Friday, 8 March 2013

സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച ഷാവേസ്

ഉപജാപകവൃന്ദത്തിന്റെയും സ്തുതിപാഠകരുടെയും പിന്‍ബലത്താല്‍ വിശുദ്ധരെന്ന് മേനി നടിച്ചിരുന്ന യാങ്കി മേധാവികളേയും അനുചര ഭരണാധികാരികളേയും മുഖത്തുനോക്കി പിശാചുക്കളും മൃഗതുല്യരും ചൂഷകരുമൊക്കെയാണെന്ന് വിളിച്ച അപൂര്‍വ്വം ഭരണാധികാരികളില്‍ ഒരാളായിരുന്നു അന്തരിച്ച വെനിസ്വേലന്‍ പ്രസിഡന്റ് ഹൂഗോഷാവേസ്. അന്താരാഷ്ട്ര വേദികളിലും ചിലപ്പോഴൊക്കെ അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ വാതില്‍ പടിക്കലും അദേഹം അവരെ വെല്ലുവിളിച്ചു. നേരത്തേ അത് ലാറ്റിനമേരിക്കയില്‍ നിന്നു തന്നെ ഫിഡല്‍ കാസ്‌ട്രോവില്‍ നിന്നാണ് ലോകം കണ്ടത്. എന്നാല്‍ ഷാവേസ് കാസ്‌ട്രോവിനെക്കാള്‍ കരുത്തോടെയാണ് വെല്ലുവിളിക്കുന്നതെന്ന പ്രതീതിയാണുണ്ടായത്.പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും സ്പാനിഷ് ഭാഷയുടെ ശക്തിയും സൗന്ദര്യവും ലോകം വീണ്ടും തിരിച്ചറിഞ്ഞു. 


'മുതലാളിത്തം ചെകുത്താന്മാരുടെയും ചൂഷണത്തിന്റെയും വഴിയാണ്. നിങ്ങള്‍ യേശുവിന്റെ കണ്ണുകളിലൂടെയാണ് കാര്യങ്ങള്‍ കാണുന്നതെങ്കില്‍, അദ്ദേഹമാണ് എന്റെ അഭിപ്രായത്തില്‍ ആദ്യത്തെ സോഷ്യലിസ്റ്റ്, സോഷ്യലിസം മാത്രമാണ് ഏക പോംവഴി' എന്ന് അധികാരത്തിലെത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട് അധികാരത്തില്‍ എത്തിയപ്പോള്‍ സോഷ്യലിസ്റ്റ് ആശയങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് ബൊളീവേറിയന്‍ ഭരണത്തെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയത്. 

'ഇന്നലെ ഇവിടെ  ഒരു ചെകുത്താന്‍ വന്നിരുന്നു. അതിനാല്‍ തന്നെ ഇന്ന് ഇവിടെ സള്‍ഫറിന്റെ ഗന്ധമാണ്. ഞാന്‍ നില്‍ക്കുന്ന ഈ വേദിക്കും അതിന്റെ രൂക്ഷഗന്ധമാണ്. ബഹുമാന്യരായ വ്യക്തികളെ, ചെകുത്താനെന്ന് ഞാന്‍ വിളിക്കുന്ന അമേരിക്കയുടെ മാന്യനായ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇവിടെ വന്ന് ലോകം തന്റെ സ്വന്തമാണെന്ന തരത്തില്‍ സംസാരിച്ചു. സ്വന്തം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ലോകജനതയെ ചൂഷണം ചെയ്യാനും മറ്റുള്ള രാജ്യങ്ങളെ തങ്ങളുടെ കീഴില്‍ അടക്കി നിര്‍ത്താനും എന്തും ചെയ്യും അമേരിക്ക. എന്നാല്‍ അത് അനുവദിച്ചു നല്‍കാനാവില്ല. ലോകത്തെ ഏകാധിപതികളുടെ കീഴിലാക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ ഒരിക്കലും കഴിയില്ല' എന്ന് യു എന്‍ ജനറല്‍ അസംബ്ലിയില്‍ ചെന്നു അദ്ദേഹം പ്രഖ്യാപിച്ചു. സാമ്രാജ്യത്വത്തോട് അത്രയും കടുത്ത ഭാഷയിലുള്ള താക്കീത് വളരെ അപൂര്‍വ്വമായിരുന്നു.

'നിങ്ങള്‍ ഒരു വഞ്ചകനാണെന്ന് ബുഷിന്റെ പിന്‍ഗാമിയായി വന്ന ഒബാമയോട് ഷാവേസ് പറഞ്ഞു.' 'ആഫ്രിക്കയിലെ നിരവധി സാധാരണക്കാര്‍ നിങ്ങളുടെ സ്ഥാനലബ്ധിയില്‍ ആഹ്ലാദിച്ചിരുന്നു, നിങ്ങളെ വിശ്വസിച്ചിരുന്നു. കാരണം നിങ്ങളുടെ തൊലിയുടെ കറുത്തനിറമായിരുന്നു; നിങ്ങളുടെ പിതാവ് ഒരു ആഫ്രിക്കകാരനായിരുന്നു. അവരോട് ചെന്ന് ചോദിക്കൂ, അപ്പോള്‍ പറയും നിങ്ങളൊരു വഞ്ചകനാണെന്ന്. നിങ്ങളൊരു ആഫ്രിക്കന്‍ വംശജനാണ്, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ആ സമൂഹത്തിനു തന്നെ അപമാനമാണ്' എന്ന് 2011 ല്‍ ഒബാമയുടെ നിലപാടുകള്‍ കണ്ടറിഞ്ഞ് അദ്ദേഹത്തോട് ഷാവേസ് മറയില്ലാതെ വിളിച്ചുപറഞ്ഞു. യാങ്കിനേതൃത്വത്തോടുമാത്രമല്ല, അതിന് സഹവര്‍ത്തിത്തം പ്രഖ്യാപിച്ച ഭരണാധികാരികളോടും ഇതേ നയമാണ് അദ്ദേഹം സ്വീകരിച്ചത്. ടോണിബ്ലെയറിനെയും ഇതേഭാഷയില്‍ അദ്ദേഹം നേരിട്ടു. 

ഉപരോധവേളയില്‍ സദ്ദാം ഹുസൈനെ സന്ദര്‍ശിച്ചുകൊണ്ട് അമേരിക്കയെ അദ്ദേഹം ഞെട്ടിച്ചു. രാജ്യാന്തര നയതന്ത്ര ബന്ധങ്ങളില്‍ പാലിക്കേണ്ട മര്യാദകളുടെ പൊള്ളത്തരത്തെയാണ് അദ്ദേഹം വെല്ലുവിളിച്ചത്.

അമേരിക്ക കണ്ണുവെച്ച വെനിസ്വേലയിലെ എണ്ണപ്പാടങ്ങളേയും സ്വര്‍ണ്ണമേഖലയേയും കാത്തുസൂക്ഷിക്കുന്നതിന് അവയുടെ ദേശസാല്‍ക്കരണത്തിനാണ് അദ്ദേഹം നടപടികള്‍ കൈക്കൊണ്ടത്. സോഷ്യലിസ്റ്റ് ഭരണ നയങ്ങളിലൂടെ സാധാരണക്കാരന്റെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അത് അദ്ദേഹത്തെ സാധാരണക്കാരുടെ കണ്ണിലുണ്ണിയാക്കി മാറ്റി. മാറ്റത്തിന്റെ ആ കാറ്റ്, സോഷ്യലിസത്തിന്റെ സൗരഭ്യം, ബൊളീവിയന്‍ അതിര്‍ത്തി ഭേദിച്ച് ബ്രസീലിലും അര്‍ജന്റിനയിലുമൊക്കെ കൊടുങ്കാറ്റ് തീര്‍ത്തു. ധിക്കാരിയായ ആ ഭരണാധികാരിയെ സ്വേഛാധിപതിയായി ചിത്രീകരിക്കാനാണ് സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചത്. എന്നാല്‍ സാധാരണക്കാരന്റെ ജീവിതത്തിനൊപ്പം നിന്നുകൊണ്ട് ആ പ്രചരണത്തെ അദ്ദേഹം അവഗണിച്ചു. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് തന്റെ കൊട്ടാരത്തെ കിടപ്പാടമായി നല്‍കിയ മറ്റേതൊരു ഭരണാധികാരിയുണ്ട്? 

സൈമണ്‍ ബൊളിവറും മാര്‍ക്‌സും എംഗല്‍സുമൊക്കെയായിരുന്നു ഷാവേസിന്റെ ചരിത്ര പുരുഷന്മാര്‍. വിപ്ലവ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചുപോയ മാര്‍ക്‌സിയന്‍ പുസ്തകങ്ങള്‍ പഠനകാലത്ത് വായിച്ചതുവഴിയാണ് അദ്ദേഹം മാര്‍ക്‌സിസ്റ്റ് - സോഷ്യലിസ്റ്റ് ആശയങ്ങളിലെത്തുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അധികാരത്തിലും ആ വഴിയിലൂടെ തന്നെ അവസാനം വരെ സഞ്ചരിച്ചു. ആ സോഷ്യലിസ്റ്റ് പാതയിലൂടെ സഞ്ചരിച്ച ഷാവേസിനെ സാധാരണ ജനം എത്ര സ്‌നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍, മരണവാര്‍ത്ത പുറത്തു വന്നതിനുശേഷം വേനിസ്വേലയില്‍ മാത്രമല്ല ലോകത്തിന്റെ പല നഗരങ്ങളിലും തടിച്ചു കൂടിയ ജനക്കൂട്ടം സാക്ഷ്യമായി. അതാണ് ഷാവേസിന്റെ  ജീവിതത്തെ അന്വര്‍ഥമാക്കുന്നത്.

