Friday, 25 November 2011

കൂടംകുളം സ്വര്‍ഗവാതിലോ?

വിലക്കയറ്റം എന്നതാണ് ഇന്നത്തെ ഏറ്റവും സജീവമായ വാക്ക്. പ്രധാന വാര്‍ത്തയും അതുതന്നെ. എല്ലാത്തിനും വില കൂടിക്കൂടി വരുന്നു. ഉപ്പതൊട്ട് കര്‍പ്പൂരംവരെ എന്ന് പറഞ്ഞതുപോലെ പെട്രോള്‍തൊട്ട് പച്ചക്കറിവരെ വിലക്കയറ്റമാണ്. ഒരെണ്ണത്തിന് വില കൂടിയാല്‍ ഉടനെ മറ്റൊന്നിന് വില കയറുകയായി. വീട്ടുചെലവ് ഈയിടെ പരിശോധിക്കേണ്ടിവന്നപ്പോള്‍ പേടിച്ചുപോയി; ഇങ്ങനെപോയാല്‍ എങ്ങനെ കഴിഞ്ഞുകൂടുമെന്ന്. ഒരു കഷ്ണം കുമ്പളങ്ങയ്ക്ക് 15 രൂപ! വിലക്കയറ്റത്തിന്റെ ഈ വെള്ളപ്പാച്ചിലില്‍ വില വളരെ കുറഞ്ഞുപോയ ഒരു വസ്തുവുണ്ട്. മനുഷ്യനുമാത്രം വിലയില്ല. അവന്റെ കാര്യം അവസാനത്തേക്ക് എല്ലാവരും മാറ്റിവയ്ക്കുന്നു. എല്ലാം മനുഷ്യനുവേണ്ടിയാണെന്നു പറയാത്ത ആളില്ല. വമ്പിച്ച അണക്കെട്ടുകള്‍ , വികസന പദ്ധതികള്‍ , നാലുവരിപ്പാതകള്‍  എന്തു വന്നാലും അവയുടെ ഏറ്റവും ചീത്തഫലം അനുഭവിക്കേണ്ടത് ഏറ്റവും അടുത്തുള്ള പാവം മനുഷ്യരാണ്. അപ്പോഴേക്കും ന്യായം മാറും. രാജ്യത്തിന്റെ വികസനവും പുരോഗതിയും ചുറ്റുപാടുമുള്ള കുറച്ചാളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ട് തടസ്സപ്പെടുത്താമോ എന്നാണ് ചോദ്യം. നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വരുമ്പോള്‍ സ്വര്‍ഗവാതില്‍ തുറന്നതുപോലെയാണ് സംസാരമുണ്ടായത്. പക്ഷേ, അവിടെ പാര്‍ത്തുവന്ന ആദിവാസികളും പാവങ്ങളും വെള്ളംകയറുമ്പോള്‍ ഓടി ഉയര്‍ന്നപ്രദേശങ്ങളില്‍ രക്ഷപ്പെടണം. നര്‍മദാ അണക്കെട്ടിനെ വാഴ്ത്തിപ്പാടിയവര്‍ ആരെങ്കിലും ഇങ്ങനെ കഴിയുമോ?



വികസനമെന്നല്ല എന്തുവന്നാലും കേക്ക് നമുക്കും പൊതി അവര്‍ക്കുമാണ്. അപ്പോഴാണ് കൂടംകുളം വരുന്നത്. സ്വര്‍ഗവാതില്‍ തുറന്നിട്ടിരിക്കുകയാണത്രേ. നടപ്പുമണിക്കൂറിന്റെ അടിയന്തരാവശ്യമാണ് കൂടംകുളം. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാം ഈ ആണവ റിയാക്ടര്‍ നിര്‍ദോഷവും നിരുപദ്രവവും ആണെന്ന് വളരെ പ്രചാരം നേടിയ ഒരു പ്രബന്ധത്തില്‍ വാദിച്ചു. അല്‍പ്പമാസംമുമ്പ് ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ യന്ത്രത്തകരാറ് കാരണം ആയിരക്കണക്കിനു സമീപവാസികളായ പാവങ്ങള്‍ക്ക് റേഡിയേഷന്‍ വിപത്ത് നേരിട്ട സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് ലോകം മുക്തമാകുന്നതിനുമുമ്പ്. അതിലും നേരത്തെ റഷ്യയിലെ ചെര്‍ണോബിലും മുന്നറിയിപ്പ് തന്നു. മുന്നറിയിപ്പും പിന്നറിയിപ്പും വെറുതെ. കുറച്ചുമാസം മുമ്പേ ഒരു ഭൂകമ്പവും പിന്നെ സുനാമിയും കൂട്ടുചേര്‍ന്ന് ഫുക്കുഷിമയിലെ ആകെയുള്ള ആറ് റിയാക്ടറില്‍ നാലെണ്ണത്തെയും തകര്‍ത്തുകളഞ്ഞു. എല്ലാം നന്നായി പ്രവര്‍ത്തിച്ചാല്‍പ്പോലും കാല്‍ഭാഗം ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഈ അത്യാപത്തിന്റെ മുമ്പില്‍ ചെന്ന് നാം ചാടുന്നത്. പാവപ്പെട്ട മനുഷ്യരാകുമ്പോള്‍ പുതിയ ന്യായങ്ങള്‍ തുരുതുരെ പുറത്തുവരുന്നു. സര്‍ക്കാര്‍ കോടിക്കണക്കിനു മുതല്‍മുടക്കിയതുകൊണ്ട് ജനങ്ങളെ വിഷയം പഠിപ്പിച്ച് അനുകൂല മനഃസ്ഥിതിക്കാരാക്കണം എന്നതാണ് ഇപ്പോഴത്തെ ന്യായം. കോടിക്കണക്കിനു മുതലിറക്കുന്നവര്‍ നേരത്തെ എല്ലാവശങ്ങളും കണക്കിലെടുക്കേണ്ടതല്ലേ? കുറ്റം സര്‍ക്കാരിന്റെയോ ആ പാവങ്ങളുടേതോ?



പാവങ്ങളാകുമ്പോള്‍ തെറ്റ് എപ്പോഴും അവരുടേതായിരിക്കും. കോടീശ്വരനായ വിജയ് മല്യയുടെ വിമാന പരിപാടി ചീറ്റിപ്പോയപ്പോള്‍ മല്യയെ കരകയറ്റേണ്ട ചുമതല സര്‍ക്കാരിന്റേതായി ത്തീര്‍ന്നല്ലോ. മല്യയായപ്പോള്‍ ആരും അദ്ദേഹത്തെ 'വിദ്യാഭ്യാസം ചെയ്യിക്കാന്‍' ശ്രമിച്ചില്ല. വിദ്യാഭ്യാസം നല്‍കുക എന്നതിന് ഇക്കൂട്ടര്‍ കല്‍പ്പിക്കുന്ന ഗൂഢമായ അര്‍ഥം, ബുദ്ധിമുട്ടൊക്കെ സഹിച്ച് ബഹളം ഉണ്ടാക്കാതിരിക്കുക എന്നുമാത്രമാണ്. ജപ്പാന്‍ ഒമ്പതു റിയാക്ടര്‍ കൂടെ തുടങ്ങുമെന്നുവച്ചിട്ട് ഇപ്പോള്‍ അത് വേണോ എന്ന ആശങ്കയിലാണ്. നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക്, മഹാനായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനുപോലും അത്തരം ആശങ്ക ഉള്ളതായി കണ്ടില്ല. അവിടെ ഈ പ്രശ്നത്തില്‍ ഒരു പ്രധാനമന്ത്രി പോയി മറ്റൊരാള്‍ വന്നു. സമീപവാസികള്‍ എന്തും സഹിക്കാന്‍ പഠിക്കണം എന്നായിരുന്നില്ല ഇരുവരുടെയും കാഴ്ചപ്പാട്. ലോകത്തിലെ ഏത് സര്‍ക്കാരിനേക്കാളും വികസനത്തിന്റെ ബലിക്കല്ലുകളാണ് പാവപ്പെട്ടവന്‍ എന്ന ചിന്താഗതി ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്ന നാട് നമ്മുടേതാണ്. അതുകൊണ്ട് വന്നുകൂടുന്നത്, വികസനം വേണ്ടത്ര മുന്നോട്ടുകൊണ്ടുപോകാനാകാതെ തടസ്സങ്ങളില്‍ വഴിമുട്ടിനില്‍ക്കുക എന്ന അവസ്ഥയാണ്. മുതിര്‍ന്നവര്‍ പറയാറുണ്ടല്ലോ, 'പിള്ളയ്ക്ക് അത്രമതി' എന്ന്. അതുപോലെ 'പാവങ്ങള്‍ക്ക് അത്രമതി' എന്ന വിചാരം വിലപ്പോകില്ല. മനുഷ്യന്റെ വില കെടുത്തുന്ന സര്‍ക്കാരിനെ പിടികൂടുന്ന ഭ്രാന്ത് നമ്മുടെ ഭരണകേന്ദ്രങ്ങളെ ബാധിച്ചതുപോലുണ്ട്. വികസനത്തിന്റെ ലക്ഷ്യവും സങ്കല്‍പ്പവും എല്ലാം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്ലാനിങ് വിദഗ്ധര്‍ കാര്യമായ ശ്രമം നടത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ വികസനം അര്‍ഥമില്ലാത്ത വെറും പൊള്ളവാക്കായി മാറും.



മുമ്പത്തെ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ ലേഖനം, അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശിഷ്ടത കാരണം സാധാരണയില്‍ കവിഞ്ഞ അംഗീകാരം നേടുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നുതോന്നുന്നു. അദ്ദേഹത്തിന്റെ സദുദ്ദേശ്യത്തെ ചോദ്യംചെയ്യാതെതന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളുടെ ചീത്തവശങ്ങളെ നാം തുറന്നു കാണിക്കണം. നമ്മുടെ പത്രങ്ങള്‍ 'മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാം' എന്ന പേരിന്റെ മുമ്പില്‍ മയക്കം പിടിച്ചുനില്‍ക്കുകയാണ്. അമേരിക്കന്‍ യാത്രയില്‍ വിമാനത്താവളത്തില്‍വച്ച് അപമാനകരമാംവിധം ദേഹപരിശോധന നടത്തിയത് നാടിനുപോലും അപമാനകരമായിരുന്നു. അതിന്റെ ഗൗരവം മനസ്സിലാക്കി അമേരിക്കന്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുകയുംചെയ്തു. പക്ഷേ, മുന്‍ രാഷ്ട്രപതി പറഞ്ഞത് എല്ലാം മറക്കാനാണ്. അദ്ദേഹത്തിന് വ്യക്തിപരമായി കഴിയുമായിരിക്കും എല്ലാം മറന്നുകളയാന്‍ . പക്ഷേ, ഒരു രാജ്യത്തിന് ഇതൊക്കെ പെട്ടെന്നങ്ങ് മറക്കാന്‍ പറ്റുമോ? അതിനാല്‍ കൂടംകുളം പദ്ധതിയുടെ കാര്യത്തിലും നമുക്ക് പാവങ്ങളുടെ താല്‍പ്പര്യത്തിന്റെ കൂടെ സഞ്ചരിക്കാനേ പറ്റുകയുള്ളൂ. ഈ കുറിപ്പിന്റെ ഉന്നം കേവലം കൂടംകുളമോ ആണവ റിയാക്ടറിന്റെ വിശ്വാസ്യതയോ ഒന്നുമല്ല, നമ്മുടെ സര്‍ക്കാരിന്റെ മസ്തിഷ്ക കേന്ദ്രങ്ങളില്‍ മറക്കാന്‍ പാടില്ലാത്തത് മറക്കാനും ഓര്‍ക്കേണ്ടത് ഓര്‍ക്കാനും കഴിയാത്ത ഒരു ഞരമ്പുരോഗം വ്യാപിച്ചുവരുന്ന സ്ഥിതിവിശേഷം നാം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെന്ന് അടിവരയിട്ടു പറയാനാണ്. ഗ്ലോബലൈസേഷന്റെ കാലാവസ്ഥയില്‍ പല പരിപാടികളും നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ രാജ്യതാല്‍പ്പര്യങ്ങളെ കൈവെടിയരുത്. മനുഷ്യന്റെ വില കുറയ്ക്കുന്ന 'ഗൂഢമായ അജന്‍ഡ' നടപ്പാക്കുന്നതിനെതി രെ ജാഗ്രതയോടെ നില്‍ക്കേണ്ട കാലമാണിത്.
* സുകുമാര്‍ അഴീക്കോട്

Monday, 21 November 2011

കര്‍മയോഗിയുടെ സമ്പര്‍ക്കങ്ങള്‍

കര്‍മയോഗി എന്നാണ് ഉമ്മന്‍ചാണ്ടിയെ സര്‍ക്കാര്‍ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. യോഗി കര്‍മം നിരന്തരം ചെയ്തുകൊണ്ടേയിരിക്കുകയാണ്. ആ കര്‍മത്തിന്റെ ചില ഭാഗങ്ങള്‍ കുഞ്ഞൂഞ്ഞ് കഥകള്‍ എന്നപേരില്‍ സര്‍ക്കാര്‍വക വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ്ക്ലാസ്, ഒരു ട്രെയിന്‍യാത്ര, ഊഷ്മള സ്മരണകള്‍ , ഇടനാഴിയില്‍ ഒരു പാതിരായാത്ര, ആള്‍ക്കൂട്ടമില്ലെങ്കില്‍ , ഒരു മുണ്ടുരിയല്‍ , ആരോരും അറിയാതെ, ഗുലുമാല്‍ , തടിയൂരല്‍ , രക്ഷപ്പെട്ടു, പിന്‍വാതില്‍ , ഓടുന്ന മുഖ്യന്‍ ഇങ്ങനെയൊക്കെയാണ് കഥകളുടെ പേര് കാണുന്നത്. കര്‍മയോഗിയായ മുഖ്യമന്ത്രിയുടെ ജീവിതത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍നിന്ന് മുങ്ങിത്തപ്പിയെടുത്ത ഏടുകളാണത്രെ ഇപ്പറഞ്ഞതെല്ലാം. തലക്കെട്ടുകള്‍ കണ്ടാലറിയാം സംഗതി ജീവിത ഗന്ധിയാണെന്ന്്. ഇതിനെയാണ് കര്‍മഫലം എന്ന് വിളിക്കുന്നത്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ എന്നിങ്ങനെയുള്ള കര്‍മയോഗികളെക്കുറിച്ച് കേട്ടിട്ടുണ്ട്. അവര്‍ക്കുശേഷം ഇങ്ങനെ ഒരു കര്‍മയോഗി പുതുപ്പള്ളിയില്‍ പിറന്നത് മലയാളത്തിന്റെ സുകൃതം. കര്‍മയോഗിപ്പട്ടത്തിങ്കലേക്ക് മത്സരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ , പി സി ജോര്‍ജ്, കുഞ്ഞാലിക്കുട്ടി, തോക്ക് സ്വാമി, ദല്ലാള്‍ കുമാരന്‍ , നടികര്‍ യോഗി ഗണേശ് തുടങ്ങിയവരെവിടെ; സാക്ഷാല്‍ കുഞ്ഞൂഞ്ഞെവിടെ. യോഗി എന്നാല്‍ യോഗാനുഷ്ഠാനനിരതനാണ്സന്യാസിയാണ്. സര്‍വസംഗ പരിത്യാഗി. ലോകമേ തറവാട്. ലൗകികമോഹങ്ങള്‍ അശേഷമില്ല. കലിയുഗമായതുകൊണ്ട് കാഷായവും തപസ്സുമൊന്നും വേണമെന്നില്ല. അഥവാ തപസ്സുചെയ്താല്‍ അത് ഇളക്കിക്കളയാന്‍ സൂപ്പര്‍ഡാന്‍സര്‍ പരിപാടി നടത്തേണ്ടിവരും.

