വാരികയില്‍ കോളമെഴുത്ത് തുടങ്ങിയതിനുശേഷം ഏറ്റവുമധികം പ്രതികരണങ്ങള്‍ വന്നത് സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് എഴുതിയപ്പോഴാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നും മെയിലുകളും എസ്എംഎസുകളും വന്നു. കോളം വായിക്കപ്പെടുന്നുവെന്നതിനേക്കാളും ആഹ്ളാദം തോന്നിയത് പാര്‍ടിയുടെ നിലപാടിനുള്ള വര്‍ധിച്ച പിന്തുണയിലാണ്. മാധ്യമങ്ങളിലും കോളം ചര്‍ച്ചയായി. പതിവുപോലെ വിവാദത്തിനും ആശയക്കുഴപ്പത്തിനുമാണ് ഇത്തരം ചര്‍ച്ചകള്‍ ശ്രമിച്ചത്. ഡോ. പി കെ പോക്കറിനെതിരെ സിപിഐ എം എന്ന രീതിയിലാണ് മാധ്യമങ്ങള്‍ പ്രശ്നം അവതരിപ്പിച്ചത്. ഡോ. പികെ പോക്കര്‍ എന്ന വ്യക്തിക്കെതിരായ യുദ്ധപ്പുറപ്പാടായിരുന്നില്ല അത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രചാരവേലക്ക് അദ്ദേഹം ചെയ്ത സംഭാവനകളെ നിഷേധിക്കുകയുമല്ല. പ്രത്യേകിച്ചും കപട ഇടതുപക്ഷ പ്രചാരവേലയെ തുറന്നുകാണിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പ്രധാനമാണ്. എന്നാല്‍, അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലെ കാഴ്ചപ്പാട് അങ്ങേയറ്റം അപകടകരവും മാര്‍ക്സിസത്തിന്റെ അടിസ്ഥാനസങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍ അത് തുറന്നുകാണിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും സ്വത്വരാഷ്ട്രീയത്തെ തുറന്നുകാണിക്കുന്ന നിലപാട് പാര്‍ടി ശക്തമായി അവതരിപ്പിക്കുകയും പാര്‍ടി പാഠ്യപദ്ധതിയില്‍ തന്നെ അതു പ്രത്യേക വിഷയമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇങ്ങനെ ചെയ്യേണ്ടത് ഒഴിവാക്കാനാവാത്ത ചുമതലയാണ്.
മൂര്‍ത്ത സാഹചര്യങ്ങളുടെ മൂര്‍ത്തമായ വിശകലനമാണ് മാര്‍ക്സിസത്തിന്റെ ജീവന്‍. മാര്‍ക്സിസ്റ്റ് വിശകലനരീതിയനുസരിച്ച് പ്രശ്നങ്ങളെ വിലയിരുത്തുമ്പോള്‍ തന്നെ പലപ്പോഴും വ്യത്യസ്ത നിലപാടുകളില്‍ എത്തിയെന്നുവരും. മൂര്‍ത്ത സാഹചര്യത്തെ വിലയിരുത്തുന്നതില്‍ പാളിച്ചകളുണ്ടായെന്നുവരും. കമ്യൂണിസ്റ്റ് പാര്‍ടി കൂട്ടായി ചര്‍ച്ച ചെയ്താണ് കൂടുതല്‍ ശരിയായ നിഗമനത്തിലേക്ക് എത്തുന്നത്. വിപ്ളവഘട്ടത്തിന്റെയും തന്ത്രത്തിന്റെയും കാര്യത്തില്‍വരെ വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായെന്നുവരാം. അങ്ങനെയുള്ള ഉള്‍പ്പാര്‍ടി പ്രക്രിയയിലൂടെ കടന്നുപോയാണ് സിപിഐ എം ജനകീയ ജനാധിപത്യപരിപാടി അംഗീകരിക്കുന്നത്. പാര്‍ടി പരിപാടി കാലികമാക്കിയപ്പോഴും ഇതേ രീതി കാണാന്‍ കഴിയും. പാര്‍ടി ഒരു പ്രശ്നത്തില്‍ ഒരു നിലപാട് സ്വീകരിച്ചുകഴിഞ്ഞാല്‍ അതാണ് പാര്‍ടിയുടെ പൊതുവായ അഭിപ്രായം. പാര്‍ടി ബോധത്തിലേക്ക് തന്റെ ബോധത്തെ ഉയര്‍ത്തുകയെന്നത് ഒരു പാര്‍ടി അംഗത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമാണ്.
സ്വത്വരാഷ്ട്രീയം വര്‍ഗ രാഷ്ട്രീയത്തിന് എതിരാണ്്. അതു വര്‍ഗസമരത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. എങ്കിലും സ്വത്വം ഒരു പ്രശ്നം തന്നെയല്ലേ എന്ന സംശയം ചില സുഹൃത്തുക്കള്‍ ഉന്നയിക്കുകയുണ്ടായി. സ്വത്വത്തെ പൂര്‍ണമായും അവഗണിക്കുന്ന വ്യതിയാനത്തെക്കുറിച്ച് കോളത്തില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. ദളിത് തൊഴിലാളി, തൊഴിലാളി എന്ന രീതിയിലുള്ള ചൂഷണം മാത്രമേ നേരിടുന്നുള്ളൂവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു അസംബന്ധമാണ്. സാമൂഹ്യമായ വിവേചനവും പ്രധാനമാണ്. എന്നാല്‍, ഇത് ദളിത് വിഭാഗത്തിനുമാത്രമേ മനസ്സിലാവുകയുള്ളൂ എന്നും സ്വത്വരാഷ്ട്രീയമാണ് ഇതു കൈകാര്യം ചെയ്യേണ്ടതെന്നും പറയുന്നത് തീര്‍ത്തും തെറ്റാണ്. ഈ പ്രശ്നത്തെ വര്‍ഗരാഷ്ട്രീയത്തിനു കീഴ്പ്പെടുത്തിയാണ് നേരിടേണ്ടത്. സാമൂഹ്യപ്രശ്നങ്ങളെ എങ്ങനെയാണ് വര്‍ഗരാഷ്ട്രീയത്തിനു കീഴ്പ്പെടുത്തി കൈകാര്യം ചെയ്യുന്നതെന്ന കാര്യം സിപിഐ എം പരിപാടി ശാസ്ത്രീയമായി അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു കോണ്‍ഗ്രസുകളുടെ രാഷ്ട്രീയപ്രമേയങ്ങളില്‍ ഇതിനു പ്രത്യേക ഇടം കിട്ടിയിട്ടുണ്ട്.
സ്വത്വരാഷ്ട്രീയക്കാര്‍ പ്രശ്നങ്ങളെ അങ്ങേയറ്റം വികലമായാണ് അവതരിപ്പിക്കുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്നത് അര്‍ധഫ്യൂഡല്‍ സമ്പ്രദായമാണെന്നുപോലും ചിലര്‍ എഴുതുന്നുണ്ട്. ഒരു കാലത്ത് നക്സലുകാര്‍ ഉന്നയിച്ച വാദമാണത്. അര്‍ധഫ്യൂഡല്‍, അര്‍ധകൊളോണിയല്‍ രാജ്യമാണെന്ന അവരുടെ കാഴ്ചപ്പാടിനെ അന്നേ സിപിഐ എം തള്ളിക്കളഞ്ഞു. ഇന്ത്യയില്‍ നടപ്പിലാക്കുന്നത് മുതലാളിത്ത വികസനമാണ്. അതിനു നേതൃത്വം നല്‍കുന്നത് വന്‍കിട ബൂര്‍ഷ്വാസിയാണ്. ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണത്തിന്റെ ഉപകരണമാണ് ഇന്ത്യന്‍ ഭരണകൂടം. മുതലാളിത്ത വികസനപാത നടപ്പിലാക്കുന്നുവെന്നതുകൊണ്ട് മുതലാളിത്ത കടമകള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് അര്‍ഥമില്ല. അതുകൊണ്ടാണ് സിപിഐ എം ജനകീയജനാധിപത്യവിപ്ളവം പരിപാടിയായി അംഗീകരിക്കുന്നത്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അത് കോളത്തിന്റെ പരിധിയില്‍ നില്‍ക്കില്ല. എന്നാല്‍, ഇതിനെ തെറ്റായി വ്യാഖ്യാനിച്ച്, സ്വത്വരാഷ്ട്രീയ ചിന്ത പേറുന്നവര്‍ പറയുന്നത് തൊഴിലാളി വര്‍ഗത്തിനു വിപ്ളവം നയിക്കാന്‍ കഴിയില്ലെന്നാണ്. അതിനു പറയുന്ന ന്യായങ്ങള്‍ അമ്പരപ്പിക്കും. തൊഴിലാളി എണ്ണത്തില്‍ കുറവാണ്, പ്രത്യയശാസ്ത്രബോധവും കമ്മിയാണ്. എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല വിപ്ളവം നയിക്കാന്‍ സംഘടിതതൊഴിലാളി വര്‍ഗത്തിനു കഴിയുമെന്ന് മാര്‍ക്സിസം കാണുന്നത്. മുതലാളിത്ത ഉല്‍പ്പാദനവ്യവസ്ഥയില്‍ തൊഴിലാളി ഉല്‍പ്പാദനത്തിന് അനിവാര്യമായ മുന്നുപാധിയാണ്. ഇതാണ് തൊഴിലാളിയെ നേതൃത്വസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന പ്രധാനഘടകം. അങ്ങേയറ്റം പിന്നോക്കം നിന്ന റഷ്യയില്‍ വിപ്ളവം നടന്നതിനെ ഇക്കൂട്ടര്‍ എങ്ങനെയാണ് കാണുന്നത്? വിപ്ളവത്തിന്റെ പ്രയോഗ പ്രതിസന്ധിയില്‍നിന്നാണ് സാമ്രാജ്യത്വത്തെ ശാസ്ത്രീയമായി ലെനിന്‍ വലിയിരുത്തുന്നതും വിപ്ളവതന്ത്രം ആവിഷ്കരിക്കുന്നതും. തൊഴിലാളിവര്‍ഗം നയിക്കുന്ന സോഷ്യലിസ്റ്റ് വിപ്ളവമാണ് ബോള്‍ഷേവിക് പാര്‍ടി നടപ്പിലാക്കിയത്. റഷ്യയിലെ സ്വത്വശക്തികളല്ല വിപ്ളവം നയിച്ചത്. വ്യത്യസ്ത സ്വത്വശക്തികളെ വര്‍ഗരാഷ്ട്രീയം കൊണ്ട് കോര്‍ത്തിണക്കുകയാണ് ചെയ്തത്. പ്രതിവിപ്ളവത്തിനുശേഷമുണ്ടായ ശിഥിലീകരണവും പ്രസക്തം.
കേരളത്തില്‍പോലും നിലനില്‍ക്കുന്നത് ജാതിവ്യവസ്ഥയുടെ ബോധമാണെന്നും അതുകൊണ്ട് പുതിയ രീതികള്‍ ആവശ്യമാണെന്നും ചിലര്‍ ശഠിക്കുന്നുണ്ട്. കേരളീയ സമൂഹത്തില്‍ ജാതീയത ചെലുത്തുന്ന സ്വാധീനത്തെ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. എന്നാല്‍, അതാണ് എല്ലാത്തിനെയും നിര്‍ണയിക്കുന്നതെന്ന വാദം തെറ്റാണ്. മുതലാളിത്തവികസനപാത നടപ്പിലാക്കുന്ന രാജ്യത്ത് ജനതയുടെ ബോധം മുതലാളിത്തബോധമായി ഉടന്‍ പരിവര്‍ത്തനം ചെയ്യുമെന്ന് ആരും കരുതുന്നില്ല. അതറിയാന്‍ ഗ്രാംഷിയെപോലും കുട്ടുപിടിക്കേണ്ടതില്ല. മാര്‍ക്സിസത്തിന്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ചുള്ള ധാരണ മതി. എന്നാല്‍, കേരളീയ പൊതുബോധ നിര്‍മിതിയെ സ്വത്വത്തിനകത്തു മാത്രമായി തളിച്ചിടുന്നത് അങ്ങേയറ്റം അശാസ്ത്രീയമാണ്. അടിത്തറയെ നിര്‍ണയിക്കുന്ന പുതിയ നിരവധി ഘടകങ്ങളെ കേരളത്തില്‍ കണ്ടെത്താന്‍ കഴിയും. അതു മേല്‍ക്കൂരയെയും പതുക്കെപ്പതുക്കെ പുതുക്കിപ്പണിയാന്‍ തുടങ്ങും.
അടിത്തറയെ മാത്രം കാണുന്നവരെപ്പോലെതന്നെ മേല്‍ക്കൂരയെ മാത്രം കൈവെള്ളയില്‍ എടുത്തുവെച്ച് ലാളിക്കുന്നവരുമുണ്ട്. ദീര്‍ഘകാലമായി പണിയെടുക്കുന്നവരായി മാറിയ സവര്‍ണകുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക് തൊഴിലാളിവര്‍ഗബോധത്തിലേക്ക് ഉയരാന്‍ കഴിയില്ലെന്നുവരെ അവര്‍ ശാഠ്യംപിടിക്കുന്നു. അവരില്‍ ഇപ്പോഴും നഷ്ടബോധം ഉണ്ടെന്നും അതാണ് അവരുടെ ചിന്തയെ നയിക്കുന്നതെന്നും വാദിക്കുന്നതിന്റെ മുന്‍ഗാമികളാണ് സവര്‍ണനായ ഇ എം എസിനു കമ്യൂണിസ്റ്റാകാന്‍ കഴിയുമോയെന്ന ചോദ്യം ഉയര്‍ത്തിയത്. കൂലിപ്പണിയെടുക്കുന്നതുകൊണ്ടോ സംഘടിത തൊഴിലിലേക്ക് മാറിയതുകൊണ്ടോ മാത്രം എല്ലാവരുടെയും ബോധം ഇടതുപക്ഷരാഷ്ട്രീയത്തിനു അനുസൃതമായി മാറുമെന്നതും തെറ്റാണ്. ഫ്യൂഡല്‍ബോധം പിന്തുടര്‍ന്നെന്നും വരാം. എന്നാല്‍, അതിനെ പൊതുവല്‍ക്കരണത്തിലേക്കു നയിക്കുന്ന ചിന്തയും അപകടകരമാണ്.
സ്വത്വരാഷ്ട്രീയത്തിന്റെ ദാര്‍ശനിക അടിത്തറ ഉത്തരാധുനികതയിലാണെങ്കിലും ആഗോളവല്‍ക്കരണകാലം ഇതിനു വളക്കൂറുള്ള മണ്ണൊരുക്കുന്നുണ്ട്. വിഭജിതമായ സമൂഹത്തെയാണ് ആഗോളമൂലധനം ആഗ്രഹിക്കുന്നത്. അത് വിപണിയുടെ വളര്‍ച്ചക്കുള്ള പരിസരം ഒരുക്കുന്നു. ഒപ്പം എതിര്‍പ്പിന്റെ ശക്തികളുടെ ഐക്യത്തെ ശിഥിലമാക്കുന്നു. ലോകത്തിന്റെ പലയിടങ്ങളിലും വംശീയതയും ഇന്ത്യയില്‍ വര്‍ഗീയതയും കേരളത്തില്‍ ജാതീയതയും ഈ കാലത്ത് ശക്തിപ്പെടുന്നതിന്റെ സമാനപരിസരം പ്രധാനമാണ്. വികാരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ശാസ്ത്രീയമായി പ്രശ്നത്തെ സമീപിക്കാന്‍ ശ്രമിക്കുകയും ശരിയായ വര്‍ഗകാഴ്ചപ്പാടിലേക്ക് ഉയരുകയുമാണ് പ്രധാനം.
*
പി രാജീവ്
Friday, 4 June 2010
Thursday, 3 June 2010
സ്വത്വരാഷ്ട്രീയവും വര്‍ഗ സമരവും
സിപിഐ എം പ്രത്യയശാസ്ത്ര തര്‍ക്കത്തിലാണ് എന്ന് സ്ഥാപിക്കുവാന്‍ താല്പര്യമുള്ള ചിലര്‍ 'സ്വത്വരാഷ്ട്രീയ'ത്തെപ്പറ്റിയുള്ള സംവാദത്തെ കരുവാക്കാന്‍ സാധിക്കുമോ എന്നാണ് നോക്കുന്നത്. ഡോ. പി കെ പോക്കറെയും സുഹൃത്തുക്കളെയും സിപിഐ എം തള്ളിപ്പറഞ്ഞതിനുസമമാണ് ‘ദേശാഭിമാനി വാരികയില്‍ പി രാജീവ് എഴുതിയ ലേഖനം എന്നും വ്യാഖ്യാനം ഉണ്ടായി. സൈദ്ധാന്തിക സംവാദങ്ങളെപ്പറ്റിയുള്ള അജഞതയോ, പാര്‍ടിയെ ആക്രമിക്കാനുള്ള വ്യഗ്രതയോ ആണ് ഇത്തരം വ്യാഖ്യാനങ്ങള്‍ക്കു പിന്നില്‍. ഡോ. പോക്കര്‍ മികച്ച മാര്‍ക്സിസ്റ് പണ്ഡിതനും എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമാണ്. അതേസമയം ‘സ്വത്വരാഷ്ട്രീയത്തെപ്പറ്റിയുള്ള വിശദീകരണത്തില്‍ ചില കാര്യങ്ങള്‍ അവതരിപ്പിക്കുന്നകൂട്ടത്തില്‍ ചൂണ്ടിക്കാണിച്ചു തിരുത്തേണ്ട ചില പിശകുകളും അദ്ദേഹത്തിനു പറ്റി. ഇത്തരം കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യുകയും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നത് സൈദ്ധാന്തിക പഠനത്തിന് അനുപേക്ഷണീയമാണ്.
ഓരോ വ്യക്തിക്കും ഒരു സ്വത്വമുണ്ട് എന്നതും പൊതുവായ ചില ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുപാടുപേര്‍ ചേര്‍ന്ന് പൊതു സ്വത്വം രൂപമെടുക്കുമെന്നതും തര്‍ക്കമുള്ള കാര്യമല്ല. ഇത്തരം സ്വത്വരൂപീകരണങ്ങള്‍ മനുഷ്യസമൂഹത്തിന്റെ പരിണാമത്തില്‍ സംഭവിച്ചിട്ടുണ്ട്. അത് തടയാന്‍ കഴിയില്ല; തടയേണ്ടതുമില്ല.
അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന സാമൂഹിക വിഭാഗങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ പൊതു അവസ്ഥയെ മുന്‍നിര്‍ത്തി ഒത്തുകൂടി ഒരു പൊതുസ്വത്വബോധത്തിലേക്ക് വരുന്നത് സമൂഹത്തിന്റെ പുരോഗതിക്കിടക്ക് രൂപമെടുക്കുന്ന ഒരു പ്രവണതയാണ്. തുടക്കത്തില്‍ അത് അധീശ ശക്തികള്‍ക്കെതിരായ ഒരു ചുവടുവയ്പായിത്തന്നെ കണക്കാക്കാവുന്നതാണ്.
സ്വയം തിരിച്ചറിയാനും, അതിനെത്തുടര്‍ന്ന് താന്‍ ജീവിക്കുന്ന സമൂഹത്തിലെ അസമത്വങ്ങള്‍ തിരിച്ചറിയാനും തുടങ്ങുന്ന വ്യക്തിയുടെ ബോധമാണ് 'സ്വത്വബോധം'.എന്നാല്‍ അവിടെ തളച്ചിടപ്പെടാതെ കൂടുതല്‍ ഉയര്‍ന്ന വര്‍ഗബോധത്തിലേക്ക് അവള്‍/അവന്‍ വികസിക്കേണ്ടതുണ്ട് എന്നുള്ളതാണ് കാതലായ കാര്യം. തങ്ങളുടെ യഥാര്‍ഥ അവസ്ഥയെപ്പറ്റി യാതൊരു ബോധവുമില്ലാത്ത സ്ഥിതിയില്‍നിന്ന് ക്രമേണയുള്ള മുന്നോട്ടുപോക്കാണ് 'സ്വത്വബോധം'. അവിടെ നിന്നു പിന്നെയും മുന്നോട്ടു പോകാമെന്നിരിക്കെ, പോകേണ്ടതുണ്ടെന്നിരിക്കെ, അതിനു മുതിരാതിരിക്കുന്നത് പക്ഷേ തികച്ചും പ്രതിലോമപരമായി ഭവിക്കുന്നു.
ഇതുമാത്രമല്ല, എല്ലാതരം അടിച്ചമര്‍ത്തലുകളും ചൂഷണങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വികസിക്കുന്ന വര്‍ഗസമരത്തെ ദുര്‍ബലപ്പെടുത്താനുള്ള തന്ത്രമായി സ്വത്വരാഷ്ട്രീയം’ ഉപയോഗിക്കപ്പെടുന്നു. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന പഴയ സാമ്രാജ്യത്വതന്ത്രവും ഭിന്നസ്വത്വങ്ങളെ ആസ്പദമാക്കിയുള്ള രാഷ്ട്രീയ ചേരിതിരിവുകള്‍ വളര്‍ത്തി ആക്രമിക്കുക, അധീശത്വം നിലനിര്‍ത്തുക എന്ന നവലിബറല്‍’ മുതലാളിത്തതന്ത്രവും നമുക്ക് തിരിച്ചറിയാന്‍ കഴിയണം (ദ ഹിന്ദു പത്രത്തില്‍ മെയ് 25-ന് പോള്‍ ക്രൂഗ്മാന്‍ എഴുതിയ ലേഖനം നോക്കുക).
സ്വത്വബോധത്തെ ആസ്പദമാക്കി രൂപംകൊള്ളുന്ന കൂട്ടായ്മയ്ക്ക് തുടക്കത്തില്‍ ചില ഘട്ടങ്ങളില്‍ പരിമിതികളോടെ പുരോഗമനപരമായ ഒരു സ്വഭാവം ഉണ്ടെന്നതിനപ്പുറം മറ്റൊരു സംഭാവനയും അതിന് നല്‍കാനില്ല എന്നാണോ അര്‍ഥമാക്കുന്നത്. അതെ എന്നാണ് ഉത്തരം. അതേ സമയം, ചില സന്ദര്‍ഭങ്ങളില്‍, യഥാര്‍ഥ തൊഴിലാളി വര്‍ഗ വിപ്ളവ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രക്ഷോഭങ്ങളില്‍ പങ്കുകൊള്ളാനും സംഭാവന നല്‍കാനും ഇത്തരത്തില്‍പ്പെട്ട ചില സംഘടനകള്‍ക്ക്/കൂട്ടായ്മകള്‍ക്ക് സാധിച്ചു എന്നുവരാം. വര്‍ഗ സമരത്തിന്റെ പ്രാധാന്യം അടിവരയിട്ട് ഓര്‍മിപ്പിക്കുമ്പോള്‍ത്തന്നെ, സാമ്രാജ്യത്വ ആഗോളീകരണം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, കീഴാളവര്‍ഗ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇത്തരം കൂട്ടായ്മകളുമായി വിശാലമായ സമരൈക്യം വളര്‍ത്തിയെടുക്കുവാനുള്ള സാധ്യത കരുതലോടെ അന്വേഷിക്കേണ്ടതാണ്.
സ്വത്വരാഷ്ട്രീയം’ സാമ്രാജ്യത്വത്തിന്റെ ഒരു ഉപകരണമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും തുടക്കത്തില്‍ അത് അങ്ങനെ മാത്രമായിരുന്നു എന്ന് ആരോപിക്കാനാവില്ല. ഇന്നും താരതമ്യേന സ്വന്തം കാലില്‍ നില്ക്കുന്ന സ്വത്വരാഷ്ട്രീയ കൂട്ടായ്മകളുണ്ടാവാം. അവയുടെ ആത്യന്തിക സംഭാവന എന്തുതന്നെയായാലും ‘സ്വത്വരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബലഹീനത അത് ആധുനിക സമൂഹം എങ്ങനെ വര്‍ഗവിഭജിതമായിരിക്കുന്നു എന്നു കാണാത്തതാണ്.
ഫ്യൂഡല്‍ സമൂഹത്തിന്റെ നഷ്ടാവശിഷ്ടങ്ങളില്‍ നിന്ന് മുളയെടുത്ത ഇന്നത്തെ ബൂര്‍ഷ്വാസമൂഹം വര്‍ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്ത് പുതിയ വര്‍ഗങ്ങളെയും പുതിയ മര്‍ദനോപാധികളെയും പുതിയ സമരരൂപങ്ങളെയും പ്രതിഷ്ഠിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
എന്നാല്‍ നമ്മുടെ കാലഘട്ടത്തിന് - ബൂര്‍ഷ്വാസിയുടെ കാലഘട്ടത്തിന് - ഈയൊരു അനന്യസ്വഭാവമുണ്ട്; അത് വര്‍ഗവൈരങ്ങളെ കൂടുതല്‍ ലളിതമാക്കിയിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ട് ഗംഭീര ശത്രുപാളയങ്ങളായി, പരസ്പരം നേരിട്ട് അഭിമുഖമായി നില്ക്കുന്ന രണ്ടു വലിയ വര്‍ഗങ്ങളായി, കൂടുതല്‍ കൂടുതല്‍ പിളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗവുമാണ് അവ.'
നൂറ്റി അറുപത്തിരണ്ടുവര്‍ഷം മുമ്പെഴുതിയ 'കമ്യൂണിസ്റ് മാനിഫെസ്റോ'യിലെ മേല്‍ക്കൊടുത്ത ആശയത്തിന് ഇന്ന് എന്തു പ്രസക്തി എന്നു ചോദിക്കുന്നവരും, ഇന്ത്യയിലെ സവിശേഷമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ സ്വാധീനത്തില്‍ തുടരുന്ന ജാതിവിഭജനത്തിന്റെ പ്രത്യേകതകള്‍ വര്‍ഗസമര സിദ്ധാന്തം കണക്കിലെടുക്കുന്നില്ല എന്ന് വാദിക്കുന്നവരുമുണ്ട്. സമീപകാലത്തെ ആഗോള സാമ്പത്തികപ്രതിസന്ധി കമ്യൂണിസ്റു മാനിഫെസ്റോയുടെ കലോചിതമായ വായന പുനരാരംഭിക്കുവാന്‍ ചിന്താലോകത്തെ പ്രേരിപ്പിച്ചിട്ടുണ്ട് എന്ന വസ്തുതയാണ് ആദ്യം ഓര്‍മിക്കേണ്ടത്. ദൌര്‍ബല്യങ്ങളും പോരായ്മയും തിരുത്തിയ സോഷ്യലിസ്റ്-കമ്യൂണിസ്റ് മുന്നേറ്റമാണ് മാനവരാശി നേരിടുന്ന ശാശ്വത പ്രശ്നങ്ങള്‍ക്കു പരിഹാരം; മുതലാളിത്തം ചരിത്രത്തിന്റെ അവസാനമല്ല എന്ന് ഇന്ന് അധികമധികം വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. മുതലാളിത്തം അവസാനവാക്കല്ല എന്ന് ദലൈലാമ പോലും പറയുന്ന കാലമാണ് ഇത് എന്നതും കൂട്ടത്തില്‍ ഓര്‍ക്കാവുന്നതാണ്.