*
അബ്ദുള്‍ ഗഫൂര്‍

സാര്‍വദേശീയ മഹിളാദിനത്തില്‍ ഇന്ത്യന്‍ സ്ത്രീകളുടെ അവസ്ഥ


മാര്‍ച്ച് 8 സാര്‍വദേശീയ മഹിളാ ദിനമായി ആഘോഷിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള സ്ത്രീകള്‍ വര്‍ഗസമരത്തിന്റെ ഭാഗമായി മുന്നേറാനും പോരാടാനും തയ്യാറായ ചരിത്രത്തെക്കുറിച്ച് ആവേശപൂര്‍വം ഓര്‍ക്കുമ്പോള്‍ കേരളത്തിലിരുന്ന് സ്ത്രീകള്‍ തിരൂരില്‍ അധമന്മാരാല്‍ പീഡിപ്പിക്കപ്പെട്ട്, ഉപേക്ഷിക്കപ്പെട്ട് ആന്തരാവയവങ്ങളും ജനനേന്ദ്രീയങ്ങളും തകര്‍ന്ന് ആശുപത്രിയില്‍ ഗുരുതരമായി കഴിയുന്ന നമ്മുടെ മൂന്നുവയസ്സുകാരി ''കുഞ്ഞിവാവ''യെ ഓര്‍ത്ത് കരയുകയാണ് - പോഷകാഹാരക്കുറവുകൊണ്ടും രക്തക്കുറവുകൊണ്ടെല്ലാം പ്രയാസമനുഭവിക്കുന്ന ആ കുഞ്ഞിന് വലിയ രണ്ടു ശസ്ത്രക്രിയകളെ നേരിടേണ്ടിവന്നു - ഇനിയും ആവശ്യമായി വരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രാഷ്ട്രീയമായും സാമൂഹ്യ അവബോധത്തിന്റെ കാര്യത്തിലും ഉയര്‍ന്നു നില്‍ക്കുന്ന ഈ കൊച്ചുകേരളത്തില്‍ മനുഷ്യമനസ്സുള്ള എല്ലാവരെയും ഞെട്ടിച്ച സംഭവമാണ് ഇത്. അമ്മയുടെ മാറോട് പറ്റിച്ചേര്‍ന്ന് കിടന്നുറങ്ങിയ കുഞ്ഞിനെയാണ് ഉറക്കത്തില്‍ എടുത്തുകൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനം നടത്തി ഉപേക്ഷിച്ചത്. ഒരു കൊച്ചു കുഞ്ഞിനുപോലും പെണ്ണായതിന്റെ പേരില്‍ സൈ്വര്യമായി കിടന്നുറങ്ങാന്‍ കേരളത്തില്‍ കഴിയുന്നില്ല എന്ന് പറയുമ്പോള്‍ എത്രമാത്രം അരക്ഷിതാവസ്ഥയാണ് ഇവിടെ? - ആരോരുമില്ലാത്ത അമ്മയും ആകാശവും ഭൂമിയും സ്വന്തമാണെന്നും കരുതി തെരുവില്‍ കഴിഞ്ഞ ഈ പെണ്‍കുട്ടിക്ക് വേണ്ടി മെഴുകുതിരി കത്തിക്കാനോ പ്രാര്‍ഥിക്കാനോ ആരുമില്ലേ? - അവള്‍ ഇന്ത്യയിലെ പൗരയായിട്ടുപോലും ഒരു ഔദ്യോഗിക രേഖയിലും ചിലപ്പോള്‍ അവളെ കാണാന്‍ കഴിയുമായിരിക്കില്ല - അതുകൊണ്ട് അവള്‍ക്കും അവളെപ്പോലുള്ള ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കാന്‍ രാഷ്ട്രം ഭരിക്കുന്നവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നാണോ? ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പുതരുന്ന ഭരണഘടനയുള്ള രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് പറയുമ്പോള്‍ ലജ്ജ തോന്നുകയാണ്. സ്ത്രീയുടെയും പെണ്‍കുഞ്ഞുങ്ങളുടെയും ആത്മാഭിമാനത്തെയും അന്തസ്സിനെയും നിമിഷങ്ങള്‍ തോറും ഹനിച്ചുകൊണ്ടിരിക്കയാണ് - ഇവിടെ മനുഷ്യാവകാശം സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും പ്രാപ്യമല്ലാതായിരിക്കുന്നു - സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയോ, ആഭ്യന്തര മന്ത്രിയോ ഈ പാവപ്പെട്ട, ആ കൊച്ചുകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചോ, പ്രതികളെക്കുറിച്ചോ പറയാന്‍ തയ്യാറാവുന്നില്ല.  പീഡനങ്ങള്‍ക്ക് ഇരയാവുന്നവരുടെ കേസുകള്‍ ആത്മാര്‍ഥമായി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സ്ത്രീയുടെയും കുഞ്ഞുങ്ങളുടെയും ജീവനും അന്തസ്സും മാന്യതയും സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ഇരയെ സംരക്ഷിക്കുന്നതിന് പകരം പ്രതികളെ സംരക്ഷിക്കാനുള്ള തിടുക്കത്തിലാണ്. സൂര്യനെല്ലി കേസില്‍ പി ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി തുറന്നു പറഞ്ഞിട്ടും പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല - സ്ത്രീ സംരക്ഷണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിറകോട്ട് പോവുകയാണ് സര്‍ക്കാര്‍. നമ്മുടെ രാജ്യത്തെ ജനാധിപത്യം മുതലാളിത്ത വ്യവസ്ഥയുടെ എല്ലാ ജീര്‍ണതയും പേറിക്കൊണ്ടിരിക്കയാണ്. പണത്തിനുമീതെ പരുന്തും പറക്കുകയില്ല എന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. പ്രതികള്‍ക്ക് സമ്പത്തും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കില്‍ നിഷ്പ്രയാസം ഏത് കേസുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയും. സ്ത്രീകളെയും കുഞ്ഞുങ്ങളെയും അതിക്രൂരമായി പീഡിപ്പിക്കാനുള്ള ധൈര്യം നല്‍കുന്നത് ഈ പണാധിപത്യമാണ്. ധനത്തിന് വഴങ്ങുന്ന നീതിന്യായവും സര്‍ക്കാരും പൊലീസുമൊക്കെയാണ് സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് വലിയ ഒരു കാരണം. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ അധ്യക്ഷ്യം വഹിക്കാന്‍ പി ജെ കുര്യനെ നിയോഗിച്ച കേന്ദ്രസര്‍ക്കാരില്‍ നിന്ന് സ്ത്രീ നീതി പ്രതീക്ഷിക്കാമോ? - കുഞ്ഞാലിക്കുട്ടി ഭരിക്കുന്ന കേരളത്തില്‍ സ്ത്രീ നീതി പ്രതീക്ഷിക്കാമോ? - കേരളത്തില്‍ ഒരു വര്‍ഷക്കാലത്തിനിടയില്‍ 9232 സ്ത്രീ പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുപത്തിയേഴ് മിനിട്ടില്‍ ഇന്ത്യയില്‍ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ഓരോ അഞ്ചുമിനിട്ടിലും ഒരു സ്ത്രീ വീടിനകത്തുവെച്ചോ, പുറത്തുവെച്ചോ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നു. ദേശീയ സംസ്ഥാന വനിതാ കമ്മിഷന്റെ കണക്കനുസരിച്ച് മൂന്നു മാസം പ്രായമായ കൊച്ചുകുഞ്ഞുങ്ങളെ മുതല്‍ തൊണ്ണൂറ്റിയാറ് വയസായ വയോവൃദ്ധകളെവരെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് - നാഷണല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 24,270 ബലാത്സംഗംങ്ങള്‍ നടന്നെന്നും പതിനാലിനും പതിനെട്ടിനും ഇടയിലുള്ള പതിമൂവായിരത്തി ഇരുന്നൂറ്റി അറുപത്തിനാല് കുട്ടികള്‍ ഇരകളില്‍ ഉള്‍പ്പെടുന്നു എന്നും പറയുന്നു. ഇതില്‍ തന്നെ അച്ഛന്‍, അടുത്ത ബന്ധുക്കള്‍, അയല്‍ക്കാര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍ എന്നിവരൊക്കെ പ്രതിപട്ടികയില്‍ പെടുന്നു - 21,566 കേസുകളില്‍ പ്രതികള്‍ പരിചയക്കാര്‍ തന്നെയാണ്.ഈയടുത്ത ദിവസം യു എസിലെ മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ ലൈംഗികാതിക്രമ കേസുകളില്‍ ഇരയാവുന്ന കുട്ടികള്‍ കടുത്ത അവഗണന നേരിടുന്നു എന്നാണ്. വര്‍ഷത്തില്‍ ഇന്ത്യയില്‍ 7200 ത്തിലധികം കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരകളാവുന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വളരെ കുറഞ്ഞ കേസുകള്‍ മാത്രമേ പുറത്തുവരുന്നുള്ളു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യയില്‍ സ്ത്രീകള്‍ സാര്‍വദേശീയ മഹിളാ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വമോ, തൊഴില്‍ സുരക്ഷിതത്വമോ, ആരോഗ്യ സുരക്ഷിതത്വമോ, ഭക്ഷ്യസുരക്ഷിതത്വമോ, ജീവിത സുരക്ഷിതത്വമോ ഇല്ലാത്ത അവസ്ഥ.ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന വോട്ടര്‍മാരായ സ്ത്രീകളുടെ മുന്നില്‍ ഓരോ തെരഞ്ഞെടുപ്പിലും ഭരണാധികാരിവര്‍ഗം വാഗ്ദാനങ്ങള്‍ അകമഴിഞ്ഞ് നല്‍കുമെങ്കിലും എല്ലാം ജലരേഖകളായി മാറുകയാണ്. ഈ മാര്‍ച്ച് എട്ടിന് എന്‍ എഫ് ഐ ഡബ്ല്യൂ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, ഭരണഘടനാവകാശങ്ങള്‍ ഉറപ്പുവരുത്തുക എന്നുള്ളതാണ്.1947 ല്‍ നമ്മുടെ രാജ്യം സ്വതന്ത്രമായതിനെ തുടര്‍ന്ന് നമ്മള്‍ക്ക് സ്വന്തമായ ഒരു ഭരണഘടനയുണ്ടായി. നമ്മുടെ ഭരണഘടനയെ സാമൂഹിക പരിഷ്‌ക്കരണത്തിനുള്ള ഒരു നയരേഖയായിട്ടാണ് പല പ്രമുഖരും വിലയിരുത്തിയിട്ടുള്ളത്. ഭരണഘടനയില്‍ പതിനാലാം അനുച്ഛേദം സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം എല്ലാ കാര്യങ്ങളിലും തുല്യത ഉറപ്പുവരുത്തുകയും സ്ത്രീകളെ ഒരു പ്രത്യേക വിഭാഗമായി കണ്ടുകൊണ്ട് അവര്‍ക്കുവേണ്ടിയുള്ള നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദം പൗരന്മാര്‍ക്ക് വിവേചനത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. മാത്രമല്ല ലിംഗപരമായ വിവേചനം തടയാന്‍ പ്രത്യേകമായി നിര്‍ദേശിക്കുകയും വ്യക്തികള്‍ക്ക് സമത്വം പ്രദാനം ചെയ്യാന്‍ ഈ വകുപ്പ് ഭരണകൂടത്തോട് അനുശാസിക്കുകയും ചെയ്യുന്നു. അതിനുവേണ്ടിയാണ് ഭരണഘടനയുടെ 15 (3) അനുച്ഛേദം സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രത്യേക നിയമ നിര്‍മാണം നടത്താനുള്ള അധികാരം സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ദത്താത്രേയ മോത്തിറാം ഢ െദി സ്റ്റേറ്റ് ഓഫ് ബോംബെ കേസില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ചറാള പറഞ്ഞു: ''ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദത്തില്‍ ഒന്നും മൂന്നും ഉപവകുപ്പുകള്‍ ചേര്‍ത്തു വായിക്കുമ്പോള്‍ സര്‍ക്കാരിന് പുരുഷനെതിരെ സ്ത്രീകള്‍ക്ക് അനുകൂലമായി നിയമങ്ങളുണ്ടാക്കാം എന്നും സ്ത്രീകള്‍ക്കെതിരെ പുരുഷന്മാര്‍ക്ക് വേണ്ടി ഇത്തരത്തില്‍ നിയമനിര്‍മാണം അസാധ്യമാണ് എന്നും ഭരണഘടനയുടെ അനുച്ഛേദം പത്തൊമ്പതില്‍ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളെക്കുറിച്ച് പറയുന്നു. സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാനുള്ള ആര്‍ട്ടിക്കിള്‍ 19 (1) (ഡി) അവകാശം മഹത്താണ്. ഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദം ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നു. ഈ അവകാശം ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശമാണ്.ഇന്ത്യന്‍ ഭരണഘടന 64-ാമത്തെ വയസ്സിലെത്തുമ്പോഴും ഭരണഘടനയില്‍ വിഭാവനം ചെയ്ത നീതിയും സ്വാതന്ത്ര്യവും സാഹോദര്യവും തുല്യതയും എല്ലാം കേവലം ജലരേഖകള്‍ മാത്രം. പൗരസ്വാതന്ത്ര്യങ്ങള്‍ എത്ര കണ്ട് അനുഭവിക്കാന്‍ സാധിക്കുന്നുവോ അതിന്റെയടിസ്ഥാനത്തില്‍ മാത്രമേ ജനാധിപത്യ വ്യവസ്ഥിതിയുടെ വിജയത്തെ ഗണിക്കാന്‍ കഴിയുള്ളു. ഇന്ത്യയിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്വന്തം ഭരണഘടനാവകാശങ്ങള്‍ അനുഭവയോഗ്യമാവുന്നില്ല എന്നതാണ് സത്യം. നിരന്തരമായി അവള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. അവള്‍ക്ക് അത്താണിയായി നിലകൊള്ളേണ്ട കോടതികളില്‍ നിന്നും കാലതാമസമുണ്ടാവുന്നു.ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സ്ത്രീയുടെ ഭരണ ഘടനാ  അവകാശങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. 103-ാം സാര്‍വദേശീയ മഹിളാദിനം ആഘോഷിക്കുന്നവേളയില്‍ സ്വതന്ത്ര ഇന്ത്യയില്‍ സ്ത്രീയെ ഒരു സഹജീവിയായി കാണാന്‍പോലും സമൂഹം തയ്യാറാവാത്തതിന്റെ അനുഭവത്തില്‍ നമുക്ക് ലജ്ജിക്കാം.

*അഡ്വ. പി വസന്തം ജനയുഗം 08 മാര്‍ച്ച് 2013

Wednesday, 6 March 2013

കുത്തക മൂലധനകാലത്തെ വര്‍ഗസമര ചിന്തകള്‍


സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം പഴയ പ്രതാപകാലം അയവിറക്കിക്കൊണ്ട് അഷ്ടിക്ക് ഗതിയില്ലാതെ കഴിഞ്ഞുപോന്ന സംഘടനയായിരുന്നു വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ്. തരാതരം തരപ്പെടുന്ന വിദേശയാത്രകളും സൗജന്യ സമ്മാനങ്ങളുമൊക്കെയായി ഭേദപ്പെട്ട നിലയില്‍ കഴിഞ്ഞുപോന്ന സംഘടന, സ്വന്തമായുണ്ടായിരുന്ന ആസ്ഥാനത്തിന് വാടക കൊടുക്കാനാവാതെ, സ്വന്തം മുഖപത്രം പ്രസിദ്ധപ്പെടുത്താനാവാതെ അന്ധാളിച്ചു നിന്നുപോയിരുന്നു. വര്‍ഗസമരത്തോട് വിട പറഞ്ഞതിനാല്‍ സാധാരണ തൊഴിലാളികളില്‍നിന്ന് അത് അപ്പോഴേക്ക് അകന്നുപോവുകയും ചെയ്തിരുന്നു.



എന്നാല്‍ ലോകമെങ്ങുമുള്ള തൊഴിലാളികള്‍ വന്‍തോതിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയമാവുകയാണ് എന്നു തിരിച്ചറിഞ്ഞ ഒരു വിഭാഗം തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ അതിനെ വീണ്ടും പുതുക്കിപ്പണിയാനുള്ള പരിശ്രമത്തിലായിരുന്നു. അതിനു നേതൃത്വം നല്‍കിയവരില്‍ പ്രഥമഗണനീയനായിരുന്നു ഗ്രീക്ക് പാര്‍ലമെന്റിലെ കമ്യൂണിസ്റ്റു പാര്‍ടി പ്രതിനിധിയായ ജോര്‍ജ് മാവ്റിക്കോസ്. ഇപ്പോള്‍ ഡബ്ല്യുഎഫ്ടിയുവിന്റെ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം എഐബിഇഎ അഖിലേന്ത്യാ സമ്മേളനവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എത്തിയിരുന്നു. മാവ്റിക്കോസുമായി ദേശാഭിമാനിക്ക് വേണ്ടി ഒരഭിമുഖം തയ്യാറാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ എ കെ പത്മനാഭനും ഡബ്ല്യുഎഫ്ടിയു സെക്രട്ടറിയേറ്റംഗമായ സിഐടിയു നേതാവ് ദേവ്റോയിയുമാണ്. ബോള്‍ഗാട്ടിയില്‍ എത്തിച്ചേരുന്ന മാവ്റിക്കോസിനെ അഭിമുഖത്തിനായി റാഞ്ചിയെടുക്കാന്‍ ബിഇഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയായ എസ് എസ് അനിലിനെയാണ് നിയോഗിച്ചത്. ഫെബ്രുവരി 11ന് എത്തിച്ചേര്‍ന്ന് പിറ്റേന്ന് തിരിച്ചുപോവുന്നതാണ് യാത്രാപരിപാടി. അതിനിടക്ക് ബാങ്ക് ജീവനക്കാരെ അഭിമുഖീകരിച്ചുള്ള ഒരു പ്രഭാഷണം, പിറ്റേന്ന് ഡബ്ല്യുഎഫ്ടിയു ഘടകസംഘടനകളുമായുള്ള മുഖാമുഖം, അതിനിടക്ക് ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ നിന്നുള്ളവരുമായുള്ള ചര്‍ച്ച  ഇതിനിടക്ക് ഒരഭിമുഖത്തിന് സമയം കണ്ടെത്താനായത് അനിലിന്റെ സംഘാടനാപാടവംകൊണ്ടു മാത്രമാണ്. രാവിലെ 9.30നാണ് ഒടുക്കം നേരം കണ്ടെത്തിയത്. കൃത്യം 9.15ന് തന്നെ ഡബ്ല്യുഎഫ്ടിയു സെക്രട്ടറിയേറ്റിലെ ശ്രീമതി അന്റ ഹോട്ടലിലെ ലോഞ്ചില്‍ റെഡി. 9.29നു തന്നെ മാവ്റിക്കോസും. ഹൃദ്യമായ പുഞ്ചിരിയോടെ തീര്‍ത്തും അനൗപചാരികവും എന്നാല്‍ അതീവ ഊഷ്മളവുമായ ഒരഭിവാദനം. ആളൊഴിഞ്ഞ കഫറ്റേരിയയുടെ മൂലയില്‍ ചിരപരിചിതരായ സഖാക്കള്‍ തമ്മില്‍ സംസാരിക്കുന്നതുപോലെ തീര്‍ത്തും 'ഇന്‍ഫോര്‍മല്‍' ആയ ഒരഭിമുഖം. ഇത്തിരി പ്രകോപനപരമായ തുടക്കം ആയിക്കൊള്ളട്ടെ എന്നുകരുതി ആദ്യ ചോദ്യമായവതരിപ്പിച്ചത്, ഒരു സൊറ പറച്ചില്‍ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ഡബ്ല്യുഎഫ്ടിയു വര്‍ഗാധിഷ്ഠിതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയതോടെയാണ് ഞങ്ങള്‍ക്ക് അതില്‍ താല്‍പ്പര്യം വന്നു തുടങ്ങിയത് എന്നു പറഞ്ഞുകൊണ്ടാണ്.