യോഗി എന്ന വാക്കിന് ചില അസൂയാലുക്കള്‍ ഇന്ദ്രജാലക്കാരന്‍ എന്ന അര്‍ഥവും നല്‍കിയതായി കാണുന്നു. അത് മാര്‍ക്സിസ്റ്റുകാരുടെ ഗൂഢാലോചനയാകാനേ തരമുള്ളൂ. നമ്മുടെ അഭിനവ കര്‍മയോഗിയുടെ പ്രധാന കര്‍മം പരിപാടി പ്രഖ്യാപനമാണ്. നൂറു ദിവസത്തേക്ക്, ഒരു കൊല്ലത്തേക്ക്, അഞ്ചുകൊല്ലത്തേക്ക്, ഇരുപത്തഞ്ചുകൊല്ലത്തേക്ക് ഇങ്ങനെ കാലഗണന നടത്തി പരിപാടി പ്രഖ്യാപിക്കും. നൂറു ദിവസം കഴിഞ്ഞ് ഒന്നും നടന്നില്ലെങ്കില്‍ ഒരുകൊല്ലംകൊണ്ട് കാട്ടിത്തരാമെന്ന് പറയും. അതും കഴിഞ്ഞാല്‍ അഞ്ചുകൊല്ലംകൊണ്ട്. യോഗവിദ്യ കൈവശമുള്ളതുകൊണ്ട് പ്രഖ്യാപനം ഭക്ഷിച്ചാലും വയറുനിറയും. ഏമ്പക്കവും വരും. ബാബാ രാംദേവിനെപ്പോലെയാണ്; ഒറ്റയ്ക്കാണ് യോഗാഭ്യാസ പ്രകടനം. കൂടെയുള്ളവരെ വിശ്വാസമില്ലാഞ്ഞിട്ടല്ല. അണ്ണ ഹസാരെ സംഘത്തിലുള്ളതുപോലെ എല്ലാവരുമായും നല്ല യോജിപ്പാണ്. രജനികാന്തിനോടാണ് ആരാധന. എല്ലാറ്റിനും 'തനി വഴി'യാണ്. അല്ലെങ്കിലും കൂടെയുള്ളവരുടെ യോഗവിദ്യാപാടവത്തില്‍ ഒട്ടും മതിപ്പുപോരാ. കടത്തനാടന്‍ മുറയില്‍ കെ പി മോഹനന്‍ ഗുരുക്കള്‍ കാലുപൊക്കുന്നതും കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കോല്‍ക്കളിയും അതിന്റെ വായ്ത്താരിയും വടക്കോട്ടേ പറ്റൂ. അത് നടന്നുകഴിഞ്ഞാല്‍ ഒന്നുകില്‍ ഒരു കേസുണ്ടാകും; അല്ലെങ്കില്‍ ഒരു കലാപം നടക്കും. പാലായുടെ മാണിക്യത്തിനാകട്ടെ ചവിട്ടുനാടകത്തിലാണ് പഥ്യം. അഞ്ചപ്പമുണ്ടെങ്കില്‍ നാലെണ്ണം അപ്പോള്‍ കഴിക്കും. ബാക്കി ഒന്നിന്റെ പാതി മകനുകൊടുക്കും. പിന്നെയുള്ള അരയപ്പംകൊണ്ട് കേരളാ കോണ്‍ഗ്രസിലെ തൊള്ളായിരത്തില്‍പരം അണികളെ തീറ്റും. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുകയും വെള്ളം വീഞ്ഞാക്കി മാറ്റുകയും അന്ധനെയും കുഷ്ഠരോഗിയെയും സൗഖ്യപ്പെടുത്തുകയും കടലിനുമീതെ നടക്കുകയുംചെയ്ത യേശുവിലാണ് വിശ്വാസമെങ്കിലും മാണി കേരളയിലെ ജോര്‍ജും ജോസഫുമൊഴികെ തൊള്ളായിരത്തില്‍പ്പരത്തിനും മാണിക്യത്തിലും മകനിലും കീശയിലുമാണാശ്വാസം. ഇത്തരം കുറെ ആചാര്യന്‍മാരുടെ നടുവില്‍ ജീവിക്കുന്നതുകൊണ്ടാകണം, നമ്മുടെ കര്‍മയോഗിക്ക് പൊതുജനങ്ങളുമായി ഇടയ്ക്ക് ഒന്ന് സമ്പര്‍ക്കപ്പെടാന്‍ തോന്നുന്നത്. നല്ല കാര്യമാണ്. സദാ ടിവിയില്‍ നിറഞ്ഞുനില്‍ക്കും. നാട്ടിലെ മൂന്നരക്കോടിക്കും പ്രശ്നങ്ങളുണ്ടെങ്കിലെന്ത്നമുക്ക് കോണ്‍ഗ്രസുകാരുടെ പ്രശ്നങ്ങള്‍മാത്രം പരിഹരിക്കാം. വില്ലേജാപ്പീസും താലൂക്കാപ്പീസും കലക്ടറേറ്റും നിയമവും പുസ്തകവുമെന്നും വേണ്ടസമക്ഷത്തിങ്കല്‍ സങ്കടം ബോധിപ്പിക്കുക; കാശ് വാങ്ങുക; തിരിച്ചുപോരുക. ഉത്സവമാണ് നടക്കുന്നത്. കൂട്ടത്തോടെ ഇരകളെ അണിനിരത്തും. ആശ്വാസം ജലപീരങ്കിയില്‍നിന്നെന്നപോലെ സ്പ്രേ ചെയ്യും. നടത്തിപ്പുകരാര്‍ മനോരമയ്ക്കാണ്. സര്‍ക്കാര്‍ പണിയൊന്നും ചെയ്യുന്നില്ലെങ്കിലും മുഖ്യമന്ത്രി റെയില്‍വേ എന്‍ജിന്‍പോലെയാണ്, നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞുപരത്തണം. നാട്ടില്‍ പ്രശ്നങ്ങള്‍ മലപോലെ വളര്‍ന്നുനില്‍പ്പുണ്ട്. സുധീരന്‍ വാളെടുത്തു. ലീഗ് മലപ്പുറം കത്തി ചുഴറ്റുന്നു. ചെന്നിത്തല ഊഴം കാത്തിരിക്കുന്നു. വാളകത്തെ സാറിന്റെ പാര ഇതുവരെ കണ്ടെത്തിയിട്ടില്ല. പിള്ളയും പുള്ളയും പുരപ്പുറം തൂക്കുന്നു. ഇതിനിടയ്ക്ക് കര്‍മയോഗിക്ക് ഭൂഷണം പൊതുജനസമ്പര്‍ക്കം തന്നെ.



ആയിരം പരാതി കിട്ടി, എണ്ണൂറ് തീര്‍പ്പാക്കി; രാവ് പകലാക്കി; തളരാതെ മാരത്തണ്‍ എന്നെല്ലാം തലക്കെട്ട് വരുത്താന്‍ പത്രങ്ങളുള്ളപ്പോള്‍ ആരെയും പേടിക്കേണ്ടതുമില്ല. ഭരണത്തിലേറി ഇന്നുവരെ ഒന്നും ചെയ്തിട്ടില്ലെങ്കിലും സ്റ്റേഡിയത്തിന്റെ ഒത്ത നടുവില്‍ പന്തലുകെട്ടി മണ്ഡലം കമ്മിറ്റി മുഖേന ആവലാതിക്കാരെ വരുത്തി മണ്ഡലവിളക്കുകാലത്തെ തിരക്കു സൃഷ്ടിച്ച് ടിവിയില്‍ കാണിച്ചാല്‍ മികച്ച ഭരണാധികാരിയായ കര്‍മയോഗി എന്ന സല്‍പ്പേര് കിട്ടുമെന്നത്രെ ജ്യോതിഷ പ്രവചനം. എന്തായാലും ഈ പരിപാടി മാതൃകയാക്കേണ്ടതാണ്. ഇനി വില്ലേജാപ്പീസുകള്‍ പിരിച്ചുവിടാം. കോടതികളും പൊലീസ് സ്റ്റേഷനുകളും വേണ്ടെന്നുവയ്ക്കാം. പാറശാലയില്‍തുടങ്ങി മഞ്ചേശ്വരത്ത് അവസാനിക്കുന്ന പൊതുജന സമ്പര്‍ക്ക യോഗവിദ്യാ പരിപാടി നടത്തുകയും രാംദേവ് ചാടിയതുപോലെ വേദിയില്‍നിന്ന് ഭക്തരിലേക്ക് ചാടുകയും ചെയ്താല്‍ വാര്‍ത്ത മുടങ്ങാതെ വരും. ഇതാണ് മുഖ്യമന്ത്രിയുടെ പണി എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മനോരമയുണ്ട്. മറ്റു മന്ത്രിമാര്‍ക്ക് ഇഷ്ടംപോലെ കാല് പൊക്കുകയോ പാര കുത്തുകയോ ഭരണിപ്പാട്ട് പാടുകയോ ചെയ്യാം. കര്‍മയോഗിയുടെ ഭരണകാലം എന്ന് പില്‍ക്കാലത്ത് ചരിത്രകാരന്‍മാര്‍ ഇതിനെ വാഴ്ത്തും. സമ്പര്‍ക്കത്തിന് ആളെക്കൂട്ടുകയും ആളൊന്നുക്ക് എന്ന കണക്കില്‍ സായുജ്യം കൊള്ളുകയുംചെയ്യുന്ന മണ്ഡലം പ്രസിഡന്റുമാരുടെ പിന്തുണ കര്‍മയോഗിക്ക് ഉറപ്പാക്കാം. അങ്ങനെ വന്നാല്‍ എന്ത് സംഭവിക്കും എന്ന ചിന്തയെങ്കിലും ചെന്നിത്തലയിലെ യോഗവിദ്യാര്‍ഥിയുടെ മനസ്സില്‍ അങ്കുരിക്കട്ടെ എന്നാശംസിക്കാം. പുള്ളിയും തുടങ്ങട്ടെ ഒരു വെബ്സൈറ്റ്. രചിക്കട്ടെ ചില ചെന്നിക്കുത്ത് കഥകള്‍ ഹിമാലയം, വീട്ടിലെ മോഷണം, മാണ്ഡ്യയിലെ തോട്ടം, ഡല്‍ഹിയിലെ ബിസിനസ്, ചെങ്ങന്നൂരിന്റെ സൗരഭം, നഷ്ടവസന്തം തുടങ്ങിയ കഥകള്‍ അതിലും നിറയട്ടെ. അങ്ങനെയൊക്കെയാണല്ലോ ഒരു കര്‍മയോഗി ജനിക്കുന്നത്. കടുവയെ കിടുവ പിടിച്ചതായ വാര്‍ത്തയും കേട്ടു. സമ്പര്‍ക്ക കര്‍മത്തിന്റെ ഫലം വിയോജനക്കത്തായി ധനവകുപ്പില്‍നിന്ന് റൊക്കം കൊടുത്തു എന്നതാണ് വാര്‍ത്ത. മുഖ്യമന്ത്രിയുടെ സഞ്ചരിക്കുന്ന ദര്‍ബാറുകളില്‍ ഒരു ചാണകംതളിക്കല്‍ .



നിയമവും ചട്ടവും തമ്മില്‍ എന്തു വ്യത്യാസമെന്ന് അറിയാത്ത ഒരു എംപിയെക്കുറിച്ച് പണ്ട് കണ്ണൂരില്‍ കേട്ടിരുന്നു. അല്ലെങ്കിലും അത്തരം വ്യത്യാസത്തിനൊന്നും പുതിയ കാലത്ത് പ്രസക്തിയില്ല. വല്ല വിധേനയും വോട്ട് നേടണം; ജയിക്കണംപിന്നെ ഭരിക്കണം. രണ്ടുവട്ടം എംപിയും രണ്ടുവട്ടം എംഎല്‍എയുമൊക്കെ ആയാലെങ്കിലും വല്ലതും പഠിച്ചുപോകുമെന്ന് ഭയപ്പെടുകയേ വേണ്ട. നിയമവും ചട്ടവും തമ്മിലുള്ള വ്യത്യാസം മാത്രമല്ല, കണ്ണും മൂക്കും തമ്മിലുള്ള വ്യത്യാസം അറിഞ്ഞില്ലെങ്കിലും എംഎല്‍എ ആകാം. മൂന്നുനേരം ഭക്ഷണത്തിന് മുമ്പ് സുധാകരഭജന ആലപിച്ചാല്‍മതി. കുങ്കുമത്തിന്റെ എന്തറിഞ്ഞിട്ടാണ് ഗര്‍ദഭം അത് ചുമക്കുന്നത് എന്നാണല്ലോ പഴയൊരു ചോദ്യം. ഖദറിട്ടു നടക്കണമെന്നേയുള്ളൂദേശീയ പതാകയെക്കുറിച്ച് അറിയണമെന്നില്ല. 'ഇന്ത്യന്‍ പതാകാ നിയമം' എന്നൊരു നിയമം കടലാസിലുണ്ട്. ദേശീയപതാകയുടെ പ്രദര്‍ശനത്തെയും ഉപയോഗത്തെയും നിയന്ത്രിക്കുന്ന നിയമമാണ് അതത്രെ. അതുപ്രകാരം ദേശീയപതാക ഭൂമിയോ ജലമോ സ്പര്‍ശിക്കരുതാത്തതാണ്. മേശവിരിയായോ, പ്രതിമകളെയോ ഫലകങ്ങളെയോ മൂലക്കല്ലുകളെയോ മൂടുന്നതിനായോ ഉപയോഗിക്കാനോ വേദിക്കു മുമ്പില്‍ തൂക്കിയിടാനോ പാടുള്ളതല്ല. അരയ്ക്കു താഴെയുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കാന്‍ പാടില്ല.



തലയിണയുറയിലോ കൈത്തൂവാലകളിലോ തുന്നിച്ചേര്‍ക്കരുത്. ഇതൊന്നും പാടില്ല എന്നേയുള്ളൂ. ദേശീയ പതാകയെ കേക്ക് ആക്കി മാറ്റാം. എന്നിട്ട് കത്തിയെടുത്ത് മുറിച്ച് പതാകയുടെ കഷണങ്ങള്‍ അണ്ണാക്കിലേക്ക് കുത്തിത്തിരുകാം. ചെയ്യുന്നത് സാക്ഷാല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ ആകുമ്പോള്‍ മനോരമയിലോ മാതൃഭൂമിയിലോ വാര്‍ത്ത വരില്ല; പൊലീസ് സ്വമേധയാ കേസും എടുക്കില്ല. ജോര്‍ജും ഗണേശും വൃത്തികേട് ഛര്‍ദിക്കുന്നു; അബ്ദുള്ളക്കുട്ടി ദേശീയ പതാക വിഴുങ്ങുന്നു. എംഎല്‍എമാരായാല്‍ എന്തുംചെയ്യാം. ജഡ്ജിയെ ശുംഭനെന്നു വിളിച്ചപ്പോള്‍ ഉണര്‍ന്ന മാധ്യമരാഷ്ട്രീയ ധാര്‍മികബോധം ഇപ്പോള്‍ കാശിക്കുള്ള യാത്രയിലാണ്. കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് മാറിയപ്പോള്‍ പതാകഭോജികളുടെ ഭരണമാണ് വന്നതെന്ന് തോന്നുന്നു. അടുത്ത പൊതുജന സമ്പര്‍ക്കത്തില്‍ ഉമ്മന്‍ചാണ്ടിക്കും വിഴുങ്ങാവുന്നതാണ് അശോകചക്രം പതിപ്പിച്ച ഒരു മുവര്‍ണകേക്ക്. ലീഗുകാര്‍ പച്ച ലഡു തിന്നും കൊടുത്തുമാണ് സന്തോഷം പ്രകടിപ്പിക്കുക. അതും ഒരു മാതൃകതന്നെ.
ശതമന്യു