ഇന്ത്യയിലെ ജാതീയ വിഭജനംപോലുള്ള സവിശേഷ പ്രശ്നങ്ങള്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ സൂക്ഷ്മമായ പഠനവും ശ്രദ്ധയും ആവശ്യപ്പെടുന്നു എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്ക് അറുതികുറിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വവും ആസൂത്രിതവുമായ ഇടപെടലുകളുടെ പ്രാധാന്യം സിപിഐ എം ഊന്നിപ്പറയുന്നുണ്ട്. അത്തരം ഇടപെടലുകള്‍ അടുത്തനാളുകളില്‍ തമിഴ്നാട്ടിലും മറ്റും പാര്‍ടിയുടെ ഭാഗത്തു നിന്ന് ഉണ്ടായത് ഓര്‍ക്കാവുന്നതാണ്.
കേവല ‘സ്വത്വരാഷ്ട്രീയബോധവും, വര്‍ഗബോധവും എപ്രകാരം ഒരു പ്രായോഗികപ്രശ്നത്തില്‍ യഥാക്രമം അശാസ്ത്രീയവും ശാസ്ത്രീയവുമായ നിലപാടുകളിലേക്ക് നയിക്കും എന്നതിന്റെ ഒരു ഉദാഹരണം പ്രസക്തമാണെന്നു തോന്നുന്നു. പിന്നോക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്കുള്ള തൊഴില്‍ സംവരണം പരിശോധിക്കാം. കുറെനാളത്തെ സംവരണ സമ്പ്രദായത്തിലൂടെ, അതിന്റെ ആനുകൂല്യം അനുഭവിച്ചുപോന്ന സമുദായങ്ങളില്‍ എടുത്തുപറയാവുന്ന നേട്ടമുണ്ടാക്കിയ ഒരു സമ്പന്ന വിഭാഗം രൂപംകൊണ്ട സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന പ്രശ്നം പൊന്തിവന്നു. അതിനെപ്പറ്റി പരസ്പര വിരുദ്ധമായ വ്യത്യസ്ത സമീപനങ്ങള്‍ രൂപപ്പെടുകയുണ്ടായി. ഒന്ന് - സാമുദായിക സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പാക്കണം. രണ്ട് - ക്രീമിലെയറിനെ ഒഴിവാക്കി മറ്റുള്ളവര്‍ക്കായി സാമുദായിക സംവരണം പരിമിതപ്പെടുത്തണം. മൂന്ന് - സാമുദായിക സംവരണം അതേപടി തുടരണം. എന്നാല്‍ സിപിഐ എം മറ്റൊരു പരിഹാരമാണ് മുന്നോട്ടുവച്ചത്. തൊഴില്‍ സംവരണത്തിലൂടെ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കാനാവില്ല എങ്കിലും, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അസമത്വങ്ങള്‍ക്ക് ഒരു ഭാഗിക പരിഹാരം എന്ന നിലയില്‍ സംവരണം തുടരണം. ഇതിലൂടെയും, സമൂഹത്തില്‍ പൊതുവെ ഉണ്ടായ സാമ്പത്തിക വളര്‍ച്ചയുടെ ഫലം പ്രയോജനപ്പെടുത്തിയും സംവരണാനുകൂല്യം ലഭിച്ച സമുദായങ്ങളില്‍ ഒരു സമ്പന്ന വിഭാഗം രൂപമെടുത്തിട്ടുണ്ട്. ഈ ക്രീമിലെയര്‍ ഒഴിവാക്കി, ദരിദ്ര വിഭാഗങ്ങള്‍ക്കായിരിക്കണം ഇനി സംവരണാനുകൂല്യം ആദ്യം നല്‍കേണ്ടത്. ആദ്യം അത്തരക്കാര്‍ക്ക് ആനുകൂല്യം നല്‍കിയതിനു ശേഷവും ഒഴിവുകള്‍ ഉണ്ടെങ്കില്‍ സംവരണ സമുദായത്തിലെ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്കും തൊഴില്‍ നല്‍കാവുന്നതാണ്. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസരംഗത്ത് നിശ്ചിത ശതമാനം സംവരണം നല്‍കണം. ഇതാണ് സിപിഐ എം മുന്നോട്ടുവെച്ച ശാസ്ത്രീയ പരിഹാരം.
ഇവിടെ വ്യക്തമാകുന്നത് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് സ്വത്വരാഷ്ട്രീയക്കാരില്‍നിന്ന് വ്യത്യസ്തമായി എങ്ങനെ ശരിയായ പരിഹാരം വികസിപ്പിച്ചെടുക്കാനാവുമെന്നാണ്.
പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനം ശക്തിപ്പെടുമ്പോള്‍, സ്ത്രീസംവരണത്തിനുള്ളില്‍ അധഃസ്ഥിത സ്ത്രീ സംവരണംപോലുള്ള വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രശ്നത്തെ സങ്കീര്‍ണമാക്കുന്ന സമീപനം സ്വത്വരാഷ്ട്രീയവാദികള്‍ ഉന്നയിക്കുന്നു.
എന്തെങ്കിലും വിവേചനമോ അടിച്ചമര്‍ത്തലോ അനുഭവിക്കുന്നവര്‍ സ്വയം തിരിച്ചറിയുകയും സംഘടിക്കുകയും പൊരുതുകയും അതിനെ നയിക്കുകയും ചെയ്യുന്നത് ആശാസ്യവും അഭികാമ്യവും ആവേശകരവുമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ആ സമരത്തില്‍ മറ്റെല്ലാ വിഭാഗങ്ങളില്‍നിന്നും ചൂഷക- അഭിജാത വര്‍ഗങ്ങളില്‍ നിന്നുപോലും ധാരാളം പേരെ അണിനിരത്താനാകണം എന്നതാണ് ശാസ്ത്രീയമായ സമീപനം. കേരളത്തിലും ഇന്ത്യയിലും ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ് ഇ എം എസ്, പി സുന്ദരയ്യ, ജ്യോതിബസു തുടങ്ങിയവര്‍. 'തൊഴിലാളിവര്‍ഗത്തിന്റെ ദത്തു പുത്രന്‍'' എന്നാണ് ഇ എം എസ് തന്നെ സ്വയം വിശേഷിപ്പിച്ചത്.
കമ്യൂണിസ്റ് മാനിഫെസ്റോയിലെ ഒരു കാഴ്ചപ്പാടിന്റെ പ്രായോഗിക രൂപമാണ് ഇത് എന്ന് ചൂണ്ടിക്കാട്ടാവുന്നതാണ്. "'.....വര്‍ഗസമരത്തിന്റെ നിര്‍ണായകഘട്ടം ആസന്നമാകുമ്പോള്‍, ഭരണവര്‍ഗത്തിനകത്ത് - വാസ്തവം പറഞ്ഞാല്‍, പഴയ സമൂഹത്തില്‍ അടിമുടി- നടക്കുന്ന ശിഥിലീകരണപ്രക്രിയ പ്രത്യക്ഷവും അതിരൂക്ഷവുമായി രൂപം കൈക്കൊള്ളുകയും, തല്‍ഫലമായി ആ വര്‍ഗത്തിലെ ഒരു ചെറിയ വിഭാഗം അതില്‍നിന്ന് സ്വയം വേര്‍പെട്ടുപോവുകയും, വിപ്ളവകാരിയായ വര്‍ഗത്തിന്റെ - ഭാവിയുടെ ഭാഗധേയം സ്വന്തം കൈകളില്‍ വഹിക്കുന്ന വര്‍ഗത്തിന്റെ - ഭാഗത്തുചേരുകയും ചെയ്യുന്നു. .....ചരിത്രപരമായ ഈ പ്രസ്ഥാനത്തെ ഒട്ടാകെ തത്വികമായി ഗ്രഹിക്കാന്‍ കഴിവുണ്ടാകത്തക്ക നിലയിലേക്ക് സ്വയം ഉയര്‍ന്നിട്ടുള്ള ബൂഷ്വാ പ്രത്യയശാസ്ത്രജ്ഞന്മാരില്‍ ഒരു വിഭാഗം - തൊഴിലാളിവര്‍ഗത്തിന്റെ ഭാഗത്തേക്കു പോകുന്നു.'' ഈ പ്രക്രിയ വിപ്ളവ പ്രസ്ഥാനത്തെ ബലഹീനമാക്കും, അതിന്റെ ഉള്ളടക്കത്തെ പ്രതികൂലമായി ബാധിക്കും എന്ന വികടവാദമാണ് പലപ്പോഴും ‘സ്വത്വരാഷ്ട്രീയക്കാര്‍ ഉന്നയിക്കുന്നത് എന്നും മറക്കാനാവില്ല.
എഴുപതുകളില്‍ അമേരിക്കയിലും യൂറോപ്പിലും ഉയര്‍ന്നുവന്ന സ്വത്വരാഷ്ട്രീയ വാദങ്ങളോട് വ്യത്യസ്ത രീതിയിലാണ് മാര്‍ക്സിസ്റ് പദാവലികളും വിശകലന രീതികളും ഉപയോഗിച്ചുകൊണ്ടുതന്നെ പലരും പ്രതികരിച്ചത്.
ഷാരൊണ്‍ സ്മിത്ത് 'സ്വത്വരാഷ്ട്രീയ'ത്തിന്റെ ബലഹീനതകള്‍ അക്കമിട്ട് വിശദീകരിച്ചതിനുശേഷം, ചൂഷിതരുടെ വിമോചനം സ്വത്വരാഷ്ട്രീയത്തിലൂടെ സാധ്യമല്ല എന്ന സത്യം വെട്ടിത്തുറന്നു പറയുന്നു. വര്‍ഗാടിസ്ഥാനത്തില്‍ വളര്‍ന്നുവരേണ്ട യോജിപ്പിനെ ബലഹീനമാക്കുകയാണ് ‘സ്വത്വരാഷ്ട്രീയം’ ചെയ്യുന്നത് എന്നതില്‍ സംശയമില്ല. എന്നാല്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിവിധ വിഭാഗങ്ങള്‍ തിരിച്ചറിവിന്റെ ആദ്യാക്ഷരങ്ങള്‍ ചിലപ്പോള്‍ ഇത്തരത്തില്‍പ്പെട്ട ചില പ്രസ്ഥാനങ്ങളിലൂടെ പഠിച്ചു എന്നുവരാം. അതേസമയം, അവര്‍ അവിടെനിന്നു വളര്‍ന്ന് യഥാര്‍ഥ വര്‍ഗപ്രസ്ഥാനത്തില്‍ ചെന്നുചേര്‍ന്നില്ലെങ്കില്‍ മോചനയത്നങ്ങള്‍ക്കെതിരെ അവര്‍ ദുരുപയോഗിക്കപ്പെടാമെന്ന ആപത്ത് ഒട്ടും കുറച്ചുകണ്ടുകൂട.
*
എം.എ. ബേബി
ഓരോ വ്യക്തിക്കും ഒരു സ്വത്വമുണ്ട് എന്നതും പൊതുവായ ചില ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുപാടുപേര്‍ ചേര്‍ന്ന് പൊതു സ്വത്വം രൂപമെടുക്കുമെന്നതും തര്‍ക്കമുള്ള കാര്യമല്ല. ഇത്തരം സ്വത്വരൂപീകരണങ്ങള്‍ മനുഷ്യസമൂഹത്തിന്റെ പരിണാമത്തില്‍ സംഭവിച്ചിട്ടുണ്ട്. അത് തടയാന്‍ കഴിയില്ല; തടയേണ്ടതുമില്ല.
അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന സാമൂഹിക വിഭാഗങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ പൊതു അവസ്ഥയെ മുന്‍നിര്‍ത്തി ഒത്തുകൂടി ഒരു പൊതുസ്വത്വബോധത്തിലേക്ക് വരുന്നത് സമൂഹത്തിന്റെ പുരോഗതിക്കിടക്ക് രൂപമെടുക്കുന്ന ഒരു പ്രവണതയാണ്. തുടക്കത്തില്‍ അത് അധീശ ശക്തികള്‍ക്കെതിരായ ഒരു ചുവടുവയ്പായിത്തന്നെ കണക്കാക്കാവുന്നതാണ്.
സ്വയം തിരിച്ചറിയാനും, അതിനെത്തുടര്‍ന്ന് താന്‍ ജീവിക്കുന്ന സമൂഹത്തിലെ അസമത്വങ്ങള്‍ തിരിച്ചറിയാനും തുടങ്ങുന്ന വ്യക്തിയുടെ ബോധമാണ് 'സ്വത്വബോധം'.എന്നാല്‍ അവിടെ തളച്ചിടപ്പെടാതെ കൂടുതല്‍ ഉയര്‍ന്ന വര്‍ഗബോധത്തിലേക്ക് അവള്‍/അവന്‍ വികസിക്കേണ്ടതുണ്ട് എന്നുള്ളതാണ് കാതലായ കാര്യം. തങ്ങളുടെ യഥാര്‍ഥ അവസ്ഥയെപ്പറ്റി യാതൊരു ബോധവുമില്ലാത്ത സ്ഥിതിയില്‍നിന്ന് ക്രമേണയുള്ള മുന്നോട്ടുപോക്കാണ് 'സ്വത്വബോധം'. അവിടെ നിന്നു പിന്നെയും മുന്നോട്ടു പോകാമെന്നിരിക്കെ, പോകേണ്ടതുണ്ടെന്നിരിക്കെ, അതിനു മുതിരാതിരിക്കുന്നത് പക്ഷേ തികച്ചും പ്രതിലോമപരമായി ഭവിക്കുന്നു.
ഇതുമാത്രമല്ല, എല്ലാതരം അടിച്ചമര്‍ത്തലുകളും ചൂഷണങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വികസിക്കുന്ന വര്‍ഗസമരത്തെ ദുര്‍ബലപ്പെടുത്താനുള്ള തന്ത്രമായി സ്വത്വരാഷ്ട്രീയം’ ഉപയോഗിക്കപ്പെടുന്നു. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന പഴയ സാമ്രാജ്യത്വതന്ത്രവും ഭിന്നസ്വത്വങ്ങളെ ആസ്പദമാക്കിയുള്ള രാഷ്ട്രീയ ചേരിതിരിവുകള്‍ വളര്‍ത്തി ആക്രമിക്കുക, അധീശത്വം നിലനിര്‍ത്തുക എന്ന നവലിബറല്‍’ മുതലാളിത്തതന്ത്രവും നമുക്ക് തിരിച്ചറിയാന്‍ കഴിയണം (ദ ഹിന്ദു പത്രത്തില്‍ മെയ് 25-ന് പോള്‍ ക്രൂഗ്മാന്‍ എഴുതിയ ലേഖനം നോക്കുക).
സ്വത്വബോധത്തെ ആസ്പദമാക്കി രൂപംകൊള്ളുന്ന കൂട്ടായ്മയ്ക്ക് തുടക്കത്തില്‍ ചില ഘട്ടങ്ങളില്‍ പരിമിതികളോടെ പുരോഗമനപരമായ ഒരു സ്വഭാവം ഉണ്ടെന്നതിനപ്പുറം മറ്റൊരു സംഭാവനയും അതിന് നല്‍കാനില്ല എന്നാണോ അര്‍ഥമാക്കുന്നത്. അതെ എന്നാണ് ഉത്തരം. അതേ സമയം, ചില സന്ദര്‍ഭങ്ങളില്‍, യഥാര്‍ഥ തൊഴിലാളി വര്‍ഗ വിപ്ളവ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രക്ഷോഭങ്ങളില്‍ പങ്കുകൊള്ളാനും സംഭാവന നല്‍കാനും ഇത്തരത്തില്‍പ്പെട്ട ചില സംഘടനകള്‍ക്ക്/കൂട്ടായ്മകള്‍ക്ക് സാധിച്ചു എന്നുവരാം. വര്‍ഗ സമരത്തിന്റെ പ്രാധാന്യം അടിവരയിട്ട് ഓര്‍മിപ്പിക്കുമ്പോള്‍ത്തന്നെ, സാമ്രാജ്യത്വ ആഗോളീകരണം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, കീഴാളവര്‍ഗ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇത്തരം കൂട്ടായ്മകളുമായി വിശാലമായ സമരൈക്യം വളര്‍ത്തിയെടുക്കുവാനുള്ള സാധ്യത കരുതലോടെ അന്വേഷിക്കേണ്ടതാണ്.
സ്വത്വരാഷ്ട്രീയം’ സാമ്രാജ്യത്വത്തിന്റെ ഒരു ഉപകരണമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും തുടക്കത്തില്‍ അത് അങ്ങനെ മാത്രമായിരുന്നു എന്ന് ആരോപിക്കാനാവില്ല. ഇന്നും താരതമ്യേന സ്വന്തം കാലില്‍ നില്ക്കുന്ന സ്വത്വരാഷ്ട്രീയ കൂട്ടായ്മകളുണ്ടാവാം. അവയുടെ ആത്യന്തിക സംഭാവന എന്തുതന്നെയായാലും ‘സ്വത്വരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബലഹീനത അത് ആധുനിക സമൂഹം എങ്ങനെ വര്‍ഗവിഭജിതമായിരിക്കുന്നു എന്നു കാണാത്തതാണ്.
ഫ്യൂഡല്‍ സമൂഹത്തിന്റെ നഷ്ടാവശിഷ്ടങ്ങളില്‍ നിന്ന് മുളയെടുത്ത ഇന്നത്തെ ബൂര്‍ഷ്വാസമൂഹം വര്‍ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്ത് പുതിയ വര്‍ഗങ്ങളെയും പുതിയ മര്‍ദനോപാധികളെയും പുതിയ സമരരൂപങ്ങളെയും പ്രതിഷ്ഠിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
എന്നാല്‍ നമ്മുടെ കാലഘട്ടത്തിന് - ബൂര്‍ഷ്വാസിയുടെ കാലഘട്ടത്തിന് - ഈയൊരു അനന്യസ്വഭാവമുണ്ട്; അത് വര്‍ഗവൈരങ്ങളെ കൂടുതല്‍ ലളിതമാക്കിയിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ട് ഗംഭീര ശത്രുപാളയങ്ങളായി, പരസ്പരം നേരിട്ട് അഭിമുഖമായി നില്ക്കുന്ന രണ്ടു വലിയ വര്‍ഗങ്ങളായി, കൂടുതല്‍ കൂടുതല്‍ പിളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗവുമാണ് അവ.'
നൂറ്റി അറുപത്തിരണ്ടുവര്‍ഷം മുമ്പെഴുതിയ 'കമ്യൂണിസ്റ് മാനിഫെസ്റോ'യിലെ മേല്‍ക്കൊടുത്ത ആശയത്തിന് ഇന്ന് എന്തു പ്രസക്തി എന്നു ചോദിക്കുന്നവരും, ഇന്ത്യയിലെ സവിശേഷമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ സ്വാധീനത്തില്‍ തുടരുന്ന ജാതിവിഭജനത്തിന്റെ പ്രത്യേകതകള്‍ വര്‍ഗസമര സിദ്ധാന്തം കണക്കിലെടുക്കുന്നില്ല എന്ന് വാദിക്കുന്നവരുമുണ്ട്. സമീപകാലത്തെ ആഗോള സാമ്പത്തികപ്രതിസന്ധി കമ്യൂണിസ്റു മാനിഫെസ്റോയുടെ കലോചിതമായ വായന പുനരാരംഭിക്കുവാന്‍ ചിന്താലോകത്തെ പ്രേരിപ്പിച്ചിട്ടുണ്ട് എന്ന വസ്തുതയാണ് ആദ്യം ഓര്‍മിക്കേണ്ടത്. ദൌര്‍ബല്യങ്ങളും പോരായ്മയും തിരുത്തിയ സോഷ്യലിസ്റ്-കമ്യൂണിസ്റ് മുന്നേറ്റമാണ് മാനവരാശി നേരിടുന്ന ശാശ്വത പ്രശ്നങ്ങള്‍ക്കു പരിഹാരം; മുതലാളിത്തം ചരിത്രത്തിന്റെ അവസാനമല്ല എന്ന് ഇന്ന് അധികമധികം വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. മുതലാളിത്തം അവസാനവാക്കല്ല എന്ന് ദലൈലാമ പോലും പറയുന്ന കാലമാണ് ഇത് എന്നതും കൂട്ടത്തില്‍ ഓര്‍ക്കാവുന്നതാണ്.
ഇന്ത്യയിലെ ജാതീയ വിഭജനംപോലുള്ള സവിശേഷ പ്രശ്നങ്ങള്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ സൂക്ഷ്മമായ പഠനവും ശ്രദ്ധയും ആവശ്യപ്പെടുന്നു എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്ക് അറുതികുറിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വവും ആസൂത്രിതവുമായ ഇടപെടലുകളുടെ പ്രാധാന്യം സിപിഐ എം ഊന്നിപ്പറയുന്നുണ്ട്. അത്തരം ഇടപെടലുകള്‍ അടുത്തനാളുകളില്‍ തമിഴ്നാട്ടിലും മറ്റും പാര്‍ടിയുടെ ഭാഗത്തു നിന്ന് ഉണ്ടായത് ഓര്‍ക്കാവുന്നതാണ്.
കേവല ‘സ്വത്വരാഷ്ട്രീയബോധവും, വര്‍ഗബോധവും എപ്രകാരം ഒരു പ്രായോഗികപ്രശ്നത്തില്‍ യഥാക്രമം അശാസ്ത്രീയവും ശാസ്ത്രീയവുമായ നിലപാടുകളിലേക്ക് നയിക്കും എന്നതിന്റെ ഒരു ഉദാഹരണം പ്രസക്തമാണെന്നു തോന്നുന്നു. പിന്നോക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്കുള്ള തൊഴില്‍ സംവരണം പരിശോധിക്കാം. കുറെനാളത്തെ സംവരണ സമ്പ്രദായത്തിലൂടെ, അതിന്റെ ആനുകൂല്യം അനുഭവിച്ചുപോന്ന സമുദായങ്ങളില്‍ എടുത്തുപറയാവുന്ന നേട്ടമുണ്ടാക്കിയ ഒരു സമ്പന്ന വിഭാഗം രൂപംകൊണ്ട സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന പ്രശ്നം പൊന്തിവന്നു. അതിനെപ്പറ്റി പരസ്പര വിരുദ്ധമായ വ്യത്യസ്ത സമീപനങ്ങള്‍ രൂപപ്പെടുകയുണ്ടായി. ഒന്ന് - സാമുദായിക സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പാക്കണം. രണ്ട് - ക്രീമിലെയറിനെ ഒഴിവാക്കി മറ്റുള്ളവര്‍ക്കായി സാമുദായിക സംവരണം പരിമിതപ്പെടുത്തണം. മൂന്ന് - സാമുദായിക സംവരണം അതേപടി തുടരണം. എന്നാല്‍ സിപിഐ എം മറ്റൊരു പരിഹാരമാണ് മുന്നോട്ടുവച്ചത്. തൊഴില്‍ സംവരണത്തിലൂടെ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കാനാവില്ല എങ്കിലും, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അസമത്വങ്ങള്‍ക്ക് ഒരു ഭാഗിക പരിഹാരം എന്ന നിലയില്‍ സംവരണം തുടരണം. ഇതിലൂടെയും, സമൂഹത്തില്‍ പൊതുവെ ഉണ്ടായ സാമ്പത്തിക വളര്‍ച്ചയുടെ ഫലം പ്രയോജനപ്പെടുത്തിയും സംവരണാനുകൂല്യം ലഭിച്ച സമുദായങ്ങളില്‍ ഒരു സമ്പന്ന വിഭാഗം രൂപമെടുത്തിട്ടുണ്ട്. ഈ ക്രീമിലെയര്‍ ഒഴിവാക്കി, ദരിദ്ര വിഭാഗങ്ങള്‍ക്കായിരിക്കണം ഇനി സംവരണാനുകൂല്യം ആദ്യം നല്‍കേണ്ടത്. ആദ്യം അത്തരക്കാര്‍ക്ക് ആനുകൂല്യം നല്‍കിയതിനു ശേഷവും ഒഴിവുകള്‍ ഉണ്ടെങ്കില്‍ സംവരണ സമുദായത്തിലെ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്കും തൊഴില്‍ നല്‍കാവുന്നതാണ്. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസരംഗത്ത് നിശ്ചിത ശതമാനം സംവരണം നല്‍കണം. ഇതാണ് സിപിഐ എം മുന്നോട്ടുവെച്ച ശാസ്ത്രീയ പരിഹാരം.
ഇവിടെ വ്യക്തമാകുന്നത് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് സ്വത്വരാഷ്ട്രീയക്കാരില്‍നിന്ന് വ്യത്യസ്തമായി എങ്ങനെ ശരിയായ പരിഹാരം വികസിപ്പിച്ചെടുക്കാനാവുമെന്നാണ്.
പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനം ശക്തിപ്പെടുമ്പോള്‍, സ്ത്രീസംവരണത്തിനുള്ളില്‍ അധഃസ്ഥിത സ്ത്രീ സംവരണംപോലുള്ള വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രശ്നത്തെ സങ്കീര്‍ണമാക്കുന്ന സമീപനം സ്വത്വരാഷ്ട്രീയവാദികള്‍ ഉന്നയിക്കുന്നു.
എന്തെങ്കിലും വിവേചനമോ അടിച്ചമര്‍ത്തലോ അനുഭവിക്കുന്നവര്‍ സ്വയം തിരിച്ചറിയുകയും സംഘടിക്കുകയും പൊരുതുകയും അതിനെ നയിക്കുകയും ചെയ്യുന്നത് ആശാസ്യവും അഭികാമ്യവും ആവേശകരവുമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ആ സമരത്തില്‍ മറ്റെല്ലാ വിഭാഗങ്ങളില്‍നിന്നും ചൂഷക- അഭിജാത വര്‍ഗങ്ങളില്‍ നിന്നുപോലും ധാരാളം പേരെ അണിനിരത്താനാകണം എന്നതാണ് ശാസ്ത്രീയമായ സമീപനം. കേരളത്തിലും ഇന്ത്യയിലും ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ് ഇ എം എസ്, പി സുന്ദരയ്യ, ജ്യോതിബസു തുടങ്ങിയവര്‍. 'തൊഴിലാളിവര്‍ഗത്തിന്റെ ദത്തു പുത്രന്‍'' എന്നാണ് ഇ എം എസ് തന്നെ സ്വയം വിശേഷിപ്പിച്ചത്.