കലങ്ങിമറിഞ്ഞ ഇന്നത്തെ ലോകസാഹചര്യത്തില്‍ അത് അതിന്റെ കടമ നിറവേറ്റുന്നുണ്ടോ എന്ന ചോദ്യത്തെ ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം അഭിമുഖീകരിച്ചത്. = സോഷ്യലിസ്റ്റ് ലോകത്തിനേറ്റ പിറകോട്ടടിക്കുശേഷം 2005ല്‍ ഹവാനയില്‍ ചേര്‍ന്നാണ് ഡബ്ല്യുഎഫ്ടിയുവിനെ കൂടുതല്‍ ശക്തമാക്കാനും പുനര്‍നിര്‍മിക്കാനും തീരുമാനിച്ചത്. തീര്‍ച്ചയായും ഇതില്‍ സിഐടിയുവിന്റെ റോള്‍ വളരെ പ്രധാനമായിരുന്നു. വര്‍ഗവീക്ഷണത്തോടെ പ്രശ്നങ്ങളെ നോക്കിക്കാണാനും സാര്‍വദേശീയമായി പോരാടാനും ഡബ്ല്യുഎഫ്ടിയുവിനുള്ള കഴിവ് ഇന്ന് ഏറെ വര്‍ധിച്ചിരിക്കുന്നു. ഡബ്ല്യുഎഫ്ടിയുവിന് ഐക്യരാഷ്ട്രസഭയിലും ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലും ഐഎല്‍ഒയിലും ഇപ്പോള്‍ പ്രാതിനിധ്യമുണ്ട്. ശാക്തിക ബലാബലങ്ങളില്‍ വന്ന മാറ്റത്തെത്തുടര്‍ന്ന് ഇന്ന് തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന് ഒട്ടേറെ തടസ്സങ്ങള്‍ വന്നുപെട്ടിട്ടുണ്ട്. കുത്തക മൂലധനത്തിനും ജനാധിപത്യ വിരുദ്ധശക്തികള്‍ക്കും ഏറെ മേല്‍ക്കൈ നേടാനായിട്ടുണ്ട് എന്നത് നേരാണ്. കുത്തക മുതലാളിമാര്‍ ഐസിടിയു പോലുള്ള സംഘടനകള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നുമുണ്ട്. എങ്കിലും അതിനെ മുറിച്ചുകടക്കാന്‍ പ്രത്യയശാസ്ത്രപരമായി പടച്ചട്ടയണിഞ്ഞ തൊഴിലാളിപ്രസ്ഥാനത്തിന് ആവുക തന്നെ ചെയ്യും. തികഞ്ഞ ആത്മവിശ്വാസത്തോടെ മാവ്റിക്കോസ് അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്ന് ഓര്‍മ വന്നത് ഡബ്ല്യുഎഫ്ടിയുവിന്റെ 16ാം കോണ്‍ഗ്രസ്സില്‍ അദ്ദേഹം ചെയ്ത പ്രസംഗമാണ്. ഒരുപക്ഷേ കാസ്ട്രോവിനെപ്പോലുള്ള ഒരു നേതാവില്‍ നിന്ന് പ്രസരിക്കുന്ന ഊര്‍ജം, ശുഭാപ്തിവിശ്വാസം, പ്രത്യാശ  അതായിരുന്നു അതില്‍ മുഴങ്ങിയത്. ഇന്നിപ്പോള്‍ ഇവിടെയുമതേ, കൂടുതല്‍ കരുത്തോടെ പൊരുതുന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ അത് സ്വാഭാവികമാണുതാനും. ? ശരിയാണ്, വര്‍ഗാധിഷ്ഠിതമായി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പോരാടുന്നതിലും ഏറെ മുന്നിലാണ് ഡബ്ല്യുഎഫ്ടിയു. പക്ഷേ ഇന്നത്തെ ലോകസാഹചര്യത്തില്‍, വിശേഷിച്ചും ബഹുരാഷ്ട്രക്കുത്തകകളുടെ പിന്തുണയോടെ ഐസിടിയു ഒരു വന്‍ശക്തിയായി ഉയരുന്നില്ലേ? വിശേഷിച്ചും ഐഎല്‍ഓവിലെ പ്രാതിനിധ്യത്തില്‍ ഇതു പ്രകടമല്ലേ = യഥാര്‍ഥത്തില്‍ ഐഎല്‍ഓവിന് അതിന്റെ ശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. അത് ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെടുകയാണ്. എല്ലാ അധികാരവും എല്ലാ ശക്തിയും ഒരുപറ്റം ബഹുരാഷ്ട്രക്കുത്തകക്കമ്പനികളിലാണ്. ഒരുദാഹരണമെടുക്കാം. ആഫ്രിക്കന്‍ റീജ്യണല്‍ യോഗം. അതില്‍ ആഫ്രിക്കയില്‍നിന്നുള്ള 37 രാജ്യങ്ങളുണ്ട്. എന്നാല്‍ ഒന്നിനും പ്രാതിനിധ്യമില്ല. ഞങ്ങള്‍ ആവശ്യപ്പെടുന്നത് മതിയായ, ശരിയായ പ്രാതിനിധ്യവും ജനാധിപത്യപരമായ നടത്തിപ്പുമാണ്. ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും മനസ്സിലാക്കി അതിനൊത്ത് പ്രവര്‍ത്തിക്കുന്നവരെ അവര്‍ തിരിച്ചും സഹായിക്കുന്നതില്‍ അത്ഭുതമില്ല. ? ഐക്യരാഷ്ട്രസഭ എഴുപതുകളില്‍ത്തന്നെ, ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇന്ന് എല്ലാ അന്താരാഷ്ട്ര സ്ഥാപനങ്ങളും അവയ്ക്ക് കീഴ്പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഡബ്ല്യുഎഫ്ടിയു ഈ പ്രശ്നത്തെ എങ്ങനെ നോക്കിക്കാണുന്നു. = ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ പങ്കിനെക്കുറിച്ച്, അവയുടെ ഇന്നത്തെ പ്രവര്‍ത്തനരീതിയെപ്പറ്റി ഞാനൊന്നു പറഞ്ഞോട്ടെ; അവയാണ് ഇന്ന് ലോകത്തെ സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും അടക്കിവാഴുന്നത്. ഒരുദാഹരണം പറയാം. 1994ല്‍ ദക്ഷിണാഫ്രിക്കയില്‍ അപ്പാര്‍ത്തീഡ് ഭരണം അവസാനിച്ചു. പക്ഷേ അവിടത്തെ സാമ്പത്തിക മേധാവിത്വം പൂര്‍ണമായും ഇന്നും ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ക്കാണ്. കൊളോണിയലിസം അവസാനിച്ചുവെങ്കിലും കോളനി രാജ്യങ്ങളില്‍ പഴയ യജമാനന്മാരുടെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ആധിപത്യം ചെലുത്തിപ്പോരുകയാണ്. അന്താരാഷ്ട്ര സ്ഥാപനങ്ങളാകെ അവയുടെ കൈപ്പിടിയിലായിരിക്കുന്നു. മാറിവന്ന ലോകസാഹചര്യങ്ങളില്‍ കാര്യങ്ങള്‍ ഒറ്റയടിക്ക് അത്രയെളുപ്പം മാറ്റിത്തീര്‍ക്കാനാവില്ല. പക്ഷേ ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെ, അവയുടെ ചൂഷണത്തിനെതിരെ തൊഴിലാളികളില്‍ വന്‍തോതിലുള്ള ബോധവല്‍ക്കരണം നടന്നുവരുന്നുണ്ട്. അതിനെതിരെ വര്‍ഗാടിസ്ഥാനത്തില്‍ ചെറുത്തുനില്‍പ്പുകളും പ്രക്ഷോഭങ്ങളും വളര്‍ത്തിയെടുക്കാനാണ് ഡബ്ല്യുഎഫ്ടിയു ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

? ലോക ബാങ്കിനെയും ഐഎംഎഫിനെയും ജനാധിപത്യവല്‍ക്കരിക്കുക എന്ന മുദ്രാവാക്യം ഉയരുന്നുണ്ടല്ലോ. വാള്‍ഡന്‍ ബെല്ലോവിനെപ്പോലുള്ളവര്‍ അതിശക്തമായി ഉന്നയിക്കുന്ന ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുന്നു = ഈ അന്താരാഷ്ട്ര സ്ഥാപനങ്ങളെ ജനാധിപത്യവല്‍ക്കരിക്കുക എന്ന കാര്യം തീര്‍ത്തും അസാധ്യമാണ്. മുതലാളിത്തശക്തികളുടെ കൈയിലുള്ള ശക്തിയേറിയ ഉപകരണങ്ങളാണവ. ഈ സ്ഥാപനങ്ങളെ ജനാധിപത്യവല്‍ക്കരിക്കാം എന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ ഒന്നുകില്‍ അവര്‍ വിഡ്ഢികളാണ്. അല്ലെങ്കില്‍ ബോധപൂര്‍വം കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നുപറയാന്‍ എന്നെ അനുവദിക്കുക. ചില സര്‍ക്കാരിതര സംഘടനകള്‍ ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നുണ്ടാവാം. പക്ഷേ ഇവയില്‍ പലതും സര്‍ക്കാരിതരമല്ല, സര്‍ക്കാര്‍ തന്നെ വളര്‍ത്തുന്നവയാണ് എന്നതാണ് സത്യം. അമേരിക്കയിലെ കാര്യം ജെയിംസ് പെട്രാസ് പറഞ്ഞിട്ടുണ്ട്. 65,000 എന്‍ജിഒ കളാണ് അവിടെ. അവയില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നവയാണ്. ഡബ്ല്യുഎഫ്ടിയു ആസ്ഥാനമായ ഗ്രീസിലും എന്‍ജിഒ കള്‍ ശക്തമാണ്. പ്രത്യയശാസ്ത്രപരമായി വൃത്തികെട്ട കളികളാണവ കളിക്കുന്നത്. അവര്‍ ആഫ്രിക്കയെ സഹായിക്കാനായി സര്‍ക്കാരിതര സംഘടനയുണ്ടാക്കുന്നു. അതിന്റെ രാഷ്ട്രീയം ഊറ്റിക്കളഞ്ഞുകൊണ്ട് കേവലമായ ഒരാവശ്യമായാണ് ഇക്കൂട്ടര്‍ പ്രശ്നമുന്നയിക്കുക. ഇത്തരം സംഘടനകളുടെ നേതാക്കള്‍ സദാ ബിസിനസ് ക്ലാസുകളില്‍ വിമാനയാത്ര നടത്തും. ലോകം ചുറ്റിക്കറങ്ങും. വന്‍കിട പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കും. തൊഴിലാളിവര്‍ഗത്തിന് നിര്‍വഹിക്കാനുള്ള തന്ത്രപരമായ കടമയില്‍നിന്ന് ആശയപരമായി അകറ്റുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ഈ സംഘടനകള്‍. അതുകൊണ്ടുതന്നെ അത്തരം സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ഈ തലതിരിഞ്ഞ ആശയങ്ങളെ തിരിച്ചറിഞ്ഞേ പറ്റൂ.