വീണ്ടും കര്‍ഷക ആത്മഹത്യകള്‍

കേരളത്തില്‍ കടക്കെണിയും വിലത്തകര്‍ച്ചയും കാരണമുള്ള കര്‍ഷക ആത്മഹത്യ വീണ്ടും നിത്യസംഭവമായിരിക്കുന്നു. വയനാട് ജില്ലയില്‍ ഇതിനകം നാല് കൃഷിക്കാര്‍ ആത്മഹത്യചെയ്തു. കണ്ണൂര്‍ ജില്ലയിലെ മലയോര കാര്‍ഷികമേഖലയായ കൊട്ടിയൂരില്‍ ജപ്തി നോട്ടീസ് കിട്ടിയതിനെത്തുടര്‍ന്ന് ഒരു കൃഷിക്കാരന്‍ കഴിഞ്ഞദിവസം ആത്മഹത്യചെയ്തു. ഒരാഴ്ചയ്ക്കകം ഏഴ് കൃഷിക്കാരാണ് കടബാധ്യത കാരണം കേരളത്തില്‍ ആത്മഹത്യചെയ്തത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ച ഉടന്‍തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം കര്‍ഷക ആത്മഹത്യകളെല്ലാം കാര്‍ഷിക പ്രതിസന്ധിയോ കടക്കെണിയോ കാരണമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. വയനാട്ടില്‍ നാല് കൃഷിക്കാര്‍ ആത്മഹത്യചെയ്തപ്പോള്‍ അത് സാധാരണ ആത്മഹത്യകളാണെന്ന് പുച്ഛരസത്തില്‍ പറയുകയാണ് വയനാട് ഡിസിസി പ്രസിഡന്റ് ചെയ്തത്.
അതേസമയം കടുത്ത വിലത്തകര്‍ച്ചയും കടക്കെണിയും കാരണമാണ് കൃഷിക്കാര്‍ ആത്മഹത്യചെയ്തതെന്ന് ജില്ലാ കലക്ടര്‍ ഈ മാസം 9ന് തന്നെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് അയച്ചു. ആ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് വയനാട് ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന മുഖവിലക്കെടുത്ത് പ്രസ്താവന നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. 20012006ലെ യുഡിഎഫ് ഭരണകാലത്ത് ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. കേരളത്തില്‍ നൂറുകണക്കിന് കൃഷിക്കാര്‍ ആത്മഹത്യചെയ്ത സംഭവങ്ങള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയവരാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ . അതുകാരണം കേന്ദ്രത്തില്‍നിന്ന് ആശ്വാസസഹായമൊന്നും അക്കാലയളവില്‍ കേരളത്തിന് ലഭിച്ചില്ല. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വ്യക്തമായത് തൊട്ടുമുമ്പത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി 1500ല്‍പ്പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തുവെന്നതാണ്. അതില്‍ അഞ്ഞൂറ്റിയമ്പതോളം പേര്‍ വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. ബാങ്ക് ഭാരവാഹികളെ വിളിച്ചുചേര്‍ത്ത് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യംചെയ്തത്. തുടര്‍ന്ന്, ആത്മഹത്യചെയ്ത മുഴുവന്‍ കൃഷിക്കാരുടെയും കടങ്ങള്‍ എഴുതിത്തള്ളുകയും അങ്ങനെ അവരുടെ ശേഷിച്ച കുടുംബാംഗങ്ങളെ രക്ഷിക്കുകയുംചെയ്തു. ആ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം അടിയന്തര ധനസഹായം നല്‍കി. തുടര്‍ന്ന് സംസ്ഥാനത്തിനാകെ ബാധകമായ നിലയില്‍ കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും കടാശ്വാസ കമീഷന്‍ രൂപീകരിക്കുകയും കടാശ്വാസ നിയമം കൊണ്ടുവരികയുംചെയ്തു.
കമീഷന്‍ ഓരോ മേഖലയിലെയും കടങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തി കടം എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള ആശ്വാസനടപടികള്‍ സ്വീകരിച്ചു. കാര്‍ഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും നടപ്പാക്കിയ ഈ കടാശ്വാസ നിയമം ഈ രണ്ട് മേഖലകളെയും പുതിയ ഉണര്‍വിലേക്ക് നയിച്ചു. നെല്‍ക്കൃഷിക്ക് പലിശരഹിത വായ്പ ഏര്‍പ്പെടുത്തുകയും സംഭരണവില ഗണ്യമായി വര്‍ധിപ്പിച്ച് സംഭരണം ശക്തിപ്പെടുത്തുകയുംചെയ്തു. കൃഷിക്കാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഇങ്ങനെ സമഗ്രമായ നടപടികളിലൂടെ കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുകയും കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലാതാക്കുകയുംചെയ്തു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലെന്നുപറഞ്ഞ്, കേന്ദ്രസഹായം തട്ടിമാറ്റുകയാണ് ചെയ്തതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ കൃത്യമായി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അന്നത്തെ യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഇടതുപക്ഷത്തിന്റെകൂടി പിന്തുണ അനിവാര്യമാണെന്ന അനുകൂലസാഹചര്യംകൂടി ഉപയോഗപ്പെടുത്തി മൂന്ന് ജില്ലകള്‍ക്ക് വിദര്‍ഭ മോഡല്‍ പാക്കേജ് നേടിയെടുത്തു. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് അന്നത്തെ യുപിഎ സര്‍ക്കാര്‍ ഒറ്റത്തവണ നടപടി എന്ന നിലയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും തയ്യാറായി. എന്നാല്‍ , കേരളാ മോഡലില്‍ സ്ഥിരം സംവിധാനം എന്ന നിലയില്‍ കാര്‍ഷിക കടാശ്വാസ നിയമം ദേശീയതലത്തില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
കൃഷിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കഴിഞ്ഞതും ജപ്തി നടപടികള്‍ ഒഴിവായതും കൃഷിക്ക് സര്‍ക്കാര്‍ നല്‍കിയ ഉദാരമായ സഹായവുംകൊണ്ടാണ് കേരളത്തില്‍ കാര്‍ഷികമേഖലയില്‍ പുതിയ ഉണര്‍വുണ്ടായതും കര്‍ഷക ആത്മഹത്യ ഇല്ലാതായതും. ഇപ്പോള്‍ പഴയ സ്ഥിതി തിരിച്ചുവന്നിരിക്കുന്നു. കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ സ്ഥിതിഗതികള്‍ അവലോകനംചെയ്ത കാര്‍ഷികോല്‍പ്പാദക കമീഷണര്‍ കെ ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത് വയനാട്ടിലെ കാര്‍ഷിക മേഖലയിലെ സ്ഥിതി അതീവഗുരുതരമാണെന്നാണ്. ഉമ്മന്‍ചാണ്ടി പറഞ്ഞതല്ല വസ്തുത എന്നാണ് ഇതിലൂടെ തെളിയുന്നത്. ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഉദാരവല്‍ക്കരിച്ചതും രാസവളങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതും വിലസ്ഥിരത ഇല്ലാതാക്കിയതുമാണ് കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് കാരണം. അവധിവ്യാപാരവും ഊഹക്കച്ചവടവും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. വയനാട്ടില്‍ ഇഞ്ചി, ഏത്തവാഴ, കിഴങ്ങ് കൃഷിയുമായി ബന്ധപ്പെട്ടാണ് അടുത്തകാലത്ത് ഏറ്റവുമധികം പ്രശ്നമുണ്ടായിരിക്കുന്നത്. ഈ മേഖലയില്‍ ഇടത്തട്ടുകാരുടെ കടുത്ത ചൂഷണമാണ് നടക്കുന്നത്. ഒരുകിലോ ഇഞ്ചിക്ക് വിപണിയില്‍ 70 രൂപവരെ വിലയുള്ളപ്പോള്‍ ആറും ഏഴും രൂപയാണ് കൃഷിക്കാരന് ലഭിക്കുന്നത്. ഏത്തക്കായക്ക് 3035 രൂപ വിപണിയില്‍ വിലയുള്ളപ്പോള്‍ ആറും ഏഴും രൂപയാണ് കൃഷിക്കാരന് ലഭിക്കുന്നത്. കപ്പയ്ക്ക് വിപണിയില്‍ 15 രൂപ വിലയുള്ളപ്പോള്‍ കൃഷിക്കാരന് ലഭിക്കുന്നത് ആറ് രൂപയാണ്. അവധിവ്യാപാരംകൊണ്ടുള്ള ഈ ചൂഷണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ആഭ്യന്തര കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന വിലസംരക്ഷണം 1991ല്‍ ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായാണ് എടുത്തുമാറ്റിയത്. അതുപോലെ രാസവളത്തിന്റെ സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കുകയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുറകെ രാസവളത്തിന്റെയും വിലനിയന്ത്രണം എടുത്തുകളയുകയും ചെയ്തിരിക്കുന്നു.
ഇരട്ടി മുതല്‍ ആറിരട്ടിവരെയാണ് രാസവളം വില ഒരുവര്‍ഷംകൊണ്ട് വര്‍ധിച്ചത്. ഒരുവര്‍ഷം മുമ്പ് 4860 രൂപയായിരുന്ന യൂറിയയുടെ വില 12,000 രൂപയായി ഉയര്‍ന്നു. പൊട്ടാഷിന്റെ വില 4455 രൂപയായിരുന്നത് 6300 രൂപയായി വര്‍ധിപ്പിക്കുകയും അത് 8500 രൂപയ്ക്ക് കരിഞ്ചന്തയ്ക്ക് വില്‍ക്കുകയുമാണ്. ഡിഎപി എന്ന അമോണിയം വളത്തിന് 9350 രൂപയായിരുന്നത് 19,000 രൂപയായി. രാസവളത്തിന് കടുത്ത ക്ഷാമമുണ്ടാക്കുകയും അതിന്റെ മറവില്‍ പൂഴ്ത്തിവയ്്പും കരിഞ്ചന്തയും സൃഷ്ടിക്കുകയുമാണ്. ഇതുവഴി ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ വര്‍ധിക്കുകയും കൃഷിക്കാരന് വരുമാനം ഗണ്യമായി കുറയുകയും ചെയ്യുന്നു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് ബാങ്കില്‍നിന്ന് കാര്‍ഷികവായ്പ ലഭിക്കാത്തതിനാല്‍ ബ്ലേഡുകാരെ ആശ്രയിക്കേണ്ടിവരികയും ബാങ്കുകളില്‍ നിന്നുതന്നെ വന്‍ പലിശയ്ക്ക് മറ്റുതരം വായ്പകള്‍ വാങ്ങുകയും ചെയ്യേണ്ടിവരുന്നു. ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് കാരണം പണം തിരിച്ചടയ്ക്കാന്‍ ഗത്യന്തരമില്ലാതെയാണ് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നത്. ആയിരക്കണക്കിന് കൃഷിക്കാരാണ് ഭൂമി പാട്ടമെടുത്ത് കൃഷിചെയ്യുന്നത്. അവര്‍ക്ക് കാര്‍ഷികവായ്പ നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. അതേസമയം കാര്‍ഷിക വായ്പയ്ക്കായി നീക്കിവയ്ക്കുന്ന പണത്തില്‍ വലിയൊരു ഭാഗം വന്‍കിടക്കാര്‍ക്ക് കൊടുക്കുകയാണ്.
കാര്‍ഷിക വായ്പയില്‍ നല്ലൊരുപങ്ക് കൃഷിക്കാര്‍ക്കല്ല കിട്ടുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയണം. മലയോര മേഖലകളില്‍ കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികളാണുണ്ടാകുന്നത്. കൊട്ടിയൂരില്‍ കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത കര്‍ഷകന്റെ ഏത്തവാഴക്കൃഷി മുഴുവന്‍ കാട്ടുമൃഗങ്ങള്‍ നശിപ്പിച്ചു. ആത്മഹത്യയിലേക്ക് തള്ളിയിട്ടത് ഈ പ്രശ്നമാണ്. വിളനാശത്തിന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുകയും വിളസംരക്ഷണ നടപടികള്‍ സ്വീകരിക്കുകയും സമഗ്രമായ വിള ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിക്കുകയും ചെയ്യേണ്ടതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനും കൃഷിക്കാരില്‍ ആത്മവിശ്വാസം സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. കാര്‍ഷിക കടങ്ങളുടെ ജപ്തിനടപടികള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും കടാശ്വാസ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുകയും വേണം. പുതിയ പ്രശ്നങ്ങള്‍കൂടി പരിഹരിക്കാനാകുംവിധം കാര്‍ഷിക കടാശ്വാസകമീഷനെ ശക്തിപ്പെടുത്തുകയും അവര്‍ കൈകാര്യംചെയ്യുന്ന വിഷയപരിധി വിപുലപ്പെടുത്തുകയും വേണം. ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച ഒഴിവാക്കാന്‍ വിലസ്ഥിരതാ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണം. അതോടൊപ്പംതന്നെ വിള ഇന്‍ഷുറന്‍സ് കാര്യക്ഷമമായി നടപ്പാക്കണം. രാസവളങ്ങളുടെ ക്ഷാമത്തിന് അറുതിവരുത്തുകയും വര്‍ധിപ്പിച്ച വില പിന്‍വലിക്കുകയും വേണം. രാസവളങ്ങള്‍ക്ക് വിലനിയന്ത്രണം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം.
പ്രശ്നപരിഹാരത്തിന് വയനാട്ടില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ലഭ്യമാക്കാന്‍ ഒരു പദ്ധതി സമര്‍പ്പിക്കാനാണ് ഇപ്പോള്‍ മന്ത്രിസഭ എപിസിയോട് നിര്‍ദേശിച്ചിരിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച വയനാട്ടിലെമാത്രം പ്രശ്നമല്ല, സംസ്ഥാനത്തിന്റെയാകെ പ്രശ്നമാണ്. അതുകൊണ്ട് താങ്ങുവില സംസ്ഥാനവ്യാപകമായി ബാധകമാക്കണം. സംസ്ഥാനവ്യാപകമായി ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം തയ്യാറായിട്ടില്ല. ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളുടെ കടം എഴുതിത്തള്ളാനോ അവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കാനോ മന്ത്രിസഭ തയ്യാറായില്ല. പ്രശ്നത്തെ വയനാട്ടിലെ പ്രാദേശിക പ്രശ്നമായി ലഘൂകരിച്ച് കാണാനാണ് സര്‍ക്കാര്‍ തയ്യാറായത്. പ്രശ്നത്തിന്റെ അതീവഗുരുതരാവസ്ഥ പരിഗണിച്ചുള്ള ചര്‍ച്ച നടത്താനോ നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ല. സംസ്ഥാനത്തെ കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ സമഗ്രപദ്ധതി ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളാണ് കര്‍ഷക ആത്മഹത്യക്ക് അടിസ്ഥാന കാരണമെന്നതിനാല്‍ ലോകജനത തന്നെ നിരസിച്ചുകഴിഞ്ഞ ഉദാരവല്‍ക്കരണനയം തിരുത്തിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
വി.എസ്. അച്യുതാനന്ദന്‍

Thursday, 17 November 2011

മന്‍മോഹെന്‍റ കാന്‍ പ്രഖ്യാപനവും സ്വതന്ത്രവിപണിവാദത്തിെന്റ തത്ത്വചിന്തയും

തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഫ്രാന്‍സിലെ കാനില്‍ നടത്തിയ പ്രഖ്യാപനം ഇന്ത്യയിലെ 99 ശതമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വതന്ത്രവിപണിവാദത്തിെന്‍റ തത്വചിന്താപരമായ വചനങ്ങളാണ് മന്‍മോഹന്‍സിങ് കാനില്‍ മാധ്യമ പ്രവര്‍ത്തകരോട് മൊഴിഞ്ഞത്. വിപണി സ്വന്തം കാലില്‍ നില്‍ക്കട്ടെയെന്നാണ് ഈ നവലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കല്‍പിച്ചത്. പെട്രോളിയം വിലവര്‍ദ്ധനവിനെതിരെ ഇന്ത്യയിലുയരുന്ന പ്രതിഷേധങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍കൊണ്ടുവന്നപ്പോള്‍ രാജ്യം കൈവരിക്കുന്ന സാമ്പത്തിക വളര്‍ച്ചയെയും ജനസംഖ്യാ വര്‍ദ്ധനവിനെയും ഓര്‍മ്മപ്പെടുത്തികൊണ്ട് വിലക്കയറ്റത്തെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. മുതലാളിത്ത പണ്ഡിതന്മാര്‍ നൂറ്റാണ്ടുകളായി ഉരുവിട്ടുകൊണ്ടിരിക്കുന്ന ഡിമാന്‍റ് സപ്ലൈ തിയറി ഉദ്ധരിച്ച് വിലക്കയറ്റം ഒഴിവാക്കാനാവാത്തതാണെന്ന് കൗശലപൂര്‍വ്വം സമര്‍ത്ഥിക്കുവാനാണ് പ്രധാനമന്ത്രി ശ്രമിച്ചുനോക്കിയത്. യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര വിപണിയുടെ മൗലികവാദികളായ വക്താക്കള്‍പോലും നവലിബറല്‍ പരിഷ്കാരങ്ങളില്‍ സംശയം പ്രകടിപ്പിക്കുമ്പോഴാണ് ആഗോള ഫൈനാന്‍സ് മൂലധനത്തിെന്‍റ ശക്തനായ സംരക്ഷകനായി പരിഷ്കാരങ്ങള്‍ സധൈര്യം മുന്നോട്ടുകൊണ്ടുപോകുവാന്‍ ജി 20 നേതാക്കളെ മന്‍മോഹന്‍ കാനില്‍ ഉദ്ബോധിപ്പിച്ചത്.

    ഇന്ത്യയില്‍ പെട്രോളിനു മാത്രമല്ല ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില നിയന്ത്രണം എടുത്തുകളയുമെന്നാണ് മന്‍മോഹന്‍ വികാരപൂര്‍വം പ്രഖ്യാപിച്ചത്. എണ്ണ കമ്പനികള്‍ക്ക് വില നിയന്ത്രണാധികാരം നല്‍കിയതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ യുപിഎ ഘടകകക്ഷികളുടെയും പല കോണ്‍ഗ്രസ് നേതാക്കളുടെയും വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രി ഉദാരവല്‍ക്കരണനയങ്ങള്‍ ഇനിയും തീവ്രഗതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.    