കമ്യൂണിസ്റ് മാനിഫെസ്റോയിലെ ഒരു കാഴ്ചപ്പാടിന്റെ പ്രായോഗിക രൂപമാണ് ഇത് എന്ന് ചൂണ്ടിക്കാട്ടാവുന്നതാണ്. "'.....വര്‍ഗസമരത്തിന്റെ നിര്‍ണായകഘട്ടം ആസന്നമാകുമ്പോള്‍, ഭരണവര്‍ഗത്തിനകത്ത് - വാസ്തവം പറഞ്ഞാല്‍, പഴയ സമൂഹത്തില്‍ അടിമുടി- നടക്കുന്ന ശിഥിലീകരണപ്രക്രിയ പ്രത്യക്ഷവും അതിരൂക്ഷവുമായി രൂപം കൈക്കൊള്ളുകയും, തല്‍ഫലമായി ആ വര്‍ഗത്തിലെ ഒരു ചെറിയ വിഭാഗം അതില്‍നിന്ന് സ്വയം വേര്‍പെട്ടുപോവുകയും, വിപ്ളവകാരിയായ വര്‍ഗത്തിന്റെ - ഭാവിയുടെ ഭാഗധേയം സ്വന്തം കൈകളില്‍ വഹിക്കുന്ന വര്‍ഗത്തിന്റെ - ഭാഗത്തുചേരുകയും ചെയ്യുന്നു. .....ചരിത്രപരമായ ഈ പ്രസ്ഥാനത്തെ ഒട്ടാകെ തത്വികമായി ഗ്രഹിക്കാന്‍ കഴിവുണ്ടാകത്തക്ക നിലയിലേക്ക് സ്വയം ഉയര്‍ന്നിട്ടുള്ള ബൂഷ്വാ പ്രത്യയശാസ്ത്രജ്ഞന്മാരില്‍ ഒരു വിഭാഗം - തൊഴിലാളിവര്‍ഗത്തിന്റെ ഭാഗത്തേക്കു പോകുന്നു.'' ഈ പ്രക്രിയ വിപ്ളവ പ്രസ്ഥാനത്തെ ബലഹീനമാക്കും, അതിന്റെ ഉള്ളടക്കത്തെ പ്രതികൂലമായി ബാധിക്കും എന്ന വികടവാദമാണ് പലപ്പോഴും ‘സ്വത്വരാഷ്ട്രീയക്കാര്‍ ഉന്നയിക്കുന്നത് എന്നും മറക്കാനാവില്ല.
എഴുപതുകളില്‍ അമേരിക്കയിലും യൂറോപ്പിലും ഉയര്‍ന്നുവന്ന സ്വത്വരാഷ്ട്രീയ വാദങ്ങളോട് വ്യത്യസ്ത രീതിയിലാണ് മാര്‍ക്സിസ്റ് പദാവലികളും വിശകലന രീതികളും ഉപയോഗിച്ചുകൊണ്ടുതന്നെ പലരും പ്രതികരിച്ചത്.
ഷാരൊണ്‍ സ്മിത്ത് 'സ്വത്വരാഷ്ട്രീയ'ത്തിന്റെ ബലഹീനതകള്‍ അക്കമിട്ട് വിശദീകരിച്ചതിനുശേഷം, ചൂഷിതരുടെ വിമോചനം സ്വത്വരാഷ്ട്രീയത്തിലൂടെ സാധ്യമല്ല എന്ന സത്യം വെട്ടിത്തുറന്നു പറയുന്നു. വര്‍ഗാടിസ്ഥാനത്തില്‍ വളര്‍ന്നുവരേണ്ട യോജിപ്പിനെ ബലഹീനമാക്കുകയാണ് ‘സ്വത്വരാഷ്ട്രീയം’ ചെയ്യുന്നത് എന്നതില്‍ സംശയമില്ല. എന്നാല്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിവിധ വിഭാഗങ്ങള്‍ തിരിച്ചറിവിന്റെ ആദ്യാക്ഷരങ്ങള്‍ ചിലപ്പോള്‍ ഇത്തരത്തില്‍പ്പെട്ട ചില പ്രസ്ഥാനങ്ങളിലൂടെ പഠിച്ചു എന്നുവരാം. അതേസമയം, അവര്‍ അവിടെനിന്നു വളര്‍ന്ന് യഥാര്‍ഥ വര്‍ഗപ്രസ്ഥാനത്തില്‍ ചെന്നുചേര്‍ന്നില്ലെങ്കില്‍ മോചനയത്നങ്ങള്‍ക്കെതിരെ അവര്‍ ദുരുപയോഗിക്കപ്പെടാമെന്ന ആപത്ത് ഒട്ടും കുറച്ചുകണ്ടുകൂട.
*
എം.എ. ബേബി
Labels:
കേരളം,
പ്രത്യയശാസ്ത്രം,
ബദലുകള്‍,
രാഷ്ട്രീയം,
വികസനം,
സമൂഹം
അനുഭവങ്ങളുടെ കഥാകാരന്‍

മലയാളിയെ മതിയാവോളം ഊട്ടിയിട്ടാണ് കോവിലന്‍ കടന്നുപോകുന്നത്. കോവിലന്‍ കഥ പറയുകയായിരുന്നില്ല- മനുഷ്യന്റെ പച്ചയായ ജീവിതം അതിന്റെ എല്ലാ തീവ്രതയോടെയും തുറന്നുകാട്ടുകയായിരുന്നു. കോള്‍പാടവും ഹിമാലയവും ഗുരുവായൂരിന്റെ ഗ്രാമഭംഗിയും പരുക്കന്‍ പട്ടാളബാരക്കും ഒരുപോലെ കോവിലന്‍ വരച്ചു- ആ സചേതന ചിത്രങ്ങള്‍ക്ക് സ്വന്തം ജീവിതത്തില്‍നിന്ന് ശ്വാസംപകര്‍ന്നുനല്‍കി. പട്ടാളകഥകളിലൂടെ മലയാളഭാഷയ്ക്കും സാഹിത്യത്തിനും പുതിയ അനുഭവമാണദ്ദേഹം പകര്‍ന്നത്. മലയാള സാഹിത്യത്തിന്റെ രൂപഭാവം മാറ്റിയെഴുതിയ അതുല്യനായ കഥാകാരനെയാണ് നഷ്ടമാകുന്നത്. തുളച്ചുകയറുന്ന; വിസ്മയിപ്പിക്കുന്ന; ഇഴയടുപ്പമുള്ള ഭാഷയിലൂടെ അദ്ദേഹം സ്വന്തം അനുഭവലോകം അവതരിപ്പിച്ചു. മനുഷ്യന്‍ നേരിടുന്ന അസ്തിത്വ പ്രശ്നങ്ങളും ആത്മസംഘര്‍ഷങ്ങളും സവിശേഷരീതിയില്‍ അദ്ദേഹം ആവിഷ്കരിച്ചു. ഹിമാലയംമുതല്‍ സ്വന്തം നാടായ കണ്ടാണിശേരിവരെ അദ്ദേഹത്തിന്റെ കഥകള്‍ക്ക് പശ്ചാത്തലമായി. അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുകിത്തെളിഞ്ഞതാണ് ആ തൂലികയില്‍നിന്ന് ഊര്‍ന്നുവീണ ഓരോ വാക്കും. കോവിലന്‍ തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ കഥകളും നോവലുകളുമായി പാകപ്പെടുത്തുകയായിരുന്നെന്ന് സംശയമില്ലാതെ പറയാം. ദാരിദ്യ്രവും കഷ്ടപ്പാടും ശ്വാസം മുട്ടിക്കുന്ന ഗാര്‍ഹിക പശ്ചാത്തലത്തില്‍നിന്നാണ് അദ്ദേഹത്തിന്റെ വരവ്. ചെറുപ്പത്തിലേ ഭഗത്സിങ്ങിന്റെ ആരാധകനായിരുന്ന കോവിലന്‍ 19-ാമത്തെ വയസ്സില്‍ ക്ളാസ് ബഹിഷ്കരിച്ച് സ്വാതന്ത്യ്രസമരത്തില്‍ സജീവമായി. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്നു. ഇന്ത്യന്‍ പട്ടാളക്കാരോട് നിലനിന്ന വിവേചനത്തില്‍ പ്രതിഷേധിച്ച കോവിലന്‍ നാവികസമരത്തിലും പങ്കാളിയായി. പിന്നീട് അവിടെനിന്ന് പിരിച്ചുവിടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തി സ്വകാര്യമായി പഠിച്ച് എസ്എസ്എല്‍സി പാസായി. തൃശൂര്‍ രാമവര്‍മപുരം അധ്യാപക പരിശീലനകേന്ദ്രത്തില്‍ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും നടക്കാതെ പോയി. അധ്യാപകനാകാനും കലാശാലാ ബിരുദമെടുക്കാനും കഴിയാതെ പോയത് സ്വകാര്യ ദുഃഖമായി ജീവിതാന്ത്യംവരെ കോവിലന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നു. സൈനിക ജീവിതാനുഭവങ്ങള്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്താന്‍ സ്വന്തം പേര് അപകടമാകുമെന്നു കരുതിയാണ് കോവിലന്‍ എന്ന തൂലികാ നാമം സ്വീകരിച്ചത്. പാവറട്ടി സംസ്കൃതകോളേജില്‍ അധ്യാപകനായിരുന്ന ചെറുകാടുമായുള്ള ബന്ധം കോവിലന്റെ രാഷ്ട്രീയബോധത്തിന് ദിശാബോധം നല്‍കി. ഗുരു- ശിഷ്യബന്ധത്തിന്റെ ഔപചാരികതകള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന ആ ബന്ധം അദ്ദേഹത്തെ കമ്യൂണിസ്റ് പ്രസ്ഥാനവുമായി അടുപ്പിച്ചു. ശക്തമായ ഇടതുപക്ഷ പശ്ചാത്തലമുള്ള പ്രദേശമായിരുന്നു കോവിലന്റെ തട്ടകമായ കണ്ടാണശേരി. അക്കാലത്ത് നടന്ന ചെത്തുതൊഴിലാളികളുടെ സമരത്തില്‍ പങ്കെടുത്ത കോവിലന്‍ പൊതുയോഗങ്ങളില്‍ പ്രാസംഗികനായി. ചാവക്കാട് ഫര്‍ക്കയില്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപീകരിക്കുന്നതിലും കോവിലന്‍ പങ്കാളിയായി. സത്യം ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുന്നതിന് ഒരിക്കലും അദ്ദേഹം മടിച്ചിട്ടില്ല. കവി രാവുണ്ണി ദേശാഭിമാനി വാരാന്തപ്പതിപ്പിനുവേണ്ടി നടത്തിയ ഒരഭിമുഖത്തില്‍ കേരളത്തിലെ സാമൂഹ്യജീവിതത്തില്‍ കമ്യൂണിസ്റ് പാര്‍ടി ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കോവിലന്‍ ഇങ്ങനെ പറഞ്ഞു: "കമ്യൂണിസ്റ് പാര്‍ടിയാണ് ഇവിടെ എല്ലാം ഉണ്ടാക്കിയത്. മറ്റാരും ഇവിടെ ഒന്നും ഉണ്ടാക്കിയിട്ടില്ല. ശ്രീനാരായണഗുരു സാംസ്കാരികമായ മാറ്റമാണ് ഉണ്ടാക്കിയത്. കമ്യൂണിസ്റ് പാര്‍ടി സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇത് ആരുടെ മുമ്പിലും ഞാന്‍ പറയും. കമ്യൂണിസ്റ് അനുഭാവികളായ നിങ്ങളെ സന്തോഷിപ്പിക്കാനല്ല ഞാനിത് പറയുന്നത്. കേരളീയജീവിതത്തെ മുഴുവന്‍ രൂപപ്പെടുത്തിയത് കമ്യൂണിസ്റ് പാര്‍ടിയാണ്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചത് കമ്യൂണിസ്റുകാരായിരുന്നു. രാഷ്ട്രീയമായി ജനങ്ങളെ സംഘടിപ്പിക്കുമ്പോഴാണ് സമൂഹത്തില്‍ മാറ്റം ഉണ്ടാകുന്നത്. ആ മാറ്റം കമ്യൂണിസ്റുകാരാണ് ഉണ്ടാക്കിയത്. പലരും ഇതിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നത് ആഭാസമാണ്.'' സ്വനുഭവത്തിന്റെ കരുത്തില്‍ പട്ടാള അനുഭവം പരുക്കന്‍ ശൈലിയില്‍ അവതരിപ്പിച്ച എ മൈനസ് ബി, ഹിമാലയം, ഏഴാമെടങ്ങള്‍, താഴ്വരകള്‍, ബോര്‍ഡൌട്ട് തുടങ്ങിയ നോവലുകളും പട്ടാളകഥകളും മലയാളി അനുവാചകലോകം ഇരുകൈയും നീട്ടി ഏറ്റുവാങ്ങി. എങ്കിലും ജന്മനാടിന്റെ പശ്ചത്തലത്തില്‍ രചിച്ച തട്ടകം, തോറ്റങ്ങള്‍ എന്നിവയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എഴുത്തച്ഛന്‍ പുരസ്കാരവും രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. വയലാര്‍ അവാര്‍ഡ്, ബഷീര്‍ പുരസ്കാരം, മുട്ടത്തുവര്‍ക്കി പുരസ്കാരം എന്നിവ അടക്കം നിരവധി മറ്റു പുരസ്കാരങ്ങളും ലഭിച്ചു. മലയാള സാഹിത്യലോകത്തിന് എന്നും മുതല്‍ക്കൂട്ടായ ഒട്ടേറെ രചനകള്‍ അവശേഷിപ്പിച്ചാണ് കോവിലന്‍ തട്ടകമൊഴിയുന്നത്. ആ മഹാകഥാകാരന്റെ ഓര്‍മയ്ക്കുമുന്നില്‍ ഞങ്ങള്‍ ശിരസ്സുനമിക്കുന്നു.
ഇസ്രയേലിന്റെ പൈശാചികമായ ആക്രമണം
ഇസ്രയേലിന്റെ ഉപരോധംമൂലം ഭക്ഷ്യവസ്തുക്കളും ഔഷധവും മറ്റ് അവശ്യവസ്തുക്കളും ലഭിക്കാതെ പട്ടിണികിടന്ന് വലയുന്ന പലസ്തീന്‍ജനതയെ സഹായിക്കുന്നതിനായി 10,000 ട ദുരിതാശ്വാസ സാമഗ്രികളുമായി ഗാസയിലേക്ക് പോയ കപ്പല്‍വ്യൂഹത്തെ ആക്രമിച്ച് 20 നിരപരാധികളെ കൊലപ്പെടുത്തിയ ഇസ്രയേലിന്റെ പൈശാചികനടപടിയെ അപലപിക്കാന്‍ വാക്കുകള്‍ക്ക് മൂര്‍ച്ചപോരാ. എഴുനൂറോളം ജീവകാരുണ്യപ്രവര്‍ത്തകരാണ് കപ്പലുകളിലുണ്ടായിരുന്നത്. യാത്രികരില്‍ ഒരു നോബല്‍സമ്മാനജേതാവും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളും മറ്റു നിരവധി പ്രമുഖ വ്യക്തികളും ഉണ്ടായിരുന്നു. ഗാസയില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര സമുദ്രപാതയിലാണ് ആക്രമണം നടന്നത്. കപ്പലിലെ യാത്രക്കാരില്‍നിന്ന് പ്രകോപനപരമായ ഒരു നടപടിയും ഉണ്ടായിരുന്നില്ല. പലസ്തീന്‍ജനതയോട് സഹതാപം കാണിക്കുന്നവരാണെന്ന ഏകകാരണത്താല്‍ ഇസ്രയേല്‍സേന കല്‍പ്പിച്ചുകൂട്ടി വെടിയുതിര്‍ക്കുകയായിരുന്നു. അമ്പതിലധികംപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം മനുഷ്യസ്നേഹികളെയാകമാനം ക്ഷുഭിതരാക്കിയിരിക്കയാണ്. ഇസ്രയേല്‍ പലസ്തീന്‍ജനതയ്ക്കെതിരെ ആക്രമണം നടത്തുന്നത് ആദ്യത്തെ സംഭവമല്ല. നിരവധി വര്‍ഷങ്ങളായി ആക്രമണം തുടരുകയാണ്. കഴിഞ്ഞവര്‍ഷമാണ് ഗാസയിലെ ജനങ്ങള്‍ക്കെതിരെ ആക്രമണം സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അന്താരാഷ്ട്രസമൂഹം ഇസ്രയേലിന്റെ ആക്രമണങ്ങളെ തള്ളിപ്പറയാനിടയായി. എന്നാല്‍, അമേരിക്കന്‍ ഐക്യനാടുകളിലെ ഭരണാധികാരികള്‍ ഇസ്രയേലിനെ ആക്രമണത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്തത്. ഇസ്രയേലി ഭരണാധികാരികള്‍ അമേരിക്കയുടെ പാവയാണെന്ന വസ്തുത ലോകമാകെ അറിയുന്നതാണ്. ഇസ്രയേലിന്റെ ശക്തി അമേരിക്കയുടെ ശക്തിയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സ്വന്തം നിലയില്‍ ചെയ്യാന്‍ മടിയുള്ള ക്രൂരകൃത്യം ഇസ്രയേലിനെക്കൊണ്ടാണ് ചെയ്യിക്കാറുള്ളത്. ഒബാമ അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റതോടെ സമീപനത്തില്‍ മാറ്റംവരുമെന്ന് സമാധാനപ്രേമികളും മനുഷ്യസ്നേഹികളുമായ ചിലരെങ്കിലും പ്രതീക്ഷിച്ചുകാണും. എന്നാല്‍, ഇസ്രയേലിനെ ആക്രമണത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ തയ്യാറില്ലെന്നതാണ് വസ്തുത. ലോക പൊതുജനാഭിപ്രായം ശക്തിയോടെ ഉയര്‍ന്നുവരുമ്പോള്‍ താല്‍ക്കാലികാശ്വാസത്തിനായി ചിലപ്പോള്‍ അമേരിക്കന്‍ ഭരണാധികാരികള്‍ അധര സേവനംകൊണ്ട് തൃപ്തിപ്പെടുന്നതാണ് കാണുന്നത്. പലസ്തീന്‍ജനതയുടെ ദുരിതവും കഷ്ടപ്പാടും അനുനിമിഷം വര്‍ധിച്ചുവരികയുമാണ്. സ്വന്തമായി ഒരു രാഷ്ട്രം എന്ന പലസ്തീന്‍ജനതയുടെ ചിരകാലസ്വപ്നം ചക്രവാളംപോലെ അടുക്കുംതോറും അകന്നകന്ന് പോകുന്നതാണ് നാം കാണുന്നത്. ഇസ്രയേലിന്റെ ഏറ്റവും ഒടുവിലത്തെ ക്രൂരമായ ആക്രമണത്തെ നിരവധി രാഷ്ട്രങ്ങള്‍ അപലപിക്കാന്‍ തയ്യാറായത് ആശ്വാസകരമാണ്. ആക്രമണം നടന്ന ഉടനെ ഇസ്താംബൂള്‍, അങ്കാറ, അമ്മാന്‍ തുടങ്ങിയ മുസ്ളിംരാഷ്ട്ര തലസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ഇസ്രയേല്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവിലിറങ്ങി അടങ്ങാത്ത അമര്‍ഷം പ്രകടിപ്പിച്ചത് ശ്രദ്ധേയമാണ്. ഇസ്രയേലിന്റെ അടുത്ത സുഹൃദ് രാജ്യങ്ങളായ തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളിലെ ഭരണാധികാരികളും സംഭവത്തെ അപലപിക്കാന്‍ തയ്യാറായത് ശുഭസൂചകമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും പ്രതിഷേധം ആളിക്കത്താന്‍ തുടങ്ങിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂ, ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍കോസി, ജര്‍മന്‍ ചാന്‍സലര്‍ അഞ്ജല മര്‍ക്കല്‍, റഷ്യന്‍ പ്രസിഡന്റ് എന്നിവരെല്ലാം ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ ആക്രമണത്തെ ശക്തിയായ ഭാഷയില്‍ അധിക്ഷേപിച്ചിട്ടുണ്ട്. പല രാജ്യങ്ങളും ഇസ്രയേലില്‍നിന്ന് അംബാസഡര്‍മാരെ തിരിച്ചുവിളിക്കാനും തയ്യാറായിട്ടുണ്ട്. ഈ വിധത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രതികരണം വന്നുകൊണ്ടിരിക്കുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നും ബുദ്ധന്റെയും അശോകന്റെയും ഗാന്ധിജിയുടെയും നാടെന്നും അഭിമാനിക്കുന്ന ഇന്ത്യയുടെ പ്രതികരണം കാണാനിടയായില്ലെന്നത് ലജ്ജാകരമാണ്. ഇന്ത്യന്‍ ഭരണാധികാരികളുടെ സാമ്രാജ്യത്വപാദസേവ ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഉടന്‍ പ്രതികരണമില്ലാതെപോയത്. ഇസ്രയേലില്‍നിന്ന് ഏറ്റവുമധികം ആയുധം വാങ്ങിക്കൂട്ടുന്ന രാജ്യമാണ് ഇന്ത്യ. ഗാസയിലെ നിരപരാധികളെ പട്ടിണിക്കിട്ട് കൊല്ലാന്‍ ഇന്ത്യ നല്‍കുന്ന പണവും ഉപയോഗപ്പെടുത്തുന്നു. മുമ്പ് ഇസ്രയേലുമായി ഇന്ത്യക്ക് തന്ത്രബന്ധമില്ലായിരുന്നു. ഇറാനുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാല്‍, അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇറാനെതിരെ ഇന്ത്യ വോട്ടുചെയ്തതെന്ന് വ്യക്തം. ഇറാനില്‍നിന്ന് പ്രകൃതിവാതകം വാങ്ങാനുള്ള ശ്രമം ഫലത്തില്‍ ഉപേക്ഷിച്ചത് അമേരിക്കയുടെ ഭീഷണിമൂലമാണെന്നത് പരക്കെ അറിയപ്പെടുന്ന സത്യമാണ്. അതുകൊണ്ടുതന്നെയാണ് ഇസ്രയേല്‍ ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ പരസ്യമായി അപലപിക്കണമെന്ന് സിപിഐ എമ്മിന് ആവശ്യപ്പെടേണ്ടിവന്നത്. ഗാസയ്ക്കെതിരെയുള്ള അനധികൃത ഉപരോധം പിന്‍വലിക്കുന്നതിന് ഐക്യരാഷ്ട്രസഭയിലെ ചേരിചേരാ രാഷ്ട്രങ്ങളുമായി ചേര്‍ന്ന് ഇസ്രയേലിനുമേല്‍ സമ്മര്‍ദംചെലുത്താന്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഈ നടപടി സഹായിക്കും. ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും വി കെ കൃഷ്ണമേനോന്റെയും കാലത്തെ വിദേശനയം ആരും ഓര്‍ത്തുപോകും. ഐക്യരാഷ്ട്രസഭയില്‍ കൃഷ്ണമേനോന്‍ നടത്തിയ സുദീര്‍ഘവും ഐതിഹാസികവുമായ പ്രസംഗം ഇന്നും ജനമനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടാകും. സാമ്രാജ്യവിരുദ്ധ പാരമ്പര്യത്തിന്റെ മഹത്തായ പതാക കോഗ്രസ് ഭരണാധികാരികള്‍ വലിച്ചെറിഞ്ഞത് ഇന്ത്യക്ക് അപമാനമാണ്. നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള അവസരമാണിത്. ലോകജനതയില്‍നിന്ന് ഇസ്രയേല്‍ ഒറ്റപ്പെടുകയാണ്. ഇസ്രയേലിന് പ്രോത്സാഹനവും പ്രചോദനവും പിന്തുണയും നല്‍കുന്ന അമേരിക്കന്‍ ഐക്യനാടുകളുടെയും ഗതി അതുതന്നെയാണ്. ഈ അവസരത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും പുനര്‍വിചിന്തനത്തിന് തയ്യാറാകണം. ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കുനേരെയുള്ള ഇസ്രയേലിന്റെ പൈശാചികമായ ആക്രമണത്തെ കടുത്തഭാഷയില്‍ അപലപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇസ്രയേലില്‍നിന്ന് ഇന്ത്യയുടെ അംബാസഡറെ തിരിച്ചുവിളിക്കുകയും വേണം. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പദവി ഉയര്‍ത്തിപ്പിടിക്കാന്‍ അതുമാത്രമാണ് പോംവഴി.