? 2011ല്‍ ഡബ്ല്യുഎഫ്ടിയു മുന്നോട്ടുവച്ച മുദ്രാവാക്യം ലോകത്തെങ്ങുമുള്ള തൊഴിലാളികളുടെ ഭാവനയെ സ്പര്‍ശിച്ച ഒന്നാണ്. ഉല്‍പ്പാദനക്ഷമത വര്‍ധിച്ചുവരുന്ന ലോകസാഹചര്യത്തില്‍ അതിന്റെ നേട്ടം തൊഴിലാളികള്‍ക്ക് കൂടി അര്‍ഹതപ്പെട്ടതാണെന്ന പ്രഖ്യാപനമാണ് 2011 ഒക്ടോബര്‍ 3ന് നടന്നത്. തൊഴില്‍സമയം ആഴ്ചയില്‍ 35 മണിക്കൂറാക്കണം (5 ഃ 7) എന്ന ശരിയും ശാസ്ത്രീയവുമായ ആ മുദ്രാവാക്യത്തോട് ലോകതൊഴിലാളികള്‍ എങ്ങനെയാണ് പ്രതികരിച്ചത്. = അന്താരാഷ്ട്ര ദിനാചരണം ഡബ്ല്യുഎഫ്ടിയുവിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. 1945 ഒക്ടോബര്‍ 3നാണ് ഈ സംഘടന പിറവികൊണ്ടത്. തൊഴിലാളികളുെ ട ദൈനംദിനാവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുന്നതോടൊപ്പം അവരുടെ ബോധനിലവാരം ഉയര്‍ത്തേണ്ടതും ഏറെ പ്രധാനമാണ്. പുതിയ സാങ്കേതികവിദ്യാ വികാസത്തോടെ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത പലമടങ്ങ് വര്‍ധിച്ചിട്ടുണ്ട്. മുതലാളിമാരുടെ ലാഭം അനേകമടങ്ങ് പെരുകുന്നുമുണ്ട്. പക്ഷേ ഇതിന്റെ നേട്ടം ഉടമകള്‍ക്കു മാത്രമായി വിട്ടുകൊടുത്തുകൂടാ. മുഴുവന്‍ മിച്ചമൂല്യവും തട്ടിയെടുക്കുന്ന മുതലാളിമാരോട് അതുകൊണ്ടുതന്നെ കണക്കുപറയുകയാണ് തൊഴിലാളികള്‍ ഈ ഡിമാന്റിലൂടെ. ഒരാഴ്ചയില്‍ 35 മണിക്കൂര്‍ തൊഴില്‍സമയം എന്നത് ഗ്രീസില്‍ തൊഴിലാളികള്‍ മുമ്പേ പൊരുതി നേടിയതാണ്. നിര്‍മാണമേഖലയിലും മറ്റും ഇത് നടപ്പായിക്കഴിഞ്ഞതുമാണ്. ത്യാഗപൂര്‍വമായ സമരങ്ങളിലൂടെ നേടിയെടുക്കാനായ ഈ അവകാശം 2008ലെ മുതലാളിത്തക്കുഴപ്പത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷാപദ്ധതികള്‍ അടക്കം പല അവകാശങ്ങളും മുതലാളിമാര്‍ കവര്‍ന്നെടുക്കുകയാണ്. യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളിലും 35 മണിക്കൂര്‍ ജോലിസമയം നിലവിലുണ്ട്. മാറിയ ലോകസാഹചര്യത്തില്‍ ഇത് തിരിച്ചുപിടിക്കാനും അതിന്റെ വ്യാപ്തി വികസിപ്പിക്കാനും തൊഴിലാളിവര്‍ഗത്തെ പ്രാപ്തമാക്കാനായാണ് സാര്‍വദേശീയ ദിനാചരണത്തിന് ഇത് വിഷയമാക്കിയത്. ലോകത്ത് പല വന്‍കരകളിലും ഈ ആശയത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ആഫ്രിക്കയിലും ലത്തീന്‍ അമേരിക്കയിലുമൊക്കെ ആവേശപൂര്‍വമാണ് തൊഴിലാളികള്‍ ഈ വിഷയം ഏറ്റെടുത്തത്.

? കഴിഞ്ഞ ഒക്ടോബര്‍ 3 ദിനാചരണം ഇന്ത്യയില്‍ നല്ല നിലയിലാണ് തൊഴിലാളികള്‍ ഏറ്റെടുത്തത്. അവസരോചിതവും ഭാവനാപൂര്‍ണവുമായി ഉയര്‍ത്തിയ ആ അഞ്ച് ഡിമാന്റുകള്‍, വളരെ സങ്കീര്‍ണമായ ലോകസാഹചര്യത്തില്‍ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനാവാത്തത് ബഹുരാഷ്ട്രക്കുത്തകകളുടെ ഇടപെടല്‍ കൊണ്ടാണെന്ന് തൊഴിലാളികളെ പഠിപ്പിച്ചു. ഇന്ത്യയില്‍ നന്നായി സ്വീകരിക്കപ്പെട്ട ആ മുദ്രാവാക്യം എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും മരുന്ന്, എല്ലാവര്‍ക്കും വിദ്യാഭ്യാസം, എല്ലാവര്‍ക്കും പാര്‍പ്പിടം  എങ്ങനെയാണ് ലോകതൊഴിലാളികള്‍ സ്വീകരിച്ചത്. = എന്തുകൊണ്ടാണ് ഈ അടിസ്ഥാനാവശ്യങ്ങള്‍ നിരാകരിക്കപ്പെടുന്നത് എന്ന് ലോകത്തെങ്ങുമുള്ള തൊഴിലാളികളെ പഠിപ്പിക്കാനായി എന്നതുതന്നെ ഏറ്റവും വലിയ നേട്ടം. ഇത്തരം ദിനാചരണങ്ങള്‍ക്ക് ഏതു വിഷയം തെരഞ്ഞെടുക്കണം എന്നത് ഏതെങ്കിലുമൊരാളുടെ തലയില്‍ പൊട്ടിമുളയ്ക്കുന്നതല്ല. ലോകത്തെ 45 രാജ്യങ്ങളില്‍നിന്ന് പ്രതിനിധികളുള്ള പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലാണ് ജനാധിപത്യപരമായ കൂടിയാലോചനകളിലൂടെ വിഷയങ്ങള്‍ നിര്‍ണയിക്കുക. ഈ വരുന്ന മാര്‍ച്ച് 6, 7 തീയതികളില്‍ പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ വച്ചാണ് അടുത്ത പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ യോഗം. 2013 ഒക്ടോബര്‍ ദിനാചരണത്തിന്റെ വിഷയം നിര്‍ണയിക്കുക ആ യോഗമാണ്. പക്ഷേ എനിക്ക് വ്യക്തിപരമായി തോന്നുന്നത് കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയ അതേ ഡിമാന്റുകള്‍ തന്നെ ഊന്നിപ്പറയേണ്ടതുണ്ട് എന്നാണ്. കഴിഞ്ഞ ദിനാചരണത്തിന്റെയും പ്രക്ഷോഭത്തിന്റെയും ഫലമായി ബൊളീവിയയിലും ഇക്വഡോറിലും നിക്വരാഗ്വയിലുമൊക്കെ സര്‍ക്കാരുകള്‍ പല കാര്യങ്ങളും നടപ്പാക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. പക്ഷേ സ്ഥിതി ഗുരുതരമായി തുടരുകയാണ് ലോകത്താകെ. എച്ച്ഐവി പെരുകിവരുന്നു. ഒരിക്കല്‍ അപ്രത്യക്ഷമായിരുന്ന ക്ഷയം, മലമ്പനി മുതലായ രോഗങ്ങള്‍ തിരിച്ചുവരുന്നു. ഓരോ വര്‍ഷവും ആഫ്രിക്കയില്‍ മരണമടയുന്ന ശിശുക്കളുടെ എണ്ണം 30 ലക്ഷമാണ്. അതുകൊണ്ടുതന്നെ ആരോഗ്യമേഖലയിലെ ബഹുരാഷ്ട്രക്കുത്തകകളുടെ പിടിമുറുക്കലിനെതിരെ ഇനിയും ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പാര്‍പ്പിടത്തിന്റെയുമൊക്കെ മേഖലകളില്‍ തൊഴിലാളികളും സാധാരണ മനുഷ്യരും പിന്‍തള്ളപ്പെടുന്നതിനു പിറകില്‍ വന്‍കിട ബഹുരാഷ്ട്ര കോര്‍പറേഷനുകളാണ്, അവയുടെ ലാഭതാല്‍പ്പര്യമാണ്. അതുകൊണ്ടുതന്നെ ഈ പ്രക്ഷോഭവും പ്രചാരണവും ഇനിയും തുടരേണ്ടതുണ്ട്. ? സാര്‍വദേശീയ തൊഴില്‍ സംഘടനയായ ഐഎല്‍ഒവിലും ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യമാണല്ലോ പ്രകടമാകുന്നത്. ഇതിനെതിരെയുള്ള പ്രതികരണങ്ങള്‍. = ഐഎല്‍ഒവിന്റെ ഗവേണിങ് ബോഡിയില്‍ 31 അംഗങ്ങളാണുള്ളത്. അതില്‍ ഡബ്ല്യുഎഫ്ടിയുവില്‍നിന്ന് ഒരാള്‍ പോലുമുണ്ടായിരുന്നില്ല. 120 രാജ്യങ്ങളില്‍നിന്നായി 82 ദശലക്ഷം അംഗങ്ങളുണ്ട് ഞങ്ങള്‍ക്ക്. ഇതെന്ത് ജനാധിപത്യമാണ് എന്ന് ഐഎല്‍ഒ ഡയറക്ടര്‍ ജനറലോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, ഉന്നയിച്ച പ്രശ്നം വളരെ ശരിയാണ് എന്നായിരുന്നു. പിന്നെ കുറേ ബ്ലാ ബ്ലാ വാചകങ്ങളാണ് അദ്ദേഹം ഉരുവിട്ടത്. ഡബ്ല്യുഎഫ്ടിയു സമ്മര്‍ദം തുടര്‍ന്നു. അവസാനം ഒരു സ്ഥാനം കല്‍പ്പിച്ചുതരാന്‍ അവര്‍ നിര്‍ബന്ധിതരായി. കോടിക്കണക്കിന് അംഗങ്ങളുള്ള ഓള്‍ ചൈനാ ഫെഡറേഷന്‍ മുഖേന. 2000 അംഗങ്ങളുള്ള സംഘടനകള്‍ക്ക് അവര്‍ സ്ഥാനം നല്‍കിപ്പോരുമ്പോഴാണിത്. അവര്‍ക്ക് വേണ്ടത് ആമാസ്വാമിമാരുടെ കൂട്ടത്തെയാണ്. ഇതാണ് സാഹചര്യം. പക്ഷേ ഞങ്ങള്‍ പോരാട്ടം തുടരുകതന്നെ ചെയ്യും.

? ആഗോള മുതലാളിത്ത പ്രതിസന്ധിക്കുശേഷം ലോകത്താകെ ഒരിടതുപക്ഷ ആഭിമുഖ്യം വളര്‍ന്നിട്ടുണ്ട് എന്നത് ശരിയാണ്. മുതലാളിത്തത്തിന് പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല, അത് സങ്കീര്‍ണമാക്കുകയേ ഉള്ളൂ എന്ന തോന്നല്‍ വളരുന്നുണ്ട്.

പക്ഷേ അതേസമയം പ്രതിസന്ധി ഫാസിസത്തിന് അനുകൂലമായ മണ്ണ് ഒരുക്കിക്കൊടുക്കുന്നില്ലേ? ഒന്നുകില്‍ യുദ്ധം, അല്ലെങ്കില്‍ ഫാസിസം  അതാണല്ലോ പ്രതിസന്ധി മറികടക്കാനുള്ള മുതലാളിത്ത തന്ത്രം. അത്തരമൊരു സാഹചര്യത്തില്‍ ഡബ്ല്യുഎഫ്ടിയുവിന്റെ ഇടപെടല്‍ കൂടുതല്‍ സാര്‍ഥകമാകുന്നത് എങ്ങനെ. = വളരെ ശരിയാണ്. പ്രതിസന്ധി സാഹചര്യങ്ങളെ വളരെയേറെ സങ്കീര്‍ണമാക്കിയിരിക്കുന്നു. അത്യന്തം അപകടകരമാണ് സ്ഥിതി. ഗ്രീക്ക് പാര്‍ലമെന്റിന്റെ തന്നെ കാര്യമെടുക്കാം. 1936നുശേഷം ഇതാദ്യമായാണ് ഫാസിസ്റ്റുകള്‍ ഇത്രയേറെ സീറ്റുകള്‍ നേടുന്നത് 21. അവര്‍ തൊഴിലില്ലായ്മയെ ആയുധമാക്കുന്നു. കുടിയേറ്റത്തൊഴിലാളികളാണ് തങ്ങളുടെ തൊഴില്‍ തട്ടിപ്പറിക്കുന്നത് എന്ന് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു. ചെറുപ്പക്കാരെ വല വീശിപ്പിടിക്കുന്നു  ലോകത്തെങ്ങും.

? പക്ഷേ ഗ്രീസിലെ യുവജനങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ നേരില്‍ കണ്ടതാണല്ലോ. ഏഥന്‍സ് കോണ്‍ഗ്രസ്സില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച യങ് കമ്യൂണിസ്റ്റു വളണ്ടിയര്‍മാരില്‍നിന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്, അവര്‍ ശരിയായ തൊഴിലാളിവര്‍ഗ വീക്ഷണത്തോടെയാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നത് എന്നാണല്ലോ. = അതേ, താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷേ യൂറോപ്പ് എല്ലാം ഗ്രീസ് പോലെയല്ലല്ലോ. എന്തായാലും ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. തൊഴിലാളികളുടെ ബോധനിലവാരം ഉയര്‍ത്തിയും യുവാക്കളെ ശരിയായ ദിശയില്‍ നയിച്ചും മാത്രമേ ഇതിനെ അതിജീവിക്കാനാവൂ.

