?

ഏഷ്യാനെറ്റ് ഒരു വെറും ചാനലോ ഒരു സാംസ്‌ക്കാരികോല്‍പ്പന്നമോ അല്ല, പുരോഗമനപരവും മാനുഷികവുമായ മൂല്യങ്ങള്‍ക്കായുള്ള ഒരു പ്രസ്ഥാനമാവണമെന്നായിരുന്നു എന്റെ കാഴ്‌ചപ്പാട്. പ്രേക്ഷകരെ ശാക്തീകരിക്കുകയും അവനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും, അവന്റെ ഇന്ദ്രിയങ്ങളെയല്ല, ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പരിപാടികളുടെ തുടക്കം ഇതാവണമെന്നായിരുന്നു കാഴ്‌ചപ്പാട്. ചാനല്‍ വിളമ്പുന്നതെല്ലാം നിഷ്‌ക്രിയവും അലസവുമായി സ്വീകരിക്കുന്നവരായി പ്രേക്ഷകരെ മാറ്റുന്നതിന് പകരം ചോദ്യംചെയ്യാനും അന്വേഷിക്കാനുമുള്ള ഒരു ത്വര അവരിലുണ്ടാക്കുക എന്നതായിരുന്ന ലക്ഷ്യം. ഗുണപരമായ മാറ്റമുണ്ടാക്കാത്ത വിവരങ്ങള്‍ വെറും പരദൂഷണമാണെന്ന് മുമ്പാരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചാനല്‍ ഗുണപരമായ മാറ്റത്തിനുള്ളതാവണമെന്നും നിഷ്‌ക്കര്‍ഷിച്ചിരുന്നു. വിനോദത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ധാരണ വ്യത്യസ്‌തമായതുകൊണ്ടുതന്നെ ഇത് ഘട്ടംഘട്ടമായി മാത്രമേ സാധിക്കൂ എന്ന് എനിക്ക് ബോധ്യമായി. ആദ്യഘട്ടത്തില്‍ സ്‌പോണ്‍സര്‍മാര്‍ക്കും പരസ്യക്കാര്‍ക്കും എളുപ്പം വില്‍ക്കാന്‍ കഴിയുന്ന, കൂടുതല്‍ ജനപ്രിയപരിപാടികള്‍ ചാനലിലെ അര്‍ഥപൂര്‍ണമായ നല്ല പരിപാടികളുമായി ക്രോസ് സബ്‌സിഡി ചെയ്യുകയായിരുന്നു. ചാനലില്‍ നിന്ന് ഞാന്‍ ആഗ്രഹിച്ച ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെന്നത് വാസ്‌തവം. പക്ഷേ, നല്ല രീതിയില്‍ വ്യത്യസ്‌തത സൃഷ്‌ടിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു.

പോയ വര്‍ഷങ്ങളിലെ ഏഷ്യാനെറ്റിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്? ആരംഭകാലത്തെ ഏഷ്യാനെറ്റും ഇന്നത്തെ ഏഷ്യാനെറ്റും താരതമ്യം ചെയ്യാമോ?

അന്നത്തെയും ഇന്നത്തെയും എഷ്യാനെറ്റിനെ താരതമ്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ചാനലിനെ പുറത്തുനിന്ന് വിമര്‍ശിക്കാന്‍ എളുപ്പമാണ്. ചാനലിന്റെ ഡ്രൈവിങ് സീറ്റിലില്ലാത്തപ്പോള്‍ അതിനെ വിമര്‍ശിക്കുന്നത് ആശാസ്യമല്ല. ഒരു പൊതു ബ്രോഡ്‌കാസ്റ്റിങ് ഫിലോസഫി എന്ന ആശയമാണ് ഏഷ്യാനെറ്റിനെ നയിക്കേണ്ടിയിരുന്നത് എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിപണിയിലെ കുതിപ്പ് താഴോട്ടുള്ള കുതിപ്പാണ്. മത്സരത്തില്‍ മുകളില്‍ നില്‍ക്കുക എന്നതാണ് വെല്ലുവിളി. ജനങ്ങള്‍ക്ക് ആവശ്യമുള്ളത് നല്‍കുന്നു എന്നതാണ് മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രഭുക്കളും ഇപ്പോള്‍ വാദിച്ചുകൊണ്ടേയിരിക്കുന്നത്. ഇത് കള്ളവാറ്റുകാരന്റെ ന്യായമാണ്. വായനക്കാരന്റെ അഭിരുചികളെ പരിപക്വമാക്കുകയും നിര്‍ബന്ധിതാവസ്ഥയില്‍ ആ അഭിരുചിയെ കയ്‌പുള്ളതാക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഒരു സുപ്രധാന പങ്കുവഹിക്കാനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

ഏഷ്യാനെറ്റിനെ മര്‍ഡോക്ക് വാങ്ങി എന്ന വാര്‍ത്തയോട് താങ്കള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?

മര്‍ഡോക് ഏഷ്യാനെറ്റ് വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ ഞാനും കേട്ടു. അത് സത്യമാണോ എന്നറിയില്ല. ഇതുസംബന്ധിച്ച് വിശ്വസനീയമായ ഒരു വിവരവും എനിക്കില്ല. ഇതെല്ലാം ശരിയാണെങ്കില്‍ ഈ ബിസിനസ്സിലെ വിനോദമെന്ന ഭാഗത്തെക്കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. വാര്‍ത്തയെപ്പറ്റിയല്ല. കാരണം ന്യൂസ് ചാനലില്‍ 24 ശതമാനം മാത്രമേ വിദേശനിക്ഷേപം അനുവദിച്ചിട്ടുള്ളൂ. മര്‍ഡോക്കിന്റെ ഓഹരികള്‍ രൂപപ്പെടുത്താനും മര്‍ഡോക്ക് സാന്നിധ്യം പൊതുജനങ്ങളില്‍നിന്ന് ഒളിച്ചുവയ്‌ക്കാനുമുള്ള നിരവധി നിഗൂഢവഴികളുണ്ട്. ഇത്തരം ഇടപാടുകള്‍ നടത്താന്‍ വിദഗ്ധരാണ് മര്‍ഡോക്കിന്റെ സംഘം. പക്ഷേ, ഈ ആശയം മൊത്തത്തില്‍ ഏഷ്യാനെറ്റിനു മാത്രമല്ല, ഏതു സ്വതന്ത്ര മാധ്യമത്തിനും അരുചിയുണ്ടാക്കുന്നതാണ്. വ്യവസായയുഗത്തില്‍ ഹെന്‍ട്രി ഫോർഡും ഫോർഡിസവും എത്ര കൊടിയ ശാപമായിരുന്നോ അത്രയുമാണ് വിവരയുഗത്തില്‍ മര്‍ഡോക്കും മര്‍ഡോക്കിസവും. മാധ്യമങ്ങളിലെ ഏറ്റവും നീചമായതിനെയാണ് മര്‍ഡോക് പ്രതിനിധാനം ചെയ്യുന്നത്. ലോകത്തെങ്ങുമുള്ള പത്രപ്രവര്‍ത്തനത്തെ മര്‍ഡോക് തന്ത്രപൂര്‍വം വരിയുടയ്-ക്കുകയാണ്. പൂച്ചയ്‌ക്കുമുന്നില്‍ പെട്ട പ്രാവുകളുടെ അവസ്ഥയാണ് കേരളത്തില്‍ മര്‍ഡോക്കിനെ കയറൂരിവിട്ടാല്‍ ഉണ്ടാവുക. കേരളത്തിലെ മാധ്യമങ്ങളുടെ സ്ഥിതി കൂടുതല്‍ ദയനീയവും ദരിദ്രവുമാകും. മര്‍ഡോക്കിന്റെ മാധ്യമങ്ങള്‍ എപ്പോഴും വലതുപക്ഷരാഷ്‌ട്രീയത്തെയാണ് ആശ്ലേഷിക്കുന്നത്. ഒപ്പം ഇടതുപക്ഷരാഷ്‌ട്രീയത്തിനെതിരെ തെറ്റായ പ്രചാരണവും നടത്തുന്നു. എഡ്വേഡ് ഹെര്‍മാനൊപ്പം നോം ചോംസ്‌ക്കി എഴുതിയ മാന്യുഫാൿചറിങ് കണ്‍സെന്റ് എന്ന പുസ്തകത്തില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ക്കുമേല്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് അരിപ്പകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 'കമ്യൂണിസ്‌റ്റ് വിരുദ്ധത ഒരു ദേശീയമതം' എന്ന അഞ്ചാമത്തെ അരിപ്പക്ക് ഏറ്റവും ശക്തമായ പ്രചാരണം നല്‍കുന്നത് മര്‍ഡോക് അല്ലാതെ മറ്റാരുമല്ല. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബരാക് ഒബാമയെ തകര്‍ക്കാന്‍ മര്‍ഡോകിന്റെ ഉടമസ്ഥതയിലുള്ള ഫോൿസ് ന്യൂസ് നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധിക്കുക. ഒബാമയുടെ വിജയസാധ്യത ദിനംപ്രതി വര്‍ധിക്കുമ്പോള്‍ അവര്‍ പന്തയത്തിന്റെ വീര്യം കുറയ്‌ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലതുപക്ഷ റിവിഷനിസത്തിന്റെയും അവസരവാദത്തിന്റെയും സംയുക്തമാണിത്. മര്‍ഡോക്കിന്റെ ചാനലുകളെ രാജ്യത്തുനിന്ന് പുറത്താക്കുകയും കര്‍ശനമായ മുന്നുപാധികളോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്‌ത ചൈന മാത്രമാണ് മര്‍ഡോക്കിന് കടിഞ്ഞാണിട്ടത്.

മാതൃഭൂമിയുടെ ഓഹരികള്‍ മറ്റൊരു പത്രം വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏഷ്യാനെറ്റിന്റെ വില്‍പ്പന അത്തരത്തിലുള്ള പ്രതിഷേധമൊന്നും സൃഷ്‌ടിച്ചില്ലല്ലോ?

മാതൃഭൂമിയുടെ അനുഭവം ഒരു ശരിയായ താരതമ്യമല്ല. കാരണം, ശത്രുതാപരമായ ആ ഏറ്റെടുക്കല്‍ ചെറുത്തുതോല്‍പ്പിച്ചിരുന്നു. ഇവിടെ ഇരുപക്ഷത്തിനും സ്വീകാര്യമായ കരാറാണെന്നത് സുവ്യക്തമാണ്. കേരളത്തിലെ മാധ്യമപരിസ്ഥിതിയെ ഇതെങ്ങനെ ബാധിക്കുമെന്നതാണ് ഉത്കണ്ഠാകുലം.

പരസ്യങ്ങളുടെയും സ്വകാര്യ മൂലധനത്തിന്റെയും പിടിയില്‍നിന്നുകൊണ്ട് എന്തെങ്കിലുമൊരു ബ്രേക്ക് ടെലിവിഷന്‍ ചാനലുകള്‍ക്ക് ഉണ്ടാക്കാനാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

സ്വകാര്യമൂലധനംകൊണ്ട് സ്ഥാപിക്കപ്പെടുകയും പരസ്യവരുമാനംകൊണ്ടു മുന്നോട്ടുപോവുകയും ചെയ്യുന്നതാണ് നമുക്ക് പരിചിതമായ മാധ്യമമാതൃക. വൈകിയിട്ടാണെങ്കിലും മൂലധനത്തിന്റെ പുതിയ രൂപങ്ങളും വരുമാനമാര്‍ഗങ്ങളും ഈ മേഖലയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. രാഷ്‌ട്രീയ മുതലാളിത്തം എന്നുവിളിയ്ക്കാവുന്ന മാധ്യമ ബിസിനസ് ഇറ്റലിയിലും തായ്‌ലന്‍ഡിലും ആഞ്ഞടിച്ചു. തന്റെ ടി വി ചാനലുകളുടെ പിന്‍ബലത്തിലാണ് ഇറ്റലിയില്‍ സില്‍വിയോ ബെര്‍ലുസ്‌ക്കോണി അധികാരത്തിലെത്തിയത്. അതുപോലെ തന്നെ തായ്‌ലന്‍ഡില്‍ ഷിനാവത്ര അധികാരത്തിലെത്തിയത് മാധ്യമനിക്ഷേപങ്ങളിലൂടെയും. അമേരിക്ക പിരികയറ്റിവിട്ട ടി വി ചാനലുകള്‍ വെനിസ്വേലയില്‍ ഷാവേസിനെതിരെ എങ്ങനെ ആയുസ്സ് അധികമില്ലാത്ത ഒരു അട്ടിമറി സംഘടിപ്പിച്ചുവെന്നും നമുക്കറിയാം. ഇന്ത്യയില്‍ പ്രാദേശികഭാഷകളില്‍ തുടങ്ങിയ ചില രാഷ്‌ട്രീയ ചാനലുകളും രാഷ്‌ട്രീയ മൂലധനത്തില്‍ നിന്നാണുണ്ടായത്. തമിഴ്‌നാട്ടില്‍ ഇത്തരം ചാനലുകളുടെ പ്രളയമാണ്. നേരത്തെ സണ്‍ ടിവിയും ഇപ്പോള്‍ കലൈഞ്ജര്‍ ടിവിയും ഡിഎംകെയുടെ ഉടമസ്ഥതയില്‍. എഐഎഡിഎംകെയുടെ ജയാ ടിവി, പിഎംകെയുടെ മക്കള്‍ ടിവി, പിന്നെ രണ്ടു കോണ്‍ഗ്രസ് ചാനലുകളും. കേരളത്തില്‍ കക്ഷിരാഷ്‌ട്രീയം ചാനലുകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. സിപിഐ എമ്മിന്റെ കൈരളിയും കോണ്‍ഗ്രസിന്റെ ചാനലും. ജനങ്ങളില്‍ നിന്ന് ഓഹരിയെടുത്തു തുടങ്ങിയ മൂലധനമാണ് കൈരളിക്കുള്ളത് എന്നതുകൊണ്ട് ആ ചാനല്‍ വ്യത്യസ്‌ത തലത്തിലാണ്.

കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വഴി ലഭിക്കുന്നതും പരസ്യവരുമാനം കൊണ്ടു പ്രവര്‍ത്തിക്കുന്നതുമായ ഡിറൿട് ബ്രോഡ്‌കാസ്റ്റ് സാറ്റലൈറ്റ്(ഡിബിഎസ്) സാങ്കേതിക വിദ്യ ഇപ്പോള്‍ ഡിറൿട് ടു ഹോം(ഡിടിഎച്ച്) സാങ്കേതിക വിദ്യക്ക് വഴിമാറിയിരിക്കുന്നു. ഇതില്‍ കേബിള്‍ ഓപ്പറേറ്റര്‍മാരില്ല. ആവശ്യമായ ബാന്‍ഡ് വിഡ്ത്തിന്റെ അഭാവമാണ് ഈ രംഗത്തെ കുപ്പിക്കഴുത്ത്. എങ്കിലും ഇതില്‍ ഉടന്‍ മാറ്റം വരും. ചെറുസംരംഭകരെ സംബന്ധിച്ചിടത്തോളം ഐപിടിവി ചെലവുകുറഞ്ഞ സാങ്കേതികവിദ്യയാണ്. ഈ മേഖല കൈയടക്കിയ കുത്തകകള്‍ക്കും കാര്‍ടലുകള്‍ക്കും എതിരെ ജനകീയ സംസ്‌ക്കാരം സൃഷ്‌ടിക്കാന്‍ ഇതിനാവും.

ജനകീയമായ ടെലിവിഷന്‍ ചാനലുകള്‍ക്കുവേണ്ടി ആഗോളതലത്തില്‍ പോയകാലത്തുണ്ടായ പരിശ്രമങ്ങളെക്കുറിച്ചൊന്നു വിശദീകരിക്കാമോ?

നിര്‍ഭാഗ്യമെന്നു പറയട്ടെ, ആഗോളതലത്തില്‍ സ്വതന്ത്രമായ മുന്‍കൈയെടുക്കലിന് കാര്യമായ ശ്രമമുണ്ടായിട്ടില്ല. പ്രതീക്ഷാനിര്‍ഭരമായ ചില തുടക്കങ്ങളുണ്ടായെങ്കിലും പിന്നീടത് അസ്‌തമിച്ചു. മുന്‍കാലങ്ങളില്‍ പൊതുപ്രക്ഷേപണസേവനങ്ങള്‍ക്ക് പണം നല്‍കിയത് സ്റ്റേറ്റും അപകടകാരികളല്ലാത്ത കോര്‍പറേറ്റുകളുമാണ് എന്നതാണ് വാസ്‌തവം. അവ താരതമ്യേന പക്വവും ഉദ്ബുദ്ധവുമായിരുന്നു. പക്ഷേ വാണിജ്യ ടെലിവിഷനുകള്‍ ഇവയെ ഞെക്കിപ്പുറത്താക്കി. അമേരിക്കയിലെ പിബിഎസിന്റെ ചഞ്ചലവും അനിശ്ചിതവുമായ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇതിന് തിളങ്ങുന്ന ഉദാഹരണമാണ്. നിഷേധികളായ ചെറുപ്പക്കാരുടെ ഒരു മണ്ഡലത്തെ ഏകോപിപ്പിക്കാന്‍ കഴിവുണ്ടായിരുന്ന എംടിവി പോലുള്ള ചാനലുകള്‍ പ്രതീക്ഷ ഉയര്‍ത്തിയിരുന്നുവെങ്കിലും അവയും സാംസ്‌ക്കാരികമായ സാമ്രാജ്യത്വത്തിന്റെ ഭാഗമാവുകയും ദേശീയ മൂല്യങ്ങളെയും സ്വത്വങ്ങളെയും കടന്നാക്രമിക്കുകയും ചെയ്‌തു. ഡിറൿട് ബ്രോഡ്‌കാസ്റ്റിങ് കാലത്തെ ടെലിവിഷന്‍ ലോകസോഷ്യലിസത്തെ നശിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് പൂര്‍ണമായും മനസ്സിലാക്കപ്പെട്ടിട്ടില്ല. ഡിബിഎസ് സിഗ്നലുകള്‍ രാജ്യാതിര്‍ത്തികളെ ബഹുമാനിക്കുന്നില്ല. ഡി ബി എസിന്റെ കാല്‍ച്ചുവട്ടിലുള്ള ആര്‍ക്കും സിഗ്നലുകള്‍ സ്വീകരിക്കാം. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്ക് തൊട്ടുമുമ്പ്, എണ്‍പതുകളുടെ ഒടുവില്‍ കിഴക്കന്‍ ബര്‍ലിനിലേക്ക് നടത്തിയ യാത്ര ഞാന്‍ അനുസ്‌മരിക്കുന്നു. കിഴക്കന്‍ ബര്‍ലിനില്‍ ഞാന്‍ സന്ദര്‍ശിച്ച വീടുകളില്‍ എല്ലാം സ്വന്തം ഡിഷ് വഴി പടിഞ്ഞാറന്‍ ജര്‍മനിയില്‍നിന്നുള്ള ഉപഗ്രഹ ടെലിവിഷന്‍ സിഗ്നലുകള്‍ രഹസ്യമായി ലഭിച്ചിരുന്നു. ഇവ നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടായിരുന്നില്ല. ഞാന്‍ പോയ വീടുകളിലെല്ലാം അവര്‍ പശ്ചിമ ജര്‍മന്‍ പരിപാടികള്‍ കാണുന്നുണ്ടായിരുന്നു. ജര്‍മനിയിലേക്ക് മൊഴിമാറ്റം ചെയ്‌ത ഡലസ് എന്ന അമേരിക്കന്‍ സീരിയല്‍ ആയിരുന്നു എല്ലാവരും ആവേശത്തോടെ കാണ്ടിരുന്നത്. സമ്പന്നമായ അമേരിക്കന്‍ ജീവിതരീതിയെക്കുറിച്ചുള്ള ഒരു മിത്തായിരുന്നു ആ സീരിയല്‍. വലിയ കാറുകള്‍, നീന്തല്‍ക്കുളമെല്ലാമുള്ള കൊട്ടാരസദൃശമായ വീടുകള്‍, ആര്‍ഭാടത്തിന്റെ എല്ലാത്തരം ഘടകങ്ങളും നിറഞ്ഞതായിരുന്നു ആ സീരിയല്‍.ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ ഇങ്ങനെയാണ് ജീവിക്കുന്നതെന്ന് കിഴക്കന്‍ ബര്‍ലിന്‍കാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. വീടും ഹീറ്റിങ്ങും പൊതുഗതാഗതവും വിദ്യാഭ്യാസവും ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൌകര്യങ്ങളും ആ സോഷ്യലിസ്റ്റ് രാജ്യത്ത് സൌജന്യമായോ, കുറഞ്ഞ ചെലവിലോ ലഭിച്ചിട്ടും അമേരിക്കന്‍ മാതൃകയിലുള്ള നല്ല ജീവിതം നഷ്‌ടപ്പെട്ടതില്‍ കിഴക്കന്‍ ബര്‍ലിന്‍കാര്‍ നഷ്‌ടബോധം പ്രകടിപ്പിച്ചു. പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന ഒരു വിപ്ലവത്തിലേക്ക് നയിച്ചത് ഇതെല്ലാമാണ്. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്കും ഇതുതന്നെയാണ് കാരണമായത്. ഒരു സോപ്പ് ഓപ്പറക്ക് ഒരു രാജ്യത്തിനുമേല്‍ ഇതൊക്കെ ചെയ്യാനാവും. ഇത് അതിശയോക്തിപരമല്ല. അതുകൊണ്ടാണ് ഫ്രഞ്ച് സാംസ്‌ക്കാരിക മന്ത്രി ജാക് ലാങ് പ്രഖ്യാപിച്ചത് - ഡലസ് ഒരു സാംസ്‌ക്കാരിക സാമ്രാജ്യത്വമാണെന്ന്.

സമൂഹത്തിന്റെ കൂട്ടായ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന് ഒരു ടെലിവിഷന്‍ ആരംഭിക്കുക എന്ന ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആസ്‌ട്രേലിയയിലെ ആദിവാസി സമൂഹം ഒരു ടി വി ചാനല്‍ തുടങ്ങിയതാണ് ഈ രംഗത്തെ ശ്രദ്ധേയമായ കാര്യം. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അവര്‍ സ്വന്തമായി ഫണ്ട് സ്വരൂപിച്ചാണ് ചാനല്‍ നടത്തിക്കൊണ്ടുപോയത്. എന്നാല്‍ വിപണിയുടെ സമ്മര്‍ദത്തിന് അടിപ്പെട്ട് ചാനലിന്റെ വ്യത്യസ്‌തത നഷ്‌ടമായി. സമാനമായ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. കാനഡയിലെ ഇന്യുട്ട് ബ്രോഡ്‌കാസ്റ്റിങ് കോര്‍പറേഷനും ന്യൂസിലാന്‍ഡിലെ ആദിവാസികളായ മാവോറിസ് സ്വന്തമായ ഒരു പ്രക്ഷേപണ സംവിധാനം തുടങ്ങിയതും ഇതില്‍ പ്രധാനപ്പെട്ടവയാണ്.

ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമങ്ങള്‍ പിന്നോട്ടു പോയി എന്ന വിമര്‍ശനത്തോട് താങ്കളുടെ പ്രതികരണം എന്താണ് ?