*
കടപ്പാട്: ദേശാഭിമാനി
*
കടപ്പാട്: ദേശാഭിമാനി
Wednesday, 2 June 2010
സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധം
വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് സ്വത്വരാഷ്ട്രീയം. കമ്യൂണിസ്റ്റുകാര്‍ വര്‍ഗസമര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യപ്രശ്നങ്ങളെ സമീപിക്കുന്നത്. സ്വത്വരാഷ്ട്രീയം ദേശീയവും ജാതീയവും ലിംഗപരവുമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യപ്രശ്നങ്ങളെ വീക്ഷിക്കുകയാണ് ചെയ്യുന്നത്. ലോകം വിവിധ സ്വത്വങ്ങളുടെ കൂടിച്ചേരലാണെന്നും അതില്‍ ഓരോന്നിന്റെയും പ്രശ്നങ്ങളെ പരിഹരിക്കുകയാണ് വേണ്ടത് എന്നും ഇവര്‍ പറയുന്നു. വര്‍ഗപരമായ കാഴ്ചപ്പാടുകളെയും സമഗ്രമായ രാഷ്ട്രീയ തത്വങ്ങളെയും ഇവര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് സോഷ്യലിസ്റ്റ്റ് വ്യവസ്ഥ സ്ഥാപിക്കുക എന്നത് ഇവരുടെ അജന്‍ഡയില്‍ ഉള്‍പ്പെടുന്നതല്ല.സ്വത്വരാഷ്ട്രീയം സ്വയംഭൂവായി പ്രത്യക്ഷപ്പെടുന്നതല്ല. അതിന് കൃത്യമായ സാമ്പത്തിക അടിത്തറയുണ്ട്. ധനമൂലധനത്തിന്റെ സ്വതന്ത്രമായ സഞ്ചാരമെന്ന സമീപനം എന്നതാണ് ആഗോളവല്‍ക്കരണത്തിന്റെ കാഴ്ചപ്പാട്. ഇതിനായി വിവരസാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള നൂതനമായ ശാസ്ത്ര-സാങ്കേതികരംഗത്തെ വികാസത്തെയും ഉപയോഗപ്പെടുത്തുകയാണ്. ലോകമുതലാളിത്തം ഇത്തരത്തില്‍ സാമ്രാജ്യത്വത്തിന്റെ പുതിയ തലത്തിലേക്ക് വികസിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് തിരിച്ചടിയേറ്റത്. ഈ ഘട്ടത്തില്‍ സോഷ്യലിസംതന്നെ കാലഹരണപ്പെട്ടുപോയി എന്ന പ്രചാരവേലയും ഉയര്‍ന്നുവന്നു. മുതലാളിത്തം ചരിത്രത്തിന്റെതന്നെ അവസാനമാണെന്നും കൊട്ടിഘോഷിക്കപ്പെട്ടു. പുതിയ സാഹചര്യത്തില്‍ സമഗ്ര സിദ്ധാന്തങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നുമുള്ള പ്രചാരവേലയുണ്ടായി. ഉത്തരാധുനികത എന്നത് ഈ പശ്ചാത്തലത്തിലാണ് ശക്തിപ്രാപിക്കുന്നത്. ഈ ആശയത്തിന് എന്‍ജിഒകളെയും മാധ്യമങ്ങളുടെ സാധ്യതയെയും ഉപയോഗപ്പെടുത്തി ജനങ്ങളുടെ ഇടയില്‍ വലിയ പ്രചാരവേല സംഘടിപ്പിച്ചു. വര്‍ഗസമരം എന്നത് ഈ സാഹചര്യത്തില്‍ പ്രസക്തമല്ലെന്നും ഇനി അത്തരത്തിലുള്ള വിപ്ളവ സങ്കല്‍പ്പങ്ങളൊന്നും സാധ്യമല്ലെന്നുമുള്ള സൈദ്ധാന്തിക വ്യാഖ്യാനങ്ങളും ലോകത്താകമാനം പ്രത്യക്ഷപ്പെട്ടു.മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസമാണെന്ന കാഴ്ചപ്പാട് ദുര്‍ബലപ്പെട്ടതോടെ വംശീയ സ്വത്വങ്ങളുടെ പുനരുദ്ധാരണവും പുനരുജ്ജീവനവും ജനങ്ങള്‍ തമ്മിലുള്ള പുതിയ ഏറ്റുമുട്ടലിന് കളമൊരുക്കി. ഇതിന്റെ ഫലമായി രാജ്യങ്ങള്‍ ശിഥിലമാകുന്ന നിലയുണ്ടായി. യൂഗോസ്ളാവിയ തന്നെ പല രാഷ്ട്രങ്ങളായി പിരിഞ്ഞു. ഈ സ്ഥിതിവിശേഷം ഉണ്ടായത് അവിടങ്ങളില്‍ ഉയര്‍ന്നുവന്ന സ്വത്വരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ്. ഇങ്ങനെ ശിഥിലമായ രാജ്യങ്ങളില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ആഗോളവല്‍ക്കരണ ശക്തികള്‍ക്ക് എളുപ്പമായി. ഇത്തരം അനുഭവങ്ങള്‍ വിവിധ സ്വത്വങ്ങളുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് തങ്ങളുടെ അജന്‍ഡയാക്കി കൊണ്ടുനടക്കുന്നിടത്തേക്ക് സാമ്രാജ്യത്വത്തെ നയിച്ചു.ദാര്‍ശനികമായി സാമ്രാജ്യത്വ ആധിപത്യത്തെ പിന്തുണയ്ക്കുന്നവര്‍ സ്വത്വരാഷ്ട്രീയത്തെയും ഗാഢമായി പുണര്‍ന്നു. സാമുവല്‍ ഹണ്ടിങ്ടനെപ്പോലെയുള്ള തത്വചിന്തകര്‍ സ്വത്വരാഷ്ട്രീയത്തിന്റെ വരവിനെ സ്വാഗതംചെയ്യുന്നത് പുതിയ സാമൂഹ്യ മുന്നേറ്റങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ്. ആഗോള രാഷ്ട്രീയം സാംസ്കാരിക വ്യത്യസ്തതകള്‍ക്ക് അനുരൂപമായി പുനര്‍രചിക്കപ്പെടുകയാണ് എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. പ്രത്യയശാസ്ത്രത്തിന്റെ പരാജയത്തില്‍നിന്നാണ് സ്വത്വരാഷ്ട്രീയം വികസിക്കുന്നതെന്നും ഭാവിയെ നിര്‍ണയിക്കുന്ന പ്രധാനപ്പെട്ട ഘടകമായും ഈ സമീപനത്തെ അദ്ദേഹം കാണുന്നു. സമഗ്രമായ കാഴ്ചപ്പാടുകള്‍ക്ക് പകരമായി ശിഥിലമായ കാഴ്ചകളെ സ്ഥാപിക്കാനുള്ള സാമ്രാജ്യത്വ സൈദ്ധാന്തിക സമീപനം സ്വത്വരാഷ്ട്രീയം പുലര്‍ത്തുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഇത്.ആധുനിക ചിന്താപദ്ധതികള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടില്‍ ദൃഢമായി നിലനില്‍ക്കുകയുംചെയ്തു. അവ പ്രധാനമായും സമഗ്രമായ കാഴ്ചപ്പാടുകളും സാര്‍വത്രികമായ മൂല്യങ്ങളും മുന്നോട്ടുവച്ചു. 'സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍' എന്ന കാഴ്ചപ്പാട് ഉയര്‍ന്നുവരുന്ന തരത്തില്‍ ഇത്തരം ചിന്താഗതികള്‍ എത്തിച്ചേരുകയുംചെയ്തു. ഈ സമഗ്രതയെ തകര്‍ക്കുക എന്നതാണ് ഇതിനര്‍ഥം. ബൂര്‍ഷ്വാസി മുന്നോട്ടുവച്ച സമഗ്ര ധാരണകളെപ്പോലും തകര്‍ക്കുക എന്ന നിലയാണ് ഈ ആശയഗതിയില്‍ അടങ്ങിയിരിക്കുന്നത്.സ്വത്വബോധം മുന്‍കാലങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ദേശീയവും വംശപരവുമായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയപാര്‍ടികളും പ്രസ്ഥാനങ്ങളും എന്ന നിലയിലായിരുന്നു ഇവ നിലകൊണ്ടിരുന്നത്. മതത്തിന്റെയും ദേശീയതയുടെയും പശ്ചാത്തലം ഇതിനുണ്ടായിരുന്നെങ്കിലും ഇതിനകത്ത് വ്യത്യസ്തമായ സമുദായങ്ങളെയും മതങ്ങളെയും ഉള്‍ക്കൊള്ളുന്ന നിലയും ഉണ്ടായിരുന്നു. പാകിസ്ഥാന്‍ രൂപീകരണത്തിനകത്തുപോലും വ്യത്യസ്തമായ നിരവധി സ്വത്വങ്ങളെ ഉള്‍ക്കൊണ്ടിരുന്നു എന്നു കാണാം. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ സ്വത്വസങ്കല്‍പ്പം വര്‍ഗമെന്ന സങ്കല്‍പ്പത്തെ നിഷേധിക്കുകയും ശകലീകൃതമായ സ്വത്വങ്ങള്‍ എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഉയര്‍ന്നുവരേണ്ട വര്‍ഗബോധത്തെ തടയുകയുംചെയ്യുന്നു.സ്വത്വരാഷ്ട്രീയം പ്രത്യേക സ്വത്വങ്ങള്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തലുകളെ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിലൂടെ ആ ജനവിഭാഗങ്ങളുടെ അത്തരത്തിലുള്ള ബോധം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ഇത് തികച്ചും പരിമിതമായ കാര്യമാണ്. വിശാല അര്‍ഥത്തില്‍ പിന്തിരിപ്പനുമാണ്. മുതലാളിത്ത ചൂഷണ സമ്പ്രദായത്തെ ചെറുത്തു തോല്‍പ്പിക്കുക എന്ന വിശാലമായ ലക്ഷ്യത്തില്‍നിന്ന് വിവിധ സ്വത്വവിഭാഗങ്ങളെ അടര്‍ത്തിമാറ്റുക എന്ന കാര്യമാണ് ഇതിലൂടെ ഫലത്തില്‍ സംഭവിക്കുന്നത്.ഈ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ഒരു പ്രത്യേക അടിച്ചമര്‍ത്തലിനെ മനസ്സിലാക്കാനും അനുഭവവേദ്യമാക്കാനും ആ സ്വത്വത്തില്‍പെട്ട ആളുകള്‍ക്കു മാത്രമേ കഴിയൂ എന്ന സിന്താദ്ധമാണ്. ഇതിന്റെ ഫലമായി അത്തരം പോരാട്ടങ്ങളില്‍ അണിചേരേണ്ട മറ്റു വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുന്നു. ഇതിലൂടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായി ഉയര്‍ന്നുവരേണ്ട പൊതുവായ പോരാട്ടങ്ങളെ അത് ശിഥിലമാക്കുന്നു. വംശീയമര്‍ദനം അനുഭവിക്കുന്നവര്‍ക്കുമാത്രമേ ഇത്തരം മര്‍ദനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാവൂ എന്നു പറഞ്ഞ് പൊതുപ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാധ്യതയെ തകര്‍ക്കുന്നു. ഇത്തരം ആശയം 1960 കളില്‍ അമേരിക്കയില്‍ നടന്നതുപോലുള്ള പൌരാവകാശപ്രസ്ഥാനം എന്ന നിലയിലുള്ള ജനാധിപത്യപരമായ മുന്നോട്ടുപോക്കിനെപ്പോലും തടസ്സപ്പെടുത്തുന്നു.സ്വത്വരാഷ്ട്രീയം വര്‍ഗത്തെത്തന്നെ ഒരു വിധത്തിലുള്ള സ്വത്വമായാണ് കാണുന്നത്. വര്‍ഗചൂഷണം എന്ന കാഴ്ചപ്പാടിനെ സ്വത്വരാഷ്ട്രീയം നിരാകരിക്കുന്നു. മുതലാളിത്തത്തിന്റെ കീഴിലുള്ള വര്‍ഗ ചൂഷണത്തിന്റെ അടിസ്ഥാനത്തെയും ഭരണവര്‍ഗങ്ങളുടെ നിയന്ത്രണത്തിലുള്ള വര്‍ഗവിഭജിത സമൂഹം എന്ന സങ്കല്‍പ്പത്തെയും അത് അംഗീകരിക്കുന്നില്ല. ചൂഷണം വസ്തുനിഷ്ഠ പ്രതിഭാസമായും ചൂഷണത്തെ സംബന്ധിച്ച ബോധത്തെ വ്യക്തിയുടെ ബോധനിലവാരത്തെ ആശ്രയിച്ചുള്ള ആത്മനിഷ്ഠതയുമായാണ് മാര്‍ക്സിസം കാണുന്നത്. സ്വത്വരാഷ്ട്രീയം അടിച്ചമര്‍ത്തലിനെതന്നെ അത് അനുഭവിക്കുന്ന വ്യക്തിയെ ആശ്രയിച്ചുള്ള ആത്മനിഷ്ഠ ഘടകമായായാണ് കാണുന്നത്.ഈ സമീപനത്തിലൂടെ തൊഴിലാളിവര്‍ഗത്തെ സ്ത്രീ എന്ന നിലയിലും പുരുഷനെന്ന നിലയിലും ദളിതരെന്ന നിലയിലും മറ്റ് ജാതിസ്വത്വങ്ങളുടെ അടിസ്ഥാനത്തിലും ഭാഷാദേശീയതയുടെ അടിസ്ഥാനത്തിലും വംശീയ ഉല്‍പ്പത്തിയുടെ അടിസ്ഥാനത്തിലും വീണ്ടും വേര്‍തിരിക്കേണ്ടിവരുന്നു. ഇത് അക്ഷരാര്‍ഥത്തില്‍ തൊഴിലാളിവര്‍ഗമെന്ന സങ്കല്‍പ്പത്തെതന്നെ നിഷേധിക്കലായിത്തീരുന്നു. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, തൊഴിലാളികള്‍ മറ്റു വര്‍ഗവിഭാഗങ്ങള്‍ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടിന്റെ നിഷേധംതന്നെയായി ഇത് മാറുന്നു.ഈ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നത് വ്യക്തിഗതമായ പദവി മാറ്റം, വിഭവങ്ങളില്‍ തങ്ങളുടെ ഓഹരികള്‍ നേടുക എന്നിവയാണ്. മാത്രമല്ല, ചില വിഭാഗങ്ങള്‍ക്കിടയിലുള്ള പരിമിതമായ സഹകരണമോ കിടമത്സരമായോ ഇത് മാറുന്നു. അതുകൊണ്ടുതന്നെ ഇത് ഒരിക്കലും നിലവിലുള്ള വ്യവസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്നില്ല.അതുകൊണ്ടുതന്നെ ഭരണവര്‍ഗങ്ങള്‍ക്കും ആഗോളമൂലധന ശക്തികള്‍ക്കും ആശയപരമായി അനുയോജ്യമായ ഒന്നായി സ്വത്വരാഷ്ട്രീയം മാറുന്നു. അല്‍പ്പ വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ വിവിധ ജീവിത ശൈലികള്‍ മുന്നോട്ടുവച്ച് ഉപഭോഗസമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ അവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു. എന്നിട്ട് ഇതിന് അനുയോജ്യമായ വ്യവഹാരമാതൃകകളും ചരക്കുകളും രൂപകല്‍പ്പനചെയ്ത് വിപണിയില്‍ ഇറക്കുകയുംചെയ്യുന്നു. ഇങ്ങനെ ശിഥിലീകൃതമായിത്തീരുന്ന ജനതയുടെ ഇടയിലേക്ക് നുഴഞ്ഞുകയറുന്നതിന് ആഗോളമുതലാളിത്തത്തെ സ്വത്വരാഷ്ട്രീയം സഹായിക്കുന്നു.ജനങ്ങളെ ഭിന്നിപ്പിക്കുകയും ഏറ്റുമുട്ടിക്കുകയുംചെയ്യുക എന്നതാണ് ബൂര്‍ഷ്വാവര്‍ഗത്തിന് താല്‍പ്പര്യമുള്ള കാര്യം. അതുകൊണ്ടുതന്നെ വര്‍ഗപ്രസ്ഥാനത്തെ നേരിടാനുള്ള ഒരായുധമായി അവര്‍ സ്വത്വരാഷ്ട്രീയത്തെ ഉപയോഗിക്കുന്നു. സ്വത്വബോധം സ്ഥാപിച്ചെടുക്കുന്നതുതന്നെ അതേ വ്യക്തിയുടെതന്നെ മറ്റു ഭാവങ്ങളെ നിഷേധിച്ചുകൊണ്ടാണ്. കറുത്ത തൊഴിലാളിയെ കറുത്തവന്‍ എന്ന നിലയില്‍ കാണുന്നു. തൊഴിലാളി എന്ന നിലയില്‍ പരിഗണിക്കുന്നില്ല. തൊഴിലാളിസ്ത്രീ അവരുടെ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ അറിയപ്പെടുന്നു. തൊഴിലാളി എന്ന ഭാഗം പരിഗണിക്കപ്പെടുന്നുമില്ല. ന്യൂനപക്ഷവിഭാഗത്തില്‍പെട്ട വിഭാഗങ്ങള്‍ തമ്മില്‍ സഖ്യമുണ്ടാക്കുക എന്നതില്‍ക്കവിഞ്ഞ് വ്യവസ്ഥയെ മാറ്റുന്നതിനുള്ള സമരങ്ങളിലേക്ക് ജനങ്ങളെ ആകെ ഐക്യപ്പെടുത്തുന്നതിലേക്ക് തടസ്സം നില്‍ക്കുന്ന സ്വത്വരാഷ്ട്രീയം ആഗോളമൂലധനശക്തികള്‍ക്ക് ഇന്ന് ഇഷ്ടവിഷയമാണ്. അത് പ്രോത്സാഹിപ്പിക്കുന്നത് ഏതെങ്കിലും വിഭാഗത്തെ കൈപിടിച്ചുയര്‍ത്താനല്ല ജനങ്ങളുടെ യോജിച്ച സമരത്തെയും വ്യവസ്ഥയെ തകര്‍ക്കാനുള്ള സമരമുന്നണിയെയും നിഷ്ക്രിയമാക്കാനോ ദുര്‍ബലമാക്കാനോ ആണ്.ബൂര്‍ഷ്വാ ഭരണത്തിന്‍കീഴില്‍ വിവിധ വിഭാഗങ്ങള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തെ പരിഗണിക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുമായുള്ള വിശാലമായ ഐക്യമാണ് അനിവാര്യമായിട്ടുള്ളത്. എന്നാല്‍, ഈ അടിച്ചമര്‍ത്തലുകള്‍ക്ക് പൊതുവായ അടിസ്ഥാനമില്ലെന്ന് ഇവര്‍ പഠിപ്പിക്കുന്നു. അവരുടെ സ്വത്വവും അവര്‍ നേരിടുന്ന അടിച്ചമര്‍ത്തലുംമാത്രമാണ് യാഥാര്‍ഥ്യമെന്ന ബോധം ജനങ്ങളില്‍ കുത്തിവച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് സ്വത്വരാഷ്ട്രീയം ചെയ്യുന്നത്.യഥാര്‍ഥത്തില്‍ ഇതില്‍ ഉന്നയിക്കുന്നതുപോലെ ചില പരിഷ്കാരങ്ങള്‍ നടപ്പാക്കിയതുകൊണ്ട് അടിച്ചമര്‍ത്തലുകള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. മുതലാളിത്ത വ്യവസ്ഥിതി മാറ്റമില്ലാതെ തുടരുന്നിടത്തോളം കാലം ചൂഷണത്തിന് അറുതിയാകുന്നില്ല എന്ന കാര്യം മൂടിവയ്ക്കുകയാണ് സ്വത്വരാഷ്ട്രീയം ചെയ്യുന്നത്. പല സന്നദ്ധസംഘടനകളിലൂടെയും എന്‍ജിഒകളിലൂടെയുമാണ് നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള എന്‍.ജി.ഒ സംഘടനകളും സന്നദ്ധസംഘടനകളും വേറിട്ട സ്വത്വത്തെ സംബന്ധിച്ച ബൂര്‍ഷ്വാ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള മാതൃകാപരമായ മാധ്യമങ്ങളായി നിലകൊള്ളുന്നുണ്ട് എന്നതും വസ്തുതയാണ്. ഇതിനെയും തിരിച്ചറിഞ്ഞുകൊണ്ടേ വര്‍ഗരാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാനാകൂ.സ്വത്വരാഷ്ട്രീയം ഇന്ത്യന്‍ സാഹചര്യത്തില്‍ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സ്വത്വരാഷ്ട്രീയം മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത് ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും സമുദായത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലാണ്. ഇതില്‍തന്നെ ജാതിയാണ് ഇത്തരം കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതിന് ഏറെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ അടിസ്ഥാന സാമൂഹ്യഘടനയിലും വര്‍ഗ ചൂഷണത്തിലും മാറ്റം വരുത്തുന്നതിനുള്ള സമരവുമായി മുന്നോട്ടുപോകുന്നതിനോ ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് മറ്റ് ജനവിഭാഗങ്ങളുമായി കൂട്ടായ്മ ഉണ്ടാക്കുന്നതിനോ താല്‍പ്പര്യപ്പെടുന്നില്ല. സ്വത്വരാഷ്ട്രീയ കാഴ്ചപ്പാട് അടിച്ചമര്‍ത്തപ്പെടുന്ന ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുകയാണ്. സവര്‍ണ ജാതിവിഭാഗങ്ങളിലും ഇത്തരത്തിലുള്ള കാഴ്ചപ്പാടുകള്‍ ശക്തിപ്പെട്ടുവരികയാണ്.ബൂര്‍ഷ്വാ പാര്‍ടികള്‍ ഇത്തരം സ്വത്വങ്ങളെ ഉപയോഗിക്കുക എന്നത് ഒരു പ്രധാന പരിപാടിയായിത്തന്നെ മാറ്റിയിട്ടുണ്ട്. യുപിയില്‍ ബിജെപിയും സമാജ് വാദി പാര്‍ടിയും ഉള്‍പ്പെടെയുള്ളവര്‍ ജാതി, ഉപജാതി സമ്മേളനങ്ങള്‍ നടത്തുകയും അവയുമായി യോജിക്കുകയും ചെയ്യുന്നുണ്ട്. ജാതീയമായ ഇത്തരത്തിലുള്ള സ്വത്വബോധ വികാസം പട്ടികജാതി വിഭാഗക്കാരുടെ ഇടയില്‍ത്തന്നെ സംഘര്‍ഷം രൂപപ്പെടുത്തുന്നതിന് ഇടയായിട്ടുണ്ട്. ആന്ധ്രപ്രദേശിലെ മാല-മഡിഗ സംഘട്ടനം ഇതിനുദാഹരണമാണ്. ദളിത് ക്രിസ്ത്യാനികളുടെയും ദളിത് മുസ്ളിങ്ങളുടെയും കാര്യത്തിലും ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.സ്വത്വരാഷ്ട്രീയത്തിന്റെ അടിത്തറയായി മതത്തെ ഉപയോഗിക്കുന്ന പ്രവണതയും ഉയര്‍ന്നുവരുന്നുണ്ട്. ബിജെപി ഉപയോഗിക്കുന്ന സാംസ്കാരിക ദേശീയത എന്ന സങ്കല്‍പ്പം മതപരമായ സ്വത്വരാഷ്ട്രീയത്തിനുള്ള മറ മാത്രമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനും സ്വത്വരാഷ്ട്രീയം ഉപയോഗപ്പെടുത്തുന്നുണ്ട്. 1980കളില്‍ സ്വത്വരാഷ്ട്രീയത്തിന്റെ പുതിയ രൂപങ്ങള്‍ ഉയര്‍ന്നുവരുന്നതിന് ഉദാഹരണമാണ് വടക്ക്-കിഴക്കന്‍ പ്രദേശങ്ങള്‍. സങ്കുചിതമായ സ്വത്വ വംശീയവേദികള്‍ മാത്രമാണ് പൊതുവില്‍ ഇവിടെ നിലനില്‍ക്കുന്നത്. അതിനാല്‍ ഇവിടെ സംഘര്‍ഷം പതിവായിത്തീരുകയും ചെയ്യുന്നു. നാഗന്മാരും ദിമാസ വിഭാഗക്കാരും ബോഡോകളും കര്‍ബികളും അന്യോന്യം കുറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു. ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം നേപ്പാളി സ്വത്വവാദത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്. യഥാര്‍ഥത്തില്‍ സ്വത്വരാഷ്ട്രീയത്തിലൂടെ നേട്ടം കൊയ്യുന്നത് അതിലെ പെറ്റിബൂര്‍ഷ്വാ വിഭാഗമാണ്. അതിന്റെ സംഘടനാ അടിസ്ഥാനത്തിലൂടെയും വ്യവസ്ഥയ്ക്കകത്ത് കടന്നുകൂടി നേട്ടം കൊയ്യുന്നതും ഈ വിഭാഗമാണ്. സ്വത്വരാഷ്ട്രീയം വര്‍ഗപരമായ ചൂഷണത്തെയും ഒപ്പം സാമൂഹ്യമായ അടിച്ചമര്‍ത്തലിനെയും ഒന്നിച്ചെതിര്‍ക്കുന്നതിനുവേണ്ടി രൂപപ്പെടുന്ന പൊതുപ്രസ്ഥാനത്തെ ക്ഷീണിപ്പിക്കുകയും തകര്‍ക്കുകയുമാണ് ചെയ്യുന്നത്. ദളിത് സ്വത്വത്തിന്റെ പേരില്‍ കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഡിഎച്ച്ആര്‍എം പോലുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇത്തരം രാഷ്ട്രീയത്തിന് ഉദാഹരണമാണ്. അവ സാമൂഹ്യ അവശതയ്ക്കെതിരായി ഉയര്‍ന്നുവരേണ്ട വിശാല മുന്നണിയെ ദുര്‍ബലപ്പെടുത്തുന്നു. ഭീകരവാദ സമീപനങ്ങളുമായി മുന്നോട്ടുപോവുക എന്ന പ്രവണത കേരളത്തിലും ഇത്തരം സംഘടനകള്‍ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്.സമൂഹത്തില്‍ വര്‍ഗപരമായ ചൂഷണവും ഒപ്പം സാമൂഹ്യമായ അടിച്ചമര്‍ത്തലുകളും നിലനില്‍ക്കുന്നുണ്ട് എന്ന നിലപാടാണ് സിപിഐ എമ്മിന്റേത്. വര്‍ഗപരമായ ചൂഷണത്തിലൂടെ ഭരണവര്‍ഗങ്ങള്‍ മിച്ചം പിഴിഞ്ഞെടുക്കുന്നതിനോടൊപ്പം അവരുടെ മേധാവിത്വം നിലനിര്‍ത്തുന്നതിനായി വിവിധ രൂപത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലിനെയും ഉപയോഗിക്കുന്നു. അതിനാല്‍ ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരായുള്ള പോരാട്ടങ്ങള്‍ യോജിപ്പിച്ച് കൊണ്ടുപോവുക എന്നതാണ് പാര്‍ടിയുടെ നയം.സ്വത്വരാഷ്ട്രീയം തങ്ങളുടെ സാമ്പത്തിക മേധാവിത്വത്തെയും ചൂഷണത്തെയും എതിര്‍ക്കുന്നില്ല എന്നതുകൊണ്ട് അത്തരം രാഷ്ട്രീയവുമായി സന്ധി ചെയ്യുന്നതിനും അവര്‍ക്ക് ഇളവുകള്‍ കൊടുക്കുന്നതിനും ഭരണവര്‍ഗം തയ്യാറാകുന്നു. അത് അവരെ ശക്തിപ്പെടുത്തുന്നു. ഇതിന്റെ മറുവശമെന്നോണം സ്വത്വരാഷ്ട്രീയം തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തെ തകര്‍ക്കുകയും വ്യവസ്ഥയ്ക്കെതിരായി വളര്‍ന്നുവരേണ്ട വിപുലമായ ഐക്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നവലിബറല്‍ നയങ്ങളിലൂടെ ആഗോള ധനമുതലാളിത്തം നടത്തുന്ന ചൂഷണത്തെ കാണാത്ത സ്വത്വരാഷ്ട്രീയം ഇവര്‍ക്ക് പ്രിയപ്പെട്ടതായിത്തീരുന്നു. ഈ മേഖലയില്‍ പാര്‍ടി എടുക്കേണ്ട സമീപനത്തെ സംബന്ധിച്ച് 19-ാം പാര്‍ടി കോണ്‍ഗ്രസ് ജാതി സ്വത്വരാഷ്ട്രീയത്തെ വിശകലനം ചെയ്യുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്."