? ഡബ്ല്യുഎഫ്ടിയു സാര്‍വദേശീയ ദിനാചരണങ്ങള്‍ നടത്തുന്നുണ്ട്, അതുവഴി തൊഴിലാളികളെ കുറേക്കൂടി ഉദ്ബുദ്ധരാക്കുന്നുണ്ട്. ഇസ്രയേലിലേക്കുള്ള കപ്പലുകള്‍ ബഹിഷ്കരിച്ചതുപോലുള്ള ഉശിരന്‍ ചെറുത്തുനില്‍പ്പുകള്‍ നടത്തിയിട്ടുമുണ്ട്. പക്ഷേ സമീപകാലത്തെപ്പോഴെങ്കിലും ലോകത്താകെയുള്ള തൊഴിലാളികള്‍ ഒരു ദിവസം ഒന്നിച്ച് പണിമുടക്കുന്ന ഒരു സാഹചര്യം വന്നുചേരുമോ. = വളരെ പ്രധാനപ്പെട്ട ഒരാശയമാണ് താങ്കള്‍ ഉന്നയിച്ചത്. ഞാന്‍ യോജിക്കുന്നു. പ്രക്ഷോഭം ലോകം മുഴുവന്‍ എത്തിക്കേണ്ടതുണ്ട്. ഇന്ത്യയെപ്പോലെയല്ല ലോകത്തെ ഒട്ടനവധി രാജ്യങ്ങള്‍. ട്രേഡ് യൂണിയനുകള്‍ തന്നെ നിലവിലില്ലാത്ത രാജ്യങ്ങള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ ലോകത്താകെ ഒരുദിവസ പണിമുടക്കം ഉടന്‍ നടപ്പിലാക്കാനാവുന്ന കാര്യമല്ല എന്നാണ് പറയാനുള്ളത്. കാര്യങ്ങളില്‍ നമ്മള്‍ക്ക് തുറന്ന മനസ്സുണ്ടാവണം. നമ്മുടെ ആഗ്രഹങ്ങള്‍ ചരിത്രത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലല്ലോ. ? ഐടിയുസി ഇപ്പോഴും ഒരു വലിയ വിഭാഗം തൊഴിലാളികളെ ആകര്‍ഷിക്കുന്ന അന്താരാഷ്ട്രവേദിയാണല്ലോ. അവരുമായി കൂടിച്ചേര്‍ന്നുകൊണ്ടുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? = വളരെ പ്രയാസകരമായ കാര്യമാണത്. ലോകത്തെല്ലായിടത്തും അവര്‍ സാമ്രാജ്യത്വശക്തികളെയാണ് പിന്തുണയ്ക്കുന്നത്. വടക്കനാഫ്രിക്കയില്‍ അവര്‍ ബഹുരാഷ്ട്രക്കുത്തകകളുടെ സംരക്ഷണത്തിനായി സാമ്രാജ്യത്വശക്തികള്‍ക്കൊപ്പമാണ്. മാലിയില്‍ അവര്‍ ഫ്രഞ്ച് അധിനിവേശത്തെ പിന്തുണയ്ക്കുന്നു. സിറിയയില്‍ ജനാധിപത്യ പുനഃസ്ഥാപനത്തെപ്പറ്റി വായിട്ടലയ്ക്കുന്നു. ഇറാഖില്‍ അവര്‍ കൂട്ടക്കൊലക്കുള്ള മാരകായുധങ്ങള്‍ക്കെതിരെ സംസാരിച്ചുകൊണ്ട് സാമ്രാജ്യത്വത്തിനൊപ്പം നിന്നു. കാര്യങ്ങള്‍ അറിയാത്തതുകൊണ്ടല്ല, സാമര്‍ഥ്യം കൊണ്ടാണിത്. അവരുടെ നേതൃത്വം അതുകൊണ്ടുതന്നെ പ്രഭുസമാനമായ രീതിയിലാണ് കഴിഞ്ഞുകൂടുന്നത്. അവര്‍ ബഹുരാഷ്ട്ര കുത്തകകളുടെ സമാന്തരങ്ങളാണ്. നമുക്കാണെങ്കില്‍ സംഘടിപ്പിക്കാനുള്ളത് സാധാരണ തൊഴിലാളികളെയാണ്. അക്കാര്യത്തിലാകട്ടെ, ഡബ്ല്യുഎഫ്ടിയു വളരെ മുന്നേറുന്നതാണ് സമീപകാലാനുഭവങ്ങള്‍. ദക്ഷിണാഫ്രിക്കയിലെ വലിയൊരു ഫെഡറേഷനായ കൊസാട്ടോ വീണ്ടും ഡബ്ല്യുഎഫ്ടിയുവില്‍ അംഗത്വം തേടുകയാണ്. അവരുടെ കഴിഞ്ഞ കോണ്‍ഗ്രസില്‍ മഹാഭൂരിപക്ഷത്തോടെ ജനാധിപത്യപരമായെടുത്ത ആ തീരുമാനം നടപ്പിലാക്കുന്നത് വൈകിക്കാനാണ് ഐസിടിയു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ബഹുരാഷ്ട്രക്കുത്തകകളുടെ താല്‍പ്പര്യസംരക്ഷകരുമായി യോജിപ്പ് എന്ന കാര്യം ഒട്ടും പ്രായോഗികമല്ല. താല്‍പ്പര്യങ്ങളുടെ സംഘട്ടനം തന്നെ പ്രധാനം.

? അവസാനമായി ഒരു ചോദ്യം, ഇന്ത്യയില്‍ പണിയെടുക്കുന്നവരാകെ, ഒന്നിച്ച്, ഈ വരുന്ന ഫെബ്രുവരി 20, 21 തീയതികളില്‍ പണിമുടക്കുകയാണ്. എന്താണ് താങ്കളുടെ പ്രതികരണം? ധദേശീയ പണിമുടക്കിന് മുമ്പാണ് ഈ അഭിമുഖം തയ്യാറാക്കിയത്  എഡിറ്റര്‍പ = ഇത്തരം പ്രക്ഷോഭങ്ങള്‍ക്കൊപ്പമാണ് എന്നും ഡബ്ല്യുഎഫ്ടിയു നിലയുറപ്പിച്ചിട്ടുള്ളത്. വര്‍ഗപരമായ ഒരുയര്‍ത്തെഴുന്നേല്‍പ്പാണിത്  ജാതിമത കക്ഷി രാഷ്ട്രീയ ഭാഷാഭേദമെന്യേ തൊഴിലാളികള്‍ ഒന്നിക്കുകയാണ്. ലോകത്തെ ഇതര മേഖലകളില്‍ ഈ വന്‍ പണിമുടക്കം ആവേശമുയര്‍ത്തുക തന്നെ ചെയ്യും. വര്‍ഗൈക്യം വിപുലീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ശരിയായ ദിശയിലാണ് നീങ്ങുന്നത്. തികച്ചും ന്യായമായ ആവശ്യങ്ങളാണുന്നയിച്ചത്. ഇന്ത്യയിലെ പണിയെടുക്കുന്നവരെയാകെ ഡബ്ല്യുഎഫ്ടിയു അനുമോദിക്കുകയാണ്. ഇന്ത്യന്‍ തൊഴിലാളികളുടെ സമരശബ്ദത്തിനോടൊപ്പം ഞങ്ങളുടെ ശബ്ദവും ചേര്‍ത്തുവയ്ക്കുന്നു. "ടവര്‍ ഓഫ് കോണ്‍ഫിഡന്‍സ്"  അഭിമുഖം അവസാനിപ്പിച്ചു പുറത്തിറങ്ങുമ്പോള്‍ അനില്‍ പറഞ്ഞു. അതേ, ഈ ആത്മവിശ്വാസം ലോകത്താകെയുള്ള തൊഴിലാളികളിലേക്ക് പ്രസരിക്കേണ്ടതുണ്ട്. ഡബ്ല്യുഎഫ്ടിയുവിന് ഇനിയും കൂടുതല്‍ വലിയ കടമകള്‍ നിറവേറ്റാനായുണ്ട്. മുഴുവന്‍ സാധാരണ മനുഷ്യരുടെയും മോചകസ്ഥാനത്തേക്ക് തൊഴിലാളിവര്‍ഗം സ്വയം ഉയരുകയാണ്. കൂടുതല്‍ ശുഭാപ്തിവിശ്വാസത്തോടെ, കര്‍മധീരതയോടെ, ത്യാഗസന്നദ്ധതയോടെ ലോകതൊഴിലാളി പ്രസ്ഥാനം മുന്നോട്ടുതന്നെയാണ്.

ജോര്‍ജ് മാവ്റിക്കോസ് / എ കെ രമേശ്

സാമൂഹ്യ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന മുതലാളിത്തലോകം


പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നാന്തെ പ്രവിശ്യയിലെ സര്‍ക്കാര്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുടെ ഓഫീസിനുമുന്നില്‍ ഫെബ്രുവരി 13ന് പട്ടാപ്പകല്‍ ഒരു ആത്മാഹുതി നടന്നു. ജമാല്‍ ചാബ് എന്ന 43 വയസുള്ള, അള്‍ജീരിയന്‍ വംശജനായ, തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളിയാണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരണംവരിച്ചത്. തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കുള്ള തൊഴിലില്ലായ്മാ ആനുകൂല്യം അയാള്‍ക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയാണ,് സര്‍ക്കാര്‍ നടപടിയിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് പരസ്യമായി ആത്മഹത്യചെയ്തത്. ഫ്രാന്‍സിലെ നിയമപ്രകാരം 610 മണിക്കൂര്‍ തൊഴില്‍ ലഭിച്ച ഒരാള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍ വീണ്ടും ഒരു തൊഴില്‍ ലഭിക്കുന്നതുവരെയുള്ള കാലത്ത് അയാള്‍ക്ക് തൊഴിലില്ലായ്മാ ആനുകൂല്യം ലഭിച്ചിരുന്നു. ജമാല്‍ ചാബ് 720 മണിക്കൂര്‍ ജോലി ചെയ്തശേഷം തൊഴില്‍ നഷ്ടപ്പെട്ടയാളാണ്. എന്നിട്ടും എംപ്ലോയ്മെന്റ് ഏജന്‍സി അയാള്‍ക്ക് ന്യായമായും ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കുകയാണുണ്ടായത്. മുന്‍കൂട്ടി അധികാരികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടാണ് അയാള്‍ സ്വയം ജീവനൊടുക്കിയത്.

ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ടുചെയ്യുന്നത്, എംപ്ലോയ്മെന്റ് ഏജന്‍സി ഉദ്യോഗസ്ഥര്‍ ബദല്‍ പരിഹാര മാര്‍ഗ്ഗങ്ങളുമായി അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് അധികാരികളുടെ ഭാഷ്യം എന്നത്രെ! ഈ ദുരന്തം തടയാന്‍ തങ്ങള്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചിരുന്നെങ്കിലും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് എംപ്ലോയ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ ഴാങ് ബസേര്‍ എഎഫ്പിയോട് പറഞ്ഞത്. ഈ ദാരുണ സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷം, ഫെബ്രുവരി 15ന്, ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിനടുത്തുള്ള സിന്‍ദെനിസ് എന്ന സ്ഥലത്തെ ഒരു പ്രൈമറി സ്കൂളിനുമുന്നിലെ റോഡില്‍ തൊഴില്‍ നഷ്ടപ്പെട്ട 40 കാരനായ മറ്റൊരു തൊഴിലാളി സ്വയം തീകൊളുത്തി മരണംവരിക്കാന്‍ ശ്രമിച്ചു; അയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ് എന്നും എഎഫ്പിയുടെ റിപ്പോര്‍ട്ടില്‍ കാണുന്നു. ഇതിനുമുമ്പ്, 2012 ആഗസ്റ്റില്‍ പാരീസിനടുത്തുള്ള മാന്തേലാ ജോള്‍ എന്ന സ്ഥലത്തും തൊഴില്‍രഹിതര്‍ക്കുള്ള ക്ഷേമാനുകൂല്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യയില്‍ അഭയംതേടിയിരുന്നു. യൂറോപ്യന്‍ യൂണിയന്റെ കര്‍ക്കശമായ ചെലവുചുരുക്കല്‍ പദ്ധതി നടപ്പാക്കപ്പെട്ടതിനെതുടര്‍ന്ന് തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതും ക്ഷേമാനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെട്ടതുംമൂലമാണ് ഇത്തരം സംഭവവികാസങ്ങള്‍ അടിക്കടി ഫ്രാന്‍സില്‍ മാത്രമല്ല, മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിക്കുന്നത്. പ്രതിഷേധ പ്രക്ഷോഭങ്ങളും പണിമുടക്കുകളും വ്യാപകമാകുന്നു.

2012ല്‍ ഫ്രാന്‍സിന്റെ സാമ്പത്തികവളര്‍ച്ച പൂജ്യമായിരുന്നു; തൊഴിലില്ലായ്മ 10.5 ശതമാനമായി വര്‍ധിച്ചു. അതായത് 31.3 ലക്ഷം തൊഴില്‍രഹിതര്‍; ഭാഗികമായി മാത്രം തൊഴിലുള്ളവരുടെ എണ്ണവുംകൂടി കൂട്ടിചേര്‍ത്താല്‍ തൊഴില്‍രഹിതര്‍ 46 ലക്ഷമാണ്. യൂറോമേഖലയില്‍ വരുന്ന 17 രാജ്യങ്ങളുടെ സമ്പദ്ഘടന 2012 അവസാന മൂന്നുമാസം (ഒക്ടോബര്‍ഡിസംബര്‍) 0.6 ശതമാനത്തോളം ചുരുക്കം (വളര്‍ച്ചയ്ക്കുപകരം തകര്‍ച്ച) അനുഭവപ്പെട്ടതായാണ് ഔദ്യോഗികമായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്.ജപ്പാനില്‍ ഇതേ ഘട്ടത്തില്‍ 0.1 ശതമാനവും ബ്രിട്ടനില്‍ 0.3 ശതമാനവും അമേരിക്കയില്‍ 0.1 ശതമാനവും സാമ്പത്തിക ചുരുക്കം ഉണ്ടായതായും അതാത് ഗവണ്‍മെന്റുകളുടെ ഔദ്യോഗിക ഏജന്‍സികളെ ഉദ്ധരിച്ച് "ഫൈനാന്‍ഷ്യല്‍ ടൈംസ്" ഫെബ്രുവരി 14ന്റിപ്പോര്‍ട്ടുചെയ്തു. യൂറോ മേഖലയില്‍ 2012ലെ നാല് പാദത്തിലും ഒരേപോലെ സാമ്പത്തികചുരുക്കം ആയിരുന്നു2012ലെ ശരാശരി സാമ്പത്തികചുരുക്കം 0.5 ശതമാനം. 1995നുശേഷം ആദ്യമായാണ് യൂറോമേഖലയില്‍ ഒരു വര്‍ഷം ഒരു പാദത്തില്‍പോലും സാമ്പത്തിക വളര്‍ച്ച ഉണ്ടാകാതിരുന്നത്. 27 അംഗ യൂറോപ്യന്‍ യൂണിയനിലെ പൊതു സ്ഥിതിയും ഏറെക്കുറെ സമാനമാണ്.