മാധ്യമങ്ങളില്‍ ഒരു നല്ല പങ്ക് വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു എന്നത് സത്യമാണ്. തന്ത്രപരമായി മാധ്യമങ്ങളില്‍ നുഴഞ്ഞുകയറാന്‍ പതിനഞ്ചുവര്‍ഷത്തിലേറെയായി വലതുപക്ഷ ഹിന്ദുത്വം നടത്തിയ കൂട്ടായ ശ്രമങ്ങള്‍ അപകടകരമായ വിജയത്തിലെത്തിയിരിക്കയാണ്. മാധ്യമറിപ്പോര്‍ടുകളിലൂടെ അവരുടെ ഗൂഢപ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുമ്പോഴൊക്കെ കത്തുകളിലൂടെയും ഫോണ്‍കോളുകളിലൂടെയും പത്രങ്ങള്‍ക്കുമേല്‍ കടന്നാക്രമണം നടത്തുകയാണ് ജാഗരൂകമായ വലതുപക്ഷഹിന്ദുത്വ ബ്രിഗേഡ്. ശക്തവും പരുഷവുമായ ഒരു സമ്മര്‍ദ ഗ്രൂപ്പായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഒറീസയിലെ ക്രിസ്‌ത്യന്‍ വംശഹത്യയുടെ, പ്രത്യേകിച്ച് പൊലീസിന്റെ കണ്‍മുന്നില്‍ വെച്ച് കന്യാസ്‌ത്രീയെ നീചമായി ബലാല്‍സംഗം ചെയ്‌ത വാര്‍ത്ത നല്‍കിയ ശക്തമായ സെക്യുലര്‍ പത്രമായ ദ ഹിന്ദുവിനെ അവര്‍ ലക്ഷ്യമിട്ടത് എങ്ങനെയെന്ന് നോക്കുക. വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ടു ചെയ്യുന്ന കാര്യത്തില്‍ പ്രാദേശികപത്രങ്ങളെക്കാള്‍ മെച്ചമാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ എന്നതാണ് ചരിത്രം. 2002ലെ ഗുജറാത്തിലെ മുസ്ലിം വംശഹത്യ ഇംഗ്ലീഷ് പത്രങ്ങളും ഗുജറാത്തി പത്രങ്ങളും റിപ്പോര്‍ട് ചെയ്‌തതിലെ വൈരുധ്യങ്ങള്‍ ഇതിനകം സ്വതന്ത്രപഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ടുള്ള ഹിന്ദുത്വത്തിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും ഇന്റര്‍നെറ്റില്‍ അതിന്റെ ഏറ്റവും നീചമായ അവസ്ഥയിലാണ്.

ടെലിവിഷനിലായാലും , പല ചാനലുകളും മതസംവാദങ്ങള്‍ക്കായി മാത്രമുള്ളതാണ്. ഇവയില്‍ ഏറിയപങ്കും അന്യമതങ്ങളോടും ആചാരങ്ങളോടും അസഹിഷ്‌ണുത പുലര്‍ത്തുന്നവയാണ്. താരതമ്യേന നവവും ഉത്കൺ‌ഠാകുലാവുമായ ഒരു പ്രവണതയുണ്ട്. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ മുസ്ലീം സമുദായത്തിന് പ്രത്യേക മുദ്രനല്‍കാനും സമുദായത്തിനെതിരെ ദുരാരോപണം ഉന്നയിക്കാനും ഗവണ്‍മെന്റിന്റെയും ഇന്റലിജന്‍സ് ഏജന്‍സികളുടെയും ആളുകള്‍ക്ക് അറിയാതെയെങ്കിലും വേദി നല്‍കുകയാണ് മുഖ്യധാരാചാനലുകള്‍.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശന്‍ മാത്രമുള്ള കാലത്ത് മതനിരപേക്ഷ ഇടം ടെലിവിഷനില്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഇതിനു വിരുദ്ധമായി ഹിന്ദുത്വ വോട്ട് ബാങ്ക് വളര്‍ത്താന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധിയുടെ കാലത്ത് രാമായണം പോലുള്ള ഐതിഹ്യസീരിയലുകളെ പ്രൈംടൈമില്‍ കെട്ടഴിച്ചുവിട്ടതോടെയാണ് ദൂരദര്‍ശന്റെ മതനിരപേക്ഷ ചരിത്രത്തിന് ആഘാതമേറ്റത്. മെഗാ ടിവി സീരിയലിനുവേണ്ടി തുളസീദാസിന്റെ രാമായണം തെരഞ്ഞെടുത്തതും പ്രശ്‌നം സൃഷ്‌ടിച്ചിരുന്നു. കാരണം 12, 13 നൂറ്റാണ്ടുകളിലെ മുസ്ലീം ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള ധാരണകളോടുള്ള ഒരു പ്രതികരണമായിരുന്നു ഇത്. ദക്ഷിണേന്ത്യയിലെ ഹിന്ദുഭവനങ്ങള്‍ക്ക് അറിയാവുന്ന ശാന്തനും ഉദാരനുമായ രാമനല്ല, ആക്രമണോത്സുകനും യുദ്ധസന്നദ്ധനുമായ രാമനെയാണ് സീരിയല്‍ വരച്ചു കാട്ടിയത്. വിശുദ്ധഭാവമുള്ള രാമനെ എല്ലാ അഹിന്ദുശക്തികളെയും കടന്നാക്രമിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന യുദ്ധവീരനായ, അമ്പും വില്ലും അണിഞ്ഞ രാമനെയാക്കി രാമാനന്ദ് സാഗര്‍ ഈ സീരിയലില്‍ മാറ്റിയെടുത്തു. ഹിന്ദുത്വത്തിന്റെ വിദ്വേഷപ്രചാരണത്തിന്റെയും ബാബ്‌റി പള്ളി തകര്‍ക്കുന്നതില്‍ കലാശിച്ച എല്‍ കെ അദ്വാനിയുടെ രഥയാത്രയുടെയും ബിംബമായി ഈ രാമന്‍ മാറുകയായിരുന്നു.

ഈ സീരിയല്‍ സംപ്രേഷണം ചെയ്‌തതിനു പിന്നാലെ ഇതിഹാസ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി സീരിയലുകള്‍ ടെലിവിഷന്‍ സ്‌ക്രീനിനെ വൈറസ് പോലെ ബാധിച്ചു. ഇതിന്റെ എല്ലാ കുറ്റവും ചെന്നു ചേരുന്നത് ആദ്യമായി ഇത്തരം സീരിയലുകള്‍ക്ക് അനുമതി നല്‍കിയ രാജീവ്ഗാന്ധിയിലാണ്.

മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം മാധ്യമങ്ങള്‍ക്കുള്ളിലും മാധ്യമങ്ങളുപയോഗിച്ചും സൃഷ്‌ടിക്കാനാണ് വലതുപക്ഷ ഹിന്ദുത്വം ശ്രമിക്കുന്നത്. 'കപടമതേതരത്വം' എന്ന വ്യാജപ്രയോഗം അവര്‍ രൂപപ്പെടുത്തിയെടുത്തു. ആമുഖത്തില്‍ പോലും രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നിര്‍വചിക്കുകയും ഏതു മതവും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയോടുള്ള പ്രഛന്നമായ ആക്രമണമാണിത്.

വാണിജ്യവല്‍ക്കരണത്തിന്റെ ഇക്കാലത്ത്, പരിമിതികളില്‍ നിന്നുകൊണ്ടാണെങ്കിലും, ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെയൊക്കെ പ്രവര്‍ത്തിക്കാം?

വാണിജ്യവല്‍ക്കരണത്തിന്റെ നീരാളിപ്പിടുത്തത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ സ്‌പിരിറ്റ് വിപണി ചോര്‍ത്തിക്കളഞ്ഞിട്ടുണ്ടെങ്കിലും, രൂപപ്പെടുന്ന ചില പ്രതിപ്രവണതകള്‍ വെള്ളിരേഖകളാവുന്നു. ചുരുക്കത്തില്‍, വാര്‍ത്താമാധ്യമത്തിന്റെ വിശ്വാസ്യത സംശയിക്കപ്പെട്ടിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് ജനങ്ങള്‍ കൂടുതലായി സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബ്ലോഗുകളും ബ്ലോഗിടങ്ങളും(ബ്ളോഗ് സ്‌പേസ്) പത്രപ്രവര്‍ത്തനത്തിന്റെ പിന്നാമ്പുറമായിരിക്കുന്നു. പലപ്പോഴും യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും സന്ദര്‍ഭങ്ങളില്‍ മുഖ്യധാരാമാധ്യമങ്ങള്‍പോലും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ നടത്തുന്ന വിശ്വസനീയമായ ബ്ലോഗുകളിലെ വിവരങ്ങളെ പൂര്‍ണമായി ആശ്രയിക്കുന്നു. ഇറാഖിന്റെ കാര്യത്തില്‍ ഇത് വളരെ വ്യക്തമായി കാണാം. അമേരിക്കന്‍ അധിനിവേശം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആ രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനോ രാജ്യത്തെ സ്ഥിതിയെക്കുറിച്ച് ഫസ്റ്റ് ഹാന്‍ഡ് വിവരങ്ങള്‍ ശേഖരിക്കാനോ കഴിയുന്നില്ല. ഇറാഖിലെ പ്രാദേശിക സ്‌ട്രിങ്ങര്‍മാരും ബ്ലോഗര്‍മാരും നല്‍കുന്ന വിരങ്ങള്‍ക്കായി അവര്‍ പഞ്ചനക്ഷത്രഹോട്ടലുകളില്‍ കാത്തുകെട്ടിക്കിടക്കും. അവരില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങളാണ് ടി വിയിലും റേഡിയോയിലും പത്രങ്ങളിലും വരുന്നത്. തങ്ങളുടെ ഈ വിധിയെക്കുറിച്ച് ഫലിതബോധമുള്ള പാശ്ചാത്യ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ സ്വയം പരിഹസിക്കുന്നത് മങ്കി ജേർണലിസ്‌റ്റുകള്‍ എന്നാണ്. കാരണം കൂടുതല്‍ സമയവും ഹോട്ടലുകളുടെ ടെറസില്‍ കഴിയുന്ന ഇവര്‍ക്ക് ബ്ലോഗര്‍മാരും സ്‌ട്രിങ്ങര്‍മാരും നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്.

അധികാരകേന്ദ്രങ്ങളോട് സത്യം വിളിച്ചു പറയലാണ് മാധ്യമദൌത്യം. ഇന്ന് സിറ്റിസണ്‍ ജേർണലിസ്‌റ്റാണ് മാധ്യമത്തോട് സത്യം വിളിച്ചു പറയുന്നത്. അധിനിവേശശക്തികളോട് രാജിയാവാത്തവര്‍ക്ക് പ്രതിഷേധിക്കാനുള്ള പ്രധാനകേന്ദ്രമായി മാറിയിരിക്കുന്നു ഇന്ന് ഇന്റര്‍നെറ്റ്. ഫിനാന്‍സ് മൂലധനം അഭൂതപൂര്‍വവും ദയനീയവുമായ പ്രതിസന്ധിയിൽ പെട്ടിരിക്കയാണെന്നും ആ മൂലധനവ്യവസ്ഥ ഉല്‍പ്പാദിപ്പിച്ച മാധ്യമമൂല്യങ്ങള്‍ വല്ലാതെ തുറന്നുകാട്ടപ്പെട്ടിരിക്കയാണെന്നും നാം മറക്കരുത്.

****

കടപ്പാട്: ദേശാഭിമാനി വാരിക,

ദൈവം ഉറങ്ങുകയാണ്

ദൈവം ഉറങ്ങുകയാണ്

ദൈവമേ..നീ എവിടെയാണ്...?

ഇന്നലെയും നഗരത്തില്‍ ബോംബ് പൊട്ടി.

ദൈവാധീനം!

അത്യാഹിതം നിയന്ത്രണാതീതമായില്ല. പൊട്ടിക്കഴിഞ്ഞശേഷം സ്വയം നിര്‍വീര്യമായി ബോംബ് അതിന്റെ ദേശസ്‌നേഹം കാണിക്കുകയും ചെയ്‌തു. പ്രശ്‌നം ഗുരുതരവുമായില്ല. എണ്ണിത്തീര്‍ക്കാവുന്ന ശവങ്ങളേ ഉണ്ടായിരുന്നുള്ളു.

അക്കങ്ങള്‍ പെറുക്കിവെച്ച് മരണം കണക്കാക്കേണ്ടി വന്നില്ല എന്നുള്ളത് തന്നെ സംഭവത്തിന്റെ ലാളിത്യം വ്യക്തമാക്കുന്നു. മാത്രമല്ല, അതുകൊണ്ട് മരണത്തെക്കുറിച്ച് ഔദ്യോഗികവും അനൌദ്യോഗികവുമായ തര്‍ക്കങ്ങളും ഉണ്ടായില്ല.

കണക്കില്‍പ്പെടാതെ അന്ത്യകര്‍മങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്ന അപമാനത്തില്‍ നിന്ന് ജഡങ്ങള്‍ രക്ഷപ്പെടുകയും ചെയ്‌തു. പൊതുവെ ശാന്തവും,സമാധാനപരവും, രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാത്തതുമായിരുന്നു ആ സ്‌ഫോടനം. ഒരു ചായക്കോപ്പയിലെ പൊട്ടിത്തെറി.

മരണം രണ്ടിലൊതുങ്ങിയത് ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും നിലവാരമില്ലാത്തതായിപ്പോയി. ഒരാളെക്കൊന്നാല്‍ കൊല, പത്തുപേരെക്കൊന്നാല്‍ മനോരോഗി, നൂറുപേരെക്കൊന്നാല്‍ യുദ്ധം എന്നാണല്ലൊ കണക്ക്. അതുകൊണ്ട് ഈ ' രണ്ട് ' ഏതില്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. തര്‍ക്കം തീരുന്നതു വരെ ഇതില്‍ അഭിപ്രായം പറയാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവും.

എന്തായാലും മരിച്ച രണ്ടുപേര്‍ രണ്ടു മതത്തില്‍പെട്ടവരായത് നന്നായി. അതുകൊണ്ട് മാത്രം മതനിരപേക്ഷത 1- 1ല്‍ ശക്തമായ സമനില പാലിച്ചു. നമ്മുടെ ജനാധിപത്യ - മതനിരപേക്ഷ സങ്കല്‍പ്പം എത്ര ഭദ്രമാണെന്നതിന്റെ തെളിവാണ് ഈ 1-1. നാനാത്വത്തില്‍ ഏകത്വത്തിന്റെ നിദാനമായി ഈ 1-1.വൈവിധ്യം ബലഹീനതയല്ല, ശക്തി തന്നെയാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ 1-1. ഈശ്വര്‍ അള്ളാ തേരേ നാം എന്ന് ഈ 1-1ല്‍ ഉറച്ചുപാടാം. ദൈവം ഒന്നാണെന്നും മനുഷ്യര്‍ അതിനെ രാമനെന്നും അള്ളായെന്നും മാറിമാറി വിളിക്കുന്നതാണെന്നും ഈ 1-1 തെളിയിക്കുന്നു.

തെരുവില്‍ ചെരുപ്പ്കുത്തുന്ന പയ്യനും, വസ്ത്രം വില്‍ക്കുന്ന മധ്യവയസ്‌ക്കനുമാണ് മരിച്ചത്.

ചെരുപ്പ്കുത്തിയായ പയ്യന്‍ ഭാഗ്യവാനാണ്. അവന്‍ അനാഥന്‍. അവനെക്കുറിച്ച് അവനൊന്നും അറിയാത്തതിനാല്‍ സംതൃപ്‌തനുമായിരുന്നു. ഓര്‍ക്കാന്‍ ഒരു ബാല്യം പോലും ഇല്ല. ഭൂതകാലത്തിന്റെ ഭാരമില്ല. ഗൃഹാതുരത്വം പറഞ്ഞ് രസിക്കാനുള്ള വരുമാനവുമില്ല.

ഏകാകിയായ ദരിദ്രന്റെ അലസസുന്ദരമായ ജീവിതം!. അവന് ആമുഖം വേണ്ട. പരിചയപ്പെടുത്താന്‍ ഒരു സ്വാഗത പ്രാസംഗികനെ കൊണ്ടു നടക്കേണ്ട.

ഓര്‍മ വെച്ച നാള്‍ മുതല്‍ ഈ തെരുവിലുണ്ട്. വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും തെരുവ്. ഇവിടെ വരുന്നത് സ്വപ്‌നങ്ങള്‍ ഉള്ളവര്‍ മാത്രമാണ്. പണത്തിന്റെ സ്വപ്‌നം!

ചവിട്ടിക്കടന്നുപോയവര്‍ എത്ര. ചവിട്ടുകൊണ്ടവര്‍ എത്ര. എന്നിട്ടും ആരും പിന്മാറുന്നില്ല. ആരും തോല്‍ക്കുന്നില്ല. ചിലര്‍ മറ്റുള്ളവരെ പെട്ടെന്ന് കടന്ന് പോകുന്നു എന്നു മാത്രം.

ഇതോന്നും അവന്‍ അറിഞ്ഞില്ല. അവന്‍ ചെരുപ്പുകളെ മാത്രം കാത്തിരിക്കുകയാണ്. ചെരുപ്പുകളെ മാത്രം. അവന്‍ ഒരിക്കലും മുഖമുയര്‍ത്താറില്ല. അതിന്റെ ആവശ്യമില്ല. അവന് ചെരുപ്പുകള്‍ മതി. ആരുടെ കാലിലാണ് അത് കിടക്കുന്നതെന്ന് അവനറിയേണ്ട. അവനെ ഈ തൊഴില്‍ പഠിപ്പിച്ചയാളും ആരെയും നോക്കാറില്ലായിരുന്നു. എങ്ങനെയാണ് അയാളുടെ അടുത്തെത്തിയതെന്ന് അവനറിയില്ല.

ഇതേ സ്ഥലത്ത് തന്നെയാണ് അയാളും ഇരുന്നത്. എങ്ങനെയോ അയാളുടെ അടുത്തെത്തി. അയാള്‍ക്ക് അവനോട് എന്തോ ഇഷ്‌ടം തോന്നി.

അയാള്‍ അവനോട് പേര് ചോദിച്ചു. അന്ന് അവന് പേരില്ലായിരുന്നു. അയാള്‍ ഒരു പേര് വിളിച്ചു. അങ്ങനെ ആദ്യമായി അവന് ഒരു പേരു കിട്ടി. അയാള്‍ മരിച്ചതോടെ അവന്‍ ആ പേരും ഉപേക്ഷിച്ചു. ഈ നഗരത്തില്‍ ജീവിക്കാന്‍ പേരു വേണ്ട.

അയാളും അവനെപ്പോലെ ആരുമില്ലാത്തവനായിരുന്നു. കറുത്ത് മെലിഞ്ഞ ഒരാള്‍. കറുത്ത തൊപ്പിയും, വെളുത്ത താടിയും.നെറ്റിയില്‍ തഴമ്പ്. മുഖം നിറയെ ചുളിവുകള്‍. കറുത്ത് ഉണങ്ങിയ ചുണ്ട്. വെളുത്ത് പിഞ്ഞിയ ജുബ്ബ. ആര്‍ക്കും ഇഷ്‌ടം തോന്നാത്ത രൂപം.

അയാള്‍ക്ക് അതിന്റെ ആവശ്യവുമില്ല. പക്ഷേ അവന്‍ മാത്രം ആ കണ്ണില്‍ കരുണ കണ്ടു. നെറ്റിയിലെ തഴമ്പ് ദയാപൂര്‍വം അവനെ നോക്കുന്നതായി തോന്നി.

കിട്ടുന്ന പണം ഈ തഴമ്പില്‍ തൊട്ടാണ് അയാള്‍ പെട്ടിയിലിട്ടത്. ഈ പണം അയാള്‍ക്ക് ദൈവം കൊടുക്കുന്നതായിരുന്നു. അതുകൊണ്ട് അവര്‍ ഭക്ഷണം കഴിച്ചു. പലപ്പോഴും രണ്ടു പേര്‍ക്ക് വിശപ്പ് തീരാനുള്ള പണം ഉണ്ടാവില്ല. ആ പട്ടിണി നിശ്ശബ്‌ദമായി പങ്കുവെച്ച് അവര്‍ ഉറങ്ങി, സ്വപ്‌നങ്ങളില്ലാതെ.

ഒരു ദിവസം പെട്ടെന്ന് അയാള്‍ മരിച്ചു.

സൂചിയും നൂലുമായി അയാള്‍ ഇരുന്ന ആ പഴയ പത്രത്തിന്റെ മീതെ ഒരു കാല്‍ കുന്തിച്ച് മുഖം മുട്ടുകാലില്‍ താങ്ങി അവനുമിരുന്നു; കാലുകള്‍ നീളുന്നതും കാത്ത്. അതാണ് അവന്റെ ചോറ്. എല്ലാ കാലുകളും അവന് ദൈവം തരുന്നതായിരുന്നു. ആ കാലുകളില്‍ അവന്‍ ഹിന്ദുവിനെയും മുസ്ലീമിനെയും ക്രിസ്‌ത്യാനിയെയും കണ്ടില്ല. അവന്‍ അതില്‍ ദൈവത്തെ കണ്ടു.

പണം നെറ്റിയില്‍ തൊട്ട് പെട്ടിയിലിട്ടു.

എന്നിട്ടും അവന്റെ ശരീരം ചിതറിത്തെറിച്ചു.

ദൈവമേ..നീ എവിടെയാണ്?

നീ എന്തുകൊണ്ട് അവന്റെ രക്ഷകനായില്ല ?

നീ ആരെയാണ് ഭയപ്പെടുന്നത്?

വസ്‌ത്ര വ്യാപാരി അനാഥനല്ല. അയാള്‍ക്ക് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. രണ്ടുപേരും പഠിക്കുന്നു.

അയാള്‍ക്ക് സ്വപ്‌നങ്ങളുണ്ട്. അയാള്‍ക്ക് കിട്ടുന്ന ഓരോ നാണയവും ആ സ്വപ്‌നങ്ങളിലേക്കുള്ള യാത്രയാണ്. രാത്രിയില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ അയാള്‍ തകരപ്പെട്ടി തുറന്ന് പണമെണ്ണുന്നു.

ഇനിയെത്ര ദൂരം?

മക്കളെ പഠിപ്പിച്ച് മിടുക്കികളാക്കണം. പിന്നെ അവര്‍ക്ക് നല്ല വിവാഹം. അവസാന കാലത്ത് സ്വസ്ഥമായി കഴിയാനുള്ള വസ്‌തുവകകള്‍.

കണക്ക് കൂട്ടിയാണ് അയാളുടെ ജീവിതം.

രാവിലെയും രാത്രിയും അയാള്‍ ഗണപതിക്കോവിലില്‍ പോകും. കണക്കുകള്‍ തെറ്റരുതേ എന്ന് പ്രാര്‍ഥിക്കും. ഒരു വിഹിതം ദൈവത്തിനും നല്‍കും.

വിവിധ തരം തുണികളെടുത്ത് അയാള്‍ വഴിയാത്രക്കാരെ വീശിക്കാണിച്ചു. ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞു. ആളുകള്‍ തടിച്ചുകൂടി. ഓരോ തുണിക്കും അവര്‍ വിലപേശി. വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും മെച്ചം. നന്മനിറഞ്ഞ ലാഭം.

സ്‌നേഹത്തോടെയുള്ള പെരുമാറ്റം. സൌമ്യഭാവം. ആളുകള്‍ അയാളെത്തേടി എത്തി. ഇയാള്‍ ചതിക്കില്ലെന്ന് അവര്‍ പരസ്‌പരം പറഞ്ഞു. കുട്ടികള്‍ അയാളെ 'മാമാ' എന്ന് വിളിച്ചു. അവര്‍ക്ക് അയാളെ വലിയ ഇഷ്‌ടമായി. അയാള്‍ക്ക് ചുറ്റും തിരക്ക് കൂടി. അയാള്‍ കൂടുതല്‍ കൂടുതല്‍ തുണികള്‍ കൊണ്ടുവന്നു. വിവിധ നിറത്തിലുള്ള തുണികള്‍. എല്ലാം വിറ്റുപോയി.

അയാള്‍ക്ക് ലാഭം കൂടി.

ശബ്‌ദമുണ്ടാക്കാതെ അയാള്‍ സ്വന്തം സ്വപ്‌നത്തിലേക്ക് കൂടുതല്‍ അടുത്തു.

അയാള്‍ക്ക് ഒപ്പം ആ കുടുംബവും.

വെടിച്ചില്ലുകള്‍ അയാളുടെ നെഞ്ചും തകര്‍ത്തു.

സ്വപ്‌നങ്ങളുടെ സ്വകാര്യ സിംഹാസനം ഛിന്നഭിന്നമായി.

ഭാര്യയും മക്കളും ജഡത്തില്‍ കെട്ടിപ്പിടിച്ചു. ആ ജഡം എടുത്തുകൊണ്ടു പോയാല്‍ അവശേഷിക്കുന്നത് ശൂന്യതയാണ്. ശബ്‌ദമില്ലാത്ത, ചലനമില്ലാത്ത ശൂന്യത; ഒരിക്കലും അടയ്‌ക്കാത്ത ഒരു ശവപ്പെട്ടി പോലെ.