ജാതിസ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണം വളര്‍ന്നു വരുന്നതുമൂലം ഗുരുതരമായ ഒരു വെല്ലുവിളി ഇന്ന് ഉയര്‍ന്നുവരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികള്‍ ജാതി സ്വത്വത്തില്‍നിന്ന് നേട്ടമുണ്ടാക്കാനും ജാതികൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാനും ശ്രമം നടത്തുകയാണ്. എല്ലാ സമുദായങ്ങളിലുംപെട്ട മര്‍ദിത വിഭാഗങ്ങളുടെ അതിവിശാലമായ വേദിയും ഇടതുപക്ഷജനാധിപത്യവേദിയും കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ജാതി അടിസ്ഥാനത്തിലുള്ള ഈ അണിനിരത്തലുകള്‍ ഗൌരവമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ദളിതരുടെയും വിവിധ പിന്നോക്ക വിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെയും സാമൂഹിക അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ പാര്‍ടി സമൂര്‍ത്തമായി ഏറ്റെടുക്കണം. വര്‍ഗപരമായ പ്രശ്നങ്ങളും സാമൂഹികമായ പ്രശ്നങ്ങളും ഒന്നിച്ച് ഏറ്റെടുക്കുന്നതുമൂലം ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ നമുക്ക് നേരിടാനാകും.''അതുകൊണ്ടുതന്നെ ജാതീയമായ അടിച്ചമര്‍ത്തല്‍ മാത്രമല്ല, ദളിതരും പിന്നോക്കക്കാരും അനുഭവിക്കുന്ന ജാതീയ വിവേചനം, ഗോത്രവര്‍ഗ ജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വിവേചനം ഇവയൊക്കെ പാര്‍ടി നേരിട്ട് ഏറ്റെടുക്കണം. ഇത്തരം പ്രശ്നങ്ങളെ വര്‍ഗസമരവുമായി കണ്ണിചേര്‍ക്കുക വഴി ജനാധിപത്യ പ്രസ്ഥാനത്തിന്റെ വിശാലവേദി രൂപപ്പെടുത്താനും അതുവഴി സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കാനുമുള്ള പശ്ചാത്തലവും ഇതിലൂടെ രൂപപ്പെടും. കേരളത്തില്‍ ആദിവാസി മേഖലയില്‍ രൂപപ്പെട്ടുവന്ന സ്വത്വരാഷ്ട്രീയത്തിന്റെ പ്രശ്നത്തെ അതിജീവിക്കുന്നതിന് എടുത്ത നടപടികള്‍ ശ്രദ്ധേയമാണ്. എകെഎസിന്റെ രൂപീകരണത്തിലൂടെ ഈ മേഖലയിലെ സ്വത്വരാഷ്ട്രീയക്കാരുടെ പിടി അയക്കുന്നതിനും അവരുടെ സവിശേഷ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനും അവരെ പൊതുസമരത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനും കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യ അവശതകള്‍ ഏറ്റെടുക്കുന്നിടത്ത് സ്വത്വരാഷ്ട്രീയം പിറകോട്ടുപോകും എന്നതിന്റെ ഉദാഹരണമാണ് ഇത്.സ്വത്വരാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘടനകളുടെ മുഖ്യോപാധിയായി എന്‍ജിഒകള്‍ മാറിയിട്ടുണ്ട്. പൊതു പ്രസ്ഥാനങ്ങളെ തകര്‍ത്തും ഇടതു പാര്‍ടികള്‍ അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് എതിര്‍പ്പ് വളര്‍ത്തിക്കൊണ്ടും ബഹുജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ചും എന്‍ജിഒകള്‍ നടത്തുന്ന പ്രവര്‍ത്തനത്തെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇതു സംബന്ധിച്ച് 19-ാം പാര്‍ടി കോണ്‍ഗ്രസ് എടുത്ത നിലപാട് പ്രസക്തമാണ്."വിദേശ സാമ്പത്തിക സഹായം പറ്റുന്ന എന്‍.ജി.ഒകളുടെ എണ്ണം നിരന്തരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ എന്‍.ജി.ഒകളില്‍ പലതും രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുകയും ഇടതുപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. സംഘടിത ഇടതുപക്ഷത്തോടും വിശിഷ്യാ സി.പി.ഐ (എം) നോടുമുള്ള അവരുടെ പ്രത്യയശാസ്ത്രപരമായ എതിര്‍പ്പില്‍നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഇത്തരത്തില്‍ സാമ്പത്തിക സഹായം കൈപ്പറ്റുന്ന സംഘടനകളുടെ സ്പോസര്‍മാര്‍ക്കിടയില്‍ സാമ്രാജ്യത്വ ഏജന്‍സികളുമുണ്ട്. ആര്‍.എസ്.എസിന്റെയും മറ്റ് മൌലികവാദ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി എന്‍.ജി.ഒകള്‍ വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം കൈപ്പറ്റുന്നവയാണ്. ചില തീവ്രഇടതുപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന പൌരാവകാശ-മനുഷ്യാവകാശ സംഘടനകള്‍ക്കും വിദേശ ബന്ധങ്ങളുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ (സോഷ്യല്‍ മൂവ്മെന്റ്) എന്ന് വിളിക്കപ്പെടുന്നവര്‍ക്കും എന്‍.ജി.ഒമാര്‍ക്കും വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നത് നിരോധിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തണം. വിദേശ സാമ്പത്തിക സഹായം ഉപയോഗിച്ച് ജനങ്ങളെ സംഘടിപ്പിക്കുന്ന എന്‍.ജി.ഒകളുടെ പങ്ക് തുറന്നു കാട്ടപ്പെടണം. ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ പരിശ്രമിക്കുകയും ഇടതുപക്ഷ വിരുദ്ധ നിലപാട് കൈക്കൊള്ളുകയും ചെയ്യുന്ന എന്‍.ജി.ഒകളുടെ പ്രവര്‍ത്തനത്തെ പാര്‍ടി എതിര്‍ക്കണം.''എന്നാല്‍, ഏതെങ്കിലും ഘട്ടങ്ങളില്‍ ഇവരുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടിവന്നാല്‍ അവരുടെ വിഭാഗീയവും വിഘടനാത്മകവുമായ സമീപനം പൊതുവേദിയില്‍ ഉയര്‍ത്തപ്പെടരുത് എന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന നിലപാടും പാര്‍ടി കോഗ്രസ് മുന്നോട്ടുവച്ചിരുന്നു. നാം പൊതുവേദിയുമായി ബന്ധപ്പെടുമ്പോള്‍ ഇത്തരത്തിലുള്ള സമീപനങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല എന്ന് ചൂണ്ടിക്കാണിച്ചിരുന്നു.ഈ പശ്ചാത്തലത്തില്‍ രണ്ടു കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി, വര്‍ഗാടിസ്ഥാനത്തിലുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി സാമ്പത്തിക വിഷയങ്ങള്‍മാത്രം ഏറ്റെടുത്ത് സാമൂഹ്യപ്രശ്നങ്ങള്‍ അവഗണിക്കുന്ന പ്രവണതയെ നാം നിരുത്സാഹപ്പെടുത്തണം. തൊഴിലാളിവര്‍ഗത്തില്‍പ്പെട്ട ചില വിഭാഗം അനുഭവിക്കുന്ന അടിച്ചമര്‍ത്തലും വിവേചനവും ഏറ്റെടുക്കാതെ തൊഴിലാളിവര്‍ഗ ഐക്യവും വര്‍ഗസമരവും മുന്നോട്ടുകൊണ്ടുപോകാനാവില്ല. അതോടൊപ്പംതന്നെ സ്വത്വരാഷ്ട്രീയത്തിന്റെ വാലായി അതിന്റെ പിറകില്‍ പോകുന്ന പ്രവണതയും ഒരിക്കലും ഉണ്ടാകാനും പാടില്ല. അതിനായി സ്വത്വരാഷ്ട്രീയത്തിന്റെ പരിമിതിയെ സംബന്ധിച്ച് ജനങ്ങളെ നിരന്തരം ബോധ്യപ്പെടുത്തേണ്ടതുണ്ട്.അതോടൊപ്പം ഇത്തരം ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിന് പ്രത്യേക വേദികളും സംഘങ്ങളും രൂപീകരിച്ച് അവരില്‍ എത്തുന്നതിനുള്ള നിലപാടും സ്വീകരിക്കേണ്ടതുണ്ട്. ആദിവാസി ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എകെഎസ് രൂപീകരിച്ചുകൊണ്ട് നടത്തിയ പ്രവര്‍ത്തനം ഈ രംഗത്ത് നമുക്ക് പുതിയ അനുഭവമാണ്. ആ മേഖലയിലെ സ്വത്വരാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനും വിശാലപ്രസ്ഥാനത്തിന്റെ ഭാഗമായി അവരെ അണിനിരത്താനും അവരുടെ ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഈ സമീപനം സഹായകമായി എന്ന് കാണാനാകും.സാമ്രാജ്യത്വത്തിന്റെ കടന്നുവരവ് പല വിധത്തിലാണ് രൂപപ്പെട്ടുവന്നുകൊണ്ടിരിക്കുന്നത്. മാരീചന്റെ പൊന്മാനിനെപ്പോലെ അത് ജനങ്ങളെ ആകര്‍ഷിച്ച് വര്‍ഗപരമായ കാഴ്ചപ്പാടില്‍നിന്ന് അകറ്റിക്കൊണ്ടുപോവുകയാണ്. സ്വത്വരാഷ്ട്രീയംതന്നെയാണ് വര്‍ഗസമരം എന്ന് കരുതിയിരിക്കുന്ന സൈദ്ധാന്തിക ദുര്‍ബലതയും സമൂഹത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ ദൌര്‍ബല്യത്തെ തിരുത്തിക്കൊണ്ട് വര്‍ഗസമര പാതയിലൂടെ മുന്നോട്ട് പോവുക എന്നത് പ്രധാനമാണ്. ആഗോള മൂലധനശക്തികള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ സ്വത്വരാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിനും നിര്‍ണ്ണായകസ്ഥാനമുണ്ട്.
*എം വി ഗോവിന്ദന്‍
*എം വി ഗോവിന്ദന്‍
Tuesday, 1 June 2010
തത്വാധിഷ്ടിത രാഷ്ട്രീയം
കേരള കോണ്‍ഗ്രെസ് ജെയിലെ ഒരു വിഭാഗം യുഡിഎഫില്‍ ചേക്കേറിയതിനോടും ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ ഇടപെടലിനോടും സിപിഐ എം സ്വീകരിച്ച നിലപാടിന് മതനിരപേക്ഷ സമൂഹത്തിന്റെ അംഗീകാരം പൊതുവെ ലഭിച്ചിട്ടുണ്ട്. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരായ നിലപാടാണ് ഈ പ്രശ്നങ്ങളില്‍ സിപിഐ എം സ്വീകരിച്ചത്. പാര്‍ടി സെക്രട്ടറി പിണറായി വിജയന്റെ പ്രസംഗങ്ങളിലും തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസിലും ഈ സമീപനമാണ് ശക്തമായി അവതരിപ്പിച്ചത്. എല്‍ഡിഎഫ് സ്വീകരിക്കുന്ന ഈ സമീപനത്തിന് ഇന്നത്തെ കേരളത്തില്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. വര്‍ഗീയ ശക്തികള്‍ മതനിരപേക്ഷതയ്ക്ക് ഭീഷണിയാകുംവിധം രാജ്യത്ത് ശക്തിപ്പെട്ടുതുടങ്ങിയ എപതുകളുടെ രണ്ടാംപകുതിയില്‍തന്നെ വര്‍ഗീയതക്കെതിരായ സമീപനമാണ് കേരള രാഷ്ട്രീയത്തില്‍ സിപിഐ എം സ്വീകരിക്കുന്നത്. തങ്ങളുടെ പിന്തുണയില്ലാതെ ഒരു മുന്നണിക്കും കേരളം ഭരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച മുസ്ളീംലീഗില്ലാതെയാണ് 1980ല്‍ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍വന്നത്. പിന്നീട് 1987 ആയപ്പോഴേക്കും അഖിലേന്ത്യാലീഗിനെയും കൂട്ടാതെയാണ് എല്‍ഡിഎഫ് മത്സരിച്ചത്. ആ മുന്നണിക്ക് ജനങ്ങള്‍ വലിയ അംഗീകാരമാണ് നല്‍കിയത്. മുസ്ളിം ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് തങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന ലീഗിന്റെ വര്‍ത്തമാനം അര്‍ഥമില്ലാത്തതാണെന്ന് ആ സമുദായത്തില്‍പ്പെട്ടവര്‍ക്കുതന്നെ മനസിലായി. മുസ്ളിം സമുദായത്തിലെ സമ്പന്നരുടെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ലീഗ് സംരക്ഷിക്കുന്നത്. അതിനുവേണ്ടി സാമുദായിക വികാരത്തെ ദുരുപയോഗപ്പെടുത്തുകയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയം കൈകാര്യംചെയ്യുന്ന പാര്‍ടികളെ കൂട്ടാതെ അധികാരത്തില്‍വന്നതിനുശേഷം രണ്ടു ദശകം പിന്നിടുമ്പോഴാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പ് ലീഗിനു കനത്ത തിരിച്ചടിയാണ് നല്‍കിയത്. മലപ്പുറം ജില്ലയാണ് മുസ്ളിംലീഗിന്റെ കോട്ടയായി കരുതുന്നത്. അവിടെ ഒരിക്കലും ലീഗ് തോല്‍ക്കാത്ത മണ്ഡലങ്ങളില്‍ ആ പാര്‍ടിയുടെ പ്രധാനനേതാക്കള്‍ വലിയ വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. കോഗ്രസ് മുന്നണിയുടെ ഭാഗമായി തുടരുകയും മിക്കവാറും അധികാരം പങ്കിടുകയും ചെയ്ത ലീഗിന്റെ കേരള രാഷ്ട്രീയത്തിലെ പ്രസക്തിയാണ് ഇതോടെ ചോദ്യം ചെയ്യപ്പെട്ടത്. അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളും ഈ സമുദായത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളില്‍ വലിയ മതിപ്പുണ്ടാക്കി. സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് സ്വീകരിച്ച പ്രത്യേക നടപടിയും മറ്റും ഇതിന്റെ ഉദാഹരണമാണ്. മത്സ്യമേഖലയിലും കാര്‍ഷികരംഗത്തും സ്വീകരിച്ച നടപടികള്‍ നല്ലൊരു വിഭാഗത്തിന്റെയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കി. വിദ്യാഭ്യാസരംഗത്തെ സാധാരണക്കാര്‍ക്ക് സഹായകമായ സമീപനത്തിന് എംഇഎസ് പോലുള്ള സംഘടനകളുടെവരെ അംഗീകാരം ലഭിച്ചു. മാറിയ മാറാടിന്റെ മുഖം ഇടതുപക്ഷ സര്‍ക്കാരിന്റെയും മുന്നണിയുടെയും മതനിരപേക്ഷതയോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. വര്‍ഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതുകൊണ്ടാണ് ഇതു സാധ്യമായത്. ഇടതുപക്ഷം സ്വീകരിക്കുന്ന കറകളഞ്ഞ സാമ്രാജ്യത്വവിരുദ്ധ നിലപാടിന് മറ്റു വിഭാഗങ്ങളിലേതുപോലെ മുസ്ളിം സമുദായത്തിലെയും ചിന്തിക്കുന്നവരുടെ പിന്തുണ ലഭിച്ചു. ഇങ്ങനെതന്നെ കാര്യങ്ങള്‍ പോയാല്‍ തങ്ങള്‍ക്ക് ഒരിക്കലും അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന ചിന്ത ലീഗിനെ ശക്തമായി സ്വാധീനിച്ചിട്ടുണ്ടാകും. അതോടെയാണ് നേരത്തെ സ്വീകരിച്ച സമീപനത്തില്‍നിന്ന് വ്യത്യസ്തമായി എന്‍ഡിഎഫ് പോലുള്ളവയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നതിലേക്ക് നയിച്ചത്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ ഈ ധാരണ പരസ്യമായിരുന്നു. എന്നാല്‍, എല്‍ഡിഎഫിനു പിഡിപി നല്‍കിയ പിന്തുണയെ സംബന്ധിച്ചുണ്ടായ പ്രചാരവേലയിലൂടെ മതനിരപേക്ഷ സമൂഹത്തിന്റെ ശ്രദ്ധയെ ഇതില്‍നിന്ന്വഴിതിരിച്ചുവിടാനും കഴിഞ്ഞു. ഇപ്പോഴാകട്ടെ ജമാഅത്തെ ഇസ്ളാമിയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കുന്നതിനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. ഇത് ആ പാര്‍ടിയുടെ അണികളില്‍നിന്നുതന്നെ എതിര്‍പ്പ് വിളിച്ചുവരുത്തി. അതോടെയാണ് നേതൃത്വം തല്‍ക്കാലം പിന്‍വാങ്ങിയത്. ജമാഅത്തെ ഇസ്ളാമി മതനിരപേക്ഷതയ്ക്ക് എതിരായി കടുത്ത നിലപാട് എടുക്കുന്ന സംഘടനയാണ്. മതവും രാഷ്ട്രീയവും തമ്മിലുള്ള വേര്‍തിരിവ് അവര്‍ അംഗീകരിക്കുന്നില്ല. ഇസ്ളാം രാഷ്ട്രീയമതമാണെന്ന കാഴ്ചപ്പാടില്‍ ഊന്നിയ വ്യാഖ്യാനമാണ് അവര്‍ നല്‍കുന്നത്. ഇസ്ളാമിക രാഷ്ട്രമെന്ന കാഴ്ചപ്പാടാണ് അവരുടേത്. മാധ്യമം പ്രസിദ്ധീകരണങ്ങളിലൂടെ ഒരു പുരോഗമന മുഖം സൃഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ശരിയായ മുഖം പ്രബോധനത്തില്‍ വായിക്കാന്‍ കഴിയും. കേരളത്തില്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും സമുദായത്തിനകത്തുപോലും സ്വാധീനമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് സോളിഡാരിറ്റി പോലുള്ള സംഘടനകള്‍ രൂപീകരിച്ച് പൊതുപ്രശ്നങ്ങളില്‍ ഇടപെടുന്നെന്ന പ്രതീതി സൃഷ്ടിച്ച് പൊതുസമൂഹത്തിന്റെ പിന്തുണയ്ക്ക് ശ്രമിച്ചത്. ഇതിന്റെ തുടര്‍ച്ചയില്‍ ലീഗുവഴി യുഡിഎഫിന്റെ ഭാഗമാകാനാണ് ശ്രമം. എന്‍ഡിഎഫുമായി ധാരണയുണ്ടാക്കിയ യുഡിഎഫിന് ജമാഅത്തെ ഇസ്ളാമിയെ കൂട്ടുന്നതിനു തെല്ലും മടിയില്ല. 1957ലെ ആദ്യത്തെ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച വിശാല കമ്യൂണിസ്റ് വിരുദ്ധമുന്നണിയുടെ ഇന്നത്തെ തുടര്‍ച്ചയ്ക്കാണ് കോഗ്രസ് ശ്രമിക്കുന്നത്. 1987 മുതല്‍ സിപിഐ എം സ്വീകരിച്ച നിലപാടില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുന്നതിന് കോഗ്രസ് തയ്യാറല്ല. ഇന്നാണെങ്കില്‍ അന്നത്തേക്കാളും ഗൌരവമുള്ള സാഹചര്യമാണ്. വര്‍ഗീയശക്തികള്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. ഹിന്ദുത്വശക്തികള്‍ നടത്തിയ ഭീകരപ്രവര്‍ത്തനം മലേഗാവില്‍ മാത്രമല്ല. എവിടെ ഭീകരപ്രവര്‍ത്തനം നടന്നാലും അത് മുസ്ളിം സമുദായത്തിന്റെ മേല്‍ ആരോപിക്കാനുള്ള ശ്രമവും തുറന്നുകാട്ടപ്പെട്ടു. മറുവശത്ത് ഇസ്ളാമിനെ തെറ്റായി വ്യാഖ്യാനിക്കുന്ന ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനവും നാടിന്റെ താല്‍പ്പര്യത്തിന് എതിരാണ്. മുംബൈയിലെ ഭീകരാക്രമണത്തിനുശേഷം ഇത്തരം രീതികള്‍ക്കെതിരായ പൊതുവികാരം ശക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിഡിപി ഇടതുപക്ഷത്തിനു നല്‍കിയ പിന്തുണപോലും പൊതുസമൂഹത്തിനു ദഹിക്കാതെ വന്നതില്‍ ഇതു പ്രധാനകാരണമാണ്. അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ളാമിപോലുള്ള സംഘങ്ങളുടെ രാഷ്ട്രീയമോഹങ്ങള്‍ തുടക്കത്തില്‍തന്നെ പ്രതിരോധിക്കാന്‍ മതനിരപേക്ഷശക്തികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ചില മതമേധാവികളുടെ നിര്‍ദേശപ്രകാരമാണ് മുന്നണി വിട്ടതെന്ന് വെളിപ്പെടുത്തിയ പി ജെ ജോസഫും സംഘവും വിശാല കമ്യൂണിസ്റ് വിരുദ്ധമുന്നണിയാണ് ലക്ഷ്യമിടുന്നത്. രാജാവിനുള്ളത് രാജാവിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ബൈബിള്‍ വചനം ഉദ്ധരിച്ചാണ് 87ല്‍ തന്റെ പഴയ നിലപാട് ജോസഫ് തിരുത്തിയത്. മതമേധാവികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് ജോസഫിന്റേത് എന്ന ധാരണ തിരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ഇ എം എസിന്റെ അഭിപ്രായത്തിനുള്ള പ്രതികരണമായാണ് ഇങ്ങനെ അദ്ദേഹം പറഞ്ഞത്. എന്നാല്‍, രണ്ടു ദശകത്തിനുശേഷം പഴയ രീതിയിലേക്ക് ജോസഫ് മടങ്ങിയിരിക്കുന്നു. കമ്യൂണിസ്റ് വിരുദ്ധതയ്ക്ക് മൂന്‍തൂക്കം നല്‍കുന്ന കത്തോലിക്ക വിഭാഗത്തിലെ ഒരു ചെറുസംഘം മതമേധാവികളാണ് ഇതിനു പുറകിലുള്ളത്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി തുടരുന്ന കമ്യൂണിസ്റ് വിരുദ്ധതകൊണ്ട് സമുദായത്തിന് എന്തെങ്കിലും ഗുണമുണ്ടായോ എന്ന ആത്മപരിശോധന ഈ വിഭാഗം നടത്തേണ്ടതുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ വഴി ക്രൈസ്തവ സമൂഹത്തിലെ മഹാഭൂരിപക്ഷത്തിനും നേട്ടമുണ്ടായിട്ടുണ്ട്്. സുറിയാനി കത്തോലിക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഉള്‍പ്പെടെ സംവരണവും ഫീസ് ആനുകൂല്യവും നല്‍കുന്ന നിയമം കൊണ്ടുവരാന്‍ ശ്രമിച്ച സര്‍ക്കാരാണിത്. എന്നാല്‍, സമുദായത്തിലെ അതിസമ്പന്നരുടെ താല്‍പ്പര്യംമാത്രം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഇതിനെ എതിര്‍ക്കുകയാണ് ചെയ്തത്. കര്‍ഷക കടാശ്വാസവും മത്സ്യമേഖലയിലെ നടപടികളുടെയും നേട്ടങ്ങള്‍ ഈ വിഭാഗത്തിനും അനുഭവവേദ്യമാണ്. യുഡിഎഫ് ഭരണത്തില്‍നിന്ന് വ്യത്യസ്തമായി ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പള്ളിയും ആക്രമിക്കപ്പെട്ടില്ല, ഒരു പുരോഹിതനും കൊല്ലപ്പെട്ടില്ല. കോഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ട ആസിയന്‍ കരാറിനെതിരെ കത്തോലിക്ക സഭതന്നെ പരസ്യമായി അഭിപ്രായം പറഞ്ഞിട്ടുണ്ട്. പുതിയ തീരദേശനിയമത്തിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗം പരസ്യമായി സമരരംഗത്താണ്. അന്തര്‍ദേശീയ തലത്തില്‍ വത്തിക്കാന്‍തന്നെ മാര്‍ക്സിസത്തെ അംഗീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ പഴയ കമ്യൂണിസ്റ് വിരുദ്ധ രാഷ്ട്രീയ നിലപാടോടെ കോഗ്രസിനെ അന്ധമായി പിന്തുണയ്ക്കുന്ന സമീപനം ഗുണമാണോ എന്ന ചിന്തയാണ് യഥാര്‍ഥ വിശ്വാസികളില്‍ ഉണ്ടാകുന്നത്. ക്രൈസ്തവ സമൂഹത്തിലെ വ്യത്യസ്ത ധാരകളില്‍പ്പെട്ട നല്ലൊരുവിഭാഗം മതപുരോഹിതരും ഈ അഭിപ്രായക്കാരാണ്. മതത്തെ സംബന്ധിച്ച ദാര്‍ശനിക നിലപാടുകളില്‍ വ്യത്യസ്തതയുള്ളപ്പോള്‍തന്നെ ഏതൊരു വിശ്വാസിക്കും അതതു വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഉറച്ചനിലപാട് എക്കാലത്തും സ്വീകരിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ആത്മീയമായ കാര്യങ്ങളില്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയമായ പ്രശ്നങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നതല്ലോ ശരിയെന്നാണ് ഈ ഘട്ടത്തില്‍ കത്തോലിക്കാ സഭാനേതൃത്വം ചിന്തിക്കേണ്ടത്. ഇന്നത്തെ കേരളത്തിന് ആവശ്യം മതനിരപേക്ഷമായ നിലപാടില്‍ അടിയുറച്ചുനില്‍ക്കുന്ന രാഷ്ട്രീയ സംവിധാനമാണ്. സിപിഐ എം നയിക്കുന്ന സര്‍ക്കാരിനെതിരായ നിലപാടില്‍മാത്രം കേന്ദ്രീകരിച്ച് ഏതറ്റംവരെയും പോകാന്‍ തയ്യാറായി നില്‍കുന്ന യുഡിഎഫിന്റെ നിലപാടിലെ അപകടം കേരളീയസമൂഹം തിരിച്ചറിയുകതന്നെ ചെയ്യും. തത്വാധിഷ്ഠിത രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുന്ന സിപിഐ എം നിലപാടിനോട് അടുക്കാന്‍ ഇന്ന് യുഡിഎഫിനു പിന്നില്‍ അണിനിരന്നിട്ടുള്ള ജനവിഭാഗങ്ങളെ ഈ പുതിയ സാഹചര്യം പ്രേരിപ്പിക്കുകയുംചെയ്യും. അതിന്റെ കേളികൊട്ടാണ് ജമാഅത്തെ ഇസ്ളാമി പ്രശ്നത്തില്‍ ലീഗിലും മാണിയോടുള്ള സമീപനത്തില്‍ പൊതുവെ യുഡിഎഫിലും ഇപ്പോള്‍ കാണുന്നത്.