    1990കളോടെ സാമ്പത്തിക സാമൂഹിക ചിന്തകളുടെ രംഗങ്ങളില്‍ മേല്‍ക്കൈ നേടിയിരുന്ന സ്വതന്ത്ര വിപണിയുടെ ദര്‍ശനം സമകാലീന മുതലാളിത്ത പ്രതിസന്ധിയോടെ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര വിപണി സിദ്ധാന്തത്തിെന്‍റ മുന്‍നിര വക്താക്കളില്‍ പ്രമുഖനായിരുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ അലന്‍ ഗ്രീന്‍സ്പാന്‍ പോലും തങ്ങളുടെ ദര്‍ശനം അപകടം നിറഞ്ഞതായിരുന്നുവെന്ന് അമേരിക്കന്‍ സമൂഹത്തോട് ഏറ്റുപറയുകയുണ്ടായി. റീഗണോമിക്സിെന്‍റയും താച്ചറിസത്തിെന്‍റയും അടിസ്ഥാനമായിരുന്ന മില്‍ട്ടണ്‍ ഫ്രീഡ്മാെന്‍റയും ഫ്രെഡറിക് പോണ്‍ഹായെക്കിെന്‍റയും സാമ്പത്തിക സാമൂഹ്യശാസ്ത്ര ദര്‍ശനങ്ങള്‍ അത്യന്തം അപാകതകള്‍ നിറഞ്ഞതും മനുഷ്യത്വരഹിതവുമായിരുന്നുവെന്ന തിരിച്ചറിവ് മുതലാളിത്ത പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ ശക്തമായിക്കൊണ്ടിരിക്കുകയാണ്. നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ സ്തുതിപാഠകന്മാരായിരുന്ന പല സാമ്പത്തിക ശാസ്ത്രജ്ഞരും ഇപ്പോള്‍ തികഞ്ഞ കുറ്റസമ്മതത്തിലാണെന്നാണ് മാധ്യമങ്ങളിലൂടെ വരുന്ന അവരുടെ ലേഖനങ്ങള്‍ സൂചിപ്പിക്കുന്നത്. നവലിബറല്‍ നയങ്ങളുടെ നിര്‍മാനുഷികതയും ഹിംസാത്മകമായ കൊള്ളയും പലരെയും മാറി ചിന്തിപ്പിക്കുവാന്‍ നിര്‍ബന്ധിതരാക്കി. നിയോലിബറല്‍ നയങ്ങള്‍ ഈ ലോകത്തെ അസമത്വങ്ങളുടെ വിളഭൂമിയാക്കിയെന്നാണ് നോബല്‍ സമ്മാനജേതാവും മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന വിശ്വവിഖ്യാത ധനശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് കുമ്പസാരം നടത്തിയത്.    

    ഭരണകൂടങ്ങളുടെ പങ്ക് ഉപേക്ഷിക്കുന്നതിലൂടെ കോര്‍പ്പറേറ്റുകളുടെ അത്യാര്‍ത്തിയിലേക്കാണ് ലോകം വഴുതി വീണതെന്നാണ് സ്റ്റിഗ്ലിറ്റ്സ് പശ്ചാത്താപപൂര്‍വം എഴുതിയത്. നവലിബറല്‍ മൂലധനത്തിനാവശ്യമായ രീതിയില്‍ സര്‍ക്കാര്‍ നിയന്ത്രണവും ഉടമസ്ഥതയും അവസാനിപ്പിക്കണമെന്ന് ക്രൂരമായി വാദിച്ചുകൊണ്ടിരിക്കുന്ന മന്‍മോഹന്‍സിങ് രാഷ്ട്രത്തെയും ജനങ്ങളെയും സംബന്ധിച്ച ഉത്തരവാദിത്വം വിസ്മരിച്ചു കളഞ്ഞ ഫൈനാന്‍സ് മൂലധനത്തിെന്‍റ ഉപാസകന്‍ മാത്രമാണ്. അന്ധമായ വിപണിവാദത്തിലൂടെ സാമൂഹ്യ ഉത്തരവാദിത്വത്തിെന്‍റ ഭാഷ തന്നെയാണ് മന്‍മോഹന്‍സിങ്ങിന് നഷ്ടമായിരിക്കുന്നത്. രാഷ്ട്ര ധര്‍മ്മത്തിെന്‍റയും ഭരണത്തിെന്‍റയും മാനദണ്ഡമായിരിക്കേണ്ടത് മനുഷ്യനാണെന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ പൈതഗോറസ് പ്രഖ്യാപിക്കുകയുണ്ടായി. ജനങ്ങള്‍ക്ക് ക്ഷേമവും സൗഖ്യവും നല്‍കുവാനാണ് ചരിത്രത്തില്‍ രാഷ്ട്രങ്ങള്‍ രൂപപ്പെട്ടതെന്നാണ് പൈതഗോറസ് പഠിപ്പിച്ചത്. ജനങ്ങള്‍ക്ക് നന്മയും ക്ഷേമവും നല്‍കുവാന്‍ കഴിയാതെ പോകുന്ന സര്‍ക്കാരുകള്‍ നിഷ്ഫലങ്ങളാണെന്നാണ് മാനവികതയെക്കുറിച്ച് ചിന്തിച്ച മഹാന്മാരെല്ലാം അസന്ദിഗ്ദ്ധമായ ഭാഷയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രത്തിെന്‍റ ആചാര്യ സ്ഥാനമലങ്കരിക്കുന്ന ആദം സ്മിത്ത് 'വെല്‍ത്ത് ഓഫ് നാഷന്‍സി'ലൂടെ വിപണിയെ മനുഷ്യനുപകരം എല്ലാറ്റിെന്‍റയും അടിസ്ഥാനവും ചോദനയുമാക്കുവാനാണ് ശ്രമിച്ചത്. ചാക്രികമായി മുതലാളിത്തത്തിന് കീഴില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും കുഴപ്പങ്ങളും സ്വതന്ത്രവിപണിയുടെ കാര്യക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയും സംബന്ധിച്ച എല്ലാ അവകാശവാദങ്ങളെയും അപ്രസക്തമാക്കി. മുപ്പതുകളില്‍ കെയ്നീഷ്യന്‍ പരിഹാരങ്ങളിലൂടെ പ്രതിസന്ധി നിര്‍ഭരമായ മുതലാളിത്ത വ്യവസ്ഥ അതിജീവനത്തിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍പോലും താല്‍കാലിക വിജയത്തിനുശേഷം പൊളിഞ്ഞുപോയതോടെയാണല്ലോ റീഗണോമിക്സിെന്‍റയും താച്ചറിസത്തിെന്‍റയും രൂപത്തില്‍ നവലിബറല്‍ നയങ്ങള്‍ പരീക്ഷിക്കപ്പെട്ടത്. ഫൈനാന്‍സ് മൂലധനത്തിെന്‍റ ആധിപത്യം നിയന്ത്രണാതീതമാകുമ്പോള്‍ ഗുരുതരമായ സാമ്പത്തിക കുഴപ്പങ്ങളിലേക്കും സാമൂഹ്യ ദുരന്തങ്ങളിലേക്കുമാണ് ലോകം നയിക്കപ്പെടുകയെന്നതാണ് ഇപ്പോഴത്തെ മുതലാളിത്ത പ്രതിസന്ധി സ്വയം സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. റീഗണോമിക്സിെന്‍റയും താച്ചറിസത്തിെന്‍റയും ഇന്ത്യന്‍ അവതാരമാണല്ലോ മന്‍മോഹന്‍സിംഗ്. സ്വതന്ത്ര വിപണിവാദത്തിെന്‍റ മൗലികവാദനിലപാടുകള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്ന മന്‍മോഹന്‍സിംഗ് കടുത്ത പല നിയോലിബറല്‍വാദികളും തിരിച്ചറിഞ്ഞ ഫൈനാന്‍സ് മൂലധനത്തിെന്‍റ നിഷ്ഠൂരമായ വ്യാപന താല്‍പര്യങ്ങളെ മറച്ചുപിടിച്ചുകൊണ്ട് കമ്പോളവാദം ആവര്‍ത്തിക്കുകയാണ്. ധനമൂലധനത്തിെന്‍റ അമിതവളര്‍ച്ച എവിടെയും എപ്പോഴും സാമ്പത്തിക വ്യവസ്ഥയെ ഊഹ വ്യാപാരമാക്കുകയാണ് ചെയ്യുന്നത്. കോര്‍പ്പറേറ്റുകള്‍ അന്താരാഷ്ട്ര നിയമനിര്‍മ്മാതാക്കളായി മാറുകയാണ് ഇത്തരം സാമ്പത്തിക വ്യവസ്ഥയില്‍ എന്ന യാഥാര്‍ത്ഥ്യമാണ് മന്‍മോഹന്‍സിംഗ് തെന്‍റ സ്വതന്ത്ര വിപണിവാദത്തിലൂടെ വിസ്മരിച്ചുകളയുകയോ ജനങ്ങളോട് തുറന്നുപറയാന്‍ തയ്യാറാകാതിരിക്കുകയോ ചെയ്യുന്നത്. വിപണിയെ സ്വതന്ത്രമാക്കുന്നതിലൂടെ സമ്പദ്വ്യവസ്ഥ കാര്യക്ഷമമാക്കുന്ന മന്‍മോഹന്‍സിംഗിെന്‍റ വാദം മുതലാളിത്തത്തിെന്‍റ ചരിത്രത്തെയും സമകാലീന പ്രതിസന്ധിയെയും സംബന്ധിച്ച് അറിവുള്ള ഒരാള്‍ക്കും അംഗീകരിക്കാവുന്നതല്ല. സ്വതന്ത്ര വിപണിവ്യവസ്ഥയിലെ മത്സരവും തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും വെറും വിടുവായത്തം മാത്രമാണ്. സാമൂഹ്യ സുരക്ഷയുടെയും സാമൂഹ്യ നിയന്ത്രണത്തിെന്‍റയും തത്വങ്ങളും വ്യവസ്ഥകളും ഉപേക്ഷിക്കുന്ന ഒരു സമ്പദ്ഘടനയ്ക്കും ജനജീവിതം മെച്ചപ്പെടുത്തുവാന്‍ കഴിയില്ല. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് ചെയര്‍മാനായിരുന്ന അലന്‍ഗ്രീന്‍സ്പാന്‍ തുറന്നു സമ്മതിച്ച കാര്യം മന്‍മോഹന്‍സിംഗിനെപ്പോലുള്ളവര്‍ എന്തുകൊണ്ടാണ് കാണാതെപോകുന്നത്. സ്വന്തം ഓഹരിക്കാരെയും വിവിധ സ്ഥാപനങ്ങളില്‍ തങ്ങള്‍ക്കുള്ള ഓഹരികളെയും സംരക്ഷിക്കുവാനുള്ള കഴിവും താല്‍പര്യവും ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമുണ്ടായിരിക്കുമെന്ന് ധരിച്ചപ്പോള്‍ ഞങ്ങളൊരു തെറ്റുവരുത്തുകയായിരുന്നുവെന്നാണ് അലന്‍ ഗ്രീന്‍സ്പാന്‍ കുറ്റസമ്മതം നടത്തിയത്. സ്വതന്ത്ര വിപണിയുടെ അപ്പോസ്തലന്മാര്‍ അവകാശപ്പെടുന്നതുപോലെ അത് നിരുപദ്രവകരവും സ്വയം നിയന്ത്രണക്ഷമതയുള്ളതുമായ ഒരു സംവിധാനമല്ലെന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി ആവര്‍ത്തിച്ചു വ്യക്തമാക്കിത്തരുന്നത്. ഇവിടെയാണ് മാര്‍ക്സിെന്‍റ മുതലാളിത്ത വിമര്‍ശനങ്ങളുടെ ശരിമ ലോകം തിരിച്ചറിയുന്നതും. മാര്‍ക്സ് തെന്‍റ വിശകലനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളത്, സ്വതന്ത്ര വിപണി സ്വന്തം സവിശേഷതകളുള്ള ഒരു വ്യവസ്ഥയാണെന്നാണ്. അനിയന്ത്രിതവും സഹജസ്വഭാവംകൊണ്ടുതന്നെ അസ്ഥിരവുമായ ഒരു വ്യവസ്ഥയാണത്. ആവര്‍ത്തിക്കപ്പെടുന്ന പ്രതിസന്ധികള്‍ക്കും അതുമൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടത്തിനും ഉല്‍പാദനോപാധികളുടെ വിനാശത്തിനും വിധേയമാണത്. സ്വയം സൃഷ്ടിച്ച ഉല്‍പാദനശക്തികളെ കൈകാര്യംചെയ്യുവാന്‍ മുതലാളിത്തം അശക്തമാണെന്ന യാഥാര്‍ത്ഥ്യത്തെയാണ് ഇത് അനാവരണംചെയ്യുന്നത്. 'അന്യലോകത്തുനിന്നും താന്‍ ആവാഹിച്ചുകൊണ്ടുവന്ന അതീതശക്തികളെ നിയന്ത്രിക്കാനാവാതെ നിസ്സഹായനാവുന്ന മന്ത്രവാദി'യെപ്പോലെയാണ് മുതലാളിത്തമെന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നുണ്ട്. മുതലാളിത്തത്തിനുകീഴില്‍ കാലാകാലങ്ങളില്‍ ഉല്‍പാദനശക്തികള്‍ വികാസംനേടുകയും ഉല്‍പാദനബന്ധങ്ങളുമായി അവ സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്നു. അതേ തുടര്‍ന്ന് മുതലാളിത്ത വ്യവസ്ഥ അനിവാര്യമായ പ്രതിസന്ധിയിലേക്ക് നിപതിച്ചുകൊണ്ടേയിരിക്കുന്നു. എത്ര വിനാശകരമായ മാര്‍ഗ്ഗത്തിലൂടെയാണ് മുതലാളിത്തം ഈ പ്രതിസന്ധി അതിജീവിക്കുന്നതെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വ്യക്തമാക്കുന്നുണ്ട്.    

    'ബൂര്‍ഷ്വാസി ഈ പ്രതിസന്ധിയെ മറികടക്കുന്നത് എങ്ങനെയാണ്? ഒരുവശത്ത് ഉല്‍പാദനശക്തിളില്‍ ഒരു പങ്കിനെ നശിപ്പിച്ചുകൊണ്ടും മറുവശത്ത്, പുതിയ വിപണികള്‍ കീഴ്പ്പെടുത്തുകയും പഴയ വിപണികളെ കുറെക്കൂടി നന്നായി ചൂഷണംചെയ്തുകൊണ്ടുമാണ് മുതലാളിത്തം ഇതിന് ശ്രമിക്കുന്നത്. വികാസത്തിെന്‍റയും മാന്ദ്യത്തിെന്‍റയും ഒന്നിടവിട്ട പരമ്പരയിലൂടെ കടന്നുപോകുന്ന സ്വതന്ത്ര വിപണിവ്യവസ്ഥയിലെ മത്സരവും തെരഞ്ഞെടുക്കുവാനുള്ള അവസരസാധ്യതയെക്കുറിച്ചുള്ള അവകാശവാദങ്ങളുമെല്ലാം ശുദ്ധ തട്ടിപ്പാണ്. യഥാര്‍ത്ഥത്തില്‍ കുത്തകകളെ വളര്‍ത്തിയെടുത്ത് മല്‍സരത്തെത്തന്നെ ദുര്‍ബലപ്പെടുത്തുകയും സ്വത്തുടമസ്ഥതയില്‍ ഭീകരമായ അസമത്വങ്ങള്‍ സൃഷ്ടിക്കുകയുമാണ് സ്വതന്ത്ര വിപണി വ്യവസ്ഥകള്‍ ചെയ്യുന്നത്. പെട്രോളിയം മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യവല്‍ക്കരണ നയങ്ങളാണ് അടിക്കടിയുള്ള വിലക്കയറ്റത്തിന് കാരണമായിരിക്കുന്നതെന്ന വസ്തുതയെക്കുറിച്ച് മന്‍മോഹന്‍സിംഗ് നിശ്ശബ്ദത പാലിക്കുകയാണ്. ആഗോള എണ്ണ കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായ നയങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചത് മന്‍മോഹന്‍സിംഗായിരുന്നു.    

