Sunday, 21 March 2010

ഫാസിസം, മതഭീകരത, മതേതരത്വം

രണ്ട് മൂന്ന് കൊല്ലംമുമ്പ് ഒരു അമേരിക്കന്‍ പണ്ഡിത മാര്‍ത്ത നുസ്ഗോം ഒരു പുസ്തകം എഴുതുകയുണ്ടായി. The Clash Within. ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം. ആ പുസ്തകത്തില്‍, ഇന്ത്യ മതഭീകരതയിലേക്ക് വഴുതിവീഴുകയും ഭാഗ്യവശാല്‍ അതില്‍ നിന്ന് വഴുതി മാറുകയും ചെയ്തു എന്ന് അവര്‍ എഴുതുകയുണ്ടായി. മതഭീകരതയെന്നാല്‍ ഫാസിസം എന്നാണ് അര്‍ഥമാക്കുന്നത.് ഇത് രസകരമായ ഒരു നിരീക്ഷണമാണ്. സ്വാഭാവികമായും എന്തുകൊണ്ട് ഈ മതഭീകരതയിലേക്ക് ഇന്ത്യന്‍ സമൂഹം ഇറങ്ങിച്ചെന്നു എന്നും അതിലും പ്രധാനമായി എന്തുകൊണ്ട് അതില്‍നിന്ന് രക്ഷപ്പെട്ടു എന്നും അന്വേഷിക്കേണ്ടതാണ്.

ഇന്ത്യന്‍ മതഭീകരതയെ വര്‍ഗീയതയെ ഫാസിസം എന്നു വിളിക്കാമോ, ഫാസിസമെന്ന് വിളിക്കാന്‍ പറ്റില്ല എന്ന അഭിപ്രായമുള്ളവരുണ്ട്. 1980കളില്‍തന്നെ ഈ ചര്‍ച്ച തുടങ്ങിയതാണ്. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ ഐജാസ് അഹമ്മദ് അന്ന് പറഞ്ഞത്, ഫാസിസം നമ്മുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നുവെന്നാണ്. അതിനോട് യോജിക്കാതെ, ഫാസിസം നമ്മുടെ പടിവാതില്‍ക്കലല്ല, നടുമുറ്റത്തുതന്നെയാണ് എന്ന് ഞാന്‍ പറയുകയുണ്ടായി. 1980കളിലും 1990കളിലും ഫാസിസം ഇന്ത്യന്‍ സമൂഹത്തില്‍ കാലുകുത്തിക്കഴിഞ്ഞിരുന്നു. ഞാന്‍തന്നെ ഒരു പുസ്തകം എഴുതിയത് 'ഇരുള്‍ വീഴും മുമ്പ്' എന്ന പേരിലാണ്. ഒരു ഫാസിസ്റ്റ് അന്തരീക്ഷം, ഫാസിസം ഇന്ത്യന്‍ സമൂഹത്തെ കീഴടക്കാന്‍ തുടങ്ങിയ ഒരു അന്തരീക്ഷം, വളര്‍ന്നുവന്നുകൊണ്ടിരുന്ന ഒരു കാലഘട്ടമാണ് അത്. ഫാസിസം എന്നു പറയുമ്പോള്‍ ഇറ്റലിയിലോ ജര്‍മ്മനിയിലോ ഉണ്ടായ ഫാസിസത്തിന്റെ പകര്‍പ്പാണ് ഇത് എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. ആ അനുഭവം ഇവിടെ ഉണ്ടായില്ല. പക്ഷേ അതിന്റെ വിത്തുകള്‍ ഇവിടെ പാകപ്പെടുകയാണുണ്ടായത്. ആ വിത്തില്‍നിന്ന് ഫാസിസം മുളച്ചുവരാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുണ്ടായത്.

ഫാസിസ്റ്റ് പ്രവണതകള്‍ മിക്കവാറും എല്ലാ രാജ്യങ്ങളിലും ദര്‍ശിക്കാന്‍ കഴിയും. അതില്‍ ചില രാജ്യങ്ങളില്‍ ഫാസിസ്റ്റ് പ്രവണതയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞു. ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളിലെപ്പോലെ വിജയിച്ച സ്ഥലങ്ങളുണ്ട്. മറ്റു ചില സ്ഥലങ്ങളില്‍ ആ പ്രവണത വിജയിച്ചില്ല. എന്നാല്‍ ആ പ്രവണത നിലനിന്നിരുന്നു.

ആ പ്രവണതകള്‍ എന്തുകൊണ്ട് വിജയിച്ചില്ല എന്ന് അറിയണമെങ്കില്‍ ആ പ്രവണതകളെ ചരിത്രവല്‍ക്കരിക്കുകയാണ് വേണ്ടത്. ഏത് യാഥാര്‍ത്ഥ്യത്തെയും മനസ്സിലാക്കണമെങ്കില്‍ ആ യാഥാര്‍ത്ഥ്യത്തെ ചരിത്രവല്‍ക്കരിക്കണം. ഒന്നാം ലോക യുദ്ധത്തിനുശേഷം അവിടെയുണ്ടായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികളാണ് യൂറോപ്പില്‍ ഫാസിസത്തിന് വഴിയൊരുക്കിയത്. അത്തരം ഒരു സ്ഥിതിവിശേഷം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്നത് നമുക്ക് ഫാസിസത്തില്‍നിന്ന് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് ഫാസിസ്റ്റ് സ്വഭാവം വളര്‍ന്നുവരികയും എന്നാല്‍ ആ ഫാസിസ്റ്റ് സ്വഭാവത്തിന് വിജയിക്കാന്‍ കഴിയാതെ പോവുകയും ചെയ്ത ഒരു രാജ്യമാണ് ഇന്ത്യ. പക്ഷേ അതേസമയത്തുതന്നെ ഇന്ത്യയില്‍ ഫാസിസം മടങ്ങിവരാനുള്ള, വര്‍ഗ്ഗീയത മടങ്ങിവരാനുള്ള സാധ്യത ഇനിയും നിലനില്‍ക്കുന്നുണ്ട്. മതേതരത്വത്തെ തോല്‍പിക്കാനുള്ള, വര്‍ഗീയത വിജയിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

2004ലും 2009നുശേഷവും ഫാസിസ്റ്റ് ശക്തികള്‍ പരാജയപ്പെടുത്തപ്പെട്ടു എന്ന് വിശ്വസിക്കുന്ന പലരുമുണ്ട്. വാസ്തവത്തില്‍ അത് ശരിയല്ല. 2004ലും 2009ലും സംഭവിച്ചത് ഇന്ത്യന്‍ വര്‍ഗീയതയുടെ രാഷ്ട്രീയ പരാജയമാണ്. പക്ഷേ ഇന്ത്യന്‍ വര്‍ഗീയതയുടെ സാംസ്കാരിക പരാജയമോ സാമൂഹ്യ പരാജയമോ പ്രത്യയശാസ്ത്ര പരാജയമോ സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ ഫാസിസത്തിന്റെ ശക്തി വാസ്തവത്തില്‍ സംസ്കാരത്തെ, പ്രത്യയശാസ്ത്രത്തെ, മതപ്രത്യയശാസ്ത്രത്തെ, കൈയടക്കിയതിലാണ്. അതിന് സാധിച്ചതിനുപിന്നില്‍ വളരെ വലിയ ഒരു സംഘാടന ശക്തിയുണ്ട്.

പലപ്പോഴും പത്രങ്ങളില്‍ എഴുതിക്കാണുന്നത് വിശ്വഹിന്ദു പരിഷത്തിനെയും ആര്‍എസ്എസിനെയും ഒക്കെക്കുറിച്ചാണ്. ഇന്ത്യന്‍ ഫാസിസത്തെക്കുറിച്ച് പറയുന്ന പലരും വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍എസ്എസിന്റെയും ശക്തി ക്ഷയിച്ചുപോയി എന്നു പറയുന്നവരാണ്. അതുകൊണ്ട് ഹിന്ദുവര്‍ഗീയത, വര്‍ഗീയഫാസിസം ഇന്ത്യയില്‍ അവസാനിച്ചിരിക്കുന്നു എന്നാണ് അവര്‍ വിലയിരുത്തുന്നത്. വാസ്തവത്തില്‍ അത് ഒരു വലിയ തെറ്റാണ്. ഈ കഴിഞ്ഞ പത്തുകൊല്ലങ്ങളില്‍ വര്‍ഗ്ഗീയതക്കെതിരായ പ്രവര്‍ത്തനത്തിന്, മതേതരത്വത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന്, വളരെയധികം ശക്തി നഷ്ടപ്പെട്ടിരിക്കുന്നതായി കാണാന്‍ കഴിയും. 1995നും 99നും മുമ്പുണ്ടായിരുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് കാണാനാവുന്നില്ല. മതേതരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുപോയിരിക്കുകയാണ്.

മതേതര പ്രവര്‍ത്തനങ്ങള്‍ പുതിയ ഒരു മേഖലയിലേക്കും കടന്നുചെല്ലാത്ത ഒരവസ്ഥയും നമുക്ക് കാണാന്‍ കഴിയും. വര്‍ഗീയശക്തികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന വിലയിരുത്തലിന്റെ ഫലമാണിത്. പക്ഷേ വാസ്തവത്തില്‍ ഈ കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ സാംസ്കാരികമായും സാമൂഹികമായും ഹിന്ദുവര്‍ഗീയതയുടെ ശക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. നൂറുകണക്കിന് സംഘടനകളിലൂടെ, വര്‍ഗീയസംഘടനകളിലൂടെയാണ് അത് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഈ വര്‍ഗീയ സംഘടനകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. അവയുടെ പേരുകളിലൂടെ ഇത് വര്‍ഗീയ സംഘടനയാണെന്ന് നമുക്ക് തിരിച്ചറിയാനാവില്ല. കേരളത്തില്‍തന്നെ എടുത്തുനോക്കുക-വിചാരകേന്ദ്രം എന്നുപറഞ്ഞാല്‍ അത് ഒരു വര്‍ഗീയ സംഘടനയാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? അതുകൊണ്ടാണ് വിചാരകേന്ദ്രം വിദ്യാഭ്യാസപദ്ധതികള്‍ നടത്തുന്നത്. ഇത്തരം വിചാരകേന്ദ്രങ്ങള്‍ പല പേരുകളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അവ ഒരര്‍ത്ഥത്തില്‍ നമ്മുടെ സാമൂഹ്യമനസ്സിനെ കീഴടക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് നാം മതേതര ചിന്തയാണ്, മതേതര ഭാഷയാണ് പ്രചരിപ്പിക്കുന്നത് എന്നു പറയുമ്പോള്‍ ആ ഭാഷ പലപ്പോഴും വര്‍ഗീയതയുടെ ഭാഷയായി മാറുന്നത്.

ഈ വര്‍ഗീയതയുടെ ഭാഷ നമ്മില്‍ എത്തിച്ചേരുന്നത് വളരെ സ്വാഭാവികമായ രീതിയിലാണ്. നാം കരുതിക്കൂട്ടി ചെയ്യുന്നതല്ല. അത് നമ്മിലേക്ക് ഇറങ്ങിവരുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു മാറ്റം വന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇന്ത്യയില്‍ ഫാസിസത്തിന്റെ ശക്തി കുറഞ്ഞു പോയിരിക്കുന്നുവെന്ന് പറയുമ്പോള്‍ ഈ ആശയസ്വാധീനത്തെക്കുറിച്ച് നാം കണക്കിലെടുക്കേണ്ടതാണ്.

ഇത് ഇന്ത്യയുടെ രാഷ്ട്രീയ വിശകലനം കൈകാര്യം ചെയ്യുന്നതിലെ അടിസ്ഥാനപരമായ പ്രശ്നമാണ് എന്ന് ഞാന്‍ കരുതുന്നു. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ മതേതരശക്തികള്‍, മതേതര സംഘടനകള്‍ ഈ പ്രവണതകളെ നേരിടുന്നതില്‍ ഒരതിര്‍ത്തിവരെ വിജയിക്കാതിരിക്കുകയാണ്. രാഷ്ട്രീയമായ വിജയം ഉണ്ടാകുമ്പോള്‍ അതേ സമയംതന്നെ ഈ സമവാക്യവുമായി പ്രവര്‍ത്തനത്തിന്റെ പല മണ്ഡലങ്ങളിലേക്കും കടന്നുചെല്ലാന്‍ നമുക്ക് കഴിയുന്നില്ല.

അതുകൊണ്ട് മതേതരത്വം തൊടാത്ത വലിയൊരു മണ്ഡലം, ഫാസിസ്റ്റ് ആശയങ്ങള്‍ കീഴടക്കിയ വലിയ ഒരു മണ്ഡലം നമ്മുടെ സമൂഹത്തിലുണ്ട്. ആ മണ്ഡലത്തിലേക്ക് എങ്ങനെയാണ് നാം കടന്നുചെല്ലുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നംതന്നെയാണ്. അവിടെ മതേതര ആശയം കൊണ്ടു ചെല്ലുമ്പോള്‍, യുക്തിവാദംകൊണ്ടു ചെല്ലുമ്പോള്‍ അത് കേള്‍ക്കാന്‍ ആരും തയ്യാറല്ല. ഉത്തരപ്രദേശിന്റെയോ ബിഹാറിന്റെയോ രാജസ്ഥാനിന്റെയോ ചരിത്രം നോക്കുകയാണെങ്കില്‍ ഇത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കേരളത്തിനെയും ബംഗാളിനെയും ഒരു പരിധിവരെ തമിഴ്നാട്ടിനെയും ഒഴിച്ചുനിര്‍ത്തിയാല്‍ അത്തരം പുരോഗമന ആശയങ്ങള്‍, യുക്തിചിന്ത, കടന്നുചെല്ലാത്ത വലിയ ഒരു മണ്ഡലമാണ് ഇന്ത്യയിലുള്ളത്. ഇതില്‍നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അതുകൊണ്ട് മതേതരത്വത്തിന്, ഫാസിസത്തിനെതിരായ സമരത്തിന്, ഒരു പുതിയ രീതി നാം വികസിപ്പിക്കേണ്ടിയിരിക്കുന്നു. പുതിയ രീതി എന്താണ്, പുതിയ ഉപകരണങ്ങള്‍ എന്താണ,് പുതിയ ഭാഷ എന്താണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അതില്ലാതെ മതേതരത്വത്തിന് ഫാസിസത്തെ തോല്‍പിക്കാന്‍ കഴിയുകയില്ല.

1947ല്‍ മതേതരത്വത്തെപ്പറ്റി പറയുന്നതുപോലെ ഇന്ന് പറഞ്ഞാല്‍ പോര. അന്ന് മതേതരത്വത്തെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഇന്ന് നാം മതേതരത്വത്തെക്കുറിച്ച് പറയുന്നത് ഒരു സമരമുഖമായാണ്; ഫാസിസത്തിനെതിരായ ഒരു പ്രത്യയശാസ്ത്രമായാണ്; വര്‍ഗീയതയ്ക്കെതിരായ ഒരു പ്രത്യയശാസ്ത്രമായാണ്. അതുകൊണ്ട് മതേതരത്വത്തെ ഒറ്റപ്പെടുത്തി നമുക്ക് കാണാനാവില്ല. അതുകൊണ്ട് മതേതരത്വത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന് എന്തു സംഭവിക്കണം എന്ന ചോദ്യം ചോദിച്ചുകൊണ്ടുമാത്രമേ നമുക്ക് ഇതിനെ അഭിമുഖീകരിക്കാന്‍ കഴിയൂ.

ഈ വിഷയത്തിന് ഉത്തരം നല്‍കുന്നതിനുമുമ്പ് ഭീകരതയെക്കുറിച്ച് ചിലത് പറയാം. ഞാന്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് പാകിസ്ഥാനില്‍ പോയിരുന്നു. രണ്ട് മൂന്ന് വര്‍ഷത്തിനുമുമ്പ് ഞാന്‍ അവിടെ പോയപ്പോള്‍ ഉണ്ടായിരുന്ന സമാധാനത്തിന്റെ അന്തരീക്ഷം അല്ല ഇന്ന് അവിടെയുള്ളത്. സംഘര്‍ഷത്തിന്റെ, ഭയത്തിന്റെ ഒരന്തരീക്ഷമാണ് ഇന്നവിടെ നിലനില്‍ക്കുന്നത്. താലിബാന്‍ ഇസ്ളാമാബാദിലേക്ക് വരുന്നു എന്ന ഭീതിയാണ് ഇന്നവിടെയുള്ളത്. എങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഉണ്ടാകില്ല എന്ന ഒരു പ്രതീക്ഷയാണ് അവിടെ ആളുകള്‍ക്കുള്ളത്. അതുകൊണ്ടാണ് ഇന്ത്യക്കാരായ ഞങ്ങളും പാകിസ്ഥാന്‍കാരായ ചിലരും ഒത്തുചേര്‍ന്നുള്ള ഒരു പൊതുചര്‍ച്ച സംഘടിപ്പിക്കപ്പെട്ടത്. ആ ചര്‍ച്ചയുടെ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം എങ്ങനെ മെച്ചപ്പെടുത്താം എന്നതായിരുന്നു.

ഞാന്‍ അവിടെ പറഞ്ഞത,് ഇന്ത്യയും പാകിസ്ഥാനും ചരിത്രം വിസ്മരിക്കുക എന്നാണ്. കാരണം, പാകിസ്ഥാനില്‍ പഠിപ്പിക്കുന്നത് പൂര്‍ണമായും വര്‍ഗീയമായ പാഠപുസ്തകങ്ങളാണ്. പ്രത്യേകിച്ചും 1946-47 കാലത്തെ ചരിത്രത്തെ സംബന്ധിച്ച പാഠങ്ങള്‍. അതുകൊണ്ട് ഞാന്‍ പാകിസ്ഥാനിലെ സുഹൃത്തുക്കളോട് പറഞ്ഞത്, ഇന്ത്യയുടെയും പാകിസ്ഥാന്റെയും ചരിത്രം വിസ്മരിച്ച് നാം ദക്ഷിണേഷ്യയുടെ ചരിത്രം എഴുതുക എന്നാണ്. പാകിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഇന്ത്യയിലെയും ചരിത്രകാരന്മാര്‍ ഇരുന്ന് ഒരുമിച്ച് ദക്ഷിണേഷ്യയുടെ ചരിത്രം എഴുതുക, അത് നമ്മുടെയെല്ലാം കുട്ടികള്‍ പഠിക്കുകയും ചെയ്യുകയെന്നാണ് ഞാന്‍ പറഞ്ഞത്.

ഇന്ന് ചരിത്രംകൊണ്ട് ഭീകരതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കാരണം പാകിസ്ഥാനിലും ഇന്ത്യയിലും വലിയൊരു വിഭാഗത്തിനെതിരെ ഭീകരതയുടേതായ വെറുപ്പ് സൃഷ്ടിക്കുന്നതിനാണ് ഇന്ന് ചരിത്രത്തെ ഉപയോഗിക്കുന്നത്. ഭീകരത വെറുപ്പിന്റെ ഭാഗമാണ്. വെറുപ്പ് അതിന്റെ അടിസ്ഥാനപരമായ സ്വഭാവമാണ്. അതുകൊണ്ട് ഈ വെറുപ്പിനെ മാറ്റണമെങ്കില്‍ ഈ ചരിത്രത്തെ തിരിച്ചറിയേണ്ടത്, പുനര്‍ നിര്‍മ്മിക്കേണ്ടത് ആവശ്യമാണ്. അതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമതായി എന്തുകൊണ്ട് ഭീകരതയ്ക്ക് ഇത്രയധികം അനുയായികളെ ഉണ്ടാക്കാന്‍ സാധിച്ചു? ഭീകരത എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് മുസ്ളിം ഭീകരത എന്നല്ല. മുസ്ളിം ഭീകരത എന്ന് കേരളത്തിലെ മാധ്യമങ്ങള്‍ പ്രയോഗിക്കുന്നത് വളരെ വളരെ അപലപനീയമാണ്. ഭീകരതയ്ക്ക് മതമില്ല എന്നതാണ് വാസ്തവം. ഹിന്ദു ഭീകരതയ്ക്കും ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്. വര്‍ഗീയത ഭീകരത തന്നെയാണ്. ഭീകരത എന്നതുകൊണ്ട് അര്‍ത്ഥമാകുന്നത് മനുഷ്യത്വമില്ലാത്ത, മനുഷ്യനോട് സഹാനുഭൂതിയില്ലാത്ത പ്രവര്‍ത്തനമെന്നാണ്.

കഴിഞ്ഞ 10 കൊല്ലം ഇന്ത്യയുടെ സമൂഹത്തില്‍ ഭീകരത വളര്‍ന്നുവന്ന കാലമാണ്. ഇത്രയധികം ക്രൂരത മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. 19-ാം നൂറ്റാണ്ടിലും മറ്റും ഉണ്ടായിട്ടുള്ള വര്‍ഗീയ കലാപങ്ങളില്‍ ഇത്രയധികം ക്രൂരത ഉണ്ടായിട്ടില്ല. 2002-ല്‍ ഗുജറാത്തിലുണ്ടായ ക്രൂരത വാസ്തവത്തില്‍ ചരിത്രത്തില്‍ ആദ്യമായിട്ടുള്ളതാണ്. ഖണ്ഡമാല്ലില്‍ ഉണ്ടായ ക്രൂരത അതിനുമുമ്പ് ഉണ്ടാവാത്തതാണ്. ഈ വര്‍ദ്ധിച്ച ക്രൂരത - അതാണ് ഇവിടെ നമ്മുടെ സമൂഹത്തില്‍ സംഭവിച്ച മാറ്റം. നമുക്ക് അതിനെക്കുറിച്ച് ഒരു വേവലാതിയും ഇല്ലാത്ത അവസ്ഥ ഉണ്ടായി. ടീരശല്യ വമ യലലി യൃൌമേഹശലെറ. സമൂഹം ക്രൂരതയില്‍ അകപ്പെട്ട ഒരു അവസ്ഥയിലേക്ക് നാം കടന്നുവന്നിരിക്കുകയാണ്.

അതുകൊണ്ട് ഭീകരതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ബോംബെയെക്കുറിച്ചോ ഇസ്ളാമാബാദിനെക്കുറിച്ചോ ചിന്തിക്കുന്നതിനെക്കാള്‍ നാം നമ്മുടെ സമൂഹത്തെക്കുറിച്ച് ചിന്തിക്കുകയാണ് വേണ്ടത്. നമ്മുടെ സമൂഹത്തെക്കുറിച്ച് ചിന്തിക്കാതെ, അതിന് മാറ്റമുണ്ടാകാതെ ഈ ക്രൂരത, ഈ ഭീകരത അവസാനിക്കാന്‍ പോകുന്നില്ല.

രണ്ടാമതായി നാം ഭീകരതയെക്കുറിച്ച് പറയുമ്പോള്‍, ഇന്ത്യന്‍ ഭരണാധികാരികള്‍ പാകിസ്ഥാനെയോ അഫ്ഗാനിസ്ഥാനെയോ കുറ്റപ്പെടുത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം ഉള്ളിലേക്ക് നോക്കുകയാണ് വേണ്ടത്. ലോകത്തില്‍ ഭീകരാക്രമണം ഉണ്ടായിട്ടില്ലാത്ത ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ അവയില്‍ പലതിലും രണ്ടാമതൊരു ആക്രമണം ഉണ്ടായിട്ടില്ല. ഈ രണ്ടാമത് ആക്രമണം ഉണ്ടായ രാജ്യങ്ങള്‍ ഇന്ത്യയും പാകിസ്ഥാനുമാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ഇതില്‍ നമ്മുടെ ഭരണകൂടത്തിന്റെ, നമ്മുടെ ഇന്റലിജെന്‍സ് സംവിധാനത്തിന്റെ കുറ്റവും കുറവുകളുമുണ്ട്. അതുകൊണ്ട് ഭീകരതയെ ഭരണകൂടം ആക്രമിച്ചതുകൊണ്ട്, വാക്കുകള്‍കൊണ്ട് ആക്രമിച്ചതുകൊണ്ട് മാത്രമായില്ല. സാമൂഹ്യമായും രാഷ്ട്രീയമായും ആക്രമിക്കാന്‍ നമുക്ക് സാധിക്കണം.

പ്രധാനമായി മതേതര അവബോധം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ എന്തുചെയ്യാന്‍ കഴിയും എന്നതാണ് പ്രശ്നം. അതാണ് നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. എന്തെങ്കിലും ചെയ്യാന്‍ നമുക്ക് കഴിയുമോ?

രണ്ടുതരത്തില്‍ ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയും. ഒന്ന് വര്‍ഗീയതയെ ഇല്ലാതാക്കാന്‍, മതേതരത്വത്തെ സൃഷ്ടിക്കാന്‍ ഭരണകൂടത്തിന് എന്തുചെയ്യാന്‍ കഴിയും? അല്ലെങ്കില്‍ ഭരണകൂടം എന്തുചെയ്യണം? ഫെബ്രുവരി 3, 4 തീയതികളില്‍ ഒരു അഖിലേന്ത്യാ കണ്‍വെന്‍ഷന്‍ ചേരുന്നുണ്ട്. വര്‍ഗീയതയെ നേരിടുന്നതിനുള്ള നിയമം എന്തായിരിക്കണം എന്ന് ചിന്തിക്കുന്നതിനാണ് കണ്‍വെന്‍ഷന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം അത്തരം ഒരു ബില്ല് ഉണ്ടാക്കാനുള്ള ശ്രമം നടന്നിരുന്നു; പക്ഷേ ആ ബില്ല് വര്‍ഗീയതയെ കൂടുതല്‍ സഹായിക്കുന്നതായതുകൊണ്ട് സിവില്‍ സമൂഹത്തിലെ വലിയൊരു വിഭാഗം ആ ബില്ലിനെ എതിര്‍ക്കുകയും അതുകൊണ്ട് ആ നിയമം പാസാകാതെ പോവുകയും ചെയ്തു. ഇന്ന് വീണ്ടും അതിന് ശ്രമിക്കുന്നു. അപ്പോള്‍ അതിന്റെ സ്വഭാവം എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഇന്ത്യന്‍ സമൂഹം ചര്‍ച്ചചെയ്തേ തീരു.