ആ ശവത്തില്‍ അവര്‍ മുറുക്കെമുറുക്കെപ്പിടിച്ചു. ആരൊക്കെയോ അവരുടെ കൈകള്‍ വിടുവിച്ചു. ശവം ചുടലയിലേക്കെടുത്തു. ചുടലത്തീ അണഞ്ഞിട്ടും വിലാപത്തിന്റെ നേര്‍ത്ത പുക ഉയര്‍ന്നുകൊണ്ടേയിരുന്നു.

ദൈവമേ, നീ എവിടെയാണ്?

നിന്നെ വിശ്വസിക്കുന്നവരില്‍ നിന്നു നീ എങ്ങോട്ടാണ് ഒളിച്ചോടുന്നത്?

നീ ആരെയാണ് ഭയക്കുന്നത്?

സ്‌കൂള്‍ ബസ്സില്‍നിന്നു തുള്ളിച്ചാടി അമ്മയുടെ അടുത്തേക്കോടിയ പിഞ്ചുകുഞ്ഞ് വെടിയേറ്റ് വീണതും നീ കണ്ടില്ല.

അന്നും അവള്‍ക്ക് അമ്മയോട് എന്തോ പറയാനുണ്ടായിരുന്നു.

നൂറില്‍ നൂറും കിട്ടിയെന്നോ, നൃത്തത്തില്‍ ഒന്നാമതായെന്നോ, പാട്ടില്‍ മിടുക്കിയായെന്നോ, ടീച്ചര്‍ ഉമ്മകൊടുത്തെന്നോ..മറ്റോ.

നീ അതിന് സമ്മതിച്ചില്ല.

അമ്മയുടെ മടിത്തട്ടില്‍ അവള്‍ രക്തം വാര്‍ന്ന് കിടന്നു.

എല്ലാ തുമ്പികളെയും കണ്ടു തീരുന്നതിന് മുമ്പ്, എല്ലാ പൂക്കളും വിടരുന്നതിനു മുമ്പ്, എല്ലാ നക്ഷത്രങ്ങളും ചിരിക്കുന്നതിനു മുമ്പ്, എല്ലാ കഥകളും കേട്ടു തീരുന്നതിന് മുമ്പ്...അവളെ അമ്മയുടെ മാറില്‍ നിന്നു പറിച്ചെടുക്കുകയാണ്.

അമ്മയുടെ മടിയില്‍ കിടന്ന് അവള്‍ കെഞ്ചി..

'അമ്മേ..എനിക്ക് ഉറക്കം വരുന്നപോലെ..'

അവള്‍ കണ്ണുകള്‍ ആവുന്നത്ര തുറക്കാന്‍ ശ്രമിച്ചു. ആവുന്നത്ര ശക്തിയില്‍ ശ്വസിക്കാന്‍ ശ്രമിച്ചു.

പക്ഷേ,

കൈകള്‍ തണുത്തുതുടങ്ങി, കാലുകള്‍ മരവിച്ചു തുടങ്ങി, കണ്ണുകള്‍ കൂമ്പിത്തുടങ്ങി.

ജീവന്റെ കൂട്ടില്‍ നിന്ന് ഒരു കിളിക്കുഞ്ഞ് താഴെ വീണു.

'പൊന്നുമോളേ..'

അമ്മയുടെ ഇടനെഞ്ചില്‍ നിന്ന് ഒരിടിവാള്‍ പാഞ്ഞു.

ദൈവമേ, നീ എവിടെയാണ്?

ഈ ശബ്‌ദവും നീ കേള്‍ക്കുന്നില്ലേ?

ഞങ്ങളുടെ സര്‍വശക്തനായ ദൈവം ഇപ്പോള്‍ അന്ധനും ബധിരനുമാണോ?

എവിടെ നിന്റെ വിശ്വരൂപം?

എവിടെ നിന്റെ ദിവ്യാല്‍ഭുതം?

എവിടെ നിന്റെ സംഹാരശക്തി?

ഞങ്ങളുടെ പൂജാപാത്രങ്ങളില്‍ ചോരവീഴുന്നത് നീ കാണുന്നില്ലേ?

വിശ്വസിക്കാന്‍ ഒരു കെട്ടുകഥയെങ്കിലും തന്ന് നീ ഞങ്ങളെ ഉപേക്ഷിച്ചുകൊള്ളു.

എങ്കിലും ഇത് ഞങ്ങളുടെ ബാഷ്‌പാഞ്‌ജലി.


****

എം എം പൌലോസ്
കടപ്പാട്.

Sunday, 5 April 2009

അമേരിക്കയില്‍ നിന്നും പഠിക്കേണ്ട പാഠം

അമേരിക്കയില്‍ നിന്നും പഠിക്കേണ്ട പാഠം

മുംബൈയില്‍ നടന്ന നൂറ്റി‌എണ്‍പത് പേരുടെ കൂട്ടക്കുരുതിക്കു ശേഷം പ്രചരിച്ച വാദങ്ങളില്‍ ഏറ്റവും അപഹാസ്യമായത് ഇതായിരുന്നു: ഇത്തരം ഭീകരതയോട് എങ്ങിനെ പ്രതികരിക്കണം എന്ന് ഇന്ത്യ അമേരിക്കയില്‍ നിന്നും പഠിക്കണം. “അമേരിക്കയെ നോക്കൂ , 9/11നുശേഷം അമേരിക്കന്‍ മണ്ണില്‍ മറ്റൊരാക്രമണം ഉണ്ടായിട്ടുണ്ടോ?” വീണ്ടും വീണ്ടും ഇതേ വായ്‌ത്താരി എങ്ങും മുഴങ്ങുകയാണ് . ആ ദുരന്തത്തിനുശേഷം വാഷിങ്ങ്ടണ്‍ എടുത്ത നടപടികള്‍ വളരെ ഫലപ്രദമായിരുന്നതിനാൽ പിന്നീടവരെ ശല്യം ചെയ്യാന്‍ ആരും തന്നെ തുനിഞ്ഞിട്ടില്ല, ഇതാണീ വാദഗതികളുടെ ചുരുക്കം. എന്നാൽ വാസ്‌തവമെന്താണ് ? മനോനില തെറ്റിയവർക്ക് മാത്രം ഉയർത്താൻ കഴിയുന്ന ഒരു വാദമല്ലേയിത് ? അമേരിക്കയുടെ “പ്രതികരണം‍”തീര്‍ച്ചയായും വ്യത്യസ്‌തമാണ്, അതിൽ നിന്നും ധാരാളം പാഠങ്ങള്‍ പഠിക്കേണ്ടതായുമുണ്ട്. പൿഷെ ആ പ്രതികരണത്തിൽ തെറ്റ് പറ്റാത്തതായി തീരെക്കുറച്ച് കാര്യങ്ങളേയുള്ളൂ എന്നതാണ് യാഥാർത്ഥ്യം.

9/11 ന് നടന്ന ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ഏതാണ്ട് 3000 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. യുദ്ധത്തിനിറങ്ങുക എന്നതായിരുന്നു ഇതിനു അമേരിക്കയുടെ പ്രതികരണം. അവര്‍ രണ്ടു യുദ്ധങ്ങള്‍ തുടങ്ങി, അതിലൊന്നാകട്ടെ 9/11 ലെ സംഭവങ്ങളുമായി ഒരു ചെറിയ ബന്ധം പോലും ഇല്ലാത്ത ഒരു രാജ്യവുമായി. ഏതാണ്ട് പത്തുലക്ഷം മനുഷ്യർക്ക് ആ പ്രതികരണത്തിലൂടെ ജീവന്‍ നഷ്‌ടപ്പെട്ടു. ഇതില്‍ ഇറാഖില്‍ ജീവന്‍ നഷ്‌ടപ്പെട്ട 4000 അമേരിക്കന്‍ സൈനികരും അഫ്‌ഗാനിസ്ഥാനില്‍ മരണപ്പെട്ട 1000 സൈനികരും ഉള്‍പ്പെടും. ഇതിനു പുറമെയാണ് ലക്ഷക്കണക്കിനു ഇറാഖികള്‍ക്ക് ജീവന്‍ നഷ്‌ടമായത്. എണ്ണമറ്റ അഫ്‌ഗാനികള്‍ ഓരോ മാ‍സവും മരിച്ചുകൊണ്ടിരിക്കുന്നു.ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നായ അത് കൂടുതൽ കൂടുതൽ ദുരിതങ്ങളിലേക്ക് കൂപ്പുകുത്തുകയാണ്. അമേരിക്കയിലെ ലിബറലുകള്‍ക്ക് അഫ്‌ഗാനിസ്ഥാനിലെ യുദ്ധം “ശരി ” ആണ് (ഇറാഖിലേത് തെറ്റും). ആ മേഖലയിലെ ദശലക്ഷങ്ങള്‍ ദാരിദ്ര്യത്തിന്റെയും പാലായനത്തിന്റെയും ദുരന്തങ്ങള്‍ അനുഭവിച്ചു തീർക്കുയാണ്.

3 ട്രില്യണ്‍ ഡോളറിന്റെ യുദ്ധം

നോബല്‍ സമ്മാനജേതാ‍വാ‍യ ജോസഫ് സ്റ്റിഗ്ലിറ്റ്സിന്റെ കണക്ക് പ്രകാരം ഇറാഖ് യുദ്ധത്തിനായി അമേരിക്കചെലവിടുന്നത് ഏതാണ്ട് 3 ട്രില്യണ്‍ ഡോളർ ആണ് (ഇത് ഇന്ത്യയുടെ മൊത്തം ദേശീയ ഉൽ‌പ്പാദനത്തിന്റെ മൂന്ന് മടങ്ങ് വരും). വലിയ തോതിലുള്ള കൊന്നു തള്ളല്‍(large-scale killing) നടക്കുന്ന ഓരോ അവസരത്തിലും ‘കൊല്ലുന്ന’ ലാഭം ഉണ്ടാക്കുന്ന അമേരിക്കന്‍ കോര്‍പ്പറേഷനുകളെ സംബന്ധിച്ച് ഇതൊരു ശുഭ വാര്‍ത്തയാണെങ്കിലും, അമേരിക്കയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് കൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ല. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തീവ്രമായൊരു പ്രതിസന്ധിയെ നേരിടുന്ന അവസരത്തില്‍, ഈ ചിലവുകള്‍ ചോര ചിന്തുന്നവയാണ്. ഇറാഖിലെ യുദ്ധം അരങ്ങേറിയത് അവിടെ സര്‍വവിനാശകായുധങ്ങള്‍ അട്ടിയിട്ടിരിക്കുകയാണെന്ന ഇന്റലിജന്‍സ് കണ്ടെത്തലുകളുടെ പുറത്തും, 9/11 മായി ബാഗ്ദാദിന് നേരിട്ട് ബന്ധമുണ്ട് എന്ന വാദത്തിന്റെ അടിസ്ഥാനത്തിലുമാണ്. ഇതായിരുന്നു “പ്രതികരണത്തിന്റെ” ന്യായീകരണം. രണ്ടു അവകാശവാദങ്ങളും തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. ആ സമയത്ത്, അമേരിക്കന്‍ മാധ്യമങ്ങള്‍ സര്‍വവിനാശകായുധങ്ങളെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ ഉണ്ടാക്കുന്നതിൽ വലിയൊരു പങ്കാണ് വഹിച്ചത്. ഇതിനെ അവരുടെ ‘പ്രതികരണം‘ എന്ന് വിശേഷിപ്പിക്കാം. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വിനാശകരമായ യുദ്ധം തുടങ്ങുവാന്‍ സഹായകരമായത് മാധ്യമങ്ങളുടെ ഈ പ്രതികരണമാണ്. അമേരിക്കയുടെ നഷ്‌ടത്തിന്റെ കണക്കുകളില്‍ മുറിവേറ്റ, പരിക്കു പറ്റിയ, അസുഖ ബാധിതരായ ലക്ഷക്കണക്കിന് സൈനികരും ഉള്‍പ്പെടുന്നു. ഒരു ലക്ഷത്തോളം സൈനികര്‍ “യുദ്ധരംഗത്ത് നിന്നും മാനസികമായ തകരാറുകളോടെ തിരിച്ചുവരുമ്പോള്‍, അതിലെ വലിയൊരു ഭാഗം വളരെ ഗുരുതരമായ രോഗം ബാധിച്ചവരായിരിക്കും.” (സ്റ്റിഗ്ലിറ്റ്സ് - “The Three Trillion Dollar War") ഇതിനു പുറമെ, യുദ്ധം ആഭ്യന്തിരമായ ചിലവുകളില്‍ വന്‍ തോതിലുള്ള വെട്ടിക്കുറയ്ക്കലുകള്‍ക്ക് ഇടയാക്കുന്നുണ്ട്. ഇതെഴുതുന്ന സമയത്ത്, അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയ വലിയ വെട്ടിച്ചുരുക്കലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. “അവരുടെ ബജറ്റ് കമ്മി 11 ബില്യണ്‍ ഡോളറാണ്”, പത്രപ്രവര്‍ത്തകനും വിശകലനവിദഗ്ദനുമായ കോണ്‍ ഹള്ളിനന്‍ പറയുന്നു. “ഇത് ഏതാണ്ട് അഫ്‌ഗാനിസ്ഥാനിലും ഇറാഖിലുമായി യുദ്ധത്തിനായി ഒരു മാസം ചിലവഴിക്കുന്ന തുകയാണ്.

2006 അവസാനത്തോടെ, അതായത് പ്രസ്‌തുത 'പ്രതികരണം' ആരംഭിച്ച് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍, ആറര ലക്ഷത്തില്‍പ്പരം ഇറാഖികള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്. മേരിലാന്‍ഡിലെ ബാള്‍ട്ടിമൂര്‍ ജോണ്‍ ഹോപ്‌ക്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലേയും ബാഗ്ദാദിലെ അല്‍ മുസ്‌തന്‍സിരിയ യൂണിവേഴ്‌സിറ്റിയിലേയും ഗവേഷകര്‍ സംയുക്തമായി നടത്തിയ സര്‍വ്വേ അത് മറയില്ലാതെ വ്യക്തമാക്കി. " മാര്‍ച്ച് 2003ല്‍ ഇറാഖില്‍ അധിനിവേശം ആരംഭിച്ചതിനുശേഷം, യുദ്ധത്തിനു മുന്‍പുള്ള സാധാരണ അവസ്ഥയില്‍ ഉണ്ടാകുന്നതിലും അധികമായി 6,54,965 ഇറാഖികള്‍ കൂടി കൊല്ലപ്പെട്ടിരിക്കാം. 2003ലെ അധിനിവേശത്തിനു മുന്‍പ്, വിവിധ കാരണങ്ങളാൽ വര്‍ഷാവര്‍ഷം മരിക്കാനിടയുള്ളവരുടെ സംഖ്യ 143,000 ആയാണ് അനുമാനിച്ചിരുന്നത്. ആക്രമണങ്ങൾ മൂലമോ അല്ലാതെയോ അധിനിവേശാനന്തരം ജീവന്‍ നഷ്‌ടപ്പെട്ടവരുടേതായി മുകളിൽ നൽ‌കിയിട്ടുള്ള സംഖ്യ ഇതിന് പുറമേയാണ് . ''അധിനിവേശം ആരംഭിക്കുന്നതിനു മുന്‍പ് ഇറാഖിലെ വാര്‍ഷിക മരണ നിരക്ക് 1000ന് 5.5 എന്നായിരുന്നത് 2006 അവസാനമായപ്പോഴേക്കും ഇരട്ടിയിലധികമാകുകയും 1000ന് 13.3 പേര്‍ എന്നായിത്തീരുകയും ചെയ്‌തു.

അതിനുശേഷവും നിരപരാധികളായ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്, 9/11നോടുള്ള അമേരിക്കൻ “പ്രതികരണ”ത്തിന്റെ ബാക്കിപത്രമെന്നോണം‍. യുദ്ധത്തിനു മുന്‍പുള്ള ഇറാഖ് ഇസ്ലാമിക മൌലികവാദികളോട് ഒരു ദാക്ഷിണ്യവും കാട്ടാത്ത അറബ് രാജ്യമായിരുന്നു. ഇന്നാകട്ടെ, തങ്ങൾക്ക് യാതൊരു അടിത്തറയും ഇല്ലാതിരുന്ന ഒരു രാജ്യത്തില്‍ ഈ മൌലികവാദികള്‍ വളരെയധികം ശക്തിപ്രാപിച്ചിരിക്കുകയാണ്. അമേരിക്കയുടെ ആക്രമണങ്ങളിൽ നിന്നും വളം വലിച്ചെടുത്ത് മൌലികവാദം പുതിയ റിക്രൂട്ടിംഗ് മേഖകളിൽ നൂറു മേനി കൊയ്യുകയാണ്. പഠിക്കേണ്ട പാഠമിതാണ് : 9/11നോടുള്ള അമേരിക്കയുടെ “പ്രതികരണത്തിന്റെ” ഏറ്റവും വലിയ ഗുണഭോൿതാവ് അല്‍ ക്വയ്‌ദയാണ്, അമേരിക്കൻ കോര്‍പ്പറേഷനുകളോടൊപ്പം. അമേരിക്കയുടെ “ഭീകരതക്കെതിരായ യുദ്ധം” അവരുടെ പ്രതികരണത്തിനു മു‌ൻപ് ലോകത്തുണ്ടായിരുന്നതിനേക്കാക്ക് അധികം ഭീകരത ഇന്നിപ്പോൾ സൃഷ്‌ടിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.

അമേരിക്കയുടെ പരാജയത്തില്‍ നിന്നും പഠിക്കേണ്ട പാഠങ്ങള്‍ ഇനിയുമുണ്ട്. അമേരിക്ക, ദശകങ്ങളോളം അവരുടെ സന്തത സഹചാരിയായിരുന്ന പാക്കിസ്ഥാനിലെ ഏതെങ്കിലുമൊരു ഭാഗത്ത് മിക്കവാറും എല്ലാ ആഴ്‌ചകളിലും ബോംബുകള്‍ വര്‍ഷിക്കുകയാണ്. സാധാരണക്കാരായ ജനങ്ങള്‍ നിത്യേനെ ഇതിനാല്‍ കൊല്ലപ്പെടുകയുമാണ്. ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണമെങ്കിൽ ഇത്തരം വ്യോമാക്രമണങ്ങൾ വര്‍ദ്ധിക്കുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ മൌലികവാദത്തിന് (ബോംബിങ്ങിനെത്തുടര്‍ന്നുള്ള ദുരിതങ്ങള്‍ക്ക്) ഇരകളാകുന്നവരില്‍ ഉള്ള സ്വാധീനവും വര്‍ദ്ധിക്കും.

ഇതാണ് അഫ്‌ഗാനിസ്ഥാനിലെ അമേരിക്കയുടെ സൈനികസാഹസങ്ങള്‍ക്ക് വിശ്വസ്‌ത പിന്തുണ നല്‍കിയതിന് ഇസ്ലാമബാദിനു കിട്ടിയ സമ്മാനം. ഇന്ത്യയിലെ കുലീന വർഗ്ഗം തങ്ങള്‍ക്ക് അമേരിക്കയുമായി ഉണ്ടാകണമെന്ന് ഹൃദയപൂർവം ആഗ്രഹിക്കുന്ന തരത്തിലുള്ള തന്ത്രപരമായ ഒരു സൌഹൃദം അമേരിക്കയുമായി പുലര്‍ത്തിയതാണ് പാക്കിസ്ഥാന്റെ പല ദുരിതങ്ങള്‍ക്കും കാരണം. മാത്രമല്ല, ഇതിന്റെയൊക്കെ ഫലമായി ഉണ്ടാകുന്ന പാക്കിസ്ഥാന്റെ തകര്‍ച്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭോദര്‍ക്കവുമല്ല. കൂടുതല്‍ മൌലികവാദവും, കൂടുതല്‍ തീവ്രവാദവും. അതിര്‍ത്തിയുടെ രണ്ട് വശത്തും ഇത് ഉണ്ടാക്കും എന്നതാണ് കൂടുതല്‍ വിനാശകരമായത്.

എംബെഡഡ് മാധ്യമപ്രവര്‍ത്തനം

നമ്മുടെ മാധ്യമങ്ങള്‍ക്കും അമേരിക്കയിലെ തങ്ങളുടെ പ്രതിപുരുഷന്മാരുടെ(counterparts) “പ്രതികരണ”ത്തില്‍ നിന്നും ധാരാളം പഠിക്കാനുണ്ട്. “എംബെഡഡ് പത്രപ്രവര്‍ത്തനം”അമേരിക്കയിലെ ചില മുന്‍ നിര മാധ്യമ സ്ഥാപനങ്ങളുടെ വിലയിടിച്ചത് നാം കണ്ടതാണ്. ന്യൂയോര്‍ക്ക് ടൈംസ് യുദ്ധത്തിനെതിരായി മുഖപ്രസംഗം എഴുതുന്നുണ്ടാവാം, പക്ഷെ ഒരിക്കലും അവർ സര്‍വവിനാശകായുധങ്ങളെ സംബന്ധിച്ച കഥകള്‍ സൃഷ്‌ടിച്ച മാനഹാനിയിൽ നിന്ന് മുൿതരാവില്ല. ജോര്‍ജ്ജ് ബുഷിനെ ഇന്ന് അധിക്ഷേപിക്കുന്ന അതെ മാധ്യമങ്ങള്‍ ആ സമയത്ത് അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. യുദ്ധം എത്രമേല്‍ വെറുക്കപ്പെടുന്നു എന്നും, ബുഷ് എത്രമാത്രം മൂഢനായിരുന്നു എന്നും അവര്‍ ഇപ്പോള്‍ എഴുതുകയാണ്. എങ്കിലും “റേറ്റിങ്ങുകള്‍ക്കായുള്ള യുദ്ധം” അപരിഹാര്യമായ നാശങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഇത് സഹതാപാര്‍ഹവും പരിഹാസ്യവുമാണ് : (തങ്ങളുടെ നാട്ടില്‍) നടന്ന കാര്യങ്ങളിലൊക്കെയും ബാഹ്യവും വൈദേശികവുമായ കാരണങ്ങള്‍ മാത്രം ദര്‍ശിച്ച അമേരിക്കയിലെ അതേ ശൿതികൾ ഇന്ന് നേരെ വിപരീതമായ ഉപദേശങ്ങള്‍ ഇന്ത്യക്ക് നല്‍കുകയാണ്. അത്തരം കണ്‍ക്ലൂഷനുകളിലേക്ക് എടുത്ത് ചാടല്ലേ എന്ന്. “ തങ്ങളുടെ പൌരന്മാരെ സംരക്ഷിക്കുന്നതില്‍ സർക്കാരിന് എവിടെയൊക്കെ എങ്ങിനെയൊക്കെ പരാജയം സംഭവിച്ചു എന്നറിയുന്നതിന് വരും ദിനങ്ങളില്‍ ഭാരതത്തിന് ആത്‌മപരിശോധന നടത്തേണ്ടി വരും” എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞത് ഒരുദാ‍ഹരണം മാത്രം.

“പ്രതികരണത്തിന്റെ” ഭാഗമായി ആളിക്കത്തിച്ച ഹിസ്റ്റീരിയ അമേരിക്കക്കകത്തും നാശങ്ങളുണ്ടാക്കിയിട്ടുണ്ട്. 9/11 നുശേഷം സിക്കുകാര്‍ ആ രാജ്യത്തുടനീളം ക്രൂരമായ ഹേറ്റ് ക്രൈംസിന്റെ ലക്ഷ്യമാക്കപ്പെട്ടു. തലപ്പാവും താടിയും വെച്ച ആരെയും ദുഷ്‌ടരാക്കുന്ന തരത്തില്‍ വര്‍ഷങ്ങളോളം നീണ്ട പ്രചരണം സിക്കുകാരെ “തിരിച്ചടി”കളുടെ ലക്ഷ്യമാക്കി. അവരുടെ ഒരു സംഘടന പറയുന്നത് 9/11 നു ശേഷം മുന്നൂറില്‍പ്പരം കുറ്റകൃത്യങ്ങള്‍(hate crimes) സിക്കുകാര്‍ക്കു നേരെ ഉണ്ടായി എന്നാണ്. വീടുകള്‍ കത്തിക്കല്‍‍, ഗുരുദ്വാരകളെ ആക്രമിക്കല്‍, ക്രൂരമായ ദേഹോപദ്രവങ്ങൾ എന്നിവയും ഒരാളെ വെടിവെച്ച് കൊന്നതും ഇതിലുള്‍പ്പെടും.

ഇതാണോ അനുകരണീയമായ മാതൃക?