പി രാജീവ്
പി രാജീവ്
മാര്‍ക്സിസത്തിന്റെ മുഖാവരണം അണിഞ്ഞ സ്വത്വ രാഷ്ട്രീയം.
തൊഴിലാളിവര്‍ഗ ഐക്യത്തെ ശിഥിലമാക്കുന്ന സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വ അധിനിവേശത്തിന്റെ, നവ ഉദാരവല്‍ക്കരണ കാലഘട്ടത്തിലെ മുതലാളിത്തത്തിന്റെ, ഉപകരണമാണ്. എന്നാല്‍ ഇത് ഇടതുപക്ഷ ബുദ്ധി ജീവികളില്‍ തന്നെ ഒരു വിഭാഗത്തെ സ്വാധീനിക്കുകയും അവര്‍ ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളിലൂടെ പോലും മാര്‍ക്സിസ്റ്റ് വിരുദ്ധമായ ഈ പിന്തിരിപ്പന്‍ ചിന്താഗതിയെ മാര്‍ക്സിസത്തിന്റെ മുഖാവരണം അണിഞ്ഞ് അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് നാം ഇന്ന് കാണുന്ന പ്രത്യേകത. സാമൂഹിക - രാഷ്ട്രീയ പ്രശ്നങ്ങളെയും ചരിത്ര സംഭവങ്ങളെയും മാര്‍ക്സിസം വിശകലനം ചെയ്യുന്നതും വിലയിരുത്തുന്നതും വര്‍ഗപരമായ വീക്ഷണത്തിലൂടെയാണ്. സാംസ്കാരികമായ മേല്‍പ്പുരയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അന്തോണിയോ ഗ്രാംഷി നടത്തിയ അന്വേഷണങ്ങളുടെ തുടര്‍ച്ചയെന്ന് നടിച്ചും മാര്‍ക്സിന്റെ വരികള്‍പോലും വളച്ചൊടിച്ചും ഇന്ന് വര്‍ഗ രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് സ്വത്വരാഷ്ട്രീയത്തെ കടത്തിക്കൊണ്ടുവരാന്‍ ശ്രമം നടക്കുകയാണ്.
മാര്‍ക്സിസ്റ്റ് ദര്‍ശനത്തില്‍ അവഗാഹം നേടിയിട്ടുള്ള ഡോ. പി കെ പോക്കര്‍ തന്നെ സ്വത്വരാഷ്ട്രീയത്തിന്റെ വക്താവായി അതിലളിതവല്‍ക്കരണത്തിലൂടെ മാര്‍ക്സിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളില്‍നിന്ന് അകന്നുപോകുന്നത് കാണാതിരിക്കാനാവില്ല. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ ലൂയി അല്‍ത്തൂസറിന്റെ "പ്രത്യയശാസ്ത്രം'' എന്ന കൃതിയുടെ മലയാള പരിഭാഷയ്ക്ക് അദ്ദേഹം എഴുതിയ ആമുഖത്തില്‍ മാര്‍ക്സിനെ ഇങ്ങനെ വളച്ചൊടിക്കുന്നതും ലളിതവല്‍ക്കരിക്കുന്നതും കാണാം. "മനുഷ്യനെന്നാല്‍ മനുഷ്യന്റെ ലോകമാണ്..... മനുഷ്യസത്തയുടെ സാങ്കല്‍പികമായ സാക്ഷാല്‍ക്കാരമാണത്. കാരണം മനുഷ്യസത്തയ്ക്ക് യഥാര്‍ത്ഥമായ നിലനില്‍പില്ല'' എന്ന് കാള്‍മാര്‍ക്സിനെ ഉദ്ധരിച്ച് ഡോ. പോക്കര്‍ അവതരിപ്പിക്കുന്ന വിശകലനം ഇങ്ങനെയാണ്: "ഇവിടെ മാര്‍ക്സ് ഒരു കാര്യം വളരെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്; മനുഷ്യനെന്നാല്‍ ഒരു അമൂര്‍ത്ത സത്തയല്ല. ഒരു മനുഷ്യന്‍ ഇന്ത്യക്കാരനോ കേരളീയനോ ആണ്. അതുപോലെ സവര്‍ണനോ അവര്‍ണനോ ആണ്. വെളുത്തവനോ കറുത്തവനോ ആണ്. പുരുഷനോ സ്ത്രീയോ ആണ്. മുസ്ളീമോ ഹിന്ദുവോ ക്രിസ്ത്യാനിയോ ജൂതനോ ആണ്. അതായത് അയ്യങ്കാളി പ്രതിനിധാനം ചെയ്തത് ഒരു 'ലോക'മാണ്. അത് അയ്യങ്കാളി ഉല്‍പാദിപ്പിച്ച ലോകവും അയ്യങ്കാളിയെ ഉല്പാദിപ്പിച്ച ലോകവും അയ്യങ്കാളിയുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും രൂപീകരിച്ച ലോകവുമാണ്. ഒരു നിശ്ചിത ലോകത്തിന്റെ ഭാഗമായാണ് അയ്യങ്കാളി ജീവിച്ചത്. ശ്രീനാരായണഗുരുവും ഇ എം എസും മമ്പുറം ഫസല്‍ പൂക്കോയ തങ്ങളും അവര്‍ ഉള്‍പ്പെട്ട ഒരു ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്''.
ഇവിടെ അതിലളിതമാക്കപ്പെട്ട യുക്തിയിലൂടെ മാര്‍ക്സിസം ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗവീക്ഷണത്തെ നിരാകരിക്കുകയും ജാതി-മത-വര്‍ണ സ്വത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് ഡോ. പോക്കര്‍. അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയും ഇ എം എസിനെയും മമ്പുറം ഫസല്‍ പൂക്കോയ തങ്ങളെയുമെല്ലാം പ്രത്യേക സ്വത്വ വിഭാഗങ്ങളുടെ പ്രാതിനിധ്യങ്ങളായാണ്, തികച്ചും നിഷ്കളങ്കമെന്ന് തോന്നാവുന്ന വിധം അവതരിപ്പിക്കുന്നത്. ഇ എം എസ് ഡോ. പോക്കര്‍ 'സവര്‍ണന്റെ' ലോകത്തെ പ്രതിനിധാനം ചെയ്യുന്നതായി സാധാരണ വായനക്കാരനില്‍ സംശയം ജനിപ്പിക്കുന്ന വിധമാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ അല്ലെങ്കില്‍ അക്കാര്യം സംശയാതീതമായി വ്യക്തമാക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. സവര്‍ണ സമ്പന്ന ജന്മി കുടുംബത്തില്‍ ജനിച്ച് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായി മാറിയ ഇ എം എസിനുമേല്‍ ദളിത് - പിന്നോക്ക - ന്യൂനപക്ഷ സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കള്‍ നിരന്തരം ആരോപിക്കുന്ന ഒന്നാണ് ഈ സവര്‍ണ സ്വത്വം. അതുകൊണ്ടുതന്നെ ഡോ. പോക്കറിനെപ്പോലൊരാള്‍ വ്യാഖ്യാന സാധ്യത അവശേഷിപ്പിച്ചുകൊണ്ട് ഇങ്ങനെ ഒരു അവതരണം നടത്താന്‍ തുനിയരുതായിരുന്നു.
മാര്‍ക്സ് മനുഷ്യനെ ജര്‍മ്മന്‍കാരനും ഇംഗ്ളീഷുകാരനും ജൂതനും ക്രിസ്ത്യാനിയും എന്നെല്ലാമുള്ള സ്വത്വങ്ങളുടെ അടിസ്ഥാനത്തിലല്ല വര്‍ഗാടിസ്ഥാനത്തിലാണ് കണ്ടിരുന്നത്. സാമൂഹിക വളര്‍ച്ചയുടെ പരമോന്നത ഘട്ടത്തില്‍, കമ്യൂണിസത്തിന്റെ ഘട്ടത്തില്‍, വര്‍ഗവൈരുദ്ധ്യങ്ങള്‍ക്ക് അതീതനായ സമ്പൂര്‍ണ മനുഷ്യനെക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്ത മാര്‍ക്സ്, മനുഷ്യനെ സ്വത്വാടിസ്ഥാനത്തിലാണ് കണ്ടിരുന്നത് എന്ന ചിന്ത തന്നെ വികലമാണ്. വിപ്ളവകാരികളായ ജര്‍മ്മന്‍ പ്രവാസികള്‍ ചേര്‍ന്നാണ് പ്രധാനമായും കമ്യൂണിസ്റ്റ് ലീഗിന് രൂപം നല്‍കിയത്. ആ കമ്യൂണിസ്റ്റ് ലീഗിനുവേണ്ടി മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് എഴുതിയ "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'' അവസാനിപ്പിക്കുന്നത് "സര്‍വരാജ്യങ്ങളിലെയും തൊഴിലാളികളെ ഒന്നിക്കുവിന്‍'' എന്ന മുദ്രാവാക്യം അവതരിപ്പിച്ചുകൊണ്ടാണ്. തൊഴിലാളികളുടെ സാര്‍വദേശീയ സംഘടനയ്ക്കാണ് തുടര്‍ന്ന് അവര്‍ രൂപം നല്‍കിയത്. ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ടു മാത്രമേ ഒരാള്‍ക്ക് "മാര്‍ക്സ് മനുഷ്യനെ ഇന്ത്യക്കാരനെന്നും കേരളീയനെന്നും സവര്‍ണനെന്നും അവര്‍ണനെന്നു''മാണ് കണ്ടിരുന്നത് എന്ന് വിലയിരുത്താനാവൂ.
അടിച്ചമര്‍ത്തലിനെയും പീഡനങ്ങളെയും ആത്മനിഷ്ഠമായ അനുഭവങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ നിര്‍ത്തിയാണ് ഡോ. പോക്കര്‍ വിശകലനം ചെയ്യുന്നത്. കാഞ്ചാ ഇളയ്യയുടെയും ഡോ. അംബേദ്കറുടെയും ശരണ്‍കുമാര്‍ ലിംബാളെയുടെയും സി കെ ജാനുവിന്റെയും പൊക്കുടന്റെയും മറ്റും ജീവിതങ്ങളെ മുന്‍നിര്‍ത്തി ഡോ. പോക്കര്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുള്ള നിരീക്ഷണങ്ങള്‍ക്ക് ഈ പരിമിതിയുണ്ട്. പീഡനങ്ങള്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളവര്‍ക്കു മാത്രമേ അതില്‍നിന്നുള്ള വിമോചനത്തെക്കുറിച്ച് ചിന്തിക്കാനും അത്തരം ഒരു പ്രസ്ഥാനത്തെ നയിക്കാനുമാകൂ എന്ന തലതിരിഞ്ഞ യുക്തിയിലേക്ക് സ്വാഭാവികമായും ഇത്തരം നിരീക്ഷണങ്ങള്‍ കൊണ്ടെത്തിക്കും. അങ്ങനെയാകുമ്പോള്‍ ഇ എം എസിന്റെ ലോകം 'സവര്‍ണതയുടെ ലോക'മായി മാത്രമേ കാണാനാകൂ. "ബൂര്‍ഷ്വാ കുടുംബത്തിലെ ഇളമുറക്കാരനായിരുന്ന'' കാള്‍ മാര്‍ക്സും "ഒരു വന്‍കിട മുതലാളിത്ത ബൂര്‍ഷ്വാ കുടുംബാംഗവും 20 വര്‍ഷത്തോളം മാഞ്ചസ്റ്ററില്‍ ഒരു മുതലാളിയും'' ആയിരുന്ന എംഗല്‍സും "ജന്മസിദ്ധമായ വര്‍ഗബോധത്തില്‍നിന്നും തൊഴിലാളിവര്‍ഗത്തിന്റേതായ വര്‍ഗ നിലപാടുകളിലേക്ക് എത്തിച്ചേര്‍ന്നത്'' സംബന്ധിച്ച്, അതിന് അവര്‍ക്ക് വേണ്ടിവന്ന "ദുര്‍ഘടം പിടിച്ചതും വേദനാജനകവുമായ വഴിപിരിയലിനെ''ക്കുറിച്ച്, ലൂയി അല്‍ത്തൂസര്‍ ഘലിശി മിറ ജവശഹീീുവ്യ മിറ ീവേലൃ ലമ്യൈ എന്ന കൃതിയില്‍ നിരീക്ഷിക്കുന്നുണ്ട്.
കേരളത്തില്‍ ദളിതരും അവര്‍ണരും അനുഭവിച്ചിരുന്ന അടിച്ചമര്‍ത്തലുകളുടെയും അടിമത്തത്തിന്റെയും പ്രശ്നങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉന്നയിച്ചവരില്‍ അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും വൈകുണ്ഠ സ്വാമിക്കും ഒപ്പം ചട്ടമ്പി സ്വാമിയും ഉണ്ടായിരുന്നുവെന്നതും അവര്‍ണരുടെയും ദളിതരുടെയും വിദ്യാഭ്യാസത്തിനും വഴി നടക്കാനുള്ള സ്വാതന്ത്യ്രത്തിനുംവേണ്ടിയുള്ള പ്രസ്ഥാനങ്ങളില്‍ മുന്‍നിര നായകരായിരുന്ന കേളപ്പനും എ കെ ജിയും പി കൃഷ്ണപിള്ളയും ഇ എം എസുമെല്ലാം സവര്‍ണ സമുദായങ്ങളില്‍ ജനിച്ചവരായിരുന്നുവെന്നതും വിസ്മരിക്കാനാവില്ലല്ലോ. അവര്‍ണന്റെ സഞ്ചാര സ്വാതന്ത്യ്രത്തിനു വേണ്ടി നടത്തിയ വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലുമെല്ലാം നടുനായകത്വം വഹിച്ചവരില്‍ പലരും സവര്‍ണരായിരുന്നുവെന്നതും വിസ്മരിക്കാനാവുമോ? പാലിയം സത്യഗ്രഹത്തില്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സവര്‍ണരായ സ്ത്രീ പുരുഷന്മാര്‍ പങ്കെടുത്തിരുന്നത് ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തിലെ അവര്‍ണരുടെ വിദ്യാഭ്യാസത്തില്‍ വെള്ളക്കാരായ മിഷണറിമാര്‍ വഹിച്ച പങ്കും നിഷേധിക്കാനാവില്ല.
1960കളില്‍ അമേരിക്കയില്‍ വംശമേധാവിത്വത്തിനെതിരെയും പൌരാവകാശങ്ങള്‍ക്കുവേണ്ടിയും കറുത്ത വംശക്കാര്‍ നടത്തിയ പോരാട്ടങ്ങളിലും സ്ത്രീകളുടെ പൌരാവകാശങ്ങള്‍ക്കുവേണ്ടി നടന്ന പോരാട്ടങ്ങളിലും അതാത് സ്വത്വവിഭാഗങ്ങള്‍ മാത്രമല്ല ജനാധിപത്യബോധമുള്ള എല്ലാ പുരോഗമനവാദികളും മുന്‍നിരയില്‍തന്നെ അണിനിരന്നതാണ് അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഒരു പരിധിവരെയെങ്കിലും പരിഹരിക്കുന്നതിന് ഇടയാക്കിയത്. അമേരിക്കയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ അനുഭവിച്ചിരുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ച് പൊതുമണ്ഡലത്തില്‍ അവതരിപ്പിച്ച "അങ്കിള്‍ ടോംസ് കേബിന്‍'' എന്ന നോവലിന്റെ കര്‍ത്താവായ ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവും അമേരിക്കയില്‍ അടിമക്കച്ചവടം നിരോധിക്കുകയും അതിനായി ആഭ്യന്തര യുദ്ധം നയിക്കുകയും ചെയ്ത എബ്രഹാം ലിങ്കണും കറുത്ത തൊലി ഉള്ളവരായിരുന്നില്ലല്ലോ.
"ആദിവാസികളുടെ ജീവിതപ്രശ്നം പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ സി കെ ജാനു ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്'' എന്ന് ഡോ. പോക്കര്‍ നടത്തുന്ന നിരീക്ഷണത്തിലും (സ്വത്വരാഷ്ട്രീയം, 2005) ഇതേ ആശയക്കുഴപ്പം കാണാവുന്നതാണ്. 1960കളില്‍ തന്നെ വര്‍ഗീസും (അദ്ദേഹം സിപിഐ എം പ്രവര്‍ത്തകനായിരുന്നപ്പോഴും ഇടതു തീവ്രവാദ നിലപാട് സ്വീകരിച്ചപ്പോഴും) കെ പാനൂരും ('കേരളത്തിലെ ആഫ്രിക്ക' തുടങ്ങിയ കൃതികളിലൂടെ) പി വല്‍സലയും (നെല്ല്, ആഗ്നേയം) ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയമായിരുന്നു അത്. സിപിഐ എം നേതൃത്വത്തില്‍ ആദിവാസി ക്ഷേമ സമിതി രൂപീകരിച്ച് ആദിവാസികളുടെ പ്രശ്നങ്ങള്‍ വര്‍ഗാടിസ്ഥാനത്തില്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് അതിനെ സ്വത്വപ്രശ്നമാക്കി വഴിതിരിച്ചുവിടുന്നതിന് ജാനുവും ഗോത്രമഹാസഭയും രംഗത്തിറങ്ങിയതെന്നതും വിദേശ ഫണ്ട് ലഭിക്കുന്ന എന്‍ജിഒകള്‍ മുതല്‍ നക്സലൈറ്റുകളും മതതീവ്രവാദികളും വരെ അതിനുചുറ്റും ഒത്തുകൂടിയത് എന്നതും സമീപകാല ചരിത്രമാണ്. വയനാട്ടില്‍ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭൂസമരം ജാനുവിന്റെയും സ്വത്വവാദികളുടെയും അവരെ മഹത്വവല്‍ക്കരിച്ചവരുടെയും തനിനിറം വെളിപ്പെടുത്തിയിരിക്കുകയാണ്.
അല്‍ത്തൂസറിന്റെ "പ്രത്യയശാസ്ത്രം'' എന്ന കൃതിയുടെ മലയാള പരിഭാഷക്കെഴുതിയ ആമുഖത്തില്‍ സ്വത്വരാഷ്ട്രീയത്തിന്റേതായ മറ്റൊരു നിരീക്ഷണവും ഡോ. പോക്കര്‍ അവതരിപ്പിക്കുന്നുണ്ട.് "(ഗുജറാത്തിലേതുപോലുള്ള) ഇത്തരമൊരു ഫാസിസ്റ്റ് വംശീയ ഉന്മൂലനത്തെ, വിദേശികളുടെ ചാരസംഘടനകളും വികാര വിക്ഷോഭത്തിനടിപ്പെട്ട 'ഇര'കളും നടത്തുന്ന ചാവേര്‍ ആക്രമണവുമായി താരതമ്യം ചെയ്യുന്ന അരാഷ്ട്രീയക്കാരും യഥാര്‍ത്ഥത്തില്‍ ഗ്രാംഷിയുടെ നിരീക്ഷണത്തില്‍ ഫാസിസത്തിന്റെ പിന്തുണക്കാരാണ്''. ഇവിടെയും സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായ ചെറുത്തുനില്‍പ് ഇസ്ളാമിലൂടെ എന്ന അതിലളിത യുക്തിയെ ഡോ. പോക്കര്‍ പിന്തുണയ്ക്കുകയാണ്."സ്വത്വരാഷ്ട്രീയം'' എന്ന തന്റെ കൃതിയില്‍ ഇടതുപക്ഷ ചിന്തകര്‍ക്കും മതനിരപേക്ഷ ചിന്തകര്‍ക്കും ഒപ്പം മുസ്ളിം ചിന്തകര്‍ക്കും സ്ഥാനം അടയാളപ്പെടുത്തുന്നുണ്ട് ഡോ. പോക്കര്‍. "വിദേശ ചാരസംഘടനകളും വികാര വിക്ഷോഭത്തിനടിപ്പെട്ട 'ഇര'കളും നടത്തുന്ന ചാവേര്‍ ആക്രമണങ്ങള്‍'' എന്ന നിസ്സാരവല്‍ക്കരണത്തില്‍ പതിയിരിക്കുന്നതും ഇതേ യുക്തി തന്നെയാണ്. ഗുജറാത്തിലെ വംശഹത്യകളെ ചാവേര്‍ ആക്രമണങ്ങളുമായി തുല്യതപ്പെടുത്താന്‍ ഫാസിസ്റ്റുകള്‍ക്കും മൃദു ഹിന്ദുത്വവാദികള്‍ക്കും മാത്രമേ കഴിയൂ എന്നത് ശരിയായ സങ്കല്‍പനം തന്നെയാണ്. എന്നാല്‍ "ഇസ്ളാമിക ഭീകരത'' വളര്‍ത്തിക്കൊണ്ടുവന്നതിനു പിന്നിലുള്ള സാമ്രാജ്യത്വ അജണ്ടയും ചാര സംഘടനകളുടെ ഇടപെടലുകള്‍ക്ക് പിന്നിലുള്ള താല്‍പര്യങ്ങളും കാണാതിരിക്കാന്‍ തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രത്തിനോ പ്രസ്ഥാനത്തിനോ ആവില്ല. ഐജാസ് അഹമ്മദിനെപ്പോലുള്ള ചിന്തകര്‍ സംശയാതീതമായി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമ്രാജ്യത്വ അധിനിവേശത്തിനെതിരായി ചെറുത്തുനില്‍ക്കുന്ന ഇറാന്റെ നിലപാടിനെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ, ആയത്തൊള്ളമാര്‍ അവതരിപ്പിക്കുന്ന മത രാഷ്ട്രവാദത്തെ നിരാകരിക്കുക എന്ന വൈരുദ്ധ്യാത്മക സമീപനമാണ് മാര്‍ക്സിസത്തിന്റേത്.
പീഡനങ്ങള്‍ നേരിട്ട് അനുഭവിച്ചവര്‍ക്കു മാത്രമേ അതിനെതിരെ ശക്തമായി പ്രതികരിക്കാനും അതിനെ ചെറുക്കാനും കഴിയൂ എന്ന സ്വത്വരാഷ്ട്രീയക്കാരുടെ സങ്കല്‍പനം മാര്‍ക്സിസം - ലെനിനിസത്തിന് അന്യമാണ്. എന്നാല്‍ ഏത് സാമൂഹിക വിഭാഗത്തിന്റെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അറുതിവരുത്താനും ആ സാമൂഹിക വിഭാഗത്തെ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് അവരില്‍ സ്വത്വബോധം ഉയര്‍ത്തിക്കൊണ്ടല്ല, മറിച്ച് അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പിന്നിലുള്ള ഭരണവര്‍ഗത്തിനെതിരെ വര്‍ഗമെന്ന നിലയില്‍ അവരെ അണിനിരത്തിക്കൊണ്ടായിരിക്കണം. തൊഴിലാളിവര്‍ഗ പ്രസ്ഥാനം ഇത്തരം മര്‍ദ്ദിത സാമൂഹിക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടായിരിക്കണം. സിപിഐ എം നേതൃത്വത്തില്‍ അയിത്തത്തിനും ജാതിപരമായ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും മറ്റും സജീവമായ പ്രസ്ഥാനങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരുന്നത് ഈ കാഴ്ചപ്പാടോടെയാണ്. മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ പ്രസ്ഥാനം സജീവമായി മുന്നേറ്റം നടത്തിയിട്ടുള്ള കേരളത്തില്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ദളിതരും അവര്‍ണരും ന്യൂനപക്ഷ വിഭാഗങ്ങളും അനുഭവിക്കുന്ന പീഡനങ്ങള്‍ അന്യമായിരിക്കുന്നത് അതുകൊണ്ടാണ്. മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനം ദുര്‍ബലവും ചരിത്രപരമായി തന്നെ ദളിത് സ്വത്വരാഷ്ട്രീയം ശക്തവുമായിട്ടുള്ള മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയിലും മറ്റും സംഭവിച്ചതുപോലുള്ള ദളിതര്‍ക്കുനേരെയുള്ള പീഡനങ്ങള്‍, തമിഴ്നാട്ടിലെ ഉത്തപുരത്തേതുപോലുള്ള അയിത്ത മതിലുകള്‍ എല്ലാം ഇന്നും നിര്‍ബാധം തുടരുകയാണ്. ഇവിടങ്ങളിലെല്ലാം അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളെ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്ന നിലപാടുകളാണ് കാഞ്ചാ ഇളയ്യയെപ്പോലുള്ള സ്വത്വവാദികളായ ദളിത് ബുദ്ധിജീവികള്‍ ചെയ്യുന്നത്.
ഏതെങ്കിലും ഒരു വര്‍ണത്തിന്റെയോ വംശത്തിന്‍െയോ ജാതിയുടെയോ പ്രശ്നമായി അടിച്ചമര്‍ത്തലുകളെ ചുരുക്കിക്കാണുകയാണ് സ്വത്വരാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ മുതലാളിത്ത ചൂഷണത്തിലേക്കും അതിന്റെ വര്‍ഗവാഴ്ചയിലേക്കും വിരല്‍ചൂണ്ടാന്‍ അവര്‍ തയ്യാറല്ല. അതിനെതിരെ, ആ വര്‍ഗവാഴ്ച അവസാനിപ്പിക്കാന്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള വിശാലമായ ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനെതിരായ നിലപാട് അവര്‍ സ്വീകരിക്കുന്നു. അതേസമയം, വിവിധ മര്‍ദ്ദിത വിഭാഗങ്ങള്‍ അനുഭവിക്കുന്ന സാമൂഹികമായ പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം അമാന്തം കാണിക്കുകയാണെങ്കില്‍ അത് സ്വത്വ രാഷ്ട്രീയത്തിന് വളരാനുള്ള മണ്ണൊരുക്കലായി മാറും എന്ന കാര്യം മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റുകള്‍ കാണുന്നുണ്ട്. അതായത് ഏത് സാമൂഹിക വിഭാഗവും അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ആ വിഭാഗത്തിന്റെ മാത്രമല്ല, മുതലാളിത്ത ചൂഷണത്തിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളിവര്‍ഗത്തിന്റെയാകെ ആവശ്യമാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി ജാതി സ്വത്വത്തിന്റെ ശാക്തീകരണം ബൂര്‍ഷ്വാ രാഷ്ട്രീയത്തെ മാത്രമേ സഹായിക്കൂ. ആത്യന്തികമായി അത് ദളിതരുടെയും മറ്റ് അവര്‍ണ ജനവിഭാഗങ്ങളുടെയും ദുരിത ജീവിതം തുടരുന്നതിനു മാത്രമേ പര്യാപ്തമാകൂ.