അതിന്റെ സ്വഭാവം വര്‍ഗീയതയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ പറ്റുന്ന തരത്തിലുള്ളതാണ് എങ്കില്‍ അത്തരം ഒരു നിയമത്തിന്റെ ആവശ്യമില്ല. ഈ നിയമം ആവശ്യമായി വരുന്നത് നമ്മുടെ സമൂഹത്തില്‍ പരിവര്‍ത്തനം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. അതുണ്ടാകുമോ എന്ന പ്രശ്നം നിലനില്‍ക്കുന്നു. കാരണം കഴിഞ്ഞ തവണ നിയമമുണ്ടായപ്പോള്‍ ഇന്നത്തെ വൈസ്പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രശസ്തരായ 70 ആളുകള്‍, എങ്ങനെയായിരിക്കണം നിയമം എന്ന് പറയുകയുണ്ടായി. അവര്‍ ചില നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു. പക്ഷേ ആഭ്യന്തരമന്ത്രി അതില്‍ ഒന്നുപോലും സ്വീകരിക്കുകയുണ്ടായില്ല. ഇന്ന് ആഭ്യന്തരമന്ത്രി മറ്റൊരാളാണ്. അതുകൊണ്ട് എന്തെങ്കിലും വ്യത്യാസം വരാന്‍ സാധ്യതയുണ്ടോ എന്ന് നമുക്ക് തീര്‍ച്ചയായും ചിന്തിക്കാം.

രണ്ട് കാര്യങ്ങള്‍ നാം മനസ്സില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ഒന്ന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ, ഭരണവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രം വര്‍ഗീയതയാണ്. വര്‍ഗീയമായ ഭരണകൂടമല്ല, എന്നാല്‍ വര്‍ഗീയതയെ ഉപയോഗിക്കുന്ന ഭരണകൂടമാണ്. രണ്ടാമതായി ഇന്ത്യയുടെ ആധുനിക ചരിത്രം പരിശോധിച്ചാല്‍തന്നെ വര്‍ഗീയതയുടേതായ ഒരു അടിയൊഴുക്ക്, ഹിന്ദുത്വത്തിന്റേതായ ഒരു അടിയൊഴുക്ക് നമുക്ക് മിക്കവാറും എല്ലാ കാര്യങ്ങളിലും കാണാനാവും. ഈ രണ്ട് കാര്യങ്ങളും നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ വാസ്തവത്തില്‍ ഒരു മതേതരമാറ്റം സംഭവിക്കാന്‍ ഇടയില്ല.

ഭരണകൂടം മതേതരമാകേണ്ടത് അനിവാര്യമാണ്. ഭരണകൂടം മതേതരമല്ലെങ്കില്‍ നമ്മുടെ പൊതു സമൂഹത്തില്‍ മതേതരത്വം സാധ്യമല്ല. ഇത് വളരെ വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. പക്ഷേ, പിന്നീട് നമ്മുടെ ഭരണകൂടം പല സന്ധികളും ചെയ്തതുകൊണ്ട് മതേതരത്വത്തിന് പല പാളിച്ചകളും പറ്റി.

നമ്മെ സംബന്ധിച്ചിടത്തോളം, ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് നമുക്ക് എന്തുചെയ്യാന്‍ കഴിയും എന്നതാണ്. നമ്മുടെ പൊതുമണ്ഡലത്തില്‍ മതേതരത്വം സൃഷ്ടിക്കുന്നതിന് ചില സാമൂഹ്യ ഇടപെടലുകള്‍ ആവശ്യമായിരിക്കുന്നു. ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആയിരക്കണക്കിന് സംഘടനകളെ ഉപയോഗിച്ചുകൊണ്ട്, നിലവിലുള്ളവയെ ഉപയോഗിച്ചുകൊണ്ട്, അല്ലാത്തിടത്ത് അത് സൃഷ്ടിച്ചുകൊണ്ടാണ് ആ സാമൂഹ്യ ഇടപെടല്‍ നടത്തേണ്ടത്, സാമൂഹ്യ അവബോധം സൃഷ്ടിക്കേണ്ടത്. ആ പൊതുമണ്ഡലത്തിലാണ് വര്‍ഗീയത നിലനില്‍ക്കുന്നത്. അതിനെ ഇല്ലാതാക്കണമെങ്കില്‍ ഒരു വലിയ പ്രസ്ഥാനം, ചെറിയ ചെറിയ സംഘടനകളുടെ ഒരു വലിയ പ്രസ്ഥാനംതന്നെ, ഉണ്ടാകേണ്ടതാണ്. അത് എനിക്കും നിങ്ങള്‍ക്കും ചെയ്യാന്‍ കഴിയുന്നതാണ്; നമ്മുടെ അയല്‍പക്കത്ത് ചെയ്യാന്‍ കഴിയുന്നതാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനം, വാസ്തവത്തില്‍ വളരെ വലിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

സംസ്കാരമെന്നത് രാഷ്ട്രീയത്തില്‍നിന്ന് വ്യത്യസ്തമല്ല. അതുകൊണ്ട് സംസ്കാരവും രാഷ്ട്രീയവും തമ്മില്‍ ഒത്തുചേര്‍ന്നുള്ള ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന്, പുരോഗമന രാഷ്ട്രീയത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന് നാം തയ്യാറാകേണ്ടതാണ്. അങ്ങനെ ചെയ്താല്‍ മാത്രമേ മതേതരത്വം സൃഷ്ടിക്കാനും വര്‍ഗീയതയെ തോല്‍പിക്കാനും ഭീകരതയെ അടിച്ചമര്‍ത്താനും നമുക്ക് സാധിക്കുകയുള്ളു.

*
ഡോ. കെ എന്‍ പണിക്കര്‍

Saturday, 20 March 2010

ഗീതാഞ്ജലി - ടാഗോറിന്റെ മാനവികത

സാഹിത്യത്തിനുള്ള നോബല്‍സമ്മാനം ഇന്ത്യന്‍ ഭാഷയിലെഴുതപ്പെട്ട ഒരു കൃതിക്ക് ഇന്നോളം ഒരിക്കല്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. അത് രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി'. ബംഗാളിയിലുള്ള മൂലകൃതി 1910-ലാണ് പ്രസിദ്ധീകരിച്ചത്. 2010ലെത്തിനില്‍ക്കുമ്പോള്‍ നാമോര്‍ക്കുന്നു, ഗീതാഞ്ജലിക്കും നൂറു വയസ്സായിരിക്കുന്നു! ബംഗാളി ഗീതാഞ്ജലിയിലെ 157 ഗീതങ്ങളില്‍നിന്ന് എഴുപതോളം കവിതകളും ഒപ്പം 'നൈവേദ്യ', 'ഖേയ', 'ഗീതമാല്യ' എന്നീ കൃതികളില്‍നിന്നുള്ള ചില കവിതകളും ചേര്‍ന്ന ആകെ 103 ഗീതങ്ങളുടെ ഇംഗ്ളീഷ് പരിഭാഷയ്ക്കാണ് സ്വീഡിഷ് അക്കാദമി 1913-ല്‍ പ്രഖ്യാതമായ നോബല്‍സമ്മാനം നല്‍കിയത്. ടാഗോര്‍തന്നെയായിരുന്നു ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഈ കൃതിയെ യൂറോപ്പിന്റെ ശ്രദ്ധയിലേക്ക് പ്രദ്യോതിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ച ഡബ്ള്യു ബി യേറ്റ്സ് തന്നെയാണ് അവതാരികയെഴുതിയിട്ടുള്ളത്. ഇംഗ്ളണ്ടിലൊരു സുഹൃദ്സദസ്സില്‍ ടാഗോര്‍ തന്റെ മധുരഗംഭീരമായ ശബ്ദത്തില്‍ പ്രസ്‌തുത കവിതകളാലപിച്ചപ്പോള്‍, സദസ്യര്‍ക്കത് ഇംഗ്ളീഷ് കവിതയില്‍ 'വേറിട്ടൊരു ശബ്ദ'മായിത്തോന്നി- കിഴക്കിന്റെ ശബ്ദം!

'ഇന്ത്യനിംഗ്ളീഷ് കവി'കളായറിയപ്പെടുന്ന ഡൊറാസിയോയുടെയും സരോജിനി നായിഡുവിന്റെയും അരബിന്ദൊ ഘോഷിന്റെയും ഹരീന്ദ്രനാഥ ചതോപാഥ്യയുടെയും മറ്റും കവിതകള്‍ക്ക് കിട്ടാത്തൊരംഗീകാരമാണ് ടാഗോറിന്റെ ഗീതാഞ്ജലിക്ക് ഇംഗ്ളണ്ടില്‍ ലഭിച്ചത്. ബംഗാളിക്കവിതയില്‍, 'രബി'ക്കുമുമ്പേ ഉദിച്ച പ്രഭാതതാരകമെന്നു വിശേഷിപ്പിക്കപ്പെടുന്ന മൈക്കള്‍ മധുസൂദന്‍ ദത്തിന്റെ ഇംഗ്ളീഷ് കവിതകള്‍ക്കും ലഭിച്ചത് അവഗണനയായിരുന്നു- ആധുനികീകരണമെന്നാല്‍ പാശ്ചാത്യവല്‍ക്കരണമെന്ന ധാരണ മാറ്റി അദ്ദേഹം പിന്നെ ബംഗാളിയിലെഴുതുകയും'മേഘതാഭവധം.' എന്ന ബൃഹദാഖ്യാനത്തിലൂടെ ബംഗാളിക്കവിതയില്‍ ഒരു പുതിയ യുഗം കുറിക്കുകയും ചെയ്തു. ('ഇന്ത്യനിംഗ്ളീഷ് കവിത' ഇന്നൊരു യാഥാര്‍ഥ്യമാണെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അവയ്ക്ക് എത്രമാത്രം ഇന്ത്യയുടെ അന്തരംഗപ്രകൃതിയെ വരച്ചുകാട്ടാനാവുന്നു എന്നത് മറ്റൊരു ചര്‍ച്ചാവിഷയം- അതിലേക്ക് കടക്കുന്നില്ല.) ഈ അവസ്ഥയെ മറികടന്നുകൊണ്ടാണ് ഒരു ബംഗാളികൃതിക്ക് തല്‍കര്‍ത്താവ് തന്നെ രചിച്ച ഇംഗ്ളീഷ് പരിഭാഷ ഇംഗ്ളണ്ടിലും അതുവഴി യൂറോപ്പിലാകെയും 'കേളിപ്പെടു'ന്നത്. അതൊരപൂര്‍വ സംഭവമെന്നുതന്നെ പറയാം.

'സിരകളെ ത്രസിപ്പിക്കുന്ന ഒരപൂര്‍വാനുഭവ'മാണ് ഗീതാഞ്ജലി വായിച്ചപ്പോള്‍ തനിക്കുണ്ടായതെന്ന് യേറ്റ്സ് അവതാരികയില്‍ സൂചിപ്പിക്കുന്നു. ഹൃദയത്തെ ആര്‍ദ്രമാക്കുന്ന കുറേ ഭാവഗീതങ്ങള്‍ എന്നതിനുപരി, ഇന്ത്യയുടെ അന്തരംഗ പുഷ്പത്തിന്റെ സൌന്ദര്യവും സൌരഭ്യവും അനുഭവപ്പെടുത്തുന്ന കൃതിയെന്ന നിലയ്‌ക്കാണ് ഗീതാഞ്ജലി അവര്‍ക്ക് സ്വീകാര്യമായിത്തീര്‍ന്നതെന്നു പറയാം. ഹിമാലയംപോലെ സമുന്നതമായൊരുറവിടത്തില്‍നിന്ന് സമതലത്തിലേക്ക് വരുന്ന പ്രവാഹിനിയുടെ സംഗീതമാണ് ഗീതാഞ്ജലി. അതിന്റെ ഉറവിടം ഉദാത്തമാണെങ്കില്‍, സമതലത്തിലെത്തുമ്പോളത് ശാന്തമധുരമാണ്. ചിലര്‍ വ്യാഖ്യാനിക്കുംപോലെ അത് മതപരമോ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത, 'നിലംതൊടാമണ്ണ്' എന്നു വിളിക്കാവുന്നതോ അല്ല. മതാതീതമായ ഒരാത്മീയതയാണതിന്റെ അന്തഃസത്ത. 'നാമം ജപിക്കലും, പാടിസ്‌തുതിക്കലും, മന്ത്രംചൊല്ലലും നിര്‍ത്തുക. കതകുകളെല്ലാമടച്ച് ഈ ദേവാലയത്തിന്റെ ഏകാന്തമായ ഇരുണ്ട കോണിലിരുന്ന് ആരെയാണ് നീയാരാധിക്കുന്നത്? നീ കണ്ണുതുറക്കൂ! നിന്റെ ദൈവം നിന്റെ മുന്നിലില്ലെന്നറിയുക!....... അവന്‍ പരുക്കന്‍ നിലമുഴുതുമറിക്കുന്നവന്റെയും വഴിവെട്ടുവാന്‍ കല്ലുടയ്‌ക്കുന്നവന്റെയും അടുത്താണ്. വെയിലത്തും മഴയത്തും അവന്‍ അവരുടെ കൂടെയാണ്. അവന്റെ ഉടുതുണിയാകെ പൊടിയണിഞ്ഞിരിക്കുന്നു....' എന്നാരംഭിക്കുന്ന പതിനൊന്നാം ഗീതം, സൃഷ്‌ടി അധ്വാനമാണെന്നും സ്രഷ്‌ടാവിനെ അധ്വാനത്തിലൂടെ കണ്ടെത്തണമെന്നുമുള്ള ദര്‍ശനത്തിന്റെ ഉന്മീലനമാണ്.

ഒരു പ്രത്യേക മതത്തോടും ബന്ധപ്പെടാത്ത ഈ ആസ്തിക്യബോധത്തില്‍ മണ്ണില്‍ മടയ്‌ക്കുന്ന മനുഷ്യനോടുള്ള ഭാവൈക്യം സുസ്പഷ്ടമാണ്. വ്യവസ്ഥാപിത മതങ്ങളോട് ടാഗോര്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നില്ല. 'ആരണ്യസന്ദേശം' (The Message of the Forest) എന്ന പ്രബന്ധസമാഹാരത്തില്‍ ഈ ഭൂമിയിലെ ജീവജാലങ്ങള്‍ക്കാകെ മനുഷ്യനൊപ്പം സ്ഥാനം കല്‍പ്പിക്കുകയും ആരണ്യപ്രകൃതിയുടെ പവിത്രതയിലൂന്നുകയും ചെയ്യുന്ന ടാഗോറിന്റെ പ്രപഞ്ചദര്‍ശനം വിശദീകരിച്ചിട്ടുണ്ട്. ജൈവസമൃദ്ധികൊണ്ടുതന്നെ കാടുകള്‍ ശ്രദ്ധേയമാണ്; അവിടം ജീനുകളുടെ ഉറവിടമാണ്. എന്നാല്‍ അതിനപ്പുറമൊന്നുണ്ട്: ഉപവനങ്ങളിലും പ്രമദവനങ്ങളിലും (നഗരോദ്യാനങ്ങളാണവ) ലബ്‌ധമാവാത്ത ധ്യാനമനനങ്ങള്‍ക്കുള്ള ഇടമൊരുക്കിയത് തപോവനങ്ങളാണ്. 'താനൊറ്റയ്‌ക്ക് ബ്രഹ്മപദം തേടുന്നവ'നല്ല യഥാര്‍ഥ തപോധനന്‍-മറിച്ച്, പരദുഃഖം സ്വദുഃഖമായി കാണുന്നവനാണെന്ന് വാല്‌മീകിയിലൂടെ ഉദാഹരിക്കപ്പെട്ടതാണല്ലോ. 'Child is the father of Man' എന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ വേഡ്‌സ്‌വര്‍ത്ത് പറഞ്ഞതിനു സമാന്തരമായി 'കാനനവാസി ഋഷിയുടെയും കവിയുടെയും പിതൃസ്ഥാനത്തു നില്‍ക്കുന്നു' എന്നു പറഞ്ഞാലത് യുക്തിസഹമാണ്.

ടാഗോറിന്റെ ആത്മീയത മാനവികതയുടെ സ്‌ഫടികശോഭയാര്‍ന്നതാണ്; അതിലൂടെ കടന്നുവന്ന ഭാവനയുടെ രശ്‌മികള്‍ താളില്‍ വീഴ്ത്തിയ കൊച്ചുകൊച്ചു മഴവില്ലുകളാണ് ഗീതാഞ്ജലിയിലെ ഗീതങ്ങള്‍. സ്വന്തം ഹൃദയചക്രവാളം നിത്യവികസ്വരമായി ഒടുവിലൊരു ഘട്ടത്തില്‍ ഈ പ്രപഞ്ചചക്രവാളവുമായി പരിപൂര്‍ണമായി ഏകീഭവിക്കുന്ന നിമിഷത്തിന്റെ ലയനിര്‍വൃതിയാണാ കവിതകള്‍. സകല ജീവജാലങ്ങള്‍ക്കും -സാധാരണ മനുഷ്യര്‍ക്കും - ആ പ്രപഞ്ചചക്രവാളത്തിന്റെ പരിധിക്കുള്ളില്‍ അനിഷേധ്യമായ ഇടമുണ്ട്.

ടാഗോര്‍ ഒരു സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍, അതിന്റെ നെറ്റിക്കുറിയായതും 'യത്ര വിശ്വം ഭവത്യേക നീഡം' എന്ന സൂക്തമായത് തികച്ചും സ്വഭാവികം. "വിശ്വമാകെ ഒരു കൂട്ടിലെന്നപോലെ ഒന്നിച്ചൊതുങ്ങുന്ന ഒരിട'മായി വിശ്വഭാരതി മാറണമെന്നാണദ്ദേഹമാഗ്രഹിച്ചത്. Towards Universal Man പ്രബന്ധത്തില്‍ വിശ്വമാനവന്‍ എന്ന ഉദാത്തമായൊരു സങ്കല്പം അദ്ദേഹം വിശദീകരിക്കുന്നു. അതേസമയം ലൌകികം എന്നു വിശേഷിപ്പിക്കാവുന്ന എത്രയോ ജീവിതചിത്രങ്ങള്‍ ഗീതാഞ്ജലിയില്‍ നമുക്ക് കാണാം. വംഗദേശത്തെ ഗ്രാമീണചിത്രങ്ങളും, ഋതുഭേദങ്ങളും വിശിഷ്യ, ആഷാഢപ്രകൃതിയുമൊക്കെ അക്കൂട്ടത്തിലുണ്ട്. 'യോഗാത്മകത്വ'മെന്നോ, 'രഹസ്യവാദ'മെന്നോ, 'മിസ്‌റ്റിസിസ'മെന്നോ പറഞ്ഞ് വ്യാഖ്യാതാക്കള്‍ ടാഗോറിന്റെ ഈ ഗീതങ്ങളെ സാമാന്യ വായനക്കാരനില്‍നിന്നകറ്റാന്‍ ശ്രമിച്ചാലും, സരളവും സുതാര്യവുമായ ലൌകികചിത്രങ്ങളാല്‍ സമൃദ്ധമാണ് ഗീതാഞ്ജലി. പാടാന്‍വന്ന പാട്ട് മുഴുമിക്കാതെ നില്‍ക്കുന്ന ഗായകന്‍; തന്തികള്‍ മുറുക്കിയും അയച്ചും കാലംപോകെ, താനാഗ്രഹിക്കുന്ന പദങ്ങള്‍ കോര്‍ത്തിണക്കാനാവാതെ, ആശിക്കുന്നതൊത്തുവരാത്തതിന്റെ വേദനയോടെ-സാഫല്യംകാണാത്ത സര്‍ഗവേദനയോടെ-നിൽ‌ക്കുന്ന ആ ഗായകന്‍(ഗീതം:13) നമ്മളിലാരുമാവാം. "അങ്ങേയ്ക്ക് വേണ്ടി പാടുവാനായി ഞാനിവിടെ നിൽ‌ക്കുന്നു. അങ്ങയുടെ ഈ (സംഗീത)ശാലയിലെനിക്കൊരിടമുണ്ട്'' എന്നതിന്റെ പിന്നില്‍ ആസ്‌തിക്യബോധമുണ്ടാവാം.

“I came here to sing, and for you to sing with me.” എന്നെഴുതിയ പാബ്ളോ നെരൂദ നാസ്‌തികനാണെന്നതില്‍ പക്ഷാന്തരമില്ല. എന്നാല്‍ ഇരു കവികളും 'പാടുക' എന്ന നിയോഗവുമായി ഇവിടെ നിൽ‌ക്കുമ്പോള്‍, അവര്‍ സമാനഹൃദയരാണെന്ന് നാമറിയിന്നു. ആസ്‌തികനായാലും നാസ്‌തികനായാലും സ്വന്തം മണ്ണില്‍ ചുവടൂന്നിനില്‍ക്കുന്ന കവിക്ക് 'പാടുക' എന്ന നിയോഗം നിറവേറ്റാതെ വയ്യ. ടാഗോര്‍ വംഗഭൂമിയിലും നെരൂദ ചിലിയുടെ മണ്ണിലും ഉറച്ചുനിന്നവരത്രേ, താന്‍ 'വിശ്വമഹോത്സവത്തിനു പാടാന്‍ ക്ഷണിക്കപ്പെട്ടവനാ'ണെന്നും അതുവഴി 'താന്‍ ധന്യനായി'രിക്കുന്നുവെന്നും ടാഗോര്‍ കരുതുന്നു; താന്‍ 'എല്ലാവര്‍ക്കുമുള്ള പാട്ട്' (canto general) പാടുവാന്‍ നിയുക്തനാണെന്ന ബോധം നെരൂദ പുലര്‍ത്തിയിരുന്നു. പല കാര്യത്തിലും വ്യത്യസ്‌തരായ ഈ കവികളുടെ സാജാത്യം അവര്‍ നോബല്‍ ജേതാക്കളാണെന്നതു മാത്രമല്ലെന്നും അതിലപ്പുറം ചിലതുണ്ടെന്നും കണ്ടെത്താനൊരു കൌതുകം തോന്നി. അത്രമാത്രം.

ടാഗോര്‍, കവിയെന്നതുപോലെ, ഇന്ത്യന്‍ സംഗീതത്തില്‍ സ്വന്തം നാമമുദ്രയുള്ള ഒരു പ്രത്യേക ശാഖയുടെ ഉപജ്ഞാതാവ് കൂടിയാണ് (രബീന്ദ്രസംഗീതം). ഗീതാഞ്ജലിയിലെ കവിതകള്‍ക്കും ആ സംഗീതഗുണമുണ്ട്. ഇംഗ്ളീഷിലതു പാരായണം ചെയ്യുമ്പോഴുള്ള മന്ത്രോച്ചാരണ പ്രതീതിയെപ്പറ്റി മുമ്പ് സൂചിപ്പിക്കുകയുണ്ടായി. ബംഗാളി ഗീതാഞ്ജലിയിലെ പല ഗീതങ്ങളും ഉത്തരേന്ത്യന്‍ ഗായകരുടെ ഇഷ്‌ടഗാനങ്ങള്‍ കൂടിയാണ്. കൂട്ടത്തില്‍ 57-ാമത്തെ ഗീതം ('തേജോ മമ തേജോ ഭൂവനാപൂരകതേജോ')പല ചടങ്ങുകളിലും 'നാന്ദി' യായാലപിക്കാറുണ്ട്.

"Light, my light,
the world-filling light,
the eye-kissing light,
heart-sweetening light!.'' ഇംഗ്ളീഷ് ഗീതംപോലും ചില പ്രത്യേക സദസ്സുകളില്‍ ആലപിക്കാറുണ്ട്.