2012 അവസാനപാദത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സമ്പദ്ഘടനയിലും 0.5 ശതമാനം ചുരുക്കം ഉണ്ടായതായാണ് റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. ഗ്രീസിന്റെ സമ്പദ്ഘടനയില്‍ ഈ ഘട്ടത്തില്‍ 6 ശതമാനവും ഇറ്റലിയില്‍ 2.7 ശതമാനവും പോര്‍ചുഗലില്‍ 3.8 ശതമാനവും സാമ്പത്തിക ചുരുക്കം ഉണ്ടായതായാണ് "ഫൈനാന്‍ഷ്യല്‍ ടൈംസ്" റിപ്പോര്‍ട്ടുചെയ്യുന്നത്. യൂറോമേഖലയിലെ വലിയ സമ്പദ്ഘടനയായ ജര്‍മ്മനിയുടെ ജിഡിപിയില്‍ 0.6 ശതമാനം ചുരുക്കം ഉണ്ടായപ്പോള്‍ ഫ്രാന്‍സില്‍ അത് 0.3 ശതമാനമായിരുന്നു. ഈ സാമ്പത്തികചുരുക്കത്തിന്റെ ഫലമായി സ്വകാര്യ വ്യവസായരംഗത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെടുന്നതായും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു. കഴിഞ്ഞ മാസം ഫ്രഞ്ച് ആട്ടോമൊബൈല്‍ കമ്പനി റിനൗള്‍ട് 2016നകം 7500 തസ്തികകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുകയുണ്ടായിഅതായത് 44000 തൊഴിലാളികള്‍ ഇപ്പോള്‍ പണിയെടുക്കുന്നതില്‍ 14 ശതമാനം കുറയ്ക്കാനാണ് തീരുമാനം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ കമ്പനി 4,000 തസ്തികകള്‍ വെട്ടിക്കുറച്ച് തൊഴിലാളികളെ പുറത്തേക്ക് തള്ളിയതിനു പുറമെയാണ് ഈ പുതിയ നീക്കം. ജനറല്‍ മോട്ടോഴ്സ് ജര്‍മ്മനിയിലെ ബോഷുമിലുള്ള കാര്‍ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടും അധികകാലമായില്ല. രണ്ടാംലോക യുദ്ധാനന്തരം ആദ്യമായാണ് ജര്‍മ്മനിയില്‍ ഒരു ആട്ടോമൊബൈല്‍ സ്ഥാപനം അടച്ചുപൂട്ടുന്നത്. ജനറല്‍ മോട്ടോഴ്സിന്റെ ജര്‍മ്മനിയിലെ മറ്റു യൂണിറ്റുകളില്‍ പണിയെടുക്കുന്ന 20,000 തൊഴിലാളികളുടെ വേതനം മരവിപ്പിക്കാനും മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നു. ഇത് പൊതു സ്ഥിതിയായിരിക്കെ, ചെലവുചുരുക്കല്‍ പരിപാടിയുടെ പരീക്ഷണശാലയായി അന്താരാഷ്ട്ര ധനമൂലധനം മാറ്റിയിരിക്കുന്ന

ഗ്രീസില്‍ സ്ഥിതി കൂടുതല്‍ വഷളാവുകയാണ്; തൊഴിലാളികളുടെ ചെറുത്തുനില്‍പ് ശക്തിപ്പെടുകയുമാണ്. ഇതിനകം, ഐഎംഎഫിന്റെയും യൂറോപ്യന്‍ യൂണിയന്റെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നിര്‍ദ്ദേശാനുസരണം നാലുതവണ ചെലവുചുരുക്കല്‍ പരിപാടികള്‍ (അൗെലേൃശേ്യ ജൃീഴൃമാാല) നടപ്പാക്കിയ ഗ്രീസ് അഞ്ചാംഘട്ട ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ ഫെബ്രുവരി 20ന് (ഇന്ത്യയില്‍ തൊഴിലാളിവര്‍ഗ്ഗം നവലിബറല്‍ നയങ്ങള്‍ക്കെതിരെ ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിക്കുന്ന അതേ ദിവസം) വീണ്ടും പൊതു പണിമുടക്ക് നടത്തുകയാണ്. ഫെബ്രുവരി 14ന് ഗ്രീസിലെ ഗവണ്‍മെന്റിന്റെ സ്ഥിതിവിവരകണക്ക് വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുപ്രകാരം 2012 നവംബര്‍ അവസാനം തൊഴിലില്ലായ്മാനിരക്ക് 27 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 2011 നവംബറില്‍ ഇത് 20.8 ശതമാനമായിരുന്നു. 2012 ഒക്ടോബറില്‍ 26.6 ശതമാനമായിരുന്നതാണ് 27 ശതമാനമായി നവംബറില്‍ വര്‍ധിച്ചത്. അതായത് ഒരു മാസത്തിനകം 30,000 തൊഴിലാളികള്‍ക്കുകൂടി തൊഴില്‍ ഇല്ലാതായി.

യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയാണ് ഏറ്റവും രൂക്ഷമായിരിക്കുന്നത്24 വയസ്സിനു താഴെ പ്രായമുള്ള തൊഴിലന്വേഷകരുടെ ശതമാനം 61.7 കവിഞ്ഞിരിക്കുന്നു. 110 ലക്ഷം ജനസംഖ്യയുള്ള ഗ്രീസില്‍ 39 ലക്ഷം ആളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ് ജീവിക്കുന്നത്. ഗ്രീസില്‍ ഔദ്യോഗിക ദാരിദ്ര്യരേഖയുടെ വരുമാനപരിധി ഒരാള്‍ക്ക് പ്രതിവര്‍ഷം 7,200 യൂറോ (9,700 ഡോളര്‍) ആണ്. പുതിയ ചെലവ്ചുരുക്കല്‍ പദ്ധതി നടപ്പാക്കുന്നതോടെ കൂടുതല്‍പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും തൊഴിലുള്ളവരുടെ കൂലി കുറയ്ക്കപ്പെടുകയും ക്ഷേമ പദ്ധതികള്‍ ഏറെക്കുറെ പാടേ ഉപേക്ഷിക്കുകയും ചെയ്യുന്നതോടെ സ്ഥിതിഗതികള്‍ പിന്നെയും വഷളാകും എന്നുറപ്പാണ്. രണ്ടുവര്‍ഷത്തിനകം ശമ്പളത്തില്‍ 60 ശതമാനത്തിന്റെ വെട്ടിക്കുറവാണ് അവിടെ വരുത്തിയത്. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി നിരവധി പണിമുടക്ക് പരമ്പരകള്‍ക്കും മറ്റു പ്രക്ഷോഭങ്ങള്‍ക്കും സാക്ഷ്യംവഹിച്ച ഗ്രീസില്‍ വീണ്ടും പൊതുപണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

ഫെബ്രുവരി 15ന് അംഗവൈകല്യം ബാധിച്ചവര്‍ തങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിലും അവരില്‍ തൊഴിലുള്ളവര്‍ക്ക് ലഭിച്ചിരുന്ന ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കുന്നതിലും പ്രതിഷേധിച്ച് പ്രകടനം നടത്തുകയുണ്ടായി. നൂറുകണക്കിനാളുകള്‍ വീല്‍ചെയറുകളില്‍ എത്തി പ്രകടനത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 11ന് മാധ്യമ പ്രവര്‍ത്തകര്‍ ശമ്പളം കുറയ്ക്കുന്നതിനും പിരിച്ചുവിടലുകള്‍ക്കുമെതിരെ പണിമുടക്കി പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തുകയുണ്ടായി. അച്ചടി മാധ്യമങ്ങളിലെയും റേഡിയോസ്റ്റേഷനുകളിലെയും ടിവി ചാനലുകളിലെയും മാധ്യമപ്രവര്‍ത്തകരും ഇതര ജീവനക്കാരുമാണ് ഈ പണിമുടക്കിലും പ്രകടനത്തിലും അണിനിരന്നത്. ഇവരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വിവിധ വിഭാഗം തൊഴിലാളികളും ജീവനക്കാരും പ്രകടനത്തില്‍ പങ്കെടുക്കുകയുണ്ടായി.

ജനുവരി 31ന് ആരോഗ്യമേഖലയിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും പണിമുടക്കി ആതന്‍സിലെ സിന്റാഗ്മ സ്ക്വയറില്‍ പ്രതിഷേധ റാലി നടത്തുകയുണ്ടായി. സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരും ക്ലിനിക്കല്‍ സ്റ്റാഫും ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിപ്രകാരം ലഭിക്കുന്ന ഫീസില്‍ 20 ശതമാനം കുറവ് വരുത്തിയതിനാലാണ് സ്വകാര്യമേഖലയിലുള്ളവര്‍ പണിമുടക്കിയതെങ്കില്‍, ചെലവ്ചുരുക്കല്‍ പരിപാടിമൂലം തകര്‍ന്നുകഴിഞ്ഞ പൊതു ആരോഗ്യമേഖലയില്‍ 150 കോടി യൂറോയുടെ വെട്ടിക്കുറവുകൂടി വരുത്തുമെന്ന പ്രഖ്യാപനത്തിനെതിരെയാണ് സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പണിമുടക്കി തെരുവിലിറങ്ങിയിരിക്കുന്നത്.

ആതന്‍സ് മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം 4000ത്തില്‍ അധികം ഡോക്ടര്‍മാര്‍ രാജ്യം വിട്ടതായാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രക്ഷോഭമാണ് തങ്ങള്‍ നടത്തുന്നത് എന്നാണ് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ പറയുന്നത്. കൂലി കുറയ്ക്കുന്നതിനും തൊഴില്‍ നഷ്ടപ്പെടുന്നതിനും എതിരെ മാത്രമല്ല, ചെലവുചുരുക്കലിന്റെ ഭാഗമായി നടപ്പാക്കപ്പെടുന്ന ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കുന്നതിനെതിരെയും കൂടിയാണ് പ്രക്ഷോഭം എന്നാണ് അവര്‍ പ്രസ്താവിക്കുന്നത്. 6,000 ഡോക്ടര്‍മാരെയും 20,000 നേഴ്സുമാരെയും കൂടുതലായി നിയമിക്കണമെന്നും ചികിത്സാ ഉപകരണങ്ങളും മരുന്നും ആവശ്യാനുസരണം ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നു.

ഈ പ്രക്ഷോഭത്തിലും ഗ്രീസിലെ ഇതര തൊഴിലാളികളും അണിനിരക്കുന്നുണ്ട്. ആരോഗ്യമേഖലയിലെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ തൊഴിലാളികളും 4 മണിക്കൂര്‍ പണിമുടക്കി പ്രകടനം നടത്തുകയുമുണ്ടായി. മുനിസിപ്പല്‍ തൊഴിലാളികള്‍, ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ തൊഴിലാളികള്‍, വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികളും അധ്യാപകരുമെല്ലാം വിവിധതരത്തില്‍ പ്രക്ഷോഭരംഗത്താണ്. നികുതി വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കര്‍ഷകരും പ്രകടനങ്ങളും വഴിതടയല്‍പോലുള്ള പ്രക്ഷോഭങ്ങളും നടത്തുകയാണ്. കടുത്ത അടിച്ചമര്‍ത്തലുകള്‍ അതിജീവിച്ചാണ് ഗ്രീസില്‍ അധ്വാനിക്കുന്ന വിവിധ വിഭാഗം ജനങ്ങള്‍ പ്രക്ഷോഭരംഗത്ത് അണിനിരക്കുന്നത്. പണിമുടക്ക് നിരോധനംപോലെയുള്ള ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങളുപയോഗിച്ചും കലാപ പൊലീസിനെ പ്രകടനങ്ങള്‍ക്കുനേരെ അഴിച്ചുവിട്ടുമാണ് ഭരണാധികാരികള്‍ ഈ പ്രക്ഷോഭ കൊടുങ്കാറ്റിനെ തടയാന്‍ വൃഥാ ശ്രമിക്കുന്നത്.

ജി വിജയകുമാര്‍

Friday, 21 December 2012

വാള്‍മാര്‍ട്ടിന് വാതില്‍ തുറന്നിട്ടവര്‍


നാട്ടിന്‍പുറത്തെ പാവപ്പെട്ട ചില്ലറ വ്യാപാരികളുടെ ആശങ്കകളും ദുരിതങ്ങളുമാണ് ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്തത്. വാള്‍മാര്‍ട്ടിന് വഴിതുറന്നുകൊടുത്ത കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അതിശക്തമായ വികാരമാണ് ഇരുസഭകളിലും പ്രതിഫലിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം രണ്ടുസഭകളിലും പരാജയപ്പെട്ടുവെങ്കിലും അത് കേവലം സാങ്കേതികമായ പരാജയം മാത്രമാണ്. ലോക്സഭയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ മാജിക്കല്‍ നമ്പര്‍ കരസ്ഥമാക്കാന്‍ യുപിഎക്ക് കഴിഞ്ഞില്ല. സമാജ്വാദി പാര്‍ടിയും ബിഎസ്പിയും വിട്ടുനിന്നതുകൊണ്ടാണ് സര്‍ക്കാര്‍ രക്ഷപ്പെട്ടത്. രാജ്യസഭയില്‍ ബിഎസ്പി വിട്ടുനിന്നിരുന്നെങ്കില്‍ സര്‍ക്കാര്‍ പരാജയപ്പെടുമായിരുന്നു. എന്നാല്‍, മായാവതി സര്‍ക്കാരിനെ പിന്തുണക്കുന്ന തീരുമാനമെടുത്തു. യഥാര്‍ഥത്തില്‍ വാള്‍മാര്‍ട്ടിനെതന്നെയാണ് അവര്‍ പിന്തുണച്ചത്.