പൌരാവകാശ നിഷേധം

വര്‍ഷങ്ങളോളമുള്ള പീഡനത്തിനവസാനം നിരവധി തടവുകാര്‍ നിരപരാധികളെന്നു കണ്ട് വിട്ടയക്കപ്പെട്ടിട്ടുള്ള ഗ്വാണ്ടനാമോയിലെ ജയിലറകള്‍ ആഗോളതലത്തില്‍ തന്നെ അമേരിക്കന്‍ “പ്രതികരണ”ത്തിലെ വളരെ ഏറെ വിമര്‍ശിക്കപ്പെട്ട ഭാഗമാണ്. അമേരിക്കക്കകത്താകട്ടെ 9/11നോടുള്ള മറ്റൊരു പ്രതികരണം പൌരാവകാശങ്ങളെ നിഷേധിച്ചുകൊണ്ടായിരുന്നു - ഒരു പക്ഷെ മക്കാര്‍ത്തിയന്‍ കാലഘട്ടത്തിനുശേഷം ഇത്രമേൽ പൌരാവകാശങ്ങൾ നിഷേധിക്കപ്പെട്ട മറ്റൊരു കാലഘട്ടമുണ്ടാവില്ല. പാട്രിയറ്റ് ആൿട് ഇതിന്റെ ഒരു സൂചകം മാത്രം. ബുഷ് ആകട്ടെ (ഒസാമ ബിന്‍ ലാദനും അല്‍ ക്വയ്‌ദക്കും ഒരിക്കലും സ്വപ്‌നം കാണുവാന്‍ പോലും കഴിയാത്തത്ര പ്രശസ്‌തി നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചുവെങ്കിലും) എക്കാലത്തേയും ഏറ്റവും വെറുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഒരാളായി മാറിയിരിക്കുന്നു.

മുംബൈയിലെ ഹൃദയഭേദകമായ ക്രൂരകൃത്യങ്ങള്‍ക്ക് ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു “പ്രതികരണം” നല്‍കേണ്ടതുണ്ട്. അതെന്തായിരിക്കണം എന്നത് വളരെ വ്യക്തവുമാണ് : കുറ്റവാളികളെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരിക, ഇന്റലിജന്‍സ് നെറ്റ് വര്‍ക്കുകളെ ശക്തിപ്പെടുത്തുക, വിവിധ വിഭാഗം സെക്യൂരിറ്റി ഏജന്‍സികളെ കൂടുതല്‍ തയ്യാറെടുപ്പുള്ളവരാക്കി മാറ്റുക ഇവയൊക്കെ അതിന്റെ ഭാഗമാണ്. അതുപോലെ തന്നെ പ്രധാനമാണ് ഈ ക്രൂരകൃത്യങ്ങളുടെ സൃഷ്‌ടാക്കളെ അവരുടെ ലക്ഷ്യം നേടുന്നതില്‍ നിന്നും തടയുന്ന രീതിയിൽ അടിയന്തിരമായി ചെയ്യേണ്ട “പ്രതികരണ”ങ്ങളും. അതിന് വേണ്ടത് മുംബൈയിലെ ജനസമൂഹത്തില്‍ മതപരവും വിഭാഗീയവുമായ കൂടുതല്‍ ധ്രുവീകരണം ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തുക എന്നതാണ്. “പ്രതികരണ”ത്തിന്റെ ഭാഗമായി നിരപരാധികളായ ജനങ്ങള്‍ കൊല്ലപ്പെടുകയോ ഭയവിഹ്വലരാകുകയോ ചെയ്യുന്നില്ല എന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. പൌരാവകാശങ്ങളും ജനാധിപത്യപരമായ അവകാശങ്ങളും ഇല്ലാതാക്കുന്നത് ആരെയും ഒരു വിധത്തിലും സഹായിക്കില്ല എന്ന് നാം നാം തിരിച്ചറിഞ്ഞേ മതിയാവൂ. ചീന്തിയെറിയേണ്ടത് മേധാവിത്വവാദത്തെയും, ജിങ്കോയിസത്തെയുമാണ്, ഭരണഘടനയെ അല്ല. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ഏതൊരു ശക്തിയെയും, അതേത് മതവിഭാഗത്തില്‍ പെട്ടതാണെങ്കിലും, ശക്തമായി ചെറുത്തേ തീരൂ. രണ്ടരലക്ഷത്തോളം പേര്‍ ഭയവിഹ്വലരായി നഗരം വിട്ട 1992-93 ആവര്‍ത്തിക്കുകയില്ല എന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. ഇത് ഒന്നാം തരമൊരു “പ്രതികരണ”മായിരിക്കും.

9/11 നോടുള്ള പ്രതികരണം തങ്ങളെ എത്രമാത്രം ദോഷകരമായി ബാധിച്ചുവെന്ന് അമേരിക്കക്കാര്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, അമേരിക്കയുടെ “പ്രതികരണത്തെ” നാം അനുകരിക്കണം എന്ന പാഠമാണ് മുംബൈയില്‍ നിന്ന് നമ്മള്‍ പഠിക്കുന്നതെങ്കില്‍ അത് ചരിത്രത്തെ ദുരന്തമായും പ്രഹസനമായും ആവര്‍ത്തിക്കലായിരിക്കും.

*

പി. സായ്‌നാഥ് എഴുതിയ Why the United States got it wrong എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
കടപ്പാട്. വര്ക്കേഴ്സ് ഫോറം

Saturday, 4 April 2009

ഒരു ദശകത്തിന്റെ അനുഭവം കുടുംബശ്രീയെ നയിക്കുന്നു

ഒരു ദശകത്തിന്റെ അനുഭവം കുടുംബശ്രീയെ നയിക്കുന്നു

മുപ്പത്തിയാറുലക്ഷം സ്‌ത്രീകള്‍ അംഗങ്ങളായുള്ള 1.85 ലക്ഷം അയല്‍ക്കൂട്ടങ്ങളുടെ ശൃംഖലയായ കുടുംബശ്രീ പത്തുവര്‍ഷം പിന്നിട്ടിരിക്കുന്നു. കേരളത്തിന്റെ വികസന ചരിത്രത്തില്‍ എങ്ങനെയാണ് കുടുംബശ്രീ പ്രസ്ഥാനത്തെ അടയാളപ്പെടുത്തേണ്ടത് ? കാര്യക്ഷമമായ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപദ്ധതിയെന്നോ? കേരള വികസനത്തിലെ സ്‌ത്രീകളുടെ അദൃശ്യതയെന്ന വെല്ലുവിളിയെ നേരിടാന്‍ കരുത്തേകുന്ന സ്‌ത്രീമുന്നേറ്റമെന്നോ? പ്രാദേശികതലത്തില്‍ വികസനപദ്ധതികളുടെ നിര്‍വഹണത്തിന് സുതാര്യവും ഫലപ്രദവുമായ ഏജന്‍സിയെന്നോ? ഇതെല്ലാമാണ് കുടുംബശ്രീയെന്നു രേഖപ്പെടുത്തുമ്പോള്‍തന്നെ മറ്റൊരു ചോദ്യമുയരാം. പാവപ്പെട്ടവരുടെ സ്വയംസഹായ സംഘങ്ങളിലൂടെ നടപ്പാക്കുന്ന മൈക്രോക്രെഡിറ്റ് (ലഘുവായ്‌പാ പരിപാടി) ദാരിദ്ര്യത്തിന് മറുമരുന്നാണെന്ന ലോകബാങ്ക് സിദ്ധാന്തം ചോദ്യംചെയ്യപ്പെടുന്ന ഈ കാലത്ത് കുടുംബശ്രീയുടെ വിജയഗാഥയ്‌ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്?

മൈക്രാക്രെഡിറ്റിന് ഒരാഗോള ചരിത്രമുണ്ട്. 1995 സെപ്‌തംബറില്‍ ബീജിംഗില്‍ നടന്ന ഐക്യരാഷ്‌ട്രസഭയുടെ നാലാമത് അന്താരാഷ്‌ട്ര വനിതാ സമ്മേളനവേദിയിലാണ്, വര്‍ദ്ധിച്ചുവരുന്ന കടക്കെണിയുടെയും ദാരിദ്ര്യതിന്റെയും ആഘാതങ്ങള്‍ക്കെതിരായുള്ള പ്രതിരോധമാര്‍ഗമെന്ന നിലയിൽ മൈക്രോക്രെഡിറ്റ് എന്ന ആശയം ലോകബാങ്ക് മുന്നോട്ടുവെച്ചത്. ഇതിന്റെ പ്രചാരണാര്‍ത്ഥം ലോകബാങ്കില്‍തന്നെ ഒരു പ്രത്യേക സംവിധാനവും അതിന്റെ ആഭിമുഖ്യത്തില്‍ ആഗോള മൈക്രോക്രെഡിറ്റ് ക്യാമ്പെയിന്‍ എന്ന പ്രസ്ഥാനവുമുണ്ട്. 1997 മുതല്‍ ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന നിരവധി അന്താരാഷ്‌ട്ര കോണ്‍ഫറന്‍സുകള്‍ മൈക്രോക്രെഡിറ്റ് പരിപാടി വിപുലപ്പെടുത്തുന്നതിനായി ലോകത്തെങ്ങുമുള്ള സന്നദ്ധ സംഘടനകള്‍ക്കും ചെറുതും വലുതുമായ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും പ്രോത്സാഹനംനല്‍കി. 1995ല്‍ നിന്ന് 2008ലെത്തുമ്പോഴേക്ക് മൈക്രോക്രെഡിറ്റ് എന്നത് ദാരിദ്ര്യത്തിനെതിരെയുള്ള അതിജീവനമന്ത്രമായി ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ആഗോളവത്കരണ പരിഷ്‌ക്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ദുരിതങ്ങളില്‍പെട്ടുലയുന്ന ദരിദ്രരുടെ രക്ഷയ്‌ക്ക് അവര്‍തന്നെ സ്വയം സംഘടിക്കുകയും മറ്റുമാര്‍ഗങ്ങള്‍ തേടുകയും ചെയ്യേണ്ടതുണ്ട് എന്ന നിലപാടാണ് ലോകബാങ്ക് സ്‌പോണ്‍സേര്‍ഡ് ആയിട്ടുള്ള ആഗോള മൈക്രോക്രെഡിറ്റ് പരിപാടികളുടെ സൈദ്ധാന്തിക അടിത്തറ. ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്കുള്‍പ്പെടെയുള്ള മൈക്രോക്രെഡിറ്റ് പരിപാടികളുടെ വിജയഗാഥകള്‍ക്ക് ലോകബാങ്ക് വലിയ പ്രചാരമാണ് നല്‍കുന്നത്. സര്‍ക്കാരുകളുടെ പരമ്പരാഗത ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളേക്കാള്‍ കാര്യക്ഷമത മൈക്രോക്രെഡിറ്റ് പരിപാടികള്‍ക്കുണ്ടെന്നും അതിനാല്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ ചുമതലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി സന്നദ്ധസംഘടനകളെ ഏല്‍പിക്കുകയാണ് വേണ്ടതെന്നുമുള്ള നിഗമനങ്ങള്‍ മുന്നോട്ടുവെയ്‌ക്കുന്ന നിരവധി പഠനങ്ങളും ലോകബാങ്കുതന്നെ ധനസഹായം നല്‍കി നടത്തിയിട്ടുണ്ട്.

ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്ക് ഉള്‍പ്പെടെയുള്ള മൈക്രോക്രെഡിറ്റ് പരിപാടികളുടെ വിജയഗാഥകള്‍ വര്‍ണ്ണക്കടലാസുകളില്‍ ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുമ്പോഴും ഇവ ദാരിദ്ര്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്‌തമായിട്ടില്ല എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഒന്നരക്കോടിയിലധികം സ്വയംസഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ കേരളവും പശ്ചിമബംഗാളും ത്രിപുരയുമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ജന്മിത്വവും ജാതിമേധാവിത്വവും ഇന്നും കൊടികുത്തിവാഴുകയാണ്. ഭൂമിക്കുമേല്‍ അവകാശമില്ലാത്ത ദരിദ്രരുടെ ദുരിതങ്ങള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ കിട്ടുന്ന ചെറുവായ്‌പ പരിഹാരമല്ല. എന്നുമാത്രമല്ല, ഇത്തരം വായ്‌പകള്‍ തിരിച്ചടയ്‌ക്കുന്നതിനായുള്ള വരുമാനവര്‍ദ്ധനവ് മൈക്രോക്രെഡിറ്റ് പരിപാടികളുടെ ഭാഗമായി ലഭിക്കുന്നുമില്ല. ഇന്ത്യയിലെ ദരിദ്രരുടെ സ്വയംസഹായ സംഘങ്ങളുടെ വായ്‌പാതിരിച്ചടവ്നിരക്ക് ഉയര്‍ന്നതാണെന്നത് ഇവ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സാധ്യമാക്കിയതിന്റെ തെളിവായി ചിലര്‍ ചൂണ്ടിക്കാട്ടാറുണ്ട്. സംഘത്തില്‍നിന്നും പണം വായ്‌പനല്‍കുന്ന സന്നദ്ധ സംഘടനകളില്‍നിന്നും ബാങ്കില്‍നിന്നും മറ്റുമുള്ള പലവിധ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി വായ്‌പകള്‍ തിരിച്ചടയ്ക്കാന്‍ തങ്ങളുടെ ജീവിതാവശ്യങ്ങള്‍ ചുരുക്കിയും ദരിദ്രര്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ് വാസ്തവം.

സംഘം ചേരുന്നതിന്റെയും തങ്ങളുടെ പ്രശ്‌നങ്ങള്‍ കൂട്ടായ്‌മയ്‌ക്കുമുന്നില്‍ പങ്കുവെയ്‌ക്കാന്‍ പറ്റുന്നതിന്റെയും ഫലമായുള്ള ആത്മവിശ്വാസവും പ്രതീക്ഷയുംസ്വയം സഹായ സംഘങ്ങളില്‍ അംഗങ്ങളായ സ്‌ത്രീകളിലും പുരുഷന്മാരിലും കാണുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അവരുടെ മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്ന തൊഴിലില്ലായ്‌മ, വിലക്കയറ്റം, ജാതിവിവേചനം നിഷേധിക്കുന്ന അവകാശങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തുടങ്ങിയ ദൈനംദിന പ്രശ്‌നങ്ങള്‍ എല്ലാം ചേര്‍ന്നു സൃഷ്‌ടിക്കുന്ന ദാരിദ്ര്യത്തിന്റെ വിഷമവൃത്തത്തില്‍നിന്നും ദരിദ്രരെ രക്ഷിക്കാന്‍ മൈക്രോക്രെഡിറ്റെന്ന ലോകബാങ്കിന്റെ മന്ത്രത്തിന് കഴിയില്ലെന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഭൂപരിഷ്‌ക്കരണവും കാര്‍ഷിക പരിഷ്‌ക്കരണവും സാമൂഹ്യപരിഷ്‌ക്കരണവും നടപ്പാക്കാതെ ഇന്ത്യയിലെ ദരിദ്രര്‍ക്ക് ജനാധിപത്യ അവകാശങ്ങള്‍ ലഭിക്കില്ല. ദരിദ്രര്‍ക്ക് ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥയില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ഇടത്തട്ടുകാര്‍ക്കും തല്‍പരകക്ഷികള്‍ക്കും മാത്രം നേട്ടമുണ്ടാക്കുന്ന ഒരു പ്രഹസനമായി ചുരുങ്ങുമെന്നതാണ് ഇന്ത്യന്‍ അനുഭവം.

ഇവിടെയാണ് കുടുംബശ്രീയും ആഗോള മൈക്രോക്രെഡിറ്റ് പരിപാടികളും തമ്മില്‍ ദാര്‍ശനികമായിത്തന്നെ വേര്‍പിരിയുന്നത്. സാമൂഹ്യപരിഷ്‌ക്കരണവും ഭൂപരിഷ്‌ക്കരണവും സാമൂഹ്യക്ഷേമമുന്നേറ്റവും നടന്ന ഒരു സമൂഹത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത് എന്നതുതന്നെയാണ് കുടുംബശ്രീ പ്രസ്ഥാനത്തെ വ്യത്യസ്‌തമാക്കുന്നത്. കുടുംബശ്രീ ജന്മംകൊണ്ടതാകട്ടെ, ജനാധിപത്യപ്രക്രിയയെ അര്‍ത്ഥവത്തും പൂര്‍ണവുമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കപ്പെട്ട വികേന്ദ്രീകൃത ആസൂത്രണത്തിനായുള്ള ജനകീയാസൂത്രണത്തിന്റെ പശ്ചാത്തലത്തിലും. ഈ രാഷ്‌ട്രീയ പശ്ചാത്തലമാണ് കുടുംബശ്രീയുടെ ദാര്‍ശനിക അടിത്തറയെ രൂപപ്പെടുത്തിയ മുഖ്യഘടകം.

ദരിദ്രരെ സഹായിക്കാന്‍ ദരിദ്രര്‍മാത്രമേയുള്ളു എന്ന സ്വയംസഹായ സംഘ സങ്കല്‍പത്തെത്തന്നെ നിരാകരിച്ചുകൊണ്ട് കേരളത്തിലെ പ്രാദേശിക ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യഘടകമായി സ്‌ത്രീകളുടെ കൂട്ടായ്‌മകള്‍ക്ക് രൂപം നല്‍കുകയും അവയെ സ്‌ത്രീകളുടെ അയല്‍ക്കൂട്ടമെന്ന് വിളിക്കുകയും ചെയ്‌തുകൊണ്ട് കുടുംബശ്രീ ലോകബാങ്ക് മാതൃകയെ ചോദ്യംചെയ്‌തു. തദ്ദേശ ഭരണസ്ഥാപനങ്ങളുമായി നേരിട്ടുബന്ധം പുലര്‍ത്തുകയും കേന്ദ്ര-സംസ്ഥാന പ്രാദേശിക സര്‍ക്കാരുകളുടെ വികസന പദ്ധതികളുടെ നിര്‍വഹണ ഏജന്‍സികളെന്ന നിലയില്‍ സംസ്ഥാനതലത്തില്‍തന്നെ ഏകോപിപ്പിക്കപ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുടുംബശ്രീയുടെ സംഘടനാ സംവിധാനമാണ് ഈ പ്രസ്ഥാനത്തിന്റെ നട്ടെല്ല്.

പ്രാദേശിക സര്‍ക്കാരുകളുടെ വികസനപ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ഏജന്‍സിയെന്നനിലയില്‍ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് കുടുംബശ്രീ നേടിയ സാമൂഹ്യ അംഗീകാരവും വിശ്വാസ്യതയും ചെറിയ കാര്യമല്ല. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും വികസനത്തിന്റെ നേട്ടം പരമാവധി ജനങ്ങളിലെത്തിക്കുന്നതിലും കുടുംബശ്രീ നിര്‍ണായക ഘടകമായി മാറുന്നതാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കണ്ടത്. പല പ്രദേശങ്ങളിലും ഗ്രാമസഭകളുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് കുടുംബശ്രീയാണ്. തൊഴിലുറപ്പുപദ്ധതിയുടെ നിര്‍വഹണത്തില്‍ സൂപ്പര്‍വൈസര്‍മാര്‍ എന്ന നിലയില്‍ കുടുംബശ്രീ എഡിഎസുകള്‍ വഹിക്കുന്ന പങ്ക് പദ്ധതിയുടെ സുതാര്യതയുടെ ഗ്യാരന്റിയായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം പങ്കാളികളായിരുന്ന കേരളത്തിലെ സ്‌ത്രീകളുടെ ഭാഗധേയംതന്നെ തിരുത്തിക്കുറിച്ച് കേരള വികസനപ്രക്രിയയില്‍ സ്‌ത്രീകളെ കര്‍ത്തൃസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയാണ് കുടുംബശ്രീ. തദ്ദേശഭരണസ്ഥാപനങ്ങളും കുടുംബശ്രീയുമായുള്ള ബന്ധത്തെ കൂടുതല്‍ ഫലപ്രദമാക്കാന്‍ പര്യാപ്‌തമായവിധത്തില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള കുടുംബശ്രീയുടെ പുതിയ ബൈലോ കൂടുതല്‍ ഗുണപരമായ മാറ്റം സൃഷ്‌ടിക്കാനാണ് അവസരമൊരുക്കുന്നത്.

കുടുംബശ്രീ അടിസ്ഥാനപരമായി ഒരു ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപദ്ധതിയാണ്. എന്നാല്‍ പാവപ്പെട്ടവര്‍ വെള്ളംകയറാത്ത അറകളാക്കി മാറ്റിനിര്‍ത്തേണ്ടവരല്ല. ദരിദ്രര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തികസഹായം അവര്‍ക്കുതന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തുമ്പോള്‍തന്നെ മറ്റു സാമൂഹ്യ-സാമ്പത്തിക-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ എല്ലാവിഭാഗത്തിലുംപെട്ട സ്‌ത്രീ സമൂഹത്തിന്റെ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് കുടുംബശ്രീയുടെ നിലപാട്. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ഭരണകാലത്ത് ബിപിഎല്‍ വിഭാഗങ്ങള്‍ക്കു മാത്രമായി കുടുംബശ്രീയെ പരിമിതപ്പെടുത്തിയെങ്കില്‍ ഇപ്പോള്‍ വളരെ വ്യക്തമായി പുതിയ ബൈലോ ബിപിഎല്ലിനൊപ്പം എപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കും കുടുംബശ്രീയില്‍ അംഗത്വം ഉറപ്പുനല്‍കുന്നു. പ്രധാന ഭാരവാഹികള്‍ ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരായിരിക്കണം എന്ന നിബന്ധനയിലൂടെ പാവപ്പെട്ട സ്‌ത്രീകള്‍ക്ക് നേതൃരംഗത്തേക്ക് വളരുന്നതിനുള്ള സാഹചര്യവും സൃഷ്ടിച്ചിരിക്കുന്നു. പട്ടികജാതി-പട്ടികവിഭാഗത്തില്‍പെട്ട സ്‌ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും കുടുംബശ്രീയുടെ എല്ലാ സംഘടനാതലങ്ങളിലും ഉറപ്പുവരുത്താനും പുതിയ ബൈലോ ശ്രദ്ധിച്ചിട്ടുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് 1083 കോടി രൂപയുടെ സമ്പാദ്യവും 2793 കോടി രൂപയുടെ ആഭ്യന്തരവായ്‌പയും 637 കോടി രൂപയുടെ ബാങ്ക് വായ്‌പയുമുള്ള വിപുലമായ സാമ്പത്തിക സ്ഥാപനമായി കുടുംബശ്രീ പ്രസ്ഥാനം വളര്‍ന്നുകഴിഞ്ഞു. അമ്പതിനായിരത്തില്‍പരം സൂക്‌ഷ്‌മ തൊഴില്‍ സംരംഭങ്ങളാണ് ഇതിനകം ആരംഭിച്ചിട്ടുള്ളത്. കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനത്തിന് മാസച്ചന്തകളും ഉല്‍സവകാല ചന്തകളും പ്രാദേശിക മാര്‍ക്കറ്റുകളും വിദേശ കയറ്റുമതിയടക്കം പരീക്ഷിക്കപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്ത് നടത്തിയ 367 ഓണച്ചന്തകള്‍ ലാഭംകൊയ്‌ത് ആത്മവിശ്വാസം വളര്‍ത്തിയിരിക്കുകയാണ്.

സ്‌ത്രീമുന്നേറ്റത്തിന്റെ വേദിയെന്നനിലയില്‍ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വ്യതിരിക്തതയും പത്തുവര്‍ഷത്തെ പ്രവര്‍ത്തനവിജയം നല്‍കുന്ന ആവേശവും കൂടുതല്‍ കടുത്ത ഉത്തരവാദിത്വങ്ങളെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്. നിരവധി പരിമിതികള്‍, വെല്ലുവിളികള്‍, പ്രതിസന്ധികള്‍ കുടുംബശ്രീ പ്രസ്ഥാനം ഇന്നു നേരിടുന്നുണ്ട് എന്നതും കാണാതിരുന്നുകൂട. അതിലേറ്റവും പ്രധാനം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം മുഖ്യലക്ഷ്യമായിട്ടുള്ള കുടുംബശ്രീ പ്രസ്ഥാനത്തിനുപുറത്ത് ഇനിയും ഇതില്‍ അംഗങ്ങളാകാതെ നിരവധി ദരിദ്ര കുടുംബങ്ങളുണ്ട് എന്നതാണ്. അഗതികള്‍ക്കും ദരിദ്രര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭിക്കുമെന്നുറപ്പുവരുത്താന്‍ മുഴുവന്‍ ദരിദ്ര കുടുംബങ്ങളെയും കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഇതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും.