പാരതന്ത്ര്യത്തിന്റെ ഇരുണ്ടനാളുകളില്‍,

"സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയെക്കാള്‍ ഭയാനകം''

എന്ന് ആശാന്‍ നമ്മുടെ അവബോധത്തില്‍ സ്വാതന്ത്ര്യമന്ത്രാക്ഷരങ്ങള്‍ കുറിച്ചിടുകയുണ്ടായി. ടാഗോര്‍, ഗീതാഞ്ജലിയിലെ 35-ാം ഗീതത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ അര്‍ഥഭാസുരമായ നിര്‍വചനം നമ്മുടെ മനസ്സില്‍ കുറിച്ചുവച്ചു. ഒരൊറ്റ വാക്യമെന്ന നിലയ്‌ക്കാണതിന്റെ ഘടന. എന്നാല്‍, എവിടെ (where) എന്നുതുടങ്ങുന്ന ഓരോ വാക്യാംശത്തിലും ടാഗോറിന്റെ സ്വാതന്ത്ര്യസങ്കല്പം ഇതളിതളായി വിരിഞ്ഞ് ഒടുവില്‍ പുര്‍ണശോഭമായിത്തീരുന്നു. 'മനസ്സ് നിര്‍ഭയവും ശിരസ്സ് സമുന്നത'വുമാവുന്നിടത്താണ് സ്വാതന്ത്ര്യം പുലരുന്നതെങ്കില്‍, ഇന്ന് സ്വതന്ത്രരാഷ്‌ട്രങ്ങളെന്നഭിമാനിക്കുന്ന ഇന്ത്യയുള്‍പ്പെടെയുള്ള എത്ര രാജ്യങ്ങളില്‍ സ്വാതന്ത്ര്യം ശരിക്കും നിലനില്‍ക്കുന്നുണ്ടെന്ന് ആ നിര്‍വചനത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍, ഫലം വല്ലാത്തൊരു നൈഷ്‌ഫല്യ ദുഃഖമാവുമെന്ന സത്യം നിഷേധിക്കാനാവുമോ? രണ്ടു പൂച്ചകള്‍ ഒരപ്പം മുറിച്ചുമുറിച്ച് പങ്കിടല്‍ ശരിയായില്ലെന്നു പറഞ്ഞ് വീണ്ടും മുറിക്കുന്നതുപോലെ രാഷ്‌ട്രങ്ങള്‍ വിഭജിക്കപ്പെടുന്നു. രാഷ്‌ട്രങ്ങള്‍ക്കുള്ളിലെ സംസ്ഥാനങ്ങള്‍പോലും ഇനിയുമിനിയും വിഭജിക്കാനുള്ള മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കൂനിന്മേല്‍ കുരുപോലെ ആഗോള ഭീകരതയും! ആശങ്കകളുടെയും വ്യാകുലതകളുടെയും കരിനിഴലില്‍ കഴിയുന്ന നമുക്ക് ഗീതാഞ്ജലിയിലെ ആ 35-ാം ഗീതം ('where the mind is without fear'...) ചൊല്ലി ഉറക്കമുണരുക!

തന്റെ വീട് ഏകാന്തവും ഇരുണ്ടതുമാണെന്ന അറിവ് കൊളുത്തുന്ന ദുഃഖത്തോടെ നില്‍ക്കുന്നയാള്‍ (ഗീതം: 64) നമ്മിലാരുമാവാം. അയാളുടെ മുന്നിലൂടെ കൈയില്‍ കൊളുത്തിപ്പിടിച്ച ദീപവുമായിപ്പോകുന്ന പെണ്‍കൊടി ഗംഗാതീരത്തെ ഏതു ഗ്രാമത്തിലേതുമാവാം. അവളോട് ഇത്തിരി വെളിച്ചത്തിനായി യാചിക്കുമ്പോള്‍ ഏതോ വിശ്വാസത്താല്‍ നീതയായി അവളത് നദിയിലേക്ക് ഒഴുക്കാന്‍പോകുന്നു. അതുമൊരു ഗ്രാമീണചിത്രത്തിന്റെ'മിനിയേച്ചര്‍' തന്നെ. എന്നാല്‍, ഇരുട്ടിലുഴലുന്നവന്‍ വെളിച്ചത്തിനായി യാചിക്കുമ്പോള്‍, കൈയിലുള്ള തിരിവെളിച്ചം നിഷേധിക്കുന്ന ആ കന്യകയാരാണ്? - അത് സാര്‍വലൌകികമായ അവസ്ഥയുടെ പ്രതീകാത്മക ചിത്രമല്ലെങ്കില്‍ പിന്നെയെന്ത്?- മഹാകാശത്തെ പ്രതിഫലിപ്പിക്കുന്ന ഹിമബിന്ദുക്കളാണ് ഗീതാഞ്ജലിയിലെ പല ഗീതങ്ങളും.

ഇന്നും പശ്ചിമബംഗാളിലെ അജൊയ് നദീതീരത്തിലെ കെന്ദുളി എന്ന ഗ്രാമത്തിലിരുന്ന് ഏതോ ബാവുല്‍ ഗായകന്‍ തത്വചിന്ത മണക്കുന്ന വായ്‌മൊഴിക്കവിത തനതീണത്തില്‍ പാടുന്നുണ്ടാവാം. അവന്റെ വിശിഷ്‌ടപൈതൃകം ടാഗോറിന്റെ പാട്ടിലുണ്ട്. ലാലന്‍ ഫക്കീര്‍ എന്ന പ്രമുഖ ബാവുല്‍ ഗായകനെ ടാഗോര്‍ വീട്ടില്‍ ക്ഷണിച്ചിരുത്തി പാടിച്ചിട്ടുണ്ട്. അവരുടെ മതാതീത സങ്കല്പങ്ങളും അധികാരത്തിന്റെ നേര്‍ക്കുള്ള ഉദാസീന മനോഭാവവും ടാഗോറിനെ ആകര്‍ഷിച്ചിട്ടുണ്ട്. ഗീതാഞ്ജലി വായിക്കുമ്പോള്‍, പറഞ്ഞതിനെല്ലാമപ്പുറത്തെന്തോ നമ്മുടെ മനസ്സില്‍ പതിയുന്നതായി തോന്നുന്നുണ്ടെങ്കില്‍ അതെന്താണ്? സ്വാതന്ത്ര്യമെന്ന സവിതൃപ്രകാശത്തോടുള്ള ആഭിമുഖ്യം; അതിനുവേണ്ടിയുള്ള നീണ്ട യാത്രയ്‌ക്കിടയിലെ പ്രതീക്ഷകളും വ്യാകുലതകളും; പിറന്ന മണ്ണില്‍ കാലുറപ്പിച്ചു നിന്നുകൊണ്ട് വിശ്വമാനവികത എന്ന അപാരതയുമായി നടത്തുന്ന സ്നേഹസല്ലാപം; ഗീതാഞ്ജലി ഇതെല്ലാമാണ്. ഇന്ത്യയുടെ അന്തരംഗത്തില്‍നിന്നുയരുന്ന, വെളിച്ചത്തിനുവേണ്ടിയുള്ള ആര്‍ദ്രമധുരമായ ഒരു പ്രാര്‍ഥനയാണ് ഗീതാഞ്ജലി.

*****

ഒഎന്‍വി, കടപ്പാട് : ദേശാഭിമാനി വാരിക

ഗീതാഞ്ജലി - ടാഗോറിന്റെ മാനവികത

സാഹിത്യത്തിനുള്ള നോബല്‍സമ്മാനം ഇന്ത്യന്‍ ഭാഷയിലെഴുതപ്പെട്ട ഒരു കൃതിക്ക് ഇന്നോളം ഒരിക്കല്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. അത് രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി'. ബംഗാളിയിലുള്ള മൂലകൃതി 1910-ലാണ് പ്രസിദ്ധീകരിച്ചത്. 2010ലെത്തിനില്‍ക്കുമ്പോള്‍ നാമോര്‍ക്കുന്നു, ഗീതാഞ്ജലിക്കും നൂറു വയസ്സായിരിക്കുന്നു! ബംഗാളി ഗീതാഞ്ജലിയിലെ 157 ഗീതങ്ങളില്‍നിന്ന് എഴുപതോളം കവിതകളും ഒപ്പം 'നൈവേദ്യ', 'ഖേയ', 'ഗീതമാല്യ' എന്നീ കൃതികളില്‍നിന്നുള്ള ചില കവിതകളും ചേര്‍ന്ന ആകെ 103 ഗീതങ്ങളുടെ ഇംഗ്ളീഷ് പരിഭാഷയ്ക്കാണ് സ്വീഡിഷ് അക്കാദമി 1913-ല്‍ പ്രഖ്യാതമായ നോബല്‍സമ്മാനം നല്‍കിയത്. ടാഗോര്‍തന്നെയായിരുന്നു ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഈ കൃതിയെ യൂറോപ്പിന്റെ ശ്രദ്ധയിലേക്ക് പ്രദ്യോതിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ച ഡബ്ള്യു ബി യേറ്റ്സ് തന്നെയാണ് അവതാരികയെഴുതിയിട്ടുള്ളത്. ഇംഗ്ളണ്ടിലൊരു സുഹൃദ്സദസ്സില്‍ ടാഗോര്‍ തന്റെ മധുരഗംഭീരമായ ശബ്ദത്തില്‍ പ്രസ്‌തുത കവിതകളാലപിച്ചപ്പോള്‍, സദസ്യര്‍ക്കത് ഇംഗ്ളീഷ് കവിതയില്‍ 'വേറിട്ടൊരു ശബ്ദ'മായിത്തോന്നി- കിഴക്കിന്റെ ശബ്ദം!

'ഇന്ത്യനിംഗ്ളീഷ് കവി'കളായറിയപ്പെടുന്ന ഡൊറാസിയോയുടെയും സരോജിനി നായിഡുവിന്റെയും അരബിന്ദൊ ഘോഷിന്റെയും ഹരീന്ദ്രനാഥ ചതോപാഥ്യയുടെയും മറ്റും കവിതകള്‍ക്ക് കിട്ടാത്തൊരംഗീകാരമാണ് ടാഗോറിന്റെ ഗീതാഞ്ജലിക്ക് ഇംഗ്ളണ്ടില്‍ ലഭിച്ചത്. ബംഗാളിക്കവിതയില്‍, 'രബി'ക്കുമുമ്പേ ഉദിച്ച പ്രഭാതതാരകമെന്നു വിശേഷിപ്പിക്കപ്പെടുന്ന മൈക്കള്‍ മധുസൂദന്‍ ദത്തിന്റെ ഇംഗ്ളീഷ് കവിതകള്‍ക്കും ലഭിച്ചത് അവഗണനയായിരുന്നു- ആധുനികീകരണമെന്നാല്‍ പാശ്ചാത്യവല്‍ക്കരണമെന്ന ധാരണ മാറ്റി അദ്ദേഹം പിന്നെ ബംഗാളിയിലെഴുതുകയും'മേഘതാഭവധം.' എന്ന ബൃഹദാഖ്യാനത്തിലൂടെ ബംഗാളിക്കവിതയില്‍ ഒരു പുതിയ യുഗം കുറിക്കുകയും ചെയ്തു. ('ഇന്ത്യനിംഗ്ളീഷ് കവിത' ഇന്നൊരു യാഥാര്‍ഥ്യമാണെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അവയ്ക്ക് എത്രമാത്രം ഇന്ത്യയുടെ അന്തരംഗപ്രകൃതിയെ വരച്ചുകാട്ടാനാവുന്നു എന്നത് മറ്റൊരു ചര്‍ച്ചാവിഷയം- അതിലേക്ക് കടക്കുന്നില്ല.) ഈ അവസ്ഥയെ മറികടന്നുകൊണ്ടാണ് ഒരു ബംഗാളികൃതിക്ക് തല്‍കര്‍ത്താവ് തന്നെ രചിച്ച ഇംഗ്ളീഷ് പരിഭാഷ ഇംഗ്ളണ്ടിലും അതുവഴി യൂറോപ്പിലാകെയും 'കേളിപ്പെടു'ന്നത്. അതൊരപൂര്‍വ സംഭവമെന്നുതന്നെ പറയാം.

'സിരകളെ ത്രസിപ്പിക്കുന്ന ഒരപൂര്‍വാനുഭവ'മാണ് ഗീതാഞ്ജലി വായിച്ചപ്പോള്‍ തനിക്കുണ്ടായതെന്ന് യേറ്റ്സ് അവതാരികയില്‍ സൂചിപ്പിക്കുന്നു. ഹൃദയത്തെ ആര്‍ദ്രമാക്കുന്ന കുറേ ഭാവഗീതങ്ങള്‍ എന്നതിനുപരി, ഇന്ത്യയുടെ അന്തരംഗ പുഷ്പത്തിന്റെ സൌന്ദര്യവും സൌരഭ്യവും അനുഭവപ്പെടുത്തുന്ന കൃതിയെന്ന നിലയ്‌ക്കാണ് ഗീതാഞ്ജലി അവര്‍ക്ക് സ്വീകാര്യമായിത്തീര്‍ന്നതെന്നു പറയാം. ഹിമാലയംപോലെ സമുന്നതമായൊരുറവിടത്തില്‍നിന്ന് സമതലത്തിലേക്ക് വരുന്ന പ്രവാഹിനിയുടെ സംഗീതമാണ് ഗീതാഞ്ജലി. അതിന്റെ ഉറവിടം ഉദാത്തമാണെങ്കില്‍, സമതലത്തിലെത്തുമ്പോളത് ശാന്തമധുരമാണ്. ചിലര്‍ വ്യാഖ്യാനിക്കുംപോലെ അത് മതപരമോ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത, 'നിലംതൊടാമണ്ണ്' എന്നു വിളിക്കാവുന്നതോ അല്ല. മതാതീതമായ ഒരാത്മീയതയാണതിന്റെ അന്തഃസത്ത. 'നാമം ജപിക്കലും, പാടിസ്‌തുതിക്കലും, മന്ത്രംചൊല്ലലും നിര്‍ത്തുക. കതകുകളെല്ലാമടച്ച് ഈ ദേവാലയത്തിന്റെ ഏകാന്തമായ ഇരുണ്ട കോണിലിരുന്ന് ആരെയാണ് നീയാരാധിക്കുന്നത്? നീ കണ്ണുതുറക്കൂ! നിന്റെ ദൈവം നിന്റെ മുന്നിലില്ലെന്നറിയുക!....... അവന്‍ പരുക്കന്‍ നിലമുഴുതുമറിക്കുന്നവന്റെയും വഴിവെട്ടുവാന്‍ കല്ലുടയ്‌ക്കുന്നവന്റെയും അടുത്താണ്. വെയിലത്തും മഴയത്തും അവന്‍ അവരുടെ കൂടെയാണ്. അവന്റെ ഉടുതുണിയാകെ പൊടിയണിഞ്ഞിരിക്കുന്നു....' എന്നാരംഭിക്കുന്ന പതിനൊന്നാം ഗീതം, സൃഷ്‌ടി അധ്വാനമാണെന്നും സ്രഷ്‌ടാവിനെ അധ്വാനത്തിലൂടെ കണ്ടെത്തണമെന്നുമുള്ള ദര്‍ശനത്തിന്റെ ഉന്മീലനമാണ്.

ഒരു പ്രത്യേക മതത്തോടും ബന്ധപ്പെടാത്ത ഈ ആസ്തിക്യബോധത്തില്‍ മണ്ണില്‍ മടയ്‌ക്കുന്ന മനുഷ്യനോടുള്ള ഭാവൈക്യം സുസ്പഷ്ടമാണ്. വ്യവസ്ഥാപിത മതങ്ങളോട് ടാഗോര്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നില്ല. 'ആരണ്യസന്ദേശം' (The Message of the Forest) എന്ന പ്രബന്ധസമാഹാരത്തില്‍ ഈ ഭൂമിയിലെ ജീവജാലങ്ങള്‍ക്കാകെ മനുഷ്യനൊപ്പം സ്ഥാനം കല്‍പ്പിക്കുകയും ആരണ്യപ്രകൃതിയുടെ പവിത്രതയിലൂന്നുകയും ചെയ്യുന്ന ടാഗോറിന്റെ പ്രപഞ്ചദര്‍ശനം വിശദീകരിച്ചിട്ടുണ്ട്. ജൈവസമൃദ്ധികൊണ്ടുതന്നെ കാടുകള്‍ ശ്രദ്ധേയമാണ്; അവിടം ജീനുകളുടെ ഉറവിടമാണ്. എന്നാല്‍ അതിനപ്പുറമൊന്നുണ്ട്: ഉപവനങ്ങളിലും പ്രമദവനങ്ങളിലും (നഗരോദ്യാനങ്ങളാണവ) ലബ്‌ധമാവാത്ത ധ്യാനമനനങ്ങള്‍ക്കുള്ള ഇടമൊരുക്കിയത് തപോവനങ്ങളാണ്. 'താനൊറ്റയ്‌ക്ക് ബ്രഹ്മപദം തേടുന്നവ'നല്ല യഥാര്‍ഥ തപോധനന്‍-മറിച്ച്, പരദുഃഖം സ്വദുഃഖമായി കാണുന്നവനാണെന്ന് വാല്‌മീകിയിലൂടെ ഉദാഹരിക്കപ്പെട്ടതാണല്ലോ. 'Child is the father of Man' എന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ വേഡ്‌സ്‌വര്‍ത്ത് പറഞ്ഞതിനു സമാന്തരമായി 'കാനനവാസി ഋഷിയുടെയും കവിയുടെയും പിതൃസ്ഥാനത്തു നില്‍ക്കുന്നു' എന്നു പറഞ്ഞാലത് യുക്തിസഹമാണ്.

ടാഗോറിന്റെ ആത്മീയത മാനവികതയുടെ സ്‌ഫടികശോഭയാര്‍ന്നതാണ്; അതിലൂടെ കടന്നുവന്ന ഭാവനയുടെ രശ്‌മികള്‍ താളില്‍ വീഴ്ത്തിയ കൊച്ചുകൊച്ചു മഴവില്ലുകളാണ് ഗീതാഞ്ജലിയിലെ ഗീതങ്ങള്‍. സ്വന്തം ഹൃദയചക്രവാളം നിത്യവികസ്വരമായി ഒടുവിലൊരു ഘട്ടത്തില്‍ ഈ പ്രപഞ്ചചക്രവാളവുമായി പരിപൂര്‍ണമായി ഏകീഭവിക്കുന്ന നിമിഷത്തിന്റെ ലയനിര്‍വൃതിയാണാ കവിതകള്‍. സകല ജീവജാലങ്ങള്‍ക്കും -സാധാരണ മനുഷ്യര്‍ക്കും - ആ പ്രപഞ്ചചക്രവാളത്തിന്റെ പരിധിക്കുള്ളില്‍ അനിഷേധ്യമായ ഇടമുണ്ട്.

ടാഗോര്‍ ഒരു സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍, അതിന്റെ നെറ്റിക്കുറിയായതും 'യത്ര വിശ്വം ഭവത്യേക നീഡം' എന്ന സൂക്തമായത് തികച്ചും സ്വഭാവികം. "വിശ്വമാകെ ഒരു കൂട്ടിലെന്നപോലെ ഒന്നിച്ചൊതുങ്ങുന്ന ഒരിട'മായി വിശ്വഭാരതി മാറണമെന്നാണദ്ദേഹമാഗ്രഹിച്ചത്. Towards Universal Man പ്രബന്ധത്തില്‍ വിശ്വമാനവന്‍ എന്ന ഉദാത്തമായൊരു സങ്കല്പം അദ്ദേഹം വിശദീകരിക്കുന്നു. അതേസമയം ലൌകികം എന്നു വിശേഷിപ്പിക്കാവുന്ന എത്രയോ ജീവിതചിത്രങ്ങള്‍ ഗീതാഞ്ജലിയില്‍ നമുക്ക് കാണാം. വംഗദേശത്തെ ഗ്രാമീണചിത്രങ്ങളും, ഋതുഭേദങ്ങളും വിശിഷ്യ, ആഷാഢപ്രകൃതിയുമൊക്കെ അക്കൂട്ടത്തിലുണ്ട്. 'യോഗാത്മകത്വ'മെന്നോ, 'രഹസ്യവാദ'മെന്നോ, 'മിസ്‌റ്റിസിസ'മെന്നോ പറഞ്ഞ് വ്യാഖ്യാതാക്കള്‍ ടാഗോറിന്റെ ഈ ഗീതങ്ങളെ സാമാന്യ വായനക്കാരനില്‍നിന്നകറ്റാന്‍ ശ്രമിച്ചാലും, സരളവും സുതാര്യവുമായ ലൌകികചിത്രങ്ങളാല്‍ സമൃദ്ധമാണ് ഗീതാഞ്ജലി. പാടാന്‍വന്ന പാട്ട് മുഴുമിക്കാതെ നില്‍ക്കുന്ന ഗായകന്‍; തന്തികള്‍ മുറുക്കിയും അയച്ചും കാലംപോകെ, താനാഗ്രഹിക്കുന്ന പദങ്ങള്‍ കോര്‍ത്തിണക്കാനാവാതെ, ആശിക്കുന്നതൊത്തുവരാത്തതിന്റെ വേദനയോടെ-സാഫല്യംകാണാത്ത സര്‍ഗവേദനയോടെ-നിൽ‌ക്കുന്ന ആ ഗായകന്‍(ഗീതം:13) നമ്മളിലാരുമാവാം. "അങ്ങേയ്ക്ക് വേണ്ടി പാടുവാനായി ഞാനിവിടെ നിൽ‌ക്കുന്നു. അങ്ങയുടെ ഈ (സംഗീത)ശാലയിലെനിക്കൊരിടമുണ്ട്'' എന്നതിന്റെ പിന്നില്‍ ആസ്‌തിക്യബോധമുണ്ടാവാം.

“I came here to sing, and for you to sing with me.” എന്നെഴുതിയ പാബ്ളോ നെരൂദ നാസ്‌തികനാണെന്നതില്‍ പക്ഷാന്തരമില്ല. എന്നാല്‍ ഇരു കവികളും 'പാടുക' എന്ന നിയോഗവുമായി ഇവിടെ നിൽ‌ക്കുമ്പോള്‍, അവര്‍ സമാനഹൃദയരാണെന്ന് നാമറിയിന്നു. ആസ്‌തികനായാലും നാസ്‌തികനായാലും സ്വന്തം മണ്ണില്‍ ചുവടൂന്നിനില്‍ക്കുന്ന കവിക്ക് 'പാടുക' എന്ന നിയോഗം നിറവേറ്റാതെ വയ്യ. ടാഗോര്‍ വംഗഭൂമിയിലും നെരൂദ ചിലിയുടെ മണ്ണിലും ഉറച്ചുനിന്നവരത്രേ, താന്‍ 'വിശ്വമഹോത്സവത്തിനു പാടാന്‍ ക്ഷണിക്കപ്പെട്ടവനാ'ണെന്നും അതുവഴി 'താന്‍ ധന്യനായി'രിക്കുന്നുവെന്നും ടാഗോര്‍ കരുതുന്നു; താന്‍ 'എല്ലാവര്‍ക്കുമുള്ള പാട്ട്' (canto general) പാടുവാന്‍ നിയുക്തനാണെന്ന ബോധം നെരൂദ പുലര്‍ത്തിയിരുന്നു. പല കാര്യത്തിലും വ്യത്യസ്‌തരായ ഈ കവികളുടെ സാജാത്യം അവര്‍ നോബല്‍ ജേതാക്കളാണെന്നതു മാത്രമല്ലെന്നും അതിലപ്പുറം ചിലതുണ്ടെന്നും കണ്ടെത്താനൊരു കൌതുകം തോന്നി. അത്രമാത്രം.

ടാഗോര്‍, കവിയെന്നതുപോലെ, ഇന്ത്യന്‍ സംഗീതത്തില്‍ സ്വന്തം നാമമുദ്രയുള്ള ഒരു പ്രത്യേക ശാഖയുടെ ഉപജ്ഞാതാവ് കൂടിയാണ് (രബീന്ദ്രസംഗീതം). ഗീതാഞ്ജലിയിലെ കവിതകള്‍ക്കും ആ സംഗീതഗുണമുണ്ട്. ഇംഗ്ളീഷിലതു പാരായണം ചെയ്യുമ്പോഴുള്ള മന്ത്രോച്ചാരണ പ്രതീതിയെപ്പറ്റി മുമ്പ് സൂചിപ്പിക്കുകയുണ്ടായി. ബംഗാളി ഗീതാഞ്ജലിയിലെ പല ഗീതങ്ങളും ഉത്തരേന്ത്യന്‍ ഗായകരുടെ ഇഷ്‌ടഗാനങ്ങള്‍ കൂടിയാണ്. കൂട്ടത്തില്‍ 57-ാമത്തെ ഗീതം ('തേജോ മമ തേജോ ഭൂവനാപൂരകതേജോ')പല ചടങ്ങുകളിലും 'നാന്ദി' യായാലപിക്കാറുണ്ട്.

"Light, my light,
the world-filling light,
the eye-kissing light,
heart-sweetening light!.'' ഇംഗ്ളീഷ് ഗീതംപോലും ചില പ്രത്യേക സദസ്സുകളില്‍ ആലപിക്കാറുണ്ട്.