    റാവു മന്ത്രിസഭയിലെ ധനകാര്യമന്ത്രിയെന്ന നിലയില്‍ 1992 ഫെബ്രുവരി 29െന്‍റ ബജറ്റ് പ്രസംഗത്തിലാണ് പുതിയ നിക്ഷേപപദ്ധതികള്‍ മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചത്. വിദേശകുത്തക കമ്പനികള്‍ക്ക് എണ്ണ പര്യവേഷണത്തിനും ഖനനത്തിനും അനുമതിനല്‍കിയത് റാവുമന്‍മോഹന്‍ ക്ലിക്കായിരുന്നു. ലോകബാങ്ക് നിര്‍ദ്ദേശമനുസരിച്ച് പി കെ കൗള്‍ കമ്മിറ്റിയെ നിയോഗിച്ചതും പൊതുമേഖലാ എണ്ണ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുവാനും വിദേശ മൂലധന നിക്ഷേപം ഈ രംഗത്ത് അനുവദിക്കുവാനും പച്ചക്കൊടി കാണിച്ചതും മന്‍മോഹന്‍സിംഗായിരുന്നു. ഈ നയങ്ങള്‍ പിന്നീട് വന്ന ബിജെപി സര്‍ക്കാര്‍ തീവ്രഗതിയില്‍ നടപ്പാക്കുകയായിരുന്നു. തദ്ദേശീയമായ എണ്ണ ഉല്‍പാദനത്തെയും ഈ രംഗത്തെ സ്വാശ്രയ സമീപനത്തെയും സ്വതന്ത്ര വിപണി നയങ്ങളിലൂടെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പെട്രോളിയം വില നിയന്ത്രണം എടുത്തുകളയുവാനുള്ള നീക്കങ്ങളെ ഒന്നാം യുപിഎ സര്‍ക്കാര്‍ നിയോഗിച്ച പാര്‍ലമെന്ററി സ്റ്റാന്‍റിംഗ് കമ്മിറ്റി ശക്തമായി എതിര്‍ക്കുകയായിരുന്നു. പാര്‍ലമെന്‍ററി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് വിലനിയന്ത്രണം എടുത്തുകളയുവാനുള്ള ശുപാര്‍ശ സമര്‍പ്പിക്കാനായി കരീത് പരീഖ് കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നത്. എണ്ണ കമ്പനികള്‍ക്ക് വില നിര്‍ണ്ണയാധികാരം നല്‍കുവാനാണ് ഈ കമ്മിറ്റി, എണ്ണ കമ്പനികളുടെ നഷ്ടത്തെക്കുറിച്ചുള്ള കള്ളക്കണക്കുകളിലൂടെ ആവശ്യപ്പെടുന്നത്. സ്വതന്ത്ര വിപണിവാദികള്‍ സര്‍വ്വതന്ത്ര സ്വതന്ത്രമായ മൂലധന പ്രവര്‍ത്തനങ്ങള്‍ക്കും വ്യാപാരത്തിനും രാജ്യത്തിെന്‍റ സമ്പദ്ഘടനയെ തുറന്നുകൊടുക്കുകയാണ്. പെട്രോളിന് പിറകെ ഇപ്പോള്‍ ഡീസലിന്റെയും പാചകവാതകത്തിെന്‍റയും മണ്ണെണ്ണയുടെയും വിലനിയന്ത്രണാധികാരം പെട്രോളിയം കുത്തകകളെ ഏല്‍പിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഇനിയും കൂട്ടിയും വിപണിയെ കൂടുതല്‍ സ്വതന്ത്രമാക്കിയും മന്‍മോഹന്‍സിംഗ് കോര്‍പ്പറേറ്റുകളോടുള്ള കൂറും ഉത്തരവാദിത്വവും പ്രകടിപ്പിക്കുകയാണ്. പെട്രോളിയം കമ്പനികളുടെ ഇല്ലാ നഷ്ടത്തിെന്‍റ കള്ളക്കഥകളുമായി കുത്തകകള്‍ക്ക് ജനങ്ങളെ പിഴിഞ്ഞൂറ്റുവാനാണ് സര്‍ക്കാര്‍ യാതൊരുവിധ മനഃസാക്ഷിക്കുത്തുമില്ലാതെ ഉത്സാഹം കാണിക്കുന്നത്.    

    2010ല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം പെട്രോള്‍ വില ക്രമാതീതമായി വര്‍ദ്ധിക്കുകയും വിലക്കയറ്റം ദുസ്സഹമായിക്കഴിഞ്ഞിരിക്കുകയുമാണ്. വിദേശ നാടന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളുടെ അസന്ദിഗ്ധമായ പ്രഖ്യാപനമാണ് പ്രധാനമന്ത്രി കാനില്‍ നടത്തിയത്. സ്വതന്ത്ര വിപണി വ്യവസ്ഥയെന്നത് പ്രതിസന്ധി നിര്‍ഭരവും മനുഷ്യത്വരഹിതവുമായൊരു സാമൂഹ്യ സംവിധാനമാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥയാണ്. പ്രതിസന്ധി നീട്ടിവെയ്ക്കുന്തോറും അത് കൂടുതല്‍ വ്യാപകവും വിനാശകരവുമായിത്തീരും. സ്വതന്ത്ര വിപണിയെന്ന മുതലാളിത്തത്തിെന്‍റ സര്‍വ്വാധിപത്യ വ്യവസ്ഥ ചരിത്രത്തിലുടനീളം മനുഷ്യജീവിതങ്ങളെ തകര്‍ത്തെറിഞ്ഞും നശിപ്പിച്ചുമാണ് അതിജീവനം നേടിപ്പോന്നിട്ടുള്ളത്. പ്രതിസന്ധിയില്‍നിന്നും ഒരിക്കലും മോചനമില്ലാത്ത വ്യവസ്ഥയാണ് സ്വതന്ത്ര വിപണി വ്യവസ്ഥയെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് വിപണി അതിെന്‍റ വഴികള്‍ കണ്ടുപിടിക്കട്ടെയെന്ന് മന്‍മോഹന്‍സിംഗിനെപ്പോലുള്ള നവലിബറല്‍ വാദികള്‍ പുലമ്പുന്നത്. വിപണി നിയമങ്ങളുടെ ഹിംസാത്മകതയിലേക്ക് ജനസമൂഹങ്ങളെ എറിഞ്ഞുകൊടുക്കുന്ന സാമ്രാജ്യത്വമോഹങ്ങളുടെ പരിചാരകന്മാരായ ഇത്തരക്കാരെ മനുഷ്യസ്നേഹികള്‍ ഒന്നിച്ചു നേരിടേണ്ടതുണ്ട്.
കെ ടി കുഞ്ഞിക്കണ്ണന്‍