2006-ല്‍ കുടുംബശ്രീ നടത്തിയ പഠനവും പ്രശസ്‌ത സാമ്പത്തികവിദഗ്ധന്‍ പ്രൊഫ. എം.എ ഉമ്മന്‍ നടത്തിയ പഠനവും സൂചിപ്പിക്കുന്നത് കുടുംബശ്രീ അംഗങ്ങളുടെ ജീവിത ഗുണനിലവാരത്തിലും പരസ്‌പരസഹകരണത്തിന്റെ കാര്യത്തിലും വലിയൊരു മുന്നേറ്റം നേടാനായിട്ടുണ്ട് എന്നുതന്നെയാണ്. എന്നാല്‍ സാമ്പത്തികശാക്തീകരണത്തിന്റെ കാര്യത്തില്‍, വിശേഷിച്ച് സൂക്‌ഷ്‌മ തൊഴില്‍ സംരംഭങ്ങളുടെ കാര്യത്തില്‍ കുടുംബശ്രീക്ക് ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടില്ല എന്ന ദൌര്‍ബല്യം രണ്ടു പഠനങ്ങളും അടിവരയിടുന്നു. 36 ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള കുടുംബശ്രീയില്‍ 2 ലക്ഷം കുടുംബങ്ങള്‍ മാത്രമാണ് സംരംഭങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളത്. ആകെ സംരംഭങ്ങളില്‍ 79 ശതമാനം പരമ്പരാഗതമേഖലയിലും മൂന്നില്‍രണ്ട് സംരംഭങ്ങള്‍ കാര്‍ഷിക അനുബന്ധമേഖലയിലുമാണ്. കുടുംബശ്രീ പഠനമനുസരിച്ച് 50 ശതമാനം സംരംഭങ്ങളുടെയും വിറ്റുവരവ് 10,000 രൂപയില്‍ താഴെയാണ്.

പ്രൊഫ. എം എ ഉമ്മന്‍ പഠനം നടത്തിയ അഞ്ചു ജില്ലകളില്‍ 35 ശതമാനം കുടുംബശ്രീ സംരംഭങ്ങളും നഷ്‌ടത്തിലാണ്. കുത്തകകള്‍ കമ്പോളം കീഴടക്കിയിട്ടുള്ള കേരളത്തില്‍ ഇതിലത്ഭുതപ്പെടാനില്ല. എന്നാല്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും സാമ്പത്തിക ശാക്തീകരണവുംപോലുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വലിയ തടസ്സമാണ് ഇത് സൃഷ്ടിക്കുന്നത്. സൂക്‌ഷ്‌മ സമ്പാദ്യ-വായ്‌പകൊണ്ട് അടിയന്തിര വായ്‌പാ ആവശ്യങ്ങള്‍ മാത്രമേ നിറവേറ്റപ്പെടുകയുള്ളു. ഇന്നത്തെ ദാരിദ്ര്യത്തിന്റെ ദുരിതങ്ങളോട് പൊരുതണമെങ്കില്‍ മെച്ചപ്പെട്ട വരുമാനം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍നിന്നും ഉറപ്പാക്കേണ്ടതുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി കാര്‍ഷിക ഉല്‍പാദനമേഖലയില്‍ കുടുംബശ്രീയുടെ പങ്കാളിത്തം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും കേരളത്തിലെ വിവിധ വികസന ഏജന്‍സികളുടെയും ഫലപ്രദമായ ഇടപെടലുകളും ഏകോപന പ്രവര്‍ത്തനങ്ങളും ഈ പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമാണ്. മാരാരിക്കുളത്ത് മാരാരി മാര്‍ക്കറ്റിംഗ് കമ്പനിയുടെ മാരിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ സുഭിക്ഷയുംപോലെ, തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇഛാശക്തിയോടെയുള്ള ഇടപെടലുകളുടെ മാതൃകകള്‍ ഇനിയും സൃഷ്‌ടിക്കപ്പെടണം.

മൈക്രോ ക്രെഡിറ്റ് ലാഭകരമായ ഒരു ബിസിനസ് എന്ന നിലയിലും സ്‌ത്രീകളെ സംഘടിപ്പിക്കാനുള്ള എളുപ്പമാര്‍ഗ്ഗമെന്ന നിലയിലും കണ്ടുകൊണ്ട് നിരവധി ഏജന്‍സികളും സംഘടനകളും ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്. വായ്‌പയുടെ ആവശ്യംകൊണ്ടും മറ്റ് സമ്മര്‍ദ്ദങ്ങള്‍കൊണ്ടും ഒരേസമയം കുടുംബശ്രീയിലും മറ്റ് ഒന്നിലധികം ഏജന്‍സികളുടെ സ്വയംസഹായ സംഘങ്ങളിലും അംഗങ്ങളാകുന്ന രീതി വ്യാപകമാണ്. ഇത്തരത്തിലുള്ള ബഹുഅംഗത്വം ഇന്ന് കുടുംബശ്രീയിലെ നിരവധി അംഗങ്ങളെ കടുത്ത കടക്കെണിയിലേക്ക് തള്ളിയിട്ടുണ്ട്. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്.

കര്‍ണാടക, ആന്ധ്രപ്രദേശ്, ഒറീസ, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങളിലെ സ്വയംസഹായ സംഘങ്ങളെക്കുറിച്ച് നബാര്‍ഡ് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് ഈ സംസ്ഥാനങ്ങളില്‍ 66 ശതമാനത്തിലധികം സംഘങ്ങളും ജാതി അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളവയാണെന്നാണ്. കുടുംബശ്രീ വ്യത്യസ്തമാകുന്നത് 36 ലക്ഷം സ്‌ത്രീകളെ അണിനിരത്തുന്ന മതേതര ജനാധിപത്യവേദിയെന്ന നിലയിലാണ്. കേരളത്തിലെ സ്‌ത്രീകളുടെ ഈ മതേതര ജനാധിപത്യവേദിയെ തകര്‍ത്തുകൊണ്ട് ജാതി-മത-സമുദായസംഘടനകളും വര്‍ഗ്ഗീയ സംഘടനകളും സ്‌ത്രീകളെ തങ്ങളുടെ വരുതിയിലാക്കാനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് സ്‌ത്രീ മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്തുകയും പൊതു വികസനധാരയില്‍നിന്ന് സ്‌ത്രീകളെ അടര്‍ത്തിമാറ്റി ജാതി-മത-സമുദായാടിസ്ഥാനത്തില്‍ തടവിലാക്കുകയും ചെയ്യും.

രാഷ്‌ട്രീയലാക്കോടുകൂടി സ്‌ത്രീകളെ സംഘടിപ്പിച്ച് മൈക്രോക്രെഡിറ്റിലൂടെ വന്‍ ലാഭം കൊയ്യാമെന്ന കണക്കുകൂട്ടലില്‍ ജനശ്രീയെ രംഗത്തിറക്കിയ കോണ്‍ഗ്രസിന്റെ ലക്ഷ്യവും കുടുംബശ്രീയെന്ന ജനാധിപത്യവേദിയെ തകര്‍ക്കലാണ്. കേരളത്തെപോലെ, രാഷ്‌ട്രീയ ധ്രുവീകരണം നടന്ന ഒരു സമൂഹത്തില്‍ ജാതി-സമുദായ സംഘടനകള്‍ തങ്ങളുടെ സ്വാധീനം പ്രബലമാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍, രാഷ്‌ട്രീയത്തിന്റെയും സമുദായങ്ങളുടെയും പേരില്‍ കുടുംബശ്രീയെ ശിഥിലീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവര്‍ക്കെതിരെ തിരിച്ചറിവിന്റെയും ജാഗ്രതയുടെയും പ്രതിരോധം സ്‌ത്രീകള്‍ക്കിടയില്‍ ശക്തമാക്കേണ്ടതുണ്ട്. 2007ല്‍ യുപിഎ സര്‍ക്കാര്‍ രൂപംനല്‍കിയ മൈക്രോഫിനാന്‍സ് ബില്‍പോലെ, സ്‌ത്രീകളുടെ അയല്‍ക്കൂട്ടങ്ങളുടെ സ്വയംഭരണാവകാശവും സ്വാതന്ത്ര്യവും ജനാധിപത്യ സ്വഭാവവും നഷ്‌ടപ്പെടുത്തിക്കൊണ്ട് അവരെ ധനകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും കൊള്ളയ്‌ക്ക് ഇരകളാക്കുന്ന കയ്യേറ്റങ്ങള്‍ക്കുനേരെ സ്‌ത്രീകള്‍ ജാഗരൂകരാകേണ്ടതുണ്ട്. അധികാരവികേന്ദ്രീകരണത്തിന്റെ സത്തയെത്തന്നെ ചോദ്യംചെയ്യുന്നതരത്തില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ കേന്ദ്രത്തില്‍നിന്ന് നേരിട്ട് സന്നദ്ധ സംഘടനകളെ ഏല്‍പിക്കുകയും അവയുടെ നിര്‍വഹണത്തിനായി സമാന്തര സ്വയംസഹായ സംഘങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ എതിര്‍ക്കപ്പെടണം. പ്രാദേശിക സര്‍ക്കാരുകളുടെ അധികാരം കവരുന്നതിനെതിരെയുള്ള പ്രതിരോധത്തിലും കുടുംബശ്രീ പങ്കുചേരേണ്ടതുണ്ട്.

സ്വയംസഹായസംഘം സമം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സമം സ്‌ത്രീ ശാക്തീകരണം എന്ന ലോകബാങ്ക് മന്ത്രം വെള്ളം തൊടാതെ വിഴുങ്ങുന്നവര്‍ കേരളത്തിലുമുണ്ട്. സൂക്‌ഷ്‌മ സമ്പാദ്യ-വായ്‌പാ പദ്ധതി ദാരിദ്ര്യത്തെയോ സമൂഹത്തിലെ സ്‌ത്രീയുടെ അദൃശ്യതയെയോ പരിഹരിക്കാനുള്ള മന്ത്രവിദ്യയല്ല. ആഴ്‌ചയില്‍ ഒരിക്കല്‍ ഒരുമിച്ചു കൂടുന്നതും ചിട്ടയായ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും ചെറുവായ്‌പകിട്ടുന്നതും ഇതിന്റെയൊക്കെ ഭാഗമായി പൊതു സമൂഹവുമായി ബന്ധമുണ്ടാകുന്നതും തീര്‍ച്ചയായും സ്‌ത്രീകളുടെ ജീവിതത്തില്‍ പ്രതീക്ഷയും ആത്മവിശ്വാസവും സൃഷ്‌ടിക്കും. എന്നാല്‍ സ്‌ത്രീ ശക്തയാകുന്നത് താന്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്കും വിവേചനങ്ങള്‍ക്കും കാരണമായ ഭൌതികവും ആശയപരവുമായ സാഹചര്യങ്ങളോട് പോരാടുമ്പോഴാണ്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശക്തമായി തുടരുന്ന പുരുഷാധിപത്യ മൂല്യബോധത്തെ തിരുത്താന്‍ കഴിയുന്നതരത്തില്‍ രാഷ്‌ട്രീയവത്കരിക്കപ്പെട്ട സ്‌ത്രീ സമൂഹത്തെ സൃഷ്‌ടിക്കാന്‍ കുടുംബശ്രീക്ക് കഴിയുമോ എന്നതാണ് പ്രധാന വെല്ലുവിളി. കുടുംബശ്രീ സംവിധാനത്തിലൂടെയുള്ള സ്‌ത്രീകളുടെ വന്‍തോതിലുള്ള മുന്നേറ്റം അവരെ കേരള സമൂഹത്തില്‍ ദൃശ്യരാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സാന്നിദ്ധ്യവും സാമൂഹ്യജീവിതത്തില്‍ സ്‌ത്രീകള്‍ നടത്തുന്ന ഇടപെടലുകളും കേരളത്തില്‍ നിലനില്‍ക്കുന്ന ലിംഗപദവി ബോധത്തില്‍ മാറ്റംവരുത്താന്‍ പര്യാപ്‌തമായ നിലയില്‍ നിര്‍ണായകമാകേണ്ടതുണ്ട്.

കുടുംബശ്രീ പത്താംവാര്‍ഷികത്തില്‍ പ്രഖ്യാപിച്ച സ്‌ത്രീപദവി സ്വയംപഠന പരിപാടി ലോകം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വിപുലമായ സ്‌ത്രീപദവി പഠനപ്രവര്‍ത്തനമായി മാറാന്‍ പോവുകയാണ്. 1.85 ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ 36 ലക്ഷം സ്‌ത്രീകള്‍ പങ്കെടുത്തുകൊണ്ട് സ്‌ത്രീയെന്ന നിലയിലും തൊഴിലാളിയെന്ന നിലയിലും പൌരയെന്നനിലയിലും തങ്ങള്‍ കടന്നുപോകുന്ന ജീവിതാനുഭവങ്ങള്‍ വിശകലനംചെയ്‌ത് തങ്ങളെത്തന്നെ പഠിക്കാന്‍പോകുന്നു. എല്ലാം പഠിച്ചുകഴിഞ്ഞുവെന്ന മലയാളി നാട്യത്തിനുമുന്നില്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് സ്‌ത്രീകള്‍ നടത്തുന്ന അസാധാരണമായ ഈ പഠനം കേരള സമൂഹത്തിനും ഭാവിയിലേക്ക് പഠിക്കാനുള്ള ചില പാഠങ്ങള്‍ നല്‍കുമെന്നുതന്നെയാണ് പ്രതീക്ഷ.

****

ഡോ. ടി.എന്‍.സീമ
കടപ്പാട്. വര്‍ക്കേഴ്‌സ് ഫോറം

Friday, 3 April 2009

ഒരു വലിയ തസ്‌തിക ഒഴിവുണ്ട്

മൂന്നു രാത്രിയും മൂന്ന് പകലും നീണ്ട, ലോകം നടുങ്ങിയ ഭീകരതയ്‌ക്ക് നേര്‍സാക്ഷിയായ എഴുത്തുകാരി മാനസി മരണവും ജീവിതവും നൂല്‍പ്പാലത്തിനഭിമുഖം നിന്ന സ്‌തോഭജനകമായ നിമിഷങ്ങളെക്കുറിച്ച് എഴുതുന്നു. ഒപ്പം കാര്‍ട്ടൂണിസ്റ്റ് ബോണി തോമസ് കണ്ട ദൃശ്യങ്ങളും.

*
ഒരു ഭീകരാക്രമണത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ആദ്യം നിങ്ങളുടെ മനസ്സില്‍ ഉയരുന്നതെന്താണ്? ഭീതി? അമര്‍ഷം? നിസ്സഹായത? തിരിച്ചടിക്കാനുള്ള ആവേശം? ലോകത്തെയാകെ പിടിച്ചുകുലുക്കിയ ഒരു ഭീകരാക്രമണത്തിന്റെ നിഴലിലൂടെ ഏഴെട്ടു ദിവസം കടന്നുപോയ എനിക്ക് ഇന്നും അത് വ്യക്തമല്ല. ഇതെല്ലാം കൂടിയ എന്തോ ഒന്നാണ് ഇപ്പോഴും മനസ്സില്‍ എന്നേ പറയാനാവൂ. നവംബര്‍ 26ന് രാത്രി തിരക്കിട്ട ഒരു ദിവസത്തെ ജോലിക്കുശേഷം തളര്‍ന്ന് ലോക്കല്‍ ട്രെയിനിലെ സീറ്റിലേക്കു ചാരുമ്പോള്‍, പിറ്റേദിവസം ചെയ്‌തുതീര്‍ക്കേണ്ട ജോലികള്‍മാത്രമായിരുന്നു മനസ്സില്‍. മിക്കവരും വീട്ടിലെത്തുമ്പോഴേക്കും രാത്രി പത്തും പതിനൊന്നും ഒക്കെയാവുന്ന മുംബൈജീവിതം അങ്ങനെയാണ്. ദിവസവും യാത്രയില്‍ ചെലവഴിക്കുന്ന രണ്ടും നാലും മണിക്കൂര്‍ മുംബൈക്കാര്‍ക്ക് വിലപ്പെട്ടതാണ്. പൂജയും കറിക്കു നുറുക്കലും ഉത്തരക്കടലാസ് നോക്കലും ബിസിനസ് ഡിസ്‌ക്കഷനും വായനയും ഒക്കെ നടക്കുന്ന ഇടമാണ് മുംബൈ ലോക്കല്‍ ട്രെയിന്‍. മൊബൈല്‍ അടിച്ചപ്പോള്‍ ഒപ്പം ജോലിചെയ്യുന്ന ശാരദയുടെ പതിവു വിളിയാവും എന്നാണ് കരുതിയത്. ലൈനില്‍ പക്ഷേ അയല്‍ക്കാരി സുനീതയായിരുന്നു. നീ ഇപ്പോള്‍ എവിടെയാണ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. ശബ്‌ദത്തില്‍ നിറയെ അക്ഷമയും വിറയലും. ടിവിയില്‍ ഫ്ലാഷ് ചെയ്‌തുകൊണ്ടിരുന്ന വാര്‍ത്ത മുഴുവനാക്കുന്നതിനുമുമ്പുതന്നെ സുനീത കരയാന്‍ തുടങ്ങി. ഭര്‍ത്താവ് തിരിച്ചെത്തിയിട്ടില്ല. സിഎസ്‌ടി സ്റ്റേഷനില്‍ വെടിവയ്‌പില്‍ ഒരുപാടുപേര്‍ മരിച്ചിട്ടുണ്ട്. ആര് വെടിയുതിര്‍ക്കുന്നു എന്നറിയില്ല. ഒരു ഐസ്‌കട്ടയില്‍ ചെന്നുവീണപോലെ ശരീരം തരിച്ചു. അപ്പോള്‍, വെടിപൊട്ടല്‍ തുടങ്ങുന്നതിനു വെറും രണ്ടുമിനിറ്റ് മുമ്പാണ് താന്‍ അവിടെനിന്ന് രക്ഷപ്പെട്ടിരിക്കുന്നത്. മകളുടെ മുഖം മനസ്സില്‍ ഒരു തീനാളംപോലെ ആളി. അവിടെയായിരുന്നെങ്കില്‍ എന്താകും താന്‍ ചെയ്‌തിരിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തുചെയ്യണമെന്ന് ഇതുവരെ ആലോചിച്ചിട്ടുപോലുമില്ല. ഒരു പബ്ലിക് ഡ്രില്ലും അത് പറഞ്ഞുതന്നിട്ടില്ല. നഗരവാസികള്‍ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണെന്ന് ആലോചിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. അപ്പോഴേക്കും ട്രെയിനില്‍ എല്ലാവരുടെയും മൊബൈലുകള്‍ നിര്‍ത്താതെ ശബ്‌ദിച്ചുതുടങ്ങിയിരുന്നു. വണ്ടി എപ്പോള്‍ വേണമെങ്കിലും നിന്നേക്കാം. നിന്നാല്‍? എല്ലാവരും പരസ്‌പരം ചോദിച്ചുകൊണ്ടിരുന്നു. തൊട്ടുമുന്നില്‍ നിന്നിരുന്ന പന്ത്രണ്ടുകാരി ഉറക്കെ കരയാന്‍ തുടങ്ങി. മൊബൈല്‍ഫോണ്‍ എന്തൊരു അനുഗ്രഹമാണെന്ന് ചിന്തിച്ചുതീരുംമുമ്പേ ഫോണുകള്‍ ജാം ആകാന്‍ തുടങ്ങി. റെയില്‍വെ സ്റ്റേഷനുകളില്‍ ടിവിക്കു മുമ്പില്‍ ജനങ്ങള്‍ സ്‌തംഭിച്ചുനിന്നു. ട്രെയിനിറങ്ങി ബസിനും കാറിനും ഒന്നും കാത്തുനില്‍ക്കാതെ ഏഴെട്ടു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു വലിഞ്ഞു നടന്നു. ബില്‍ഡിങ്ങിന്റെ ചുവട്ടില്‍ ഒരുപാടുപേരുണ്ട്. തിരിച്ചെത്താത്തവരുടെ ഉറ്റവര്‍. ആരോടും ഒന്നും പറയാതെ ലിഫ്റ്റിലേക്ക് ഓടിക്കയറി. ഫ്ലാറ്റിലെത്തി, ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ നിര്‍ന്നിമേഷം നോക്കിനിന്നു. എന്തായിരുന്നു അപ്പോള്‍ മനസ്സില്‍ എന്നുചോദിച്ചാല്‍ അറിയില്ല എന്നു പറയുന്നതാവും ശരി. ഇഴപിരിക്കാനാവാത്ത കെട്ടുപിണഞ്ഞ നൂലുണ്ടപോലെ മനസ്സുരുകുന്നു. ടിവി സ്‌ക്രീനില്‍ ചിത്രങ്ങളും വാര്‍ത്തകളും പുളച്ചുപൊന്തി. 11 സ്ഥലത്ത് ! ഒരേസമയം ! മുംബൈയുടെ 9/11.

ഒരു മുന്നറിവുമില്ലാത്ത ആക്രമണത്തിന്റെ സൂൿഷ്‌മതയ്‌ക്കും വൈപുല്യത്തിനും മുന്നില്‍ ഇന്ത്യ നടുങ്ങുന്നത് എല്ലാവരും അമ്പരപ്പോടെ കണ്ടു. ഇപ്പോഴേക്കും ഏറെ പ്രശംസ നേടിയ സുരക്ഷാസന്നാഹങ്ങളുടെ പ്രാഗത്ഭ്യവും കെട്ടുറപ്പും സാന്ത്വനിക്കാന്‍ വക നല്‍കിയെങ്കിലും ഒപ്പം അലോസരപ്പെടുത്തുന്ന ഒരുപാട് ചോദ്യങ്ങളും ഈ മനസ്സില്‍ തികട്ടി. എവിടെയാണ് മുംബൈയ്‌ക്ക് പിഴച്ചത്? ആരാണ് ഉത്തരം പറയേണ്ടവര്‍. എവിടെയാണ് നമ്മുടെ ഇന്റലിജന്‍സ്? മുംബൈപോലുള്ള ഒരു നഗരത്തിന്റെ കടല്‍ത്തീരം ഇങ്ങനെ അനാഥമായതെങ്ങനെ? തൃപ്‌തികരമായ ഉത്തരങ്ങളില്ലാതെ ജനം വലഞ്ഞു. അതത് ചാനലുകളുടെ ടിആര്‍പി ഉയര്‍ത്താനുള്ള പരക്കംപാച്ചിലില്‍ രാജ്യത്തിന്റെ സുരക്ഷ വേണ്ടപോലെ ഗൌനിക്കപ്പെടുന്നില്ല എന്ന ആക്ഷേപം മീഡിയയ്‌ക്കുനേരെയും ഉയര്‍ന്നു. (ഇന്ന് നിരുത്തരവാദമായ സമീപനത്തിന് മീഡിയക്കെതിരെ മുംബൈയില്‍ ഒരു പൊതുസങ്കടഹര്‍ജി ഫയല്‍ചെയ്യപ്പട്ടിരിക്കുകയാണ്).