പാരതന്ത്ര്യത്തിന്റെ ഇരുണ്ടനാളുകളില്‍,

"സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയെക്കാള്‍ ഭയാനകം''

എന്ന് ആശാന്‍ നമ്മുടെ അവബോധത്തില്‍ സ്വാതന്ത്ര്യമന്ത്രാക്ഷരങ്ങള്‍ കുറിച്ചിടുകയുണ്ടായി. ടാഗോര്‍, ഗീതാഞ്ജലിയിലെ 35-ാം ഗീതത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ അര്‍ഥഭാസുരമായ നിര്‍വചനം നമ്മുടെ മനസ്സില്‍ കുറിച്ചുവച്ചു. ഒരൊറ്റ വാക്യമെന്ന നിലയ്‌ക്കാണതിന്റെ ഘടന. എന്നാല്‍, എവിടെ (where) എന്നുതുടങ്ങുന്ന ഓരോ വാക്യാംശത്തിലും ടാഗോറിന്റെ സ്വാതന്ത്ര്യസങ്കല്പം ഇതളിതളായി വിരിഞ്ഞ് ഒടുവില്‍ പുര്‍ണശോഭമായിത്തീരുന്നു. 'മനസ്സ് നിര്‍ഭയവും ശിരസ്സ് സമുന്നത'വുമാവുന്നിടത്താണ് സ്വാതന്ത്ര്യം പുലരുന്നതെങ്കില്‍, ഇന്ന് സ്വതന്ത്രരാഷ്‌ട്രങ്ങളെന്നഭിമാനിക്കുന്ന ഇന്ത്യയുള്‍പ്പെടെയുള്ള എത്ര രാജ്യങ്ങളില്‍ സ്വാതന്ത്ര്യം ശരിക്കും നിലനില്‍ക്കുന്നുണ്ടെന്ന് ആ നിര്‍വചനത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍, ഫലം വല്ലാത്തൊരു നൈഷ്‌ഫല്യ ദുഃഖമാവുമെന്ന സത്യം നിഷേധിക്കാനാവുമോ? രണ്ടു പൂച്ചകള്‍ ഒരപ്പം മുറിച്ചുമുറിച്ച് പങ്കിടല്‍ ശരിയായില്ലെന്നു പറഞ്ഞ് വീണ്ടും മുറിക്കുന്നതുപോലെ രാഷ്‌ട്രങ്ങള്‍ വിഭജിക്കപ്പെടുന്നു. രാഷ്‌ട്രങ്ങള്‍ക്കുള്ളിലെ സംസ്ഥാനങ്ങള്‍പോലും ഇനിയുമിനിയും വിഭജിക്കാനുള്ള മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കൂനിന്മേല്‍ കുരുപോലെ ആഗോള ഭീകരതയും! ആശങ്കകളുടെയും വ്യാകുലതകളുടെയും കരിനിഴലില്‍ കഴിയുന്ന നമുക്ക് ഗീതാഞ്ജലിയിലെ ആ 35-ാം ഗീതം ('where the mind is without fear'...) ചൊല്ലി ഉറക്കമുണരുക!

തന്റെ വീട് ഏകാന്തവും ഇരുണ്ടതുമാണെന്ന അറിവ് കൊളുത്തുന്ന ദുഃഖത്തോടെ നില്‍ക്കുന്നയാള്‍ (ഗീതം: 64) നമ്മിലാരുമാവാം. അയാളുടെ മുന്നിലൂടെ കൈയില്‍ കൊളുത്തിപ്പിടിച്ച ദീപവുമായിപ്പോകുന്ന പെണ്‍കൊടി ഗംഗാതീരത്തെ ഏതു ഗ്രാമത്തിലേതുമാവാം. അവളോട് ഇത്തിരി വെളിച്ചത്തിനായി യാചിക്കുമ്പോള്‍ ഏതോ വിശ്വാസത്താല്‍ നീതയായി അവളത് നദിയിലേക്ക് ഒഴുക്കാന്‍പോകുന്നു. അതുമൊരു ഗ്രാമീണചിത്രത്തിന്റെ'മിനിയേച്ചര്‍' തന്നെ. എന്നാല്‍, ഇരുട്ടിലുഴലുന്നവന്‍ വെളിച്ചത്തിനായി യാചിക്കുമ്പോള്‍, കൈയിലുള്ള തിരിവെളിച്ചം നിഷേധിക്കുന്ന ആ കന്യകയാരാണ്? - അത് സാര്‍വലൌകികമായ അവസ്ഥയുടെ പ്രതീകാത്മക ചിത്രമല്ലെങ്കില്‍ പിന്നെയെന്ത്?- മഹാകാശത്തെ പ്രതിഫലിപ്പിക്കുന്ന ഹിമബിന്ദുക്കളാണ് ഗീതാഞ്ജലിയിലെ പല ഗീതങ്ങളും.

ഇന്നും പശ്ചിമബംഗാളിലെ അജൊയ് നദീതീരത്തിലെ കെന്ദുളി എന്ന ഗ്രാമത്തിലിരുന്ന് ഏതോ ബാവുല്‍ ഗായകന്‍ തത്വചിന്ത മണക്കുന്ന വായ്‌മൊഴിക്കവിത തനതീണത്തില്‍ പാടുന്നുണ്ടാവാം. അവന്റെ വിശിഷ്‌ടപൈതൃകം ടാഗോറിന്റെ പാട്ടിലുണ്ട്. ലാലന്‍ ഫക്കീര്‍ എന്ന പ്രമുഖ ബാവുല്‍ ഗായകനെ ടാഗോര്‍ വീട്ടില്‍ ക്ഷണിച്ചിരുത്തി പാടിച്ചിട്ടുണ്ട്. അവരുടെ മതാതീത സങ്കല്പങ്ങളും അധികാരത്തിന്റെ നേര്‍ക്കുള്ള ഉദാസീന മനോഭാവവും ടാഗോറിനെ ആകര്‍ഷിച്ചിട്ടുണ്ട്. ഗീതാഞ്ജലി വായിക്കുമ്പോള്‍, പറഞ്ഞതിനെല്ലാമപ്പുറത്തെന്തോ നമ്മുടെ മനസ്സില്‍ പതിയുന്നതായി തോന്നുന്നുണ്ടെങ്കില്‍ അതെന്താണ്? സ്വാതന്ത്ര്യമെന്ന സവിതൃപ്രകാശത്തോടുള്ള ആഭിമുഖ്യം; അതിനുവേണ്ടിയുള്ള നീണ്ട യാത്രയ്‌ക്കിടയിലെ പ്രതീക്ഷകളും വ്യാകുലതകളും; പിറന്ന മണ്ണില്‍ കാലുറപ്പിച്ചു നിന്നുകൊണ്ട് വിശ്വമാനവികത എന്ന അപാരതയുമായി നടത്തുന്ന സ്നേഹസല്ലാപം; ഗീതാഞ്ജലി ഇതെല്ലാമാണ്. ഇന്ത്യയുടെ അന്തരംഗത്തില്‍നിന്നുയരുന്ന, വെളിച്ചത്തിനുവേണ്ടിയുള്ള ആര്‍ദ്രമധുരമായ ഒരു പ്രാര്‍ഥനയാണ് ഗീതാഞ്ജലി.

*****

ഒഎന്‍വി, കടപ്പാട് : ദേശാഭിമാനി വാരിക

Friday, 19 March 2010

നിങ്ങള്‍ അവരുടെ ആളല്ലേ

ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് എഴുത്തിന്റെ ഏതാണ്ട് തുടക്കകാലത്താണ് ഈ ലേഖകന്‍ കണ്ണുകള്‍ അടയുന്നില്ല എന്ന കഥ എഴുതിയത്. വര്‍ഗീയാസ്വാസ്ഥ്യത്തില്‍പ്പെട്ട നഗരത്തില്‍ ജീവിക്കുന്ന കോളേജ് അധ്യാപകന്റെ ജീവിതമാണ് പ്രമേയം. വീട്ടിലിരുന്ന് ജനലിലൂടെ സംഘര്‍ഷം നടക്കുന്ന തെരുവിലേക്ക് തെല്ലൊരു ആത്മരോഷത്തോടെ അദ്ദേഹം നോക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പത്രത്തില്‍ അറിയാമല്ലോ എന്നാശ്വസിച്ച് ജനല്‍ അടയ്ക്കുന്നു. വായനമുറിയിലേക്കുകടന്ന് പുസ്തകങ്ങളില്‍ മുഴുകുന്നു. ആരോഗ്യപരിരക്ഷയ്ക്കായി ഭാര്യ തയ്യാറാക്കിക്കൊടുത്ത ആട്ടിന്‍സൂപ്പ് കഴിക്കുന്നു. രതിയില്‍ ഏര്‍പ്പെടുന്നു. എഴുന്നേറ്റ് വിളക്ക്കൊളുത്തി പിന്നെയും വായിക്കാനാരംഭിക്കുന്നു. പക്ഷേ അദ്ദേഹം രക്ഷപ്പെടുന്നില്ല. പാതിരയ്ക്ക് ആര്‍ത്തട്ടഹസിച്ചു വന്ന സായുധസംഘം ആക്രമിക്കുന്നു.

എഴുതിക്കഴിഞ്ഞ കഥകള്‍ ജീവിച്ച ജീവിതംപോലെയാണ്. കഥാകൃത്തിന് അവ ഗൃഹാതുരമായ ഓര്‍മയാണ്. ആക്രമണത്തിനു മുന്നോടിയായി കഥയിലെ അധ്യാപകന്റെ പഠനമുറിയിലേക്ക് അതിക്രമിച്ചു വന്ന ഒരാള്‍ ചോദിക്കുന്നുണ്ട്: നിങ്ങള്‍ അവരുടെ ആളല്ലേ? വിനയാന്വിതനായി അദ്ദേഹം മറുപടി പറയുന്നു:

ഞാന്‍ ആരുടെയും ആളല്ല. വായിക്കുന്നു, ചിന്തിക്കുന്നു, സ്വന്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു.

നിങ്ങള്‍ പത്രത്തില്‍ എഴുതിയില്ലേ, ഹ്യൂമനിസത്തെക്കുറിച്ചോ മറ്റെന്തോ മാങ്ങാത്തൊലിയെക്കുറിച്ചോ മറ്റോ?

കണ്ണൂര്‍ ഇരിട്ടി മഹാത്മാഗാന്ധി കോളേജ് അധ്യാപകന്‍ പ്രമോദ് വെള്ളച്ചാല്‍ ക്ളാസ്മുറിയില്‍ ആക്രമിക്കപ്പെട്ട വാര്‍ത്ത വായിച്ചപ്പോള്‍ പണ്ടെഴുതിയ കഥ ഓര്‍മിച്ചു. കാരണം ഇരുപതോളം വരുന്ന അക്രമികള്‍ ക്ളാസ്മുറിയില്‍ ഇങ്ങനെ ആക്രോശിച്ചുവത്രേ: അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതി. ആക്രമണത്തെക്കുറിച്ച് ഞാന്‍ വായിച്ച മലയാള മനോരമയില്‍ ഇങ്ങനെ കാണുന്നു: തലേ ദിവസം ക്ളാസെടുക്കുമ്പോള്‍ മതവിശ്വാസങ്ങള്‍ക്കെതിരെ അഭിപ്രായം പ്രകടിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു.

ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന അധ്യാപകനാണ് പ്രമോദ്. ചിന്തയും സംവാദവും ആത്മപരിശോധനയും അനിവാര്യമായ ബൃഹദ്മേഖലയാണ് സാഹിത്യത്തിന്റേത്. സമഗ്രമായ വിമര്‍ശപദ്ധതി അതിന്റെ അവിഭാജ്യഭാഗമാണ്. കാലത്തെ അതിജീവിച്ചുനില്‍ക്കുന്ന കൃതികളെല്ലാം മതവും മതവിമര്‍ശങ്ങളും ഉള്‍ച്ചേരുന്നുണ്ട്. ലോകോത്തരക്ളാസിക്ക് നോവലുകളില്‍ ഏതെങ്കിലും ഒന്നെടുത്ത് നോക്കുക, വിക്ടര്‍ഹ്യൂഗൊയുടെയോ ദസ്തയോവ്സ്കിയുടെയോ, ടോള്‍സ്റ്റോയിയുടേയോ കസാന്‍ദ്സാക്കിസിന്റെയോ ഇങ്ങേയറ്റത്തെ മാര്‍കേസിന്റെയോ ആവട്ടെ മനുഷ്യജീവിതത്തിന്റെ അനന്തവും വൈവിധ്യവുമായ ലോകങ്ങളാണ് അതിന്റെ പ്രമേയം. കഥയും ജീവിതസന്ദര്‍ഭങ്ങളും മാത്രമല്ല അവയില്‍. ഒരു ദാര്‍ശനിക കൃതിയിലുമില്ലാത്തവിധം ആഴത്തില്‍ വിമര്‍ശനാത്മകതയോടെ മതവും മതദര്‍ശനങ്ങളും പേജുകള്‍ പേജുകളായി ചര്‍ച്ച ചെയ്യുന്നുണ്ട്. മതനവീകരണത്തെ സംബന്ധിച്ചും മതാന്ധതയെക്കുറിച്ചും ക്രൂരമായ മതവിചാരണകളെ സംബന്ധിച്ചുമുള്ള ദീര്‍ഘപ്രഭാഷണങ്ങള്‍, ഉപന്യാസങ്ങള്‍, സംവാദങ്ങള്‍ അതിലുണ്ട്. കവാത്തും കത്തിക്കുത്തും മാത്രം പഠിച്ച ആര്‍എസ്എസുകാരന് ഇതു വല്ലതും മനസ്സിലാകുമോ? സാഹിത്യത്തിന്റെ ചൈതന്യവത്തായ അനന്തവിഹായസ്സിലേക്ക് വിദ്യാര്‍ഥികളെ നയിക്കാനൊരുങ്ങുന്ന അധ്യാപകന്‍ കാക്കി ട്രൌസറുകാരന്റെ കൊലക്കത്തിക്കു മുന്നില്‍ ഇനി എങ്ങനെയായിരിക്കണം നിലകൊള്ളേണ്ടത്?

അധ്യാപനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് നാം. അധ്യാപകരുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ആശങ്കപ്പെടാറുണ്ട്. ക്ളാസ്മുറിയില്‍ നടന്ന ആശയസംവാദത്തിന്റെ പേരില്‍ പിറ്റേന്ന് ഒരധ്യാപകന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ ഉദ്ബുദ്ധകേരളീയ സമൂഹം എത്രമാത്രം നിസ്സംഗതയോടെയാണ് പ്രതികരിച്ചത്. മാധ്യമങ്ങളുടെ തണലില്ലാതെ ഒരു പ്രതികരണവും വേരുപിടിക്കില്ല എന്നു വരുന്നത് സാമൂഹികമായ അധാര്‍മികതയാണ്. സര്‍ഗാത്മകവും ധൈഷണികവുമായ ജീവിതത്തിനു നേരെ അഴിഞ്ഞാടാനുള്ള ലൈസന്‍സ് ആര്‍എസ്എസിനും പോപ്പുലര്‍ ഫ്രണ്ടിനും കേരളീയ സമൂഹം അബോധമായിട്ടെങ്കിലും നല്‍കിയിട്ടുണ്ടോ?

ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തിനും സംവാദാത്മകമായ മതസ്വാതന്ത്യ്രത്തിനും അതുള്‍പ്പെടെയുള്ള വ്യക്തിജീവിതത്തിനും നേരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി പല കാരണങ്ങള്‍ കൊണ്ടും വേണ്ടത്ര കണ്ണുതുറന്നു നമ്മള്‍ കാണുന്നില്ല. വാര്‍ത്താവിസ്ഫോടനത്തിന്റെയും വിവാദ വ്യവസായത്തിന്റെയും കലക്കവെള്ളത്തില്‍ മുങ്ങിപ്പോകുന്ന കാഴ്ചയാണത്. ഗ്രാമീണ ജീവിതത്തില്‍നിന്നുപോലും ആശയസംവാദത്തിന്റെ ബഹുവര്‍ണപ്പക്ഷികള്‍ പറന്നുപോയ്ക്കൊണ്ടിരിക്കുന്നു. വിയോജിപ്പു പ്രകടിപ്പിക്കുന്ന നാടകം കളിക്കാന്‍ വയ്യ, പാട്ടുപാടാന്‍ നിവൃത്തിയില്ല, ചിത്രം വരച്ചുകൂടാ, മതത്തെക്കുറിച്ച് മിണ്ടാന്‍ പാടില്ല, ആള്‍ദൈവങ്ങളെ വിമര്‍ശിക്കരുത്, പൌരോഹിത്യത്തെ ചോദ്യം ചെയ്യരുത്, മാട്ടും മാരണവും മഷിനോട്ടവും നാഡീജ്യോതിഷവും മാരകരോഗശമനതന്ത്രസൂത്രങ്ങളും തികച്ചും വിമര്‍ശനാതീതം. മതത്തിന്റെ കവചത്തിനകത്ത് ഒളിച്ചിരുന്നാല്‍ ഏതു നികൃഷ്ടരാഷ്ട്രീയ പാര്‍ടിക്കും വിമര്‍ശമേല്‍ക്കാതെ രക്ഷപ്പെടാം. അരനൂറ്റാണ്ടിലേറെക്കാലം ആഞ്ഞുശ്രമിച്ചിട്ടും ജനകീയ മനഃസാക്ഷിയില്‍ സാന്നിധ്യമാവാന്‍പോലും കഴിയാത്തവരാണ് മലയാളിയുടെ ആത്മചൈതന്യത്തെ കെടുത്താനൊരുമ്പെടുന്നത്. ആരുടെ ഒത്താശയോടെയാണ് ഈ ഇരുട്ടുപരത്തുന്നത്?

പാകിസ്ഥാനില്‍നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം തൃശൂരില്‍ അന്താരാഷ്ട്ര നാടകോത്സവം നടക്കുന്ന വേദിയിലേക്ക് ആര്‍എസ്എസുകാര്‍ മാര്‍ച്ച് നടത്തുകയുണ്ടായി. സംഗതി നയതന്ത്രപ്രശ്നമാകയാല്‍ കര്‍ശന പൊലീസ്ബന്തവസ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രകടനം വല്ലാതെ സമാധാനപരമായിപ്പോയി. പിറ്റേന്ന് ആര്‍എസ്എസുകാരുടെ സംയമനത്തെയും സമാധാനപ്രേമത്തെയും പ്രകീര്‍ത്തിച്ച്, മാതൃകാപരം, അതിഗംഭീരം എന്നൊക്കെ വിശേഷിപ്പിച്ച് സിവിക്ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സാംസ്കാരിക നായകന്മാര്‍ പത്രപ്രസ്താവനയിറക്കി. ലജ്ജയില്ലാത്ത ഉള്‍പ്പുളകമാണ് അവര്‍ പ്രകടിപ്പിച്ചത്. സമാധാനപരമായ ജാഥയും പ്രതിഷേധവും കേരളത്തില്‍ ആദ്യം നടക്കുന്നതെന്നപോലെയായിരുന്നു ആശ്ചര്യം. വിഭജനകാലത്തെ കവിഞ്ഞൊഴുകിയ ചോരപ്പുഴകള്‍, ഗാന്ധിവധം, മുംബൈ കലാപം ഉള്‍പ്പെടെയുള്ള എണ്ണമറ്റ വര്‍ഗീയ സംഘര്‍ഷങ്ങള്‍, ചോരമണക്കുന്ന രഥയാത്രകള്‍, ബാബറിമസ്ജിദ് ധ്വംസനം, ഗുജറാത്ത് വംശഹത്യ, എന്നിങ്ങനെ നീളുന്ന സംഹാരചരിത്രത്തിനു മുമ്പില്‍ എത്ര ലാഘവത്തോടെയാണ് ഇവര്‍ക്ക് അല്‍ഷിമേഴ്സ് പിടിപെടുന്നത്. മതേതര പ്രണയവും, മറ്റ് സ്ത്രീപുരുഷ ബന്ധങ്ങളും, സൌഹൃദങ്ങളും, മനുഷ്യന്റെ സാര്‍ഥകമായ ലൈംഗിക ജീവിതംപോലും നവഭീകര പൌരോഹിത്യത്തിന്റെ വാള്‍മുനയില്‍ നില്‍ക്കുന്ന കാലത്ത് ഇങ്ങനെയൊരു ഉദാസീനത ക്രിമിനല്‍കുറ്റമാണ്.

ഈയൊരു വീണ്ടുവിചാരം ഉള്ളതുകൊണ്ടാണ് സക്കറിയക്കുനേരെ പയ്യന്നൂരില്‍ കൈയേറ്റം നടന്നതായുള്ള വാര്‍ത്ത വായിച്ചയുടനെ നമ്മളെല്ലാം അങ്ങേയറ്റത്തെ ആശങ്കയില്‍പ്പെട്ടത്. ആ സംഭവത്തെ വിമര്‍ശിക്കാനും പ്രതിഷേധിക്കാനും പുരോഗമനപക്ഷത്തു നില്‍ക്കുന്ന സംഘടനയ്ക്കും വ്യക്തിക്കും രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. നമ്മുടെ മാധ്യമലോകം എത്ര പെട്ടെന്നാണ് ഊര്‍ജസ്വലമായതെന്ന് ഓര്‍മിക്കുന്നു. സക്കറിയയുടെ പ്രസ്താവനയെ മാത്രം മുഖവിലയ്ക്കെടുത്തുകൊണ്ട് ബഹുദൂരം നമ്മള്‍ യാത്ര ചെയ്തു. അദ്ദേഹത്തിന്റെ മുഖചിത്രവും കവര്‍സ്റ്റോറിയുമായിട്ടാണ് അക്കാലത്തെ എല്ലാ ആനുകാലികങ്ങളും പുറത്തിറങ്ങിയത്. ലൈംഗികസ്വാതന്ത്യ്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയെക്കുറിച്ച് ഉപന്യാസങ്ങള്‍പോലും നിരന്നു. പിന്നീടാണ് പ്രസവിച്ചത് കാളയാണെന്ന സത്യം കയറെടുക്കാനോടിയവര്‍ക്ക് മനസ്സിലായത്.

തീര്‍ച്ചയായും സക്കറിയ അല്ല പ്രമോദ് വെള്ളച്ചാല്‍. അദ്ദേഹം തികച്ചും യുവാവായ കവിയും എളിയ മട്ടിലുള്ള സാംസ്കാരിക പ്രവര്‍ത്തകനുമാണ്. അതുകൊണ്ടാണോ കേരളത്തിന്റെ നിഷ്പക്ഷ മനഃസാക്ഷി കണ്ണടച്ചത്. നായ മനുഷ്യനെക്കടിച്ചാല്‍ വാത്തയാകാത്തതുപോലെ ഇടതുപക്ഷച്ചായ്വുള്ള സാംസ്കാരിക പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടാല്‍ അത് വാര്‍ത്തയാവുകയില്ല. ഇടതുപക്ഷക്കാരനും കമ്യൂണിസ്റ്റ്കാരനും ഒരു വിധ ആവിഷ്കാര സ്വാതന്ത്യ്രവും മനുഷ്യാവകാശങ്ങള്‍പോലും നമ്മുടെ മഹത്തായ നിഷ്പക്ഷ മനഃസാക്ഷി കല്‍പ്പിച്ചുകൊടുത്തിട്ടില്ല. ആക്രമിക്കപ്പെടാനും കൊലചെയ്യപ്പെടാനുമുള്ള അവകാശമാകട്ടെ വേണ്ടുവോളം ഉണ്ടുതാനും.

ചെറിയൊരു വീണ്ടുവിചാരം, ആത്മപരിശോധന ഉണ്ടാവേണ്ടിയിരിക്കുന്നു. പയ്യന്നൂരില്‍ നടന്നതുപോലെ വാക്കുകൊണ്ടുള്ള കൈയേറ്റമല്ല ഇരിട്ടിയിലേത്. മറ്റൊന്ന് സര്‍ഗാത്മക സാഹിത്യകാരന് എഴുത്തുമുറി പോലെയാണ് അധ്യാപകന് ക്ളാസ്മുറി. സ്വതന്ത്രവും നിര്‍ഭയവുമായ വിചാരങ്ങളുടെ നൃത്തോത്സവ വേദിയാണത്. അവിടെ പയറ്റിത്തെളിഞ്ഞവരാണ് നമ്മുടെ മുതിര്‍ന്ന സാംസ്കാരിക നായകരില്‍ ഭൂരിപക്ഷവും. സാമൂഹ്യവിമര്‍ശനത്തിന്റെ ചൂടും വെളിച്ചവും അവര്‍ കണ്ടെടുത്തത് അവിടന്നാണ്. ആ വാതില്‍ അടച്ചുകളയണോ?

വര്‍ഗീയ ഫാസിസത്തിന്റെ മുഷ്ക്കും കരുത്തും ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ്കാര്‍ക്കും എതിരെയാണല്ലോ ഉയരുന്നത് എന്നുകണ്ട് ആശ്വസിക്കുന്നവരും ആനന്ദിക്കുന്നവരും നിസ്സംഗത പ്രകടിപ്പിക്കുന്നവരും ഒരുപാടുണ്ട്. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ. എന്തെന്നാല്‍ അവരുടേത് കേവലം പ്രത്യക്ഷമായ ഒരു കാഴ്ച മാത്രമാണ്. ഈ മട്ടിലാണ് പോക്കെങ്കില്‍ ഭീകരമായ ആ കാല്‍പ്പെരുമാറ്റം സമീപഭാവിയില്‍ത്തന്നെ എല്ലാവരെയും തേടിവരും.