വശീകരണങ്ങളില്‍ നഷ്ടപ്പെട്ടുപോകാത്ത ആത്മാവ്

തമിഴ്നാടിന്റെ വിശാലമായ ഭൂപ്രദേശം ഇത്രത്തോളം കൃഷി ചെയ്യപ്പെടാതെ കിടക്കുമ്പോള്‍ ഗ്രാമവാസികള്‍ ചായക്കടകളിലും നിരത്തിന്റെ കവലകളിലും കൂട്ടംകൂടി ഇരുന്നു വെടിപറഞ്ഞു നേരം കളയുന്നത് തനിയ്ക്ക് ഒട്ടും സ്വീകാര്യമല്ല എന്നു തന്റെ മുഴങ്ങുന്ന ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ നാട്ടുകാര്‍ മടിയന്മാരല്ലെന്നും, അവര്‍ അങ്ങനെത്തന്നെയാകാന്‍ സര്‍ക്കാര്‍ തന്നെ അവരെ നിര്‍ബന്ധിക്കുന്നു എന്നും, ഞങ്ങളുടെ ഭൂഗര്‍ഭജലം കുഴിക്കുംതോറും ഞങ്ങളെ കൊഞ്ഞനംകുത്തി താഴേ ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഞാന്‍ വിശദീകരിച്ചു. 'ഇല്ല, ഇല്ല, ഇതില്‍ എനിയ്ക്കു നിങ്ങളോട് യോജിപ്പില്ല', ഇടയില്‍ കയറിപ്പറഞ്ഞു അദ്ദേഹം. 'നിങ്ങള്‍ അതിനോട് യോജിയ്ക്കേണ്ട. പക്ഷേ ഇതെന്റെ അഭിപ്രായമാണ്, ഇത് പറയാന്‍ എന്നെ അനുവദിയ്ക്കൂ' എന്നുപറഞ്ഞു ഞാന്‍ അദ്ദേഹത്തെ നോക്കിയപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ കൈപിടിച്ചു. ഇന്ത്യന്‍ സിനിമയുടെ മെഗാ സ്റ്റാറായ മമ്മൂട്ടിയോടാണ് ഞാന്‍ ഈ സംഭാഷണം നടത്തിക്കൊണ്ടിരുന്നത് എന്ന വസ്തുത ഇല്ലാതായി. ഈ രാജ്യത്തിനോട് സ്നേഹവും കൂറുമുള്ള രണ്ടു വ്യക്തികളുടെ ആത്മാര്‍ഥമായ സംഭാഷണമാണത് എന്നു ഞങ്ങള്‍ രണ്ടുപേര്‍ക്കും മനസ്സിലായി. അതിനായിട്ടുള്ള ഒരു എളിയ പാരിതോഷികമായിരുന്നു ഈ കൈകോര്‍ക്കല്‍ . അതിനുശേഷം ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ക്കും സംഭാഷണങ്ങള്‍ക്കും വഴിവിട്ടുകൊണ്ട് ഞങ്ങളുടെ മനസ്സിന്റെ വാതിലുകള്‍ എന്നും തുറന്നുതന്നെ കിടന്നു. ഒരു ചിത്രീകരണത്തിനായി തിരുവണ്ണാമലയില്‍ നാല്പതോളം ദിവസം താമസിക്കാനിടയായ കാലത്ത് ഏതാണ്ട് എല്ലാ കാര്‍ യാത്രകളിലും ഞാന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. കാര്‍ ഓടിച്ചുകൊണ്ട് സാഹിത്യം, കല, ചിത്രകല, ലോകസിനിമ, കൃഷി, രാഷ്ട്രീയം, മാര്‍ക്സിസ്റ്റ് ഭരണം, ബഷീര്‍ , തകഴി, എം ടി എന്നിങ്ങനെ പലതിനെയും കുറിച്ച് അദ്ദേഹം നടത്തിയ സംഭാഷണങ്ങള്‍ . ഇതില്‍ ഭൂരിഭാഗവും വിരുദ്ധമായ പ്രതികരണങ്ങളാല്‍ കയര്‍ത്തു, വീര്‍ത്തു, മൗനത്തിലെത്തിച്ചേര്‍ന്നു. എവിടെയെങ്കിലും കാര്‍ നിര്‍ത്തി, എന്റെ വാശിയേറിയ ആശയങ്ങളുടെ പേരില്‍ പെരുവഴിയില്‍ എന്നെ ഇറക്കിവിടുമോ എന്നു ഞാന്‍ ഭയന്നു. പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല. മാത്രമല്ല, മമ്മൂട്ടി എന്ന ആ കലാകാരന്‍ എന്നെ അതിയായി സ്നേഹിച്ചിരുന്നു എന്ന സത്യം ഓരോ ആഴ്ചയും അദ്ദേഹം എനിയ്ക്കുവേണ്ടി തന്റെ വീട്ടില്‍നിന്നും കൊണ്ടുവന്ന മീന്‍കറിയുടെ പുത്തന്‍ സ്വാദിലൂടെ എനിയ്ക്ക് ബോധ്യമായി. ഞാന്‍ അന്നേരം വായിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ ഓരോ ദിവസവും അദ്ദേഹവുമായി പങ്കിടുക എന്നതിന് പകരം അദ്ദേഹത്തോടു എന്തെങ്കിലും പറയുവാനായി ഞാന്‍ വായിക്കാന്‍ തുടങ്ങി. സംഗീതം ആസ്വദിക്കുന്നതുപോലെ സാഹിത്യം പറഞ്ഞുകേള്‍ക്കുന്ന ഏതൊരു കേള്‍വിക്കാരന്റെ വിശാലമായ മൗനവും, പറഞ്ഞുകൊണ്ടിരിക്കുന്ന മനസ്സിന്റെ അഗാധതലങ്ങളില്‍ തിരഞ്ഞ്, ഇനിയെന്തെങ്കിലും മിച്ചമുണ്ടോ എന്നന്വേഷിക്കും. അദ്ദേഹത്തിന്റെ ഭാവവും അങ്ങനെയായിരുന്നു തിരഞ്ഞത്. ഈ രീതിയിലുള്ള സൗഹൃദങ്ങള്‍ സാധാരണമായി സിനിമാ ചിത്രീകരണത്തിന്റെ അവസാന ദിവസങ്ങളില്‍ തീരാറാണ് പതിവ്. കാറില്‍ കയറിയശേഷം കൈവീശുന്നത് മാഞ്ഞുപോകുംവരെ. അയഥാര്‍ഥമായ കണ്ണുനീരോടെ നില്‍ക്കുന്ന ഒരു ആരാധകനും അഭിനേതാവിനും ഇടയിലുള്ള സൗഹൃദമല്ല ഞങ്ങളുടേതെന്ന് താമസിയാതെ മനസ്സിലായി. ചെന്നൈയിലെത്തി രണ്ടു മാസങ്ങള്‍ക്കുള്ളില്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു ക്ഷണിച്ചു. ചെന്നൈയിലെ രാജാ അണ്ണാമലൈപുരത്തിലുള്ള ആ വീടിനെ വീടെന്നു വിശേഷിപ്പിക്കാമോ? വീട്ടുമുറ്റത്ത് എന്റെ കാല് പതിച്ച അടുത്ത നിമിഷത്തില്‍ ഇത് വീടിനും അതീതമായ ഏതോ വാക്കുകളാല്‍ നിര്‍മിക്കപ്പെട്ട ഒന്നാണെന്നു തോന്നി. കേരളത്തിലെ പരമ്പരാഗത ശൈലിയില്‍ മറുനാടന്‍ ഓടുകളാല്‍ ആവരണം ചെയ്യപ്പെട്ട ആ വീടിന്റെ ഓരോ ഇഞ്ചും ഒരു കരിനാഗത്തിന്റെ ഞെളിയുന്ന ശരീരത്തെ ഓര്‍മിപ്പിച്ചു. വേനല്‍മഴയില്‍ നനഞ്ഞ ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ അദ്ദേഹം എന്നെ ഓരോ മുറിയും കാണിച്ചുതന്നു. ഭംഗിയുള്ള വായനമുറിയും പുസ്തക ശേഖരവും ഹോം തിയറ്ററും ഞാനതുവരെ വേറെയെവിടെയും കണ്ടിട്ടില്ലാത്തവയായിരുന്നു. കേരളത്തില്‍നിന്ന് ലേലത്തില്‍ എടുത്തു കയറ്റിക്കൊണ്ടുവന്ന മരത്തടിയില്‍ മിനുക്കിയെടുത്ത വീടിന്റെ ഓരോ അംഗുലവും ഞാന്‍ എന്റെ കണ്ണുകളാല്‍ ഊറ്റിക്കുടിച്ചു. എന്റെ മനോഗതം മനസ്സിലാക്കി അദ്ദേഹം ഞൊടിയിടയില്‍ പറഞ്ഞു. 'വീടെന്നു പറഞ്ഞാല്‍ വെറുതെ ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്ന സ്ഥലം മാത്രമല്ല, ബവാ, അതിനൊക്കെയപ്പുറത്താണത്... സിനിമയെന്നത് എനിയ്ക്ക് ഒരു ജോലിക്കുപോയി വരുന്നതുപോലെയാണ്. പണി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന ഒരു സര്‍ക്കാരുദ്യോഗസ്ഥനെപ്പോലെയാണ് ഞാനും. പാര്‍ടി, ഡ്രിങ്ക്സ്, ഡാന്‍സ് ഇങ്ങനെയൊന്നുമില്ല. വായന കഴിഞ്ഞാല്‍ പിന്നെ കാര്‍ ഡ്രൈവിങ്. എത്ര ദൂരമാണെങ്കിലും ഞാന്‍ തന്നെ കാറോടിക്കും. വേഗത്തിനോട് എനിയ്ക്കെന്തോ ഒരു ഇഷ്ടമാണ്.....' ആ വേഗതയ്ക്ക് അദ്ദേഹം ഒരിയ്ക്കല്‍ കൊടുത്ത, അല്ല, വാങ്ങിയ വില എനിക്കോര്‍മ വന്നു. അര്‍ധരാത്രിയില്‍ കോഴിക്കോട്ടുനിന്നു മഞ്ചേരി വരുന്ന സംസ്ഥാനപാതയില്‍ കാര്‍ 100 സ്പീഡ് കടന്നു പറക്കുന്നു. അദ്ദേഹമാണ് ഓടിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും കത്തുന്ന വിളക്കുകള്‍ മിന്നാമിനുങ്ങുകളെപ്പോല്‍ കടന്നുപോകുന്നു. വാഹനത്തിന്റെ വേഗതയും ജീവിതത്തിന്റെ വേഗതയും ഏതെങ്കിലും ഒരിടത്തു നിന്നുപോകുന്നു; അല്ലെങ്കില്‍ അത്യാഹിതം സംഭവിക്കുന്നു. അദ്ദേഹം തീരെ പ്രതീക്ഷിക്കാതെ ഒരു വൃദ്ധന്‍ റോഡ് മുറിച്ചുകടന്നു തന്റെ വാഹനത്തിന്റെ മുന്നില്‍ വന്നുവീഴുന്നു. ആകെ ഞെട്ടി വെപ്രാളപ്പെട്ടു ബ്രേക്കിട്ടു. കാറില്‍ നിന്നും ഇറങ്ങിച്ചെന്ന് അയാളെ മെല്ലെ പൊക്കിയപ്പോള്‍ പരിക്കൊന്നുമില്ല. പതുക്കെ എഴുന്നേറ്റുനിന്ന് റോഡിന്റെ സൈഡിലേക്കുനോക്കുകയാണ് വൃദ്ധന്‍ . ഒരു പഴകിയ തുണിയുടെ ഭാണ്ഡംപോലെ ഒരു സ്ത്രീരൂപം വഴിയില്‍ കിടക്കുന്നു. അവള്‍ വേദനകൊണ്ടു ഞരങ്ങിമൂളുന്നതും വ്യക്തമായി കേള്‍ക്കുന്നു. ഞൊടിയിടയില്‍ സ്ഥിതിഗതി എന്താണെന്നു ഗ്രഹിക്കുന്നു ആ കലാകാരന്റെ മനസ്സ്. ആ സ്ത്രീയെ തന്റെ കാറിന്റെ പിന്‍സീറ്റില്‍ കയറ്റുന്നു. അവള്‍ക്കു തല ചായ്ക്കാന്‍ ആ വൃദ്ധന്റെ മടിയും. ചില നാഴികദൂരം പിന്നിട്ടപ്പോള്‍ മഞ്ചേരിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ സമീപത്തെത്തി. ആസ്പത്രിയുടെ മുറ്റത്തെ ഗേറ്റിനടുത്തുള്ള വലിയ വേപ്പിന്റെ താഴെ വണ്ടി നിറുത്തി വൃദ്ധന്റെ കൂടെ താങ്ങിപ്പിടിച്ചുകൊണ്ട് അത്യാഹിത വിഭാഗത്തിലെത്തുന്നു. സര്‍ക്കാരാശുപത്രിയുടെ മങ്ങിയ വെളിച്ചം മമ്മൂട്ടിയുടെ താരപ്രഭയെ മറച്ചുകളഞ്ഞു. ആരും അദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരു ചെറിയ സംതൃപ്തി മുഖത്ത് പ്രതിഫലിച്ചുകൊണ്ടു ആ വൃദ്ധന്‍ പുറത്തുവന്നു. അപ്പോഴാണ് സ്വമനസ്സാ അയാള്‍ അദ്ദേഹത്തെ സമീപിച്ചത്. മുഷിഞ്ഞ മുണ്ട് ചികഞ്ഞ് എന്തോ പുറത്തെടുത്തു. പൊടുന്നനവേ ഇദ്ദേഹത്തിന്റെ കൈപിടിച്ചു ചുക്കിച്ചുളിഞ്ഞ രണ്ടുരൂപയുടെ നോട്ടു തിരുകി ആ വൃദ്ധന്‍ . 'മോന്റെ പേരെന്താണ്?' 'മമ്മൂട്ടി'. 'അതെയോ, ശരി ഇത് കൈയില്‍ വച്ചോളൂ'. പേരുപറഞ്ഞിട്ടും തന്നെത്തിരിച്ചറിയാത്ത ആ വയോധികന്‍ തന്ന പണം അദ്ദേഹം ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ടത്രെ. പക്ഷേ അതു തന്റെ അതിവേഗതയ്ക്ക് കിട്ടിയ വിലയാണോ? അല്ലെങ്കില്‍ ആ പെണ്ണിനെ ചുമന്നുകൊണ്ടു വന്നതിനുള്ള കൂലിയാണോ എന്നു മാത്രമേ മനസ്സിലാകാത്തതുള്ളൂ എന്നുപറയുന്നു അദ്ദേഹം. എളിയ മനുഷ്യരുടെ വലിയ സ്നേഹം എന്നാണു നമുക്കെല്ലാം മനസ്സിലായിട്ടുള്ളത്. പൊതുപരിപാടികളില്‍ ഏറെയും പങ്കെടുക്കാറില്ല എന്ന അദ്ദേഹത്തിന്റെ തീരുമാനം സൗഹൃദത്തിന്റെ സങ്കീര്‍ണതയില്‍ വഴിമാറും. അങ്ങനെ ഒരു സന്ദര്‍ഭത്തിലാണ് സംവിധായകന്‍ തങ്കര്‍ ബച്ചന്റെ പുസ്തകപ്രകാശനച്ചടങ്ങിന് അദ്ദേഹം വന്നത്. ഞാനും ആ പരിപാടിയില്‍ ഏതോ ഒരു മൂലയില്‍ ഇരുന്നത് അദ്ദേഹം ശ്രദ്ധിച്ചിരിക്കാനിടയില്ല. ഹൈക്കു കവിതപോലെ ഒരു ചുരുങ്ങിയ പ്രഭാഷണം നടത്തി അദ്ദേഹം. 'ഞാന്‍ സുഹൃത്തുക്കളില്ലാത്തവനാണ്. സിനിമ, വായന, വീട്, ഇതല്ലാതെ വേറെയൊന്നിലും മനസ്സു പതിയുന്നില്ല. തമിഴ്നാട്ടില്‍ എന്റെ മനസ്സിനിണങ്ങിയ ഒരാത്മ സുഹൃത്തുണ്ട് എനിയ്ക്ക്. അങ്ങേര് ഇവിടെയില്ല. അങ്ങേരും അദ്ദേഹത്തെപ്പോലെ തിരുവണ്ണാമലയില്‍ വസിക്കുന്ന ഒരെഴുത്തുകാരനാണ്. പേര്, ബവാ ചെല്ലദുരൈ...' ഇതു കേട്ടപ്പോള്‍ ഈറനണിഞ്ഞ കണ്ണുമായി ഞാന്‍ ആ മനുഷ്യന്റെ സൗഹൃദത്തിന്റെ കരങ്ങള്‍ ദൂരത്തിരുന്നുകൊണ്ട് സ്പര്‍ശിക്കാന്‍ ശ്രമിച്ചു. 1996  എന്റെ ഓര്‍മയുടെ തീരത്ത് ഒതുങ്ങിനില്ക്കുന്ന വര്‍ഷമാണ്. പതിവുപോലെ തിരുവണ്ണാമലയില്‍ രണ്ടുദിവസത്തെ സാഹിത്യ സെമിനാര്‍ . കൂടാതെ മുരുകഭൂപതിയുടെ ഒരു ആധുനിക നാടകവുമുണ്ടായിരുന്നു. ഒരു സിനിമാ ചിത്രീകരണത്തിനായി ഇവിടെ വന്നു താമസിച്ചിരുന്ന മമ്മൂട്ടി എന്നെ അദ്ദേഹത്തിന്റെ റൂമിലേക്ക് ക്ഷണിച്ചുവരുത്തി. തനിയ്ക്ക് ഇന്നു വൈകിട്ട് നടക്കാനിരിക്കുന്ന സാഹിത്യസദസ്സിലും അതിനെത്തുടര്‍ന്നുള്ള നാടകത്തിലും ഒരു ആസ്വാദകനെന്ന നിലയില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടെന്നറിയിച്ചു. ഒരു നിബന്ധന മാത്രം. തന്നോട് പ്രസംഗിക്കാന്‍ പറയരുത്. എന്നാല്‍ മാത്രമേ വരികയുള്ളൂ എന്നും പറഞ്ഞു. ഞാന്‍ ഒരു കൂസലുമില്ലാതെ, 'നിങ്ങള്‍ വിചാരിച്ചാലും അവിടെ പ്രസംഗിക്കാന്‍ പറ്റില്ല', എന്നു പറഞ്ഞു. ഞെട്ടലിന്റെ പച്ചഘട്ടത്തിലേക്ക് പോയ മെഗാസ്റ്റാര്‍ ആശ്ചര്യത്തോടെ ചോദിക്കുന്നു. 'എന്തേ? എന്തുകൊണ്ട്?' അതിനു ഞാന്‍ മറുപടി പറഞ്ഞു, 'കുറഞ്ഞപക്ഷം, ഞാന്‍ ഞങ്ങളുടെ നിര്‍വാഹക കമ്മിറ്റിയില്‍ മുന്‍കൂട്ടി സമ്മതം വാങ്ങണം, സാര്‍ . അതിനിപ്പോ സമയമില്ലല്ലോ..' വളരെ സന്തോഷത്തോടെ അദ്ദേഹം പുറപ്പെട്ട് എന്റെ കൂടെ പരിപാടി നടക്കുന്ന മുനിസിപ്പല്‍ ഗേള്‍സ് സ്കൂളിലേക്ക് വന്നു. വേദിയില്‍ എസ് രാമകൃഷ്ണന്‍ ആവേശത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നു മമ്മൂട്ടിയുടെ സാന്നിധ്യം കണ്ടറിഞ്ഞ സാഹിത്യാസ്വാദകര്‍ക്കിടയില്‍ ഒരു ചലനമുണ്ടായി. രാമകൃഷ്ണന്‍ തന്റെ പ്രഭാഷണം നിര്‍ത്തിവെച്ചുകൊണ്ടു പറഞ്ഞു. 'ഈ വ്യക്തിയുടെ സാന്നിധ്യം എന്റെ പ്രസംഗത്തെ ശിഥിലമാക്കുന്നു. തിരുവണ്ണാമലയിലെ സാഹിത്യാസ്വാദകര്‍ കാഴ്ചക്കാരല്ല കേള്‍വിക്കാരാണ് എന്നറിഞ്ഞാണ് ഞാനും കോണങ്കിയും ഇത്രയും ദൂരം യാത്ര ചെയ്ത് ഇവിടംവരെ വന്നത്. നിങ്ങള്‍ വെറും കാഴ്ചയുടെ ആളുകളാണെങ്കില്‍ കണ്ടുകൊണ്ടിരുന്നോളൂ. സംസാരിക്കാന്‍ എന്നെക്കൊണ്ടാവില്ല', എന്നുപറഞ്ഞു സദസ്സില്‍ , ഒരാളായിച്ചെന്നിരുന്നു. നിശ്ശബ്ദത മരണത്തെപ്പോലെ ആ സദസ്സെങ്ങും വ്യാപിച്ചു. പിന്നീട് രാമകൃഷ്ണന്‍ തന്റെ പ്രഭാഷണം ഒരു മണിക്കൂറോളം തുടര്‍ന്നു. അതിനുശേഷം നടന്ന മുരുക ഭൂപതിയുടെ 'ചരിത്രത്തിന്റെ അതീതമായ മ്യൂസിയം' എന്ന നാടകം കാണാന്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. ഇടയില്‍ ഒരു സിഗരറ്റ് പുകയ്ക്കാന്‍ കൂരിരുട്ടു വേണ്ടിവന്നു മമ്മൂട്ടിക്ക്. നാടകം ഭ്രമിപ്പിക്കുന്നതായിരുന്നെങ്കിലും അതിന്റെ കഠിനമായ ഭാഷ അദ്ദേഹത്തിനെ അകറ്റി നിര്‍ത്തി. 'ബവാ, എനിയ്ക്ക് ഈ നാടകസംഘവുമായി സ്വകാര്യമായി സംസാരിക്കണം', എന്നായി അങ്ങേര്. ആ സ്കൂളിലെ ഒരു ക്ലാസ്മുറിയിലെ 60 വാട്സിന്റെ മഞ്ഞ മള്‍ബ് ആ സംഭാഷണത്തിന് മതിയായിരുന്നു. അദ്ദേഹം പറഞ്ഞു, 'ഈ നാടകം വളരെ വ്യത്യസ്തമായ ഒന്നാണെന്ന് എനിയ്ക്ക് തോന്നുന്നു. ഇതിലെ കൊറിയോഗ്രാഫി ഞാന്‍ വേറെ എവിടെയും കണ്ടിട്ടില്ല. പക്ഷേ നിങ്ങള്‍ ഉപയോഗിച്ച ഭാഷ അല്പം കാഠിന്യമുള്ളതുമാണ്. അത് എനിയ്ക്ക് പോലും മനസ്സിലായില്ല'. മിതമായ, പക്ഷേ ശക്തമായ വാക്കുകളാല്‍ തന്റെ സംഭാഷണം തുടങ്ങുന്നു. 'എനിയ്ക്കുപോലും എന്നുപറഞ്ഞാല്‍ എന്താണ് സാര്‍ , ഉദ്ദേശിക്കുന്നത്? നിങ്ങളെന്താ അത്ര വലിയ ആളാണോ?' ഒരു യുവനടന്‍ ആരംഭകാല ബുദ്ധിജീവി ചമഞ്ഞ ധാര്‍ഷ്ട്യത്തോടെ വാക്കുകളില്‍ കൈയേറുന്നു. അദ്ദേഹത്തിന്റെ മുഖം തുടുക്കുന്നു. 'തീര്‍ച്ചയായും, തീര്‍ച്ചയായും ഞാന്‍ നിന്നേക്കാള്‍ വലിയ ആള് തന്നെയാ മോനെ. ഇന്നു നാടകരംഗത്ത് ലോകത്തിലെ ഏത് രാജ്യത്തില്‍ എന്ത് നടക്കുന്നു എന്ന് എനിയ്ക്കറിയാം. എന്റെ എല്ലാ തിരക്കുകള്‍ക്കിടയിലും ഞാന്‍ ദിവസേന വായിക്കുന്നുണ്ട്. നാടകരംഗത്ത്, സിനിമയില്‍ , ആര്‍ക്കിടെക്ചറില്‍ എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. നടനെന്നുപറഞ്ഞു കേമറയ്ക്കു മുന്നില്‍ വെറുതെ ഡയലോഗ് പറഞ്ഞു പോകുന്ന ബൊമ്മയല്ല മോനേ, ഞാന്‍'. ആ ശബ്ദത്തിന്റെ തീവ്രത അവിടെയിരുന്ന ചെറിയ നാടകസംഘത്തെ സ്തംഭിപ്പിക്കുന്നു. ഉഷ്ണംകൊണ്ടു വീര്‍പ്പുമുട്ടിയ ആ മുറിയില്‍ അതീവ സൗഹൃദത്തോടെയും വാത്സല്യത്തോടെയും തന്റെ കോളേജ് പഠനകാല നാടകാനുഭവങ്ങളെ, ഒരു കര്‍ഷകന്‍ ശ്രാവണമാസത്തിലെ ഈര്‍പ്പമുള്ള നിലത്തില്‍ നെല്ലിന്‍ വിത്തുകള്‍ വിതക്കുന്നതുപോലെ അദ്ദേഹം വിതച്ചു. ഇതിനെതുടര്‍ന്നു കഴിഞ്ഞകൊല്ലം മഴ ചൊരിഞ്ഞുപെയ്ത ഒരു ഡിസംബര്‍ മാസത്തില്‍ 'കാഴ്ചപ്പാട്' എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു പ്രശംസയാര്‍ജിച്ച മമ്മൂട്ടിയുടെ ജീവിതാനുഭവങ്ങളെ എന്റെ സഹധര്‍മിണി ശൈലജ തമിഴില്‍ മൊഴിമാറ്റം ചെയ്തു. ആ കൈയെഴുത്തു പ്രതിയുടെ ആദ്യവായനക്കാരനാകാനുള്ള ഭാഗ്യം എനിയ്ക്കു ലഭിച്ചു. കുറച്ചുനാള്‍ ആ കൈയെഴുത്തു പ്രതിയുമായി ഞാന്‍ ശരിക്കും ജീവിച്ചു. അച്ചടി കഴിഞ്ഞു കൈയില്‍കിട്ടിയ ആദ്യത്തെ കോപ്പിയുംകൊണ്ട് അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. എന്റെ ഉത്സാഹത്തില്‍ ഒട്ടും കുറവില്ലാതെ അദ്ദേഹവും എന്റെയൊപ്പം സന്തോഷിച്ചു. ഇന്ത്യന്‍ സിനിമാലോകം അതിന്റെ കിരീടത്തില്‍ പ്രതിഷ്ഠിച്ചുവച്ച് ആഘോഷിക്കുന്ന മമ്മൂട്ടി എന്ന ആ ചലച്ചിത്ര കലാകാരന്റെ മനസ്സ് തന്റെ എഴുത്തിന്റെപേരില്‍ അനുഭവിച്ച സന്തോഷവും അഭിമാനവുമായിരുന്നു അത്. അദ്ദേഹം പറഞ്ഞു, 'ഞാന്‍ ഇപ്പോ പോണ്ടിച്ചേരിയില്‍ ഷൂട്ടിങ്ങിലാണ്, ബവാ. ഇന്നലെ രാത്രി നിങ്ങളുടെ നാട്ടിലൂടെയായിരുന്നു യാത്ര. കാറു നിര്‍ത്തി നിന്നെ ഒന്നു വിളിക്കണമെന്നു വിചാരിച്ചു. സമയം നോക്കിയപ്പോ രാത്രി രണ്ടുമണിയായിരുന്നു. വേണ്ടെന്നുവച്ചു ഞാന്‍ ഇങ്ങുപോന്നു. ഇന്നു വൈകിട്ട് ഇങ്ങോട്ട് വരാനാകുമോ, ബവാ?' 'തീര്‍ച്ചയായും വരാം, സാര്‍'. അന്നു വൈകുന്നേരം തന്നെ കൈയില്‍ 'മൂന്നാംപിറ' എന്ന പുസ്തകവുമായി ചില സൃഹുത്തുക്കളെയും കൂട്ടി ഷൂട്ടിങ് നടക്കുന്ന സ്ഥലത്തെത്തി. ആ പുസ്തകത്തിനോട് ഏറെ താല്പര്യവും പ്രതീക്ഷയും കൊണ്ടിരുന്ന അദ്ദേഹത്തിന്റെ വികാരം ആ കണ്ണുകളില്‍ പ്രകടമായിരുന്നു. പുസ്തകം കൈയിലെടുത്ത് ഓരോ പുറവും മറിച്ചുനോക്കി,'ഐ ആം ഇല്ലിട്ടറേറ്റ്', എന്നുപറഞ്ഞു പുസ്തകം എന്റെ കൈയില്‍ തന്നിട്ടു പറഞ്ഞു, 'എനിയ്ക്കു തമിഴ് സംസാരിക്കാനറിയാം, വായിക്കാനറിയില്ല'. ചിത്രീകരണം നിര്‍ത്തി, അവിടെയുള്ള മൊത്തം പേരും ഞങ്ങളുടെ ചുറ്റും കൂടിനിന്നു. ആ സിനിമയുടെ സംവിധായകന്‍ എന്നെ കൊന്നുകളയാന്‍ ഭാവത്തില്‍ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. മമ്മൂട്ടിസാറോ ഒരു കുലുക്കവുമില്ലാതെ, 'വാ, ഇതിലെ ചില ഭാഗങ്ങള്‍ എനിയ്ക്കുവേണ്ടി നിനക്കു വായിച്ചു തരാമോ?' എന്നുചോദിച്ചു. ഞാന്‍ അത് വായിച്ചു കേള്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ആ ചിത്രീകരണസംഘം ആ ഗ്രന്ഥത്തിലെ സത്യസന്ധതയിലും അതിന്റെ തീവ്രതയിലും അലിഞ്ഞുപോയി. അദ്ദേഹം താനെഴുതിയ എഴുത്തിന്റെ വേറൊരു ഭാഷാന്തരീകരണത്തില്‍ അഭിമാനം പൂണ്ടു. മുഴുവനായി മൂന്നുഭാഗങ്ങള്‍ വായിച്ചുകേട്ടശേഷം എന്നെ നോക്കി ചോദിച്ചു. 'ബവാ, ഈ പുസ്തകത്തിന്റെ എല്ലാ പേജുകളിലും ഞാനല്ലേ വില്ലന്‍ , വൃത്തികെട്ടവന്‍ , ദയയില്ലാത്തവന്‍ , അഹങ്കാരി, അല്‍പന്‍ , എല്ലാം..' 'അതെ, സര്‍' 'പക്ഷെ സിനിമയില്‍ മാത്രം ഞാന്‍ ഉയര്‍ന്നവന്‍ , മേന്മയുള്ളവന്‍ , ഉന്നതന്‍ ... എന്തൊരു വിരോധാഭാസമാണ്, നിങ്ങള്‍ ശ്രദ്ധിച്ചോ?' തന്റെ ജീവിതത്തെ സത്യത്തിന് വളരെയടുത്തു കൊണ്ടുചെല്ലാന്‍ ശ്രമിക്കുന്ന ഒരു കലാകാരനില്‍നിന്നും ഞാന്‍ ഏറെ ദൂരത്ത് നില്‍ക്കുന്നതായി തോന്നിയ നിമിഷമായിരുന്നു അത്.
*ബവാ ചെല്ലദുരൈ