രാത്രി മുഴുവന്‍ ടിവി സ്‌ക്രീനിനുമുന്നില്‍ത്തന്നെ ഇരുന്നു. നിശ്ശബ്‌ദതയ്‌ക്ക് ചെകിടടപ്പിക്കുന്ന സ്വരമാണ്. ബില്‍ഡിങ്ങിന്റെ ഓഫീസില്‍ പണിയെടുത്തിരുന്ന ദത്താറാമിന്റെ മകനെയുംകൊണ്ട് അയല്‍ക്കാരനെത്തിയപ്പോഴാണ് ഞാന്‍ വീണ്ടും യാഥാര്‍ഥ്യത്തിലേക്ക് ഉര്‍ന്നുവീണത്. പാണ്ഡുരംഗിന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും തലേന്നത്തെ വെടിവയ്‌പില്‍ കൊല്ലപ്പെട്ടിരുന്നു. അനാഥാലയമേ വഴിയുള്ളൂ. പാണ്ഡുരംഗിന്റെ അയല്‍ക്കാരന്‍ കുട്ടിയെ മുന്നിലേക്കു നീക്കിനിര്‍ത്തി. 11 വയസ്സായ പാണ്ഡുരംഗിന്റെ സ്ഥാനത്ത് തന്റെ മകളാവാം എന്നത് ഒരു ഇടിവാളുപോലെയാണ് മനസ്സില്‍ മിന്നിയത്. ഈ വാതില്‍ക്കല്‍ ഇന്ന് താന്‍ ജീവനോടെ നില്‍ക്കുന്നു എന്നത് വെറും ഒരു യാദൃച്‌ഛികതയാണ് എന്നും. ഇതാണ്, ഈ അറിവാണ്, ഭീകരാക്രമണംപോലുള്ള അപ്രതീക്ഷിത സംഭവങ്ങള്‍ ഒരു സാധാരണക്കാരന്റെ മനസ്സില്‍ അടിച്ചേല്‍പ്പിക്കുന്നത്. ഒരുപക്ഷേ താനിന്ന് തിരിച്ചുവന്നേക്കില്ല എന്ന ചിന്ത മനസ്സിലുണ്ടാക്കുന്ന അട്ടിമറിച്ചിലുകള്‍ ഏറെയാണ്. ചിതറുന്ന മനസ്സുമായി ജീവിക്കേണ്ടിവരിക ഒരു വലിയ വെല്ലുവിളിയാണ്. എന്തുവന്നാലും കൂസാത്ത 'മുംബൈ സ്‌പിരിറ്റ്' എന്നൊക്കെ പറയുന്നത് നിവൃത്തിയില്ലായ്‌മയെ ഗ്ലാമറൈസ് ചെയ്യുന്ന ക്രൂരതയാണ് എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. പോംവഴികളോ, തെരഞ്ഞെടുപ്പു സാധ്യതകളോ ഇല്ലാത്ത സാഹചര്യങ്ങളാല്‍ 'കോര്‍ണര്‍' ചെയ്യപ്പെടുന്ന ഒരുവന്റെ വിടുധൈര്യമാണ് സത്യത്തില്‍ ഈ സ്‌പിരിറ്റ്. ഉണ്ടുറങ്ങി വീട്ടിലിരിക്കാനുള്ള സാഹചര്യങ്ങളില്ല. സമയമില്ല. നഗരം പാതി കത്തുമ്പോഴും പിറ്റേദിവസത്തെ പവര്‍പോയിന്റ് പ്രസന്റേഷനോ നിത്യക്കൂലിയോ മനസ്സിലെ വേവലാതിയാണ് നഗരജീവിക്ക്. നഷ്‌ടം എല്ലാ അര്‍ഥത്തിലും കരിനിഴല്‍പോലെ ഓരോ നിമിഷവും പിന്‍തുടരുന്ന സാഹചര്യമാണ് ഇത്തരം ആക്രമണങ്ങളുടെ ബാക്കിപത്രം. തനിക്ക് വേദനിക്കുമ്പോള്‍ അതിന്റെ കുറ്റം ചുമത്താന്‍ ഒരു എതിരാളിയെ, കുറ്റവാളിയെ എല്ലാവരും തെരഞ്ഞെന്നുവരും. ഒരു സംവിധാനത്തിന്റെ പരാജയം. അതിന്റെ പ്രത്യക്ഷമുഖങ്ങളായ രാഷ്‌ട്രീയക്കാരിലൂടെയും മറ്റു ഭരണവിഭാഗങ്ങളിലൂടെയും തെരയുന്നത് അതിനാലാണ്. സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് കാര്യം നടത്തേണ്ടവരുടെ സ്ഥാനനഷ്‌ടങ്ങള്‍ ഒരു മാപ്പുപറയലും കുറ്റസമ്മതവുമാകുന്നത്, പൊതുജനത്തിന്റെ മനസ്സിന് താല്‍ക്കാലിക ആശ്വാസമാകുന്നത് അതുകൊണ്ടാണ്. അപ്രീതിയുടെ പ്രതീകമാകുകയാണ് ഇവിടെ സ്ഥാനമൊഴിപ്പിക്കല്‍. സമാധാനത്തിന്റെ വില സാധാരണക്കാരനറിയുംപോലെ മറ്റുള്ളവര്‍ക്കറിഞ്ഞുകൂടല്ലോ.

മുംബൈയിലെ സംവിധാനങ്ങളുടെ പരിപാലനം എത്ര ശോചനീയമാണെന്ന്, എത്ര നിരുത്തരവാദപരമാണെന്ന്, എത്ര നിസ്സാരവല്‍ക്കരിക്കപ്പെടുന്നു എന്ന് മുംബൈയില്‍ രണ്ടുവര്‍ഷംമുമ്പുണ്ടായ വെള്ളപ്പൊക്കം നമുക്കു കാണിച്ചുതന്നതാണ്. ഒരല്‍പ്പം കാര്യക്ഷമത. ജനങ്ങളുടെ ദുരിതങ്ങളോട് അല്‍പ്പം മനുഷ്യത്വം. അതേ അന്ന് മുംബൈക്കാര്‍ ആവശ്യപ്പെട്ടുള്ളൂ. കാര്യങ്ങള്‍ ഒരുതരി മാറിയിട്ടില്ലെന്ന് ഇന്ന് സിഎസ്‌ടി സ്റ്റേഷനിലെ പ്രവര്‍ത്തിക്കാത്ത സിസി ടിവികള്‍ നമ്മോടു പറയുന്നു. പ്രവര്‍ത്തനക്ഷമമല്ലാത്ത കോസ്റ്റ്ഗാര്‍ഡ് ബോട്ടുകള്‍ പറയുന്നു. ഇന്റലിജന്‍സിലെ ഒഴിഞ്ഞ തസ്‌തികകള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രാവര്‍ത്തികമാക്കേണ്ടിയിരുന്ന പൊലീസ് പരിഷ്‌ക്കരണങ്ങള്‍ ചവറ്റുകുട്ടയില്‍കിടന്ന് നിലവിളിക്കുന്നു. ഇവയെക്കെ ഒന്നു ശരിയാക്കാന്‍ ആരാണ്, എന്താണ് തടസ്സം? ഭരണത്തിന്റെ അനാസ്ഥയല്ലാതെ? ആശുപത്രിയിലായാലും എയര്‍പോര്‍ട്ടിലായാലും വിദ്യാഭ്യാസത്തിലായാലും നിയമം അനുസരിക്കാതിരിക്കുകയും അതില്‍ അഭിമാനിക്കുകയും ആണ് നമ്മുടെ സ്ഥായിയായ ശീലം. അടിമയുടെ മൈന്‍ഡ് സെറ്റ്. സര്‍ക്കാര്‍ പദ്ധതികളില്‍ ജനത്തിന് നീക്കിവയ്‌ക്കപ്പെടുന്ന ഓരോ നൂറുപൈസയിലും ഒരു പൈസയാണത്രെ ലക്ഷ്യസ്ഥാനത്തെത്തുന്നത്. കൈക്കൂലിയുടെയും വെട്ടിപ്പിന്റെയും അതിപ്രസരം മാത്രമല്ല ഗുണമേന്മയോട് നാം കാണിക്കുന്ന അക്ഷന്തവ്യമായ വിട്ടുവീഴ്ചകളാണ് മരണക്കെണികളുടെ ഈറ്റില്ലങ്ങള്‍. ഈ അത്യാഹിതത്തിനിടയില്‍ നാം നമ്മുടെ നേതാക്കന്മാരുടെ അല്‍പ്പത്തവും അനൌചിത്യവും നേരില്‍ കണ്ടു. മറുപുറത്ത് ജീവന്‍ പണയംവച്ച് അന്യര്‍ക്കുവേണ്ടി പൊരുതിയ സാഹസികതയും. ജനങ്ങളുടെ രോഷം പൊട്ടിയൊഴുകാന്‍ ഈ ഭീകരാക്രമണത്തില്‍ നടന്ന മരണങ്ങള്‍ മാത്രമല്ല കാരണം. ദിനംപ്രതി അടിഞ്ഞുകൂടുന്ന നിരാശ, കിട്ടിയ വിടവിലൂടെ കുത്തിയൊലിച്ചതുകൂടിയാണ്.

സാമ്പത്തിപരാധീനതകള്‍ ഏറെയുള്ള ഒരു രാജ്യത്തിന് അതിന്റെ സുരക്ഷാസന്നാഹങ്ങളെ അന്നന്നത്തെ സാങ്കേതികപുരോഗതിക്കനുസരിച്ച് ആധുനീകരിക്കാനായില്ലെന്നുവരും. എന്നാല്‍ ആര്‍ക്കും തട്ടിക്കളിക്കാവുന്ന ജീവിതങ്ങളല്ല നമ്മുടെ സന്നാഹങ്ങളുടെ അടിത്തട്ടിലുള്ളവരുടേതെന്ന് എങ്ങനെ, ആരോടു പറയും എന്നതുതന്നെയാണ് ഇന്നത്തെ ഏറ്റവും പ്രധാന ചര്‍ച്ചാവിഷയം. ഉദ്യോഗസ്ഥവൃന്ദത്തിന്റെ രാജ്യത്തോടും അതിന്റെ സംവിധാനങ്ങളുടെ നടത്തിപ്പിനോടും ഉള്ള ജാഗ്രതനിറഞ്ഞ പ്രതിബദ്ധതയാണ് പൊതുജനത്തിന്റെ സുരക്ഷിതാബോധത്തിന്റെ നട്ടെല്ല്.

ഇതെഴുതുമ്പോള്‍ പൊലീസിന്റെ ആധുനീകരണം, ആയുധങ്ങള്‍, ഹെലികോപ്റ്റര്‍ സൌകര്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ഒരു പൊതു സങ്കടഹര്‍ജി മുംബൈയില്‍ ഫയല്‍ചെയ്‌തുകഴിഞ്ഞിരിക്കയാണ്.

ഭീകരാക്രമണങ്ങള്‍ നൂറുശതമാനം തടുക്കാനാവില്ലെന്ന് അറിയേണ്ടതുപോലെതന്നെ പ്രധാനമാണ്, ഭീകരാക്രമണങ്ങളുടെ അടിയൊഴുക്കുകളും ആത്യന്തികലക്ഷ്യവും പുറമെ കാണുന്ന കാരണങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്‌തമാണ് എന്ന തിരിച്ചറിവും. പാകിസ്ഥാന്റെ മറ്റതിര്‍ത്തികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മതമൌലികവാദികള്‍ ഉന്നമിടുന്നത്, ആ അതിര്‍ത്തികളില്‍നിന്ന് പാകിസ്ഥാന്‍ പട്ടാളത്തെ പിന്‍വലിക്കലാണ്. പുതിയ പാകിസ്ഥാന്‍ പ്രസിഡന്റ് സര്‍ദാരിക്കു കീഴില്‍ വന്നേക്കാവുന്ന ഇന്ത്യ-പാകിസ്ഥാന്‍ സൌഹൃദം തകര്‍ക്കല്‍ ഒരു പ്രധാനലക്ഷ്യമാണെന്നതിനുപുറമേ, ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിലേര്‍പ്പെട്ടാല്‍ അവിടത്തെ ജനാധിപത്യശക്തികള്‍ ബലഹീനമാകുമെന്നും മിലിട്ടറിക്ക് മുന്‍തൂക്കം കിട്ടുമെന്നും ആണ് അവരുടെ കണക്കുകൂട്ടല്‍. ഇന്ത്യക്ക് അതൊരു തിരിച്ചടിയും തലവേദനയുമാക്കാം. ലോകശ്രദ്ധ തീവ്രവാദപ്രവര്‍ത്തനരംഗത്തുനിന്ന് ഇന്തോ-പാകിസ്ഥാന്‍ ഉരസലുകളിലേക്ക് തിരിക്കാനുമാകും. സര്‍ക്കാരിന്റെ പ്രവൃത്തികളെ വിലയിരുത്തുമ്പോള്‍ പൊതുജനം അറിയാത്ത, അറിയേണ്ടാത്ത നിരവധി ഘടകങ്ങളുണ്ട്. വികാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുക വിഡ്‌ഢിത്തമാണ്. അതുകൊണ്ടാണ് നമ്മുടെ സുരക്ഷാസന്നാഹങ്ങളുടെ ശേഷിയും ശേമുഷിയും സര്‍വപ്രധാനമാകുന്നത്.

എല്ലാം കഴിയുമ്പോഴും ഉറക്കംകെടുത്തിക്കൊണ്ട് വിടാതെനില്‍ക്കുന്ന ഒരു ചോദ്യം എന്റെ മനസ്സില്‍ ബാക്കിയാവുന്നു. കണ്ടവരെ മുഴുവന്‍ കൊന്നൊടുക്കി, സ്വന്തം ജീവിതം തകര്‍ത്തു തരിപ്പണമാക്കി, മറ്റാരൊക്കെയോ മുന്നില്‍ വരച്ചിട്ട സ്വര്‍ഗത്തിലേക്കുള്ള യാത്ര ഉറപ്പിക്കാന്‍ തുനിയുന്ന ഒരു ചെറുപ്പം മനസ്സിന്റെ രീതിശാസ്‌ത്രമെന്താണ്? സ്വര്‍ഗം വേണമെങ്കില്‍ത്തന്നെ കുറച്ചുകൂടി ഈ ലോകം കണ്ടിട്ടുപോരെ? ആ കുട്ടിയോട് ആരാണ് സത്യം പറയാന്‍ മുതിരുക? അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ് ? ഏതെങ്കിലും സാമൂഹിക മുന്നേറ്റങ്ങള്‍ അതിനൊരുങ്ങുമോ? മതങ്ങളെ കൂട്ടുപിടിക്കാത്ത, ജാതിയും ജനനവും ചോദിക്കാത്ത, ഭാവിയിലേക്ക് നോക്കാന്‍ കെല്‍പ്പും തയ്യാറുമുള്ള ഒരു നേതാവിന്റെ സ്ഥാനം കാലങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഒരമ്മയ്‌ക്ക് വിശ്വസിക്കാവുന്ന ഒരു നേതാവിന്റെ സ്ഥാനം. ഇത്തരം ആക്രമണങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന ദുരന്തവും അതാണ്.

*
മാനസി
കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്,


Thursday, 2 April 2009

സൈനിക വ്യവസായ സമുച്ചയങ്ങള്‍ മൂന്നാം ലോകത്തോട് ചെയ്യുന്നത്

സൈനിക വ്യവസായ സമുച്ചയങ്ങള്‍ മൂന്നാം ലോകത്തോട് ചെയ്യുന്നത്

സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെയും, അതിന്റെ ആക്രമണാത്മകതയുടെയും യുഗത്തിലാണ് നാം ജീവിക്കുവാനായി പോരാടുന്നത് . യുദ്ധം, അധിനിവേശം, ദേശീയ സുരക്ഷാ പ്രത്യയശാസ്‌ത്രങ്ങൾ, എതിരഭിപ്രായങ്ങളെ - നാട്ടിലും വിദേശത്തും- മർദ്ദിച്ചൊതുക്കൽ തുടങ്ങിയവയൊക്കെ ലോകമെമ്പാടും ബിസിനസിന്റെ അനന്തസാദ്ധ്യതകളാണ് സൃഷ്‌ടിക്കുന്നത്. സ്വതന്ത്ര കമ്പോളത്തിന്റെ വക്താവായ തോമസ് ഫ്രീഡ്‌മാന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ അതിനെ കൃത്യമായി ഇങ്ങനെ വിലയിരുത്തുന്നു:“കമ്പോളത്തിന്റെ അദൃശ്യകരങ്ങള്‍ക്ക് അദൃശ്യമായൊരു മുഷ്‌ടി ഇല്ലാതെ ഒരിക്കലും പ്രവര്‍ത്തിക്കാനാകുകയില്ല. മക്‍ഡോണാള്‍ഡ് ഡഗ്ലസ് എന്ന എഫ്-15 വിമാനങ്ങളുടെ നിര്‍മ്മാതാവില്ലാതെ മക്‍ഡോണാള്‍ഡിനു പ്രവര്‍ത്തിക്കാനാകുകയില്ല. അതുപോലെ, സിലിക്കന്‍ വാലിയിലെ സാങ്കേതികവിദ്യകളെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്ന ആ അദൃശ്യമുഷ്‌ടിയാണ് യു എസ് ആര്‍മി, വ്യോമസേന, മറൈന്‍ കോര്‍പ്പ്സ് എന്നിവ.“

സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം:സൈനിക വ്യാവസായിക സമുച്ചയം 2008ൽ

2008ൽ സൈനിക വ്യാവസായിക സമുച്ചയം എന്നാല്‍ എന്താണ് മനസ്സിലാവുക? അതെവിടെയാണ് ? അതിന്റെ രൂപമെന്താണ്? മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍‌ഹോവര്‍ 1961ല്‍ ഉപയോഗിച്ച സൈനിക വ്യാവസായിക സമുച്ചയം എന്ന പദപ്രയോഗത്തിന് യുദ്ധത്തിന്റെയും സുരക്ഷാവ്യവസായത്തിന്റെയും വിവിധ മുഖങ്ങളേയോ, അതിന്റെ വിവിധ നീരാളിക്കൈകളെയുമോ, അതുപോലെ മുതലാളിത്തവും അതിന്റെ രാഷ്‌ട്രീയസഖ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെയോ കൃത്യമായി വിശദീകരിക്കുവാന്‍ കഴിയുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. 'പ്രതിരോധവ്യവസായം’, ആയുധക്കച്ചവടം’ തുടങ്ങിയ വാക്കുകള്‍ ഇന്ന് യുദ്ധങ്ങളില്‍ നിന്ന് ലാഭം കൊയ്യുന്നവരെ ഉള്‍ക്കൊള്ളുന്നുണ്ടോ? ഇവരുടെ വിനാശകരമായ സ്വാധീനം ആയുധനിര്‍മ്മാണത്തിലും അവയുടെ കയറ്റുമതിയിലും എന്നപോലെ തന്നെ വെസ്റ്റ് ബാങ്കിനെയും ഗാസയെയും വേര്‍തിരിക്കുവാന്‍ ഇസ്രായേല്‍ കെട്ടിയുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഹൈടെക്ക് വംശീയമതിലിലും, അതിന്റെ പശ്ചിമാര്‍ദ്ധഗോളത്തിലെ പതിപ്പായി അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയിൽ ഉയരുന്ന മതിലിലും, കാനഡയുടെ സി എ ഇ (CAE) എന്ന കമ്പനി അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യത്തിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള കമ്പ്യൂട്ടര്‍ സിമുലേഷന്‍ പ്രോഗ്രാമുകളിലും, ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും മറ്റിടങ്ങളിലും വിന്യസിച്ചിട്ടുള്ള Blackwater, DynCorp, Aegis7 തുടങ്ങിയ സ്വകാര്യ സൈനിക സംഘങ്ങളിലും, പുറംകരാർ നൽകപ്പെട്ട ഇന്റലിജന്‍സിലും, L-3 / Titan തുടങ്ങിയ സിവിലിയന്‍ കോണ്‍‌ട്രാൿറ്റ് കമ്പനികള്‍ ചെയ്യുന്ന വിവര്‍ത്തനം, ചോദ്യം ചെയ്യല്‍ എന്നീ കൃത്യങ്ങളിലും, ഇസ്രായേലിനും, പാക്കിസ്ഥാനും ഈജിപ്‌തിനും കൊളംബിയക്കുമൊക്കെ അമേരിക്ക നല്‍കുന്ന ഭീമമായ സൈനിക സാമ്പത്തിക സഹായങ്ങളിലും, ഫിലിപ്പൈന്‍സിൽ താവളമടിച്ചിട്ടുള്ള അമേരിക്കയുടെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗം മിന്‍ഡനാവോയിലും മറ്റും നടത്തുന്ന 'hearts and minds' എന്ന -വൈദ്യ, ദന്ത, സാമൂഹ്യസഹായങ്ങൾ ഉൾപ്പെടെ- മനുഷ്യത്വപരമായ സേവനങ്ങളിലും, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ ജനവിഭാഗങ്ങൾക്ക് പാശ്ചാത്തലസൌകര്യം ഒരുക്കുന്ന പദ്ധതികളിലും തെളിഞ്ഞുകാണാം. ഇതില്‍ പലതും സര്‍ക്കാരുകള്‍ ചെയ്യേണ്ടതായ കാര്യങ്ങളുമാണ്.

മറ്റെല്ലാ രാജ്യാന്തര കോര്‍പ്പറേഷനുകളെയും പോലെ ഈ കമ്പനികളും ഗവര്‍മ്മെണ്ടുകളിലെയും, അവയുടെ സായുധ സേനകളിലെയും ഉന്നതാധികാരികളുടെ രക്ഷാകര്‍തൃത്വവും, അവരുമായി അന്യോന്യാശ്രയ ബന്ധങ്ങളും ഉള്ളവയാണ്. ഈ കമ്പനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായത് അവയുടെ ലാഭത്തിന്റെ കാര്യമാണ്. നികുതി ഒഴിവുകൾ, കയറ്റുമതിക്കുള്ള സഹായം, മറ്റു തരം സഹായങ്ങള്‍ എന്നിവ അവരെ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സഹായിക്കുന്നു‍. അമേരിക്കയിലെ ഭരണസംവിധാനങ്ങളെല്ലാം തന്നെ, അത് ഏത് രാഷ്‌ട്രീയ കക്ഷിയുടേതാണെങ്കിലും, പ്രതിരോധവ്യവസായത്തില്‍ നിക്ഷേപങ്ങളും കച്ചവടതാല്പര്യങ്ങളും ഉള്ള രാഷ്‌ട്രീയക്കാരാലും യുദ്ധത്തില്‍ നിന്നും ലാഭമൂറ്റുന്നവരാലും നിറയ്‌ക്കപ്പെട്ടവയാണ്. ഡിക്‍ചെനിക്ക് ഹാലിബര്‍ട്ടനുമായുള്ള ബന്ധവും, 2003ലെ ഇറാഖ് അധിനിവേശത്തിനുശേഷം അമേരിക്കന്‍ സൈന്യത്തിന് വേണ്ട സേവനങ്ങളും മറ്റും എത്തിച്ചുകൊടുക്കാനായി പ്രസ്‌തുത കമ്പനിക്ക് ലഭിച്ച സഹസ്രകോടി ഡോളർ വരുന്ന കരാറുകളും ഇതിന്റെ കൃത്യമായ സൂചനയാണ്. എങ്കിലും, അമേരിക്കയിലെ സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇത് പതിവു ബിസിനസ് മാത്രമാണ്. സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സീവ് പൊളിറ്റിൿസിന്റെ 2008 ഏപ്രിലിലെ റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കന്‍ സൈന്യത്തിന് ചരക്കുകളും സേവനങ്ങളും നല്‍കുന്നതിനായി നൂറുകണക്കിനു മില്യണ്‍ ഡോളറുകള്‍ ദിവസേന ലഭിക്കുന്ന കരാറുകള്‍ പെന്റഗണില്‍ നിന്ന് കരസ്ഥമാക്കിയിട്ടുള്ള കമ്പനികളില്‍, അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഏകദേശം196 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. വിമാനങ്ങളും ആയുധങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ മുതല്‍ മരുന്നുകളും, ലഘുപാനീയങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ വരെ ഇതില്‍പ്പെടും. ഇത്തരത്തിലുള്ള പരസ്‌പരസഹായത്തിന്റെ ചില ഉദാഹരണങ്ങളാണ് ജനറല്‍ ഡൈനാമിൿസിന്റെ ഡയറൿടര്‍ ബോര്‍ഡ് അംഗങ്ങളില്‍ അമേരിക്കയുടെ ഒരു മുന്‍ വൈസ് ചീഫ് ഓഫ് ആര്‍മിയും, ഒരു മുന്‍ നാവികസേനാ ജനറലും, നാവികസേനയുടെ ഒരു മുന്‍ നാവല്‍ ചീഫ് ഓഫ് ഓപ്പറേഷനും, ബ്രിട്ടന്റെ ഒരു മുന്‍ ചീഫ് ഓഫ് ഡിഫന്‍സ് പ്രൊക്യൂര്‍മെന്റും ഉള്‍പ്പെടുന്നുണ്ട് എന്നത്. അതുപോലെ തന്നെ കാനഡയിലെ CAEയുടെ ഇപ്പോഴത്തെ (മുന്‍പത്തെയും) എക്സിക്യൂട്ടീവുകളില്‍ കനഡയുടെ അന്താരാഷ്‌ട്ര വ്യാപാരങ്ങളുടെ ചുമതല വഹിച്ചിരുന്ന ഒരു മുന്‍മന്ത്രിയും, മുൻ പ്രധാനമന്ത്രിയായിരുന്ന മുള്‍‌റോണിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ തലവനും ഉണ്ട്.