*
അശോകന്‍ ചരുവില്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

Thursday, 18 March 2010

വാക്കിന്റെ രാഷ്ട്രീയം

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ മാറ്റം വരുത്തിയ ബജറ്റ് റിപ്പോര്‍ട്ട് ചെയ്ത മനോരമ പത്രം ശ്രദ്ധേയമായിരുന്നു. എങ്ങനെയാണ് തങ്ങളുടെ വീക്ഷണം തലക്കെട്ടിലൂടെ പോലും പ്രതിഫലിപ്പിക്കാന്‍ കഴിയുക എന്ന പരീക്ഷണമായിരുന്നു അത്. തലോടല്‍ എന്നാണ് ലീഡിന്റെ തലക്കെട്ട്. തൊട്ടടുത്ത് പെട്രോള്‍ വില അമ്പതു കടന്നെന്ന തലക്കെട്ടുമുണ്ട്. തലോടിയിട്ട് എങ്ങനെയാണ് വില അമ്പതു കടന്നതാവോ? നികുതി കൂട്ടിയെന്ന വാചകം എത്ര പരതിയാലും കണ്ടെത്താന്‍ പറ്റില്ല. കൂടിയെന്നാണ് പ്രയോഗം. ‘കൂടി’ എന്നു വായിക്കുമ്പോള്‍ അതൊരു സ്വഭാവിക പ്രക്രിയയാണെന്ന അവബോധമായിരിക്കും രൂപപ്പെടുക. എന്നാല്‍ ‘കൂട്ടി’ എന്ന പ്രയോഗത്തില്‍ ഒരു പ്രതി ഒളിഞ്ഞിരിപ്പുണ്ട്്. ‘കൂട്ടി’ എന്ന് വായിക്കുന്നവരില്‍ സര്‍ക്കാരിനെതിരായ വികാരം രൂപം കൊള്ളും. അവര്‍ സമരോത്സുകമാകും. എന്നാല്‍ ‘കൂടി’ എന്ന വാക്ക് വായനക്കാരെ സമരസപ്പെടുത്തുകയാണ് ചെയ്യുന്നത്.

വാക്കിന്റെ പ്രയോഗം ബോധപൂര്‍വമാണ്. ഒരോവാക്കിനും പ്രത്യയശാസ്ത്ര രാഷ്ട്രീയ ഉള്ളടക്കമുണ്ട്. ചെങ്ങറയില്‍ നടക്കുന്നത് ഭൂ സമരമാണ്. എന്നാല്‍ വയനാട്ടില്‍ ആദിവാസി ക്ഷേമസമിതി നടത്തുന്നത് ചില മാധ്യമങ്ങള്‍ക്ക് കൈയേറ്റമാണ്. രണ്ടും ഭൂമിക്കുവേണ്ടിയുള്ള സമരമാണ്. വയനാട്ടിലെ സമരം നടക്കുന്നത് ചിലര്‍ കൈയേറിയ ഭൂമിയിലാണ്. ആദിവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള സമരമാണ്. എന്നാല്‍, ഭൂരിപക്ഷം മാധ്യമങ്ങള്‍ക്കും അത് ഭൂസമരമായി അവതരിപ്പിക്കാന്‍ താല്‍പര്യമില്ല. പകരം അവര്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുന്ന വാക്ക് കണ്ടെത്തുന്നു. മൂന്നാറില്‍ പട്ടയമില്ലാത്തവരുടെ ഭൂമിയെല്ലാം കൈയേറിയതാണ്. എന്നാല്‍, വയനാട്ടില്‍ എത്തുമ്പോള്‍ അത് കൈവശ ഭൂമിയാകും. ഭൂസമരത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും അവതാരം അതിനെ പിന്തുണച്ച് കൈയേറ്റക്കാരുടെ പത്രത്തില്‍ പ്രത്യേകം ലേഖനം വരെ എഴുതും.

മൂന്നാറിലെ കുടിയേറ്റവും കൈയേറ്റവും തീര്‍ത്തും വ്യത്യസ്തമായ സംഗതികളാണെന്ന കാര്യവും ഇക്കൂട്ടര്‍ ബോധപൂര്‍വം മറച്ചുവെയ്ക്കും. ദിവാന്‍ കല്‍പ്പനയനുസരിച്ച് കുടിയേറി കൃഷി നടത്തിയവരെവരെ കൈയേറ്റക്കാരുടെ പട്ടികയിലാണ് അവതരിപ്പിക്കുക. വന്‍കിടക്കാരുടെ കൈയേറ്റങ്ങള്‍ നിയമനടപടിയില്‍നിന്നു രക്ഷപ്പെടുത്തുന്നതിനു സാധാരണക്കാരുടെ കുടിയേറ്റത്തെയും അക്കൂട്ടത്തില്‍പ്പെടുത്തേണ്ടതുണ്ട്. ഇതു പ്രശ്നത്തെ വഴിതിരിച്ചുവിടാനുള്ള ബോധപൂര്‍വമായ അടവാണ്.

ലാവ്ലിന്‍ കേസില്‍ പിണറായിയെ സിബിഐ പ്രതിയാക്കുന്നതിനു മുമ്പുതന്നെ പ്രതിയെന്ന മട്ടില്‍ വാക്കുകള്‍ പ്രയോഗിച്ച മാധ്യമങ്ങള്‍ യഥാര്‍ഥത്തില്‍ പൊതുബോധത്തെ കൃത്രിമമായി സൃഷ്ടിക്കുകയായിരുന്നു. നാലു മുന്‍ വൈദ്യുതി മന്ത്രിമാരുടെ മൊഴി എടുത്ത സന്ദര്‍ഭത്തില്‍ ഇത് കുറെക്കൂടി പ്രകടമായിരുന്നു. മൂന്നുപേരുടെ മൊഴിയെടുത്തെന്ന് എഴുതിയ പ്രമുഖപത്രം പിണറായിയെ മാത്രം ചോദ്യം ചെയ്തെന്നാണ് എഴുതിയത്. പിണറായി പ്രതിയാണെന്നും മറ്റുള്ളവരെല്ലാം സാക്ഷികള്‍ മാത്രമാണെന്നും സാധാരണവായനക്കാരില്‍ എത്തിക്കുകയാണ് ഈ പ്രയോഗം വഴി ലക്ഷ്യമിട്ടത്. ഇവര്‍ വരച്ച വരയില്‍ സിബിഐയും സഞ്ചരിച്ചെന്നത് വേറെ കാര്യം.

അമേരിക്ക ഇറാക്കിനെ ആക്രമിച്ചപ്പോള്‍ മിക്കവാറും എല്ലാ പത്രങ്ങളും യുദ്ധമെന്നാണ് എഴുതിയത്. യുദ്ധം എന്ന് പ്രയോഗിക്കുമ്പോള്‍ അമേരിക്കയും ഇറാക്കും സൈന്യങ്ങളോടുകൂടി ഏറ്റുമുട്ടുകയാണെന്ന അവബോധമായിരിക്കും സൃഷ്ടിക്കുക. അതുകൊണ്ട് ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങള്‍ വാര്‍ എന്നല്ല പ്രയോഗിച്ചത്. പകരം ഇൻ‌വേഷന്‍, അഗ്രഷന്‍ എന്നീ വാക്കുകളാണ്. മലയാളത്തില്‍ ദേശാഭിമാനി അധിനിവേശം, കടന്നാക്രമണം എന്നീ വാക്കുകളാണ് ഉപയോഗിച്ചത്. ഈ രണ്ടു വാക്കുകളിലും ഒരു പ്രതി ഒളിഞ്ഞിരിപ്പുണ്ട്. യുദ്ധം എന്ന വാക്ക് ഇരയെയും വേട്ടക്കാരെയും ഒരു പോലെ കാണുന്ന സാഹചര്യം ഒരുക്കുമ്പോള്‍ അധിനിവേശം എന്ന പദം രണ്ടിനെയും വേര്‍തിരിക്കുകയാണ് ചെയ്യുന്നത്.

എസ്എഫ്ഐ ഭാരവാഹിയായിരിക്കുമ്പോള്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കിയപ്പോള്‍ ആഗോളവല്‍ക്കരണകാലത്തെ ക്യാമ്പസ് എന്നാണ് അതിനു പേരിട്ടത്. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ കോളറക്കാലത്തെ പ്രണയം എന്നതില്‍നിന്നായിരുന്നു ആ പേരിലേക്ക് എത്തിയത്. ‘'Love in the Time of Cholera'’ എന്നതിന്റെ ചുവട്പിടിച്ച് ‘'Campus in the Time of Globalization'’ എന്നും കവറില്‍ അച്ചടിച്ചു. അതിനുശേഷം സമാനമായ പല തലക്കെട്ടുകളും വരികയുണ്ടായി. എന്നാല്‍, ആഗോളവല്‍ക്കരണമാണോ ആഗോളീകരണമാണോ ശരിയെന്ന തര്‍ക്കം ഈ കാലത്ത് ഉയര്‍ന്നുവന്നു. വ്യാകരണത്തില്‍ കടുംപിടുത്തമുള്ള പത്രം ആഗോളീകരണമാണ് ശരിയെന്ന ശാഠ്യം പിടിച്ചു. ഇവിടെ വ്യാകരണങ്ങള്‍ക്ക് അപ്പുറത്താണ് വാക്കിന്റെ രാഷ്ട്രീയം കിടക്കുന്നത്. ആഗോളീകരണമെന്നു കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും അതൊരു സ്വഭാവിക പ്രക്രിയയായി മാത്രമേ കാണുകയുള്ളു. എന്നാല്‍, ആഗോളവല്‍ക്കരണമെന്ന പദം കേള്‍ക്കുമ്പോള്‍ തന്നെ അത് അടിച്ചേല്‍പ്പിക്കുന്നതെന്ന ധാരണയുണ്ടാകും. ആ പ്രക്രിയയുടെ ശരിയായ രാഷ്ട്രീയം തിരിച്ചറിയുന്നതിന് ഈ വാക്ക് സഹായിക്കും.

ചിലപ്പോള്‍ ഒരേ അര്‍ഥം തോന്നുന്ന മട്ടില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തീര്‍ത്തും വ്യത്യസ്തമായ അര്‍ഥതലങ്ങളായിരിക്കും സൃഷ്ടിക്കുന്നത്. സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രയോഗിക്കുന്ന വാക്കാണ് വളര്‍ച്ച’ (growth). എന്നാല്‍ വളര്‍ച്ച ജനത്തിന് എന്തു ലഭിക്കുമെന്നല്ല വ്യക്തമാക്കുന്നത്. എന്തുണ്ടാക്കുന്നെന്നാണ്. വികസനം (development) എന്ന വാക്ക് മനുഷ്യന് എന്തു ലഭിക്കുന്നെന്ന അര്‍ഥമാണ് കൈമാറുന്നത്. അതുകൊണ്ടാണ് രണ്ടക്ക വളര്‍ച്ചാനിരക്കിന്റെ അഭിമാനസന്ദര്‍ഭത്തിലും 77 ശതമാനത്തിന്റെ പ്രതിദിന ഉപഭോഗം ഇരുപതു രൂപയില്‍ താഴെയാകുന്നത്.

സമ്പത്തിന്റെ കേന്ദ്രീകരണവും പാപ്പരീകരണവും സമര്‍ഥമായി മറച്ചുവെയ്ക്കാന്‍ ഈ വാക്കുകളുടെ സമര്‍ഥമായ പ്രയോഗത്തിലൂടെ സാധിക്കുന്നു. പാര്‍ലമെന്റില്‍ നടന്ന വിലക്കയറ്റത്തെ സംബന്ധിച്ച പ്രത്യേക ചര്‍ച്ചയില്‍ മഹാഭൂരിപക്ഷം ജനങ്ങളുടെയും ജീവിത പ്രശ്നങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയം ചര്‍ച്ച ചെയ്യുന്നതിനു പകരം വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതമായത് വിഷയത്തിന്റെ ഗൌരവം വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ചര്‍ച്ച നടന്നതിന്റെ തൊട്ടു പിറ്റേ ദിവസമാണ് ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍, ഈ ചര്‍ച്ചകളില്‍ പ്രകടമായ വികാരമൊന്നും പ്രണബ് കുമാര്‍ മുഖര്‍ജി പരിഗണിച്ചില്ല. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ ജനത്തിന്റെ മേല്‍ പുതിയ ഭാരം അടിച്ചേല്‍പ്പിക്കുന്നതില്‍ ആഹ്ളാദം പ്രകടിപ്പിക്കുകയാണ് ധനമന്ത്രി ചെയ്തത്.

വാക്കുപോലെത്തന്നെ കണക്കിനുമുണ്ട് രാഷ്ട്രീയം. ശതമാനവും അനുപാതവും മറ്റും സംഭവത്തിന്റെ രൂക്ഷത മറച്ചുവെയ്ക്കാന്‍ സമര്‍ഥമായി ഉപയോഗിക്കുന്ന കാര്യങ്ങളാണ്. ആദായനികുതി ഘടനയില്‍ വരുത്തിയ മാറ്റം വഴി മാത്രം 26000 കോടി രൂപയാണ് സര്‍ക്കാരിനു നഷ്ടമായത്. ഇക്കാര്യം തുറന്നുസമ്മതിച്ച ധനമന്ത്രി സാധാരണക്കാരുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. പണപ്പെരുപ്പം എന്നതിനോടൊപ്പം ഭക്ഷ്യപണപ്പെരുപ്പം എന്ന പുതിയ വാക്ക് സമീപകാലത്ത് ഇടംതേടിയ പദമാണ്. അസാധരണമായ രീതിയില്‍ ഭക്ഷ്യവസ്തുക്കളെ അടിസ്ഥാനമാക്കിയ പണപ്പെരുപ്പ നിരക്കിലുണ്ടായ മാറ്റമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. വിലക്കയറ്റം എന്ന പരിഭാഷകൊണ്ട് പകരം വെയ്ക്കാന്‍ കഴിയാത്ത വാക്കാണിത്. ലോകത്തെ മഹാഭൂരിപക്ഷം രാജ്യങ്ങളിലും ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് പണപ്പെരുപ്പം കണക്കാക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ ഇത് മൊത്ത വില സൂചികയെ ആധാരമാക്കിയാണ്. വന്‍കിട മൊത്തവ്യാപാരസ്ഥാപനങ്ങള്‍ തമ്മില്‍ നടത്തുന്ന കച്ചവടത്തിന്റെ കണക്കുകള്‍ക്ക് സാധാരണക്കാര്‍ നല്‍കേണ്ട വിലയുമായി ഒരു പൊരുത്തവുമുണ്ടാവില്ല. വാക്കിന്റെയും കണക്കിന്റെയും ഇത്തരം കളികള്‍ തുറന്നു കാണിക്കേണ്ടത് യാഥാര്‍ഥ്യം തിരിച്ചറിയുന്നതിന് അത്യാവശ്യമാണ്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക

തെക്കന്‍ മലബാറിലെ പാരീസ് കമ്യൂണ്‍

തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമായി അംഗീകരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മടിച്ചുനിന്ന കാലത്ത് കലാപത്തെ വാഴ്ത്തിക്കൊണ്ട് സഖാവ് എ കെ ഗോപാലന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ പ്രസംഗം(1946 ആഗസ്ത് 25) അദ്ദേഹത്തിന്റെ അറസ്റ്റില്‍ കലാശിക്കുകയും അദ്ദേഹം വിചാരണ നേരിടുകയും ചെയ്തു. പ്രസംഗം ബ്രിട്ടീഷ് രഹസ്യ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തുകയും അന്നത്തെ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കോപ്പി കോഴിക്കോട് പുരാരേഖാ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

കോഴിക്കോട് ആര്‍കൈവ്സില്‍ മലബാര്‍ സമരം സംബന്ധിച്ചുള്ള രേഖകള്‍ പരതുമ്പോഴാണ് ഈ രേഖ കൈയില്‍ തടയുന്നത്. തിരൂരങ്ങാടി പി എസ് എം ഒ കോളജിലെ ഡോ.മായിന്‍കുട്ടിയാണ് രേഖയുടെ പകര്‍പ്പെടുത്തത്. മാപ്പിള സമര നേതാവ് ആലി മുസ്ലിയാരെക്കുറിച്ചുള്ള കുറിപ്പുകള്‍ തയാറാക്കാന്‍ അന്നത്തെ കോടതി രേഖകള്‍ ചികഞ്ഞെടുക്കുന്നതിനിടെയാണ് രേഖ ലഭിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളുടെ ഫയലിലാണ് ഈ രേഖയുള്ളത്. ഇതില്‍ പ്രസംഗത്തെക്കുറിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച നോട്ടുകളും, വിചാരണയില്‍ എ കെ ജി കൊടുക്കുന്ന മറുപടിയും എ കെ ജിക്ക് നല്കുന്ന ശിക്ഷയും പ്രതിപാദിക്കുന്നുണ്ട്.

1940കളില്‍ മുസ്ലിം ലീഗിന്റെ പാക്കിസ്ഥാന്‍ പ്രക്ഷോഭം ശക്തിപ്പെട്ട കാലത്ത് ബ്രിട്ടീഷുകാരുടെ അനുഭാവം ലഭിക്കാന്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെക്കുറിച്ചൊക്കെ മൌനം പാലിക്കുകയായിരുന്നു മുസ്ലിം ലീഗ്. അതുകൊണ്ട് ലീഗിന്റെ അജണ്ടയില്‍ മലബാര്‍ കലാപം വിഷയമായിരുന്നില്ല. കോണ്‍ഗ്രസാവട്ടെ, മലബാര്‍ സമരത്തെ വര്‍ഗീയമെന്ന് പറഞ്ഞ് അവഗണിക്കുകയും ചെയ്തു. ഈ നയമാണ് എ കെ ജിയെപ്പോലുള്ള കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പെരിന്തല്‍മണ്ണയിലെ യോഗത്തില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സാമ്രാജ്യത്വ നയങ്ങളെ എ കെ ജി നിശിതമായ വിമര്‍ശിച്ചു. ഇതിന്റെ പേരിലാണ് അദ്ദേഹം ജയിലിലടക്കപ്പെടുന്നത്. എന്നാല്‍ ജയിലില്‍ നിന്ന് എ കെ ജി സമര്‍ഥമായി രക്ഷപ്പെടുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്തു.

എ കെ ജിയുടെ പ്രസംഗം പൂര്‍ണ രൂപത്തില്‍ ഇവിടെ രേഖപ്പെടുത്തുകയാണ്:

"ഇരുപത്തഞ്ച് വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍നിന്ന് ഒരു സാധാരണ മുസ്ലിമായ ആലി മുസ്ലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും, അനീതിക്കും, അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാ സമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്ന്വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, നിശ്ചയദാര്‍ഢ്യവും ധൈര്യവും ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിം കര്‍ഷകര്‍ക്കാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും ധൈര്യപൂര്‍വം എതിരിട്ടു. അതൊക്കെ അവര്‍ പുല്‍ക്കൊടിയായി കണ്ടു. നമ്മുടെ ഈ മാപ്പിള സഹോദരന്‍മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാകുക?
ആലി മുസ്ലിയാരുടേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടേയും കീഴിലുള്ള നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ പൂക്കോട്ടൂരില്‍വച്ച് വെള്ളപ്പട്ടാളത്തെ ശക്തമായി നേരിട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വ സര്‍ക്കാരിന് തോക്കും പീരങ്കിയും വിമാനവും കപ്പലുമുണ്ടായിരുന്നു. അവര്‍ക്കെന്തൊക്കെ ഉണ്ടായിരുന്നാലും ധീരരായ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ യുദ്ധം ചെയ്യാന്‍ ധൈര്യപൂര്‍വം തയ്യാറായി. യുദ്ധത്തിനുള്ള ധൈര്യവും ശക്തിയും തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞുകൊണ്ട് നിരായുധരായ മുസ്ലിം സുഹൃത്തുക്കള്‍ തുറന്ന യുദ്ധം നടത്തുകയും മലബാറിന്റെ രണ്ട് താലൂക്കുകളില്‍ മൂന്ന് മാസത്തോളം അവര്‍ ഭരിക്കുകയും ചെയ്തു. അവര്‍ ആ പ്രദേശങ്ങളില്‍നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പുറത്താക്കുകയും സാധാരണ കര്‍ഷകരും തൊഴിലാളി സുഹൃത്തുക്കളും അവിടെ ഭരണം നടത്തുകയും ചെയ്തു. 'ക്വിറ്റ് ഇന്ത്യാ' പ്രമേയം 1921ല്‍ മുന്ന് മാസത്തോളം നടപ്പാക്കിക്കൊണ്ട് നേരത്തേതന്നെ അവര്‍ മാതൃക കാണിച്ചിട്ടുണ്ട്. ആലി മുസ്ല്യാരാണ് അത് ചെയ്തത്.

രണ്ട് താലൂക്കുകളിലെ ജനങ്ങള്‍ ഒരുമിച്ചാല്‍ മാത്രം മതി, അവരെ അടിച്ചമര്‍ത്താന്‍ ഗൂര്‍ക്കാ പട്ടാളവും വെള്ളപ്പട്ടാളവും പോലീസും ഉദ്യോഗസ്ഥന്‍മാരും ഒന്നിച്ച് നിന്നാല്‍ പോലും സാധ്യമല്ലെന്ന് അവര്‍ തെളിയിച്ചു. നമ്മുടെ ഐക്യം നമുക്ക് വേണ്ടത്ര ശക്തി തരുന്നു. തോക്കും വിമാനവും കുന്തവുമില്ലാതെയാണ് ആലി മുസ്ലിയാര്‍ മൂന്ന് മാസം ഭരിച്ചത്. ഇതോര്‍മിക്കാതെ ഒരു സ്വാതന്ത്ര്യസമരം നടത്താന്‍ നമ്മള്‍ യോഗ്യരല്ല. അതിന്റെ ഗുണങ്ങള്‍ ചിന്തിക്കാനുള്ള ശക്തിയില്ലാതെ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തിയുള്ള സമരം നടത്താന്‍ നമുക്കാവില്ല. അതുകൊണ്ടാണ് അഭിമാനത്തോടെ ഇരുപത്തൊന്നിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും. നിങ്ങളാരാകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, നിങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധനാണെങ്കില്‍, അനര്‍ഹമായ ഈ ബ്രിട്ടീഷ് ഭരണം അവസാനിക്കണമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇരുപത്തൊന്നില്‍ ഈ രാജ്യത്തെ ദേശഭക്തരായ യുവാക്കള്‍ ചെയ്ത ധീര സമരത്തിന്റെ പാഠമുള്‍ക്കൊള്ളണം. ആ സമരത്തിന്റെ സാഹചര്യങ്ങള്‍ പഠിക്കാതെ നിങ്ങള്‍ക്ക് പ്രത്യക്ഷ നടപടിക്കള്‍ തുടരാനാവില്ല. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാനുമാവില്ല. അതുകൊണ്ടാണ് ഇരുപത്തൊന്നിന്റെ നല്ല പാഠങ്ങള്‍ പഠിക്കണമെന്ന് നാം പറയുന്നത്.

അക്കാലത്ത് ഇന്നാട്ടിലെ മാപ്പിള സുഹൃത്തുക്കള്‍ ബി എ ക്കാരായിരുന്നില്ല. അവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസവുമുണ്ടായിരുന്നില്ല. അവര്‍ക്ക് ഖാന്‍ ബഹാദൂര്‍ പട്ടമുണ്ടായിരുന്നില്ല. പക്ഷേ അവരില്‍ ശക്തന്‍മാരുണ്ടായിരുന്നു. അന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അവര്‍ പ്രസംഗിക്കുകയായിരുന്നില്ല; പക്ഷേ അവര്‍ തോക്കുകളെ നേരിട്ടു, പീരങ്കികളെ നേരിട്ടു; ഉദ്യോഗസ്ഥന്‍മാരെ നേരിട്ടു. മനുഷ്യശക്തിക്ക് മുമ്പില്‍ തോക്കും ആയുധങ്ങളും പുല്‍ക്കൊടിയാണെന്ന് അവര്‍ തെളിയിച്ചു. മൂന്ന് മാസം അവര്‍ക്ക് ഭരിക്കാന്‍ കഴിഞ്ഞു. ഇതാര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ? ഇത് സ്മരിക്കപ്പെടേണ്ടതല്ലേ? ആഗസ്ത് വിപ്ളവത്തെ പാടിപ്പുകഴ്ത്തുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഇതാണ് എനിക്ക് ചോദിക്കാനുള്ളത്. നമുക്കിതാണ് പറയാനുള്ളത്; ആഗസ്ത് പതിനാറിന് മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി (കോണ്‍ഗ്രസിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി ദിനം) യഥാര്‍ഥ നടപടിയാകണമെങ്കില്‍ മുസ്ലിം നേതാക്കള്‍ അത് ബ്രിട്ടീഷ് ഭരണത്തിനെതിരെയാണ് നടത്തേണ്ടത്. ഇരുപത്തൊന്നിലെ സമരത്തിന്റെ പാഠം അവര്‍ നന്നായി പഠിക്കണം. അതായിരുന്നു നേരായ സമരം. പ്രത്യക്ഷ നടപടി കേരളത്തില്‍ ഇരുപത്തൊന്നില്‍തന്നെ നടന്നു. അത് മറക്കരുത്. ഓരോ വര്‍ഷത്തിലും ഇരുപത്തൊന്നിലെ സമരത്തിന്റെ ഓര്‍മ പുതുക്കണം. സ്വാതന്ത്ര്യത്തിനുവേണ്ടി ഈ സ്ഥലത്തെ ജനങ്ങള്‍, നമ്മുടെ മുസ്ലിം സഹോദരന്‍മാര്‍ ജന്മികള്‍ക്കെതിരെ നടത്തിയ സമരത്തിന്റെ വില ആയിരങ്ങളോ കോടിയോ അല്ല; ആ സമരത്തില്‍ സംഭവിച്ച വാഗണ്‍ ട്രാജഡി മറക്കാന്‍ കഴിയുമെന്നോ?