Wednesday, 16 November 2011

ജനാധിപത്യാവകാശം നിഷേധിക്കപ്പെടുമ്പോള്‍

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എം വി ജയരാജനെ ഹൈക്കോടതി ജയിലിലടച്ചിരിക്കുന്നു. കോടതിയലക്ഷ്യ പ്രസ്താവനയ്ക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ പ്രഖ്യാപിക്കുകയും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം അനുവദിക്കാതെ ഉടനടി വിധി നടപ്പാക്കുകയും ചെയ്തിരിക്കുന്നു. കിരീത് പരേഖ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞ് നിരന്തരവിലക്കയറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ തിരികൊളുത്തിയത് 2010 ജൂണിലാണ്. അന്ന് അതിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി ചെയ്ത പ്രസംഗത്തിന്റെ പേരിലാണ് കേരള ഹൈക്കോടതി ജയരാജനെതിരെ സ്വന്തം നിലയ്ക്ക് കോടതിയലക്ഷ്യ കേസെടുത്തത്. പാതയോരത്തെ പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നതിന്റെ അടുത്ത ദിവസമാണ് പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചതും അതിനെതിരെ ഹര്‍ത്താലുകളുള്‍പ്പെടെയുള്ള വമ്പിച്ച ജനകീയരോഷം ഉയര്‍ന്നുവന്നതും. പാതയോരത്ത് പ്രകടനവും പൊതുയോഗവും നിഷേധിക്കുന്നത് പൗരാവകാശ ധ്വംസനമാണെന്നും ഭരണകൂടത്തിന്റെ ദുര്‍നയങ്ങള്‍ അസഹനീയമാകുമ്പോള്‍ അത്തരം നിരോധനങ്ങള്‍ സ്വാഭാവികമായിത്തന്നെ ലംഘിക്കപ്പെടുമെന്നുമാണ് ജയരാജന്‍ പ്രസംഗിച്ചത്. ആ പ്രസംഗത്തില്‍ കോടതിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശമുണ്ടെന്ന് പറഞ്ഞാണ് കേസെടുത്തതും ശിക്ഷിച്ചതും.



2010 ജൂണില്‍ കേസ് തുടങ്ങിയത് പെട്രോള്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തിലാണെങ്കില്‍ 2011ല്‍ കേസില്‍ വിധിയും ശിക്ഷയും വന്നത് പെട്രോളിന് പന്ത്രണ്ടാം തവണയും വില കൂട്ടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കടുത്ത പ്രഹരമേല്‍പ്പിച്ച സാഹചര്യത്തിലാണ്. പാതയോരത്ത് പ്രകടനങ്ങളും യോഗങ്ങളും നിയന്ത്രണവിധേയമായി, അനുമതിയോടെ നടത്തുന്നതിനനുകൂലമായി കേരള നിയമസഭ ഐകകണ്ഠ്യേന നിയമം കൊണ്ടുവന്നു. ആ നിയമം ഹൈക്കോടതി മരവിപ്പിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ ജീവിത ദുരിതങ്ങള്‍ക്കറുതി വരുത്തുന്നതിന് ജനങ്ങള്‍ ബഹുമുഖ സമരങ്ങള്‍ നടത്തുക സ്വാഭാവികമാണ്. നിയമനിര്‍മാണത്തിലൂടെയും ജുഡീഷ്യല്‍ , എക്സിക്യൂട്ടീവ് നടപടികളിലൂടെയും മാത്രമാണ് നാട് മുന്നോട്ടുപോകുന്നത് എന്ന് തെറ്റിദ്ധരിക്കുന്നവര്‍ ഈ കാലഘട്ടത്തിലും കണ്ടേക്കാം. എന്നാല്‍ , നാടിന്റെ പുരോഗതിക്ക് അടിസ്ഥാനം അധ്വാനവും അധ്വാനിക്കുന്നവരുടെ ജീവിതസമരങ്ങളുമാണ്. പ്രതിഷേധിക്കാനും സമരംചെയ്യാനുമുള്ള അവകാശനിഷേധം എന്നാല്‍ അത് അടിയന്തരാവസ്ഥാ മോഡലാണ്. എന്നാല്‍ , സമരങ്ങളും യോഗങ്ങളുമെല്ലാം മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാകരുത്. അതിനാണ് നിയന്ത്രണങ്ങള്‍ . നിരോധനമല്ല, നിയന്ത്രണമാണ് ആവശ്യം.

പ്രതിഷേധിക്കാനും സമരംചെയ്യാനുമുള്ള അവകാശങ്ങള്‍ക്ക് മേല്‍ വിലങ്ങുവീഴുന്ന ഇക്കാലത്ത് എന്താണിവിടെ നടക്കുന്നത്. രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവ് എന്ന് പറഞ്ഞ് പെട്രോളിന് 1.82 രൂപയാണ് കഴിഞ്ഞയാഴ്ച കൂട്ടിയത്. ഇതേകാരണം പറഞ്ഞ് സെപ്തംബറില്‍ വര്‍ധിപ്പിച്ചത് 3.14 രൂപ. അതിനുമുമ്പ് മെയ്മാസം അഞ്ചു രൂപയുടെ വര്‍ധന. പെട്രോളിന് വില കൂടുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഓട്ടോടാക്സി ചാര്‍ജ് വന്‍തോതില്‍ വര്‍ധിക്കുന്നു. മെയ് മാസം ഡീസലിന് കൂടി വില വര്‍ധിപ്പിച്ചപ്പോള്‍ സ്വാഭാവികമായും ബസ് ചാര്‍ജ് ഗണ്യമായി വര്‍ധിച്ചു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 43 രൂപയായിരുന്ന പെട്രോള്‍ വില ഇന്ന് 71 രൂപ കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് എണ്ണ വിലകൂട്ടുന്നതിന് ഇതേവരെ ന്യായം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവാണ് പറയുന്നത്. വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാരും റിലയന്‍സുള്‍പ്പെടെയുള്ള എണ്ണക്കമ്പനികളും ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ്. എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലാണെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ്. രാജ്യത്തെ മൂന്ന് വന്‍ പൊതുമേഖലാ എണ്ണക്കമ്പനികളും കഴിഞ്ഞ വര്‍ഷം നല്ല ലാഭത്തിലായിരുന്നുവെന്നതും ഓഹരി ഉടമകള്‍ക്ക് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതോതില്‍ ഡിവിഡന്റ് നല്‍കിയെന്നതും അവര്‍ മറച്ചുവയ്ക്കുകയാണ്.



മുരളി ദേവ്റയാണ് ദീര്‍ഘകാലം പെട്രോളിയം മന്ത്രാലയം കൈയാളിയത്. ഗോദാവരി തീരത്ത് റിലയന്‍സ് കമ്പനിയുടെ ഗ്യാസ് ഖനനവും വിപണനവുമായി ബന്ധപ്പെട്ട ഇടപാടില്‍ ആ കമ്പനിക്ക് പതിനായിരക്കണക്കിന് കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കികൊടുത്തത് ദേവ്റയും കേന്ദ്രസര്‍ക്കാരുമാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. റിലയന്‍സിന് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളെ നഷ്ടത്തിലേക്ക് പിടിച്ചുതള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഈ കൊടുംഅഴിമതി തെളിഞ്ഞപ്പോള്‍ മുരളി ദേവ്റയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ യുപിഎ നിര്‍ബന്ധിതമായി. എന്നാല്‍ , അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായിരുന്നുവെന്ന് ദേവ്റയുടെ മകനെ കേന്ദ്ര മന്ത്രിസഭയിലെടുത്തതോടെ വ്യക്തമായി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്കടി വില വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന വന്‍ അഴിമതിയുണ്ട്. രണ്ട് അംബാനിമാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന ഗൂഢാലോചന അതിന് പിന്നിലുണ്ട്. അതോടൊപ്പംതന്നെ കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യവും. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ പകുതിയിലേറെയും കേന്ദ്രസംസ്ഥാന നികുതികളാണ്. അതായത് യഥാര്‍ഥ വിലയുടെ 107 ശതമാനത്തോളം നികുതിയും ചേര്‍ത്ത വിലയാണ് ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. വര്‍ധിച്ച വിലയുടെ നികുതി വഴി കിട്ടുന്ന അധികവരുമാനം വേണ്ടെന്നുവച്ച് ജനങ്ങളെ സഹായിക്കുന്നുവെന്നവകാശപ്പെടുന്ന കേരളത്തിലെ യുഡിഎഫ് ഭരണം വാസ്തവത്തില്‍ കേന്ദ്രനയത്തെ വെള്ളപൂശുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് രാഷ്ട്രീയമായി അവര്‍ ആവശ്യപ്പെടുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോള്‍ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് യുഡിഎഫും ഒഴുക്കന്‍മട്ടില്‍ ആവശ്യപ്പെട്ടുവെന്നുമാത്രം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കേന്ദ്ര പ്രത്യക്ഷപരോക്ഷ നികുതികള്‍ വന്‍തോതില്‍ കുറയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നില്ല. വിലക്കയറ്റത്തെ ന്യായീകരിക്കുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നയങ്ങളെ പാടിപ്പുകഴ്ത്താനാണ് ഇവിടുത്തെ യുഡിഎഫുകാര്‍ തുനിയുന്നത്.



എണ്ണ വിലക്കയറ്റവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും രാജ്യപുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണെന്നാണ് മന്‍മോഹന്‍ സിങ് പ്രസ്താവിച്ചത്. ഇനി പട്ടിണിയും പട്ടിണിമരണങ്ങളുംകൂടി പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണെന്ന് ഇതേ പ്രധാനമന്ത്രി പറയില്ലെന്ന് ആരുകണ്ടു. അമേരിക്കയെ നോക്കി പകര്‍ത്താന്‍ ശ്രമിക്കുന്ന, അമേരിക്കന്‍ പരിശീലനം സിദ്ധിച്ച വിദഗ്ധനാണല്ലോ നമ്മുടെ പ്രധാനമന്ത്രി. സ്വന്തം രാജ്യത്തെ പതിനാറ് ശതമാനം ജനങ്ങളെ പട്ടിണിയിലേക്കും ആറിലൊന്നുപേരെ തൊഴില്ലില്ലായ്മയിലേക്കും തള്ളിവിട്ട അമേരിക്കന്‍ സാമ്രാജ്യത്വ ഭരണത്തിന്റെ ദുര്‍നയങ്ങള്‍ ഇവിടേക്കും ഇറക്കുമതിചെയ്യാനാണ് മന്‍മോഹന്‍ സിങ്ങിന്റെ ശ്രമം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇനിയും ഉടനെതന്നെ വില വര്‍ധിപ്പിക്കുമെന്നും ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളയുമെന്നും പാചകവാതകത്തിന്റെ സബ്സിഡിയും സിലിണ്ടറുകളുടെ എണ്ണവും കുറയ്ക്കുമെന്നുമെല്ലാം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടവര്‍തന്നെ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കുന്നുണ്ട്.