ലോക്സഭയില്‍ മുലായം ശരിയായ നിലപാടു സ്വീകരിച്ചിരുന്നുവെങ്കില്‍ ചില്ലറ വ്യാപാരികളുടെ ജീവിതം തകര്‍ക്കുന്ന തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നില്ല. പരസ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്ന രണ്ടു പാര്‍ടികളെ എത്ര സമര്‍ഥമായാണ് ഇവര്‍ കൈകാര്യംചെയ്തതെന്ന കാര്യവും പരിശോധിക്കേണ്ടതുതന്നെ. കമല്‍നാഥ് പാര്‍ലമെന്ററികാര്യ മന്ത്രിയായി ചുമതലയെടുത്തപ്പോള്‍ തന്നെ ഈ സിദ്ധി പ്രയോഗിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. നീരാ റാഡിയ ടേപ്പില്‍ പരാമര്‍ശിക്കപ്പെട്ട കമീഷന്‍ മന്ത്രിയാണ് കമല്‍നാഥ്. എങ്ങനെയൊക്കെയാണ് ഭൂരിപക്ഷം സംഘടിപ്പിക്കേണ്ടതെന്ന് സമര്‍ഥമായി അറിയാവുന്ന മന്ത്രി! എന്നാല്‍, വാള്‍മാര്‍ട്ട് അവരുടെ ലോബിയിങ്ങിനെ സംബന്ധിച്ച റിപ്പോര്‍ട്ട് അമേരിക്കന്‍ സെനറ്റില്‍ വച്ചപ്പോഴാണ് ഇതിനു പുറകിലെ കളി പുറത്തുവന്നത്. ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 125 കോടി രൂപയാണ് വാള്‍മാര്‍ട്ട് ലോബിയിങ്ങിനായി ചെലവഴിച്ചത്. ഈ വാര്‍ത്ത മാധ്യമങ്ങളില്‍വന്നയുടന്‍ രാജ്യസഭയില്‍ ശൂന്യവേളയില്‍ ഉന്നയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അമേരിക്കയില്‍ ലോബിയിങ് നിയമവിധേയമായ കാര്യമാണ്. ഇന്ത്യയില്‍ അത് അഴിമതിയും കൈക്കൂലിയുമാണ്. വാള്‍മാള്‍ട്ട് അമേരിക്കയിലാണ് പണം ചെലവഴിച്ചതെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ വാദം. ഒരു യുക്തിക്കും നിരക്കുന്നതല്ല അത്. അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഒരു തടസ്സവും അവിടെ നിയമപരമായി നിലനില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ അമേരിക്കന്‍ സെനറ്റ് അംഗങ്ങളെയും കോണ്‍ഗ്രസ് അംഗങ്ങളെയും സ്വാധീനിച്ച് പുതിയ നിയമമുണ്ടാക്കേണ്ട ആവശ്യമില്ല. നിയമപരമായ തടസ്സം നിലനില്‍ക്കുന്നത് ഇന്ത്യയിലാണ്. നമ്മുടെ രാജ്യത്തെ ഫെമ ചട്ടങ്ങള്‍ ചില്ലറ വ്യാപാരമേഖലയില്‍ ബഹുബ്രാന്‍ഡില്‍ വിദേശനിക്ഷേപം അനുവദിക്കുന്നില്ല. അതിനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. അപ്പോള്‍ ലോബിയിങ്ങിന്റെ കേന്ദ്രം ഇന്ത്യ തന്നെയാണ്. ഇനി ചിലര്‍ വാദിക്കുന്നതുപോലെ അമേരിക്കയില്‍ തന്നെയാണ് ഇതു നടന്നതെങ്കില്‍ പ്രശ്നം അതിനേക്കാള്‍ ഗൗരവമാണ്. അവിടെ പണം ചെലവഴിച്ച് അമേരിക്കന്‍ സര്‍ക്കാരിനെ സ്വാധീനിക്കുകയും അവരെ ഉപയോഗിച്ച് ഇന്ത്യയില്‍ സമ്മര്‍ദം ചെലുത്തി തീരുമാനമെടുപ്പിച്ചെന്നാണ് കരുതേണ്ടിവരിക. അതിനര്‍ഥം അമേരിക്കന്‍ ഭരണകൂട സമ്മര്‍ദത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇന്ത്യയിലെ ഭരണകൂടമെന്നതാണ്. ഇതിനേക്കാള്‍ അപമാനകരമായ മറ്റൊരു സാഹചര്യമുണ്ടോ? എന്തായാലും പ്രതിപക്ഷ സമ്മര്‍ദത്തെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

ലോബിയിങ്ങിനെ സംബന്ധിച്ച അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും ലഭ്യമായത്. ആണവകരാറിന്റെ സമയത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയില്‍ ലോബിയിങ്ങ് നടത്തിയെന്നത് അന്നേ പരസ്യമാക്കപ്പെട്ട കാര്യമാണ്. എന്നാല്‍, അതിനായി ഇന്ത്യന്‍ എംബസി ചുമതലപ്പെടുത്തിയത് വാള്‍മാര്‍ട്ടിന്റെ പ്രധാന ലോബിയിങ് ഏജന്റായ പാറ്റന്‍ ബോഗ്സിനെയായിരുന്നു. അവരുടെ വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും ഉണ്ട്. ഇന്ത്യയിലെ പ്രധാന ഉദ്യോഗസ്ഥന്‍മാരുമായും ഉയര്‍ന്ന ചുമതലകള്‍ വഹിക്കുന്നവരുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് അവര്‍ തുറന്നു പറയുന്നു. ഇന്ത്യയിലെ ചില്ലറ വ്യാപാരമേഖലയില്‍ വാള്‍മാള്‍ട്ടിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന ഇടപെടലുകളും വ്യക്തമാക്കുന്നുണ്ട്. ഡേവിഡ് ഹാഡ്ലിയെന്ന അമേരിക്കന്‍ ചാരനെ ഇരട്ട ഏജന്റായാണ് കണക്കാക്കുന്നത്. ഒരേ സമയം അമേരിക്കയുടേയും പാകിസ്ഥാന്റെയും ചാരനായിരുന്നു ഹാഡ്ലി. അതുപോലെയാണ് പാറ്റര്‍ ബോഗ്സും. ഒരേ സമയം ഇന്ത്യയുടേയും വാള്‍മാള്‍ട്ടിന്റേയും ഏജന്റായി പ്രവര്‍ത്തിച്ചു. ഒരു വശത്ത് ഇന്ത്യക്ക് അനുകൂലമായ ഹൈഡ് നിയമം പാസാക്കിയെടുക്കുന്നതിനായി അമേരിക്കന്‍ കോണ്‍ഗ്രസിനെയും സെനറ്റിനെയും സ്വാധീനിച്ചു. മറുവശത്ത് അമേരിക്കന്‍ കമ്പനിയായ വാര്‍മാള്‍ട്ടിന് വേണ്ടി ഇന്ത്യയെയും സ്വാധീനിച്ചു. എത്രമാത്രം അപമാനകരമായാണ് കാര്യങ്ങള്‍ പോകുന്നത്? ഒരു ജനാധിപത്യരാജ്യത്തിന്റെ അധഃപതനമല്ലാതെ മറ്റെന്താണിത്? പാര്‍ലമെന്റില്‍ ഭൂരിപക്ഷം സംഘടിപ്പിച്ചത് എങ്ങനെയാണെന്നും സമ്മതനിര്‍മാണത്തിന്റെ കലയില്‍ കമല്‍നാഥ് വൈദഗ്ധ്യം പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കുന്ന അനുഭവമാണിത്.

ജനാധിപത്യത്തിന്റെ സ്വഭാവവും രീതിയും പതുക്കെ മാറുകയാണ്. സമ്പന്ന ആധിപത്യം ശക്തിപ്പെടുന്ന അപകടം ഭീകരമാണ്. വിവിധ പാര്‍ടികളില്‍ കോര്‍പറേറ്റുകളുടെ ആധിപത്യം ശക്തമാണ്. നിലപാടുകളെ നിര്‍ണയിക്കുന്നത് ഇത്തരം സ്വാധീനങ്ങളാണ്. ഇന്ത്യയില്‍ ലോബിയിങ് നിയമവിരുദ്ധമാണെങ്കിലും അതിന്റെ പ്രയോഗം തന്നെയാണ് റാഡിയ ടേപ്പിലും കേട്ടത്. മന്ത്രിമാരെ നിശ്ചയിക്കുന്നതിലും വകുപ്പുകള്‍ നിര്‍ണയിക്കുന്നതിലും കോര്‍പറേറ്റ് ലോബിയിങ് ശക്തമാണ്. നീര റാഡിയ യഥാര്‍ഥത്തില്‍ ഒരു ലോബിയിങ് ഏജന്റാണ്. പബ്ലിക്ക് റിലേഷന്‍സ് എന്ന് ഓമനപ്പേരിലാണ് അറിയപ്പെടുന്നതെന്ന് മാത്രം. മാധ്യമപ്രവര്‍ത്തകര്‍ വരെ ലോബിയിങ് സംഘത്തിലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചല്ല ജനാധിപത്യസംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് പാര്‍ലമെന്റിലെ വോട്ടെടുപ്പ് സംഭവം സഹായിച്ചു.
പി രാജീവ്. എം.പീ.

Sunday, 4 November 2012

ജനങ്ങളെ പട്ടിണിമരണത്തിലേക്ക് നയിക്കുന്ന സര്‍ക്കാര്‍

ഗോളവല്‍കരണകാലത്തെ ചങ്ങാത്ത മുതലാളിത്തത്തിന്റെ പൈശാചികമായ ബീഭത്സത വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ക്കാണ് കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരും സംസ്ഥാനത്തിലെ യുഡിഎഫ് സര്‍ക്കാരും നേതൃത്വം നല്‍കുന്നത്. മാര്‍ക്കറ്റില്‍ അരി ലഭ്യത കുത്തനെ കുറയുകയും വില വാണംപോലെ കുതിച്ചുയരുകയും ചെയ്യുമ്പോള്‍ എഫ്സിഐ ഡിപ്പോകളില്‍ സര്‍ക്കാര്‍ സൂക്ഷിച്ചിട്ടുള്ള അരിച്ചാക്കുകള്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയും ശേഷിച്ചവ കുഴിച്ചുമൂടുകയും ചെയ്യുന്നുവെന്ന വാര്‍ത്ത, മനുഷ്യത്വത്തിന്റെ തരിമ്പെങ്കിലും ബാക്കിയുള്ള ഒരു ഭരണാധികാരിക്കും ഭൂഷണമല്ല. പാവങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്ന സര്‍ക്കാര്‍ ഈ നടപടിയെ വളരെ വാചാലമായി ന്യായീകരിക്കുമ്പോള്‍ അവരുടെ കിടയറ്റ നൃശംസതയെ വിശേഷിപ്പിക്കാന്‍ മലയാളത്തില്‍ വാക്കുകളില്ല.

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് സൗജന്യമായോ കുറഞ്ഞ വിലയ്ക്കോ വിതരണംചെയ്യണമെന്ന് സുപ്രീംകോടതി കേന്ദ്രഗവണ്‍മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ട് എട്ടുമാസമായി. എന്നാല്‍ സൗജന്യമായി വിതരണംചെയ്യുന്നതിനുള്ള ചെലവ് ദുര്‍വഹമാണെന്ന് ചൂണ്ടിക്കാണിച്ച് അതിന് വിസമ്മതിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഭക്ഷ്യധാന്യം സൗജന്യമായി വിതരണംചെയ്യുന്നതിനേക്കാള്‍ ലാഭകരം കടലില്‍ കെട്ടിത്താഴ്ത്തുകയാണെന്ന് വാദിച്ച് 2003ല്‍ അങ്ങനെ ചെയ്ത വാജ്പേയിയുടെ എന്‍ഡിഎ സര്‍ക്കാര്‍, മന്‍മോഹന്‍സിങ്ങിന് മാതൃകയായി മുന്നിലുണ്ട്. ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കടലില്‍ കെട്ടിത്താഴ്ത്തിയാലും ശരി, പാശ്ചാത്യരാജ്യങ്ങളിലെ കന്നുകാലികള്‍ക്ക് തീറ്റയ്ക്കായി കയറ്റി അയച്ചാലും ശരി, പെട്രോളുണ്ടാക്കാന്‍ അമേരിക്കയ്ക്ക് മുന്നില്‍ അടിയറവെച്ചാലും ശരി, ഇന്ത്യയിലെ പാവങ്ങളായ ദരിദ്രര്‍ക്ക് സൗജന്യവിലയ്ക്ക് നല്‍കില്ല എന്ന സര്‍ക്കാരിന്റെ പിടിവാശി, സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കുന്നു. അങ്ങനെ മുതലാളിത്ത ഭീമന്മാരുടെ പാദസേവചെയ്ത്, ഈ വര്‍ഷത്തെ ഏറ്റവും വലിയ അരികയറ്റുമതിചെയ്ത രാജ്യം എന്ന് അമേരിക്കയില്‍നിന്ന് നല്ല സര്‍ട്ടിഫിക്കറ്റ് വാങ്ങിയ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ (കഴിഞ്ഞവര്‍ഷംവരെ തായ്ലണ്ടായിരുന്നുവത്രേ കയറ്റുമതിയില്‍ ഒന്നാംസ്ഥാനത്ത്) ഈ വര്‍ഷം ഒരു കോടിയോളം ടണ്‍ അരിയാണ് കിലോയ്ക്ക് 20 രൂപവെച്ച് (അതായത് ടണ്ണിന് 380 ഡോളര്‍) കയറ്റിയയച്ചത്.