അതുകൊണ്ടാണ് ഇരുപത്തൊന്നാണ് ആചരിക്കേണ്ടത് എന്ന് ഞാന്‍ പറയുന്നത്. ഇരുപത്തൊന്നില്‍ നമ്മുടെ ജനങ്ങള്‍ ഒരു പ്രത്യക്ഷ നടപടി കൈക്കൊണ്ടു. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സായുധ സമരം. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതിന്, ജന്‍മിമാരില്‍നിന്നും ഈ നാട്ടിലെ പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിന്, ജന്മിമാരുടെയും ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള സമരം. ഇരുപത്തൊന്നിലെ സായുധ സമരത്തെക്കുറിച്ച് പറയുമ്പോള്‍ അഹിംസക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഞാന്‍ ചോദിക്കട്ടേ, എന്തായിരുന്നു ആഗസ്ത് വിപ്ളവം? അത് വയര്‍ലെസ് കമ്പി മുറിക്കലും റെയില്‍ തകര്‍ക്കലുമായിരുന്നില്ലേ? അതുപോലെ ഉദ്യേഗസ്ഥരുടെ അതിക്രമത്തേയും ചെറുത്തു. അവരില്‍ പലരും മരിച്ചു. അത് അഹിംസയാണോ? പണ്ഡിറ്റ് നെഹ്റു പോലും പറയും നാം ആഗസ്ത് വിപ്ളവം ഓര്‍ക്കണമെന്ന്? ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള സമരമായി ആഗസത് വിപ്ളവത്തെ കോണ്‍ഗ്രസ് ഗണിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ഇരുപത്തൊന്നിലെ കലാപത്തെ പാര്‍ടി അതുപോലെ സ്മരിക്കുന്നില്ല? ആ സമരത്തെ മാപ്പിള കലാപം. മലബാര്‍ കലാപം എന്നൊക്കെ പറയുവാന്‍ ചില കാരണങ്ങളൊക്കെയുണ്ട്. ആയിരക്കണക്കിന് മുസ്ലിങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായപ്പോള്‍ മുസ്ലിം വിരുദ്ധ ചിന്തയുള്ളവര്‍ അങ്ങനേയങ്ങ് പറയാന്‍ തുടങ്ങിയതാണ്.

അന്നത്തെ ഖിലാഫത് ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ ഗവണ്‍മെന്റായിരുന്നു. അത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഗവണ്‍മെന്റായിരുന്നു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ക്യാമ്പിലുണ്ടായിരുന്നവര്‍ കര്‍ഷകരായിരുന്നു. നാട്ടില്‍ പണമുള്ളവരുണ്ടായിരുന്നു. കുത്തക മുതലാളിമാരുണ്ടായിരുന്നു. എന്നിട്ടും ആരാണ് ഭരണം നടത്തിയത്? ഒരു പാവം വണ്ടിക്കാരന്‍ കുഞ്ഞഹമ്മദാജി. ഒരു പരീക്ഷയും പാസാകാത്തവന്‍. പക്ഷേ, അദ്ദേഹമായിരുന്നു ജനങ്ങളുടെ നേതാവ്. പാവപ്പെട്ടവരുടേയും നേതാവ്. ബിഎയും എം എയും ഉള്ള ഉദ്യോസസ്ഥര്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. അദ്ദേഹം അവര്‍ക്ക് കല്പനകള്‍ നല്കി. കൈക്കൂലി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് സംരക്ഷണം ലഭിച്ചു. ജഡ്ജുമാര്‍ ഹിന്ദുവായാലും മുസ്ലിമായാലും നിഷ്പക്ഷമായി വിധി പറഞ്ഞു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഗവണ്‍മെന്റില്‍നിന്ന് ജാതി മത ചിന്തകള്‍ക്കതീതമായി പാവപ്പെട്ടവര്‍ക്ക് സംരക്ഷണം കിട്ടിയെന്നതിന് ഉദാഹരണങ്ങളുണ്ട്. അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു: 'നിങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്. കൈക്കൂലി വാങ്ങുന്നവരുമാണ്. പക്ഷേ എന്റെ ഗവണ്‍മെന്റില്‍ ബ്രിട്ടീഷ് രീതിയിലുള്ള ഭരണം മാത്രം പോരാ. നിങ്ങള്‍ക്ക് കൈക്കൂലി വാങ്ങാനാവില്ല. രാജ്യം ഭരിക്കുന്നത് വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദാജിയാണ്, അതിനാല്‍ പാവപ്പെട്ടവര്‍ സംരക്ഷിക്കപ്പെടണം'. നമ്മള്‍ വര്‍ഗീയ കലാപം ഉണ്ടാക്കുന്നുവെന്നാണ് പറയുന്നത്. നമ്മള്‍ കലാപമുണ്ടാക്കുന്നുവെന്ന് പറയുന്നത് ശരി തന്നെ. പക്ഷേ അത് വര്‍ഗീയമല്ല. പിന്നെ ആര്‍ക്കെതിരേയുള്ള കലാപം? ഉപയോഗ ശൂന്യമായ ബ്രിട്ടീഷ് ഭരണത്തിനെതിരേയുള്ള കലാപം. തങ്ങളുടെ കൈകകളില്‍ തോക്കും വാളുമുണ്ടെന്ന് കരുതി വാഗണ്‍ ട്രാജഡിയില്‍ പാവപ്പെട്ട മുസ്ലിങ്ങളെ കൊന്ന ഭരണത്തിനെതിരെയാണ് നാം ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ഇവിടെ കഴുത്തറുക്കില്ല. ബുദ്ധിയുള്ളവരും ദേശാഭിമാനമുള്ളവരും മതത്തിന്റെപേരില്‍ കലാപമുണ്ടാക്കില്ല.

ഇവിടന്നങ്ങോട്ട് അഹിംസയുടെ ഒരു സിദ്ധാന്തവും വിലപ്പോവില്ല. അതിക്രമം ഏത് ഭാഗത്ത് നിന്നായാലും, പൊലീസിന്റെ ഭാഗത്ത് നിന്നാവട്ടെ, ജന്‍മിയുടെയോ മുതലാളിയുടെയോ ഭാഗത്ത് നിന്നാവട്ടെ, അതിനെ എതിര്‍ക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ അത് വളരെ വേഗം ഈ രാജ്യത്ത് നടക്കുകതന്നെ ചെയ്യും. അതുവഴി സൌകര്യപ്രദമായി ജീവിക്കാനും കഴിയും. അതുകൊണ്ട് ഞാന്‍ ഇരുപത്തൊന്നിനെ പരാമര്‍ശിക്കുമ്പോള്‍ അതിന്റെ വാര്‍ഷികം ആചരിക്കാന്‍ പറയുമ്പോള്‍ പൂക്കോട്ടൂര്‍ ദിനം എന്ന് പറയുമ്പോള്‍ തൊള്ളായിരത്തി ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ക്ക് നിങ്ങള്‍ സിന്ദാബാദ് വിളിക്കുക. ജന്‍മിമാരുടേയും ഉദ്യോഗസ്ഥന്‍മാരുടേയും അതിക്രമങ്ങള്‍ക്കെതിരെ, അനീതിക്കെതിരെ തോക്കുകളുടെയും പീരങ്കികളുടെയും മുമ്പില്‍ രാജ്യത്തിന് മോചനത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായ മാപ്പിളമാരുടെ സ്മരണ സജീവമാക്കാത്തവരാരാണ്? ഈ നാട്ടിലെ നിരവധി ചെറുപ്പക്കാര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പട്ടാളത്തിന്റെ മുന്നില്‍ മാറ് കാണിച്ചു. ഇതുവരെ ഞാനും നിങ്ങളും അത്തരം ഒരു കൃത്യം ചെയ്തിട്ടില്ല. നമ്മള്‍ പ്രസംഗിച്ചു, ജയില്‍വാസമനുഭവിച്ചു, അപ്പോഴേക്കും ധീരരാണെന്ന് നാം അവകാശപ്പെടുകയായി. തോക്കും പീരങ്കിയും തീ തുപ്പുമ്പോള്‍ അവയ്ക്കെതിരെ നിരായുധരായി മാര്‍ച്ച് ചെയ്യാനും അവ പിടിച്ചെടുക്കാനും എതിര്‍ത്ത് തോല്പിക്കാനും എത്ര പേരുണ്ടാകുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വളരെ കുറച്ച് പേര്‍ മാത്രം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി, പൊലീസിന്റെയും ജന്‍മിമാരുടെയും അതിക്രമങ്ങളവസാനിപ്പിക്കുന്നതിനുവേണ്ടി ധീരന്‍മാര്‍ സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയപ്പോള്‍ അതായിരുന്നു ശരിയായ സമരം. അതിന്റെ സ്മരണ നാം നില നിറുത്തുക. ഇത് ഞാന്‍ നൂറ് പ്രവശ്യം പറയും. അതിന്റെ പേരില്‍ തൂക്കിലേറ്റിയാലും നമ്മളത് പറയണം. ദേശാഭിമാനികളെന്ന് വിളിക്കാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ ആരെങ്കിലും യഥാര്‍ഥ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, അസാമാന്യമായ ധൈര്യത്തോടെ ഈ രാജ്യത്തിന് വേണ്ടി ആരെങ്കിലും യുദ്ധം ചെയ്തിട്ടുണ്ടെങ്കില്‍ ആ ദേശാഭിമാനികള്‍ നമ്മുടെ മാപ്പിള സഹോദരന്‍മാരാണ്. അതേക്കുറിച്ച് ഒരു സംശയവുമില്ല. ഇതേക്കുറിച്ച് ചിന്തിക്കാത്ത കോണ്‍ഗ്രസുകാര്‍ ദേശാഭിമാനികളല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുള്ള മാര്‍ഗത്തില്‍ നിരവധി നല്ല മക്കള്‍ തോക്കിനെ നേരിട്ട് വീരമ്യത്യു വരിച്ചു. അവരെ ഓര്‍ക്കുവിന്‍. ആ നന്മ സ്വീകരിക്കാന്‍ ശ്രമിക്കണം. തെറ്റായ വശങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. കമ്യൂണിസ്റ്റുകാരുടെ അഭ്യര്‍ഥനകളില്‍ കലാപം ലക്ഷ്യമാക്കുന്നില്ല. പണ്ഡിറ്റ് നെഹ്റുവാണ് കലാപം ഇളക്കിവിടുന്നത്. അദ്ദേഹം ലീഗുകാരോട് പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ ഞങ്ങള്‍! ഞങ്ങളല്ല കലാപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അത് കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കളാണ്. അവര്‍ക്കാണതില്‍ താല്പര്യം. ഞങ്ങള്‍ക്കല്ല. കമ്യൂണിസ്റ്റുകളില്‍ ജന്മിയോ, മുതലാളിയോ സമ്പന്നനോ ഇല്ല. ലീഗില്‍ മുതലാളിമാരും ജന്‍മിമാരും ഉണ്ട്. കോണ്‍ഗ്രസിലുമുണ്ട്. കോഴിക്കോട്ട് ബാദ്ഷാ സാഹിബ് നിരവധി മുസ്ലിം കുടിയാന്മാരെ വീടുകളില്‍നിന്ന് പുറത്താക്കി. മുതലാളി എപ്പോഴും മുതലാളി തന്നെയാണ്. അവര്‍ സാമുവല്‍ ആറോണോ, സത്താര്‍ സേഠുവോ ആകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, കോണ്‍ഗ്രസോ മുസ്ലിം ലീഗോ ആകട്ടെ. മുതലാളിമാരുടെ ലക്ഷ്യം ഈ രാജ്യത്തെ ഹിന്ദുവോ മുസ്ലിമോ ആയ പാവപ്പെട്ടവരുടെ ഊര്‍ജം പിഴിഞ്ഞെടുക്കുകയും ഏറ്റവും കുറഞ്ഞ കൂലി കൊടുത്ത് അവരെ പട്ടിണിക്കിടലുമാണ്. കോണ്‍ഗ്രസ് -ലീഗ് മുതലാളിമാരും കോണ്‍ഗ്രസ് -ലീഗ് ജന്മിമാരും പാവപ്പെട്ട മുസ്ലിം ഹിന്ദു ജനങ്ങളെ ഭിന്നിപ്പിച്ച് ബ്രിട്ടീഷ് മുതലാളിമാര്‍ക്കുവേണ്ടി തങ്ങളുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ജനങ്ങളെ ചൂഷണം ചെയ്യാനുള്ള അവകാശം ബ്രിട്ടീഷുകാര്‍ക്ക് മാത്രമല്ല, തങ്ങള്‍ക്ക് കൂടി വേണമെന്നാണ് ഇവരാവശ്യപ്പെടുന്നത്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആരെങ്കിലും സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, ആരെങ്കിലും പ്രത്യക്ഷ നടപടി സമരം നടത്തിയിട്ടുണ്ടെങ്കില്‍ അത് ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സുഹൃത്തുക്കള്‍ മാത്രമാണ്.

ഇരുപത്തി ഒന്നിലേയും നാല്പത്തി ആറിലേയും സ്ഥിതിഗതികള്‍കൂടി നിങ്ങള്‍ മനസ്സിലാക്കുക. ഇരുപത്തൊന്നില്‍ ഒന്നാം ലോക യുദ്ധത്തെ തുടര്‍ന്ന് രാജ്യം വളരെ ദയനീയാവസ്ഥയിലായിരുന്നു. അന്ന് ബുദ്ധിമുട്ടായിരുന്നു. വേണ്ടത്ര അരി ഉണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ കിട്ടാനില്ല. പോരാത്തതിന് ഖിലാഫത്ത് പ്രസ്ഥാനവും തുടങ്ങിയിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒറ്റക്കെട്ടായിരുന്നു. കഴിഞ്ഞ എട്ടു മാസമായി അല്ലെങ്കല്‍ ഒരു വര്‍ഷമായി രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇന്ത്യന്‍ നേവിയിലെ ഇന്ത്യക്കാര്‍ മാപ്പിളമാര്‍ മാത്രമല്ല; എല്ലാവരും ഒരു ദിവസം രാവിലെ അവരുടെ കപ്പലുകളില്‍നിന്ന് യൂണിയന്‍ പതാക അഴിച്ച് വച്ച് പകരം, കോണ്‍ഗ്രസിന്റേയും ലീഗിന്റേയും പതാക കള്‍ നാട്ടി. എന്നിട്ട് ബ്രിട്ടീഷുകാരോട് പറഞ്ഞു: നിങ്ങള്‍ ഇന്ത്യ വിട്ട് പോകണം. വെള്ളക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം ഞങ്ങള്‍ക്കും നല്‍കണം. അത് പറഞ്ഞുകൊണ്ടാണ് അവര്‍ പ്രത്യക്ഷ നടപടി സമരം നടത്തുന്നത്. നിങ്ങള്‍ ഒന്നു മനസ്സിലാക്കണം: ബ്രിട്ടീഷ് പട്ടാളവുംകൂടി നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പണിമുടക്കുന്നുണ്ട്. എംഎസ്പി പണിമുടക്കി. ഇരുപത്തൊന്ന് രൂപക്ക് നാടൊട്ടുക്കും പോയി ജനങ്ങളെ വെടി വയ്ക്കാനും തല്ലാനും തങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞാണ് അവര്‍ പണി മുടക്കിയത്. പണിമുടക്കിയ 2000 എം എസ് പിക്കാരെ ഗവണ്‍മെന്റ് പിരിച്ച് വിട്ടു. തിരുനല്‍വേലിയിലെ റിസര്‍വ് പൊലീസ് പണി മുടക്കിയെന്ന് മിനിയാന്നത്തെപത്രത്തില്‍ കണ്ടു. അപ്രകാരം പൊലീസ് പണിമുടക്കി. തപാല്‍ ഉദ്യോസസ്ഥര്‍ പണിമുടക്കി. പത്ത് ലക്ഷംവരുന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു ഞങ്ങളും പണി മുടക്കുകയാണെന്ന്. അപ്പോള്‍ ഗവണ്‍മെന്റ് പറയുന്നു, ഒത്തുതീര്‍പ്പ് വേണമെന്ന്. ഇപ്പോള്‍ കോട്ടും ടൈയുമിട്ട നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മദ്രാസില്‍ സിന്ദാബാദ് വിളിച്ച് നടക്കുകയാണ്. യൂറോപ്യന്‍ കലക്ടറൊഴികെയുള്ള ഉദ്യോഗസ്ഥന്‍മാരും, ഇരുനൂറും മുന്നൂറും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും പോലീസും എം എസ്പിയും ഒക്കെ പണി മുടക്കാന്‍ തയ്യാറായിരിക്കുന്നു. എന്തുകൊണ്ട്? പണിമുടക്ക് കലാപമാണോ? വിശപ്പിന്റെ ഉച്ചത്തിലുള്ള വിളി ഇനിയും സഹിക്കാനാവില്ല. പട്ടിണിക്കാരുടെ വയറ്റില്‍ കലാപമാരംഭിച്ചരിക്കുന്നു. ഈ സമരങ്ങളൊക്കെയും വിശപ്പ്മൂലം ഭ്രാന്തരായ ജനങ്ങളുടേതാണ്. ഇതല്ലാതെ വേറൊരു കലാപം ഇവിടെയില്ല.


നമ്മളെന്തിനാണ് അടിച്ചമര്‍ത്തപ്പെടുന്നത്? അവര്‍ നമ്മെ അറസറ്റ് ചെയ്യുന്നു. നമ്മള്‍ മര്‍ദിക്കപ്പെടുന്നു. നിത്യവും കരിഞ്ചന്ത നടക്കുന്നു. അതിനാകട്ടെ ശിക്ഷിക്കപ്പെടുന്നുമില്ല. നമ്മള്‍ കരിഞ്ചന്തക്കാരെ പിടിച്ച് കൊടുത്തു. എന്നിട്ടെന്താ, അവര്‍ നമ്മളോട് പ്രതികാരം ചെയ്യുന്നു. കരിഞ്ചന്തക്കാരെ തൂക്കിക്കൊല്ലണമെന്നാണ് നെഹ്റു പറയുന്നത്. അത്രക്കൊന്നും നമ്മള്‍ ആവശ്യപ്പെടുന്നില്ല. അവര്‍ക്ക് എന്തെങ്കിലും ശിക്ഷ കൊടുത്തുകൂടേ? നാലു കോടി രൂപക്കുള്ള വസ്ത്രം കരിഞ്ചന്ത നടത്തിയതിന് അളഗപ്പ ചെട്ടിയാരെ പിടിച്ചു. അയാളെ ശിക്ഷിച്ചോ? പിന്നെന്തിനാണിവിടെ ഗവണ്‍മെന്റ്? ജന്‍മിമാരേയും മുതലാളിമാരേയും ശിക്ഷിക്കണം. അക്കാര്യത്തില്‍ ഗവണ്‍മെന്റ് ആരെയും പേടിക്കരുത്. റയില്‍വേ തൊഴിലാളികള്‍ പണി മുടക്കി. അവരെ നേരിടാന്‍ പൊലീസിനേയും എംഎസ്പിയേയും അയക്കരുതായിരുന്നു. ഒരു യൂറോപ്യന്‍ മുതലാളിയെ സഹായിക്കാന്‍ പൊലീസിനെ അയക്കരുത്. അതിനുള്ള ശക്തിയും തന്റേടവും ഗവണ്‍മെന്റിന് വേണം. നന്മ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ പോട്ടെ, നിങ്ങള്‍ക്ക് തിന്മ ചെയ്യാതെങ്കിലും ഇരുന്നു കൂടേ? ഇതാണ് കോണ്‍ഗ്രസിനോടുള്ള ഞങ്ങളുടെ ഒരേയൊരു അപേക്ഷ രാജ്യ ദ്രോഹികളെന്നാണ് നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നത്. ഞങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ പങ്കെടുത്തിരുന്നില്ലേ? പക്ഷേ, ഇന്ന് ഞങ്ങള്‍ കോണ്‍ഗ്രസിലില്ല. ഇന്ന് മുത്തയ്യ ചെട്ടിയാര്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. ചെട്ടിയാര്‍ രാജ്യം ഭരിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കരിഞ്ചന്ത! സരോജിനി നയിഡു പ്രസംഗിച്ച യോഗത്തില്‍ ആനപ്പുറത്തിരുന്നുകൊണ്ടാണ് ബോബിളി രാജാവ് വന്നത്. ഇന്നദ്ദേഹം കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. കോണ്‍സ്രഗസിന് ഞങ്ങളെ ആവശ്യമില്ല.

ഈ വര്‍ഷം സ്വാതന്ത്ര്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഒരുക്കത്തിലാണ് രാജ്യം. അതിന് കോണ്‍ഗ്രസും ലീഗും മുന്നിട്ടിറങ്ങണം. പക്ഷേ ഈ പാര്‍ടികള്‍ പരസ്പരം ശത്രുതയിലാണ്. കോണ്‍ഗ്രസ് പകലാണെന്ന് പറയുമ്പോള്‍ അല്ല, രാത്രിയാണെന്ന് ലീഗ് പറയും. നിങ്ങള്‍ ഒന്നിക്കണം. നിങ്ങള്‍ ഈ രാജ്യക്കാരല്ലേ? വെള്ളക്കാര്‍ക്കെതിരെ നിങ്ങള്‍ക്കൊന്നിച്ചുകൂടേ? കോണ്‍ഗ്രസും ലീഗും ഈ രാജ്യക്കാരാണ്. എന്തുകൊണ്ട് അവര്‍ക്ക് ഒന്നിച്ച്കൂടാ? രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മരണംവരിച്ച ഇരുപത്തൊന്നിലെ സഹോദരന്‍മാരെ നിങ്ങള്‍ ആദരിക്കണം. രാജ്യത്തിന്റെ മോചനത്തിനുവേണ്ടി ജീവന്‍ നല്കിയ അവര്‍ ധീരരാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കണം. നിങ്ങള്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടോ? നിങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശത്രുവാണോ? എങ്കില്‍ അന്ന് യുദ്ധം ചെയ്തവരെ ആദരിക്കുക. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയെ നിങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. മൂന്ന് മാസം അദ്ദേഹം ഈ നാട് ഭരിച്ചു. ബ്രിട്ടീഷുകാര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും മൂന്ന് മാസത്തേക്ക് ഒറ്റ യൂറോപ്യനും അങ്ങോട്ട് പോയില്ല. എങ്ങനെ ഭരിക്കണമെന്ന് ഹാജിയാര്‍ക്ക് അറിയാമായിരുന്നു. കൈക്കൂലി വാങ്ങാതെയും ജനങ്ങളെ പീഡിപ്പിക്കാതെയുമാണ് ഭരിക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം. ഗവണ്‍മെന്റ് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ലീഗും ഇത് മനസ്സിലാക്കണം. അന്നത്തെ പാഠം പഠിക്കണം. ബ്രിട്ടീഷ് ഗവണ്‍മെന്റ് നമ്മുടെ പൊതു ശത്രുവാണ്. കോണ്‍ഗ്രസും ലീഗും തമ്മില്‍ തല്ലരുത്. കല്‍ക്കത്ത നമുക്കൊരു പാഠമാണ്. തങ്ങള്‍ ഗവണ്‍മെന്റിനെതിരെയാണെന്ന് പറഞ്ഞുകൊണ്ട് അവിടെ ഹിന്ദുവും മുസ്ലിമും തമ്മില്‍ പരസ്പരം കലഹിച്ചു. ഇതിന്റെ നഷ്ടം അഞ്ചു കോടി രൂപയാണെന്നാണ് കണക്ക്. നിരവധി ജനങ്ങള്‍ മരിച്ചുവെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കും റോഡിലിറങ്ങി നടക്കാന്‍ കഴിയില്ല. വെള്ളപ്പട്ടാളം സിഗരറ്റ് പുകച്ചുകൊണ്ട് റോഡിലൂടെ നടക്കുകയാണ്. ശവശരീരങ്ങളില്‍ ചവിട്ടിയാണ് ബ്രിട്ടീഷുകാര്‍ കല്‍ക്കത്തയുടെ തെരുവുകളില്‍ നടക്കുന്നത്. കോണ്‍ഗ്രസും ലീഗും ഈ പാഠം പഠിക്കുമോ?

എന്തിനാണ് ജനങ്ങള്‍ പണിമുടക്കുന്നത്? കമ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടിയാണോ മുന്നൂറ് രൂപ ശമ്പളം പറ്റുന്ന വ്യക്തികള്‍ പണിമുടക്കുന്നത്? ആളുകള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാതായിരിക്കുന്നു. ഇവിടെ ഉള്ളവനും ഇല്ലാത്തവനുമുണ്ട്. മുതലാളിയും തൊഴിലാളിയുമുണ്ട്, ജന്മിയും കര്‍ഷകനുമുണ്ട്. അതിന്റെ ഫലമാണ് പണിമുടക്ക്. ജീവിക്കാനുള്ള കൂലി ജനങ്ങള്‍ക്ക് കിട്ടുന്നില്ല. അത് തരണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നു. ജനങ്ങളേ, നിങ്ങള്‍ നേതാക്കളോട് പറയുക: "നേതാക്കളേ, നിങ്ങളോട് ഞങ്ങള്‍ക്ക് നല്ല ബഹുമാനമാണ്. പക്ഷേ നിങ്ങള്‍ ഒന്നിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒന്നിക്കും. പാവപ്പെട്ട തൊഴിലാളിയും കര്‍ഷകനും ഒന്നിക്കും. ഈ നാട്ടിലെ ജനങ്ങള്‍ ഒന്നിക്കും. രാജ്യത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും.'' ഇതാണ് നിങ്ങള്‍ പറയേണ്ടത്. അല്ലാത്തപക്ഷം സാമ്രാജ്യത്വവിരുദ്ധ സമരം പരസ്പരം നാശം കൊയ്യുന്ന സമരമായി മാറും. സ്വാതന്ത്ര്യം ലഭിക്കുന്നകാര്യത്തില്‍ നമ്മള്‍ പരാജയപ്പെടും. ഇവിടെ തൊഴിലില്ലായ്മ വരും. ഭക്ഷണക്ഷാമം വരും. നമുക്കൊന്നും ലഭിക്കില്ല. ഇതാണ് ഇരുപത്തൊന്നിന്റെ പാഠം.
ഇപ്പോഴുള്ള റെയില്‍വേ പണിമുടക്ക് പ്രത്യക്ഷ നടപടിയാണ്. അടിക്ക് പകരം അടി കൊടുക്കണം. ആയുധമെടുക്കണമെങ്കില്‍ ആയുധമെടുക്കണം. ഇനിയങ്ങോട്ട് സത്യാഗ്രഹംകൊണ്ട് മാത്രം ഒന്നും നേടില്ല. കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും സത്യാഗ്രഹം കൊണ്ട് എന്ത് നേടിയെന്ന് നിങ്ങള്‍ കണ്ടില്ലേ?