വാടക ഗുണ്ടകൾ‍‍, പൂത്ത പണം, നിയമരാഹിത്യം

സര്‍ക്കാരുകളാലും കമ്പനികളാലും വാടകക്കെടുക്കപ്പെട്ട സ്വകാര്യസേനകള്‍ പുതിയ കാര്യമൊന്നുമല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങള്‍ക്കു വേണ്ടി യുദ്ധങ്ങള്‍ ചെയ്യുവാനും ഇന്ത്യയുടെ മേല്‍ ആധിപത്യം നേടുവാനും സ്വകാര്യസേനകളെ വാടകയ്‌ക്കെടുത്തിരുന്നു. എങ്കിലും തങ്ങളുടെ ബിസിനസ്സിന്റെ 90 ശതമാനവും അമേരിക്കയുടെ സര്‍ക്കാര്‍ കോണ്‍‌ട്രാ‌‌ടുകളില്‍ നിന്ന് നേടുന്ന ബ്ല്ലാക്ക് വാട്ടര്‍, ഡിന്‍‌കോര്‍പ്പ് എന്നിവയിലൂടെ സ്വകാര്യ സുരക്ഷാവ്യവസായ കോണ്‍‌ട്രാൿടര്‍മാര്‍ക്കുണ്ടായ ഊഹിക്കാൻ പോലുമാവാത്ത വളർച്ചയും, അത്തരം സ്വകാര്യ സേനകളുടെ ആധുനികവല്‍ക്കരണവും, ആഗോളവല്‍ക്കരണവും ആരെയും അമ്പരപ്പിക്കുന്നതാണ്. ഔദ്യോഗിക സൈനികര്‍ക്കു പോലും പലപ്പോഴും കൊലപാതകത്തിനു ഉത്തരം പറയേണ്ടി വരാറില്ല എന്നിരിക്കെ, സര്‍ക്കാരുകൾ കരാർ അടിസ്ഥാനത്തിൽ എടുക്കുന്നവരും പൊതുഖജനാവില്‍ നിന്ന് പണം പറ്റുന്നവരുമാണെങ്കിലും, ഇത്തരം കരാർ സൈനികരെ നിരീക്ഷിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനോ ഉള്ള സംവിധാനം ഇല്ലാത്തതിനാൽ ഈ സ്വകാര്യ സേനകള്‍ എന്തില്‍ നിന്നൊക്കെ രക്ഷപ്പെടുന്നുണ്ടാവില്ല? ശിക്ഷിക്കപ്പെടുമെന്ന യാതൊരു ഭയവും അവർക്കില്ല എന്നു മാത്രമല്ല, തങ്ങളിൽ കുറ്റങ്ങൾ ആരോപിക്കാൻ ആർക്കും ആവില്ല എന്നും അവർ ഉറച്ച് വിശ്വസിക്കുകയാണ്. ലോകത്തിലെല്ലായിടത്തു നിന്നും ഇത്തരം സേനകൾ വിമുക്ത സൈനികരെയും, പോലീസുകാരെയും റിക്രൂട്ട് ചെയ്യുകയാണ്. ഇവരിൽ പലരും ലോകത്തിലെത്തന്നെ ഏറ്റവും കുപ്രസിദ്ധി നേടിയ മർദ്ദക/കൊലയാളി സ്വഭാവമുള്ള സേനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരുമാണ്. ബാഗ്‌ദാദിലെ നിസൌര്‍ ചത്വരത്തില്‍ വെച്ച് 17 ഇറാഖികളെ വെടിവെച്ച് കൊന്നതില്‍ ജനരോഷം ഇരമ്പിയിട്ടും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കരാര്‍ പുതുക്കിക്കൊടുത്ത ബ്ലാക്ക് വാട്ടര്‍ അവരുടെ വെബ് ‌സൈറ്റില്‍ പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്.

ഞങ്ങള്‍ മറ്റുള്ളവരോട് അങ്ങേയറ്റം മാന്യമായും സമഭാവനയോടും വിശ്വസ്‌തതയോടുമാണ് പെരുമാറുന്നത്. ഞങ്ങള്‍ ലോകമെമ്പാടുമുള്ള ജനങ്ങളുടെ സംസ്‌ക്കാരത്തെയും വിശ്വാസങ്ങളെയും വിലമതിക്കുന്നു.“

എന്നാല്‍ വസ്‌തുതയെന്താണ് ?

ബ്ലാക്ക് വാട്ടറിന് ഇറാഖി ജനങ്ങളെ യാതൊരു വിലയുമില്ല” ഇറാഖി ആഭ്യന്തിര വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ 2007ല്‍ വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞു. “അവര്‍ ഇറാഖികളെ മൃഗതുല്യരായാണ് കാണുന്നത്, ഒരു പക്ഷെ മൃഗങ്ങളോട് അവർ കൂടുതല്‍ ആദരവ് കാട്ടാറുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. തെരുവുകളില്‍ അവര്‍ കാണിക്കുന്നത് ഞങ്ങള്‍ നിത്യവും കണ്ടുകൊണ്ടിരിക്കുകയാണ്. വെടിവെയ്‌ക്കാത്ത അവസരങ്ങളിൽ അവര്‍ ജനങ്ങള്‍ക്ക് നേരെ വെള്ളം നിറച്ച കുപ്പികള്‍ എറിയുകയും അസഭ്യം പറയുകയുമാണ്. ഒരാൾ ഒരു കുഞ്ഞിനെയോ പ്രായം ചെന്ന സ്‌ത്രീയെയോ ഭീതിയിലാഴ്ത്തുകയോ സ്വയം കാറോടിച്ച് പോകുന്ന നിരപരാധിയെ വെടിവച്ചു കൊല്ലുകയോ ചെയ്യുന്നുവെങ്കില്‍, അത് ഭീകരപ്രവര്‍ത്തനം തന്നെയല്ലേ?

ഡോളര്‍ ഡോളര്‍ സർവ്വത്ര, ബോധം തെല്ലും ഇല്ലത്രെ

ആയുധ നിയന്ത്രണ നിർവ്യാപന കേന്ദ്രത്തിന്റെ (Center for Arms Control and Non-proliferation) 2008 ഫെബ്രുവരിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പെന്റഗണിന്റെ 2009 സാമ്പത്തികവര്‍ഷത്തെ ബജറ്റ് , പണപ്പെരുപ്പം കണക്കിലെടുത്തിട്ടു പോലും, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അവതരിപ്പിക്കപ്പെട്ട ഏറ്റവും വലിയ ബജറ്റാണ്. 515.4 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുമിത്‍. വിയറ്റ്നാം, കൊറിയന്‍ യുദ്ധ കാലഘട്ടത്തിലെയോ, റീഗന്റെ ശീതയുദ്ധം മുറുകിയിരുന്ന സമയത്തെയോ ബജറ്റിനേക്കാള്‍ അധികമാണിത്. തൊട്ടു താഴെയുള്ളാ 45 രാജ്യങ്ങള്‍ ചേര്‍ന്ന് സൈനികകാര്യങ്ങള്‍ക്കായി ചിലവഴിക്കുന്ന തുകയേക്കാള്‍ അധികം തുക അമേരിക്ക ചിലവഴിക്കുന്നുണ്ട്. ചൈനയുടെ 5.8 മടങ്ങും, റഷ്യയുടെ 10.2 മടങ്ങും ഇറാന്റെ 98.6 മടങ്ങും വരും ഈ തുക. ലോകത്തിലെ ആകെ സൈനിക ചിലവിന്റെ 48%. US Office of Management and Budget ന്റെ ഒരു എസ്റ്റിമേറ്റിനെക്കുറിച്ചും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് 2013 ഓടെ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിനു മാത്രമായുള്ള വാര്‍ഷിക ഫണ്ടിങ്ങ് 546 ബില്യണ്‍ ഡോളറായി വര്‍ദ്ധിക്കും. ഇത് വളരെ മിതമായ രീതിയിലുള്ള അനുമാനമാണ്. ഊര്‍ജ്ജവകുപ്പിനുള്ള തുകയോ, 2009 മുതല്‍ 2013 വരെ സൈനിക മുന്നേറ്റങ്ങള്‍ക്കു വേണ്ടി വരുന്ന യഥാര്‍ത്ഥ ചിലവോ കണക്കിലെടുക്കാതെ തന്നെ പെന്റഗണിന്റെ മൊത്തം ചിലവ് 2.6 ട്രില്യണ്‍ അമേരിക്കന്‍ ഡോളറാകും. (പരിഭാഷകന്റെ കുറിപ്പ്: ട്രില്യണില്‍ 12 പൂജ്യം ഉണ്ടാകും) കഴിഞ്ഞ വര്‍ഷം സ്റ്റോക്ക്‍ഹോമിലെ ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) കണക്കാക്കിയത് പ്രകാരം 2006ലെ ആഗോള സൈനിക ചിലവ് 1204 ബില്യണില്‍ എത്തിയിരുന്നു. 2005നേക്കാള്‍ 3.5% അധികം, 1997 മുതലുള്ള 10 വര്‍ഷത്തെ കണക്കിൽ 37% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2006ല്‍ ഏറ്റവും കൂടുതൽ തുക സൈനികാവശ്യങ്ങൾക്കായി ചിലവിടുന്നആദ്യത്തെ 15 രാജ്യങ്ങളുടെ സൈനിക ചിലവ് ലോകത്തിലെ മൊത്തം സൈനിക ചിലവിന്റെ 83 ശതമാനം ആയിരുന്നു.

അമേരിക്കയുടെ സൈനിക-വ്യവസായ സമുച്ചയവും(US military-industrial complex) സൈനിക ചിലവുകളും ലോകത്തിലെ മറ്റെല്ലാ രാഷ്‌ട്രങ്ങളെയും അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണെന്നിരിക്കെ, അതും അവരുടെ സൈനിക സഹായ പാക്കേജുകളും, ആഗോള സുരക്ഷയെക്കുറിച്ച് അവരുയർത്തുന്ന ഹിസ്റ്റീരിയയും ഒക്കെ ചേരുമ്പോൾ മറ്റു രാഷ്‌ട്രങ്ങളുടെ സൈനിക ചിലവുകളും വലിയ തോതില്‍ ഉയരുകയാണ് . ജപ്പാന്‍ ഈയിടെ വന്‍ തോതിലുള്ള സൈനിക നവീകരണ പരിപാടി (military upgrades) പ്രഖ്യാപിക്കുകയുണ്ടായി. ദക്ഷിണകൊറിയ, ചൈന, റഷ്യ എന്നിവരൊക്കെയും സൈനിക ചിലവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ കാര്യത്തിലാകട്ടെ 2008 ൽ റെക്കോര്‍ഡ് വർദ്ധനവാണ് പ്രതിരോധ ചിലവിൽ ഉണ്ടായിട്ടുള്ളത് . 2006ല്‍ ലോകത്തിലെ നൂറ് പ്രമുഖ ആയുധ ഉല്പാദക സ്ഥാപനങ്ങളില്‍ 4 എണ്ണം ഇസ്രായേലിന്റെതായിരുന്നു: ഇസ്രായേലി എയര്‍ക്രാഫ്‌ട് ഇന്‍ഡസ്‌ട്രീസ്, ഇസ്രായേലി മിലിറ്ററി ഇന്‍ഡസ്‌ട്രീസ്, എല്‍ബിറ്റ് സിസ്റ്റംസ്, റഫായേല്‍ എന്നിവയാണവ. സൈനിക പ്രധാനമായ കയറ്റുമതിയെ സംബന്ധിച്ച കസ്റ്റംസ് ഡാറ്റയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 2007 ഒൿടോബറിലെ സി.ബി.സി റിപ്പോര്‍ട്ട് അനുസരിച്ച് ആയുധവിതരണത്തിന്റെ കാര്യത്തിൽ ലോകത്തിലെ ആറാം സ്ഥാനക്കാരായ കാനഡയുടെ ആയുധകയറ്റുമതി 2000 നും 2006 നും ഇടക്ക് 3.5 മടങ്ങ് വര്‍ദ്ധിച്ചു. അവര്‍ 3.6 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ സൈനിക ചരക്കുകള്‍ കയറ്റുമതി ചെയ്‌തു. 2002 മുതലുള്ള ആയുധക്കയറ്റുമതിയെ സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ഫെഡറല്‍ ഗവര്‍മ്മെണ്ട് ഇനിയും പാര്‍ലിമെന്റിന് സമര്‍പ്പിച്ചിട്ടില്ല എന്നതിനാലും, ആയുധ നിയന്ത്രണത്തിന്റെ കാര്യത്തില്‍ അത്ര സുതാര്യതയില്ലാത്തതിനാലും, കനഡയുടെ സൈനിക കയറ്റുമതിയെ സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം ലഭിക്കുക എന്നത് വിഷമകരമാണ്. ഉദാഹരണത്തിന് മോൺ‌ട്രിയോൾ ആസ്ഥാനമായുള്ള എസ്.എന്‍.സി ലാവ്‌ലിന്റെ സബ്‌സിഡറി ആയ എസ്.എന്‍.സി.ടെക് അമേരിക്കന്‍ സൈന്യത്തിനുവേണ്ടി ചെറുകിട ആയുധങ്ങളും വെടിക്കോപ്പുകളും നിര്‍മ്മിക്കുന്നുണ്ട്. (ഇറാഖിലെ അമേരിക്കന്‍ തോക്കുകളില്‍ നിന്നും പാഞ്ഞ വെടിയുണ്ടകള്‍ക്ക് കനേഡിയന്‍ കോര്‍പ്പറേറ്റുകളുമായി ബന്ധമുണ്ടെന്ന കാര്യം യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് എസ്.എന്‍.സി.ടെക്കിനെ 2006ല്‍ ജനറല്‍ ഡൈനാമിൿസിനു വില്‍ക്കുകയുണ്ടായി.)

കൊല്ലാനുള്ള ലൈസന്‍സ് : ആയുധ നിയന്ത്രണത്തിന്റെ മുഖം‌മൂടി

സര്‍വവിനാശായുധങ്ങളുടെ വിവിധ നീരാളിക്കൈകളേയും, അവയുടെ ഏജന്റുമാരെയും തിരിച്ചറിയുകയും പിന്തുടരുകയും ചെയ്യുക എന്നത് അത്യധികം വിഷമമേറിയതാണ്. പ്രതിരോധചിലവിന്റെയും സൈനിക പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ മൂന്നാം ലോകരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന രഹസ്യാത്മകതയെയും സുതാര്യതയില്ലായ്‌മയെയും സംബന്ധിച്ച ഒട്ടേറെ വിമര്‍ശനങ്ങൾ ഉയർത്തുന്ന ഒന്നാം ലോകരാജ്യങ്ങളെന്നു വിളിക്കപ്പെടുന്നവയിലും ആയുധ നിയന്ത്രണത്തിന്റെ കാര്യത്തിൽ ധാരാളം പഴുതുകള്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന്, അമേരിക്കയിലേക്കുള്ള കനഡയില്‍ നിന്നുള്ള സൈനിക ഷിപ്പ്മെന്റുകള്‍ ട്രാക്ക് ചെയ്യപ്പെടാറില്ല. ഒട്ടാവയും വാഷിങ്ങ്ടണും തമ്മില്‍ 1940ല്‍ ഒപ്പുവെച്ച പ്രതിരോധ ഉടമ്പടി അനുസരിച്ച് അവയ്‌ക്ക് സര്‍ക്കാര്‍ അനുമതിയുടെ ആവശ്യമില്ല എന്നതുതന്നെ കാരണം. കയറ്റുമതി ലൈസന്‍സിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിബന്ധനകള്‍ വളരെ അയവേറിയവയായതിനാൽ യുദ്ധോപകരണങ്ങള്‍ മൂന്നാം കക്ഷിയുടെ പക്കല്‍ എത്തിച്ചേരുന്നതിനുള്ള സാദ്ധ്യതകള്‍ ഉണ്ടെന്ന് പല വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ചില യൂറോപ്യന്‍ യൂണിയന്‍ സര്‍ക്കാരുകള്‍ ദേശീയ കയറ്റുമതി മാനദണ്ഡങ്ങളെയും യൂറോപ്യന്‍ യൂണിയന്റെ ആയുധക്കയറ്റുമതിയെ സംബന്ധിച്ച പെരുമാറ്റച്ചട്ടങ്ങളെയും ലംഘിക്കുകയും, ഒഴിവാക്കുകയും, അവഗണിക്കുകയും ചെയ്‌തിട്ടുണ്ട്. സ്‌പെയിനും മറ്റു ചില രാജ്യങ്ങളും(അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ) കൊളംബിയയിലേക്ക്, തദ്വാരാ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കുപ്രസിദ്ധരായ അവിടുത്തെ സുരക്ഷാസേനക്കും അര്‍ദ്ധ സൈനികവിഭാഗത്തിനും, ആയുധങ്ങളും മറ്റു സഹായങ്ങളും കൈമാറ്റം ചെയ്യുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്. അള്‍ജീരിയ, കൊളംബിയ, എരിത്രിയ, ഇന്‍ഡോനേഷ്യ, ഇന്ത്യ, ഇസ്രായേൽ, കസാക്കിസ്ഥാൻ, നൈജീരിയ, പാക്കിസ്ഥാൻ, സിയറ ലിയോണ്‍ തുടങ്ങി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതോ മനുഷ്യാവകാ‍ശലംഘനം നടക്കുന്നതോ ആയ രാജ്യങ്ങളിലേക്ക് ഇറ്റാലിയന്‍ നിര്‍മ്മിതമായ ചെറുകിട ആയുധങ്ങള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. ബ്രിട്ടീഷ് ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ മാര്‍ക്ക് തോമസ് ബ്രിട്ടീഷ് ഹൈ-ടെക് കമ്പനിയായ റാഡ്‌സ്‌ട്രോണിന് ‘പ്രെഡേറ്റര്‍ ഡോണ്‍ ’ എന്ന പൈലറ്റില്ലാത്ത വ്യോമ വാഹനത്തിന്റെ തലച്ചോര്‍ ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍ പാര്‍ട്ടുകള്‍ സപ്ലൈ ചെയ്യുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്നതിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. ജനറല്‍ ഏറോനോട്ടിക്കല്‍ സിസ്റ്റംസ് നിര്‍മ്മിക്കുന്ന ഈ വാഹനം യെമനിലെ അല്‍ ക്വയ്‌ദക്കാര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുന്നതിന് 2002ലും, പാക്കിസ്ഥാനിലെ Federally Administered Tribal Area യില്‍ 2006ലും സി.ഐ.എ ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത് പറഞ്ഞ ആക്രമണത്തില്‍ 5 സ്‌ത്രീകളും 5 കുട്ടികളും ഉള്‍പ്പെടെ ഇരുപത്തിഅഞ്ചോളം പേര്‍ മരണമടഞ്ഞിരുന്നു.

ബ്രിട്ടീഷ് ഗവേഷകയായ അന്ന സ്റ്റാവ്രി അനകിസ് പറയുന്നു, “ആയുധക്കയറ്റുമതി നിയന്ത്രിക്കുന്നതിൽ അധികാരികൾക്ക് താൽ‌പ്പര്യമില്ല. ഇത്തരം കയറ്റുമതികള്‍ക്കുള്ള ലൈസന്‍സ് അപേക്ഷകള്‍ വിലയിരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വളരെ അവ്യക്തമാണെന്ന് മാത്രമല്ല അവയൊക്കെ കയറ്റുമതിയെ പ്രോത്‌സാഹിപ്പിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയുമാണ്. മാറി മാറി വരുന്ന ബ്രിട്ടീഷ് സര്‍ക്കാരുകള്‍ എടുത്തിട്ടുള്ള കയറ്റുമതി അനുകൂല നിലപാടുകൾ, ആയുധവ്യവസായവുമായി അവര്‍ക്കുള്ള അടുത്ത ബന്ധം, ആഗോള തലത്തില്‍ തങ്ങളുടെ പ്രെസ്റ്റീജിന്റെ സൂചകമായി സൈനികശക്തിയെ കാണുന്നത്, ഇവയെല്ലാം എതിര്‍ക്കപ്പെടേണ്ടതാണ്. കാരണം അവയൊക്കെയാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളായി മാറുന്നത്.”

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ 2006ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 200ല്‍പ്പരം ചൈനീസ് ട്രക്കുകള്‍ 2005 ആഗസ്റ്റില്‍ സുഡാനിലേക്ക് കയറ്റി അയക്കപ്പടുകയുണ്ടായി. അമേരിക്കന്‍ നിര്‍മ്മിതമായ കുമ്മിന്‍സ് എഞ്ചിന്‍ ആണ് ഇവയില്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. മേല്‍പ്പറഞ്ഞ രണ്ടു രാജ്യങ്ങള്‍ക്കും അമേരിക്കയുടെ ആയുധ ഉപരോധം ബാധകമായിരിക്കുകയും, ഇത്തരം വാഹനങ്ങള്‍ ദാഫറില്‍ സാധാരണക്കാരെ തട്ടിക്കൊണ്ടു പോകുന്നതിനും കൊലപ്പെടുത്തുന്നതിനും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് ഈ കയറ്റുമതി നടന്നത്. ചൈനയില്‍ നിന്നും സ്ഥിരമായി ബര്‍മ്മയിലേക്ക് സൈനികസാമഗ്രികള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. മ്യാൻ‌മര്‍ ആര്‍മിക്ക് 2005ല്‍ നല്‍കിയ 400 സൈനികട്രക്കുകളും ഇതില്‍പ്പെടും. ജനകീയ പ്രസ്ഥാനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന നേപ്പാളി സുരക്ഷാ സേനക്കായി 2005ലും 2006ലും ചൈനയില്‍ നിന്ന് റൈഫിളുകളും ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള സൈനിക സാമഗ്രികള്‍ കയറ്റി അയച്ചിട്ടുണ്ട്. ആസ്‌ട്രേലിയ, മലേഷ്യ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലും ദക്ഷിണ ആഫ്രിക്കയില്‍ പ്രത്യേകിച്ചും ചൈനീസ് നിര്‍മ്മിത നോരിന്‍‌കോ തോക്കുകളുടെ വ്യാജവില്‍പ്പന നടക്കുന്നതില്‍ ചൈനക്കും പങ്കുണ്ട്. ഈ ആയുധങ്ങള്‍ കൊള്ളയും ബലാത്സംഗവും പോലുള്ള കുറ്റകൃത്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

പ്രതിഷേധങ്ങളെ സൈനികമായി മർദ്ദിച്ചൊതുക്കലും സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും

പല സര്‍ക്കാരുകളും, ഫിലിപ്പൈന്‍സ് മുതല്‍ ഇന്ത്യയും കൊളംബിയയും വരെ, പ്രതിരോധപ്രസ്ഥാനങ്ങള്‍ക്കും സര്‍ക്കാര്‍ വിരുദ്ധര്‍ക്കും എതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധത്തിലാണ്. ആഭ്യന്തിരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനും, സുരക്ഷാപരമായ അടിച്ചമര്‍ത്തലുകള്‍ക്കും, ‘രാജ്യത്തിനുള്ളില്‍ തന്നെയുള്ള ശത്രുക്കളെ ’ - ദരിദ്രർ‍, സ്‌ത്രീ കൂട്ടായ്‌മ, ആദിവാസികൾ, ഭൂരഹിതർ‍, കര്‍ഷകർ തൊഴിലാളികള്‍ എന്നിവരുടെ പ്രതിരോധ പ്രസ്ഥാനങ്ങളെയും, നവലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ക്കും സ്വതന്ത്രവ്യാപാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും- ഒതുക്കുന്നതിനും ഭീതിയുടേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നു. മൈനിങ്ങ്, എണ്ണ, ഗ്യാസ്, വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി, വനം വ്യവസായം തുടങ്ങി മേഖലകളിലെ കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങളുടെ സൈനികവല്‍ക്കരണം ഭൂമി, പ്രകൃതിസമ്പത്തിന്മേലുള്ള തുല്യാവകാശം എന്നിവയ്‌ക്കായുള്ള പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കുകയും വഷളാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഷെവ്‌റോണ്‍ (എണ്ണ കുത്തക) തങ്ങളുടെ നൈജര്‍ ഡെല്‍റ്റ മേഖലയിലെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന പ്രതിഷേധ സമരക്കാരെ വെടിവെക്കുന്നതിനും പീഡിപ്പിക്കുന്നതിനുമായി നൈജീരിയന്‍ സൈന്യത്തിനും പോലീസിനും പണവും ഉപകരണങ്ങളും നല്‍കിയിരുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് അമേരിക്കയിലെ ഒരു ജില്ലാ ജഡ്‌ജി (US District court judge) തന്നെ സമ്മതിക്കുന്നുണ്ട്. ഫ്രീപോര്‍ട്ട് മക്‍മോറന്‍ എന്ന സ്ഥാപനം അവരുടെ ഗ്രാസ്‌ബെര്‍ഗ് സ്വര്‍ണ്ണ, ചെമ്പ് ഖനികള്‍ക്ക് ചുറ്റുമുള്ള തദ്ദേശവാസികളെ ആക്രമിക്കുന്നതിന് ഇന്‍ഡോനേഷ്യന്‍ സൈന്യത്തിനും, പോലീസിനും, സ്വകാര്യ സുരക്ഷാ സേനകള്‍ക്കും പണം നല്‍കിയിരുന്നു. അതുപോലെ ഏജീസ്(Aegis)ന്റെ സ്ഥാപകനും ചീഫ് എൿസിക്യൂട്ടീവും ആയ ബ്രിട്ടീഷ് ആര്‍മിയിലെ മുന്‍ ലെഫ്റ്റനന്റ് കേണല്‍ ടിം സ്‌പൈസർ സ്ഥാപിച്ച സാൻഡ്‌ലൈൻ എന്ന കൂലിപ്പട്ടാള കമ്പനിയെ പാപ്പുവ ന്യൂ ഗിനിയയിലെ സർക്കാർ ഏകദേശം പത്തു വർഷം മുമ്പ് 36 മില്യൺ യു എസ് ഡോളർ നൽകി തദ്ദേശവാസികളുടെ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തെ അടിച്ചമർത്താനായി ഉപയോഗിച്ചിരുന്നു. ഈ പ്രക്ഷോഭം മൂലം റിയോ ടിന്റോ എന്ന ബഹുരാഷ്‌ട്ര ഭീമന്റെ ഒരു സബ്‌സിഡിയറിയുടെ ഉടമസ്ഥതയിലുള്ള കൂറ്റൻ ചെമ്പു ഖനിയുടെ പ്രവർത്തനം നിർത്തിവെയ്‌ക്കേണ്ടി വന്നതിന്റെ പ്രതികാരമായിരുന്നുവത്രെ പ്രസ്‌തുത നടപടി. ശരിക്കും പണം പട്ടാളമായി മാറുകയായിരുന്നു.