അള്‍ജീരിയയില്‍ കോളനിവാഴ്ചക്കെതിരായ വിമോചന പോരാട്ടത്തില്‍ മുന്‍നിരക്കാരനായി അണിനിരന്ന ഫ്രാന്‍സ് ഫാനന്‍ പാശ്ചാത്യര്‍ക്കെതിരെ, വെള്ളക്കാര്‍ക്കെതിരെ കറുത്തവരുടെ, ആഫ്രിക്കന്‍ ജനവിഭാഗത്തിന്റെ സ്വത്വബോധം ഉണര്‍ത്തിയത് സാമ്രാജ്യമേധാവിത്വത്തിനെതിരെ ഒരു ജനതയെ ആകെ അണിനിരത്തുന്നതിനുവേണ്ടിയായിരുന്നു. അല്ലാതെ വെളുത്ത തൊലിയുള്ള തൊഴിലാളിക്കെതിരെ കറുത്ത തൊലിയുള്ള തൊഴിലാളിയെ തിരിച്ചുവിടുന്നതിനായിരുന്നില്ല. "ഭൂമിയിലെ പീഡിതര്‍'' (ണൃലരേവലറ ീള വേല ഋമൃവേ) എന്ന ഫാനന്റെ കൃതിയില്‍ വിവരിക്കുന്ന കോളനിവാഴ്ചക്കാലത്തെ ദുരിതജീവിതം, ആ കോളനിവാഴ്ചക്കെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം പകരാനായിരുന്നു. അന്ന് അവിടെ ഒരു സമരായുധം എന്ന നിലയില്‍ ആയിരുന്നു മര്‍ദ്ദിത ദേശീയ സ്വത്വത്തെ ഫാനന്‍ ഉപയോഗിച്ചത്. എന്നാല്‍ ഇന്ന് ആഫ്രിക്കയിലെ സ്ഥിതിയോ? ഗോത്ര സ്വത്വങ്ങളെയും വംശീയ സ്വത്വങ്ങളെയും മത സ്വത്വങ്ങളെയും ആഫ്രിക്കയിലെ ദുരിതം പേറുന്ന ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആയുധമായി സാമ്രാജ്യ ഏജന്‍സികള്‍ ഉപയോഗിക്കുകയാണ്. ആഫ്രിക്കയില്‍ വളര്‍ന്നുവന്നിരുന്ന വിമോചന പ്രസ്ഥാനങ്ങളെ തകര്‍ക്കാനാണ്, ആഫ്രിക്കയുടെ ശിഥിലീകരണത്തിനും അങ്ങനെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനുമാണ് ഇന്ന് സാമ്രാജ്യത്വം സ്വത്വരാഷ്ട്രീയത്തെ ഉപയോഗിക്കുന്നത്. "ചരിത്രവല്‍ക്കരിക്കുക, എപ്പോഴും ചരിത്രവല്‍ക്കരിക്കുക'' എന്ന ഫ്രെഡറിക് ജയിംസണ്‍ന്റെ വാക്യം സദാ ഉരുവിടുന്ന നമ്മുടെ പല ബുദ്ധിജീവികളും പലപ്പോഴും അത് പ്രായോഗികമാക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് മറന്നുപോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍, "സംസ്കാരങ്ങളുടെ സംഘട്ടനം'' (ഇഹമവെ ീള ഇശ്ശഹശമെശീിേ) എന്ന സാമൂവല്‍ ഹണ്ടിങ്ടണ്‍ന്റെ കൃതിയെ യാന്ത്രികമായി വിശകലനം ചെയ്യുന്നതിനപ്പുറം അതിനു പിന്നിലുള്ള നിഗൂഢ അജണ്ട കണ്ടെത്താനും ആഫ്രിക്കയിലും ബാള്‍ക്കന്‍ പ്രദേശത്തും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മധ്യേഷ്യയിലും മറ്റും സാംസ്കാരിക സ്വത്വബോധ നിര്‍മ്മിതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്രാജ്യത്വം ഇന്ത്യയില്‍ ഒരുക്കുന്ന ചതിക്കുഴികള്‍ കണ്ടെത്താനും വേണ്ട ജാഗ്രത കാണിക്കുമായിരുന്നു. ഇന്ത്യയില്‍, പശ്ചിമബംഗാളില്‍ നന്ദിഗ്രാമിലും സിംഗൂരിലും മറ്റും പുറമേക്ക് ഉയര്‍ത്തുന്ന കൃഷിഭൂമിയുടെ പ്രശ്നത്തിനപ്പുറം സ്വത്വരാഷ്ട്രീയത്തിന്റെ ഇടപെടലുകള്‍ കാണാതിരിക്കാന്‍ മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റുകള്‍ക്കാവില്ല. കിനാലൂരില്‍ സോളിഡാരിറ്റിയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും അജണ്ടയും ഇതല്ലാതെ മറ്റെന്താണ്? രാഷ്ട്രീയ ഇസ്ളാം സാമ്രാജ്യത്വവിരുദ്ധമാണെന്ന ലളിത യുക്തികൊണ്ട് ഇതിനെല്ലാം പിന്നിലുള്ള സൂക്ഷ്മ രാഷ്ട്രീയ അജണ്ട കണ്ടില്ലെന്ന് നടിക്കാനാവില്ല.
കേരളത്തിലെ കാര്‍ഷിക മേഖലയിലെയും വ്യവസായ മേഖലയിലെയും തൊഴിലാളി - കര്‍ഷക മുന്നേറ്റങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും വിലങ്ങു തടിയായി നില്‍ക്കുന്നത് തൊഴിലാളികളിലും ദരിദ്ര കര്‍ഷകരിലും നിലനില്‍ക്കുന്ന സവര്‍ണ പ്രത്യയശാസ്ത്ര സ്വാധീനമാണെന്ന ഷിജൂ ഏലിയാസിന്റെ വിശകലനവും (കമ്യൂണിസ്റ്റ് വിരോധവും വ്യാജ ഇടതുപക്ഷവും, ദേശാഭിമാനി വാരിക മെയ് 23) തൊലിപ്പുറമെയുള്ളതും യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെയുള്ള പുറം തിരിഞ്ഞു നില്‍ക്കലുമാണ്. കേരളത്തില്‍ "പരമ്പരാഗത വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ കൂലിക്കൂടുതലിനും തൊഴില്‍ സുരക്ഷിതത്വത്തിനുംവേണ്ടിയുള്ള സമരങ്ങള്‍ ദുര്‍ബലമായി''ക്കൊണ്ടിരിക്കുന്നത് "മുതലാളിയുടെ നഷ്ടത്തില്‍ കൂലിക്കുറവിന്റെ രൂപത്തില്‍ തങ്ങളും പങ്കു പറ്റേണ്ടതാണെന്ന തോന്നല്‍ അവര്‍ക്കിടയില്‍ വ്യാപക''മായതിനാലാണെന്ന ഷിജുവിന്റെ വിശകലനം നവലിബറല്‍ കാലഘട്ടത്തിലെ തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ചും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെക്കുറിച്ചുമുള്ള അജ്ഞതയുടെ വെളിപ്പെടുത്തലാണ്. "സവര്‍ണ (ഹൈന്ദവ) പശ്ചാത്തലമുള്ള ഒരു വലിയ വിഭാഗം എത്രമേല്‍ ദരിദ്രരായി തീര്‍ന്നാലും അധ്വാന വര്‍ഗങ്ങളോട് താദാത്മ്യപ്പെടുകയില്ല എന്നതാണ് ജന്മിത്വാനന്തര കേരളത്തിന്റെ അനുഭവം'' എന്ന 'വിശകലന'വും കൂടി ഇതിനോട് കൂട്ടി വായിക്കുമ്പോള്‍ മാത്രമേ സമരങ്ങള്‍ ഉണ്ടാകാത്തതിന്റെ കാരണത്തിനു പിന്നിലെ 'ജാതി ഘടക'ത്തെക്കുറിച്ചുള്ള കണ്ടെത്തല്‍ വെളിപ്പെടൂ. ഇവിടെ "അധ്വാനവര്‍ഗം'' എന്ന പരികല്‍പനയില്‍ ഷിജു തൊഴിലെടുക്കുന്ന വര്‍ഗത്തെയാകെ അല്ല, അവരെ ജാതി തിരിച്ചാണ് കാണുന്നത് എന്ന് വ്യക്തം. "ഉല്‍പാദനോപാധികള്‍ സ്വന്തമായിഇല്ലാത്തവര്‍'' എന്ന തൊഴിലാളിയെ സംബന്ധിച്ച "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ''യിലെ വിലയിരുത്തല്‍ തന്നെ കൈവെടിഞ്ഞുകൊണ്ടുള്ള സ്വത്വരാഷ്ട്രീയത്തിന്റെ ഇളകി ആട്ടമാണ് ഈ വിശകലനത്തില്‍ കാണുന്നത്.
പരമ്പരാഗത വ്യവസായ മേഖലയില്‍ മാത്രമല്ല, സംഘടിത വ്യവസായ മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉള്‍പ്പെടെ അതാത് വ്യവസായം നഷ്ടത്തിലേക്കോ തകര്‍ച്ചയിലേക്കോ നീങ്ങുമ്പോള്‍, കൂലിക്കൂടുതലിനായി തൊഴിലാളി സമരം നടത്താറില്ല എന്നും സ്വന്തം തൊഴില്‍ സംരക്ഷിക്കാനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാറുണ്ട് എന്നുമുള്ളത് ട്രേഡ് യൂണിയന്‍ മേഖലയിലെ (കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല) പൊതു അനുഭവമാണ്; പല തൊഴില്‍ മേഖലകളിലും ക്ഷാമബത്തപോലും ഉപേക്ഷിച്ചുകൊണ്ട് ട്രേഡ് യൂണിയനുകള്‍ കരാര്‍ ഒപ്പിട്ടിട്ടുള്ളത് തൊഴില്‍ സ്ഥാപനം നിലനില്‍ക്കണമെന്ന യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ടു കൊണ്ടാണ്. എന്നാല്‍ 2001നുശേഷം തന്നെ കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയില്‍ കയര്‍ത്തൊഴിലാളികളും ചെത്തു തൊഴിലാളികളും നടത്തിയ ഉശിരന്‍ സമരങ്ങള്‍ സമീപകാല യാഥാര്‍ത്ഥ്യങ്ങളാണ്. യുഡിഎഫ് ഭരണകാലത്ത് നിലവിലുള്ള കൂലി വ്യവസ്ഥയും തൊഴിലും മറ്റാനുകൂല്യങ്ങളും (കൂലിക്കൂടുതലിനുവേണ്ടിയേ അല്ല) സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിനെ പൊളിക്കാന്‍ സവര്‍ണ - അവര്‍ണ വ്യത്യാസമില്ലാതെ സര്‍വ ജാതി സംഘടനകളും ന്യൂനപക്ഷ - ഭൂരിപക്ഷ വ്യത്യാസമില്ലാതെ സമസ്ത മതസംഘടനകളും അണിനിരന്നതും തൊഴിലാളിവര്‍ഗം ഒന്നടങ്കം പണിമുടക്ക് വിജയിപ്പിക്കാന്‍ കൈകോര്‍ത്തതും നാം മറക്കാറായിട്ടില്ല. അന്ന് മര്‍ദ്ദക - മര്‍ദ്ദിത സ്വത്വങ്ങളില്‍പ്പെടുന്ന സംഘടനകളെല്ലാം വര്‍ഗാടിസ്ഥാനത്തിലുള്ള സമരത്തിനെതിരെ ഒന്നിച്ചു നീങ്ങുന്നതാണ് നാം കണ്ടത്.
സ്വത്വ രാഷ്ട്രീയത്തിന് മാര്‍ക്സിസത്തിന്റെ മുഖാവരണമിടാന്‍ ശ്രമിക്കുന്ന ബുദ്ധിജീവികളും സാംസ്കാരിക വിമര്‍ശകരും യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഏറെ അകന്ന് നില്‍ക്കുന്നതായാണ് ഈ 'വിശകലനങ്ങള്‍' തെളിയിക്കുന്നത്. അവര്‍ ജനകീയ പ്രക്ഷോഭങ്ങളില്‍നിന്നും സംഘടനകളില്‍നിന്നും വിട്ടുമാറി ദന്തഗോപുരങ്ങളില്‍ ഇരുന്ന് 'സാംസ്കാരികമായി' സ്വപ്നം കാണുകയാണ്. ഇത് മാര്‍ക്സിസത്തിന്റെ രീതിയല്ല. മാര്‍ക്സിയന്‍ സാംസ്കാരിക വിശകലനവുമല്ല. ഗ്രാംഷിയും അല്‍ത്തൂസറുമെല്ലാം പോരാട്ടങ്ങള്‍ക്കൊപ്പം ജീവിച്ച മാര്‍ക്സിസ്റ്റുകളായിരുന്നു. അതുകൊണ്ടാണ് സാംസ്കാരിക സ്വത്വങ്ങള്‍ക്കുപരിയായി വര്‍ഗ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്കു കഴിഞ്ഞത്. അല്‍ത്തൂസര്‍ നടത്തുന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. "ബുദ്ധിജീവികളുടെ തലയ്ക്കകത്തെ മാര്‍ക്സിസത്തെക്കുറിച്ചുള്ള ആശയങ്ങളില്‍ പത്തില്‍ ഒമ്പതും പിശകാണ്. തെറ്റായ ആശയങ്ങള്‍ മാര്‍ക്സിന്റെ ജീവിതകാലത്തു തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു... തങ്ങളിലുള്ള ബൂര്‍ഷ്വാ - പെറ്റി ബൂര്‍ഷ്വാ വര്‍ഗപരമായ ജന്മവാസനകളില്‍നിന്നും തൊഴിലാളിവര്‍ഗത്തിന്റേതായ വര്‍ഗ നിലപാടുകളിലേക്ക് എത്തിച്ചേരാന്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു വഴിപിരിയല്‍ നടത്തേണ്ടതുണ്ട്''.
മാര്‍ക്സിസ്റ്റ് ദര്‍ശനത്തില്‍ അവഗാഹം നേടിയിട്ടുള്ള ഡോ. പി കെ പോക്കര്‍ തന്നെ സ്വത്വരാഷ്ട്രീയത്തിന്റെ വക്താവായി അതിലളിതവല്‍ക്കരണത്തിലൂടെ മാര്‍ക്സിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളില്‍നിന്ന് അകന്നുപോകുന്നത് കാണാതിരിക്കാനാവില്ല. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ ലൂയി അല്‍ത്തൂസറിന്റെ "പ്രത്യയശാസ്ത്രം'' എന്ന കൃതിയുടെ മലയാള പരിഭാഷയ്ക്ക് അദ്ദേഹം എഴുതിയ ആമുഖത്തില്‍ മാര്‍ക്സിനെ ഇങ്ങനെ വളച്ചൊടിക്കുന്നതും ലളിതവല്‍ക്കരിക്കുന്നതും കാണാം. "മനുഷ്യനെന്നാല്‍ മനുഷ്യന്റെ ലോകമാണ്..... മനുഷ്യസത്തയുടെ സാങ്കല്‍പികമായ സാക്ഷാല്‍ക്കാരമാണത്. കാരണം മനുഷ്യസത്തയ്ക്ക് യഥാര്‍ത്ഥമായ നിലനില്‍പില്ല'' എന്ന് കാള്‍മാര്‍ക്സിനെ ഉദ്ധരിച്ച് ഡോ. പോക്കര്‍ അവതരിപ്പിക്കുന്ന വിശകലനം ഇങ്ങനെയാണ്: "ഇവിടെ മാര്‍ക്സ് ഒരു കാര്യം വളരെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്; മനുഷ്യനെന്നാല്‍ ഒരു അമൂര്‍ത്ത സത്തയല്ല. ഒരു മനുഷ്യന്‍ ഇന്ത്യക്കാരനോ കേരളീയനോ ആണ്. അതുപോലെ സവര്‍ണനോ അവര്‍ണനോ ആണ്. വെളുത്തവനോ കറുത്തവനോ ആണ്. പുരുഷനോ സ്ത്രീയോ ആണ്. മുസ്ളീമോ ഹിന്ദുവോ ക്രിസ്ത്യാനിയോ ജൂതനോ ആണ്. അതായത് അയ്യങ്കാളി പ്രതിനിധാനം ചെയ്തത് ഒരു 'ലോക'മാണ്. അത് അയ്യങ്കാളി ഉല്‍പാദിപ്പിച്ച ലോകവും അയ്യങ്കാളിയെ ഉല്പാദിപ്പിച്ച ലോകവും അയ്യങ്കാളിയുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും രൂപീകരിച്ച ലോകവുമാണ്. ഒരു നിശ്ചിത ലോകത്തിന്റെ ഭാഗമായാണ് അയ്യങ്കാളി ജീവിച്ചത്. ശ്രീനാരായണഗുരുവും ഇ എം എസും മമ്പുറം ഫസല്‍ പൂക്കോയ തങ്ങളും അവര്‍ ഉള്‍പ്പെട്ട ഒരു ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്''.
ഇവിടെ അതിലളിതമാക്കപ്പെട്ട യുക്തിയിലൂടെ മാര്‍ക്സിസം ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗവീക്ഷണത്തെ നിരാകരിക്കുകയും ജാതി-മത-വര്‍ണ സ്വത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് ഡോ. പോക്കര്‍. അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയും ഇ എം എസിനെയും മമ്പുറം ഫസല്‍ പൂക്കോയ തങ്ങളെയുമെല്ലാം പ്രത്യേക സ്വത്വ വിഭാഗങ്ങളുടെ പ്രാതിനിധ്യങ്ങളായാണ്, തികച്ചും നിഷ്കളങ്കമെന്ന് തോന്നാവുന്ന വിധം അവതരിപ്പിക്കുന്നത്. ഇ എം എസ് ഡോ. പോക്കര്‍ 'സവര്‍ണന്റെ' ലോകത്തെ പ്രതിനിധാനം ചെയ്യുന്നതായി സാധാരണ വായനക്കാരനില്‍ സംശയം ജനിപ്പിക്കുന്ന വിധമാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ അല്ലെങ്കില്‍ അക്കാര്യം സംശയാതീതമായി വ്യക്തമാക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. സവര്‍ണ സമ്പന്ന ജന്മി കുടുംബത്തില്‍ ജനിച്ച് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായി മാറിയ ഇ എം എസിനുമേല്‍ ദളിത് - പിന്നോക്ക - ന്യൂനപക്ഷ സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കള്‍ നിരന്തരം ആരോപിക്കുന്ന ഒന്നാണ് ഈ സവര്‍ണ സ്വത്വം. അതുകൊണ്ടുതന്നെ ഡോ. പോക്കറിനെപ്പോലൊരാള്‍ വ്യാഖ്യാന സാധ്യത അവശേഷിപ്പിച്ചുകൊണ്ട് ഇങ്ങനെ ഒരു അവതരണം നടത്താന്‍ തുനിയരുതായിരുന്നു.
മാര്‍ക്സ് മനുഷ്യനെ ജര്‍മ്മന്‍കാരനും ഇംഗ്ളീഷുകാരനും ജൂതനും ക്രിസ്ത്യാനിയും എന്നെല്ലാമുള്ള സ്വത്വങ്ങളുടെ അടിസ്ഥാനത്തിലല്ല വര്‍ഗാടിസ്ഥാനത്തിലാണ് കണ്ടിരുന്നത്. സാമൂഹിക വളര്‍ച്ചയുടെ പരമോന്നത ഘട്ടത്തില്‍, കമ്യൂണിസത്തിന്റെ ഘട്ടത്തില്‍, വര്‍ഗവൈരുദ്ധ്യങ്ങള്‍ക്ക് അതീതനായ സമ്പൂര്‍ണ മനുഷ്യനെക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്ത മാര്‍ക്സ്, മനുഷ്യനെ സ്വത്വാടിസ്ഥാനത്തിലാണ് കണ്ടിരുന്നത് എന്ന ചിന്ത തന്നെ വികലമാണ്. വിപ്ളവകാരികളായ ജര്‍മ്മന്‍ പ്രവാസികള്‍ ചേര്‍ന്നാണ് പ്രധാനമായും കമ്യൂണിസ്റ്റ് ലീഗിന് രൂപം നല്‍കിയത്. ആ കമ്യൂണിസ്റ്റ് ലീഗിനുവേണ്ടി മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് എഴുതിയ "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'' അവസാനിപ്പിക്കുന്നത് "സര്‍വരാജ്യങ്ങളിലെയും തൊഴിലാളികളെ ഒന്നിക്കുവിന്‍'' എന്ന മുദ്രാവാക്യം അവതരിപ്പിച്ചുകൊണ്ടാണ്. തൊഴിലാളികളുടെ സാര്‍വദേശീയ സംഘടനയ്ക്കാണ് തുടര്‍ന്ന് അവര്‍ രൂപം നല്‍കിയത്. ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ടു മാത്രമേ ഒരാള്‍ക്ക് "മാര്‍ക്സ് മനുഷ്യനെ ഇന്ത്യക്കാരനെന്നും കേരളീയനെന്നും സവര്‍ണനെന്നും അവര്‍ണനെന്നു''മാണ് കണ്ടിരുന്നത് എന്ന് വിലയിരുത്താനാവൂ.
അടിച്ചമര്‍ത്തലിനെയും പീഡനങ്ങളെയും ആത്മനിഷ്ഠമായ അനുഭവങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ നിര്‍ത്തിയാണ് ഡോ. പോക്കര്‍ വിശകലനം ചെയ്യുന്നത്. കാഞ്ചാ ഇളയ്യയുടെയും ഡോ. അംബേദ്കറുടെയും ശരണ്‍കുമാര്‍ ലിംബാളെയുടെയും സി കെ ജാനുവിന്റെയും പൊക്കുടന്റെയും മറ്റും ജീവിതങ്ങളെ മുന്‍നിര്‍ത്തി ഡോ. പോക്കര്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുള്ള നിരീക്ഷണങ്ങള്‍ക്ക് ഈ പരിമിതിയുണ്ട്. പീഡനങ്ങള്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളവര്‍ക്കു മാത്രമേ അതില്‍നിന്നുള്ള വിമോചനത്തെക്കുറിച്ച് ചിന്തിക്കാനും അത്തരം ഒരു പ്രസ്ഥാനത്തെ നയിക്കാനുമാകൂ എന്ന തലതിരിഞ്ഞ യുക്തിയിലേക്ക് സ്വാഭാവികമായും ഇത്തരം നിരീക്ഷണങ്ങള്‍ കൊണ്ടെത്തിക്കും. അങ്ങനെയാകുമ്പോള്‍ ഇ എം എസിന്റെ ലോകം 'സവര്‍ണതയുടെ ലോക'മായി മാത്രമേ കാണാനാകൂ. "ബൂര്‍ഷ്വാ കുടുംബത്തിലെ ഇളമുറക്കാരനായിരുന്ന'' കാള്‍ മാര്‍ക്സും "ഒരു വന്‍കിട മുതലാളിത്ത ബൂര്‍ഷ്വാ കുടുംബാംഗവും 20 വര്‍ഷത്തോളം മാഞ്ചസ്റ്ററില്‍ ഒരു മുതലാളിയും'' ആയിരുന്ന എംഗല്‍സും "ജന്മസിദ്ധമായ വര്‍ഗബോധത്തില്‍നിന്നും തൊഴിലാളിവര്‍ഗത്തിന്റേതായ വര്‍ഗ നിലപാടുകളിലേക്ക് എത്തിച്ചേര്‍ന്നത്'' സംബന്ധിച്ച്, അതിന് അവര്‍ക്ക് വേണ്ടിവന്ന "ദുര്‍ഘടം പിടിച്ചതും വേദനാജനകവുമായ വഴിപിരിയലിനെ''ക്കുറിച്ച്, ലൂയി അല്‍ത്തൂസര്‍ ഘലിശി മിറ ജവശഹീീുവ്യ മിറ ീവേലൃ ലമ്യൈ എന്ന കൃതിയില്‍ നിരീക്ഷിക്കുന്നുണ്ട്.
കേരളത്തില്‍ ദളിതരും അവര്‍ണരും അനുഭവിച്ചിരുന്ന അടിച്ചമര്‍ത്തലുകളുടെയും അടിമത്തത്തിന്റെയും പ്രശ്നങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉന്നയിച്ചവരില്‍ അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും വൈകുണ്ഠ സ്വാമിക്കും ഒപ്പം ചട്ടമ്പി സ്വാമിയും ഉണ്ടായിരുന്നുവെന്നതും അവര്‍ണരുടെയും ദളിതരുടെയും വിദ്യാഭ്യാസത്തിനും വഴി നടക്കാനുള്ള സ്വാതന്ത്യ്രത്തിനുംവേണ്ടിയുള്ള പ്രസ്ഥാനങ്ങളില്‍ മുന്‍നിര നായകരായിരുന്ന കേളപ്പനും എ കെ ജിയും പി കൃഷ്ണപിള്ളയും ഇ എം എസുമെല്ലാം സവര്‍ണ സമുദായങ്ങളില്‍ ജനിച്ചവരായിരുന്നുവെന്നതും വിസ്മരിക്കാനാവില്ലല്ലോ. അവര്‍ണന്റെ സഞ്ചാര സ്വാതന്ത്യ്രത്തിനു വേണ്ടി നടത്തിയ വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലുമെല്ലാം നടുനായകത്വം വഹിച്ചവരില്‍ പലരും സവര്‍ണരായിരുന്നുവെന്നതും വിസ്മരിക്കാനാവുമോ? പാലിയം സത്യഗ്രഹത്തില്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സവര്‍ണരായ സ്ത്രീ പുരുഷന്മാര്‍ പങ്കെടുത്തിരുന്നത് ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തിലെ അവര്‍ണരുടെ വിദ്യാഭ്യാസത്തില്‍ വെള്ളക്കാരായ മിഷണറിമാര്‍ വഹിച്ച പങ്കും നിഷേധിക്കാനാവില്ല.