അരി കയറ്റുമതിയുടെ മേലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍, അതിനായി നീക്കംചെയ്യാനും മന്‍മോഹന്‍സിങ്ങിന് മടിയുണ്ടായില്ല. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞപോലെ, അരികയറ്റിയയച്ച് ജനങ്ങളുടെ കഞ്ഞിയില്‍ മണ്ണിടുന്ന മന്‍മോഹന്‍സിങ്ങിന് കൂട്ട്, അരി കത്തിച്ചുകളയുന്ന എഫ്സിഐയും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്കുള്ള 25 കിലോ അരിയുടെയും എപിഎല്‍ വിഭാഗത്തിന് 8.9 രൂപയ്ക്കുള്ള അരിയുടെയും വിതരണം അവതാളത്തിലാക്കിയ യുഡിഎഫ് സര്‍ക്കാര്‍, അവരെ വ്യാപാരികള്‍ക്കുമുന്നിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തതിനു മധ്യേയാണ്, ഭക്ഷ്യ സബ്സിഡി പണമായി നല്‍കുമെന്ന പുതിയ നിര്‍ദ്ദേശം വന്നത്. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് പോകുന്നത് തടയുന്നതിനെന്നുംപറഞ്ഞ് കൊണ്ടുവരുന്ന പരിഷ്കാരം എലിയെ കൊല്ലാന്‍ ഇല്ലംചുടുന്നപോലെ വിനാശാത്മകമാണ്. റേഷന്‍ പദ്ധതിയില്‍ പിശകുണ്ടെങ്കില്‍ അതു തിരുത്തുകയാണ്, പദ്ധതിയാകെത്തന്നെ ഉപേക്ഷിക്കുകയല്ല, ജനക്ഷേമ തല്‍പരമായ സര്‍ക്കാര്‍ ചെയ്യുക. റേഷന്‍ അരി മറിച്ചുവില്‍ക്കുന്നതു തടയാനായി ഒരൊറ്റ റെയ്ഡോ മറ്റ് നടപടികളോ കൈക്കൊള്ളാത്ത സര്‍ക്കാരാണിത്.

റേഷന്‍ വിതരണം തകര്‍ത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്, ഒരു ലക്ഷം ടണ്‍ അരി ഉടന്‍ എത്തിക്കുമെന്നാണ്. ഒരു ലക്ഷം ടണ്‍ 3.3 കോടി ജനങ്ങള്‍ക്ക് കൊടുത്താല്‍ ഒരാള്‍ക്ക് ഒരുതവണ 3 കിലോ അരി ലഭിക്കും. 70 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണെങ്കില്‍ ഓരോ കുടുംബത്തിനും ഒറ്റത്തവണ 14 കിലോ അരി. അതുതന്നെ ഓണക്കാലത്തും മറ്റും വിതരണം ചെയ്യാനായി ഗോഡൗണുകളിലെത്തിച്ച് കെട്ടിക്കിടക്കുന്ന അരിയാണുതാനും. പ്രശ്നത്തിന്റെ വക്കുകടിക്കാന്‍പോലും ഈ പരിഹാരം ഉതകുകയില്ല. ഇത്ര കഴിവുകെട്ട മുഖ്യമന്ത്രിയേയും സിവില്‍സപ്ലൈസ് വകുപ്പുമന്ത്രിയേയും കേരളത്തിന് ഇനി കാണാന്‍ കഴിയില്ല. അരിവില മാര്‍ക്കറ്റില്‍ 46 രൂപയ്ക്ക് മേലേക്ക് ഉയരുമ്പോള്‍, സിവില്‍ സപ്ലൈസിന്റെ എല്ലാ ഔട്ട്ലെറ്റുകളും കാലിയാക്കിയിട്ട് രസിച്ചിരിക്കുന്ന മന്ത്രിമാര്‍ ഏറ്റവും വലിയ ജനദ്രോഹികളും രാജ്യദ്രോഹികളുംതന്നെ. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ സാമാന്യം ഭേദപ്പെട്ട വിളവെടുപ്പാണ് രാജ്യത്തിലുണ്ടായിട്ടുള്ളത്; സര്‍ക്കാരിന്റെ ധാന്യ സംഭരണവും റെക്കോര്‍ഡ്തലത്തില്‍തന്നെ. സാധാരണഗതിയില്‍ സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ടായിരിക്കേണ്ട ബഫര്‍ സ്റ്റോക്കിന്റെ ഇരട്ടിയോളം അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാരിന്റെ കയ്യിലുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. ഇത്രയൊക്കെ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ഭക്ഷ്യധാന്യങ്ങളുടെ, പ്രത്യേകിച്ചും അരിയുടെ വില താങ്ങാനാവാത്തവിധം റെക്കോര്‍ഡ്തലത്തിലേക്ക് ഉയരുകയും മാര്‍ക്കറ്റില്‍ അരി ലഭ്യമല്ലാതിരിക്കുകയും ഇന്ത്യക്കാരന്റെ പ്രതിശീര്‍ഷ പ്രതിദിന ഭക്ഷ്യധാന്യലഭ്യത കുറയുകയും ചെയ്യുന്നെങ്കില്‍, അതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുതന്നെയാണ്.

കൊള്ളലാഭക്കാര്‍ക്കുവേണ്ടി ജനങ്ങളെ പട്ടിണിക്കിട്ട് കൊള്ളയടിക്കുന്ന സര്‍ക്കാരിന്റെ നയം തന്നെയാണതിന് കാരണം. ജനങ്ങളുടെ ഏറ്റവും പ്രാഥമികമായ അവകാശമായ ഭക്ഷ്യസുരക്ഷയില്‍ താല്‍പര്യമുള്ള ഏതൊരു സര്‍ക്കാരും ചെയ്യേണ്ടത്, ലാഭക്കൊതിപൂണ്ട വിപണിക്ക് ജനങ്ങളെ വലിച്ചെറിഞ്ഞുകൊടുക്കാതെ സാര്‍വത്രികവും ഫലപ്രദവുമായ പൊതുവിതരണ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കി അവരെ സംരക്ഷിക്കുകയാണ്. എന്നാല്‍ നിലവിലുണ്ടായിരുന്ന സാമാന്യം ഭേദപ്പെട്ട പൊതുവിതരണ വ്യവസ്ഥയെ പൊളിച്ചടുക്കിയ സര്‍ക്കാര്‍ അതോടൊപ്പം അരി കയറ്റിയയച്ചു. ഭക്ഷ്യധാന്യങ്ങളുടെ ഊഹക്കച്ചവടം അനുവദിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും എല്ലാവിധത്തിലും അനുവദിച്ചു. ഇതിനൊക്കെ പുറമെ സംഭരിച്ച ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാതെ, പൂത്തും പുഴുത്തും വെള്ളം വീണ് ചീഞ്ഞളിഞ്ഞും ചീത്തയായിപ്പോകുന്നതിന് അനുവദിച്ചു.

മേല്‍പ്പറഞ്ഞ കാരണങ്ങളില്‍ ഒന്നോ രണ്ടോ ഉണ്ടെങ്കില്‍ത്തന്നെ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും സംഭവിക്കാമെന്നിരിക്കെ എല്ലാംകൂടി ഒരുമിച്ച് വന്നാലത്തെ അവസ്ഥ ഊഹിക്കാന്‍ പോലും കഴിയുകയില്ല. "ലാഭം, കൂടുതല്‍ ലാഭം, പരമാവധി ലാഭം", എന്ന മുതലാളിത്ത മന്ത്രം ഉരുവിടുന്ന മന്‍മോഹന്‍സിങ്ങും ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇന്ത്യയെ, പട്ടിണിമരണങ്ങള്‍ നിത്യേന സംഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ സ്ഥിതിയിലേക്കാണ് വലിച്ചെറിയുന്നത്. ഭക്ഷ്യസുരക്ഷയ്ക്കും കൃഷിഭൂമിയുടെ സംരക്ഷണത്തിനുംവേണ്ടി സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

Saturday, 3 November 2012

കുഞ്ഞിപ്പെണ്ണേ, നിന്നെക്കാണാന്‍

ലയാളിയുടെ ശ്രവ്യബോധത്തില്‍ വെള്ളിടിവീഴ്ത്തിയ നാടന്‍പാട്ടാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ രചിച്ച 'നിന്നെക്കാണാന്‍' അല്ലെങ്കില്‍ 'കുഞ്ഞിപ്പെണ്ണ്' എന്ന രചന. വിവാഹക്കമ്പോളത്തില്‍ വില്‍പ്പനച്ചരക്കാകുന്ന മലയാളി ദരിദ്രപെണ്‍കൊടിയുടെ നീറിയുറയുന്ന ജീവിത ചിത്രീകരണമാണ് കുഞ്ഞിപ്പെണ്ണ്. നവോത്ഥാനപ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുത്ത കേരളത്തില്‍ സ്ത്രീധന സമ്പ്രദായവും ആര്‍ഭാട വിവാഹാഘോഷവും തുടരുന്നത് പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണ്. സ്ത്രീതന്നെ ധനമായിരിക്കെ വിവാഹക്കമ്പോളത്തില്‍ സ്വര്‍ണവും പണവും ആധിപത്യം പുലര്‍ത്തുന്നതിന്റെ നൃശംസത തിരിച്ചറിയപ്പെടേണ്ടതാണ്.    

    "നിന്നെക്കാണാന്‍ എന്നേക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്നിട്ടെന്തേ നിന്നെക്കാണാന്‍ ഇന്നുവരെ വന്നില്ലാരും!

    എന്ന പൊള്ളുന്ന ചോദ്യം ഓരോ മലയാളി പൗരനോടുമുള്ള അവന്റെ മനഃസാക്ഷിയോടുള്ള വെല്ലുവിളിയാണ്. ചന്തമുണ്ടായിട്ടും എന്തേ വിവാഹംചെയ്യാന്‍ ഒരു യുവാവും വരുന്നില്ല എന്ന ചോദ്യം.    

    "കാതിലൊരു മിന്നുമില്ല
    കഴുത്തിലാണേല്‍ അലക്കുമില്ല.
    കയ്യിലെന്നാല്‍ വളയുമില്ല,
    കാലിലാണേല്‍ കൊലുസുമില്ല.
    

    എന്നാലെന്തേ കുഞ്ഞിപ്പെണ്ണേ നിന്നെ കാണാന്‍ ചന്തം തോന്നും. എന്നിട്ടെന്തേ നിന്നെ കെട്ടാന്‍ ഇന്നുവരെ വന്നിലാരും! കാതില്‍ മിന്നോ, കഴുത്തില്‍ അലുക്കോ, കൈയില്‍ വളയോ, കാലില്‍ കൊലുസോ ഇല്ലെങ്കിലും നിന്നെക്കാണാന്‍ ചന്തമുണ്ടല്ലോ. എന്നിട്ടെന്തേ നിന്നെ കാണാന്‍, കെട്ടാന്‍ ആരും വരാത്തതെന്തേ എന്ന ഹൃദയം പിളര്‍ക്കുന്ന ചോദ്യം ഒരു മിന്നല്‍പ്പിണരായി സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുണര്‍ത്തുന്നു. ഇവിടെ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്ന കവി വര്‍ത്തമാനകാല മനുഷ്യാവസ്ഥയെ തന്റെ രചനയിലൂടെ സ്ത്രീപക്ഷത്ത് നിലകൊള്ളുന്നുണ്ട്.
  

    "തങ്കംപോലെ മനസ്സുണ്ടല്ലോ
    തളിരുപോലെ മിനുപ്പുണ്ടല്ലോ.
    എന്നിട്ടെന്തേ കുഞ്ഞിപ്പെണ്ണേ
    നിന്നെ കെട്ടാന്‍ വന്നില്ലല്ലോ!
  
    തങ്കംപോലെ മനസ്സുണ്ടായിട്ടും തളിരുപോലെ മിനുപ്പുണ്ടായിട്ടും നിന്നെ കെട്ടാന്‍ ആരും വന്നില്ലല്ലോ എന്ന ആശങ്ക പങ്കുവയ്ക്കുന്നുണ്ട് കവി.
  
    "എന്നെ കാണാന്‍ വന്നോരുക്ക്
    പൊന്നുവേണം പണവും വേണം
    പുരയാണെങ്കില്‍ മേഞ്ഞതല്ല.
    പുരയിടവും ബോധിച്ചില്ല!  

    എന്നെ കാണാന്‍ വരുന്നോര്‍ക്ക് പൊന്നും പണവും വേണം. അല്ലാതെ പെണ്ണിനെ അല്ല ആവശ്യമെന്ന് യുവതിയുടെ ആത്മഗതത്തിലൂടെ കവി അടിവരയിടുന്നു. ഈ നാടോടിപ്പാട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. "ആണൊരുത്തന്‍ ആശ തോന്നി എന്നെ കാണാന്‍ വരുമൊരിക്കല്‍ ഇല്ലേലെന്തേ നല്ലപെണ്ണേ അരിവാളുണ്ട് ഏന്‍ കഴിയും! തന്നെ വേള്‍ക്കാന്‍ ആണൊരുത്തന്‍ വന്നില്ലേലും ഏന് അരിവാളുണ്ട്. ഏന്‍ അതുകൊണ്ട് കഴിയും എന്ന ധീരോദാത്തമായ പ്രഖ്യാപനം ഒരു കീഴാളപക്ഷ, സ്ത്രീപക്ഷ രചനയിലൂടെ എല്ലുറപ്പുള്ള കാവ്യഭാഷയും പോരാട്ടവീറും പങ്കുവയ്ക്കുന്നു ഈ രചനയിലൂടെ.
@    എം സി പോള്‍.