നമ്മള്‍ സംഘടിതമായി സമരം ചെയ്യണം. ഇരുപത്തൊന്നിലേതുപോലുള്ള സായുധസമരം. ഹിംസ ആവശ്യമെങ്കില്‍ അതുതന്നെ വേണം. അതിന് തയ്യാറുള്ളവര്‍ മുന്നോട്ട് വരട്ടെ. ബ്രിട്ടീഷ് ഗവണ്‍മെന്റ് അക്രമം പ്രവര്‍ത്തിക്കുന്നു. എങ്കില്‍ എന്തുകൊണ്ട് നമുക്കും അതായിക്കൂടാ? എനിക്ക് അഹിംസയില്‍ ഒരു വിശ്വാസവുമില്ല. അതില്‍ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ആ മാര്‍ഗം സ്വീകരിച്ചോട്ടെ. ഇരുപത്തൊന്നിലെ സമരമാണ് നമുക്ക് പാഠം. എങ്കിലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് മുട്ടുമടക്കുകയുള്ളൂ. കുഞ്ഞഹമ്മദാജി രണ്ട് താലൂക്കുകള്‍ മൂന്ന് മാസം ഭരിച്ചില്ലേ? മുസ്ലിം കര്‍ഷകര്‍ രാജ്യം ഭരിച്ചു. രാജ്യം ഭരിക്കാന്‍ ബി എക്കാരനെ ആവശ്യമില്ല. കര്‍ഷകന്റെ ഭരണമാണ് വരുന്നത്.

ഇരുപത്തൊന്നിലെ സംഘടിത സമരമാണ് പ്രത്യക്ഷ സമരം. അക്കാര്യത്തില്‍ നാം സ്വയം അഭിനന്ദിക്കുകയാണ്. അത്തരം സമരത്തിലൂടെ മാത്രമേ നമുക്ക് സ്വാതന്ത്ര്യം നേടാനാകൂ. സമരം സാമുദായികമാകാതിരിക്കാന്‍ നാം വളരെ ശ്രമിക്കണം. സമരം സംഘടിതമാണെങ്കില്‍ കല്‍ക്കത്തയില്‍ സംഭവിച്ചത് പോലെ സംഭവിക്കില്ല. അങ്ങനെ സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസും ലീഗും ജനങ്ങളെ ഉപദേശിക്കണം. ഈ അവസ്ഥയിലെ വസ്തുതകള്‍ അവര്‍ക്ക് വിവരിച്ച് കൊടുക്കണം. എനിക്ക് കൂടുതലൊന്നും പറയാനില്ല. ഈ സമ്മേളനത്തിന്റെ ലക്ഷ്യം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ച് തന്നു. അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ദേശാഭിമാനിയുടെ കോളങ്ങളിലുണ്ട്. അതിന്റെ കോപ്പികള്‍ വാങ്ങിക്കൊണ്ട് ജനങ്ങള്‍ കാര്യങ്ങള്‍ അറിയണം. സാമുദായിക കലാപങ്ങളുണ്ടാക്കുക ഞങ്ങളുടെ ലക്ഷ്യമല്ല. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മാപ്പിള സഹോദരന്‍മാരെ സ്മരിക്കണമെന്ന് രാജ്യത്തിലെ മുഴുവന്‍ ജനങ്ങളോടും ഞാന്‍ ഉപദേശിക്കുന്നു.''

ഈ പ്രസംഗത്തിന്റെ പേരില്‍ എ കെ ജിയെ ജയിലിലടച്ചു. സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വതന്ത്ര ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയച്ചപ്പോള്‍ എ കെ ജിക്കെതിരേയുള്ള കേസ് നിലനിറുത്തുകയും അദ്ദേഹത്തെ ജയിലില്‍തന്നെ വയ്ക്കുകയും കേസ് തുടര്‍ന്ന് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെ 1947 സെപ്തംബര്‍ രണ്ടിന് എ കെ ജി നല്കിയ ഹര്‍ജിയില്‍ ഗവണ്‍മെന്റ് നടപടിയെ ചോദ്യംചെയ്തു. വെള്ളക്കാരന്റെ ഗവണ്‍മെന്റും സ്വതന്ത്ര ഇന്ത്യ ഗവണ്‍മെന്റും തമ്മിലെന്ത് വ്യത്യാസമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. "വെള്ളക്കാരന്‍ കോണ്‍ഗ്രസുകാരുടെ നേരെ ഉപയോഗിച്ച അതേ വെറുക്കപ്പെട്ട വൃത്തികെട്ട വകുപ്പുകള്‍തന്നെ എന്റെ നേരെ ഉപയോഗിക്കുന്നതുകൊണ്ടും എന്നെ ശിക്ഷിക്കുന്നതുകൊണ്ടും നാട്ടില്‍ കുഴപ്പം വര്‍ധിക്കുവാനിടയാക്കുകയാണെന്ന് ഈ കേസിനനുമതി നല്കിയ ഗവര്‍ണരുടെ ആഗ്രഹത്തിന് സമ്മതം മൂളിയ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ താക്കീത് ചെയ്യുവാന്‍ ഞാനാഗ്രഹിക്കുന്നു'' എന്ന് എ കെ ജി ഹരജിയില്‍ ആവര്‍ത്തിച്ചു. "1921ല്‍ ഖിലാഫത് കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരായി ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി യോജിച്ച്നിന്ന് ആയുധമെടുത്ത് സമരം ചെയ്ത മാപ്പിളമാരുടെ ത്യാഗവും ധീരതയും അഭിനന്ദനീയമാണെന്നും, 1921ലെ മലബാര്‍ ലഹളയിലെ നല്ല ഭാഗങ്ങളെ സ്വീകരിക്കാനാഹ്വാനം നല്കുകയും അതിന്റെ ചീത്ത വശങ്ങളെ സൂക്ഷിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുള്ളത് കുറ്റകരമാണെങ്കില്‍ ഞാന്‍ കുറ്റക്കാരനാണ്.''(എ കെ ജിയുടെ സ്റ്റേറ്റ്മെന്റ്)
*
ഡോ. ഹുസൈന്‍ രണ്ടത്താണി കടപ്പാട്: ദേശാഭിമാനി വാരിക

Saturday, 13 March 2010

എനിക്ക് വാക്കുകള്‍ ആയുധമാണ്

നമ്മുടെ രാജ്യം 1947 ല്‍ സ്വാതന്ത്ര്യം പ്രാപിച്ചു. എന്നാല്‍ ദളിതന് സ്വാതന്ത്ര്യം ലഭിച്ചില്ല. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ല. നിരക്ഷരരായ ആദിവാസികള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചില്ല. ഞങ്ങള്‍ ഇപ്പോഴും അടിമത്തത്തിലാണ് ജീവിക്കുന്നത്. ഈ രാജ്യത്തുനിന്ന് ഇംഗ്ളീഷുകാര്‍ ഒഴിഞ്ഞുപോയി. അങ്ങനെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അടിമത്തം അവസാനിച്ചു. എന്നാല്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെ നിലനിന്നിരുന്ന ജാതിവ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. പൊളിറ്റിക്കല്‍ ഫ്രീഡം നമുക്ക് ലഭിച്ചു; സോഷ്യല്‍ ഫ്രീഡം നമുക്ക് ലഭിച്ചു. പകുതി സ്വാതന്ത്ര്യം നമുക്ക് ലഭിച്ചു, ബാക്കി പകുതി സ്വാതന്ത്ര്യം നമുക്ക് ലഭിക്കേണ്ടതുണ്ട്. അതിനു വേണ്ടിയാണ് നമ്മള്‍ പോരാടിക്കൊണ്ടിരിക്കുന്നത്.

ഇന്നും ഗ്രാമത്തില്‍ ദളിതന് അമ്പലത്തില്‍ പ്രവേശനമില്ല. ആലോചിക്കണം മനുഷ്യര്‍ ചന്ദ്രനിലേക്ക് യാത്രചെയ്യുകയാണ്. ദളിതന് കിണറ്റില്‍നിന്ന് വെള്ളമെടുക്കാന്‍ അനുവാദമില്ല. ഇതാണ് ഇവിടെ നിലനില്‍ക്കുന്ന യാഥാര്‍ഥ്യം. അടിമയെ അടിമത്തത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്നതിനാണ് ദളിത് സാഹിത്യം എഴുതിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വര്‍ണവ്യവസ്ഥയെ ഭാരതത്തിന്റെ ഭരണഘടന ഒറ്റദിവസംകൊണ്ട് അവസാനിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ട,് നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണ്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. ദളിതനാണെങ്കിലും സവര്‍ണനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശവുമുണ്ട്. മുമ്പ് ഞങ്ങളുടെ മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതിനുവേണ്ടി വളരെ വലിയ പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ദളിതര്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നില്ല. ഒരേ ഒരു ജാതിക്കുമാത്രമേ വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടായിരുന്നുള്ളു. ബ്രാഹ്മണര്‍ക്ക്. ബ്രാഹ്മണര്‍ക്ക് പഠിക്കാം, വളരാം, മറ്റുള്ളവരെ പഠിപ്പിക്കാം. ബാക്കിയുള്ളവര്‍ക്ക് എഴുതാനോ വായിക്കാനോ അവസരമുണ്ടായിരുന്നില്ല. നാം സ്വതന്ത്രരായപ്പോള്‍, ഭരണഘടന ഒരൊറ്റ പേനകൊണ്ട് എല്ലാവര്‍ക്കും സ്വാതന്ത്ര്യം, എല്ലാവര്‍ക്കും വളരാനുള്ള അധികാരം നല്‍കി. എല്ലാവര്‍ക്കും റോഡിലൂടെ നടക്കാം. എല്ലാവര്‍ക്കും ജോലിചെയ്യാനുള്ള അനുവാദം നല്‍കി. എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പോകാം . എല്ലാവര്‍ക്കും സ്വാതന്ത്ര്യം ലഭിച്ചു, നിയമപരമായി ലഭിച്ചു. എല്ലാവരും സ്വതന്ത്രരായി. പാരമ്പര്യമായി, ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെ നിലനില്ക്കുന്ന വര്‍ണവ്യവസ്ഥയെ തകര്‍ക്കാനുള്ള പരിശ്രമം സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നടന്നു. വര്‍ണ വ്യവസ്ഥ ചുരുങ്ങാന്‍ തുടങ്ങി. വര്‍ണ വ്യവസ്ഥ നശിക്കാന്‍ തുടങ്ങി. ഞങ്ങള്‍ തൊട്ടുകൂടാത്തവരും സ്ത്രീകളും സ്കൂളില്‍ പോകാന്‍തുടങ്ങി. ആദിവാസികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പഠിക്കാന്‍തുടങ്ങി.

സമൂഹത്തില്‍ ഒരു വിപ്ളവം നടന്നു. അന്നുവരെ പഠിക്കാന്‍ കഴിയാതിരുന്നവര്‍ പഠിക്കാന്‍ തുടങ്ങി. അന്നുവരെ സംസാരിക്കാന്‍ കഴിയാതിരുന്നവര്‍ സംസാരിക്കാന്‍ തുടങ്ങി. അന്നുവരെ നല്ല വസ്ത്രം ധരിക്കാതിരുന്നവര്‍ നല്ല വസ്ത്രം ധരിക്കാന്‍ തുടങ്ങി. അവര്‍ ചിന്തിക്കാന്‍ തുടങ്ങി, നമുക്ക് എന്തുകൊണ്ടാണ് ഇന്നുവരെ സ്കൂളില്‍ പോകാന്‍ കഴിയാതിരുന്നത്? നമ്മളെ എന്തുകൊണ്ട് ഇന്നുവരെ മനുഷ്യരായി പരിഗണിച്ചില്ല ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷവും നമ്മള്‍ സ്വതന്ത്രരായില്ല. ജനസംഖ്യ വര്‍ധിച്ചുവന്നു. അഴിമതിയും വര്‍ധിച്ചു വന്നു. തൊഴിലില്ലാത്തവര്‍വര്‍ധിച്ചു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവന്നു. ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവന്നു. ജനങ്ങളുടെ മനസ്സില്‍ പലതരം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചു; എന്നിട്ടും സ്ത്രീകള്‍ക്കു നേരെ അതിക്രമം നടക്കുന്നതെന്താണ്? മഹിളകള്‍ ആക്രമിക്കപ്പെടുന്നു. ഇന്നും ദളിതര്‍ക്കു നേരെ അതിക്രമങ്ങള്‍ നടക്കുന്നതെന്താണ്? ഈ സ്വതന്ത്ര രാജ്യത്ത് എന്തുകൊണ്ട് ഞങ്ങള്‍ സ്വതന്ത്രരല്ല? ദളിത് കവികള്‍, ദളിത് കൃതികള്‍ വീണ്ടും വീണ്ടും ഈ ചോദ്യം ഉന്നയിക്കുന്നു. ദളിതര്‍ ചോദ്യം ഉന്നയിക്കുന്നു സ്വാതന്ത്ര്യം എന്തിന്റെ പേരാണ്? ഏതു കൃതിയുടെ പേരാണ്? ഞങ്ങള്‍ക്കത് ലഭ്യമല്ല; ഞങ്ങള്‍ അത് കാണുന്നില്ല. എവിടെയാണത് ഒളിച്ചിരിക്കുന്നത്? എവിടെയാണത് താമസിക്കുന്നത്? അതിന്റെ മേല്‍വിലാസം എന്താണ്? സ്വാതന്ത്ര്യം ഞങ്ങളുടെ കുടിലുകളില്‍ എന്തുകൊണ്ടാണ് വരാത്തത് ? സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് അമ്മയെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് സഹോദരിയെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് സുഹൃത്തിനെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം കോടീശ്വരന്മാരെപ്പോലെ കൊട്ടാരങ്ങളില്‍ താമസിക്കുകയാണ്. ഞങ്ങളുടെ അരികില്‍ ഈ സ്വാതന്ത്ര്യം വരുന്നില്ല. ഡോ. ബാബാ സാഹിബ് അംബേദ്ക്കറുടെ ചിന്തകളിലൂടെ, അദ്ദേഹത്തിന്റെ പോരാട്ടങ്ങളിലൂടെ , ഒരു പുതിയ ഉണര്‍വ് സമൂഹത്തില്‍ ഉടലെടുത്തു. ഞങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി.

ഞങ്ങളുടെ ആദ്യത്തെ തലമുറ രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേഷം പഠിക്കാന്‍ തുടങ്ങി. ഏതൊക്കെ കൃതികളാണ് ഞങ്ങള്‍ പഠിക്കാന്‍ തുടങ്ങിയത്? മധ്യവര്‍ഗവും ബ്രാഹ്മണരും എഴുതിയ കൃതികളാണ് ഞങ്ങള്‍ക്ക് പഠിക്കാനായി ലഭിച്ചത്. നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്, സ്ത്രീകള്‍ക്ക് എന്താണ് പഠിക്കാനായി ലഭിച്ചത്? അത് കാല്‍പ്പനികമായിരുന്നു, അത് നുണയായിരുന്നു; അത് സത്യമായിരുന്നില്ല. അതാണ് ഞങ്ങള്‍ക്ക് പഠിക്കാനായി ലഭിച്ചത്. സിലബസില്‍ പലതും പഠിക്കാനുണ്ടായിരുന്നു. കാദംബരി, നോവലുകള്‍, നാടകങ്ങള്‍ എല്ലാം ഉണ്ടായിരുന്നു; എല്ലാം കളവായിരുന്നു. അതില്‍ ഞങ്ങളുടെ മുഖമുണ്ടായിരുന്നില്ല; ഞങ്ങളുടെ വിയര്‍പ്പുണ്ടായിരുന്നില്ല. ഞങ്ങളുടെ ദുഃഖമുണ്ടായിരുന്നില്ല. ഞങ്ങളുടെ വേദനയുണ്ടായിരുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങളുണ്ടായിരുന്നില്ല. ഞങ്ങളുടേതായി ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ കാല്‍പ്പനികതയാണ് പഠിച്ചുകൊണ്ടിരുന്നത്. അവര്‍ പറഞ്ഞു നിങ്ങള്‍ വളരെ സുന്ദരമാണ്;നിങ്ങളുടെ മുഖം വളരെ മനോഹരമാണ്; കവി എഴുതി ഈശ്വരാ നിന്റെ ആകാശം എത്ര മനോഹരം നാലുപാടും ആനന്ദംകൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് കുടിക്കാന്‍ ദാഹജലം കിട്ടുന്നില്ല. പിന്നെ ആകാശം എങ്ങനെ സുന്ദരമാകും. വരള്‍ച്ച വന്ന് ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. സ്ത്രീയും പുരുഷനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു; ദളിതനും സവര്‍ണനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതാണ് യാഥാര്‍ഥ വസ്തുത. ഈ യാഥാര്‍ഥ്യത്തെ കണ്ടുകൊണ്ട് കാല്‍പ്പനികതയെ ആശ്ളേഷിക്കുകയായിരുന്നു. എഴുത്ത് കാല്‍പ്പനികത വില്‍ക്കുകയായിരുന്നു. ആ കാല്‍പ്പനികതയായിരുന്നു ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന്നത്. വൃത്തികെട്ട മാഗസിനുകള്‍ ഞങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. അതില്‍ എഴുതിയതൊക്കെയും നുണയായിരുന്നു. നുണസാഹിത്യം പഠിച്ച് ഞങ്ങള്‍ ബി എ ക്കാരായി, എംഎ ക്കാരായി, എംഫില്‍കാരായി , പിഎച്ച്ഡിക്കാരായി. ഞങ്ങളെക്കുറിച്ച് എഴുതിയത് മുഴുവന്‍ കളവായിരുന്നു. ഈ സാഹിത്യത്തില്‍ ഞങ്ങളെ മനുഷ്യരായി ചിത്രീകരിച്ചിരുന്നില്ല. ഈ സാഹിത്യം ഞങ്ങളുടെ അല്ല. ഞങ്ങള്‍ കപട സാഹിത്യം പഠിക്കില്ല. ഞങ്ങള്‍ക്ക് ഇപ്പോള്‍ എഴുതേണ്ടതുണ്ട്; ഞങ്ങള്‍ എഴുതും.

ഞങ്ങള്‍ ഞങ്ങളെക്കുറിച്ച് എഴുതുമെന്ന് ദളിതര്‍ നിശ്ചയിച്ചു. അങ്ങനെ ദളിത് സാഹിത്യം ഉടലെടുത്തു. സ്ത്രീകള്‍ ചിന്തിച്ചു, ഇതുവരെ പുരുഷന്മാരാണ് ഞങ്ങളെക്കുറിച്ച് എഴുതിയത്. ഈ ലോകത്തില്‍ ഞങ്ങള്‍ അടിമകളാണ്. ഞങ്ങള്‍ക്ക് ഈ അടിമത്തത്തിനെതിരെ പോരാടേണ്ടതുണ്ട്. ഈ ചിന്ത സാഹിത്യത്തില്‍ ഉയര്‍ന്നുവന്നു. അടിമകള്‍ക്ക് അടിമത്തത്തില്‍നിന്ന് മോചനം നേടുന്നതിനുവേണ്ടി സാഹിത്യം എഴുതേണ്ടതുണ്ട്, അതുകൊണ്ടാണ് ഞങ്ങള്‍ എഴുതുന്നത്. സ്ത്രീ വിമര്‍ശനവും ദളിത് സാഹിത്യവും ഇന്ത്യന്‍ സാഹിത്യത്തില്‍ എന്തു കൊണ്ടാണ് ഉയര്‍ന്നു വരാത്തത്? സ്വാതന്ത്ര്യ അഭിവാഞ്ഛയാല്‍ ഈ സാഹിത്യം രചിക്കപ്പെട്ടു.

മനുഷ്യബന്ധത്തിന്റെ ആവശ്യകതയിലാണ് ദളിത് സാഹിത്യം എഴുതപ്പെട്ടത്; സ്ത്രീ സാഹിത്യം രൂപപ്പെട്ടത്. സ്ത്രീ വിമര്‍ശനമാണെങ്കിലും ദളിത് സാഹിത്യമാണെങ്കിലും അതിന്റെ ഒന്നാമത്തെ പടവ് വേദനയാണ്.

ഞങ്ങള്‍ക്ക് മനുഷ്യത്വം വേണം. ഞങ്ങള്‍ക്ക് പുതിയ അധികാരങ്ങള്‍ വേണം. ഈ ആശയത്തിന്റെ പുതിയ രൂപമാണ് ദളിത സാഹിത്യം . അത് വേദനയുടേതായിരുന്നു. അടിച്ചമര്‍ത്തപ്പെടലിന്റേയായിരുന്നു. ഇത് ഒരു ദിവസത്തെ വേദനയല്ല, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ വേദനയാണ്. ഒരാളുടെ വേദനയല്ല, ആയിരക്കണക്കിനാളുകളുടെ വേദനയാണ്. ഈ വേദന സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സാഹിത്യത്തില്‍ ഈ വേദന എത്തിയപ്പോള്‍ എന്റെ ദുഃഖമായല്ല. ഞങ്ങളുടെ എല്ലാവരുടെയും വേദനയായി മാറി. ദളിതസാഹിത്യത്തിന്റെ പ്രത്യകത, അത് സമൂഹത്തിന്റെ സാഹിത്യമാണ്. അത് ഒരാളുടെ സാഹിത്യമല്ല. ഒരു സമൂഹത്തിന്റെ, അനേകരുടെ സാഹിത്യമാണ്. ദളിത് സാഹിത്യത്തില്‍ ഒരു മുഴുവന്‍ലോകമാണ് പ്രത്യക്ഷപ്പെടുക. ദളിത് സാഹിത്യം ഒരു വലിയ ഘോഷയാത്രയായാണ് കാണപ്പെടുക.

ദളിത് എഴുത്തുകാര്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. ഇവര്‍ എന്താണീ എഴുതുന്നത്. ഇത് നിലവാരമില്ലാത്ത സാഹിത്യമാണ്. ഇവന് എഴുതാനറിയില്ല. ആയിരക്കണക്കിനു വര്‍ഷങ്ങളോളം ഞങ്ങള്‍ എഴുതിയിരുന്നില്ല, ഞങ്ങള്‍ പഠിച്ചിരുന്നില്ല. ആദ്യമായി പഠിച്ചു. ഇപ്പോള്‍ കുറച്ചൊക്കെ എഴുതാന്‍ തുടങ്ങി. അപ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ തുടങ്ങി. ഇത് ചീത്ത സാഹിത്യമാണ്. അവന് ഗ്രാമറു പോലും ശരിക്കറിയില്ല. നന്നായിട്ട് എഴുതാനറിയില്ല.

ഞങ്ങള്‍ എഴുതുന്ന സാഹിത്യം ശരിയായ സാഹിത്യം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് എഴുത്തുകാരനാവാം, താങ്കള്‍ക്ക് കവയിത്രിയാകാം, നിങ്ങള്‍ക്ക് എഴുതാന്‍ കഴിയും, നിങ്ങള്‍ക്കെല്ലാവര്‍ക്കും എഴുതാന്‍ കഴിയും എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇവിടെ ഇങ്ങനെ ഒരു ചിന്ത പ്രചരിക്കുന്നു. പ്രതിഭ ഈശ്വരന്റെ വരദാനമാണ്. ഈശ്വരന്‍ പ്രതിഭ തരുന്നു. അദ്ദേഹം നമ്മെ എഴുതാന്‍ പ്രേരിപ്പിക്കുന്നു.. ദേവദൂതന്‍ സ്വപ്നത്തില്‍ നമ്മുടെ അടുത്തുവന്ന് എഴുതൂ എന്ന് പ്രേരിപ്പിക്കുന്നു. ഞങ്ങള്‍ അന്നേ ചിന്തിക്കാന്‍ തുടങ്ങി ഇതൊരു ഗൂഢാലചനയാണ്, നിങ്ങള്‍ക്ക് എഴുതാന്‍ കഴിയില്ല. നിങ്ങള്‍ക്ക് എഴുതുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല. നിങ്ങള്‍ക്ക് ഏതെങ്കിലും ഈശ്വരന്‍ പ്രതിഭ തന്നിട്ടുണ്ടോ ? ഇല്ല തന്നിട്ടില്ല. നിങ്ങള്‍ക്ക് എങ്ങനെയാണ് ഈശ്വരന്‍ പ്രതിഭ തരിക ? നിങ്ങളുടെ സ്വപ്നങ്ങളില്‍ ഈശ്വരന്‍ എപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ ? നമ്മുടെ എഴുത്തുകാരും കവികളുമെല്ലാം സരസ്വതി മാതാവിന്റെ പുത്രന്മാരാണ്.