ഉറുഗ്വേയിലെ അനലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ റൌള്‍ സിബേച്ചി (Raul Zibechi) എഴുതുന്നത് മൂന്നാം ലോകരാജ്യങ്ങളിലെ നഗരാതിര്‍ത്തികള്‍ യുദ്ധമേഖലകള്‍ ആയിട്ടുണ്ടെന്നും അവിടെ ഭരണകൂടങ്ങള്‍ ദരിദ്രരെ ‘സാധാരണ’ സമൂഹത്തില്‍ നിന്നും വേര്‍തിരിക്കുന്ന തരത്തില്‍ ഒരു തരം “ശുചിത്വ നാട ‍”('sanitary cordon') വലിച്ചുകെട്ടി ഒരു പ്രത്യേകക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നുമാണ്. ഇത്തരത്തില്‍ ദരിദ്രരെ സൈനികശക്തി ഉപയോഗിച്ച് ഒതുക്കുന്നതില്‍ പ്രതിഫലിക്കുന്നത് ഭരണകൂടശക്തിക്കെതിരെ ദരിദ്രരായ നഗരവാസികളുടെ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളിലെ ഉന്നതര്‍ക്ക് ഉള്ള ഭീതിയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഭരണകൂടങ്ങള്‍ക്കുള്ള കഴിവിനെ ക്രമാനുഗതമായി തകര്‍ക്കുന്നതും, ദേശീയ ബജറ്റ് വിഹിതത്തില്‍ നിന്നും ചെലവഴിക്കാവുന്നതിലും കൂടുതല്‍ പങ്ക് സൈന്യത്തെ സൈനികവല്‍ക്കരിക്കുന്നതിനായി (military militarization) ചിലവഴിക്കുന്നതും ചേര്‍ന്ന് ദാരിദ്ര്യവും സംഘര്‍ഷവും വര്‍ദ്ധിപ്പിക്കുകയാണ്.

അധിനിവേശിത പാലസ്‌തീനിലെ വംശവിദ്വേഷ മതിലിന്റെ നിര്‍മ്മാതാക്കളായ Elbit എന്ന ഇസ്രായേലി കമ്പനിയുടെ സബ്‌സിഡറി കോൾസ്‌മാന്‍ ഇന്‍‌കോര്‍പ്പറേറ്റഡ് എന്ന ന്യൂ ഹാം‌പ്‌ഷയര്‍ ആസ്ഥാനമായ സ്ഥാ‍പനവും ബോയിങ്ങ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സിസ്റ്റംസ് എന്ന ബോയിങ്ങിന്റെ സബ്‌സിഡറിയും ചേർന്ന കണ്‍സോര്‍ഷ്യത്തിന് Secure Border Initiative എന്ന പദ്ധതിയുടെ ഭാഗമായി യു.എസ്-മെക്സിക്കോ അതിര്‍ത്തിയിലേക്കും യു.എസ്.-കാനഡ അതിര്‍ത്തിയിലേക്കും വേണ്ടതായ SBInet എന്ന ഹൈടെക്ക് സുരക്ഷാസംവിധാനം വികസിപ്പിച്ചെടുക്കുന്നതിനായി കരാര്‍ നല്‍കിയത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം‌ലാന്‍ഡ് സെക്യൂരിറ്റി ആയിരുന്നു. ന്യൂയോര്‍ക്കിലെ ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകളായ Ad Hoc Coalition for Justice in the Middle East ഉം Desis Rising Up & Moving (DRUM) ഉം ഇതിനെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്, “എല്‍ബിറ്റ്(Elbit) പാ‍ലസ്തീനികളില്‍ പരീക്ഷിച്ച ഇസ്രായേലി സൈനിക സാങ്കേതിക വിദ്യ ഇവിടുത്തെ പാവപ്പെട്ട കുടിയേറ്റക്കാര്‍ക്ക് നേരെ പ്രയോഗിക്കാനായി ഇറക്കുമതി ചെയ്യും.”

തങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രാദേശിക സമൂഹങ്ങള്‍ക്കുള്ള അധികാരം ഇല്ലാതാക്കി രാജ്യങ്ങളെ വിദേശ നിക്ഷേപകര്‍ക്ക് ‘സുരക്ഷിത’മായ ഒന്നാക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങളാണ് സ്വതന്ത്ര കമ്പോളവ്യവസ്ഥയ്‌ക്കായി അടിച്ചേല്‍പ്പിക്കപ്പെടുന്ന അച്ചടക്കവും സൈനികവല്‍ക്കരണവും. WTO കരാറുകള്‍ സാമൂഹ്യവും പാരിസ്ഥിതികവുമായ പരിഗണനകൾ മൂലം ചില പ്രത്യേക സന്ദർഭങ്ങളിൽ ചില പ്രത്യേക ജനവിഭാഗങ്ങള്‍ക്കനുകൂലമയ നയസമീപനങ്ങൾ കൈക്കൊള്ളുവാനുള്ള അനുവാദം പോലും നിരാകരിക്കുന്നു. എന്നാല്‍ അത് യുദ്ധവ്യവസായത്തെ ഗാട്ട് കരാറിലെ ആര്‍ട്ടിക്കില്‍ 21 അനുസരിച്ചുള്ള “സുരക്ഷാ ഒഴിവുകൾ” (security exception) വഴി സംരക്ഷിക്കുന്നു. ഈ security exception പറയുന്നത് ഇങ്ങനെയാണ്.

‘a country cannot be stopped from taking any action it considers necessary to protect its essential security interests; actions 'relating to the traffic in arms, ammunition and implements of war and such traffic in other goods and materials as is carried on directly for the purpose of supplying a military establishment (or) taken in time of war or other emergency in international relations'

ഘടനാപരമായ പരിഷ്‌ക്കാരങ്ങളും വാണിജ്യ, നിക്ഷേപ മേഖലകളിലെ ഉദാരവല്‍ക്കരണവും ഏഷ്യാ പസഫിക് മേഖലകളിലും അതിനപ്പുറമുള്ള മേഖലകളിലും അടിച്ചേല്‍പ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികകാര്യങ്ങള്‍ എന്നിവയ്‌ക്കായുള്ള ബജറ്റുകള്‍ വെട്ടിച്ചുരുക്കപ്പെടുകയും, തദ്ദേശീയമായ വ്യവസായങ്ങള്‍ക്കും കാര്‍ഷികവൃത്തിക്കുമുള്ള സഹായം നിര്‍ത്തലാക്കപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ കോര്‍പ്പറേറ്റ് ക്ഷേമവും, പ്രതിരോധവ്യവസായത്തിനുള്ള സബ്‌സിഡിയും, ഉന്നതതല സൈനിക ചിലവുകളും ഒക്കെ തുടരുക തന്നെയാണ്.

മുതലാളിത്തത്തിന്റെ കൊലപാതകയന്ത്രങ്ങൾ‍ക്ക് ലിംഗപരമായ പക്ഷപാതമോ?

യുദ്ധം, സംഘര്‍ഷം, ആക്രമം, സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം എന്നിവയുടെയൊക്കെ ദുരന്തം അനുപാതരഹിതമായി വന്നു വീഴുന്നത് സ്‌ത്രീകളുടെ മേലാണ്. സ്‌ത്രീകള്‍ക്കുണ്ടാകുന്ന ആഘാതം സംഘര്‍ഷമേഖലകളില്‍ മാത്രമല്ല കാണാനാകുന്നത്. മറിച്ച് വിവിധ കമ്മ്യൂണിറ്റികളുടേയും സമൂഹത്തിന്റെ മൊത്തത്തിലുമുള്ള സൈനികവല്‍ക്കരണവും, ചെറുകിട ആയുധങ്ങളുടെ വ്യാപനവുമൊക്കെ വീട്ടിലും സമൂഹത്തിലും സ്‌ത്രീകള്‍ക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം, മാറിപ്പാര്‍ക്കേണ്ടിവരൽ‍, സൈനിക പുരുഷത്വത്തിന്റെ ഉല്ലാസാഘോഷങ്ങൾ എന്നിങ്ങനെയുള്ള കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നുണ്ട്. സ്‌ത്രീകള്‍ക്കാണ് യുദ്ധത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥികളാകുന്നതിനുള്ള കൂടുതൽ സാധ്യത. അതുകൊണ്ട് തന്നെ സൈനികവല്‍ക്കരണത്തിനും, യുദ്ധത്തിനും, ആക്രമത്തിനും, അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്കും അവ മൂലം സമൂഹത്തിന്റെ സ്വഭാവത്തിലും മൊത്തം സമൂഹത്തിലുമുണ്ടാകുന്ന പുരുഷവല്‍ക്കരണത്തിനുമെതിരെ പോരാടുന്നതും സ്‌ത്രീകളാണെന്നത് ആശ്ചര്യജനകമല്ല. യുദ്ധത്താലും, അക്രമത്താലും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലാലും ഛിന്നഭിന്നമായിപ്പോകുന്ന സമൂഹങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നത് സാധാരണയായി സ്‌ത്രീകളാണ്. സിന്തിയ എന്‍ലോ (Cynthia Enloe) എഴുതുന്നത് വീട്ടിനകത്തെ ആക്രമങ്ങളെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സോഷ്യല്‍ വര്‍ക്കര്‍മാര്‍ " സൈന്യത്തിലെ ജോലി മറ്റേത് ജോലിയേക്കാളും അധികം വീട്ടിനകത്തെ ആക്രമത്തിന് ഇട നല്‍കുന്നു എന്ന് അംഗീകരിക്കുന്നു" എന്നാണ്. ഇതിനിടെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള അഫ്‌ഗാനിസ്ഥാന്‍ അധിനിവേശത്തിന്റെ പ്രാഥമിക ലക്ഷ്യം അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകളെ വിമോചിതരാക്കുക എന്നതാണെന്ന അവകാശവാദം നാം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനോടുള്ള പ്രതികരണമായി സുനേറ തൊബാനി (Sunera Thobani) ഇങ്ങനെ എഴുതുന്നു;

ലിംഗപരമായ ബന്ധങ്ങളുടെ തലത്തിൽ ആശയപരമായ ഒരു യുദ്ധം നടത്തുക വളരെ അത്യന്താപേക്ഷിതമായിരുന്നു, എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും സ്രോതസ്സുകൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്ക് പിന്തുണ നേടിയെടുക്കുന്നതിലും എത്രയോ എളുപ്പമായിരുന്നു അഫ്‌ഗാനിസ്ഥാനിലെ മുസ്ലീം സ്‌‌ത്രീകളെ വിമോചിപ്പിക്കുന്നതിനു വേണ്ടി പാശ്ചാത്യ ജനതയുടെ പിന്തുണ നേടിയെടുക്കുക എന്നത്.”

മാനുഷികമായ പരിഗണനകള്‍ എന്നു തോന്നിപ്പിക്കുന്ന ചിലതൊക്കെ പ്രകൃതിവിഭവങ്ങള്‍ക്കായുള്ള സാമ്രാജ്യത്വ യുദ്ധത്തിനുള്ള ദുര്‍ബലമായ ന്യായീകരണമായി മാറുന്നതുപോലെത്തന്നെ, സൈനിക കോണ്‍‌ട്രാൿടര്‍മാരും, യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യുന്നവരും തങ്ങളെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരും (inclusive), സാമൂഹികമായി പുരോഗമനേച്ഛുക്കളും, ലിംഗസമത്വത്തില്‍ ഊന്നുന്നവരും ആയി സ്വയം ചിത്രീകരിക്കാറുണ്ട്. അവരുടെ കോര്‍പ്പറേറ്റ് വെബ് സൈറ്റുകളില്‍ തങ്ങളുടെ മുഖ്യ ബിസിനസ്സിനെ 'സൌന്ദര്യവര്‍ദ്ധകവസ്‌തുക്കള്‍ പൂശി' അവതരിപ്പിക്കുന്നത് ഇതൊക്കെ യുദ്ധത്തിനായാണെന്നും ജനങ്ങളെ കൊല്ലുന്നതിനായുള്ളതാണെന്നുമുള്ള വസ്‌തുത മറന്നുപോകുന്ന സാഹചര്യം സൃഷ്‌ടിക്കുന്നു. ഉദാഹരണമായി പെന്റഗണിന്റെ കോണ്‍‌ട്രാൿടര്‍മാരിലൊന്നായ നോര്‍ത്ത് റോപ്പ് ഗ്രുമ്മന് (Northrop Grumman) തങ്ങളുടെ സ്ഥാപനത്തിലെ‍ " തൊഴില്‍ശക്തിയിലെ വൈവിധ്യ"ത്തെക്കുറിച്ച് ഗീര്‍വാണമടിക്കുകയും തങ്ങളുടെ വനിതാ എൿസിക്യൂട്ടീവുകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കനഡയിലേയും അമേരിക്കയിലെയും പ്രതിരോധ വ്യവസായസ്ഥാപനങ്ങള്‍ Women in Defence and Security (WiDS) പോലുള്ള സംഘടനകള്‍ രൂപീകരിക്കുകയും, കനഡയുടെ ദേശീയ പ്രതിരോധ വകുപ്പുമായി ചില ധാരണാ പത്രങ്ങൾ (memoranda of understanding) ഒപ്പിടുകയും ചെയ്യുന്നു. ഇവരൊക്കെത്തന്നെ "കനഡയില്‍ പ്രതിരോധത്തിലും സുരക്ഷാ പ്രൊഫഷനിലും ഒക്കെ നേതൃസ്ഥാനത്തുള്ള വനിതകളുടെ മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി" 550 ഓളം പ്രതിരോധ സുരക്ഷാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള Canadian Association of Defence and Security Industries (CADSI)ല്‍ അഫിലിയേറ്റ് ചെയ്‌തിട്ടുള്ളവരുമാണ്. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും നിരവധിപേരുടെ മരണത്തിനിടയാക്കിയ "ബങ്കര്‍ ബസ്റ്റർ‍" ബോംബുകളുടെയും ടോം ഹാക്ക്, പാട്രിയറ്റ് മിസൈലുകളുടെയും നിര്‍മ്മാതാക്കളായ റേതിയോണ്‍ (Raytheon) പ്രഖ്യാപിക്കുന്നത്

"Diversity at Raytheon is about inclusiveness — providing an atmosphere where everyone feels valued and empowered to perform at a peak level, regardless of the many ways people are different" എന്നാണ്.

റേതിയോണില്‍ വൈവിധ്യം എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിലാണ് - പല രീതികളിലും ആളുകള്‍ വ്യത്യസ്തരാണെങ്കിലും, ഓരോരുത്തര്‍ക്കും തങ്ങള്‍ വിലമതിക്കപ്പെടുന്നവരാണെന്ന് തോന്നുന്ന, ഓരോരുത്തരെയും ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ശക്തരാക്കുന്ന ഒരു അന്തരീക്ഷം ഒരുക്കുന്നതില്‍.”

സി.ഐ.എ, എൻ‍.എസ്.എ, Defence Intelligence Agency (DIA), US Department of Defence, Department of Homeland Security എന്നിവയ്‌ക്കൊക്കെ സാങ്കേതികവിദ്യയും ആളുകളെയും നല്‍കുന്നതില്‍ ഏറ്റവും മുന്നിലുള്ള Booz Allen Hamilton എന്ന വെര്‍ജീനിയ ആസ്ഥാനമായ കമ്പനിയും (സി.ഐ.എയുടെ മുന്‍ ഡയറക്ടര്‍ ആയിരുന്ന R. James Woolsey ഇപ്പോള്‍ Booz Allen ന്റെ വൈസ് പ്രസിഡന്റ് ആണ്.) തൊഴില്‍ശക്തി വൈവിധ്യത്തെക്കുറിച്ച് മേന്മ നടിക്കുന്നവരാണ്. അവര്‍ പറയുന്നത്

"because we believe that diversity of backgrounds contributes to different ideas, which in turn drives better results for clients. To us, diversity means all the ways individuals differ from one another—race, gender, ethnicity, physical abilities, educational background, country of origin, age, sexual orientation, skills, income, marital status, parental status, religion, work experience, and military service" എന്നാണ്.

Aegis Defence Services എന്ന കമ്പനിയും മോശമല്ല. ഇവരുടെ ജീവനക്കാര്‍ ബാഗ്ദാദിലെ എയര്‍‌പോര്‍ട്ട് റോഡില്‍ വെച്ച് സാധാരണക്കാര്‍ക്ക് നേരെ പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ നിറയൊഴിക്കുന്നത് വീഡിയോ ക്യാമറയില്‍ പെട്ടിരുന്നു. ഈ കമ്പനി പറയുന്നത് "Our equal-opportunity policy emphasizes our aim to create a work environment that is inclusive and non-discriminatory, where all employees are empowered by their individuality and encouraged to use it in order to achieve success" എന്നത്രെ. പാരിസ്ഥിതിക്ക് നാശം വരുത്തുന്ന കോര്‍പ്പറേഷനുകളെ "ഗ്രീന്‍ വാഷ് " ചെയ്യുന്നത് തന്നെ അധാര്‍മ്മികമാണ്. എന്നിരിക്കെ ഇത്തരം കോര്‍പ്പറേഷനുകള്‍ മുകളില്‍ പറഞ്ഞതുപോലുള്ള mission and values statements നൽകുന്നതിന്റെയും വൈവിധ്യത്തിനോട് തങ്ങള്‍ക്ക് പ്രതിബദ്ധത ഉണ്ടെന്ന് അവകാശപ്പെടുന്നതിന്റെയും ഒക്കെ പിറകില്‍ തികഞ്ഞ അശ്ലീലത ഉണ്ട്. അഫ്‌ഗാനിസ്ഥാനിലെ സൈന്യങ്ങള്‍ തങ്ങള്‍ അഫ്‌ഗാന്‍ വനിതകളെ വിമോചിതരാക്കുകയാണ് എന്നു അവകാശപ്പെടുന്നത് ഇതിന്റെ പൂരകമാണ്.

ഉപസംഹാരം

ആഗോള ആയുധവ്യാപാര ഉടമ്പടി (Global Arms Trade Treaty) പോലുള്ള ചില ഉടമ്പടികള്‍ക്കായി പല എൻ‍.ജി.ഒകളും പ്രചരണം നടത്തുന്നുണ്ട്. എങ്കിലും സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന വ്യവസായങ്ങളുടേയും രാഷ്‌ട്രീയക്കാരുടേയും(political actors) കൂട്ടുകെട്ടും, അമേരിക്കയും ഇസ്രായേലും അതുപോലെ ക്ലസ്റ്റര്‍ ആയുധങ്ങളുടെ (cluster munitions) മറ്റു പ്രധാന ഉല്പാദകരും ഉപയോക്താക്കളും കഴിഞ്ഞ മാസം നടന്നതും സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്ന ക്ലസ്റ്റര്‍ ആയുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഒരു അന്താരാഷ്‌ട്ര ഉടമ്പടി പാസാക്കിയതുമായ ഡബ്ലിന്‍ ഡിപ്ലോമാറ്റിക് കോണ്‍ഫെറെന്‍സ് ഓണ്‍ ക്ലസ്റ്റര്‍ മ്യൂനിഷനില്‍ നിന്ന് വിട്ടു നിന്ന രീതിയും കാണുന്ന നമുക്ക് സൈനിക കരാറുകളിലൂടെയും യുദ്ധാനുബന്ധലാഭത്തിലൂടെയും വലിയൊരു വിഭാഗത്തിന്റെ ചിലവില്‍ കുറച്ചുപേര്‍ അശ്ലീലമായ ലാഭം ഉണ്ടാക്കുന്ന വ്യവസ്ഥക്കെതിരെ ഇത്തരം തന്ത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നാം പോകേണ്ടതുണ്ടെന്നുള്ളത് വ്യക്തമാണ്. ആ വ്യവസ്ഥയുടെ പേര്‍ മുതലാളിത്തം എന്നാണ്. നമ്മെപ്പോലെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മുതലാളിത്തത്തിന്റെ സൈനികവല്‍ക്കരണത്തെയും ആക്രമണാത്മകതയെയും, അതിന്റെ എല്ലാ രൂപങ്ങളെയും, നമ്മുടെ സമൂഹങ്ങളിൽ‍, രാജ്യത്തിനകത്തും പുറത്തും, എതിര്‍ക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്നത് തുടരേണ്ടതുണ്ട്. അങ്ങിനെ ചെയ്യുമ്പോൾ‍, യുദ്ധങ്ങളുടെ പരസ്‌പരബന്ധം, നവലിബറല്‍ ആഗോളവല്‍ക്കരണം, കോര്‍പ്പറേറ്റുകളുടെ ലാഭം, എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന രീതികൾ, "സമാധാനപാലനം", "പുനര്‍ നിര്‍മ്മാണം", കുടിയേറ്റത്തിന്റെ ക്രിമിനല്‍വല്‍ക്കരണവും സൈനികവല്‍ക്കരണവും(criminalization and militarization of immigration) സ്‌ത്രീകള്‍ക്കെതിരായ ആക്രമം, കോളനിവല്‍ക്കരണം എന്നിവയെ മനസ്സിലാക്കാന്‍ കഴിവുള്ള ജനകീയ പ്രസ്ഥാനങ്ങളെ പിന്തുണക്കുകയും, രൂപീകരിക്കുകയും, നിലനിര്‍ത്തുകയും ചെയ്യേണ്ടത് നമ്മുടെ ബാദ്ധ്യത ആയി മാറുന്നു.

*

പ്രൊഫസർ അസീസ് ചൌധരി എഴുതിയ The Military - Industrial Complex: Impacts on the Third World എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

കടപ്പാട്. വര്‍ക്കേഴ്സ് ഫോറം