1960കളില്‍ അമേരിക്കയില്‍ വംശമേധാവിത്വത്തിനെതിരെയും പൌരാവകാശങ്ങള്‍ക്കുവേണ്ടിയും കറുത്ത വംശക്കാര്‍ നടത്തിയ പോരാട്ടങ്ങളിലും സ്ത്രീകളുടെ പൌരാവകാശങ്ങള്‍ക്കുവേണ്ടി നടന്ന പോരാട്ടങ്ങളിലും അതാത് സ്വത്വവിഭാഗങ്ങള്‍ മാത്രമല്ല ജനാധിപത്യബോധമുള്ള എല്ലാ പുരോഗമനവാദികളും മുന്‍നിരയില്‍തന്നെ അണിനിരന്നതാണ് അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഒരു പരിധിവരെയെങ്കിലും പരിഹരിക്കുന്നതിന് ഇടയാക്കിയത്. അമേരിക്കയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ അനുഭവിച്ചിരുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ച് പൊതുമണ്ഡലത്തില്‍ അവതരിപ്പിച്ച "അങ്കിള്‍ ടോംസ് കേബിന്‍'' എന്ന നോവലിന്റെ കര്‍ത്താവായ ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവും അമേരിക്കയില്‍ അടിമക്കച്ചവടം നിരോധിക്കുകയും അതിനായി ആഭ്യന്തര യുദ്ധം നയിക്കുകയും ചെയ്ത എബ്രഹാം ലിങ്കണും കറുത്ത തൊലി ഉള്ളവരായിരുന്നില്ലല്ലോ.
"ആദിവാസികളുടെ ജീവിതപ്രശ്നം പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ സി കെ ജാനു ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്'' എന്ന് ഡോ. പോക്കര്‍ നടത്തുന്ന നിരീക്ഷണത്തിലും (സ്വത്വരാഷ്ട്രീയം, 2005) ഇതേ ആശയക്കുഴപ്പം കാണാവുന്നതാണ്. 1960കളില്‍ തന്നെ വര്‍ഗീസും (അദ്ദേഹം സിപിഐ എം പ്രവര്‍ത്തകനായിരുന്നപ്പോഴും ഇടതു തീവ്രവാദ നിലപാട് സ്വീകരിച്ചപ്പോഴും) കെ പാനൂരും ('കേരളത്തിലെ ആഫ്രിക്ക' തുടങ്ങിയ കൃതികളിലൂടെ) പി വല്‍സലയും (നെല്ല്, ആഗ്നേയം) ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയമായിരുന്നു അത്. സിപിഐ എം നേതൃത്വത്തില്‍ ആദിവാസി ക്ഷേമ സമിതി രൂപീകരിച്ച് ആദിവാസികളുടെ പ്രശ്നങ്ങള്‍ വര്‍ഗാടിസ്ഥാനത്തില്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് അതിനെ സ്വത്വപ്രശ്നമാക്കി വഴിതിരിച്ചുവിടുന്നതിന് ജാനുവും ഗോത്രമഹാസഭയും രംഗത്തിറങ്ങിയതെന്നതും വിദേശ ഫണ്ട് ലഭിക്കുന്ന എന്‍ജിഒകള്‍ മുതല്‍ നക്സലൈറ്റുകളും മതതീവ്രവാദികളും വരെ അതിനുചുറ്റും ഒത്തുകൂടിയത് എന്നതും സമീപകാല ചരിത്രമാണ്. വയനാട്ടില്‍ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭൂസമരം ജാനുവിന്റെയും സ്വത്വവാദികളുടെയും അവരെ മഹത്വവല്‍ക്കരിച്ചവരുടെയും തനിനിറം വെളിപ്പെടുത്തിയിരിക്കുകയാണ്.
അല്‍ത്തൂസറിന്റെ "പ്രത്യയശാസ്ത്രം'' എന്ന കൃതിയുടെ മലയാള പരിഭാഷക്കെഴുതിയ ആമുഖത്തില്‍ സ്വത്വരാഷ്ട്രീയത്തിന്റേതായ മറ്റൊരു നിരീക്ഷണവും ഡോ. പോക്കര്‍ അവതരിപ്പിക്കുന്നുണ്ട.് "(ഗുജറാത്തിലേതുപോലുള്ള) ഇത്തരമൊരു ഫാസിസ്റ്റ് വംശീയ ഉന്മൂലനത്തെ, വിദേശികളുടെ ചാരസംഘടനകളും വികാര വിക്ഷോഭത്തിനടിപ്പെട്ട 'ഇര'കളും നടത്തുന്ന ചാവേര്‍ ആക്രമണവുമായി താരതമ്യം ചെയ്യുന്ന അരാഷ്ട്രീയക്കാരും യഥാര്‍ത്ഥത്തില്‍ ഗ്രാംഷിയുടെ നിരീക്ഷണത്തില്‍ ഫാസിസത്തിന്റെ പിന്തുണക്കാരാണ്''. ഇവിടെയും സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായ ചെറുത്തുനില്‍പ് ഇസ്ളാമിലൂടെ എന്ന അതിലളിത യുക്തിയെ ഡോ. പോക്കര്‍ പിന്തുണയ്ക്കുകയാണ്."സ്വത്വരാഷ്ട്രീയം'' എന്ന തന്റെ കൃതിയില്‍ ഇടതുപക്ഷ ചിന്തകര്‍ക്കും മതനിരപേക്ഷ ചിന്തകര്‍ക്കും ഒപ്പം മുസ്ളിം ചിന്തകര്‍ക്കും സ്ഥാനം അടയാളപ്പെടുത്തുന്നുണ്ട് ഡോ. പോക്കര്‍. "വിദേശ ചാരസംഘടനകളും വികാര വിക്ഷോഭത്തിനടിപ്പെട്ട 'ഇര'കളും നടത്തുന്ന ചാവേര്‍ ആക്രമണങ്ങള്‍'' എന്ന നിസ്സാരവല്‍ക്കരണത്തില്‍ പതിയിരിക്കുന്നതും ഇതേ യുക്തി തന്നെയാണ്. ഗുജറാത്തിലെ വംശഹത്യകളെ ചാവേര്‍ ആക്രമണങ്ങളുമായി തുല്യതപ്പെടുത്താന്‍ ഫാസിസ്റ്റുകള്‍ക്കും മൃദു ഹിന്ദുത്വവാദികള്‍ക്കും മാത്രമേ കഴിയൂ എന്നത് ശരിയായ സങ്കല്‍പനം തന്നെയാണ്. എന്നാല്‍ "ഇസ്ളാമിക ഭീകരത'' വളര്‍ത്തിക്കൊണ്ടുവന്നതിനു പിന്നിലുള്ള സാമ്രാജ്യത്വ അജണ്ടയും ചാര സംഘടനകളുടെ ഇടപെടലുകള്‍ക്ക് പിന്നിലുള്ള താല്‍പര്യങ്ങളും കാണാതിരിക്കാന്‍ തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രത്തിനോ പ്രസ്ഥാനത്തിനോ ആവില്ല. ഐജാസ് അഹമ്മദിനെപ്പോലുള്ള ചിന്തകര്‍ സംശയാതീതമായി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമ്രാജ്യത്വ അധിനിവേശത്തിനെതിരായി ചെറുത്തുനില്‍ക്കുന്ന ഇറാന്റെ നിലപാടിനെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ, ആയത്തൊള്ളമാര്‍ അവതരിപ്പിക്കുന്ന മത രാഷ്ട്രവാദത്തെ നിരാകരിക്കുക എന്ന വൈരുദ്ധ്യാത്മക സമീപനമാണ് മാര്‍ക്സിസത്തിന്റേത്.
പീഡനങ്ങള്‍ നേരിട്ട് അനുഭവിച്ചവര്‍ക്കു മാത്രമേ അതിനെതിരെ ശക്തമായി പ്രതികരിക്കാനും അതിനെ ചെറുക്കാനും കഴിയൂ എന്ന സ്വത്വരാഷ്ട്രീയക്കാരുടെ സങ്കല്‍പനം മാര്‍ക്സിസം - ലെനിനിസത്തിന് അന്യമാണ്. എന്നാല്‍ ഏത് സാമൂഹിക വിഭാഗത്തിന്റെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അറുതിവരുത്താനും ആ സാമൂഹിക വിഭാഗത്തെ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് അവരില്‍ സ്വത്വബോധം ഉയര്‍ത്തിക്കൊണ്ടല്ല, മറിച്ച് അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പിന്നിലുള്ള ഭരണവര്‍ഗത്തിനെതിരെ വര്‍ഗമെന്ന നിലയില്‍ അവരെ അണിനിരത്തിക്കൊണ്ടായിരിക്കണം. തൊഴിലാളിവര്‍ഗ പ്രസ്ഥാനം ഇത്തരം മര്‍ദ്ദിത സാമൂഹിക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടായിരിക്കണം. സിപിഐ എം നേതൃത്വത്തില്‍ അയിത്തത്തിനും ജാതിപരമായ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും മറ്റും സജീവമായ പ്രസ്ഥാനങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരുന്നത് ഈ കാഴ്ചപ്പാടോടെയാണ്. മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ പ്രസ്ഥാനം സജീവമായി മുന്നേറ്റം നടത്തിയിട്ടുള്ള കേരളത്തില്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ദളിതരും അവര്‍ണരും ന്യൂനപക്ഷ വിഭാഗങ്ങളും അനുഭവിക്കുന്ന പീഡനങ്ങള്‍ അന്യമായിരിക്കുന്നത് അതുകൊണ്ടാണ്. മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനം ദുര്‍ബലവും ചരിത്രപരമായി തന്നെ ദളിത് സ്വത്വരാഷ്ട്രീയം ശക്തവുമായിട്ടുള്ള മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയിലും മറ്റും സംഭവിച്ചതുപോലുള്ള ദളിതര്‍ക്കുനേരെയുള്ള പീഡനങ്ങള്‍, തമിഴ്നാട്ടിലെ ഉത്തപുരത്തേതുപോലുള്ള അയിത്ത മതിലുകള്‍ എല്ലാം ഇന്നും നിര്‍ബാധം തുടരുകയാണ്. ഇവിടങ്ങളിലെല്ലാം അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളെ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്ന നിലപാടുകളാണ് കാഞ്ചാ ഇളയ്യയെപ്പോലുള്ള സ്വത്വവാദികളായ ദളിത് ബുദ്ധിജീവികള്‍ ചെയ്യുന്നത്.
ഏതെങ്കിലും ഒരു വര്‍ണത്തിന്റെയോ വംശത്തിന്‍െയോ ജാതിയുടെയോ പ്രശ്നമായി അടിച്ചമര്‍ത്തലുകളെ ചുരുക്കിക്കാണുകയാണ് സ്വത്വരാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ മുതലാളിത്ത ചൂഷണത്തിലേക്കും അതിന്റെ വര്‍ഗവാഴ്ചയിലേക്കും വിരല്‍ചൂണ്ടാന്‍ അവര്‍ തയ്യാറല്ല. അതിനെതിരെ, ആ വര്‍ഗവാഴ്ച അവസാനിപ്പിക്കാന്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള വിശാലമായ ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനെതിരായ നിലപാട് അവര്‍ സ്വീകരിക്കുന്നു. അതേസമയം, വിവിധ മര്‍ദ്ദിത വിഭാഗങ്ങള്‍ അനുഭവിക്കുന്ന സാമൂഹികമായ പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം അമാന്തം കാണിക്കുകയാണെങ്കില്‍ അത് സ്വത്വ രാഷ്ട്രീയത്തിന് വളരാനുള്ള മണ്ണൊരുക്കലായി മാറും എന്ന കാര്യം മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റുകള്‍ കാണുന്നുണ്ട്. അതായത് ഏത് സാമൂഹിക വിഭാഗവും അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ആ വിഭാഗത്തിന്റെ മാത്രമല്ല, മുതലാളിത്ത ചൂഷണത്തിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളിവര്‍ഗത്തിന്റെയാകെ ആവശ്യമാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി ജാതി സ്വത്വത്തിന്റെ ശാക്തീകരണം ബൂര്‍ഷ്വാ രാഷ്ട്രീയത്തെ മാത്രമേ സഹായിക്കൂ. ആത്യന്തികമായി അത് ദളിതരുടെയും മറ്റ് അവര്‍ണ ജനവിഭാഗങ്ങളുടെയും ദുരിത ജീവിതം തുടരുന്നതിനു മാത്രമേ പര്യാപ്തമാകൂ.
അള്‍ജീരിയയില്‍ കോളനിവാഴ്ചക്കെതിരായ വിമോചന പോരാട്ടത്തില്‍ മുന്‍നിരക്കാരനായി അണിനിരന്ന ഫ്രാന്‍സ് ഫാനന്‍ പാശ്ചാത്യര്‍ക്കെതിരെ, വെള്ളക്കാര്‍ക്കെതിരെ കറുത്തവരുടെ, ആഫ്രിക്കന്‍ ജനവിഭാഗത്തിന്റെ സ്വത്വബോധം ഉണര്‍ത്തിയത് സാമ്രാജ്യമേധാവിത്വത്തിനെതിരെ ഒരു ജനതയെ ആകെ അണിനിരത്തുന്നതിനുവേണ്ടിയായിരുന്നു. അല്ലാതെ വെളുത്ത തൊലിയുള്ള തൊഴിലാളിക്കെതിരെ കറുത്ത തൊലിയുള്ള തൊഴിലാളിയെ തിരിച്ചുവിടുന്നതിനായിരുന്നില്ല. "ഭൂമിയിലെ പീഡിതര്‍'' (ണൃലരേവലറ ീള വേല ഋമൃവേ) എന്ന ഫാനന്റെ കൃതിയില്‍ വിവരിക്കുന്ന കോളനിവാഴ്ചക്കാലത്തെ ദുരിതജീവിതം, ആ കോളനിവാഴ്ചക്കെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം പകരാനായിരുന്നു. അന്ന് അവിടെ ഒരു സമരായുധം എന്ന നിലയില്‍ ആയിരുന്നു മര്‍ദ്ദിത ദേശീയ സ്വത്വത്തെ ഫാനന്‍ ഉപയോഗിച്ചത്. എന്നാല്‍ ഇന്ന് ആഫ്രിക്കയിലെ സ്ഥിതിയോ? ഗോത്ര സ്വത്വങ്ങളെയും വംശീയ സ്വത്വങ്ങളെയും മത സ്വത്വങ്ങളെയും ആഫ്രിക്കയിലെ ദുരിതം പേറുന്ന ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആയുധമായി സാമ്രാജ്യ ഏജന്‍സികള്‍ ഉപയോഗിക്കുകയാണ്. ആഫ്രിക്കയില്‍ വളര്‍ന്നുവന്നിരുന്ന വിമോചന പ്രസ്ഥാനങ്ങളെ തകര്‍ക്കാനാണ്, ആഫ്രിക്കയുടെ ശിഥിലീകരണത്തിനും അങ്ങനെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനുമാണ് ഇന്ന് സാമ്രാജ്യത്വം സ്വത്വരാഷ്ട്രീയത്തെ ഉപയോഗിക്കുന്നത്. "ചരിത്രവല്‍ക്കരിക്കുക, എപ്പോഴും ചരിത്രവല്‍ക്കരിക്കുക'' എന്ന ഫ്രെഡറിക് ജയിംസണ്‍ന്റെ വാക്യം സദാ ഉരുവിടുന്ന നമ്മുടെ പല ബുദ്ധിജീവികളും പലപ്പോഴും അത് പ്രായോഗികമാക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് മറന്നുപോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍, "സംസ്കാരങ്ങളുടെ സംഘട്ടനം'' (ഇഹമവെ ീള ഇശ്ശഹശമെശീിേ) എന്ന സാമൂവല്‍ ഹണ്ടിങ്ടണ്‍ന്റെ കൃതിയെ യാന്ത്രികമായി വിശകലനം ചെയ്യുന്നതിനപ്പുറം അതിനു പിന്നിലുള്ള നിഗൂഢ അജണ്ട കണ്ടെത്താനും ആഫ്രിക്കയിലും ബാള്‍ക്കന്‍ പ്രദേശത്തും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മധ്യേഷ്യയിലും മറ്റും സാംസ്കാരിക സ്വത്വബോധ നിര്‍മ്മിതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്രാജ്യത്വം ഇന്ത്യയില്‍ ഒരുക്കുന്ന ചതിക്കുഴികള്‍ കണ്ടെത്താനും വേണ്ട ജാഗ്രത കാണിക്കുമായിരുന്നു. ഇന്ത്യയില്‍, പശ്ചിമബംഗാളില്‍ നന്ദിഗ്രാമിലും സിംഗൂരിലും മറ്റും പുറമേക്ക് ഉയര്‍ത്തുന്ന കൃഷിഭൂമിയുടെ പ്രശ്നത്തിനപ്പുറം സ്വത്വരാഷ്ട്രീയത്തിന്റെ ഇടപെടലുകള്‍ കാണാതിരിക്കാന്‍ മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റുകള്‍ക്കാവില്ല. കിനാലൂരില്‍ സോളിഡാരിറ്റിയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും അജണ്ടയും ഇതല്ലാതെ മറ്റെന്താണ്? രാഷ്ട്രീയ ഇസ്ളാം സാമ്രാജ്യത്വവിരുദ്ധമാണെന്ന ലളിത യുക്തികൊണ്ട് ഇതിനെല്ലാം പിന്നിലുള്ള സൂക്ഷ്മ രാഷ്ട്രീയ അജണ്ട കണ്ടില്ലെന്ന് നടിക്കാനാവില്ല.
കേരളത്തിലെ കാര്‍ഷിക മേഖലയിലെയും വ്യവസായ മേഖലയിലെയും തൊഴിലാളി - കര്‍ഷക മുന്നേറ്റങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും വിലങ്ങു തടിയായി നില്‍ക്കുന്നത് തൊഴിലാളികളിലും ദരിദ്ര കര്‍ഷകരിലും നിലനില്‍ക്കുന്ന സവര്‍ണ പ്രത്യയശാസ്ത്ര സ്വാധീനമാണെന്ന ഷിജൂ ഏലിയാസിന്റെ വിശകലനവും (കമ്യൂണിസ്റ്റ് വിരോധവും വ്യാജ ഇടതുപക്ഷവും, ദേശാഭിമാനി വാരിക മെയ് 23) തൊലിപ്പുറമെയുള്ളതും യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെയുള്ള പുറം തിരിഞ്ഞു നില്‍ക്കലുമാണ്. കേരളത്തില്‍ "പരമ്പരാഗത വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ കൂലിക്കൂടുതലിനും തൊഴില്‍ സുരക്ഷിതത്വത്തിനുംവേണ്ടിയുള്ള സമരങ്ങള്‍ ദുര്‍ബലമായി''ക്കൊണ്ടിരിക്കുന്നത് "മുതലാളിയുടെ നഷ്ടത്തില്‍ കൂലിക്കുറവിന്റെ രൂപത്തില്‍ തങ്ങളും പങ്കു പറ്റേണ്ടതാണെന്ന തോന്നല്‍ അവര്‍ക്കിടയില്‍ വ്യാപക''മായതിനാലാണെന്ന ഷിജുവിന്റെ വിശകലനം നവലിബറല്‍ കാലഘട്ടത്തിലെ തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ചും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെക്കുറിച്ചുമുള്ള അജ്ഞതയുടെ വെളിപ്പെടുത്തലാണ്. "സവര്‍ണ (ഹൈന്ദവ) പശ്ചാത്തലമുള്ള ഒരു വലിയ വിഭാഗം എത്രമേല്‍ ദരിദ്രരായി തീര്‍ന്നാലും അധ്വാന വര്‍ഗങ്ങളോട് താദാത്മ്യപ്പെടുകയില്ല എന്നതാണ് ജന്മിത്വാനന്തര കേരളത്തിന്റെ അനുഭവം'' എന്ന 'വിശകലന'വും കൂടി ഇതിനോട് കൂട്ടി വായിക്കുമ്പോള്‍ മാത്രമേ സമരങ്ങള്‍ ഉണ്ടാകാത്തതിന്റെ കാരണത്തിനു പിന്നിലെ 'ജാതി ഘടക'ത്തെക്കുറിച്ചുള്ള കണ്ടെത്തല്‍ വെളിപ്പെടൂ. ഇവിടെ "അധ്വാനവര്‍ഗം'' എന്ന പരികല്‍പനയില്‍ ഷിജു തൊഴിലെടുക്കുന്ന വര്‍ഗത്തെയാകെ അല്ല, അവരെ ജാതി തിരിച്ചാണ് കാണുന്നത് എന്ന് വ്യക്തം. "ഉല്‍പാദനോപാധികള്‍ സ്വന്തമായിഇല്ലാത്തവര്‍'' എന്ന തൊഴിലാളിയെ സംബന്ധിച്ച "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ''യിലെ വിലയിരുത്തല്‍ തന്നെ കൈവെടിഞ്ഞുകൊണ്ടുള്ള സ്വത്വരാഷ്ട്രീയത്തിന്റെ ഇളകി ആട്ടമാണ് ഈ വിശകലനത്തില്‍ കാണുന്നത്.
പരമ്പരാഗത വ്യവസായ മേഖലയില്‍ മാത്രമല്ല, സംഘടിത വ്യവസായ മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉള്‍പ്പെടെ അതാത് വ്യവസായം നഷ്ടത്തിലേക്കോ തകര്‍ച്ചയിലേക്കോ നീങ്ങുമ്പോള്‍, കൂലിക്കൂടുതലിനായി തൊഴിലാളി സമരം നടത്താറില്ല എന്നും സ്വന്തം തൊഴില്‍ സംരക്ഷിക്കാനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാറുണ്ട് എന്നുമുള്ളത് ട്രേഡ് യൂണിയന്‍ മേഖലയിലെ (കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല) പൊതു അനുഭവമാണ്; പല തൊഴില്‍ മേഖലകളിലും ക്ഷാമബത്തപോലും ഉപേക്ഷിച്ചുകൊണ്ട് ട്രേഡ് യൂണിയനുകള്‍ കരാര്‍ ഒപ്പിട്ടിട്ടുള്ളത് തൊഴില്‍ സ്ഥാപനം നിലനില്‍ക്കണമെന്ന യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ടു കൊണ്ടാണ്. എന്നാല്‍ 2001നുശേഷം തന്നെ കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയില്‍ കയര്‍ത്തൊഴിലാളികളും ചെത്തു തൊഴിലാളികളും നടത്തിയ ഉശിരന്‍ സമരങ്ങള്‍ സമീപകാല യാഥാര്‍ത്ഥ്യങ്ങളാണ്. യുഡിഎഫ് ഭരണകാലത്ത് നിലവിലുള്ള കൂലി വ്യവസ്ഥയും തൊഴിലും മറ്റാനുകൂല്യങ്ങളും (കൂലിക്കൂടുതലിനുവേണ്ടിയേ അല്ല) സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിനെ പൊളിക്കാന്‍ സവര്‍ണ - അവര്‍ണ വ്യത്യാസമില്ലാതെ സര്‍വ ജാതി സംഘടനകളും ന്യൂനപക്ഷ - ഭൂരിപക്ഷ വ്യത്യാസമില്ലാതെ സമസ്ത മതസംഘടനകളും അണിനിരന്നതും തൊഴിലാളിവര്‍ഗം ഒന്നടങ്കം പണിമുടക്ക് വിജയിപ്പിക്കാന്‍ കൈകോര്‍ത്തതും നാം മറക്കാറായിട്ടില്ല. അന്ന് മര്‍ദ്ദക - മര്‍ദ്ദിത സ്വത്വങ്ങളില്‍പ്പെടുന്ന സംഘടനകളെല്ലാം വര്‍ഗാടിസ്ഥാനത്തിലുള്ള സമരത്തിനെതിരെ ഒന്നിച്ചു നീങ്ങുന്നതാണ് നാം കണ്ടത്.
സ്വത്വ രാഷ്ട്രീയത്തിന് മാര്‍ക്സിസത്തിന്റെ മുഖാവരണമിടാന്‍ ശ്രമിക്കുന്ന ബുദ്ധിജീവികളും സാംസ്കാരിക വിമര്‍ശകരും യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഏറെ അകന്ന് നില്‍ക്കുന്നതായാണ് ഈ 'വിശകലനങ്ങള്‍' തെളിയിക്കുന്നത്. അവര്‍ ജനകീയ പ്രക്ഷോഭങ്ങളില്‍നിന്നും സംഘടനകളില്‍നിന്നും വിട്ടുമാറി ദന്തഗോപുരങ്ങളില്‍ ഇരുന്ന് 'സാംസ്കാരികമായി' സ്വപ്നം കാണുകയാണ്. ഇത് മാര്‍ക്സിസത്തിന്റെ രീതിയല്ല. മാര്‍ക്സിയന്‍ സാംസ്കാരിക വിശകലനവുമല്ല. ഗ്രാംഷിയും അല്‍ത്തൂസറുമെല്ലാം പോരാട്ടങ്ങള്‍ക്കൊപ്പം ജീവിച്ച മാര്‍ക്സിസ്റ്റുകളായിരുന്നു. അതുകൊണ്ടാണ് സാംസ്കാരിക സ്വത്വങ്ങള്‍ക്കുപരിയായി വര്‍ഗ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്കു കഴിഞ്ഞത്. അല്‍ത്തൂസര്‍ നടത്തുന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. "ബുദ്ധിജീവികളുടെ തലയ്ക്കകത്തെ മാര്‍ക്സിസത്തെക്കുറിച്ചുള്ള ആശയങ്ങളില്‍ പത്തില്‍ ഒമ്പതും പിശകാണ്. തെറ്റായ ആശയങ്ങള്‍ മാര്‍ക്സിന്റെ ജീവിതകാലത്തു തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു... തങ്ങളിലുള്ള ബൂര്‍ഷ്വാ - പെറ്റി ബൂര്‍ഷ്വാ വര്‍ഗപരമായ ജന്മവാസനകളില്‍നിന്നും തൊഴിലാളിവര്‍ഗത്തിന്റേതായ വര്‍ഗ നിലപാടുകളിലേക്ക് എത്തിച്ചേരാന്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു വഴിപിരിയല്‍ നടത്തേണ്ടതുണ്ട്''.
Subscribe to:
Posts (Atom)