എല്ലാം നുണയാണ്. ഞാന്‍ ദളിത് എഴുത്തുകാരനാണ്: എനിക്ക് സരസ്വതിദേവിയുടെ അമ്പലത്തില്‍ പോകാനാവില്ല. പോകരുതെന്ന് വിലക്കുണ്ട്. പിന്നെ ഞാനെങ്ങനെ സരസ്വതിദേവിയുടെ പുത്രനാകും ? ഞാന്‍ സരസ്വതി ദേവിയുടെ പുത്രനല്ല. നമ്മളെല്ലാവരും മനുഷ്യരുടെ മക്കളാണ്. ആരാണോ മനുഷ്യര്‍, അവര്‍ക്കെഴുതാന്‍ കഴിയും അതിന് ഈശ്വരന്റെ അനുഗ്രഹത്തിന്റെ ആവശ്യമില്ല. ഈശ്വരനില്ല. ഈശ്വരനെ ഞങ്ങള്‍ അംഗീകരക്കുന്നില്ല. ഈശ്വരനെതിരായി ഞങ്ങള്‍ തിരസ്കാരമാരംഭിച്ചു. ഈശ്വരന്‍ സൃഷ്ടിച്ച എല്ലാ പവിത്ര രീതികളെയും ഞങ്ങള്‍ തിരസ്കരിച്ചു. ഞങ്ങള്‍ മനുസ്മൃതി കത്തിക്കാന്‍ തുടങ്ങി. എല്ലാ വേദങ്ങളെയും ഞങ്ങള്‍ തിരസ്കരിച്ചു. ഞങ്ങള്‍ ഭഗവദ് ഗീതയെ കപട സാഹിത്യം എന്ന് പ്രഖ്യാപിച്ചു. ഒരു പുതിയ ഉണര്‍വ് ഞങ്ങള്‍ക്ക് ലഭിച്ചു .

ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടെ ഭാഷ. ഞങ്ങളുടെ ഭാഷയില്‍ വിപ്ളവമുണ്ട്. ഞങ്ങളുടെ ഭാഷയില്‍ തീവ്രതയുണ്ട്. ഞങ്ങളുടെ ഭാഷയില്‍ ആക്രമണ ശേഷിയുണ്ട്. ശൌര്യമുണ്ട്. ഞങ്ങളുടെ ഭാഷ സാധാരണ ജനങ്ങളുടെ ഭാഷയാണ്. അതില്‍ അലങ്കാരമില്ല, ബിംബമില്ല, സൌന്ദര്യമില്ല.

ഞങ്ങള്‍ ഞങ്ങളുടെ ഭാഷയില്‍ എഴുതാന്‍ തുടങ്ങി. നമ്മള്‍ മറ്റൊരാളോട് സംസാരിക്കുന്നതു പോലെ, നമ്മള്‍ പുറത്തു പോകുമ്പോള്‍ ഏതു ഭാഷയിലാണോ സംസാരിക്കുന്നത് ആഭാഷയില്‍. ഞങ്ങളുടെ പ്രേയസിമാര്‍ അലൌകിക സുന്ദരിമാരല്ല. ഞങ്ങളുടെ പ്രേയസി ഞങ്ങളുടെ സുഹൃത്താണ്, ഞങ്ങളുടെ കുടിലില്‍ താമസിക്കുന്നവളാണ്. ഞങ്ങളോട് സംസാരിക്കുന്നവളാണ്. ഞങ്ങളോടൊത്ത് ദു:ഖം പങ്കിടുന്നവളാണ്. ഞങ്ങളുടെ കൂടെ ഇരിക്കുന്നവള്‍. അവള്‍ ഞങ്ങള്‍ പറയുന്നതു പോലുള്ള തെറി പറയുന്നവളാണ്. ഞങ്ങളുടേതുപോലെ, മനുഷ്യരുടേതുപോലെ രണ്ടു കണ്ണുകളുള്ളവള്‍. അവള്‍ ഒരു ചന്ദ്രകാന്ത ദേവതയല്ല. ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഞങ്ങള്‍ പോകുന്നിടത്തൊക്കെ പോരുന്നു. ഞങ്ങള്‍ക്ക് ചന്ദ്രബിംബമല്ല വേണ്ടത് സിംഹിയെയാണ്. ഞങ്ങള്‍ അങ്ങനെയുള്ള കവിതകള്‍ എഴുതാന്‍ തുടങ്ങി. എപ്പോഴെങ്കിലും ഏതെങ്കിലും അതിക്രമമോ അന്യായമോ നടന്നാല്‍ അവള്‍ ആദ്യം എത്തണം. ഏയ് ആരാണ് നീ, ഞങ്ങള്‍ക്കെതിരെ അതിക്രമം കാണിക്കുന്ന നീ ആരാണ്. നീ അനീതിയാണ് ചെയ്യുന്നത് -കൈയില്‍ പിടിക്കാനുള്ള ശക്തി സ്ത്രീകള്‍ക്കുണ്ടാകുമ്പോഴാണ്, കൈയില്‍ പിടിക്കാനുള്ള കരുത്ത് ദളിതരുടെ കൈകള്‍ക്കുണ്ടാകുമ്പോഴാണ്, ദളിത് സാഹിത്യത്തിന്റെ ആദ്യത്തെ ശബ്ദം നിര്‍മിക്കപ്പെടുക. സ്ത്രീ സാഹിത്യത്തിന്റെ ആദ്യത്തെ ശബ്ദം നിര്‍മിക്കപ്പെടുക.

എപ്പോള്‍ വരെ ഈ ഉണര്‍വ് നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുന്നില്ല അപ്പോള്‍ വരെ നിങ്ങള്‍ കപടസാഹിത്യം വായിച്ചു കൊണ്ടിരിക്കും. ദളിത സാഹിത്യത്തില്‍ പുതിയ നായകന്‍ വന്നു. സാഹിത്യത്തില്‍ നായകനായിരുന്നു രാജാവ് . മഹാരാജാവ് സാഹിത്യത്തിന്റെ നായകനായിരുന്നു. പിന്നീട് മധ്യവര്‍ഗം സാഹിത്യത്തില്‍ നായകനായിരുന്നു.

സമ്പന്ന സൌകര്യങ്ങള്‍ എനിക്ക് ജീവിക്കാന്‍ ആവേശം പകരുന്നില്ല. തെരുവില്‍ ജീവിക്കുന്നവരില്‍നിന്നാണ് ഞാന്‍ ജീവിക്കാനുള്ള ഊര്‍ജം സംഭരിക്കുന്നത്. ദളിതരുടെ അനുഭവം പുതുതായിരുന്നു. ദളിതരുടെ ഭാഷ പുതുതായിരുന്നു. ദളിതരുടെ ഭൂമിക പുതുതായിരുന്നു. ദളിതന്റെ പ്രശ്നങ്ങള്‍ പുതുതായിരുന്നു. ദളിതന്‍ തന്റെ പ്രശ്നം, തന്റെ ചിന്തകള്‍ തന്നോട് ചെയ്യുന്ന അതിക്രമങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍, എഴുതാന്‍ തുടങ്ങി. അവന്റെ വാക്കുകള്‍ തീക്ഷ്ണമായിരുന്നു. അതിന് അടുക്കും ചിട്ടയുമുണ്ടായിരുന്നില്ല. സാഹിത്യത്തിന് അടുക്കും ചിട്ടയുമുണ്ടാവണമെന്നാണ് നിയമം. ഞങ്ങള്‍ക്ക് അടുക്കും ചിട്ടയുമുണ്ടായിരുന്നില്ല. ഇനി അടുക്കും ചിട്ടയും ഉണ്ടാക്കാനുമാവില്ല. എന്റെ കുടില്‍ കത്തിക്കുമ്പോള്‍ ഞാന്‍ എങ്ങനെ അടുക്കോടും ചിട്ടയോടുംകൂടെ പെരുമാറും. എന്റെ അമ്മയുടെയും സഹോദരിയുടെയും നേരെ അതിക്രമം നടക്കുമ്പോള്‍ എനിക്കെങ്ങനെ അടുക്കും ചിട്ടയുമുള്ളവനാകാന്‍ കഴിയും. ഞാന്‍ അലറിവിളിക്കും, ഞാന്‍ ആക്രോശിക്കും. ഞാന്‍ തെറിവിളിക്കും, ഞാന്‍ ആക്രമണോല്‍സുകനായി അവന്റെനേരെ ചാടിവീഴും. ഈ സാഹിത്യം അങ്ങനെയാണ്. നിങ്ങള്‍ക്കും സ്ത്രീ സാഹിത്യം എഴുതാം. എന്താ ഈ സ്ത്രീ സാഹിത്യം ? മൈലാഞ്ചി എങ്ങനെ ഇടാം , അടുക്കള എങ്ങനെ അലങ്കരിക്കാം . പാര്‍ലറില്‍ പോയി മുടി എങ്ങനെ വെട്ടാം. ഇത് ഞങ്ങളുടെ സാഹിത്യമല്ല.

ഞങ്ങളുടെ സാഹിത്യം ഇതാണ്. ഞങ്ങള്‍ മനുഷ്യരാണ്. ഞങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ക്കും അധികാരം വേണം . മനുഷ്യരോടെന്ന പോലെ ഞങ്ങളോട് പെരുമാറണം. ഈ വക ചിന്തകളാണ് ദളിത് സാഹിത്യത്തില്‍ ഉയര്‍ന്നുവന്നത്, സ്ത്രീ സാഹിത്യത്തില്‍ ഉയര്‍ന്നു വന്നത്. സ്ത്രീ എഴുതുമ്പോള്‍ സ്ത്രീയുടെ പക്ഷത്ത് നിന്ന് എഴുതുന്നു. ദളിതന്‍ എഴുതുമ്പോള്‍ ദളിതന്റെ പക്ഷത്ത് നിന്ന് എഴുതുന്നു. സ്ത്രീക്കുനേരെയും ദളിതനുനേരെയും അതിക്രമം നടന്നു. അവര്‍ രണ്ടാംനിര പൌരന്മാരാണ്. അവരെ സമഭാവനയോടെ കണ്ടില്ല. സ്ത്രീ രണ്ടാംനിര പൌരയാണ്, പുരുഷന്‍ ഒന്നാംനിര പൌരനാണ്. സവര്‍ണര്‍ ഒന്നാംനിര പൌരന്മാരാണ്, ദളിതര്‍ രണ്ടാം നിരക്കാരും. എല്ലായ്പ്പോഴും അവരെ രണ്ടാംനിര പൌരന്മാരായി കണക്കാക്കിയിരുന്നു. രണ്ടാം നിരയില്‍ നിര്‍ത്തിപ്പോന്നിരിന്നു. ദളിത് സാഹിത്യവും സ്ത്രീ സാഹിത്യവും സമൂഹത്തോട് ചേര്‍ന്നുനില്‍ക്കുന്ന സാഹിത്യമാണ്. ദളിത് സാഹിത്യം മനുഷ്യനെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തി എഴുതപ്പെടുന്ന സാഹിത്യമാണ്.

ഞാന്‍ ലോകത്തില്‍ താജ്മഹലിനെ സുന്ദരമായി കണക്കാക്കുന്നില്ല. ഈശ്വരനെ സുന്ദരമായി കണക്കാക്കുന്നില്ല. ഏതെങ്കിലും മതഗ്രന്ഥത്തെ പവിത്രമായി കണക്കാക്കുന്നില്ല. ലോകത്തില്‍ സുന്ദരമായത് മനുഷ്യനാണ്, പവിത്രമായത് മനുഷ്യനാണ്. മനുഷ്യനെ പവിത്രമായി കണക്കാക്കിക്കൊണ്ട്, മനുഷ്യനെ സുന്ദരമായി കണക്കാക്കിക്കൊണ്ട്, മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ എഴുതുന്നു. ദളിത് സാഹിത്യത്തിന്റെ കേന്ദ്രം മാനവനാണ്. മാനവ മോചനത്തിനുവേണ്ടിയുള്ള സാഹിത്യമാണ് ദളിത് സാഹിത്യം. ദളിത് സാഹിത്യം മാനവ മുക്തിയുടെ വിപ്ളവമാണ്, മുദ്രാവാക്യമാണ്. എന്റെ വാക്കുകള്‍ വാക്കുകളല്ല, ഞാന്‍ എഴുതുന്ന വാക്കുകള്‍ കേവലം വാക്കുകളല്ല. ആയുധങ്ങളാണ്, ഈ വ്യവസ്ഥക്കെതിരെ എന്റെ വാക്കുകള്‍ ആയുധങ്ങളാണ്. ആയുധം എങ്ങനെയാണ് മുറിവേല്‍പ്പിക്കുന്നത്, ഈ വ്യവസ്ഥയുടെ കഴുത്തറക്കുന്നത്. ഈ വ്യവസ്ഥയെ നശിപ്പിക്കുന്നത്. ആ ജോലിയാണ് എന്റെ വാക്കുകള്‍ ചെയ്യുന്നത്.

ഞങ്ങള്‍ മനുഷ്യരാണ്, നിങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്ക് മനുഷ്യത്വം വേണം. ഞങ്ങള്‍ ആവശ്യപ്പെടും. മൂന്നാമത്തെ ഘട്ടം പോരാട്ടമാണ്. ഞങ്ങള്‍ പ്രഖ്യാപിച്ചു, ഞങ്ങള്‍ക്ക് ആരുടെയും ദയ വേണ്ട. ഞങ്ങള്‍ക്ക് ആരുടെയും ഭിക്ഷ വേണ്ട. ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശം വേണം, ഞങ്ങളുടെ അധികാരം വേണം. ഈ ഭരണകൂടത്തില്‍ ഞങ്ങള്‍ക്ക് പങ്ക് വേണം. ഞങ്ങള്‍ക്ക് സമ്പത്ത് വേണം, ഞങ്ങള്‍ക്ക് അറിവ് വേണം. ഞങ്ങള്‍ക്ക് ജോലി വേണം. എല്ലാ മേഖലയിലും ഞങ്ങള്‍ക്ക് കടന്നു കയറാന്‍ കഴിയണം. അവിടെ ധാരാളം അവസരങ്ങളുണ്ട്. ഇതിനു വേണ്ടിയുള്ള പോരാട്ടം ഉണ്ടായി. ഞങ്ങള്‍ക്ക് ദയ വേണ്ട, ഞങ്ങള്‍ക്ക് പണം വേണം, ഞങ്ങള്‍ ജാതിവ്യവസ്ഥക്കെതിരെ പോരാടി. ഈശ്വരനെതിരെ പോരാടി. പാരമ്പര്യത്തിനെതിരെ പോരാടി, പാരമ്പര്യത്തെ തിരസ്കരിക്കാന്‍ തുടങ്ങി. പാരമ്പര്യം ഉപേക്ഷിച്ചു. പാരമ്പര്യം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ നൈരന്തര്യമുള്ള ഈ പാരമ്പര്യം മഹത്തരമാണ്. ഇങ്ങനെ മഹത്തരമായ ഈ പാരമ്പര്യം വീട്ടില്‍ അമ്മയ്ക്കും പെങ്ങള്‍ക്കും തുല്യത നല്‍കുന്നില്ല. അങ്ങനെയുള്ള പാരമ്പര്യം എങ്ങനെയാണ് മഹത്തരമാകുന്നത്? ഈ പാരമ്പര്യം പശുവിനെ പരമ പവിത്രമായി കണക്കാക്കും, ദളിതനെ തൊട്ടുകൂടാത്തവനായി അകറ്റി നിര്‍ത്തുന്നു. ഈ പാരമ്പര്യം എങ്ങനെ പവിത്രമാവും?

നിങ്ങള്‍ ഇങ്ങനെ ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാവും. സമൂഹം നശിക്കും; സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാവും. ഞാന്‍ പറയുന്നു- ഏതൊരു ശബ്ദമാണോ സ്വാതന്ത്ര്യത്തിനുവേണ്ടി ഉയരുന്നത്, ഏതൊരു ശബ്ദമാണോ ന്യായത്തിനുവേണ്ടി ഉയരുന്നത്, സാഹോദര്യത്തിനുവേണ്ടി ഉയരുന്നത് അത് സുന്ദരമാണ്. അതുകൊണ്ട് സംഘര്‍ഷമുണ്ടാവില്ല. ആരാണോ സംഘര്‍ഷമുണ്ടാക്കുന്നത് അവരാണ് ശരിക്കും ഈ ശബ്ദത്തെ എതിര്‍ക്കുന്നത് . ഞങ്ങളുടെ ശബ്ദം സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഉയരുന്നത്, ഞങ്ങളുടെ ശബ്ദം സാഹോദര്യത്തിനു വേണ്ടിയാണ് ഉയരുന്നത്, ഞങ്ങളുടെ ശബ്ദം ന്യായത്തിനു വേണ്ടിയാണ് ഉയരുന്നത്. ഈ ശബ്ദത്തെ ആര്‍ക്കും അമര്‍ച്ചചെയ്യാന്‍ കഴിയില്ല. കാരണം ഈ ശബ്ദം ഭരണഘടന, ജനാധിപത്യം മോചിപ്പിച്ചതാണ്. ഇനി ഞങ്ങള്‍ സംസാരിക്കും, ഇനി ഞങ്ങള്‍ അധികാരം ആവശ്യപ്പെടും, ഇനി ആര്‍ക്കും ഞങ്ങളെ അമര്‍ച്ച ചെയ്യാന്‍ കഴിയില്ല. ഇനി ആര്‍ക്കും ഞങ്ങളെ ചവിട്ടിമെതിക്കാനാവില്ല. ഞങ്ങള്‍ ഞങ്ങളെ തിരിച്ചറിയാന്‍ തുടങ്ങി. ഞങ്ങള്‍ ഞങ്ങളുടെ ശരിയായ മതം സ്ഥാപിച്ചു.

അപ്പോള്‍ പറയാന്‍ തുടങ്ങി ഇവരെന്താണ് വേറിട്ടു നില്‍ക്കുന്നത്. വേറെ ഗ്രൂപ്പുണ്ടാ ക്കുന്നത് എന്താണ് ? വേറെ ഇരിക്കുന്നതെന്താണ് ? ഞാന്‍ പഠിക്കുന്ന കാലത്ത് എന്റെ ക്ളാസ്സില്‍ ഒന്നോ രണ്ടോ പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ക്ളാസ്സു നിറഞ്ഞു . രൂപം മാറി. നമ്മുടെ രാജ്യത്തിന്റെ ചിത്രം മാറി. ഒരു പുതിയ സാമൂഹിക ക്രമം വളര്‍ന്നുവന്നു. ഒരു പുതിയ വിപ്ളവം ഉണ്ടായി. എന്താണ് വിപ്ളവം .ഇതാണ് വിപ്ളവം. നമ്മള്‍ എത്ര പേര്‍ ഇവിടെയുണ്ട് ഇതാണ് വിപ്ളവം. അങ്ങനെ എണ്ണം വര്‍ധിക്കും, നമ്മുടെ ഭരണം വരും, നമ്മള്‍ ഭരണം കൈയിലെടുക്കും നമ്മള്‍ ന്യായം നടപ്പിലാക്കും, നമ്മള്‍ സ്വപ്നം നല്‍കും, ജീവിക്കാന്‍ വേണ്ടി ന്യായം നടപ്പിലാക്കും, നമ്മള്‍ അധികാരം നല്‍കും , നമ്മള്‍ ധനം നല്‍കും. അതിനുള്ള കരുത്ത് നമ്മുടെ കൈക്കുണ്ടാകുമ്പോള്‍ ദളിത് സാഹിത്യവും സ്ത്രീ സാഹിത്യവും എന്തിനുവേണ്ടിയാണോ എഴുതിയിരുന്നത് അതിന്റെ ദൌത്യം പൂര്‍ണമാവും. ആ സ്വപ്നം പൂര്‍ണമാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. മെയിന്‍ സ്ട്രീമിലേക്കു വരൂ, എന്താണ് വേറിട്ട് നില്‍ക്കുന്നത്? ഞങ്ങളുടെ അധമധാര എന്താണിത് ? ഞങ്ങളാണ് മെയിന്‍ സ്ട്രീമില്‍, നിങ്ങളാണ് അധമ ധാരയില്‍. നിങ്ങളാണ് താഴ്ന്നവര്‍, നിങ്ങള്‍ എഴുതിയിരുന്നത് ഒരു ജാതിക്കുവേണ്ടി മാത്രമാണ്. കാല്‍പ്പനികമായിരുന്നു എഴുതിയിരുന്നത്. നിങ്ങള്‍ എല്ലാ മനുഷ്യര്‍ക്കുംവേണ്ടി എഴുതിയിയിരുന്നില്ല.എല്ലാവര്‍ക്കും അധികാരത്തിനു വേണ്ടി എഴുതിയിരുന്നില്ല. മഹാത്മാഗാന്ധി പറഞ്ഞു- ഭാരതമാതാവിന്റെ മുഖത്ത് ജാതിവ്യവസ്ഥയുടെ കളങ്കമുണ്ട്. ദളിത് സാഹിത്യം ആ കളങ്കം ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ദളിത് സാഹിത്യം ഭാരതമാതാവിനെ കൂടുതല്‍ സുന്ദരിയാക്കാന്‍ ആഗ്രഹിക്കുന്നു. ഈ സാഹിത്യം സൌന്ദര്യത്തിനുവേണ്ടി, ഈ രാജ്യത്തിന്റെ സൌന്ദര്യത്തിനു വേണ്ടി, ഈ രാജ്യത്തിലെ ജനതയുടെ സൌന്ദര്യത്തിനുവേണ്ടി എഴുതുന്നു. ഈ രാജ്യത്തിലെ സാധാരണക്കാരുടെ സൌന്ദര്യത്തിനു വേണ്ടി എഴുതുന്നു. സമത്വം സ്വാതന്ത്ര്യം, സാഹോദര്യം ഇതൊക്കെ ദളിത് സാഹിത്യത്തിന്റെ വേരുകളില്‍ ഉണ്ട്. മനുഷ്യന്റെ മോചനത്തിനുവേണ്ടി, മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി , മനുഷ്യന്റെ അധികാരത്തിനുവേണ്ടി, മനുഷ്യന്റെ ന്യായത്തിനുവേണ്ടി എഴുതപ്പെടുന്നതാണത്. ദളിത് സാഹിത്യത്തിന് ഒരു പുതിയ വീക്ഷണമുണ്ട്. എനിക്കു തോന്നുന്നു ദളിത് സാഹിത്യം ഭാരതീയ സാഹിത്യം എന്ന തലത്തില്‍ വളര്‍ന്നു. ഞാന്‍ മറാഠിയില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ സാഹിത്യം ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. അത് പീഡിതരുടെ സാഹിത്യമാണ്. ദുഃഖിതരുടെയും പീഡിതരുടെയും ദളിതരുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും സ്വപ്നങ്ങളില്‍ ഒരു പുത്തനുണര്‍വ് നല്‍കി. ഒരു പുതിയ തലം കൈവന്നു. ഇപ്പോള്‍ മാത്രമല്ല. അതിനെ ഭാരതീയ സാഹിത്യം എന്ന രീതിയില്‍ സ്വീകരിക്കപ്പെട്ടു. സര്‍വ കലാശാലകളില്‍ ദളിത് സാഹിത്യം പഠിപ്പിക്കുന്നു. അമേരിക്കയിലും യു കെയിലും ദളിത് സാഹിത്യം പഠിപ്പിക്കുന്നു. ലോകം മുഴുമന്‍ ദളിത് സാഹിത്യ വിപ്ളവം നടന്നു. ദളിത് സാഹിത്യം ഇത്ര വലിയ ഉന്മേഷത്തോടെ, വമ്പിച്ച തോതില്‍ മുന്നേറുന്നതില്‍ ഇവിടുത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ വളരെ വലിയ പങ്കാളിത്തമുണ്ട്. പുരോഗമന പ്രസ്ഥാനത്തിലെ എഴുത്തുകാരും വിമര്‍ശകന്മാരും ഇതിനെ സ്വാഗതം ചെയ്തില്ലായിരുന്നുവെങ്കില്‍ ഇതിന്റെ ഗതി ഇതാവുമായിരുന്നില്ല. പ്രേംചന്ദ് മുതല്‍ ശിവകുമാര്‍ മിശ്ര വരെയുള്ള മുഴുവന്‍ പുരോഗമന സാഹിത്യകാരന്മാരും എഴുത്തുകാരും ചിന്തകന്മാരും വിമര്‍ശകന്മാരും ദളിത് സാഹിത്യത്തിന് വളരാനുള്ള പരിസരം ഒരുക്കി. അങ്ങനെ ദളിത് സാഹിത്യം കൂടുതല്‍ ശക്തിയോടെ വളര്‍ന്നു വന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

*
ശരണ്‍കുമാര്‍ ലിംബാളെ

(കൊച്ചി സര്‍വകലാശാ‍ലയില്‍ 16-12-09ന് ദേശീയ ദളിത് സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)
തയ്യാറാക്കിയത് ഡോ.എന്‍.എം.സണ്ണി. കടപ്പാട്: ദേശാഭിമാനി വാരിക