ജനങ്ങളെ കടുത്ത ദുരിതത്തിലേക്കും പട്ടിണിയിലേക്കും തള്ളിയിടുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നര്‍ഥം. ഈ നയങ്ങളെ പിന്‍പറ്റി ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. സംസ്ഥാനത്ത് വിലക്കയറ്റവും ജീവിതച്ചെലവും അതിരൂക്ഷമായിരിക്കുന്നു. ബസ്, ഓട്ടോ ടാക്സി, വൈദ്യുതി നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിച്ചു. പച്ചക്കറിക്കും പാലിനും ഭക്ഷ്യധാന്യങ്ങള്‍ക്കും അഭൂതപൂര്‍വമായ വിലക്കയറ്റമാണ്. ഹോട്ടല്‍ ഭക്ഷണവിലയും വര്‍ധിച്ചു. ഇങ്ങനെ ജനജീവിതം അതീവ ദുസ്സഹമായിരിക്കുമ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല. വിപണിയില്‍ ഇടപെട്ട് സബ്സിഡി നല്‍കി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒന്നുംചെയ്യുന്നില്ല. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയും കടക്കെണിയും കാരണമുള്ള കര്‍ഷക ആത്മഹത്യ വീണ്ടും ഉണ്ടായിരിക്കുന്നു. വയനാട്ടില്‍ മൂന്ന് കര്‍ഷകരാണ് ഒരാഴ്ചയ്ക്കിടെ ജീവിതം അവസാനിപ്പിച്ചത്. ഇറക്കുമതി ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിക്കുകയും അതുമൂലം ഇവിടുത്തെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വിലയിടിയുകയുമാണ്. വളത്തിന്റെ സബ്സിഡി വെട്ടിക്കുറച്ചത് വഴി വളംവില വന്‍തോതില്‍ വര്‍ധിച്ചു. കൃഷിച്ചെലവ് വര്‍ധിക്കുകയും ഉല്‍പ്പന്നവില കുറയുകയും ചെയ്യുന്നത് കൃഷിക്കാരെ കടക്കെണിയിലാക്കുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍നയങ്ങളാണ് കാര്‍ഷിക മേഖലയെ വീണ്ടും ഇരുളിലാഴ്ത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ വിവിധ ജനവിഭാഗങ്ങളുടെ പ്രതിഷേധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുക സ്വാഭാവികമാണ്. അതിനുള്ള ജനാധിപത്യാവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ ബഹുജനാഭിപ്രായം ശക്തമായി ഉയര്‍ന്നുവരേണ്ടതുണ്ട്.
വി. എസ്. അച്യുതാനന്ദന്‍

കനക സിംഹാസനങ്ങള്‍

കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ അതോ ശുംഭനോ എന്ന് പാടിയതിനാണ് കക്കയത്ത് രാജന് ഉരുട്ട് ദണ്ഡന വിധിച്ചത്. പാതയോരത്ത് പൊതുയോഗം പാടില്ല; പ്രകടനം പാടില്ല; പൊങ്കാലയും അനുശോചനയോഗവും വേണ്ട എന്ന് വിധിച്ച ജഡ്ജിമാരെ ജയരാജന്‍ ഉപമിച്ചത് ശുംഭന്മാരോടാണ്. അതിന് ദണ്ഡന ആറുമാസം തടവും രണ്ടായിരം രൂപ പിഴയും. ആ അര്‍ഥത്തില്‍ ഇപ്പോഴത്തെ ശിക്ഷ കുറഞ്ഞുപോയി. കുറഞ്ഞത് ഒരുകാലിലെങ്കിലും ഉരുട്ടണമായിരുന്നു. ജഡ്ജിമാരെ വിമര്‍ശിക്കരുത് വിധിയെ മാത്രമേ വിമര്‍ശിക്കാവൂ എന്നാണ് പ്രമാണം. അതുകൊണ്ട് വിധിയുടെ പോരായ്മയെക്കുറിച്ച് മാത്രമേ പറയാവൂ. ശുംഭന്‍ എന്ന് വിളിക്കരുതെന്നേ പറഞ്ഞുള്ളൂ. എന്താണ് വിളിക്കേണ്ടതെന്ന് പറഞ്ഞില്ല. നല്ല വിവരമുള്ള ജഡ്ജിമാരാണ്. കോടതിയലക്ഷ്യത്തിന് പരമാവധി ആറുമാസം വെറുംതടവ് എന്ന് നന്നായറിയാവുന്നതുകൊണ്ടാണ് ജയരാജന് അതുമാത്രം പോര എന്ന് തീരുമാനിച്ചത്. ശുംഭന്‍ എന്ന് വിളിച്ചാല്‍ പുഴു എന്ന് തിരിച്ചുവിളിക്കും. പ്രൈമറി ക്ലാസിലെ ഒരു കുട്ടി മറ്റവനെ പൊട്ടാ എന്നു വിളിച്ചാല്‍ 'ഞാനല്ല നീയാണ് പൊട്ടന്‍' എന്നാവും മറുപടി. കോടതിയും ഇന്നാട്ടിലുള്ളതാണല്ലോ. ജയരാജന്‍ നിയമബിരുദം പാസായത് പുഴുക്കളുടെ കോളേജില്‍നിന്നാണ്. തിരുവനന്തപുരത്താണ് പുഴുക്കളുടെ നിയമപഠന കോളേജ്. ജഡ്ജിമാരെ കുറ്റംപറഞ്ഞുകൂടാ. വിവരമില്ലാത്തവരെന്നും വിളിച്ചുകൂടാ. അതുകൊണ്ട് തുറന്ന കോടതിയില്‍ വിധിച്ച കഠിനതടവ് ശിക്ഷയെ നിയമം സംരക്ഷിക്കാനുള്ള ഉദാത്തമായ ഉദ്യമമെന്നേ പറയാവൂ. അത് തിരുത്തിക്കാന്‍ രജിസ്ട്രാര്‍ വേണ്ടിവന്നു.
കോടതിയലക്ഷ്യക്കുറ്റത്തിന് കഠിനതടവുശിക്ഷ കണ്ട രജിസ്ട്രാര്‍ തലയില്‍ കൈവച്ചുപോയതും വെടിയും പുകയുമെന്നപോലെ അതിവേഗം തിരുത്തിച്ചതും നീതിനിര്‍വഹണത്തിലെ പരിപക്വ ഇടപെടലെന്നേ ചരിത്രത്തില്‍ രേഖപ്പെടുത്താവൂ. ജയിലില്‍ പോയി ജയരാജന്‍ കഠിനജോലി ചെയ്യട്ടെ; അത്രമാത്രം കനപ്പെട്ട വാക്കാണല്ലോ ഉപയോഗിച്ചത് എന്ന് മനസ്സില്‍ കരുതിയതുകൊണ്ടാണ് വിധിയും കഠിനമായത്്. ജഡ്ജിമാര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ നിയമതടസ്സമില്ല. ജയരാജനോട് കോടതി ചെയ്തത് നല്ലകാര്യമാണെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. പ്രതീകാത്മകമായി ചില്ലറ ദിവസം തടവുശിക്ഷയും അപ്പോള്‍തന്നെ ജാമ്യവും കൊടുത്തിരുന്നുവെങ്കില്‍ ജയരാജനെ, 'ധീരാ വീരാ ജയരാജാ' എന്ന് മുദ്രാവാക്യം മുഴക്കി സ്വീകരിക്കാന്‍ ആരെങ്കിലും വരുമായിരുന്നുവോ? ഇതിപ്പോള്‍ എറണാകുളംമുതല്‍ പൂജപ്പുരവരെ സ്വീകരണം; ആരും ആഹ്വാനംചെയ്യാതെ തടിച്ചുകൂടിയ ജനസഹസ്രങ്ങള്‍ . കോടതിയലക്ഷ്യ നിയമത്തെക്കുറിച്ച് നാടാകെ ചര്‍ച്ച. ജയിലില്‍ കിടക്കുമ്പോഴും ജയരാജന്‍ ഹീറോ തന്നെ. പാതയോരത്തെ പൊതുയോഗവും ആറ്റുകാല്‍ പൊങ്കാലയും നടത്തണോ അതോ കോടതിവിധി മാനിച്ച് മിണ്ടാതിരിക്കണോ എന്ന് ജനങ്ങളും ചിന്തിക്കുന്നു. പണ്ട് സുപ്രീംകോടതിയിലെ ഒരു ചീഫ് ജസ്റ്റിസുണ്ടായിരുന്നു ഭുപിന്ദര്‍നാഥ് കൃപാല്‍ എന്നാണ് പേര്. ജസ്റ്റിസ് ബി എന്‍ കൃപാല്‍ എന്നും വിളിക്കും. 'എന്റെ ഇരുപത്തിമൂന്നു വര്‍ഷത്തെ ന്യായപീഠത്തിലെ കാലയളവില്‍ കോടതിയലക്ഷ്യക്കുറ്റത്തിന് ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല' എന്നാണ് ആ ജസ്റ്റിസ് റിട്ടയര്‍മെന്റ് വേളയില്‍ അഭിമാനം കൊണ്ടത്. കോടതിയുടെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടത് കോടതിയലക്ഷ്യ നിയമംകൊണ്ടല്ല എന്നദ്ദേഹം തുറന്നടിച്ചു. കോടതിയെ ആര്‍ക്കെങ്കിലും വിമര്‍ശിക്കണമെങ്കില്‍ അവരത് ചെയ്യട്ടെ. ബന്ധപ്പെട്ട ജഡ്ജിയുടെ കഴിവളക്കാന്‍ അത് ഉപയുക്തമാകുമെന്നും ജസ്റ്റിസ് കൃപാല്‍ പറഞ്ഞു. പിടിക്കുന്നതും കോടതി, വിചാരിക്കുന്നതും കോടതി, വിധിക്കുന്നതും കോടതി. ഈ നിയമം മാറ്റിയേ തീരൂവെന്ന് പറഞ്ഞ ജഡ്ജിമാരില്‍ കൃപാലുമുണ്ട്; ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവുമുണ്ട്. എന്നിട്ടും ജയരാജന് ശിക്ഷ പരമാവധിതന്നെ. ശംഖില്‍ വാര്‍ത്താല്‍ തീര്‍ഥവും ചട്ടിയില്‍ വാര്‍ത്താല്‍ തണ്ണീരുമാണ്. ജഡ്ജിമാരില്‍ കള്ളന്മാരുണ്ടെന്ന് ജസ്റ്റിസ് ബറൂച്ച പറഞ്ഞാല്‍ മഹത്തരം; ജയരാജന്‍ പറഞ്ഞാല്‍ കുറ്റം. ജയിലില്‍ കിടത്തിയേ തീരൂ എന്നാണ് വാശി പിടിച്ചത്്. കോഴിക്കോട്ടെ പൊലീസേമാന്‍ രാധാകൃഷ്ണപിള്ള വെടിവച്ചപോലെ ജയരാജനുനേരെ കോടതിയലക്ഷ്യ വെടി. കീഴൂട്ടെ പിള്ള ഇറങ്ങുമ്പോള്‍ ജയരാജന്‍ കയറി. എല്ലാം ഒരു പിള്ള കളിതന്നെ.

കോടതിക്കെതിരെ മിണ്ടിയാല്‍ ഗുരുതരാവസ്ഥ വരുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്്. ആ ഗുരുതരാവസ്ഥ ആദ്യം വരുത്തിയത് നമ്മുടെ പ്രസ് കോണ്‍ഫറന്‍സ് ജോര്‍ജാണ്. അതിനുംമുമ്പ് കണ്ണൂരെ സുധാകരന്‍ . അന്നത്തെ അവസ്ഥയ്ക്കൊന്നും ഒരു പ്രശ്നവും ഉമ്മന്‍ചാണ്ടിക്ക് തോന്നിയിരുന്നില്ല. ഇപ്പോള്‍ കോടതിയുടെ ശ്രദ്ധയിലേക്ക് ഒരു വിഷയം കൊണ്ടുവരാന്‍ ജനങ്ങള്‍ കൂടിച്ചേരുന്നത് ഗുലുമാലാണത്രെ. രക്ഷപ്പെടാന്‍ പണപ്പെട്ടിയുമായി ജഡ്ജിമാരുടെ തിണ്ണ നിരങ്ങിയ കേസില്‍പ്പെട്ടവര്‍ക്ക് മന്ത്രിയാകാം. ജഡ്ജിയെ പാകിസ്ഥാന്‍കാരനെന്ന് വിളിച്ച മഹാനുഭവന് സ്റ്റേറ്റ് കാറില്‍ കൊടിവച്ച് പറക്കാം. ജഡ്ജിമാരുടെ അടുക്കള നിരങ്ങി കാര്യം സാധിക്കുന്നവന്റെ അക്കൗണ്ടുകളില്‍ കോടികള്‍ വന്ന് കുമിഞ്ഞുകൂടാം. അതിലൊന്നുമില്ലാത്ത ഗൗരവം മുദ്രാവാക്യവും പ്രസംഗവുമില്ലാതെ ജനങ്ങള്‍ ഒത്തുകൂടുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി തന്നെ പറയേണ്ടതല്ലേ? കോടതിക്കെതിരാണ് മാര്‍ക്സിസ്റ്റുകാരെന്നും തങ്ങള്‍ കോടതിയുടെ സംരക്ഷകരാണെന്നും വരുത്തുന്നത് നല്ലതുതന്നെ. ഒരുപാട് കേസുകള്‍ കോടതിയിലുണ്ടല്ലോ. ഏതെങ്കിലും ജഡ്ജിക്ക് മാര്‍ക്സിസ്റ്റ് വിരോധം തോന്നിയാല്‍ കുഞ്ഞാലിക്കുട്ടിയെങ്കിലും രക്ഷപ്പെടും. കുളം കുഴിക്കുമ്പോള്‍ കുറ്റി പൊരിക്കുന്നത് വലിയൊരു കാര്യംതന്നെയാണ്്. എന്തുചെയ്യാം ഉമ്മന്‍ചാണ്ടിയുടെ ഉദീരണത്തിന് പ്രതികരണമൊന്നും വന്നുകാണുന്നില്ല. താടിയുള്ളപ്പനെയേ പേടിയുള്ളൂ എന്നാണ്. താടിയും മീശയും വളര്‍ത്തി രൗദ്രഭാവത്തില്‍ വേണം ഇത്തരം വലിയ അഭിപ്രായങ്ങള്‍ പറയാനെന്നര്‍ഥം. അതല്ലെങ്കില്‍ പി സി ജോര്‍ജിന്റെ നിലവാരത്തിലെങ്കിലും എത്തണം. പുറംനോക്കി മൂല്യം നിശ്ചയിക്കുന്ന കപടലോകമാണിതെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാത്തതുകൊണ്ടാണ്. പഴയ കീറന്‍ കുപ്പായവും ചപ്രത്തലമുടിയും തന്നെ കേമം. നടക്കുമ്പോള്‍ ചെരുപ്പിന്റെ വാറു പൊട്ടണം. കുറെനേരം ചെരുപ്പില്ലാതെ നടക്കണം. അതുകഴിഞ്ഞാല്‍ അനുയായി സ്ലിപ്പര്‍ കൊണ്ടുവന്ന് കാലില്‍ അണിയിക്കണം. ഇടയ്ക്കൊന്നും കുനിയരുത്; താഴോട്ട് നോക്കരുത്്. കാട്ടാന വരുമ്പോള്‍ , വന്ന് കൃഷി തകര്‍ത്തപ്പോള്‍ , പിന്നെ കുളത്തിലിറങ്ങിയപ്പോള്‍ എന്ന മട്ടില്‍ ചെരുപ്പ് പൊട്ടിയപ്പോള്‍ , കളഞ്ഞപ്പോള്‍ , പുതിയത് വന്നപ്പോള്‍ എന്നിങ്ങനെ ചിത്രങ്ങള്‍ പത്രത്തില്‍ അച്ചടിച്ചുവന്നാല്‍ ആദര്‍ശവും ലാളിത്യവും പക്വതയും സമാസമംചേര്‍ത്ത് കുറുക്കി വറ്റിച്ചതിന്റെ ഫലം കിട്ടും. അതൊക്കെ മറന്ന് കുഞ്ഞാലിക്കുട്ടിയുടെയും പി സി ജോര്‍ജിന്റെയും സ്കൂളില്‍ പഠിക്കാന്‍ ചേര്‍ന്നതാണ് ഉമ്മന്‍ചാണ്ടിക്ക് പറ്റിയ കുഴപ്പം. ആദര്‍ശവും പോയി, വിവരവും പോയി. വെറും തടവിനുപകരം കഠിനതടവാണ് ഇപ്പോള്‍ വിധിച്ചുകൊണ്ടേയിരിക്കുന്നത്.

ശുംഭന്‍ എന്ന വാക്കിന് പ്രകാശം പരത്തുന്നവന്‍ എന്ന അര്‍ഥവുമുണ്ടെന്ന് കോടതിയില്‍ സാക്ഷിമൊഴി വന്നതിനെയാണ് മാതൃഭൂമി പരിഹസിക്കുന്നത്. അതെന്തായാലും നല്ലതുതന്നെ. ഇതേ മാതൃഭൂമി കാമം എന്ന വാക്കിന് മാമ്പഴം എന്നര്‍ഥമുണ്ടെന്ന് പണ്ട് കോഴിക്കോട്ടെ കോടതിയില്‍ താണുകേണ് ബോധിപ്പിച്ചിരുന്നു. ഇന്ദ്രന് അത് ഓര്‍മയില്ല. ജയരാജനെ നോക്കി കുരയ്ക്കുകയാണ്. പട്ടികള്‍ കുരയ്ക്കട്ടെ ജയരാജന് യാത്രതുടരാം എന്നേ പറയാനാവൂ. (ഇതെന്തോ ഫ്രഞ്ചിലെയോ മറ്റോ ശൈലിയാണ്. പട്ടിയെന്നു വിളിച്ചെന്നും മറ്റും പറഞ്ഞ് ആരും ലഹളയ്ക്ക് വരേണ്ട).

വാല്‍ഭാഗം: നിര്‍മാതാക്കളും സമരത്തിലായതോടെ മലയാള സിനിമയ്ക്ക് സമ്പൂര്‍ണ അവധിക്കാലമായി. സിനിമാമന്ത്രിക്ക് പണി വേറെയുണ്ട്. പോയവാരത്തില്‍ രക്ഷപ്പെട്ട സിനിമാക്കാരന്‍ സന്തോഷ് പണ്ഡിറ്റ് മാത്രമാണ്. സിനിമ ഹിറ്റ്; പണംവരവ് മലവെള്ളംപോലെ. കോഴി കറുത്തതായാലും മുട്ടയുടെ നിറം വെള്ളതന്നെ. സിനിമയില്‍ സകലതും പയറ്റിയ പണ്ഡിറ്റിനെ ചുരുങ്ങിയത് സിനിമാമന്ത്രിയെങ്കിലും ആക്കണം. പിറവത്ത് മത്സരിപ്പിച്ചാല്‍ വളരെ നന്ന്.
* ശതമന്യു, ദേശാഭിമാനി